ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- സൗത്ത് ആഫ്രിക്കയിൽ വെച്ച് പാലത്തിൽ നിന്ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് ദമ്പതികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പീറ്റർ & മിറാൻഡ, ഹാരിസ് & ക്രിസ് ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പോർട്ട് എലിസബത്തിനു സമീപമുള്ള പാലത്തിൽ നിന്നും 75 അടി താഴ്ചയിലേക്ക് കാർ നിലം പതിക്കുകയായിരുന്നു. അറുപത്തിയേഴുകാരനായ ഹാരിസ് രക്ഷപ്പെട്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിന്റെ ഡ്രൈവറും രക്ഷപ്പെട്ടിട്ടുണ്ട്.

മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പാലത്തിൽ നിന്നും താഴേക്ക് വീണത്. “എ റോച്ച ” എന്ന ക്രിസ്ത്യൻ പാരിസ്ഥിതിക സംഘടനയുടെ സ്ഥാപക ദമ്പതികളാണ് മിറാൻഡായും ഹാരിസും. ആ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സൗത്ത് ആഫ്രിക്കയിൽ ഈ ദമ്പതികൾ എത്തിയത്. സംഘടനയുടെ ഏറ്റവും വലിയ നഷ്ടമാണ് ദമ്പതികളുടെ മരണമെന്ന് വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമൂഹ മനസ്സാക്ഷിയുടെ നാനാഭാഗങ്ങളിൽനിന്നും ദമ്പതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ്ഹില്ലിലെ ഹോളി ട്രിനിറ്റി ചർച്ച് വികാരി ദമ്പതികളുടെ ഭരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഇടവക അംഗങ്ങൾ ബുധനാഴ്ച ഒത്തുകൂടി മരിച്ച ദമ്പതികൾക്കെല്ലാം പ്രാർത്ഥന അർപ്പിച്ചു. വേണ്ട എല്ലാ സഹായങ്ങളും സൗത്ത് ആഫ്രിക്കൻ അതോറിറ്റി കളുമായി ചേർന്ന് ചെയ്യുമെന്ന് ഫോറിൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്‍കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.
ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര്‍ ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്‌സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.
മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നത് ആദ്യത്തെ സംഭവമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഹാരി-മേഗൻ രാജദമ്പതികൾ. മേഗൻ തന്റെ പിതാവിന് അയച്ച കത്തിലെ വിവരങ്ങൾ ഒരു പ്രമുഖ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയ മേഗന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മേഗന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ കത്തെഴുതിയിരിക്കുന്നത്.

ലേബർ പാർട്ടിയിലെ ജെസ് ഫിലിപ്പ്സ്, ഡൈൻ അബ്ബോട്ട്, തുലിപ് സിദ്ധിക്ക് , ഡെമോക്രാറ്റിക് പാർട്ടിയിലെ വേരാ ഹോബ്ഹോസ്സ്,ലൈല മോറാൻ തുടങ്ങി വിവിധ രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്ന എഴുപതോളം എംപിമാർ ആണ് ഇപ്പോൾ മേഗന് വേണ്ടി ഒന്നിച്ചിരിക്കുന്നത്.
മനുഷ്യത്വ വിരുദ്ധവും കാലഹരണപ്പെട്ടതുമായ മാധ്യമ രീതികളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ രാജകുടുംബത്തിന് നേരെ ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ” മാധ്യമ സ്വാതന്ത്ര്യം എന്ന അധികാരം ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരുതരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമ കടന്നു കയറ്റത്തിനെതിരെ ഏതു നിയമ പോരാട്ടത്തിനും മേഗനൊപ്പം ഞങ്ങളുണ്ടാകും. “
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിമാനത്തിൽ സഹയാത്രികർ ലഗേജ് വെക്കാൻ തലയ്ക്കുമുകളിൽ ലഗേജ് ബോക്സിൽ കുറെയധികം സമയം ചെലവഴിക്കുന്നത് ശല്യമായി തോന്നുന്നുണ്ടോ? പരിഹാരത്തിനുള്ള വഴികളുമായി ഗേറ്റ് വിക് രംഗത്ത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരിൽ ആണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. വിൻഡോ സീറ്റിലെ യാത്രക്കാർ ആദ്യം, പിന്നിൽ നിന്നു തുടങ്ങി മുന്നിലേക്കുള്ള സീറ്റുകളിലെ യാത്രക്കാരെ ക്രമമായി കടത്തിവിടാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഈ രീതിയിൽ ക്രമീകരിക്കുന്നത് ബിസിനസുകാർക്കും ഒറ്റയ്ക്കുള്ള യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും.

എയർപോർട്ട് ഗേറ്റിൽ നിന്ന് സീറ്റിലേക്കുള്ള ദൂരം 10 ശതമാനത്തിലധികം കുറയ്ക്കാനാവും എന്നാണ് കരുതുന്നത്. ഒരുമിച്ച് ഇരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും അതിനുള്ള സൗകര്യം ലഭ്യമാക്കും, അതും പിന്നിൽ നിന്നാവും സീറ്റിംഗ് തുടങ്ങുക. 158 യാത്രക്കാരെ 14 മിനിറ്റുകൾക്കുള്ളിൽ ഈ രീതിയിൽ കയറുന്നതിൽ ഗേറ്റ് വിക്ക് വിജയിച്ചിരുന്നു.
ചെറിയ കുട്ടികളുടെ അടുത്തിരുന്ന് യാത്രചെയ്ത് ബഹളമയമായ ഒരു സഞ്ചാരം ഒഴിവാക്കാനുള്ള മാർഗങ്ങളും ലഭ്യമാണ്. ജപ്പാൻ എയർലൈൻസ് ആണ് ഈ സിറ്റിങ് സിസ്റ്റം നടപ്പാക്കിയത്.

ബോർഡിങ് ഗേറ്റിൽ എപ്പോൾ ക്യൂ നിൽക്കണം എവിടെയാണ് സീറ്റ് തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ യാത്രക്കാർക്ക് കാണാൻ കഴിയുന്ന വിധത്തിൽ അറേഞ്ച് ചെയ്യുന്നു. അതിനനുസരിച്ച് യാത്രക്കാർക്ക് മുൻഗണനാക്രമത്തിൽ വിമാനത്തിനുള്ളിൽ കടക്കാം. ഇതിനെ ബിൻഗോ ബോർഡിങ് എന്ന പേരിൽ യാത്രക്കാർ വരവേറ്റ് കഴിഞ്ഞു. സൗകര്യപ്രദമായ ഈ രീതിയെക്കുറിച്ചു യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെസ്റ്റ് വെർജീനിയ : പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. ശരത്കാലത്തിന്റെ തുടക്കം നവംബർ ഒന്നിനാണ്. അതിനുമുമ്പാണ് ഹാലോവീൻ. യുകെയിലും യുഎസിലും ഹാലോവീൻ അവധി ദിനം കൂടിയാണ്. ഈ വർഷത്തെ ഹാലോവീനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിനിടയിൽ തികച്ചും ഒരപൂർവ്വമായ അനുഭവം ഒരു വിദ്യാർത്ഥിനിക്ക് നേരിടേണ്ടതായി വന്നു.

ബെസ്റ്റ് വെർജീനിയയിലെ മാർഷ്യൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ സിഡ്നി വൂൾഫിന് ഉണ്ടായ രസകരമായ അനുഭവം അവൾ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫൻ കിംഗിന്റെ ക്യാരി എന്ന ഹൊറർ നോവലിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അവൾ വേഷം അണിഞ്ഞത്. കാൽപാദം വരെ നീണ്ടുകിടക്കുന്ന വെള്ള ഉടുപ്പും തല മുതൽ കാൽ വരെ ചോര ഒലിയ്ക്കും വിധവുമുള്ള വേഷം കെട്ടിയാണ് അവൾ നിരത്തിലിറങ്ങിയത്. അന്ന് തന്നെ സിഡ്നിയുടെ കാറിന്റെ ബോണറ്റ് ഒരു മാൻ ഇടിച്ചു തകർക്കുകയും ചെയ്തു. എന്നാൽ സിഡ്‌നിയെ കണ്ട് ആളുകൾ ഭയചകിതരായി. കാർ അപകടത്തിൽ അവൾ മരണപ്പെട്ടോയെന്ന് വരെ അവർ സംശയിച്ചു. എല്ലാത്തിനും കാരണം അവളുടെ വേഷം തന്നെ. അല്പസമയത്തിനുശേഷം മാതാപിതാക്കളെ പ്രതീക്ഷിച്ചിരുന്ന അവളുടെ അടുക്കൽ ഒരു ഓഫീസർ വന്നു വൈദ്യസഹായം നിർദേശിക്കുകവരെ ചെയ്തു. എന്നാൽ പാരാമെഡിക്കൽ വിദഗ്ധരെ തെറ്റിധരിപ്പിച്ചതിന് ക്ഷമ ചോദിച്ച ശേഷമാണ് സിഡ്‌നി അവിടം വിട്ടത്.

ആതിര കൃഷ്ണൻ
വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷൻ ആണ്.
ട്രെയിനുകളുടെ തത്സമയ പ്രവർത്തനനിലയും, സമകാലിക ഷെഡ്യൂളുകളും പ്രദർശിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുത ഇൻറർനെറ്റോ ജി പി എസോ ഇല്ലാതെ ഓഫ് ലൈനിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും എന്നതാണ്. വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള യാത്രാ ആപ്ലിക്കേഷനുകളിലൊന്നാണ്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ 8 ഭാഷകളിൽ ബഹുഭാഷാ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. ട്രെയിൻ, ചെക്ക് ഷീറ്റ്, കോച്ച്ക്രമീകരണം, പി എൻ ആർ നില, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ ഉപയോഗിക്കാം.
വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രെയിനുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ.
ഒന്നാമതായി, വേർ ഈസ് മൈ ട്രെയിൻ അപ്ലിക്കേഷനുകൾ തുറന്ന് ഇഷ്ടമുള്ള ഭാഷ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. പേജിൽ മൂന്ന് ഭാഗങ്ങളുണ്ട് – സ്പോട്ട്, പി എൻ ആർ, സീറ്റുകൾ. സ്പോട് വിഭാഗം തിരഞ്ഞെടുത്താൽ ഇതിനു കീഴിൽ നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും നൽകുന്നപക്ഷം ട്രെയിനുകളുടെവിവരങ്ങൾ ലഭിക്കുന്നതാണ്. അതുകൂടാതെ സമകാലികവിവരങ്ങൾ ലഭിക്കുന്നതുമാണ്.
ട്രെയിൻ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ട്രെയിൻ നമ്പറോ പേരോ സമർപ്പിക്കേണ്ടതാണ്.
എത്തിച്ചേരുവാനുള്ള സമയവും പുറപ്പെടുന്ന സമയവുംഉൾപ്പെടെ നിങ്ങളുടെ ട്രെയിന്റെ തത്സമയനില അപ്ലിക്കേഷൻ പ്രദർശിപ്പിക്കും. കൂടാതെ, പി എൻ ആർ വിഭാഗത്തിലേക്ക്പോയി നിങ്ങളുടെ പി എൻ ആർ നമ്പർ നൽകി നിങ്ങളുടെ പി എൻ ആർ നില പരിശോധിക്കുവാൻ സാധിക്കും.
സീറ്റ്ല ഭ്യതയെക്കുറിച്ച് അറിയണമെങ്കിൽ, സ്റ്റേഷനുകളും യാത്രാ തീയതിയും നൽകുന്നതിന് സീറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഡ്രോപ്പ് ഡൗൺ പട്ടികയിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ള ക്ലാസ്സും കോട്ടയും തിരഞ്ഞെടുത്ത് “സീറ്റ് ലഭ്യത കണ്ടെത്തുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ഇത് നിങ്ങളെ ഇന്ത്യൻ റെയിൽവേ പാസ്സന്ജർ റിസർവേഷൻ അന്വേഷണത്തിലേക്ക് നയിക്കും അവിടെ നിങ്ങൾക്ക് സീറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്

ആതിര കൃഷ്ണൻ
ആതിര കൃഷ്ണൻ ചേർത്തല സ്വദേശി ആണ്. മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ ഒന്നാം വർഷ ബിരുധാനാന്തര ബിരുദ വിദ്യാർത്ഥിനി ആണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കോ റോങ് : അമേലിയ ബാംബ്രിഡ്ജ് എവിടെ? ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിനെ (21) കാണാതായിട്ട് ഒരാഴ്ച ആവുന്നു. ബ്രിട്ടീഷ് യുവതിയുടെ തിരോധാനത്തിൽ ആറ് പേരെ കമ്പോഡിയൻ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ആറ് പേർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് കോ റോങ് ഗവർണർ നാമ ബന്തോൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോ റോംങ് ദ്വീപിലെ ബീച്ച് പാർട്ടിയിലാണ് അവളെ അവസാനമായി എല്ലാവരും കണ്ടത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പിതാവും ഭയപ്പെടുന്നു. ഇരുന്നൂറോളം സൈനികരും പോലീസും അമേലിയക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്നും സെപ്റ്റംബർ 27നാണ് അവൾ യാത്ര തിരിച്ചത്. ആദ്യം പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു.

കോ റോങിലെ നെസ്റ്റ് ബീച്ച് ക്ലബ് ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. കാണാതായ ആ രാത്രിയിൽ ഹോസ്റ്റലിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് പോയിരുന്നു. ഹോസ്റ്റലിലേക്ക് മടങ്ങി വരാത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ അവളെ കാണാതായതായി പരാതിപ്പെട്ടത്. അമേലിയയുടെ പേഴ്സ്, ക്രെഡിറ്റ് കാർഡുകൾ, ഫോൺ എന്നിവ അടങ്ങിയ ബാഗ് ബീച്ചിൽ നിന്നും അവളുടെ പാസ്‌പോർട്ട് ഹോസ്റ്റലിൽ നിന്നും പോലീസ് കണ്ടെടുത്തു. വിദേശ വിനോദ സഞ്ചാരികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് പുരുഷന്മാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പാശ്ചാത്യ സന്ദർശകരിൽ നിന്ന് പോലീസിന് ഒരു കത്ത് ലഭിച്ചതായി ഗവർണർ പറഞ്ഞു.

അവളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മേജർ ജനറൽ ചുവോൺ നരിൻ അറിയിച്ചു. അടുത്തുള്ള ദ്വീപുകളിലേക്കും തായ്‌ലൻഡ് ഉൾക്കടലിൽ കൂടുതൽ തീരങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അമേലിയ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാദേശിക ഗവർണർ പറയുന്നത്. അമേലിയയുടെ തിരിച്ചുവരവിനായി ബ്രിട്ടൻ പ്രാർത്ഥിക്കുകയാണ്. നിറകണ്ണുകളോടെ…
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഡിസംബർ 12ന് ബ്രിട്ടനിൽ ജനറൽ ഇലക്ഷൻ നടത്തണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആവശ്യം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചു. ഹൗസ് ഓഫ് കോമൺസിൽ 430 വോട്ടുകൾക്കാണ് ഈ തീരുമാനം പാസായത്. 1923 -ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായി ഇത് മാറും. ഹൗസ് ഓഫ് ലോർഡ്‌സ് ഇനിയും തീരുമാനം അംഗീകരിക്കാൻ ഉണ്ടെങ്കിലും, ഈ ആഴ്ചയോടെ കൂടി തീരുമാനം നിയമപരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രചരണത്തിന് അഞ്ചു ആഴ്ചകൾ മാത്രമാണ് ലഭിക്കുന്നത്. ബ്രെക്സിറ്റിനെ സംബന്ധിച്ചും, രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ജനങ്ങൾക്കും തീരുമാനമെടുക്കാനുള്ള അവകാശമാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പോടുകൂടി ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ജോൺസൺ. ബ്രെക്സിറ്റ് നടപ്പിലാക്കാൻ രാജ്യത്തെ ജനങ്ങൾ ഒരുമിക്കണം എന്ന ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ബ്രെക്സിറ്റിനെ എതിർത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ 21 എംപിമാരിൽ, പത്ത് പേരെ വീണ്ടും കൺസർവേറ്റീവ് സ്ഥാനാർഥികളായി അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ രേഖപ്പെടുത്തി. അതിനായി തന്നെ പാർട്ടി വളരെ ശക്തമായ പ്രചാരണ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസന്റെ അടിച്ചമർത്തലുകൾക്ക് എതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള ഒരു അവസരം ആണെന്നും, ലേബർ പാർട്ടി എന്നും ജനങ്ങളോടൊപ്പം ആണെന്നും ഷാഡോ ക്യാബിനറ്റ് മിനിസ്റ്റർ ആൻഡ്രൂ രേഖപ്പെടുത്തി. എന്നാൽ ഇലക്ഷനോട് ലേബർ പാർട്ടിയിലെ ചില എംപിമാർ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ലിബറൽ ഡെമോക്രാറ്റുകളും ഇലക്ഷനെ അംഗീകരിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് തടയാനുള്ള മാർഗ്ഗം ആയാണ് ഇലക്ഷനെ കാണുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. ഇതിനു മുൻപ് മൂന്നു പ്രാവശ്യം ഇലക്ഷൻ തീരുമാനിച്ചപ്പോൾ പാർലമെന്റ് അംഗീകാരം ബോറിസ് ജോൺസന് ലഭിച്ചിരുന്നില്ല. ഇപ്രാവശ്യം ആറുമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തമിഴ്നാട് : ദിവസങ്ങൾ നീണ്ട പ്രയത്നം വിഫലം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽപ്പെട്ട രണ്ടു വയസുകാരൻ സുജിത് വിൽസൻ മരിച്ചു. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കിയാണ് സുജിത് യാത്രയാവുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. മൃതദേഹം മടപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. എന്നാൽ കുഴൽകിണറിൽ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു നാട് മുഴുവൻ സുജിത് ജീവനോടെ തിരിച്ചെത്തുന്നത് കാണാൻ കൊതിച്ചിരുന്നു. എന്നാൽ ഇനി ഒരു കണ്ണീരോർമ മാത്രമായി ആ കുരുന്ന് അവശേഷിക്കും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. കുട്ടി കുഴൽ കിണറിൽ വീണു 75 മണിക്കൂറുകൾ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല.

ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ട് മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഞ്ചുകുഞ്ഞിനെ പറ്റിയുള്ള ആശങ്ക ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സ് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുജിത്തിന്റെ മരണവാർത്ത ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വയസുകാരന്റെ മരണത്തെത്തുടര്‍ന്ന്, മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കണമെന്ന ആവശ്യമാണ് എവിടെയും ഉയർന്നുകേൾക്കുന്നത്.
എനിക്കുറപ്പാണ്, ഗ്രാസ് റൂട്ട് വഴിയായിരുന്നു അവരുടെ യാത്രയെങ്കില്‍ അവൻ മരിച്ചിട്ടുണ്ടാകും…’ പറയുന്നത് വിയറ്റ്‌നാമിലെ ഹാനോയിൽ നിന്നുള്ള ഒരു പിതാവാണ്. ലണ്ടനിലെ ഗ്രേയ്സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു കണ്ടെത്തിയ കണ്ടെയ്നറിലെ 39 മൃതദേഹങ്ങളിലൊന്ന് തന്റെ മകന്റേതാണെന്ന് ഈ പിതാവ് ഉറച്ചുവിശ്വസിക്കുന്നു. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. അതെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ വിയറ്റ്നാമിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു നടക്കുന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കും…
യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന ഓരോ വിയറ്റ്നാമുകാരനും നേരിടുന്ന ഒരു ചോദ്യമുണ്ട്– ‘ഗ്രാസ്’ വഴിയാണോ അതോ വിഐപിയോ? ആ ചോദ്യത്തിനു നൽകുന്ന ഉത്തരത്തിന് ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ടെന്നതാണു സത്യം. യൂറോപ്പിലേക്കു കടക്കാനുള്ള യാത്രാവഴിയെ മനുഷ്യക്കടത്തുകാർ വിശേഷിപ്പിക്കുന്നത് ഗ്രാസ് റൂട്ടെന്നും വിഐപി റൂട്ടെന്നുമാണ്. വിഐപി റൂട്ടിലാണു യാത്രയെങ്കിൽ പിടിക്കപ്പെടാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. അതാണ് ഏറ്റവും സുരക്ഷിതവും ഏറ്റവും ‘വിലപിടിച്ചതുമായ’ മാർഗം. ഗ്രാസ് റൂട്ട് വഴിയാണെങ്കിൽ 100% മരണം ഉറപ്പാണെന്നും ഡിൻ ഗിയ എന്ന പിതാവ് പറയുന്നു.
അദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിന്നും (20) കൊല്ലപ്പെട്ട 39 പേരിലുണ്ടെന്നാണു കരുതുന്നത്. ഡിന്നിന്റെ ഉൾപ്പെടെ ഡിഎൻഎ സാംപിളുകൾ വിയറ്റ്നാമീസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേയ്സിൽ കണ്ടെയ്നർ കണ്ടെത്തിയ സ്ഥലം ഗ്രാസ് റൂട്ടിൽ ഉൾപ്പെട്ടതാണെന്നാണ് ഡിൻ പറയുന്നത്.
ബ്രിട്ടനിലേക്കു കടക്കുന്ന വിയറ്റ്നാമുകാരിലേറെയും അവിടത്തെ അനധികൃത കഞ്ചാവു പാടങ്ങളിൽ തൊഴിലെടുക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ വിളിപ്പേരുകളിലൊന്ന് ‘ഗ്രാസ്’ എന്നാണ്. എന്നാൽ വിയറ്റ്നാമിൽ ഏറ്റവും വിലകുറഞ്ഞ, അല്ലെങ്കിൽ ഒട്ടും വിലയില്ലാത്ത വസ്തുക്കളെ വിശദീകരിക്കാൻ ഉപയോഗിക്കുന്നതാണ് ഗ്രാസ് എന്ന വാക്ക്. ‘വെറും പുല്ലാണ്’ എന്ന അർഥത്തിലാണ് മനുഷ്യക്കടത്തുകാർ ഒരു ജീവനെ കണക്കാക്കുന്നതെന്നു ചുരുക്കം.
യാത്ര അതീവ രഹസ്യം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ നിന്ന് ഗ്രാസ് റൂട്ട് വഴി മാസങ്ങളെടുത്തു മാത്രമേ യൂറോപ്പിലെത്താനാകൂ. അതീവരഹസ്യമായാണ് പല വാഹനങ്ങളിലൂടെയും നടന്നും കാടും പർവതങ്ങളുമെല്ലാം കടന്നുമുള്ള യാത്ര. ആദ്യം വിയറ്റ്നാമില്‍ നിന്ന് ചൈനയിലേക്കു കടക്കും, അവിടെ നിന്ന് റഷ്യയിലേക്കും. ഇതു മിക്കവാറും വാഹനങ്ങളിലായിരിക്കും. റഷ്യൻ അതിർത്തി കടന്ന് യുക്രെയ്നിലേക്കോ ലാത്വിയയിലേക്കോ കടക്കുന്നത് കാൽനടയായാണ്. കൊടുംകാടുകളും ദുഷ്കരങ്ങളായ പർവതങ്ങളും കടന്നുള്ള ആ യാത്ര രാത്രിയിൽ മാത്രമാണു നടക്കുക. വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ യാത്ര അവസാനിപ്പിച്ച് പിടികൊടുക്കുകയേ വഴിയുള്ളൂ. അല്ലെങ്കിൽ മരണം.
എന്നാൽ വിഐപി റൂട്ടിൽ കാര്യങ്ങൾ ഏറെ എളുപ്പം. വിയറ്റ്നാമിൽ നിന്ന് യൂറോപ്പിലേക്ക് വ്യാജ പാസ്പോർട്ട് വഴിയാണു യാത്ര. ഇടത്താവളമായി മൂന്നാമതൊരു രാജ്യവും കാണും. ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വൻ തുകയാണ് ഇടനിലക്കാർക്കു നൽകേണ്ടി വരിക. ഗ്രാസ് റൂട്ടിൽ ഏകദേശം 2.7 ലക്ഷം രൂപയാണ് ഒരാൾക്കു ചെലവു വരിക. ഫ്രാൻസ് വഴി ബ്രിട്ടനിലേക്കു കടക്കാനാണിത്. എന്നാൽ വിഐപി റൂട്ടാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപ നൽകണം. ഈ തുകയിൽ പിന്നെയും മാറ്റം വരും. ജർമനിയിൽ നിന്നോ അതോ ഫ്രാന്‍സിൽ നിന്നോ ആണ് ബ്രിട്ടനിലേക്കുള്ള യാത്ര എന്നതനുസരിച്ചിരിക്കും തുകയിലെ മാറ്റം.

‘മകൻ തന്നോടു പറഞ്ഞത് വിഐപി റൂട്ടിലൂടെയാണു പോകുന്നതെന്നായിരുന്നു. എന്നിട്ടും അവനെങ്ങനെ കണ്ടെയ്നറിലെത്തിയെന്നു മനസ്സിലാകുന്നില്ല. ചതി പറ്റിയിട്ടുണ്ടാകാം…’ ഡിൻ പറയുന്നു. എന്നാൽ വിഐപി റൂട്ട് പ്രകാരം വിമാനമാർഗം ബ്രിട്ടനിലേക്കു കടക്കാനാകില്ല എന്നാണ് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന അഭയാർഥികളെ ബ്രിട്ടനിലേക്ക് എത്തിക്കണമെങ്കിൽ ജലമാർഗം കണ്ടെയ്നറിൽ കടത്തുകയേ വഴിയുള്ളൂ. അതായത്, ഗ്രാസ് റൂട്ടിനു വേണ്ടി പണം നൽകിയവരുടെയും വിഐപി റൂട്ടിലുള്ളവരുടെയും യാത്ര അവസാനിക്കുന്നത് ഏതെങ്കിലും ഒരു കണ്ടെയ്നറിലായിരിക്കുമെന്നർഥം. പണം മുടക്കുന്നവർക്ക് ഇക്കാര്യം അറിയില്ലെന്നു മാത്രം.
ഡിന്നിന്റെ മകൻ ചൈനയിൽ നിന്നാണ് റഷ്യയിലേക്കു കടന്നത്. 2017 ഒക്ടോബർ ആദ്യമായിരുന്നു അത്. അവിടെ നിന്ന് യുക്രെയ്നിലേക്കു കടന്നു. മറ്റ് അഭയാർഥികള്‍ക്കൊപ്പം ഏകദേശം ആറു മാസത്തോളം അവിടെ താമസിച്ചു. ബ്രിട്ടനിൽ നേരത്തേയെത്തിയ വിയറ്റ്നാമുകാർ ഡിന്നിന്റെ മകനെ സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെയാണ് യാത്ര അവിടേക്കു ലക്ഷ്യമിട്ടത്. 2018 ഏപ്രിലിൽ ജർമനിയിലെത്തി. വിവിധ വാഹനങ്ങളിലായിരുന്നു യാത്രയെങ്കിലും അതിനിടെ ഏഴു മണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു ആ യുവാവിന്.
ജർമനിയിലെ ‘വിയറ്റ്നാം’
ജർമനിയിലെ വിയറ്റ്നാമുകാരുടെ കേന്ദ്രം കിഴക്കൻ ബെർലിൻ കേന്ദ്രീകരിച്ചുള്ള ഡോങ് ഷുവാൻ സെന്ററായിരുന്നു. മൊത്തക്കച്ചവടക്കാരാണ് അവിടെ നിറയെ. ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രവും അതാണെന്ന് നേരത്തേ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം ബെർലിൻ പൊലീസും സ്ഥിരീകരിച്ചതാണ്. ഒട്ടേറെ ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡോങ് ഷുവാൻ സെന്ററിൽ നിറയെ വിയറ്റ്നാമീസ് സ്റ്റുഡിയോകളും ഹെയർ ഡ്രസിങ് കടകളും ഫൂഡ് ഹാളുകളും തുണിക്കടകളും കഫേകളുമെല്ലാമാണ്.
ഞായറാഴ്ച ഉച്ചനേരങ്ങളിലാണ് ഇവിടെ വൻതിരക്ക്. സ്വദേശികളും വിദേശികളും അഭയാർഥികളായി എത്തിയവരുമെല്ലാം ഒത്തുകൂടുന്നതും ആ സമയത്താണ്. സെന്ററിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രധാന ഓഫിസ് അന്നേരം അടച്ചിടും. ഫോൺവിളിച്ചാൽ പോലും ഒരാളും എടുക്കാനുണ്ടാകില്ല. ഇത്തരമൊരു മേഖലയില്‍ നിന്നു മനുഷ്യക്കടത്തുകാരെ കണ്ടെത്താനും തടയാനും ഏറെ ബുദ്ധിമുട്ടാണെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

പല ഘട്ടങ്ങളായാണ് ഓരോ വിയറ്റ്നാം അഭയാർഥിയുടെയും യാത്രാപാത തയാറാക്കുക. ഓരോ ഘട്ടത്തിലും മനുഷ്യക്കടത്തുകാർ അഭയാർഥികളുടെ വീട്ടിൽ നിന്നു പണം വാങ്ങും. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പോകാനാകൂ. നല്ല ഭാവി ലക്ഷ്യമിട്ടു പോകുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങേണ്ടെന്നു കരുതി വീട്ടുകാർ കടംവാങ്ങിയാണെങ്കിലും പണം നൽകും. ജർമനിയിൽ നിന്നു ഫ്രാൻസിലേക്കു മകനെ കൊണ്ടുപോകാൻ അതുവരെ നൽകിയതു പോരാതെ 12 ലക്ഷം രൂപ കൂടിയാണ് ഡിന്നിനോട് മനുഷ്യക്കടത്തുകാർ ചോദിച്ചത്. ഫ്രാന്‍സിൽ സുരക്ഷിതമായെത്തിയെന്ന് മകൻ വിളിച്ചു പറഞ്ഞിരുന്നു. പണം തയാറാക്കി വയ്ക്കാനുള്ള ‘സിഗ്നൽ’ ആയിരുന്നു അത്.
പണമിടപാടിനും രഹസ്യ സംവിധാനം
‘ആരോ ഒരാൾ ഫോണിൽ വിളിച്ച് പണത്തിന്റെ കാര്യം പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു വാഹനം വീടിനു മുന്നിലെത്തി. അതിലിരുന്നയാൾക്കു പണം നൽകി. ഏകദേശം 30 വയസ്സ് പ്രായമുണ്ടായിരുന്നു അയാൾക്ക്. പണം വാങ്ങി ഒന്നും മിണ്ടാതെ അയാൾ പോവുകയും ചെയ്തു…’ ഡിൻ പറയുന്നു. പണം നൽകിയിട്ടും ഒന്നര വർഷത്തോളം മകന് ഫ്രാൻസിൽ കഴിയേണ്ടി വന്നു. അനധികൃതമായി അവിടെ ഒരു റസ്റ്ററന്റിൽ കഴിയുകയായിരുന്നു മകൻ. അതിനു ശേഷം ബ്രിട്ടനിലേക്കു കടന്നപ്പോഴായിരുന്നു ദുരന്തം സംഭവിച്ചതെന്നും കരുതുന്നു.
പണം വാങ്ങാനായി എത്തുന്നവരിൽ ഭൂരിപക്ഷവും മുഖം മറച്ചിട്ടാണ് വീടുകളിലെത്തുകയെന്ന് മറ്റൊരു വിയറ്റ്നാമുകാരനായ ബുയ് താക് പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു ബുയ് ഫാൻ താങ് എന്ന പെൺകുട്ടിയും കണ്ടെയ്നറിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്. പത്തൊൻപതുകാരിയായ ബുയ് ഫാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. പണം വാങ്ങാനെത്തുന്നവര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന ഇടങ്ങളിലൊന്ന് ബസ് സ്റ്റാൻഡുകളാണ്. ആ തിരക്കിൽ മുഖം മറച്ച ചിലർ കൃത്യമായി എത്തും, പണം വാങ്ങി തിരക്കിനിടയിലേക്കു മുങ്ങും. ബാങ്കുകൾ വഴിയുള്ള ഇടപാടും ഇവർക്കില്ല. അതിനു സമാന്തരമായി മറ്റൊരു അനധികൃത സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നതെന്നും ബുയ് താക്കിന്റെ വാക്കുകൾ.

വിയറ്റ്നാമിൽ നിന്നുള്ള ബുയ് തി നങ് എന്ന പത്തൊൻപതുകാരിയും മരിച്ച 39 പേരിലുണ്ടെന്നാണു കരുതുന്നത്. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഇവർക്കാണെന്നും കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെ ഉൾപ്പെടുത്തി കേസും റജിസ്റ്റർ ചെയ്തു. ഹാ ടിൻ പ്രവിശ്യയിൽ നിന്നു മനുഷ്യക്കടത്ത് കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം ഇരുപതോളം പേരെ മേഖലയിൽ നിന്നു കാണാതായിട്ടുണ്ട്.
പാരിസ്ഥിതിക ദുരന്തത്തിന്റെ ബാക്കിപത്രം
യുകെയിൽ 2009–16 കാലഘട്ടത്തിൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസുകളിൽ 70 ശതമാനവും അനധികൃത തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് സർക്കാർതല റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് പാടങ്ങളിലേക്കും ബ്യൂട്ടിപാർലറുകളിലേക്കുമായിരുന്നു വിയറ്റ്നാമിൽ നിന്നുള്ളവരെ എത്തിച്ചിരുന്നത്. വിയറ്റ്നാമിലെ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു മനുഷ്യക്കടത്തുകാരുടെ പ്രധാന ഇരകൾ.
രാജ്യത്ത് ഏറ്റവുമധികം പാവപ്പെട്ടവർ ജീവിക്കുന്ന പ്രവിശ്യകളിലൊന്നാണ് ങേ അൻ. ഇവിടെ നിന്നാണ് യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിലേറെയുമെന്നും പസിഫിക് ലിങ്ക്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ ഹാ ടിൻ പ്രവിശ്യയിൽ നിന്നാണു ശേഷിക്കുന്നവരിലേറെയും. 2019ൽത്തന്നെ ആദ്യ ഒൻപതു മാസത്തിനിടെ ഇവിടെ നിന്നു വിവിധ രാജ്യങ്ങളിലേക്കു ജോലി തേടിപ്പോയത് ഏകദേശം 41,790 പേരാണ്.
വിയറ്റ്നാമിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നാണ് പ്രവിശ്യയുടെ നാശത്തിലേക്കു നയിച്ചത്. 2016ൽ തായ്‌വാനീസ് കമ്പനിയായ ഫോർമോസ പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ നിന്ന് വൻതോതിൽ കടലിലേക്കു വിഷജലം പ്രവഹിക്കുകയായിരുന്നു. അതോടെ പ്രാദേശികമായുണ്ടായിരുന്ന മത്സ്യബന്ധനവും ടൂറിസവും തകർന്നു. ഏറെ പ്രതിഷേധങ്ങളുയർന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ജനം കൂട്ടത്തോടെ നാടുവിട്ടു.
ലണ്ടനിൽ 39 പേർ കൊല്ലപ്പെട്ട കണ്ടെയ്നറിലുണ്ടായിരുന്നവരുടെ പൗരത്വം സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിലും തന്റെ മകൻ മരിച്ചുവെന്നു തന്നെയാണ് ഡിൻ വിശ്വസിക്കുന്നത്. അതിനു കാരണം ഒരു ഫോൺ വിളിയാണ്. സംഭവം നടന്ന ഒക്ടോബർ 23നു പിറ്റേന്നു വ്യാഴാഴ്ചയാണ് ആ ഫോൺ സന്ദേശമെത്തിയത്. ഡിന്നിന്റെ മകന്റെ യാത്രയെപ്പറ്റി കൃത്യമായ അറിവുള്ള മനുഷ്യക്കടത്തു സംഘത്തിലെ ഒരാളായിരുന്നു അത്. ‘ഞാൻ പറയുന്ന കാര്യം നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നു. ആ വാഹനം ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നു…’ എന്നായിരുന്നു സന്ദേശം. ഒരു കാര്യം കൂടി അയാൾ പറഞ്ഞു–’വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു……’