Main News

യുകെ ഹൗസിംഗ് മാര്‍ക്കറ്റില്‍ നിലവിലുള്ള ശാന്ത സ്വഭാവം സമ്മറിലും തുടരുമെന്ന് നേഷന്‍വൈഡ് ഹൗസിംഗ് സൊസൈറ്റി. വീട്, പ്രോപ്പര്‍ട്ടി വിലയിലുണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവ് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നില്‍ക്കുന്നത്. വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വില്‍പനയ്ക്കായെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും നേഷന്‍വൈഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വെറും രണ്ട് ശതമാനം മാത്രമാണ് ഹൗസ് പ്രൈസിലുണ്ടായ വര്‍ദ്ധന.

ജൂണിലേതിനേക്കാള്‍ മെയ് മാസത്തില്‍ വില അല്‍പം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മാസാമാസമുണ്ടായ വര്‍ദ്ധന 0.5 ശതമാനമായിരുന്നു. ഇതിലൂടെ ശരാശരി വീടുവില 215,444 പൗണ്ടിലെത്തി. കഴിഞ്ഞ 12 മാസങ്ങളില്‍ വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുണ്ടായ സന്തുലനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറയുന്നു. 2018ല്‍ വീടുവില 1 ശതമാനം മാത്രമേ വര്‍ദ്ധിക്കാനിടയുള്ളുവെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്.

വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലണ്ടനിലെ ഹൗസ് പ്രൈസ് ഇടിഞ്ഞിട്ടുണ്ടെന്ന് നേഷന്‍വൈഡ് മോര്‍ട്ട്‌ഗേജ് ഡേറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയത്. യുകെയില്‍ ഈ കാലയളവില്‍ ഹൗസ് പ്രൈസില്‍ ഇടിവ് രേഖപ്പെടുത്തിയ ഏക പ്രദേശവും ലണ്ടനായിരുന്നു. എങ്കിലും 2007നേക്കാള്‍ 50 ശതമാനം ഉയര്‍ന്ന പ്രോപ്പര്‍ട്ടി വാല്യുവായിരുന്നു അതേസമയത്ത് ലണ്ടനിലുണ്ടായിരുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖല അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ പൊതുധനം ധൂര്‍ത്തടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉന്നതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഉന്നതര്‍ എഴുതിവാങ്ങിയത് ഒരു മില്യന്‍ പൗണ്ടിനു മേലുള്ള തുകയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ മുതല്‍ സ്റ്റേഷനറി വസ്തുക്കള്‍ വാങ്ങുന്നതില്‍ വരെ വമ്പന്‍ ബില്ലുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജര്‍ വാങ്ങിയതിനു പോലും ബില്ലെഴുതി പണം പോക്കറ്റിലാക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും ചെലവാക്കലില്‍ മോശക്കാരനല്ല. മൂന്ന് ലക്ഷം പൗണ്ടിലേറെയാണ് കാര്‍ണിയുടെ ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെട്ടിരിക്കുന്ന പൊതുധനം. ബാങ്കിന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്നതിനായി അമേരിക്കയിലുള്ള രണ്ട് ഉപദേശകര്‍ യാത്രപ്പടിയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 390,000 പൗണ്ടാണെന്ന് ട്രഷറി സെലക്ട് കമ്മിറ്റിയുടെ ഇന്നലെ നടന്ന ഹിയറിംഗില്‍ വെളിപ്പെട്ടു. പലിശ നിരക്കുകള്‍ തയ്യാറാക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റി, ബാങ്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കുന്ന ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി എന്നിവയിലുള്ള 18 ഒഫീഷ്യലുകള്‍ 1 മില്യന്‍ പൗണ്ടാണ് 2015 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ചെലവിട്ടത്.

കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ മാത്രം 900,000 പൗണ്ട് കൈപ്പറ്റിയ മാര്‍ക്ക് കാര്‍ണി മറ്റു ചെലവുകള്‍ക്ക് 300,000 പൗണ്ട് ഉപയോഗിച്ചു. എംപിമാരുടെ ധൂര്‍ത്തിന് സമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.

യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍  2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റിലായി നിരവധി വീടുകളും ഫ്ളാറ്റുകളും ഉണ്ട്. വിമാനം വീണതിനെ തുടര്‍ന്ന് അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

 

ന്യൂസ് ഡെസ്ക് .

മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ  വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു.  നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

15കാരനെ കുത്തിക്കൊന്ന കേസില്‍ 5 കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോടതിയുടെതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തായി ചോരയില്‍ കുളിച്ച നിലയില്‍ ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില്‍ ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള്‍ കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.

അമ്മയെ ചാരിറ്റി ജോലികളില്‍ സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്‍കുന്നതാനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്‍ച്ചില്‍ കൊണ്ടുപോയി നല്‍കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.

മൂര്‍ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള്‍ കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.

സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്‍ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള്‍ കുറ്റം നിഷേധിച്ചു.

ലണ്ടനില്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അഞ്ച് വര്‍ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ഊബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്‍പറേറ്റ് സ്വഭാവത്തില്‍ കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.

തങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഊബര്‍ കോടതിയെ അറിയിച്ചു. മൂന്ന് നോണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളെ നിയമിച്ചതായും ഊബര്‍ വ്യക്തമാക്കി. നിയന്ത്രിത ലൈസന്‍സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്‍ത്തുകയെന്ന സമീപനത്തെ വിമര്‍ശിച്ചു. ഊബര്‍ ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര്‍ നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വരുന്നത്.

ലണ്ടനില്‍ വര്‍ഷങ്ങളോളം മോശമായി പ്രവര്‍ത്തിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര്‍ പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള്‍ 15 മാസത്തെ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന്‍ വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര്‍ നല്‍കേണ്ടി വരും.

കടുത്ത സ്റ്റാഫിംഗ് പ്രതിസന്ധിയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയാണെന്ന് ജിപിമാര്‍. തങ്ങള്‍ സഹനത്തിന്റെ പാരമ്യത്തിലാണെന്നും രോഗികളുടെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കാനിടയുണ്ടെന്നും ജിപിമാര്‍ അറിയിക്കുന്നു. ഡെയിലി അപ്പോയിന്റ്മെന്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഫാമിലി ഡോക്ടര്‍മാര്‍. ശരിയായ വിധത്തിലുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതു വരെ പുതിയ രജിസ്ട്രേഷനുകള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജിപിമാരുടെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

നിലവില്‍ 70 രോഗികളെ വരെയാണ് ജിപിമാര്‍ ഓരോ ദിവസവും പരുശോധിക്കുന്നത്. ഇത് 25 രോഗികള്‍ വരെയായി ചുരുക്കണമെന്ന് ചില ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. അതേസമയം ഇത് നിലവില്‍ വന്നാല്‍ അപ്പോയിന്റ്മെന്റുകള്‍ താമസിക്കുകയും ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പേഷ്യന്റ്സ് ഗ്രൂപ്പുകള്‍ പറയുന്നു. നിലിവിലെ സാഹചര്യം ഭ്രാന്തുപിടിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍മാരുടെ ആവശ്യം മുന്നോട്ടുവെച്ച ഡോ.സതീഷ് നാരംഗ് പറഞ്ഞു. ബ്രൈറ്റണില്‍ നടക്കുന്ന ബിഎംഎ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ജിപിമാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ ശരിയായ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിംഗ് ഇല്ലാതെ, ജീവനക്കാരും ആവശ്യമായ റിസോഴ്സുകളുമില്ലാതെ ജോലി ചെയ്യിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ മോശമായി ബാധിക്കും. ഇത് രോഗികളുടെ സുരക്ഷയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എ 47ല്‍ ലോറിയില്‍ ബസിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് കാലത്ത് ഏഴരയോടെയാണ് അപകടം നടന്നത്. പീറ്റര്‍ബോറോയില്‍ നിന്നും വിസ്ബെക്കിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍ പെട്ടത്. റോഡിന് സമീപത്തുള്ള വെയര്‍ ഹൗസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ബസ് യാത്രക്കാരാണ് മരിച്ചവരും പരിക്ക് പറ്റിയവരും. മരിച്ചവരില്‍ ഒരാള്‍ നോര്‍ത്താംപ്ടന്‍ സ്വദേശിയും അപരന്‍ നോര്‍വിച്ച് സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇരുപത് പേരെ പീറ്റര്‍ബോറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കുകളും പതിനൊന്ന് പേര്‍ക്ക് നിസ്സാര പരിക്കുകളും ആണുള്ളത്.

അപകടം നടന്ന സ്ഥലത്ത് കാലത്ത് ചെറിയ തോതില്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായും ഇതാവാം അപകട കാരണമായതെന്നുമാണ് അപകടം നേരില്‍ കണ്ടവര്‍ പറയുന്നത്. അപകടം നടന്ന ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചത് വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.

ഹീത്രൂ വിമാനത്താവള വികസന പദ്ധതിക്ക് എംപിമാരുടെ അംഗീകാരം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കാനുള്ള പദ്ധതിക്ക് ദശാബ്ദങ്ങള്‍ നീണ്ട കാലതാമസത്തിനും പദ്ധതി റദ്ദാക്കലുകള്‍ക്കും ശേഷമാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. 119 വോട്ടുകള്‍ക്കെതിരെ 415 വോട്ടുകള്‍ക്കാണ് പദ്ധതിക്ക് അംഗീകാരമായത്. ബ്രിട്ടന്റെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പണം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യങ്ങള്‍, കോടതികളില്‍ നിലവിലുള്ള വ്യവഹാരങ്ങള്‍ തുടങ്ങിയവ ഇപ്പോഴും പദ്ധതിക്ക് വഴിമുടക്കികളായുണ്ട്. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടമാകുന്നവരുടെ പ്രതിഷേധവും ശക്തമാണ്.

ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് ഔദ്യോഗികമായി എതിരായിരുന്നുവെങ്കിലും യുണൈറ്റ് പോലുള്ള യൂണിയനുകളുടെ അനുകീല മനോഭാവം പരിഗണിച്ച് ഫ്രീവോട്ടിന് അനുമതി നല്‍കി. കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് പദ്ധതിയെ അനുകൂലിച്ച് വോട്ടു ചെയ്യാന്‍ വിപ്പ് ഉണ്ടായിരുന്നു. ബ്രെക്‌സിറ്റ് അനന്തര കാലത്ത് ഒരു ലോകരാഷ്ട്രമെന്ന നിലയിലേക്കുള്ള പ്രയാണത്തിന് ഈ വികസനം അനിവാര്യമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ ബോറിസ് ജോണ്‍സണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഇയാള്‍. സര്‍ക്കാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തിരുന്നെങ്കില്‍ ജോണ്‍സണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ബോറിസ് എവിടെയെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു.

അനധികൃത പ്രൈവറ്റ് ലെന്‍ഡിംഗ് പ്രോപ്പര്‍ട്ടി 35 പേര്‍ക്ക് കീഴ് വാടകയ്ക്ക് നല്‍കിയയാള്‍ക്ക് ജയില്‍. ഇലീ ഫ്‌ളോറിന്‍ ഡ്രാഗൂസിന്‍ എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്‌സ്ബറിയിലെ ത്രീ ബെഡ്‌റൂം പ്രോപ്പര്‍ട്ടിയാണ് ഇയാള്‍ 35 പേര്‍ക്കായി നല്‍കിയത്. അനധികൃതമായി കെട്ടിടം വാടകയ്ക്ക് നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്. അനധികൃത പ്രൈവറ്റ് റെന്റല്‍ വാടകയ്‌ക്കെടുത്ത മൂന്നു പേരില്‍ പ്രധാനിയാണ് ഇയാള്‍. ആളുകളെ മുറിയില്‍ കുത്തി നിറയ്ക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ വാടകക്കാരുടെ സാധനങ്ങള്‍ ഇയാള്‍ പുറത്തെറിയുക പതിവായിരുന്നു.

പ്രോപ്പര്‍ട്ടിക്ക് രൂപമാറ്റം വരുത്തരുതെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ നാല് മുന്നറിയിപ്പുകള്‍ ഇയാള്‍ അവഗണിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വാടകക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇയാള്‍ക്കുള്ള ശിക്ഷയെന്ന് ബ്രെന്റ് കൗണ്‍സില്‍ ഹൗസിംഗ് ചീഫ് എലനോര്‍ സൗത്ത് വുഡ് ചൂണ്ടിക്കാട്ടി. പ്രൈവറ്റ് റെന്റലുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അത്യാഗ്രഹികളായ ലാന്‍ഡ് ലോര്‍ഡ്‌സ്, സബ് ലെറ്റേഴ്‌സ്, ഏജന്റുമാര്‍ എന്നിവരുടെ ചൂഷണങ്ങളില്‍ നിന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സൗത്ത് വുഡ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഒരു മുറിയില്‍ മാത്രം എട്ടുപേര്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡ്രാഗൂസിന് 29,000 പൗണ്ട് പിഴയിട്ടിരുന്നതാണ്. അടുക്കളയുള്‍പ്പെടെ എല്ലാ മുറികളിലും മെത്തകള്‍ കണ്ടെത്തി. ബാക്ക് ഗാര്‍ഡനില്‍ ഒരു കാനോപ്പിക്ക് കീഴിലും താമസ സൗകര്യമൊരുക്കിയിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Copyright © . All rights reserved