Main News

വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുന്ന ബ്രിസ്റ്റോൾ മലയാളി കൊറോണാ ബാധിതനായി നമ്മെ വിട്ടുപിരിഞ്ഞ കാര്യം മലയാളം യുകെ നിങ്ങളെ അറിയിക്കുന്നു. 6 ദിവസമായിട്ട് ജീവനുവേണ്ടി പൊരുതിയിരുന്ന അമർ ഡയസ് ഇന്നാണ് നിര്യാതനായത്. അമർ ഡയസിന്റെ ഭാര്യ മിനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മിനി ഇപ്പോൾ വീട്ടിൽ ക്വാറന്റയിൽ കഴിഞ്ഞു വരികയാണ്. ഇതിനിടെയാണ് ഭർത്താവിനെ വൈറസ് കീഴടക്കിയത്. വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. അമറിന്റെ നിര്യാണം അറിഞ്ഞ് ബ്രിസ്റ്റോളിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിലാണ്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു.  അമറിന് രണ്ട് പെൺകുട്ടികളാ ണുള്ളത് മൂത്ത മകൾ മെഡിസിനും രണ്ടാമത്തെയാൾ ഫിസിയോതെറാപ്പിയ്ക്കും പഠിക്കുന്നു. യുകെയിലെ മലയാളി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിൽ മലയാളിക്കുണ്ടായ ഈ ദുരന്തം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.

അമറിന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മലയാള യുകെയുടെ അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.

യുകെയിലെ വിവിധ സ്ഥലങ്ങളിൽ വിവിധ മലയാളികളാണ് കൊറോണാ ബാധിതരായി വീടുകളിൽ ക്വാറന്റയിലിൽ കഴിയുന്നത്. പലരുടെയും നിലയിൽ ആശാവഹമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നാണ് മലയാളം യുകെയ്ക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി കിട്ടിയ റിപ്പോർട്ട്.  എങ്കിലും മലയാളി കുടുംബങ്ങളിൽ ഭൂരിഭാഗവും ആതുരശുശ്രൂഷാ രംഗവുമായി പ്രവർത്തിക്കുന്നതിനാൽ കൊറോണ ബാധ കൂടുതൽ ആളുകളിലേക്ക് എത്താനാണ് സാധ്യത. ഹോസ്പിറ്റലുകളിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവുകൾ കൊറോണ ബാധ കൂടുതൽ മലയാളികൾ കുടുംബങ്ങളിലേയ്ക്ക് എത്താൻ കാരണമാകും.  ഇപ്പോൾതന്നെ യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏതാണ്ട് 9,000 അടുത്ത എത്തിയിരിക്കുകയാണ്.  യുകെയിലെ മലയാളി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിൽ മലയാളിക്കുണ്ടായ ഈ ദുരന്തം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ലോകം പിടിച്ചടക്കുകയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകമാനം ഒരു ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 102,734 ആളുകൾക്കാണ് ഈ രോഗം പിടിപെട്ടു ജീവൻ നഷ്ടപെട്ടത്. ആകെ രോഗബാധിതരുടെ എണ്ണവും 16 ലക്ഷം കടന്നു. പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും പിടിതരാതെ സംഹാരതാണ്ഡവം നടത്തുകയാണ് കൊലയാളി വൈറസ്. യുകെയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 73,758 ആയി ഉയർന്നു. ഇന്നലെ മാത്രം ഒരു പ്രവാസി മലയാളി ഉൾപ്പെടെ 980 പേർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ ബ്രിട്ടൻ അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം ഉയരുന്ന മരണസംഖ്യ രാജ്യത്തെ വല്ലാതെ തളർത്തുന്നുണ്ട്. രോഗം തീവ്രമായതിനെ തുടർന്ന് തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സുഖം പ്രാപിച്ചു വരുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. അദ്ദേഹം നടക്കാൻ തുടങ്ങിയതായും തനിക്ക് ലഭിച്ച അവിശ്വസനീയമായ പരിചരണത്തിന് തന്നെ പരിപാലിച്ച ടീമിന് പ്രധാനമന്ത്രി നന്ദി അറിയിച്ചതായും വക്താവ് പറഞ്ഞു. ഗുരുതരാവസ്ഥ തരണം ചെയ്തതിനാൽ ജോൺസനെ വാർഡിലേക്ക് മാറ്റി.

അതേസമയം എൻ‌എച്ച്‌എസ് തൊഴിലാളികൾക്കുള്ള പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (പിപിഇ)ന്റെ അഭാവത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ച ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കിഴക്കൻ ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൺസൾട്ടന്റ് യൂറോളജിസ്റ്റ് അബ്ദുൽ മബുദ് ചൗധരി (53) ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് ദിവസം മുമ്പ്, എൻ എച്ച് എസ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ പിപിഇ ലഭ്യമാക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ ലണ്ടനിലെ ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ മാർച്ച് 23നാണ് രോഗം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ. ചൗധരിയുടെ മരണത്തിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ചെയർമാൻ ഡോ. ചന്ദ് നാഗ്പോൾ ഖേദം പ്രകടിപ്പിച്ചു. ഉപകരണങ്ങൾ എത്തിക്കുന്നതിനായി തങ്ങൾ പരിശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

ആഗോളതലത്തിൽ മരണം ഒരു ലക്ഷം കടന്നതോടെ തീവ്രമായ ഘട്ടത്തിലാണ് ലോകം എത്തി നിൽക്കുന്നത്. അമേരിക്കയിൽ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തോടടുക്കുന്നു. മരണസംഖ്യയിൽ സ്പെയിനിനെ പിന്തള്ളി അമേരിക്ക രണ്ടാമതെത്തി.ന്യൂയോർക്കിൽ മാത്രം രാജ്യങ്ങളെക്കാൾ കൂടുതൽ കൊറോണ വൈറസ് ബാധിതരുണ്ടെന്ന ഗുരുതരാവസ്ഥയിലാണിപ്പോൾ . 19000ത്തോളം മരണങ്ങൾ ഉണ്ടായ ഇറ്റലിക്ക് പിന്നിൽ 18000 മരണങ്ങളുമായി അമേരിക്ക നിലകൊള്ളുന്നു. സ്പെയിനിൽ 16000ത്തോളം മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ ഏറെയാണ്. ഇതുവരെ 210 രാജ്യങ്ങളിൽ രോഗം വ്യാപിച്ചുകഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ബ്രിട്ടീഷുകാരുടെ ഈസ്റ്റർ ആഘോഷം പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോകുന്നതിനാൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നില്ല. സൂപ്പർമാർക്കറ്റ് ചോക്ലേറ്റ് റീട്ടെയിലർ ആയ ഹോട്ടൽ ചോക്ലേറ്റ് മൂന്നാഴ്ച മുമ്പ് യുകെയിലെ എല്ലാ സ്റ്റോറുകളും അടച്ചിരുന്നു. എന്നിരുന്നാലും ഈസ്റ്റർ മുട്ടകളുടെ ഓൺലൈൻ വിൽപ്പന വർദ്ധിക്കുന്നതായി സൂപ്പർമാർക്കറ്റുകൾ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഈസ്റ്റർ മുട്ടകൾ ഞങ്ങൾ വിറ്റതായി ബോസ് ആംഗസ് തിർ‌വെൽ പറഞ്ഞു. ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം ഓൺലൈൻ ഓർഡറുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് തോൺടൺസും പറഞ്ഞു. പുതിയ ഓർ‌ഡറുകൾ‌ സ്വീകരിക്കുന്നതിനായി തോൺടൺസ് ഓരോ ദിവസവും വെറും രണ്ട് മണിക്കൂർ തങ്ങളുടെ വെബ്‌സൈറ്റ് തുറക്കുന്നുണ്ട്. പ്രത്യേകിച്ചും ഈസ്റ്റർ മുട്ടകളുടെ ആവശ്യം കഴിഞ്ഞ വർഷത്തേക്കാളൊക്കെ ഏറെയാണെന്ന് സൂപ്പർമാർക്കറ്റുകൾ വ്യക്തമാക്കി.

ഈസ്റ്റർ, ബ്രിട്ടനിലെ വലിയ കച്ചവടമായി മാറിക്കഴിഞ്ഞു. ഈസ്റ്റർ ആഘോഷിക്കുന്നതിനായി 2019 ൽ ഉപഭോക്താക്കൾ 1.1 ബില്യൺ പൗണ്ട്, ഇനങ്ങൾ വാങ്ങാൻ ചെലവഴിച്ചുവെന്ന് ഗവേഷണ സ്ഥാപനമായ മിന്റൽ പറഞ്ഞു. അതിൽ 206 മില്യൺ പൗണ്ട് ഈസ്റ്റർ മുട്ടകൾക്കായി മാത്രം ചെലവഴിച്ചു. ഹോട്ടൽ ചോക്ലേറ്റ് വ്യത്യസ്തമായ ഒരു രീതിയാണ് സ്വീകരിക്കുന്നത്. ആളുകൾക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക അവർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി യുകെയിലുടനീളമുള്ള സൂപ്പർമാർക്കറ്റുകളിൽ ഈസ്റ്റർ മുട്ടയ്ക്ക് വ്യാപകമായി ഇളവ് നൽകിയിട്ടുണ്ട്. ചോക്ലേറ്റ് നിർമ്മാതാവ് കിന്നർട്ടൺ, സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ബ്രാൻഡഡ് ഈസ്റ്റർ മുട്ടകൾ പലതും ഉണ്ടാക്കുന്നുണ്ട്. ഒപ്പം ഓൺലൈനിലൂടെയും അത് വാങ്ങാവുന്നതാണ്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഉൽ‌പ്പന്നങ്ങൾ‌ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ‌ ഉപഭോക്താക്കൾക്ക് നേരിട്ട് ഓർ‌ഡറുകൾ‌ നൽ‌കുന്നതിനായി ഒരു പുതിയ ഓൺലൈൻ ഷോപ്പ് കിന്നർ‌ട്ടൺ‌ ആരംഭിച്ചു.

എന്നിരുന്നാലും, യു‌എസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐ‌ആർ‌ഐയുടെ കണക്കനുസരിച്ച്, മാർച്ച് 28 വരെയുള്ള മൊത്തത്തിലുള്ള ഈസ്റ്റർ മിഠായി വിൽപ്പന 17% കുറഞ്ഞു. ഈസ്റ്റർ മുട്ടകൾക്ക് ആവശ്യം ഏറുന്നുണ്ടോയെന്നറിയാൻ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് മിസ് കാറ്റൺ കൂട്ടിച്ചേർത്തു. യുകെയിലെ ഉപഭോക്തൃ ചെലവുകളിൽ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനായി മിന്റൽ പ്രതിവാര സർവേ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ, ബ്രിട്ടീഷ് ഉപഭോക്താക്കളിൽ നാലിലൊന്ന് പേരും ഓൺലൈൻ ഷോപ്പിംഗ് വർദ്ധിപ്പിച്ചുവെന്ന് അതിൽ പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓരോ ദിവസവും ലോകം കൺതുറക്കുന്നത്   കോവിഡ് -19ന്റെ ഭീകര കഥകൾ കേട്ടുകൊണ്ടാണ്. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും ലോകമെമ്പാടും പ്രവാസികൾ അധിവസിക്കുന്ന പലസ്ഥലങ്ങളിലും ഓരോ ദിവസവും മരണ നിരക്ക് കൂടുകയും പല രാജ്യങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ പേരുകൾ അതിലുൾപ്പെടുകയും ചെയ്യുന്നതിൻെറ ഞെട്ടലിലാണ് മലയാളികൾ എല്ലാവരും. കോവിഡ് -19 അറുപത് വയസ്സിനുമുകളിലുള്ളവരെ കൂടുതലായി ബാധിക്കുമെന്ന കണക്കുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. പല രാജ്യങ്ങളിലും ആതുരശുശ്രൂഷ രംഗത്ത് പ്രായാധിക്യം ഉള്ളവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുള്ള പരാതികൾ പരക്കെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആതുരശുശ്രൂഷ രംഗത്ത് പ്രത്യാശയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച് ബ്രിട്ടനിൽ 101 വയസ്സുള്ള കീത്ത് വാട്സൺ കൊറോണാ വൈറസിനെ അതിജീവിച്ചത്. ഇതോടുകൂടി യുകെയിലെ കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയായി അദ്ദേഹം. കഴിഞ്ഞ മാസം റെഡ്ഢിച്ചിലുള്ള അലക്സാഡ്ര ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്

ഇതേസമയം കൊറോണ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 107 വയസ്സുകാരിയായ ഡച്ച് വനിത കോർനെലിയ റാസ്ആണ്. അവരുടെ കൂടെ നഴ്സിങ് ഹോമിൽ ഉണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും അതിൽതന്നെ 12 പേർ കോവിഡ് -19 മൂലം മരിക്കുകയും ചെയ്തു. അതേസമയം വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോർനെലിയ റാസ് തന്റെ 107 -ആം വയസ്സിലും കോവിഡ് -19 അതിജീവിച്ചു.

ഇന്ത്യയിൽ കേരളത്തിൽനിന്നുള്ള റാന്നി സ്വദേശിയായ 93 വയസ്സുകാരനായ തോമസ് എബ്രഹാമാണ് കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിനും ഭാര്യയായ 88 വയസ്സുകാരിയായ മറിയാമ്മയും കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയും രോഗമുക്തി ആയി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രായമായ ഈ വ്യക്തികളുടെ അത്ഭുതകരമായ അതിജീവനം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രായഭേദമില്ലാതെ തന്നെ ലോക് ഡൗൺ കാലത്തെ വെറുതെ വീട്ടിലിരിപ്പ് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രമേഹം ഹൃദ്രോഗം പ്രഷർ കൊളസ്റ്ററോൾ അമിത വണ്ണവും ഭാരവും ഒക്കെ ആയി കഴിഞ്ഞവർ ഏറെ വിഷമത്തിൽ ആണ്. ആശങ്ക വേണ്ട, ആയുർവേദ സിദ്ധ യോഗ വിദഗ്ദ്ധർ നിങ്ങൾക്ക് ഒപ്പമുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും.
പ്രഭാത സവാരി, നിത്യേന രാവിലെ നടക്കാൻ പോയിരുന്നവർ അത് മുടങ്ങിയത് രോഗ വർദ്ധന ഉണ്ടാക്കിയിട്ടുണ്ടോ എന്ന ആശങ്ക. റോഡിലൂടെ തന്നെ നടക്കണം എന്നില്ല. വീട്ടിൽ മുറികളിൽ, മുറ്റത്ത് ടെറസിൽ ഒക്കെയും ആവാം. ഒരു നിശ്ചിത സമയം രാവിലെയും വൈകിട്ടും അത്താഴം കഴിഞ്ഞും നടപ്പ് ആവാം. അത്താഴം കഴിഞ്ഞു അരക്കാതം നടപ്പ് പഴയ കാലത്തു ഉള്ളവരുടെ ശീലം ആയിരുന്നു. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഏറ്റവും നന്ന്.

സ്‌കൂൾ പഠന കാലത്തെ ഡ്രിൽ എക്സർസൈസ് മറന്നിട്ടിയുണ്ടാവില്ലല്ലോ. കൈകൾക്കും കാലുകൾക്കും വ്യായാമം നൽകും വിധം ഉയർത്തുക താഴ്ത്തുക വശങ്ങളിലേക്ക് തിരിയുക, കുനിഞ്ഞു പാദങ്ങളിൽ മുട്ടു മടക്കാതെ തൊടുക ഇങ്ങനെയുള്ളവ അര മണിക്കൂർ ചെയ്യുക. തനിയെ ബോറടിക്കുന്നവർ വീട്ടിൽ ഉള്ള കുട്ടികളെയോ മറ്റോ കൂടെ കൂട്ടുക. രാവിലെയും വൈകിട്ടും കൃത്യമായി ചെയ്യുക.

യോഗാസനങ്ങൾ ചെയ്യാനറിയാവുന്നവർ പ്രഭാതത്തിലും സായാഹ്നത്തിലും ഒഴിഞ്ഞ വയറിൽ അര മണിക്കൂർ സമയം ആവുന്ന യോഗാസനങ്ങൾ അഞ്ച് പത്തു തവണ വീതം ചെയ്യുക. അതല്ല പഠിച്ചു തുടങ്ങണോ? നിങ്ങളുടെ അടുത്ത് തന്നെ സഹായിക്കാൻ ആളുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങളും സഹായവും ലഭ്യമാക്കും. വീട്ടിൽ തന്നെ ഉചിത വ്യായാമത്തിന് സൗകര്യമൊരുക്കുക.

ഇടയ്ക്കിടെ എന്തെങ്കിലും വറപൊരി കടികൾ പലർക്കും ശീലമാണ്. അങ്ങനെ ഉള്ളവർ പ്രധാന ഭക്ഷണത്തിന്റെ അളവ് കുറക്കണം. വറത്തു പൊരിച്ചവ വേണ്ട. പേരക്ക ക്യാരറ്റ് വെള്ളരിക്ക, ഓമയ്ക്ക എന്നിവ നുറുക്കിയതോ, ചെറുപയർ, ഉലുവ, മുതിര കുതിർത്ത്തോ മുളപിച്ചതോ, ചുവന്ന അവിൽ,മലർ, ഉണക്ക മുന്തിരി എന്നിവ കുറേശ്ശേ ഇടയ്ക്കിടെ കഴിക്കുക. മോരിൻ വെള്ളം, ചുക്ക് വെള്ളം, മല്ലി വെള്ളം, ജീരക വെള്ളം, മല്ലി തുളസിയില ജീരകം കുരുമുളക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം, ആ വെള്ളത്തിൽ ഉണ്ടാക്കിയ കരുപ്പെട്ടി കാപ്പി, ജിൻജർ ടീ എന്നിവ കുടിക്കാം. തക്കാളി ചുവന്നുള്ളി വെളുത്തുള്ളി ചെറുപയർ കുരുമുളക് ഇഞ്ചി എന്നിവ തിളപ്പിച്ചുള്ള സൂപ്പ് ഏറെ ഗുണകരമാകും.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.

കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.

ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.

ഡെർബി: അനുദിന വാർത്താമാധ്യമങ്ങൾ നോക്കുവാനുള്ള മനശക്തിപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹസാഹര്യത്തിലൂടെയാണ് പ്രവാസികളായ മലയാളികൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി വിവരണാധീനമായ പ്രഹരമാണ് മാനവകുലത്തിന് നൽകികൊണ്ടിരിക്കുന്നത്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിടേണ്ടിവന്ന മലയാളികൾ ഇന്ന് വേദനകളുടെ മുനമ്പിൽ നിൽക്കുകയാണ്. ഒരു വേദന മാറും മുൻപേ മറ്റൊന്ന് എന്ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥിക്കുന്നതുപോലെ മരണങ്ങൾ ഒന്നൊന്നായി കടന്നു വരുകയാണ്.

യുകെയിലെ മലയാളികളുടെ  ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി ഡെർബിയിൽ താമസിക്കുന്ന സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. കുറച്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന സിബി അൽപം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് സിബിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ കാർഡിയാക് അറസ്ററ് ഉണ്ടായതാണ് ആരോഗ്യനില വഷളാവുന്നതിനും ഇപ്പോൾ മരണത്തിനും കാരണമായിട്ടുള്ളത് എന്നാണ് അറിയുന്നത്. കിഴകൊമ്പ് മോളെപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ സിബി. കറുകുറ്റി സ്വദേശിനിയായ ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്.

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയാണ് പരേതനായ സിബി. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്. സിബിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. രണ്ടര ആഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബ്രിട്ടനിൽ തുടർന്നുവരികയാണ്. എന്നാൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നതിനാൽ ആളുകൾ സർക്കാരിന്റെ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കുകയും ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ തന്നെ തുടരുകയും വേണമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 25° സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചില പോലീസ് സേനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുവർക്ക് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ റോഡുകളിൽ പട്രോളിംഗ് നടത്തുമെന്ന് ഡെവൺ ആന്റ് കോൺ‌വാൾ പോലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ അറിയിച്ചു. ലോക്ക്ഡൗൺ നടപ്പാക്കുന്നതിനായി പോലീസിന് സർക്കാറിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ലോക്ക്ഡൗൺ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തര കോബ്ര കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ ഡൊമിനിക് റാബ് അദ്ധ്യക്ഷനാകും.

എന്നാൽ വെയിൽസിൽ, ലോക്ക്ഡൗൺ നിയമങ്ങൾ ഇതിനകം തന്നെ നീട്ടിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 881 പേർ മരിച്ചു. സ്കോട് ലാൻഡിൽ 81 മരണങ്ങൾ ഉണ്ടായി. ഇതോടെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 7,978 ആയി ഉയർന്നു. ഇന്നലെ 4,344 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആകെ രോഗബാധിതർ 65,077 ആയി ഉയർന്നു. ഈയടുത്ത ദിവസങ്ങളിൽ മരണമടഞ്ഞവരിൽ സ്വിൻഡോണിലെ ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ ഡോക്ടർ എഡ്മണ്ട് അഡെഡെജിയും (62) ഉൾപ്പെടുന്നു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിൽ ചികിത്സ തുടരുന്ന ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

ബുധനാഴ്ച 15ഓളം പേർ ല്യൂട്ടനിലെ ഒരു കെയർ ഹോമിൽ വെച്ച് രോഗബാധിതരായി മരണപ്പെട്ടിരുന്നു. കെയർ ഹോമുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അൽഷിമേഴ്‌സ് സൊസൈറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കിന് കത്തെഴുതി. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച 101 കാരനെ വോർസെസ്റ്റർഷയറിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന വാർത്ത ആശ്വാസം പകരുന്നതാണ്. ആഗോളതലത്തിൽ ഇതുവരെ 95,735 മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഒപ്പം ആകെ കേസുകളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു.

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി, സൂക്ഷ്മമായ നിരീക്ഷണത്തിന് വേണ്ടിയാണിത്.” അദ്ദേഹം വളരെ സന്തോഷവാനാണെന്നും വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനുശേഷം പത്താമത്തെ ദിവസമായ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്റർ നൽകിയിരുന്നില്ലെന്നും, സ്റ്റാൻഡേർഡ് ഓക്സിജൻ ട്രീറ്റ്മെന്റ് ആണ് നൽകിയതെന്നും മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യം അഭിവൃദ്ധിപ്പെട്ടു വരികയാണെന്നും, അദ്ദേഹത്തിന് നല്ല പുരോഗതി ഉണ്ടെന്നും, എൻ എച്ച് എസ് നൽകുന്ന സേവനം സ്തുത്യർഹമാണെന്നും മന്ത്രിയുടെ വക്താവ് കൂട്ടിച്ചേർത്തു.


ജോൺസനെ വാർഡിലേക്ക് മാറ്റിയത് ഒരു സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തെ ആരോഗ്യവകുപ്പിന്റെ ലോകോത്തരമായ പരിചരണം മൂലം അദ്ദേഹം മടങ്ങി വരവിന്റെ പാതയിലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. അതേസമയം ദുരന്തനിവാരണ സേനയുടെ മുൻ നിര പ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് മൂന്നാംഘട്ട ‘ ക്ലാപ് ഫോർ കെയറേഴ്സ് ‘ നടത്തി.

ഇതുവരെ 7, 978 പേരാണ് യുകെയിൽ വൈറസ് ബാധ മൂലം മരണപ്പെട്ടത് . ജോൺസൻെറ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിപദം വഹിച്ചു വരുന്നു. നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ത്യാഗത്തിന്റെ ഫലം കണ്ടു വരികയാണെന്നും, അത് തുടരണമെന്നും, ജനങ്ങളെല്ലാം ദയവായി ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോൺസൺ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കട്ടെ, രാജ്യത്തിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റാബ് കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഒന്നരക്കോടിയിലധികം ജനങ്ങളാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയത്. മിക്ക രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സാധാരണയായി പെസഹാ വ്യാഴാഴ്ച ബ്രിട്ടനിലെ രാജകുടുംബത്തിന്റെ തലവൻ ചില പ്രത്യേക ശുശ്രൂഷകളിലും, സേവനങ്ങളിലും ഏർപ്പെടുക പതിവാണ്. ഇതിലൊന്നാണ് എല്ലാവർഷവും പെസഹ വ്യാഴാഴ്ച ബ്രിട്ടണിൽ ഉടനീളമുള്ള പെൻഷൻകാർക്ക് പ്രത്യേകം തയ്യാറാക്കിയ പണം രാജ്ഞി നൽകുക പതിവായിരുന്നു. എന്നാൽ ഇത്തവണ കൊറോണ ബാധമൂലം ഈ പതിവ് നടന്നില്ല. വിൻഡ്സർ കാസ്റ്റ്ലിലെ സെയിന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന പെസഹായുടെ ശുശ്രൂഷയിൽ എല്ലാവർഷവും 188 ഓളം പെൻഷൻ ഉടമകൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ പതിവ് നടക്കാത്ത സാഹചര്യത്തിൽ, എല്ലാവർക്കും തപാലിൽ അഞ്ച് പൗണ്ടും, അതോടൊപ്പം അഞ്ച് പെൻസും അയച്ചു കൊടുക്കുകയാണ് രാജകുടുംബം.


എല്ലാ വർഷത്തെയും പോലെ പെസഹായുടെ ശുശ്രൂഷ നടക്കാത്തതിലുള്ള ഖേദവും കത്തിലൂടെ രാജ്ഞി അറിയിക്കുന്നുണ്ട്. എല്ലാവർക്കും വ്യക്തിപരമായി സമ്മാനം തരുവാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. യേശുക്രിസ്തുവിന്റെ സേവന മനോഭാവത്തെ വിളിച്ചോതുന്ന പെസഹാ തിരുനാളിൽ, എല്ലാവർക്കും പരസ്പരം പ്രാർത്ഥിക്കാം എന്ന് രാജ്ഞി ഓർമിപ്പിക്കുന്നു.

പള്ളിയിലും, കമ്മ്യൂണിറ്റി സർവീസുകളിലും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവർക്കാണ് ഈ സമ്മാനം സാധാരണയായി ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരുടെ ചിത്രങ്ങൾ രാജകുടുംബം പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ, മണി അടിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി, 101 വയസ്സുള്ള ജോൺ ബ്രോക്കും ഉൾപെടുന്നു. തന്റെ ഏഴാം വയസ്സ് മുതൽ ഇദ്ദേഹം പള്ളിയിൽ മണി അടിക്കാൻ തുടങ്ങിയ വ്യക്തിയാണ്.

Copyright © . All rights reserved