ജ്യോതിലക്ഷ്മി.ആർ
അയാൾ വെളിച്ചത്തിന്റെ നിറം തന്നെ മറന്നുപോയിരിക്കുന്നു.ഈ ഏകാന്തവാസം തന്നിലെ മനുഷ്യന്റെ മരണമാണെന്ന് അയാൾ വിശ്വസിച്ചു.തളർന്നുപോയ തന്റെ കാലുകൾക്ക് പകരക്കാരനായി വന്ന വീല്ചെയറിലേക്ക് പടരാൻ അയാൾ ആഗ്രഹിച്ചുവെങ്കിലും മനസ്സിന്റെ വേഗം ശരീരത്തിനില്ലെന്ന ബോധം ആ വൃദ്ധനെ വിലക്കി.തികഞ്ഞ അവജ്ഞയോടെ മുറിയിലേക്ക് കടന്നുവന്ന മകന്റെ ഭാര്യയുടെ മുഖം തന്നെ പരിചരിച്ചിരുന്ന ഹോംനേഴ്‌സ് ഇന്ന് അവധിയിലാണെന്നതിനാലാണ് തെളിയാത്തതെന്ന് അയാൾ ഊഹിച്ചിരുന്നു.എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീർത്തിട്ട് അവർ തന്റെ വളർത്തുനായയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം തിരക്കി ഡോക്ടറിന് പുറകെ പാഞ്ഞു.
ജനൽപ്പാളികളെ അടിച്ചുലച്ചുകൊണ്ട് കടന്നുവന്ന കാറ്റ് വൃദ്ധന്റെ മുഖത്ത് നനുത്ത പ്രകാശം പരത്തി.കാർമേഖങ്ങളുടെ ഇരമ്പൽ അയാളിൽ ആവേശമുയർത്തി.ഇന്ന് മഴ തിമിർത്താടും, അയാൾ ചുവരുകളോടായി പറഞ്ഞു.കുളിർമഴ നനയാനുള്ള കൊതിയാൽ വൃദ്ധൻ വിളിച്ചുകൂവി.ആരുമില്ലേ അവിടെ, എന്നെ ആ ജനാലക്കരികിൽ ഒന്നെത്തിക്കണെ, ആരെങ്കിലുമുണ്ടോ അവിടെ.നിശ്ശബ്ദത മറുപടിയായി തുടർന്നപ്പോൾ സ്വയം ഒരു ശ്രമം നടത്താമെന്നുറപ്പിച്ചു അയാൾ തന്റെ കിടക്കയിൽനിന്നും തറയിലേക്കൂർന്നുവീണു.കൈകളാൽ ഏന്തിവലിഞ്ഞു ജനാലയ്ക്കരിലെത്തി.മഴത്തുള്ളികൾ വൃദ്ധനെ ആശ്ലേഷിച്ചു.ആ കുളിര് ഉള്ളിലെ തീയേ ശമിപ്പിച്ചപ്പോൾ കുടുകുടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു “നീ തകർത്ത് പെയ്തോടാ മോനെ”.
“അച്ഛൻ മയക്കത്തിലാണോ”? ഒരു ഞെട്ടലോടെ അയാൾ യാഥാർഥ്യത്തിലേക്കു തിരിഞ്ഞു.തനിക്കു ഭക്ഷണവുമായി എത്തിയ മകനെ കണ്ടില്ലെന്ന ഭാവേന വൃദ്ധൻ കിടക്കയിൽ തുടർന്നു.”അല്പം വൈകിപ്പോയച്ഛ, ഇന്ന് ഓഫീസിൽ തിരക്ക് ജാസ്തിയായിരുന്നു”.വേവിച്ച പച്ചക്കറികളും സൂപ്പും മേശമേൽ വച്ച് മകൻ മടങ്ങി.പൂർത്തിയാക്കാത്ത തന്റെ സ്വപ്നത്തിനു മേൽക്കൂര പകാൻ വൃദ്ധൻ കണ്ണുകൾ മുറുക്കെയടച്ചു.തന്റെ കാലുകൾക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം കണ്ണുകളിലൂടെ പ്രവഹിച്ചത് അയാൾ അറിഞ്ഞിരുന്നില്ല………
ജ്യോതിലക്ഷ്മി.ആർ
പത്തനംതിട്ട പുല്ലാട് സ്വദേശി . മാർത്തോമ കോളേജ്, തിരുവല്ലയിൽ രണ്ടാം വർഷം ബി.എസ്.സി ഫിസിക്‌സ്
വിദ്യാർത്ഥി
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് തുറന്ന് പറഞ്ഞ് ജെറമി കോർബിൻ. വെള്ളിയാഴ്ച നടന്ന ബിബിസിയുടെ ചർച്ചയിലാണ് കോർബിൻ ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ പക്വത നിറഞ്ഞ ഒന്നായി അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ ബ്രെക്‌സിറ്റ് കരാർ ചർച്ചചെയ്യുമെന്നും അതൊരു പൊതുതിരഞ്ഞെടുപ്പിൽ വിടുമെന്നും കോർബിൻ പറഞ്ഞു. എന്നിരുന്നാലും, ഫലം നടപ്പാക്കുന്നതിനുമുമ്പ്, ഈ റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഇത് യഥാർത്ഥത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന വിവേകപൂർണ്ണമായ ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു.” ഷെഫീൽഡിലെ പ്രചാരണവേളയിൽ കോർബിൻ പറയുകയുണ്ടായി.
ബ്രെക്സിറ്റ് പോലെയൊരു സുപ്രധാന വിഷയത്തിൽ കോർബിൻ എങ്ങനെ ഉദാസീനനായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിച്ചു. പുതിയ ബ്രെക്സിറ്റ് ഇടപാട് ചർച്ച ചെയ്യാനുള്ള ലേബർ പാർട്ടി നേതാവിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് മൂലം ദുർബലപ്പെടുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രചാരണത്തിനിടെ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, കോർബിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് പറഞ്ഞു. “ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ അവർ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” സ്വിൻസൺ കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ജീവിക്കുന്നവർക്ക് ഒരു നേതാവിനെയാണ് വേണ്ടത്, ഒരു കാഴ്ചക്കാരനെയല്ല എന്നും അവർ പറഞ്ഞു. കോർബിന്റെ ഈയൊരു തീരുമാനം പരാജയമാണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫാരേജും ആരോപിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :യൂറോമില്യൺസ് ജാക്ക്പോട്ട് വിജയി രംഗത്തെത്തിയെന്ന് വിവരങ്ങൾ. സമ്മാനത്തുകയായ 105 മില്യൺ പൗണ്ട് അവകാശപ്പെട്ടുകൊണ്ട് ടിക്കറ്റ് ഉടമ രംഗത്തെത്തിയെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. എന്നാൽ ടിക്കറ്റ് ഉടമ ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം യുകെ ടിക്കറ്റ് ഉടമ നേടുന്ന ആറാമത്തെ യൂറോമില്യൺ ജാക്ക്പോട്ടാണിത്. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ, ഒപ്പം ലക്കി സ്റ്റാർ നമ്പറുകളായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.
ബ്രിട്ടനിലെ എക്കാലത്തെയും വലിയ ലോട്ടറി വിജയി 170മില്യൺ പൗണ്ട് നേടിയ വ്യക്തിയാണ്. കഴിഞ്ഞ മാസമാണ് 170 മില്യൺ യൂറോമില്യൺ ജാക്ക്പോട്ട് അദേഹത്തിന് ലഭിക്കുന്നത്. ഇതുകൂടാതെ ജൂണിൽ 123 മില്യൺ, ഏപ്രിലിൽ 38 മില്യൺ, മാർച്ചിൽ 71 മില്യൺ, ജനുവരിയിൽ 115മില്യൺ എന്നീ വൻ തുകകളും യൂകെയിൽ യൂറോമില്യൺ ജാക്ക്പോട്ട് വിജയതുക ആയി ലഭിച്ചിട്ടുണ്ട്.
ഗോപിക. എസ്
സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന് ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??
ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.
ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.
ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
പി. ഡി. ബൗസാലി
ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ എട്ടുമണിയോടെ കേപ് ടൗണിൽ നിന്നു പോകുന്ന സിറ്റി ടൂർ ബസ് ഞങ്ങൾ ബുക്കു ചെയ്തു. കേപ് ടൗൺ വളരെ പഴയ നഗരമാണ്. സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ പ്ലാൻ ചെയ്തു പണിത ഈ നഗരമാണ് സൗത്ത് ആഫ്രിക്കയുടെ ലെജിസ്ലേറ്റീവ് കാപിറ്റൽ. കഴിഞ്ഞ ഏതാനും വർഷമായി ഈ നഗരം ജലക്ഷാമത്താൽ വിഷമിച്ചിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിൽ കൂടിയുള്ള യാത്ര ഈ പുരാതന നഗരത്തിന്റെ പ്രൗഢിയും മനോഹാരിതയും വിളിച്ചറിയിക്കുന്നതാണ്. അംബരചുംബികളായ ആകാശഗോപുരങ്ങളല്ല ഈ നഗരത്തിന്റെ മുഖമുദ്ര. മിക്ക കെട്ടിടങ്ങളും ഇരുപതും പതിനഞ്ചും നിലകളിലും താഴെയുള്ളവയാണ്. സൗത്ത് ആഫ്രിക്കയുടെ ഒരു സാംസ്കാരിക, വ്യാപാര കേന്ദ്രമാണിത്. ലോക ടൂറിസ്റ്റുകളെ പ്രധാനമായും ആകർഷിക്കുന്നത് ഈ നഗരത്തിലേക്കാണ്. അതിന്റെ പ്രധാനകാരണം ഈ നഗരത്തിനടുത്തുള്ള ലോകപ്രസിദ്ധമായ ടേബിൾ മൗണ്ടൻ ആണ്. ഞങ്ങളുടെ വാഹനം ടേബിൾ മൗണ്ടന്റെ അടിവാരത്തിലെത്തി. നൂറിലധികം വാഹനങ്ങൾ അവിടവിടായി പാർക്കു ചെയ്തിരിക്കുന്നു. എല്ലാം ടേബിൾ മൗണ്ടൻ സന്ദർശിക്കാൻ വന്നവരുടെ വാഹനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരം. ലോകത്തിലെ നാച്ചുറൽ വണ്ടേഴ്സിൽ ഒന്നാണിത്. കേബിൾ കാറിലാണ് ഈ പർവത ശിഖരത്തിലേയ്ക്ക് പോകുന്നത്. എഴുപതോളം പേരെയുംകയറ്റിയുള്ള കേബിൾ കാറിൽ ഞങ്ങൾ 10 മിനിറ്റോളമെടുത്തു ടോപ്പിലെത്താൻ. ടോപ്പിലേക്കുള്ള യാത്രയിൽ താഴേക്കു നോക്കിയാൽ ഭയന്നു പോകും. ടേബിൾ ടോപ് ഏതാണ്ട് രണ്ടര ഏക്കറോളം ഉപരിതല വിസ്തൃതിയിൽ മേശയുടെ ആകൃതിയിൽ രൂപം പ്രാപിച്ച ഒരു പർവ്വത ശിഖരമാണ്.
കല്ലുകൾ മേശയുടെ മേൽത്തട്ടു പോലെ രൂപപ്പെട്ടിരിക്കുന്ന കാഴ്ച വിസ്മയകരമാണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഒരു സന്ദർശന കേന്ദ്രമാണിത്. അതിന്റെ മുകളിൽ നിന്നു നോക്കിയാൽ കേപ്പ് ടൗണിന് ചുറ്റുമുള്ള പട്ടണങ്ങളും, മലകളും, പ്രത്യേകിച്ച് അറ്റ്ലാന്റിക് സമുദ്രവും അതിന്റെ തീരങ്ങളും കാണാം. വളരെ സുന്ദരമായ പൂക്കളും, കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതു കാണാം ഇവിടെ.
കേപ്പ് ടൗണിലെ അറ്റ്ലാന്റിക് ഇന്ത്യൻ ഓഷ്യൻ അക്വേറിയത്തിലേയ്ക്കാണ് പിന്നീടു ഞങ്ങൾ പോയത്. കട്ടിയുള്ള ചില്ലു കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മത്സ്യങ്ങളുടെ ഒരു വലിയ ശേഖരമിതിലുണ്ട്. ഇതിനുള്ളിലൂടെ പോകുമ്പോൾ നമ്മൾ കടലിനടിയിൽ കൂടെ പോകുന്ന പ്രതീതി. വലിയ സ്രാവുകളും, ഭീമാകാരൻ മാരായ ‘തെരണ്ടി ‘കളും, വർണ്ണപ്പക്കിട്ടിൽ മിന്നി മറയുന്ന അനേകായിരം കൊച്ചു മത്സ്യങ്ങളും എല്ലാംകൂടി തീർക്കുന്ന ആ ലോകം എത്ര കണ്ടാലും മതിവരില്ല. സ്ക്യൂബാ ഡൈവേഴ്സ് വന്നു സ്രാവുകളെ ഫീഡ് ചെയ്യുന്ന കാഴ്ച പുതുമയുള്ളതായിരുന്നു. അക്വേറിയത്തിന്റെ ഒരു ഭാഗത്തു കുറച്ചു പെൻഗ്വിൻ പക്ഷികളെ വളർത്തുന്നുണ്ട്. അവയെ പേരുചൊല്ലി വിളിച്ചു തീറ്റ കൊടുക്കുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു.
ആഗസ്റ്റ് 19ന് ഞങ്ങൾ കേപ് ടൗണിലെ മറ്റു പ്രസിദ്ധമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. ലോകപ്രശസ്തനായ ഡോക്ടർ ക്രിസ്റ്യൻ ബർണാഡ് 1967 ഡിസംബർ 3 ന് ലോകത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂറ്റ് ഷൂർ ആശുപത്രി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ഗൈഡ് മിസ്റ്റർ കെയ്ത്ത് എല്ലാം വിശദമായി പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ ചുറ്റിലും മരുഭൂമി പോലെയുള്ള ഊഷരഭൂമിയാണ് . എന്നാൽ നല്ല റോഡുകൾ; വഴിയരികിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ ബാബൂണുകളെയും ആന്റി ലോപ്പുകളെയും കണ്ടു. ഒരു സ്ഥലത്തെ വിശാലമായ ഒരു ഒട്ടകപക്ഷി വളർത്തുകേന്ദ്രം കണ്ടു. ഗുഡ് ഹോപ്പ് മുനമ്പിന്റെ ഒരു ഭാഗത്തു കൂടി യാത്ര ചെയ്തപ്പോൾ വാസ്കോഡ ഗാമയുടെ ഒരു പ്രതിമ കണ്ടു. അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പു വഴിയാണ് ഇന്ത്യയിലേക്കുള്ള കടൽ മാർഗ്ഗം കണ്ടുപിടിച്ചത്. എന്നാൽ അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പിൽ ഇറങ്ങിയിരുന്നില്ല. ഗൈഡ് കെയ്ത്തിൻെറ അഭിപ്രായത്തിൽ പോർച്ചുഗീസുകാരനായ വാസ്കോഡിഗാമ അന്ന് ആഫ്രിക്കയിലിറങ്ങിയിരുന്നെങ്കിൽ ഏഷ്യയുടെ പ്രത്യേകിച്ച് ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. വാസ്കോഡിഗാമ 1498 -ൽ ആണ് കാലിക്കറ്റ് എന്ന് വിളിച്ചിരുന്ന കോഴിക്കോടിറങ്ങിയത്.
കടൽകൊള്ളക്കാർ ആക്രമണം നടത്തി കൊണ്ടിരുന്ന സ്ഥലത്തു കൂടി ഞങ്ങളുടെ യാത്ര തുടർന്നു. രണ്ടു വശങ്ങളിലും വലിയ പർവ്വതനിരകൾ കാണാം. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും ജലജീവികൾക്ക് അപകടകരമായി, വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ഗൈഡ് വാചാലനായി. ഞങ്ങൾ കേപ്പ് പോയിന്റിൽ എത്തിക്കഴിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു മുനമ്പാണത് . അവിടെ സമുദ്രതീരത്ത് ഉയരത്തിലുള്ള മലയുടെ മാറിൽ ഒരു ലൈറ്റ് ഹൗസ് ഉണ്ട്
ലൈറ്റ് ഹൗസിൽ കയറിയാൽ അറ്റ്ലാന്റിക് സമുദ്രവും അതിന്റെ വന്യ വശ്യതയും ആവോളം ആസ്വദിക്കാം. കേപ്പ് ഓഫ് ഗുഡ് ഹോപ്പിനടുത്തുള്ള ഈ സ്ഥലത്തിനാണ് കേപ്പ് പോയിന്റെന്നു പറയുന്നത്. സമുദ്രത്തിന്റെ ഗാംഭീര്യവും പർവ്വത ശിഖരങ്ങളുടെ തലയെടുപ്പുമെല്ലാം കണ്ട്, ഞങ്ങൾ കുറച്ചു സമയം ഇവിടെ ചിലവാക്കി.
പിന്നീട് ഞങ്ങൾ പോയത് അറ്റ്ലാന്റിക് സമുദ്രത്തിൽ പെൻഗ്വിൻ പക്ഷിക്കൂട്ടങ്ങൾ ഉള്ള തീരത്തേക്കാണ്. സമുദ്രതീരത്തുള്ള ചെടികളുടെ ഇടയിൽ പാറക്കൂട്ടങ്ങളുടെ ഇടയിലും വിശ്രമിക്കുന്ന പെൻഗ്വിൻ പക്ഷികൾ; അപൂർവ്വമായ ഈ കാഴ്ച തൊട്ടടുത്തുനിന്ന് കാണാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെ. മണ്ണിൽ കുഴിയുണ്ടാക്കി മുട്ടകളിട്ട്, അവയുടെ മുകളിൽ ആൺ – പെൺ പക്ഷികൾ (പെൻഗ്വിൻ ) അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കടലിലും കടൽത്തീരങ്ങളിലും ധാരാളം പെൻഗ്വിൻ പക്ഷികൾ, മുട്ടിയുരുമ്മി നീന്തിക്കളിക്കുന്ന കാഴ്ച കണ്ണുകൾക്ക് ഒരു വിരുന്നാണ് . അവിടെയാകെ 22000 പെൻഗിൻ പക്ഷികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്.
കാലാവസ്ഥാ വ്യതിയാനം കാരണം 50 വർഷത്തിനുശേഷം സൗത്താഫ്രിക്കൻ തീരങ്ങളിൽ ഉള്ള പെൻഗ്വിൻ പക്ഷികൾ നാമാവശേഷമാകുമെന്നാണ് ഗൈഡ് പറഞ്ഞത്.
തിരികെ ഞങ്ങൾ കേപ്ടൗൺ വാട്ടർ ഫ്രണ്ടിൽ വന്നു. അവിടെയൊരു ഫിഷ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത്. അത് ഒരു മീൻചന്തയല്ല. മറിച്ച് മീനുകളുടെ പലതരം വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു ഹോട്ടലാണ്. അവിടെ നിന്നും സോൾ ഫിഷിന്റെയും ഹെയ്ൻക് മത്സ്യത്തിന്റെയും സവിശേഷ വിഭവങ്ങൾ കഴിച്ച ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരികെപ്പോയി.
ആഗസ്റ്റ് 20 ആം തീയതി രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ ഒരു വൈനറി സന്ദർശിക്കുവാൻ പോയി. 25 കി. മീ. യാത്രചെയ്താണ് വൈനറിയിലെത്തിയത്. വളരെ വിസ്തൃതമായ മുന്തിരിത്തോപ്പുകളുള്ള ഒരു വൈനറിയാണ് ഗ്രൂട്ട് കോസ്റ്റാന്റിക്കാ, എന്നാൽ ഞങ്ങൾ ചെന്ന ഓഗസ്റ്റ് മാസത്തിൽ അവയെല്ലാം പ്രൂണിംഗ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇനിയും ജനുവരി മാസത്തിലാണ് അവ തളിർത്ത് പൂത്തു മുന്തിരിക്കുലകളുണ്ടാവുന്നത്. മാർച്ച് മാസത്തോടുകൂടി വിളവെടുപ്പു നടത്തും. മുന്തിരിത്തോട്ടത്തിന്റെ ഉടമ താമസിച്ചിരുന്ന വീടും പരിസരവും മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 17-)o നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച മുറി, കട്ടിൽ, കസേര, ഡൈനിങ് ടേബിൾ, അടുക്കള — എല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. വൈനറിയും അതിന്റെ ഓരോ ഭാഗങ്ങളുടെ പ്രവർത്തനവും കാണിച്ചു തരാൻ ഒരു മദാമ്മ വന്നു. അവർ വൈൻ നിർമ്മാണത്തിന്റെ ഓരോഘട്ടവും വൈനറിയിലെ വലിയ സ്റ്റീൽ ടാങ്കുകളും, ഉപകരണങ്ങളും എല്ലാം കാണിച്ചു തന്നു വിശദീകരിച്ചു. 250 ലിറ്റർ മുതൽ 10000ലിറ്റർ വരെ വീണ്ടും ശേഖരിച്ചു വയ്ക്കാവുന്ന നൂറുകണക്കിന് വൈൻ കാസ്ക്കുകൾ ഞങ്ങൾക്കു കാട്ടിത്തന്നു. റെഡ് വൈനും വൈറ്റ് വൈനും ഉണ്ടാക്കുന്ന രീതികളും വിവരിച്ചുതന്നു. അവർ വൈൻ ഉണ്ടാക്കുമ്പോൾ മധുരം ചേർക്കാറില്ല. സ്വീറ്റ് വൈൻ ഉണ്ടാക്കുമ്പോൾ മുന്തിരി നന്നായി വിളഞ്ഞതിനു ശേഷമേ പറിക്കുകയുള്ളൂ. അതുപോലെതന്നെ വീഞ്ഞുണ്ടാക്കുമ്പോൾ അവർ വെള്ളവും ചേർക്കാറില്ല. ഞങ്ങൾക്കെല്ലാവർക്കും പലയിനം വീഞ്ഞുകൾ ടേസ്റ്റ് ചെയ്യാൻ തന്നു. ടേസ്റ്റ് ചെയ്യാനുപയോഗിച്ച വീഞ്ഞു ചഷകങ്ങൾ അവരവർക്കു കൊണ്ടുപോകാമെന്ന് പറഞ്ഞു. നല്ലയൊരു മധുരിക്കുന്ന അനുഭവമായി മാറി ഈ വൈനറി സന്ദർശനം. ഇതുപോലെയുള്ള ധാരാളം വൈനറികൾ ടൗണിന് ചുറ്റും
ഉണ്ടെന്നറിയാൻ കഴിഞ്ഞു……. വൈകിട്ട് ആറരയോടു കൂടി ഞങ്ങൾ തിരികെ താമസ സ്ഥലത്തെത്തി ഭക്ഷണം കഴിഞ്ഞ് രാത്രി വിശ്രമിച്ചു.
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT എൻജിനീയറിങ് കോളേജ് സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
യുകെയില്‍ മഞ്ഞുകാലം വരാൻ പോകുന്നു . വാഹനം കൈകാര്യം ചെയുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ഓര്‍ക്കുക. മഞ്ഞ് ശക്തമായ പൊഴിയുന്ന വിന്റര്‍ കാലത്ത് കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്ക് മുകളിലും വന്‍ തോതില്‍ ഹിമപാതമുണ്ടാകുമെന്നുറപ്പാണ്. ഇത്തരത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞോ ഫ്രോസന്‍ ഐസോ നീക്കം ചെയ്യാതെ ഒരിക്കലും യാത്ര അരുതെന്നാണ് ഈ വേളയില്‍ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഫ്രോസ്റ്റ് നീക്കം ചെയ്യാന്‍ ഡിഐസര്‍ തളിച്ച ശേഷം എന്‍ജിന്‍ ഓണാക്കിയ വീട്ടില്‍ കയറിയാലും പിഴ അടക്കേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍ക്കുക. വിന്റര്‍ ആരംഭിക്കുമ്പോള്‍ പണി വാങ്ങാതിരിക്കാനുളള ചില വഴികളാണിവിടെ പരാമര്‍ശിക്കുന്നത്.
കാറിന്റെ വിന്‍ഡ്സ്‌ക്രീനിന് മേല്‍ മഞ്ഞ് അടിയുന്നതിനെ തുടര്‍ന്ന് ഡ്രൈവർക്ക് മുന്നോട്ടുള്ള കാഴ്ചക്ക് തടസമുണ്ടായി അപകടസാധ്യതയേറുന്നതിനാലാണ് ഇവ നീക്കം ചെയ്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമം കര്‍ക്കശമായി നടപ്പിലാക്കുന്നത്.ഫ്രോസ്റ്റ് വിവിധ വഴികളിലൂടെ നീക്കം ചെയ്യാനാവും. ഒരു സാധാരണ ഡി-ഐസര്‍ ടൂള്‍, ചില ലളിതമായ സ്പ്രേ തുടങ്ങിയ ഉപയോഗിച്ച് ഐസ് നീക്കം ചെയ്യുന്നതിന് പുറമെ കാര്‍ എന്‍ജിന്‍ ചുമ്മാ ഓണാക്കിയിട്ടാലും വിന്‍ഡ് സ്‌ക്രീനിലെ മഞ്ഞുരുകിപ്പൊയ്ക്കോളും. ഇത്തരത്തില്‍ എന്‍ജിന്‍ ഓണാക്കിയിടുന്നതിലൂടെ വിന്‍ഡ് സ്‌ക്രീന്‍ ചൂടാവുകയും അതിന് മുകളിലെ ഫ്രോസ്റ്റ് വേഗത്തില്‍ ഉരുകിപ്പോകുന്നതിനും വഴിയൊരുക്കും.
എന്നാല്‍ കാര്‍ എന്‍ജിന്‍ ഇത്തരത്തില്‍ റോഡ് സൈഡിലോ അല്ലെങ്കില്‍ സ്ട്രീറ്റിലോ മഞ്ഞുരുകുന്നതിനായി ഓണാക്കിയിട്ട് പോകുന്നത് ഹൈവേ കോഡ് പ്രകാരം കടുത്ത കുറ്റമാണ്. ഇതിനാല്‍ ഇത്തരത്തില്‍ ചെയ്യുന്ന റോഡ് യൂസര്‍മാര്‍ക്ക് മേല്‍ കടുത്ത പിഴ ചുമത്തപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഹൈവേ കോഡിന്റെ ആര്‍ട്ടിക്കില്‍ 123 പ്രകാരം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിയിട്ട് ഡ്രൈവര്‍ പോകാന്‍ പാടില്ല. ഒരു പബ്ലിക്ക് റോഡിലോ അല്ലെങ്കില്‍ പൊതു ഇടത്തോ ഇത്തരത്തില്‍ ആളില്ലാതെ കാര്‍ സ്റ്റാര്‍ട്ടാക്കിയിട്ട് പോകരുതെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മാഞ്ചസ്റ്റർ : ലിയോണ ഗോഡ്ഡാർഡ് ആത്മഹത്യ ചെയ്തത് ജോലിഭാരം ഏറിയതുമൂലം.
ജോലിഭാരം ഏറുന്നതുമൂലം കുടുംബജീവിതം നയിക്കാൻ ആവുന്നില്ല എന്ന കാരണത്താലാണ് പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ലിയോണ ഗോഡ്ഡാർഡ് (35) കഴിഞ്ഞ വർഷം ഒക്ടോബറിൽ തൂങ്ങിമരിച്ചത്. നഴ്സിംഗ് മാനേജർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ആറുമാസത്തിനുശേഷമാണ് ഗോഡ്ഡാർഡിനെ മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റ് ജില്ലയിലെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണിക്കൂർ നീണ്ട ജോലിയും അധിക ഉത്തരവാദിത്തങ്ങളും ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു സാമൂഹിക ജീവിതം നയിക്കുന്നതിൽ ലിയോണ പരാജയപ്പെട്ടു. ഇതാണ് അവളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ജോലിയിൽ തനിക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല എന്ന ചിന്തയും അവളെ തളർത്തിയിരുന്നു. താൻ അനുഭവിച്ച മാനസിക സമ്മർദ്ദം ഒരു കത്തിൽ എഴുതി വെച്ചിട്ടാണ് അവൾ യാത്രയായത്.
മിസ് ഗോഡ്ഡാർഡിന് ഒരു തൊഴിൽ ചികിത്സകയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നഴ്സിംഗ്,സൈക്കോളജി എന്നിവ പഠിക്കുകയും 2012 ൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ അവൾ ബിരുദം നേടുകയും ചെയ്തു എന്ന് ബുധനാഴ്ച മാഞ്ചസ്റ്ററിൽ നടന്ന വിചാരണയിൽ പറഞ്ഞു. അവളുടെ ജോലി സമയം കാരണം ഒരു വീട് അന്വേഷിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ലെന്ന് ലിയോണയുടെ കോളേജ് സുഹൃത്ത് ഡാനിയേൽ ഹിൻഡ്സ് പറഞ്ഞു. ലിയോണയുടെ ജോലി സമ്മർദ്ദത്താൽ തങ്ങളുടെ പ്രണയ ബന്ധം പോലും താറുമാറായെന്ന് കാമുകൻ പീറ്റർ ഷാഫറും പറഞ്ഞു. പ്രെസ്റ്റ്വിച്ച് ആശുപത്രിയിലെ വാർഡ് മാനേജർ ക്ലെയർ ഹിൽട്ടൺ പറഞ്ഞു: “ലിയോണ 2016 ജൂണിൽ ജോലിയിൽ പ്രവേശിച്ചു, 2018 ജൂണിൽ സീനിയർ സ്റ്റാഫ് നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചു. അവൾ വളരെ കഴിവുള്ളവളായിരുന്നു, ഓഗസ്റ്റ് 16, 17 തീയതികളിൽ ഡ്യൂട്ടി മാനേജരായി പ്രവർത്തിച്ചു. ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, അതിനുശേഷം ഞങ്ങൾ സംസാരിച്ചു. സ്വന്തം കഴിവുകളിൽ അവൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ടെന്ന് എനിക്ക് തോന്നി. ” ആശുപത്രിയിയിലെ മികച്ച ഒരു ഉദ്യോഗസ്ഥയെ ആണ് നഷ്ടമായിരിക്കുന്നത്. ലിയോണയുടെ വേർപാട് ഒരു ഞെട്ടലോടെയാണ് ആശുപത്രിയിയിലെ ഏവരും സ്വീകരിച്ചത്. ജോലി ഭാരം മൂലമുള്ള സമ്മർദ്ദം ആണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ അകപ്പെട്ട അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ നാട്ടിൽ തിരിച്ചെത്തി. കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇവരുടെ മടക്കം. ബ്രിട്ടനിൽ തിരിച്ചെത്തിയ ഇവർ തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. വളരെ സങ്കീർണ്ണമായ നടപടികളിലൂടെയാണ് കുട്ടികളെ തിരിച്ചെത്തിച്ചത്.
യുദ്ധത്തിന്റെ തീവ്രതയ്ക്ക് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഇടയാകരുതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനിയും അവർ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ 88, 000 ത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലാണ്. ഇവരുടെ പക്കൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ബ്രിട്ടൺ ആദ്യം വിമുഖത കാട്ടിയിരുന്നു. എന്നാൽ പല ഭാഗങ്ങളിൽ നിന്നുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ കുഞ്ഞുങ്ങളെ തിരിച്ച് നാട്ടിൽ എത്തിച്ചിരിക്കുന്നത്. ഇനിയും അറുപതോളം കുഞ്ഞുങ്ങൾ സിറിയയിൽ കുടുങ്ങി കിടപ്പുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലിസൺ ഗ്രിഫിൻ രേഖപ്പെടുത്തി. അവരെ കൂടി തിരിച്ചു ബ്രിട്ടണിൽ എത്തിക്കുവാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഗവൺമെന്റ് നടത്തണമെന്ന ആവശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജകുടുംബത്തിന് 2019 ഏറ്റവും മോശമായ വർഷം. ജെഫ്രി എപ്‌സ്റ്റീൻമായി പ്രിൻസ് ആൻഡ്രൂസിന്റെ ബന്ധം ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതാണ് പരമ്പരയിലെ ഏറ്റവും പുതിയ ദുരന്ത വാർത്ത. 1992 രാജകുടുംബം നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റിയാണ് രാജ്ഞി ആദ്യമായി ‘മോശം വർഷം ‘എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം ഉപയോഗിച്ചത്. അന്ന് പ്രിൻസ് ആൻഡ്ര്യൂ ഭാര്യയുമായി പിരിഞ്ഞതും, ആൻ രാജകുമാരി ബന്ധം വേർപെടുത്തിയതും ആൻഡ്രൂ മോർട്ടൻ ഡയാനയുടെയും ചാൾസിന്റെയും വിവാഹത്തെപ്പറ്റി സകലതും തുറന്നു എഴുതിയതും, വിൻഡ്സർ കൊട്ടാരം തീപിടിച്ചതും ആയിരുന്നു അന്നത്തെ പ്രധാന വാർത്തകൾ.
എന്നാൽ 2019 നവംബർ 16 ൽ പ്രിൻസ് ആൻഡ്ര്യൂ നൽകിയ അഭിമുഖത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ ജിഫ്രി യുമായുള്ള സൗഹൃദത്തെ പറ്റിയും ആ ബന്ധം നൽകിയ ഗുണങ്ങൾ വർണ്ണിച്ചു പറഞ്ഞതും , ഇരകളോട് അല്പംപോലും സഹാനുഭൂതി ഇല്ലാത്ത നിലപാടുകൾ, പരിഹാസം എന്നിവ നിഴലിച്ചു നിന്ന അഭിമുഖം വിവാദമായിരിക്കുകയാണ്. ഈ വർഷം ആത്മഹത്യ ചെയ്ത ജെഫ്രിയെ ഉറ്റ സുഹൃത്തായാണ് കണക്കാക്കുന്നത്. മാത്രമല്ല വെർജീനിയ റോബർട്ട്സ് തന്റെ പതിനേഴാം വയസ്സിൽ പ്രഭു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ പറ്റി പ്രതികരിക്കവേ കണ്ടതായി പോലും ഓർക്കുന്നില്ല എന്നാണ് പ്രഭു പറഞ്ഞത്. തൽക്കാലത്തേക്ക് പ്രഭുവിനെ പബ്ലിക് ഡ്യൂട്ടി കളിൽ നിന്നും രാജകുടുംബം മാറ്റി നിർത്തിയിരിക്കുകയാണ്.
അതേസമയം ഹാരി രാജകുമാരനും മെഗാനും പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന സമീപനം സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നവർ ആണെങ്കിലും 11 ദിവസങ്ങൾക്കുള്ളിൽ 4 പ്രൈവറ്റ് ജെറ്റ് യാത്രകൾ നടത്തുകയുണ്ടായി. കുടുംബത്തിന് സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും ഈ പ്രവർത്തി ന്യായീകരണം അർഹിക്കുന്നില്ല. പാപ്പരാസികൾ എല്ലായ്പ്പോഴും തങ്ങളുടെ നേരെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥർ ആണെന്ന് അവർ പറഞ്ഞു.
പ്രിൻസ് ഹാരി യും പ്രിൻസ് വില്യമും തമ്മിൽ തെറ്റി ഇരിക്കുകയാണെന്ന് പ്രചാരണം ഉണ്ട്. സഹോദരന്മാർ ഒരുമിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ രണ്ട് കേന്ദ്രങ്ങൾ ആയിട്ടാണ് ചെയ്യുന്നത് എന്നതാണ് പ്രധാന തെളിവ്. 98 കാരനായ പ്രിൻസ് ഫിലിപ്പിൻറെ ലാൻഡ് റോവർ ഫ്രീലാൻഡർ അപകടത്തിൽ പ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഒൻപത് മാസം പ്രായമുള്ള ആൺകുട്ടി പരിക്കില്ലാതെ രക്ഷപ്പെടുകയും ആയിരുന്നു.
ബ്രെക്സിറ്റ് ബഹളങ്ങളിലേക്ക് രാജ്ഞിയെ വലിച്ചിഴച്ചതും രാജകുടുംബത്തിന് ക്ഷീണം ഉണ്ടാക്കിയ കാര്യങ്ങളാണ് .
എം . ഡൊമനിക്
ഇയ്യാളെ ഇതുവരെ കണ്ടില്ലല്ലോ. പൗലോസ് ആരോടെന്നു ഇല്ലാതെ പറഞ്ഞു. പത്തു മണി ആകുമ്പോൾ വരാമെന്നാണല്ലോ പറഞ്ഞത്. ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല. പറയുന്നതുപോലെ ചെയ്യത്തില്ല.
കുറെ കാശും പിടുങ്ങിയിട്ടുണ്ട്.
.
“ഞാൻ അന്നേരെ പറഞ്ഞതാ ചാവറ മാട്രിമോണി യിൽ കൊടുത്താൽ മതി എന്ന്.അതെങ്ങനാ പെണ്ണുങ്ങൾ പറയുന്നതിന് വില ഇല്ലല്ലോ ” അപ്പുറത്തു അടുക്കളയിൽ നിന്ന് അയാളുടെ ഭാര്യലീനാ തന്റെ അഭിപ്രായം പരിഭവ രൂപേണ ഒന്നു ഊന്നി പറഞ്ഞു കൊണ്ട് പലോസ് ചേട്ടന്റെ അടുത്ത് സിറ്റ് ഔട്ട് ലേക്ക് വന്നു.
ഇത് കേട്ടപ്പോൾ പലോസ് ചേട്ടന് അല്പം ശുണ്ഠി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.
എടി , കുര്യച്ചനെ നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ. ഈ നാട്ടുകാരൻ അല്ലെ. അയാൾ എത്ര കല്യാണങ്ങളാ ഈ നാട്ടിൽ നടത്തിയിരിക്കുന്നത്. നല്ല ഒരു ആലോചന കൊണ്ടു വന്നപ്പോൾ അത് ഒന്ന് ആലോചിക്കുന്നതിൽ എന്താ കുഴപ്പം?നമ്മൾ അറിഞ്ഞതനുസരിച്ചു നല്ല ആലോചന അല്ലെ.
അത് നടക്കുന്നില്ലെങ്കിൽ പിന്നെ ചാവറയോ മറ്റോ നോക്കാവല്ലോ. നമ്മുക്ക് മൂന്ന് മാസത്തെ ലീവ് ഇല്ലേ. അതിനുള്ളിൽ എന്തെങ്കിലും ഒക്കും. ടെസ്സ മോൾക്ക് എക്സാം കഴിഞ്ഞ് വരാൻ ഇനി ഒരാഴ്ച കൂടി ഇല്ലേ,
നീ സമാധാപ്പെട്.
ഈ ആശ്വാസ വാക്കുകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ഭാര്യ ലീന മുഖവും കോട്ടി റോസചെടിക്ക് വെള്ളം ഒഴിക്കാനായി മുറ്റത്തോട്ട് ഇറങ്ങി.
പൗലോസ് ഉം ലീനയും വർഷങ്ങൾ ആയി ദുബൈയിൽ ആണ് . അയാൾ ഒരു മൾട്ടി നാഷണൽ കമ്പനി യിൽ അക്കൗണ്ടന്റ് ഉം ലീന ഹൌസ് വൈഫ് ഉം ആണ്. നാട്ടിൽ കുറേ വസ്തു വകകളും നല്ല ബാങ്ക് ബാലൻസും ഉണ്ട്. മകൻ ടോമിൻ സിവിൽ എഞ്ചിനീയർ ആണ്. അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആകുന്നു. അവർ
കുടുംബ സമേതം കാനഡ യിൽ ആണ്.
ഇനി മകൾ ടെസ്സയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ അവർക്ക് ചുമതലകൾ ഒന്നും ബാക്കി ഇല്ല. അവളുടെ ഡെന്റിസ്റ്ററി യുടെ ഡിഗ്രി കോഴ്സ് കഴിയാൻ പോവുക യാണ്. ഉടനെ കല്യാണം, അത് കഴിഞ്ഞു ഇവർക്ക് ദുബൈക്ക് തിരിച്ചു പോണം അതാണ് ഉദ്ദേശം. ദല്ലാൾ കുര്യച്ചനെ നോക്കിയിരുന്നു അര മണിക്കൂർ കൂടി കഴിഞ്ഞു.
അയാളെ ഒന്ന് ഫോൺ ചെയ്താലോ എന്ന് പൗലോസ് വിചാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ വീടിന്റെ വെളുത്ത തൂണും കറുത്ത കമ്പിയും ഉള്ള ഗേറ്റ് കടന്ന് ടൈൽസ് വിരിച്ച മുറ്റത്ത് ഒരു ഓട്ടോ റിക്ഷ വന്ന് നിന്നു.
അതെ, അതിൽ നിന്ന് ഇറങ്ങി വരുന്നത് ദല്ലാൾ കുര്യച്ചൻ തന്നെ. ബ്രോക്കർ ആണെങ്കിലും അയാളെ ദല്ലാൾ എന്നോ ബ്രോക്കർ എന്നോ വിളിക്കുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല കേട്ടോ. ആളൊരു പഴയ കോൺഗ്രസ് കാരനാ.ജുബ്ബ യും മുണ്ടും മാത്രമേ ധരിക്കു. റബ്ബർ വെട്ട് ആയിരുന്നു പണ്ട് തൊഴിൽ. ആകാശത്തിൽ കത്തി തീർന്ന വാണകുറ്റി താഴോട്ട് വരുന്ന വേഗത്തിൽ റബ്ബറിന്റെ വില താഴോട്ട് വരാൻ തുടങ്ങിയപ്പോൾ കുര്യച്ചൻ കണ്ടു പിടിച്ച പണിയാണ് കല്യാണ ബ്രോക്കർ. അയ്യാൾ പത്തെണ്ണം ആലോചിച്ചാൽ ഒന്നെങ്കിലും നടക്കാതെ വരില്ല. അതിൽ വലിയ സീക്രെട്ട് ഒന്നും ഇല്ല. കാരണം അതിൽ ഏതെങ്കിലും ഒക്കെ ദൈവം തമ്പുരാൻ നേരത്തെ ഫിക്സ് ചെയ്തിട്ടുള്ളത് ആയിരിക്കും, അല്ലാതെ കുര്യച്ചന്റെ മിടുക്ക് ഒന്നും അല്ല. ഞാൻ ഈ പറഞ്ഞത് അയാൾ കേൾക്കണ്ട, സമ്മതിക്കൂല്ല. ഇപ്പോൾ ഓൺലൈൻ വിവാഹ ഏജൻസികൾ അയാൾക്ക് ഒരു പാര ആയി വന്നിരിക്കുകയാണ്. പത്തു എഴുപത് വയസുവരെ ദൈവം നടത്തി. ശിഷ്ട്ടായുസ്സു് എങ്ങനെ എങ്കിലും തട്ടി മുട്ടി കഴിഞ്ഞു പൊയ്ക്കൊള്ളും എന്നൊരു വിശ്വസത്തിലാണ് കുര്യച്ചൻ.
“എന്റെ സാറേ, ഒന്നും പറയേണ്ട, വഴിൽ ഇറങ്ങി ഓട്ടോ നോക്കി നിൽക്കുമ്പോളാ ഇന്നലെ ടീവി ല് പറഞ്ഞ”ഓറഞ്ച് അലേർട്ട് ” ന്റെ കാര്യം ഓർമ്മവന്നത്. ഉടനെ തിരിച്ചു വീട്ടിൽ പോയി കുട എടുത്തോണ്ട് വന്നു. അതാ കുറച്ച് താമസിച്ചു പോയത് ” എന്നും പറഞ്ഞ് കുര്യച്ചൻ വരാന്ത യിലോട്ട് കയറി കക്ഷത്തിൽ ഇരുന്ന കാലൻ കുട അര ഫിത്തിയിലോട്ട് ചാരിക്കൊണ്ടു പൗലോസ് കാണിച്ച കസേരയിൽ ഇരുന്നു.
കുര്യച്ചൻ വരാൻ താമസിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്ത് പറ്റീ എന്ന്. പൗലോസ് പറഞ്ഞു. സാറെ ഇപ്പോൾ ഇപ്പോൾ നാട്ടിലെ കാലാവസ്ഥ എല്ലാം തകിടം മറിഞ്ഞില്ലേ. പണ്ട് പള്ളിപ്പെരുന്നാളിന് മാത്രം കാണുന്നതും
കേക്കുന്നതുമല്ലേ ഓറഞ്ച്. ഇപ്പോൾ മഴ കാലമായാൽ എന്നും ഇതേ കേൾക്കാനുള്ളു “, ഓറഞ്ച്, ഓറഞ്ച് അലേർട്ട്, എന്നൊക്കെ . എന്തോ വാന്ന് ആർക്ക് അറിയാം. ഇതു കാരണം ഇപ്പോൾ വിശ്വസിച്ചു ഒരു വഴിക്കേറങ്ങാൻ പറ്റത്തില്ല സാറെ. എപ്പോഴാ മഴേം കാറ്റും വരുന്നതെന്ന് പറയാൻ പറ്റുവോ.
വീടിനു അകത്തോട്ടു നോക്കികൊണ്ട് , “ലീനമ്മോ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ തരക്കേടില്ല” എന്നും പറഞ്ഞു കുര്യച്ചൻ കാര്യത്തിലേക്ക് കടന്നു. നമ്മൾ ടെസ്സ മോൾക്ക് പറഞ്ഞു വച്ചിരിക്കുന്ന പയ്യൻ ദന്ത ഡോക്ടർ
ആണല്ലോ ചെറുക്കനും പെണ്ണും ഫോട്ടോ കണ്ടു ഫോണിൽ സംസാരിച്ചു. ഇഷ്ട്ടപ്പെട്ടു . ഇനി ചടങ്ങിന് ഒരു പെണ്ണുകാണൽ നടത്തണം. അത്രേ ഉള്ളു. ഇത് നടക്കും സാറെ. അവർക്കും താല്പര്യമാ.
കുര്യച്ചന് അറിയാവല്ലോ എനിക്ക് ഒറ്റ മകളാണ് ടെസ്സ. അവളെ അന്തസായിട്ട് പറഞ്ഞു വിടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവം സഹായിച്ചു എനിക്ക് അതിനുള്ള പാങ്ങും ഉണ്ട്.
ഇത്രയും പറഞ്ഞപ്പോളേക്കും ലീന കുര്യച്ചന് കുടിക്കാൻ വെള്ളവും ചായയും രണ്ട് ചെറുപഴവും കുറെ കുഴലപ്പവും ട്രേയിൽ കൊണ്ട് വന്നു. അത് അയാൾക് കൊടുത്തിട്ട് അടുത്ത കസേരയിൽ ഇരുന്ന് ആ സദസ്സിലെ
സംഭാഷണത്തിൽ ചേരാൻ ഒരുങ്ങി ഇരുന്നു. മകളുടെ വിവാഹകാര്യം അല്ലെ എല്ലാം ശ്രെദ്ധിച്ചു എന്തെങ്കിലും ഡീറ്റെയിൽസ് പറയാൻ ഭർത്താവ് വിട്ടു പോകുന്നുണ്ടോ എന്നൊക്കെ അറിയേണ്ടേ. കുര്യച്ചൻ വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു കുഴലപ്പവും കടിച്ചിട്ട് തുടർന്നു.
ങ്ങാ, ചെറുക്കൻ കൂട്ടരും നല്ല സൗകര്യം ഉള്ളവർ ആണെന്ന് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് സ്ത്രീധനം ഒന്നും പ്രശ്നം അല്ല. എന്ന് വച്ച് നിങ്ങൾ നിങ്ങടെ മോൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് തടയുന്നതും ശരിയല്ലല്ലോ. അത്
നിങ്ങൾക്ക് വിഷമം ആവില്ലേ. സംഗതി ഏതാണ്ട് നടക്കുന്ന ലക്ഷണം ഉള്ളതുകൊണ്ട് പെണ്ണുകാണലിനു മുൻപ് എന്താണ് നിങ്ങളുടെ മനസ്സിൽ എന്ന് അവർക്ക് ഒന്നറിയണമല്ലോ. ചെറുക്കന്റെ അപ്പൻ തോമസ് സാറ് എന്നോട്
പറഞ്ഞു വിട്ടത് ഇപ്പോൾ പൗലോസ് സാർ ഒന്ന് അങ്ങോട്ട് വിളിക്കാനാ. അന്നേരം പെണ്ണുകാണലിന്റെ ഡേറ്റ് ഉം ഉറപ്പിക്കാല്ലോ.
ശരിയാ, എല്ലാം ഒരു മുൻ ധാരണ ഉള്ളത് നല്ലതാ. ഫോൺവിളിക്ക്. സ്പീക്കർ ഫോണേൽ ഇട്ടാൽ മതി എനിക്കും കേൾക്കാല്ലോ എന്ന് ലീന പൗലോസ് നോടായി പറഞ്ഞു.
പൗലോസ് ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ടീ പോയിയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു തോമസ് സാറിനെ ഡയൽ ചെയ്തു. ഈ സമയം കുര്യച്ചൻ, ട്രെയിൽ ഇരുന്ന പഴം രണ്ടും എടുത്തു തിന്നിട്ടു തന്റെ വായിൽ ആടി നിൽക്കുന്ന പല്ലുകൾ കൊണ്ട് , കുഴലപ്പവുമായി യുദ്ധം ആരംഭിച്ചു.
ഓരോ കടിക്ക് ശേഷവും അടർന്നു വന്ന കഴലപ്പത്തിന്റെ കൂട്ടത്തിൽ തന്റെ
പല്ല് ഒന്നും ഇല്ല എന്ന് അയ്യാൾ ഉറപ്പ് വരുത്തി.
ഫോൺ ആദ്യം റിങ് ചെയ്തപ്പോൾ ഹലോ, ഹലോ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴേക്കും കട്ട് ആയിപ്പോയി.
“നാട്ടിലെ ഫോൺ ന്റെ ഒരു കാര്യം”എന്ന് പറഞ്ഞു കൊണ്ട് പൗലോസ് വീണ്ടും ഡയൽ ചെയ്തു.
ഹലോ, തോമസ് സാർ അല്ലെ, ഇത് കുറ്റി പ്ലാക്കൽ നിന്നും പൗലോസ്, ടെസ്സമോളുടെ ഡാഡി.
ഹാ, മനസ്സിലായി, ഹലോ പൗലോസ് സാറെ എന്തോണ്ട് വിശേഷങ്ങൾ.
നമ്മുടെ കുര്യച്ചൻ രാവിലെ വന്നിട്ടുണ്ട്. എന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.
അത് ശരിയാ പൗലോസ് സാറെ. നമുക്ക് ഏകദേശ കാര്യങ്ങൾ ഒന്ന് തീരുമാനിക്കേണ്ട. പെണ്ണുകാണാൽ ഇനിയിപ്പോൾ ഒരു ചടങ്ങ് എന്ന് കൂട്ടിയാൽ മതി. നമുക്ക് അത് അടുത്ത ഞായർ ആഴ്ച്ച രാവിലെ ആക്കിയാലോ പൗലോസ് സാറെ?
ഇതുകേട്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട്, ഒക്കെ ആണോ എന്ന അർഥത്തിൽ അയാൾ ഭാര്യ ലീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് ശ്രദ്ധിച്ചിരുന്ന ലീന സമ്മതർഥത്തിൽ തല കുലുക്കി. അപ്പോഴേക്കും കുര്യച്ചൻ കിട്ടിയതെല്ലാം
കഴിച്ചുതീർത്തു ചായ കുടി തുടങ്ങി.
ഒക്കെ, തോമസ് സാറെ ഞായറാഴ്ച ആയിക്കോട്ടെ. കല്യാണം നമുക്ക് കൊച്ചി ലെ മെറിഡിയനിൽ ആക്കിയാലോ. എനിക്ക് ഒറ്റ മോളല്ലേ ഒരുപാട് ആളെ വിളിയ്ക്കാനുണ്ട് . അവിടേം അങ്ങനെ ആരിക്കുമല്ലോ.
ഞങ്ങൾ ചെറുക്കന്റെ വീട്ടുകാർക്കും ഇത് ലാസ്റ്റ് കല്യാണം ആണ്. ഒരുപാട് ആളെ വിളിക്കാൻ ഉണ്ട്. രഷ്ട്രീയ മേഖലയിൽ നിന്നും കുറച്ച് നേതാക്കൾ ഉണ്ടാവും. എന്ന് തോമസ്.
അതിനെന്താ, ആയിക്കോട്ടെ, ഞാൻ ഒത്തിരി നാൾ ദുബൈ യിൽ ആയിരുന്നതുകൊണ്ട് എനിക്ക് രാഷ്ട്രീയക്കാരെ വലിയ പരിചയം ഇല്ല. എന്നാൽ ലേമെറിഡിയനിൽ കല്യാണ പാർട്ടിക്ക് നാലാഴ്‌ച ആപ്പുറം 21 ശനി എന്നൊരു
ടെന്ററ്റീവ് ഡേറ്റ് ബുക്ക് ചെയ്തേക്കാം. എന്താ ?
ശരി ഒക്കെ എന്ന് തോമസ് സാറും പറഞ്ഞു.
അപ്പോൾ പൗലോസ് വീണ്ടും തുടർന്നു.
പിന്നെ സ്ത്രീ ധനം എന്നൊന്നും ഇപ്പോൾ പറയാൻ പാടില്ലല്ലോ. ഒറ്റ മോളല്ലേ. എന്റെമോൾക്ക് അൻപതുലക്ഷം രൂപ പോക്കറ്റ് മണിയും 400 പവന്റെ സ്വർണ്ണവും കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതു കേട്ടപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന തോമസ് പറഞ്ഞു. അത് സാറേ, പറയുമ്പോൾ ഒന്നും തോന്നരുത്. സാറ് പത്രം ഒന്നും കാണാറില്ലേ ?
ഒരു മാസം മുൻപ് ആരുന്നെങ്കിൽ ഞാൻ നോ പറയുകേലാരുന്നു. സ്വർണ്ണം വേണ്ട. അതിന്പിടിവരാൻ പോവുകയല്ലേ . ഇനി അതുകൊണ്ട് തലവേദനയാ.
പൗലോസിന് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല സ്വർണ്ണം വേണ്ടന്നോ? അയാൾ പറഞ്ഞു , എന്നാൽ സ്വർണ്ണത്തിന് പകരം കൊച്ചിയിൽ ഒരു പുതിയ luxury flat ഉണ്ട് അത് കൊടുക്കാം.
ഉടനെ മറുപടി വന്നു. അത് വേണ്ട സാറേ, അത് കൊച്ചിയിൽ വേണ്ട, എന്നാ പൊളിക്കേണ്ടി വരുന്നത് എന്ന് അറിയത്തില്ല.
മറുപടികൾ കേട്ടുകൊണ്ടിരുന്ന പൗലോസിനും ലീനക്കും ചെറിയ ഒരു അങ്കലാപ്പ്. വിചാരിക്കിരിക്കാത്ത പ്രശ്നങ്ങൾ ആണല്ലോ കേൾക്കുന്നത്.
മനസംയമനം പാലിച്ചുകൊണ്ട് പൗലോസ് പറഞ്ഞു. എന്നാൽ തോമസ് സാറെ എനിക്ക് ഇടുക്കിയിൽ ഇരുപത്തഞ്ച് ഏക്കർ തൈല തോട്ടം ഉണ്ട് പകരം അത് കൊടുക്കാം.
പൗലോസ് സാറെ, പറയുമ്പോൾ തോന്നും പറയുവാന്ന്. കാലം വളരെ മോശമാ. ഇടുക്കി എന്ന് പറഞ്ഞാൽ മുക്കാലും പരിതസ്ഥിതി ലോല പ്രദേശം ആണെന്ന് ഗാഡ്ഗിൽ റിപ്പോർട്ട് നെകുറിച്ചു സാറും കേട്ടിട്ട് കാണുമല്ലോ.
അതു കൊണ്ട് അതും നമുക്ക് വേണ്ട. രൂപ ഒഴിച്ചു സാർ പറഞ്ഞതെല്ലാം ഇപ്പോൾ പാഴാ ,സാറെ പാഴ് ..
സാറിന് തോന്നും സാറു പല കാര്യങ്ങൾ പറഞ്ഞിട്ടും എല്ലാം ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞല്ലോ എന്ന് .ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ മറുനാട്ടിൽ ഇരുന്നു മേടിച്ചു കൂട്ടിയത് എല്ലാം കുഴപ്പം പിടിച്ച കേസുകെട്ടല്ലെ !
പൗലോസ് നു ചൊറിഞ്ഞു വന്നു “ഇതൊന്നും വേണ്ടെങ്കില് ഈ കല്യാണോം ഞങ്ങൾക്ക് വേണ്ട.” അയാൾ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.
ഇത്രയും ആയപ്പോൾ സംഭാഷണം കേട്ടുകൊണ്ടിരുന്ന ലീനയ്ക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.
“അവിടേം ഇവിടേം ഒള്ള സ്ഥലം എല്ലാം മേടിച്ചു കൂടിയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട ,വേണ്ടാ എന്ന് .
എന്റെ വാക്കിനു വിലയില്ലല്ലോ . ദൈവമേ ! കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം വെറുതെ ആയല്ലൊ.
ഭാര്യയുടെ കുത്തുവാക്ക് കോട്ടപ്പോൾ പൗലോസിന് സഹിച്ചില്ല. അയാൾ ചോദിച്ചു. “അപ്പോൾ നീ സ്വർണ്ണം മുഴുവനും മേടിച്ചു കൂടിയതോ?” അതും വേണ്ട എന്നല്ലേ പറഞ്ഞത് ?
രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടിയപ്പോൾ ദല്ലാൾ കുര്യച്ചൻ പതുക്കെ അവിടുന്ന് തലഊരി .അരഭിത്തിയിൽ ചാരി വച്ചിരുന്ന കാലൻ കുട അയ്യാൾ എടുത്തില്ല , വീണ്ടും ചെല്ലാൻ വേണ്ടീ മനഃപൂർവ്വ്വം എടുക്കാഞ്ഞതാണൊ
അതോ മറന്നതാണോ?, അറിയില്ല,
എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .