സ്വന്തം ലേഖകൻ

കൊറോണ വൈറസ് രോഗികൾക്ക് നൽകാനുള്ള ഓക്സിജൻ സപ്ലൈസ് ഭയാനകമായ രീതിയിൽ കുറയുന്നുവെന്ന് അഞ്ഞൂറോളം ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. ആരോഗ്യരംഗത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതയിലും കാര്യമായ ക്ഷാമം. വൈറസിന് എതിരായ പോരാട്ടത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് 502 ഡോക്ടർമാർ പറഞ്ഞു. സിറിഞ്ചുകൾ എണ്ണത്തിൽ കുറവായതുകൊണ്ട് പുനരുപയോഗിക്കുന്നു എന്ന വാദത്തെ എൻ എച്ച് എസ് വക്താവ് തള്ളി.

ഉറക്കമരുന്നുകൾ, വേദനസംഹാരികൾ,അനസ്തേഷ്യ മരുന്നുകൾ, ശ്വാസതടസ്സം ഉള്ള രോഗികൾക്ക് വെന്റിലേറ്ററിൽ ഉപയോഗിക്കുന്ന ഉപകരണമായ ട്രക്കിയോസ്റ്റോമി ട്യൂബുകൾ, എന്നിവയാണ് രോഗികൾക്ക് ആവശ്യമായ ക്ഷാമം നേരിടുന്ന വസ്തുക്കൾ. അതേ സമയം തിരക്കേറിയ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പി പി ഇ ലഭിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. മിക്കവാറും ആശുപത്രികളിൽ ഓക്സിജൻ ലഭ്യമല്ല. ബി എം എ കൺസൾട്ടൻസ് കമ്മിറ്റി ചെയർ ആയ ഡോക്ടർ റോബ് ഹാർഡ്വുഡ് പറയുന്നത്, രോഗികൾക്ക് ആവശ്യമായ സകല സഹായങ്ങളും ചെയ്തു കൊടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ്. എന്നാൽ രോഗികളെ പരിചരിക്കുമ്പോൾ സ്വയം സംരക്ഷണത്തിന് ആവശ്യമായ വസ്തുക്കളെല്ലാം റേഷൻ ആയാണ് ലഭിക്കുന്നതെന്ന് ധാരാളം നഴ്സുമാർ പരാതിപ്പെട്ടിരുന്നു.

പാർക്കുകളും സെമിത്തേരികളും തുറന്നു പ്രവർത്തിക്കണമെന്നും, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം എന്നും ലോക്കൽ ഗവൺമെന്റ് സെക്രട്ടറിയായ റോബർട്ട് ജനറ്റിക് പറഞ്ഞു. അദ്ദേഹം ഇംഗ്ലണ്ടിലെ ലോക്കൽ കൗൺസിലുകൾക്ക്1.6 ബില്യൺ പൗണ്ട് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. രോഗികളുടെ എത്നിസിറ്റി പരിശോധിച്ച് റെക്കോർഡ് ചെയ്ത് വെക്കണം എന്നും, ഏതൊക്കെ വിഭാഗക്കാർക്ക് ആണ് കൂടുതലായി ഈ രോഗം ബാധിക്കുന്നതെന്ന് അതുവഴി കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാനസികാരോഗ്യവും പരിഗണിക്കണമെന്നുള്ളതുകൊണ്ടാണ് പാർക്കുകൾ തുറന്നു കൊടുക്കുന്നത്. ആളുകൾ സാമൂഹ്യ അകലം പാലിക്കാൻ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.