സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ രോഗബാധ ലോകത്താകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ബ്രിട്ടണിൽ കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 281 ലേക്ക് ഉയർന്നു. കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഒരു ദിവസം കൊണ്ട് 635- ൽ നിന്നു 5683ലേക്ക് ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 18 വയസ്സ് മാത്രം പ്രായമുള്ള ആളാണ് രോഗം ബാധിച്ച് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. 18 വയസ്സിനും 102 വയസ്സിനും ഇടയിലുള്ളവരാണ് മരണപ്പെട്ടവരിലധികവും . ആരോഗ്യസ്ഥിതി മോശമായവരാണ് മരണപ്പെട്ടവരിൽ ഏറെയും എന്നാണ് റിപ്പോർട്ടുകൾ.

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ, വെയിൽസിലെ മൊത്തം മരണസംഖ്യ 12 ലേക്ക് ഉയർന്നു. മൂന്നുപേരുടെ മരണത്തോടെ സ്കോട്ട്‌ലൻഡിലെ മരണസംഖ്യയും പത്തായി ഉയർന്നു.നോർത്തേൺ അയർലൻഡിലെ മരണസംഖ്യ രണ്ടായി. രോഗം സ്ഥിരീകരിച്ച വാർദ്ധക്യത്തിൽ ഉള്ള ഒരാൾ മരിച്ചതോടെയാണ് ഇത്. ഇയാളുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.

വെയിൽസിൽ കോവിഡ് -19 , 71 പേർക്ക് കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ വെയിൽസിൽ മൊത്തം രോഗബാധിതരുടെ എണ്ണം 347 ആയി ഉയർന്നു. സ്കോട്ലൻഡിൽ മൊത്തം 416 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം ലോകത്താകമാനം 14300 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലണ്ടൻ: കൊറോണ വൈറസിനെതിരെ അരയും തലയും മുറുക്കി രാജ്യങ്ങളും ഭരണാധികാരികളും ഒരുമിച്ചു ഇറങ്ങിയിട്ടും കൊറോണ വഴുതിമാറി കൂടുതൽ പേരിലേക്ക് എത്തി ആശങ്ക വർദ്ധിപ്പിക്കുകയാണ്. എന്നാൽ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനത്തിന്റെ അലംഭാവം രോഗം പടരുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
വളരെ ജനാതിപത്യ മര്യാതകളോടും കൂടെ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ചെറിയ ഒരു സമൂഹം കാട്ടുന്ന വിമുഖത രോഗ വളച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നു എന്ന് അറിയുക. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും ഇതുതന്നേയാണ്.
ഇന്ന് പറഞ്ഞ പ്രധാന തീരുമാനങ്ങൾ ഇവയാണ്
നാളെ മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് യുകെയിലെ വോളനറബിൾ ആയിട്ടുള്ള ഒന്നര മില്യൺ ജനങ്ങൾക്ക് വീടിന് പുറത്തുപോകുവാൻ സാധിക്കുകയില്ല.
ഇവരെ തനിച്ചു വിടുകയല്ല മറിച്ചു അവർക്കു വേണ്ട എല്ലാ സപ്പോർട്ടും നൽകും. കൗൺസിലും സൂപ്പർമാർക്കറ്റുകളും സമന്വയിപ്പിച്ചു ഭക്ഷണവും മരുന്നുകളും എത്തിക്കും.
ഇതിനായി ആവശ്യമെങ്കിൽ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.
സോഷ്യൽ ഡിസ്റ്റൻസിങ് പൊതുജനം പാലിക്കാതെ വന്നാൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകും എന്ന് നിരീക്ഷകർ പങ്കുവെക്കുന്നു. അടുത്ത 24 മണിക്കൂർ വളരെ ക്രൂഷ്യൽ ആണ്. അതായത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെ ഒരു ടോട്ടൽ ലോക്ക് ഡൗൺ ആകാനുള്ള സാധ്യത കൂടുതൽ ആണ്. പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.
ഇപ്പോഴും പാർക്കുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നിശ്ചിത അകലം (രണ്ട് മീറ്റർ) പാലിക്കാൻ സാധിക്കാതെ വന്നാൽ അതും ഇല്ലാതാവാൻ സാധ്യത കൂടുതൽ ആണ്.
യുകെ മരണ സംഖ്യ 281 ലേക്ക് ഇന്ന് ഉയർന്നപ്പോൾ അത് ഇറ്റലിയുടെ മാർച്ച് 7 ലെ മരണ സംഖ്യക്ക് തുല്യമായി. രോഗബാധിതർ 5683 ലേക്ക് ഉയർന്നു.
ഒരു 18 വയസുകാരന്റെ മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.
കോവിഡ് 19 ബാധിച്ചു സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ (dudley) ഇന്ന് രാവിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിനു മുൻപിൽ തടിച്ചുകൂടിയത് 1000 ത്തോളം പേരാണ്. സമയം രാവിലെ 8:30 ന്.
നാളെ മുതൽ യുകെയിലെ എല്ലാ മാക് ഡൊണാൾഡ് ബ്രാഞ്ചുകളും പൂർണ്ണമായും അടയ്ക്കുന്നു. ജോലിക്കാരുടെ സുരക്ഷയെ കരുതിയാണ് എന്ന് വാർത്താക്കുറിപ്പ്.
കൂടുതൽ ലോക വാർത്തകൾ
ജർമ്മൻ ചാൻസിലർ ആഞ്ചേല മെർക്കൽ നിരീക്ഷണത്തിൽ.. കഴിഞ്ഞ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർക്ക് രോഗം ഉണ്ട് എന്ന് പരിശോധന ഫലം വന്നതിനെതുടന്നാണ് ഇത്.
ഫ്രാൻസിൽ മരിച്ചവരുടെ എണ്ണം 674 ലേക്ക് ഉയർന്നു. 112 പേരാണ് ഇന്ന് മരിച്ചത്.
യൂറോപ്പ്യൻ യൂണിയൻ 90% സാമ്പത്തികസഹായം നൽകുന്നു – യൂണിയൻ മെമ്പേഴ്സിന് മാസ്‌കുകളും വെന്റിലേറ്ററും മറ്റും വാങ്ങുന്നതിനാണ് പണം നൽകുന്നത്. ഇ യൂ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നിരുന്നു.
160 രാജ്യങ്ങളിൽ ആയി ഇതുവരെ 14,400 പേർ മരണപ്പെട്ടു. രോഗബാധിതർ 3,28,000. സുഖപ്പെട്ടവർ 96,000 പേർ.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 281 കടന്നിരിക്കുന്നു . 5683 ൽ അധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ബ്രീട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു . ഭീതി പടർത്തി കൊറോണ വൈറസ് യുകെയിൽ പടരുമ്പോൾ മലയാളികൾക്ക് സഹായഹസ്തവുമായി യുകെയിലെ മലയാളികളായ അഭിഭാഷകർ . യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരസ്പര സഹായ പദ്ധതിയിൽ ചേർന്ന് നിന്നുകൊണ്ട് യുകെയിൽ കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് മലയാളികൾക്ക് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുവാനാണ് യുകെയിലെ മലയാളി അഭിഭാഷകർ മുന്നോട്ട് വന്നിരിക്കുന്നത് .
കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് മാനസികമായും , ആരോഗ്യകരമായും സഹായം നൽകുന്നതിനായി യുകെയിലെ മലയാളി ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സൗകര്യം ഏർപ്പെടുത്തിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ 20 ഓളം ഡോക്ടർമാരുള്ള ക്ലിനിക്കൽ ടീമിന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
ഇതിനോടകം നിരവധി യുകെ മലയാളി കുടുംബങ്ങൾക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുവാനും , ആരോഗ്യകരമായ ഉപദേശങ്ങൾ നൽകുവാനും , മാനസിക പിന്തുണ നൽകുവാനും ഈ മെഡിക്കൽ ടീമിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 140 ഓളം വരുന്ന വോളണ്ടിയർമാർക്കും കഴിഞ്ഞു .
കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചിലർ നിയമ സഹായം ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരെ ഉൾപ്പെടുത്തി യുകെ മലയാളികൾക്ക് സൗജന്യ നിയമ സഹായം കൂടി നൽകുക എന്ന ദൗത്യം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്തത് .
അഡ്വ. ലൂയിസ് കെന്നഡി, അഡ്വ : പോൾ ജോൺ , അഡ്വ : ഫ്രാൻസിസ് മാത്യു കവളക്കാട്ട് , അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ , അഡ്വ : സന്ദീപ് പണിക്കർ , അഡ്വ : അരുൺ ഏണസ്റ്റ് ഡിക്രൂസ് , അഡ്വ : അരവിന്ദ് ശ്രീവത്സലൻ , അഡ്വ : അഫ്സൽ അവുൺഹിപ്പുറത്ത് , അഡ്വ : ദിലീപ് രവി തുടങ്ങി പ്രമുഖരായ ഒന്‍പത് മലയാളി അഭിഭാഷകരാണ് മാതൃകാപരമായ ഈ പരസ്പര സഹായ യജ്ഞത്തിൽ പങ്ക് ചേരാൻ മുന്നോട്ട് വന്നിരിക്കുന്നത് .
ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായ ബന്ധപ്പെട്ടും , ജോലിയുമായും ബന്ധപ്പെട്ടും , ബിസ്സിനസുമായി ബന്ധപ്പെട്ടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാൻ ഈ ലീഗൽ സെല്ലിന് കഴിയും . കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യകരമായോ , നിയമപരമായോ ഏതെങ്കിലും പ്രശ്നങ്ങളിൽ ബുദ്ധിമുട്ടി കഴിയുന്ന യുകെ മലയാളിയാണോ നിങ്ങളെങ്കിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയുടെ ഭാഗമായ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് ഉടൻ വിളിക്കുക . ഞങ്ങളാൽ സാധ്യമായ എല്ലാ സഹായവും നിങ്ങളിൽ ഓരോരുത്തർക്കും നൽകുമെന്ന് ഉറപ്പ് നൽകുന്നു .

ന്യൂസ് ഡെസ്ക് , മലയാളം യുകെ
പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലുള്ള തീവെട്ടിക്കൊള്ളകളുടെ കഥകളാണ് യുകെയിലെ റീട്ടെയിൽ മേഖലകളിൽ നിന്നും കേൾക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം യുകെയിൽ എല്ലാ മേഖലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ദൗർലഭ്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതിൽ മുന്നിൽനിൽക്കുന്നത് ഏഷ്യൻ ഷോപ്പുകൾ ഉൾപ്പെടുന്ന ചെറുകിട വ്യാപാര മേഖലയാണ്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള ഡിമാൻഡും ദൗർലഭ്യം ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ റീട്ടെയിൽ മേഖലകൾ കൊറോണക്കാലത്ത് പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ്.
മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കാരണം മലയാളിയുടേയും മറ്റും പല ആവശ്യസാധനങ്ങൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ല . വെറും 10 പൗണ്ടിൽ താഴെ വിലയുണ്ടായിരുന്ന 10 കിലോയുടെ കുത്തരി ബാഗിന് കഴിഞ്ഞദിവസം 36 പൗണ്ട് വരെ വാങ്ങിയവരുണ്ട്. ഒരു കിലോ ഇഞ്ചിയുടെ വില നേരെ ഇരട്ടിയായി 5 പൗണ്ട് വരെയായി. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതച്ചിലവ് വലിയ തോതിൽ വർദ്ധിച്ചത് കൊറോണ കാലത്തെ ഇരുട്ടടി ആണ്.
ഇതിനിടയിൽ കൊറോണാ കാലത്ത് അല്പം പണം ഉണ്ടാക്കാനായി ചില മലയാളി സുഹൃത്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടിലെ ഒരു മലയാളി 34 ചാക്ക് കുത്തരി വരെയാണ് വീടിനുള്ളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.ചാക്കിന് 10 പൗണ്ട് മുതൽ 12 പൗണ്ട് വരെ മുടക്കിയാണ് വാങ്ങിയതെങ്കിൽ മറ്റ് മലയാളികൾക്ക് മറിച്ചു വിൽക്കുന്നത് 25 പൗണ്ട് മുതൽ 30 പൗണ്ട് വരെ നിരക്കിലാണ്
ഓർക്കുക ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ട്. അമിത ലാഭം കൊയ്യുന്ന അവർക്കെതിരെ യുകെയിലെ നിയമ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മാതൃദിനത്തോടനുബന്ധിച്ച് മാതാപിതാക്കളെ സന്ദർശിക്കരുത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതിനാലാണിത് . എല്ലാവരും സർക്കാരിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചാൽ മാത്രമേ കോവിഡ് – 19ന് എതിരെ പോരാടാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃദിനത്തിൽ തങ്ങളുടെ അമ്മമാരെ കാണാൻ ആണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തവണ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം രോഗബാധിതരാകുനുള്ള സാധ്യത ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഏറ്റവും മികച്ചത് മാതാപിതാക്കളെ ഫോണിലൂടെ വിളിച്ചോ, വീഡിയോ കോൾ നടത്തിയോ സംസാരിക്കുന്നതായിരിക്കുമെന്നും അതുവഴി സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരിൽ കോവിഡ് – 19 വന്നാൽ അവർ മരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേസമയം യുകെയിൽ 53 പേർ കൂടി മരിച്ചതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 233 ആയി ഉയർന്നു.

41 വയസ്സു മുതൽ 94 വയസ്സുവരെ ഉള്ളവരിലാണ് രോഗബാധ അധികമായി കാണുന്നതെന്നും ഇതുവരെ നടത്തിയ ടെസ്റ്റുകളിൽ ആകെ 5, 018 പേർക്കാണ് കോവിഡ് -19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരിക്കുന്നതെന്നും എൻ എച്ച് എസ് റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ആക്ഷൻ പ്ലാൻ എന്ന പദ്ധതി സർക്കാർ മാർച്ച് 3-ന് തുടക്കമിട്ടരുന്നു. ഇതേസമയം മരണസംഖ്യ 233 ആയി ഉയരുമ്പോഴും പൊതുജനങ്ങൾ സാധനങ്ങൾ വാങ്ങി കൂട്ടുന്നതിന് അറുതിവരുത്താൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് – 19ന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ പോരാടുമ്പോൾ റസ്റ്റോറന്റുകളും കഫേകളും മറ്റും അടച്ചിടുന്നതിനെ തുടർന്നാണ് ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷകളുടെയും മാർക്കിന്റെയും ക്രമീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്നലെ സർക്കാർ പുറത്തുവിട്ടു. എ ലെവൽ, ജിസിഎസ്‌ഇ പരീക്ഷകൾ ഉൾപ്പെടെ ഉള്ളവ റദ്ദാക്കിയിരുന്നു. അതിനാൽ തന്നെ എക്സാം റെഗുലേറ്റർ ആയ ഒഫ്ക്വാൾ, പരീക്ഷ ബോർഡുകൾ എന്നിവ അധ്യാപകരുമായി കൂടിയാലോചിച്ചു വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകാൻ തീരുമാനമായി. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് എല്ലാ രീതിയിലുമുള്ള പിന്തുണ നൽകി അവരുടെ തുടർപഠനങ്ങൾ നടപ്പാക്കത്തക്ക വിധം അവരെ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഉറപ്പാക്കലാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണന. അതിനാൽ ജിസിഎസ്‌ഇ, എ, എഎസ് ലെവൽ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ നൽകുന്നത് ഉറപ്പാക്കണം.

ഓഫ്‌ക്വലും എക്സാം ബോർഡും ചേർന്നു വിദ്യാർത്ഥികൾക്ക് അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള ഗ്രേഡ് നൽകും. ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി അടുത്ത അധ്യയനവർഷത്തിന്റെ തുടക്കത്തിൽ ഒരു പരീക്ഷ എഴുതാൻ അവസരമുണ്ടാകും. പരീക്ഷ നടന്നിരുന്നുവെങ്കിൽ വിദ്യാർത്ഥികൾക്ക് ഏത് ഗ്രേഡ് ലഭിക്കുമായിരുന്നു എന്ന് അദ്ധ്യാപകർ വിശകലനം ചെയ്ത് സമർപ്പിക്കണം. മോക്ക്, ക്ലാസ്സ് പരീക്ഷ, പരീക്ഷേതര വിലയിരുത്തൽ എന്നിവയുൾപ്പെടെ നിരവധി തെളിവുകളും വിവരങ്ങളും അധ്യാപകർ കണക്കിലെടുത്തായിരിക്കും ഒരു ഗ്രേഡ് നൽകുക. ഇതിനെസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.ജൂലൈക്ക് മുമ്പ് തന്നെ ഗ്രേഡുകൾ നൽകാനാണ് തീരുമാനം. മറ്റ് വർഷങ്ങളിലെ പോലെ തന്നെയായിരിക്കും ഈ പ്രക്രിയ.

“പരീക്ഷകൾ റദ്ദാക്കുന്നത് ഒരു വിദ്യാഭ്യാസ സെക്രട്ടറിയും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നിരുന്നാലും ഇത് അസാധാരണമായ സമയമാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഈ നടപടി സുപ്രധാനമാണ്.” വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. ചില വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയാത്തതിൽ നിരാശ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അവരുടെ കാര്യത്തിൽ ശരിയായ പ്രക്രിയ പിന്തുടർന്നുവെന്ന് അവർ വിശ്വസിക്കുന്നില്ലെങ്കിൽ ആ അടിസ്ഥാനത്തിൽ അവർക്ക് അപ്പീൽ നൽകാൻ കഴിയും. കൂടാതെ, കണക്കുകൂട്ടിയ ഗ്രേഡ് അവരുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് തോന്നുന്നില്ലെങ്കിൽ, സ്കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ അനുയോജ്യമായ സമയത്ത് ഒരു പരീക്ഷ എഴുതാൻ അവർക്കവസരമുണ്ട്. 2021 വേനൽക്കാലത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരമുണ്ട് ; അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഐഷ വി
ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.
ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.
അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.
ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുവാനും , രോഗികളായവരെ സഹായിക്കുവാനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ ദിനംപ്രതി സ്വീകാര്യതയേറുന്നു . ഇതിനോടകം നിരവധി മലയാളികളാണ് പലതരം സഹായങ്ങൾ ആവശ്യപ്പെട്ട് 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ചത് . പൂർണ്ണമായും ബ്രിട്ടീഷ് ഗവണ്മെന്റും , ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ടീമിന്റെ ഉപദേശങ്ങൾ യുകെ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നാണ് തെളിയുന്നത്.
ആഷ്‌ഫോഡിൽ അന്യസമ്പർക്കമില്ലാതെ കഴിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ബാസിൽഡനിലുള്ള സുഹൃത്ത് സിജോ ജോർജ്ജ് വഴി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാരസെറ്റമോൾ എത്തിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് വന്ന ഫോൺ കോളിന് ഉടൻ തന്നെ ആഷ്‌ഫോഡിലെ ബോബി എബ്രഹാം എന്ന സുഹൃത്ത് വഴി മരുന്ന് എത്തിച്ച് കൊടുത്തുകൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പരസ്പര സഹായ പദ്ധതിക്ക് തുടക്കം കുറിച്ചത് .
ഈ സഹായ പദ്ധതിയോടുള്ള യുകെ മലയാളികളുടെ പ്രതികരണങ്ങൾ കാണുക
” ഞാനായിരുന്നു ഇന്നലെ ഹെൽപ്പ് ലൈനിൽ വിളിച്ചത് , ആഷ്‌ഫോർഡിലിലുള്ള ഫ്രണ്ടിനും ഫാമിലിക്കും വേണ്ടിയായിരുന്നു വിളിച്ചത് . അവർക്ക് രാത്രി തന്നെ മെഡിസിൻ കിട്ടി . ഒത്തിരി നന്ദിയെന്ന് സിജോ ജോർജ്ജ് ”

” എന്ത് സഹായത്തിനും ഞാൻ റെഡിയെന്ന് ആഷ്‌ഫോർഡിലെ ബോബി എബ്രഹാം . ഉടൻ തന്നെ ബോബി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയിൽ വോളണ്ടിയറാകുന്നു ”
” എനിക്ക് ഒരു സഹായം വേണ്ടി വന്നാൽ ആരോക്കൊയോ ഇവിടെയുണ്ട് എന്ന ഒരു തോന്നൽ , ഹെൽപ്പ് ലൈനിലെ മലയാളിയായ ചേച്ചിയുമായി സംസാരിച്ചതിന് ശേഷം എനിക്ക് വളരെ ആശ്വാസം തോന്നുന്നുവെന്ന് മറ്റൊരു മലയാളി സ്റ്റുഡന്റ് ”
മലയാളി സ്റ്റുഡന്റിന്റെ പ്രതികരണം കേൾക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
” ഇങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ ആളുകൾ യുകെയിലെ മലയാളി കൂട്ടായ്മകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് … എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക എന്ന് സിന്ധു എൽദോ എന്ന യുകെ മലയാളിയുടെ മറുപടി ”

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങി വച്ച കൊറോണ വൈറസ് തടയൽ പരസ്പര സഹായ യജ്ഞത്തെ യുകെ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത് .
അതോടൊപ്പം ഡോക്ടർമാരും രോഗികളുമായി നേരിട്ട് കണ്ട് സംസാരിക്കാൻ ഉണർവ്വ് ടെലി മെഡിസിൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ബിജോയ് എം ജി യുടെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന അത്യാധുനിക വീഡിയോ കോൺഫ്രൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . ഈ വീഡിയോ സംവിധാനത്തിലൂടെ രോഗികളുടെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർക്ക് നേരിട്ട് കാണുവാനും അതനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കഴിയും എന്നത് വളരെ ഗുണകരമാണ്. അതോടൊപ്പം ഒരേസമയം ഒന്നിൽ കൂടുതൽ രോഗികളുമായി പല ഡോക്ടർമാർക്ക് നേരിട്ട് കണ്ട് സംസാരിക്കാനും കഴിയുന്നു .
ഇതേ വീഡിയോ കോൺഫ്രൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിലെ ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും , പരിശീലനവും യുകെയുടെ പല ഭാഗങ്ങളിലുള്ള വോളണ്ടിയർമാർക്ക് ഒരേ സമയം നൽകുവാനും , ഓരോ ദിവസത്തെയും സ്ഥിഗതികൾ വിലയിരുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുന്നു .
ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ മാതൃകാപരവും അഭിന്ദനീയവുമായ സേവനമാണ് യുകെ മലയാളികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഈ ഹെൽപ് ലൈൻ സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ മെഡിക്കൽ ടീമുമായി സഹകരിക്കാൻ അനേകം ഡോക്ടർമാരാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി 115 ഓളം വോളണ്ടിയർമാരാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും , രോഗികളായവർക്ക് സഹായമെത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് . ബ്രിട്ടീഷ് ഗണ്മെന്റിനൊപ്പം നിന്നുകൊണ്ട് മലയാളികളുടെയും മറ്റ് യുകെ നിവാസികളുടെയും വേദനയിലും , ആവശ്യങ്ങളിലും സഹായമാകാൻ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ ഓരോ പ്രവർത്തകരും .
ഫാ. ഹാപ്പി ജേക്കബ്
കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.
നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.
ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.
ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.
ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.
ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.
ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.
ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .
സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3, 983 ആയി. ഇതിനോടകം 177 പേർ മരണപ്പെട്ടു. അതിഭീകര അന്തരീക്ഷം ആണ് ബ്രിട്ടനിലെങ്ങും. ന്യൂകാസിലിലെ മലയാളി നേഴ്സിനും രോഗം ബാധിച്ചിട്ടുണ്ട്. ഓരോ ദിനം കഴിയുന്തോറും കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. പ്രതിരോധ നടപടികൾ ശക്തപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിനെ പിടിച്ചുകെട്ടാൻ അത് മതിയാകുന്നില്ല. ആളുകളോടെല്ലാവരോടും സ്വയം ഒറ്റപെടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം നിർബന്ധമായും സ്വയം ഒറ്റപെടണമെന്ന് സർക്കാർ പറഞ്ഞു. ഇതിനോടനുബന്ധിച്ച് വിദേശത്തുനിന്ന് എത്തിയിട്ടും ക്വാറന്റൈനിലേക്ക് പോകാതെ നഗരത്തിലൂടെ സഞ്ചരിച്ച 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്ക് ക്വാറന്റൈനിലേക്ക് പോകാൻ ഒരിടവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടില്ല. 10000 പൗണ്ട് പിഴയിൽ നിന്നും 3 മാസത്തെ തടവുശിക്ഷയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. വൈറസ് പടരാതിരിക്കാനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ ആദ്യത്തെ ബ്രിട്ടീഷുകാരനാണ് ഇയാൾ. സർക്കാർ ഇന്നലെ പുറത്തുവിട്ട അടിയന്തര നിയമപ്രകാരം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആളുകളെ അറസ്റ്റ് ചെയ്യാനും ഒറ്റപ്പെടുത്താനുമുള്ള അധികാരം ബ്രിട്ടനിലെ പോലീസിന് നൽകി.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സ്കൂളുകളും നേഴ്സറികളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. എന്നാൽ രോഗ കാലത്ത് പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് തുടരാം. മാതാപിതാക്കളുടെ ജോലിക്ക് തടസ്സം ആവാതിരിക്കാനാണ് ഈ നടപടി. ഏതൊക്കെ ഉദ്യോഗസ്ഥരുടെ മക്കൾക്കാണ് ഈ നടപടി ബാധകമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പുതിയ ലിസ്റ്റ് ഇന്നലെ സർക്കാർ പുറത്തുവിട്ടു. ഇതിൽ 8 വിഭാഗങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ;
1) ഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫ്സ് , പാരാമെഡിക്കുകൾ, ആരോഗ്യ-സാമൂഹിക പരിപാലന മേഖലയിലെ സഹായികൾ , സ്പെഷ്യലിസ്റ്റ് സ്റ്റാഫ്, മരുന്ന് നിർമാതാക്കൾ, വിതരണക്കാർ.
2) സ്കൂൾ, നേഴ്സറി അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ
3) നീതിന്യായ വ്യവസ്ഥയുടെ നിർവഹണത്തിൽ പ്രവർത്തിക്കുന്നവർ, മതപരമായ ജോലികൾ ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ.
4) അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നവർ
5)ഭക്ഷണ ഉത്പാദനം, സംസ്കരണം, വിൽപ്പന, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ
6) പോലീസ്, സപ്പോർട്ട് സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം സിവിലിയൻ സ്റ്റാഫ്, സായുധ സേനാംഗങ്ങൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ അതിർത്തി സുരക്ഷ, ജയിൽ, പ്രൊബേഷൻ സ്റ്റാഫ്
7) എണ്ണ, ഗ്യാസ്, വൈദ്യുതി, ജല, മാലിന്യ പ്രവർത്തനങ്ങൾ നിലനിർത്താൻ ആവശ്യമായവർ, തപാൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ.
8) കോവിഡ് കാലത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാർ.

ഇത്രയും ജോലികൾ ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നത് തുടരാമെന്ന് സർക്കാർ അറിയിച്ചു. ഇതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. കാരണം യുകെയിലെ 49% ആളുകൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ എല്ലാം മക്കൾക്ക് സ്കൂളിൽ പോകേണ്ടി വരുമെന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും ഇന്നലെ മുതൽ അടച്ചിട്ടു. നോർത്തേൺ അയർലണ്ടിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും.
ആഗോളതലത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 397 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 275,796 ആയി ഉയർന്നു. ലോകത്തിനു തന്നെ കനത്ത ഭീക്ഷണി ആയി മാറിയ കോവിഡിനെതിരെ കടുത്ത പ്രതിരോധ നടപടികളാണ് ലോകരാജ്യങ്ങൾ സ്വീകരിക്കുന്നത്.