Main News

കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.

അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.

ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.

‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.

കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

ഗ്ലാസ്ഗോ : കോവിഡ് 19ന്റെ രോഗലക്ഷണങ്ങൾ ഏറിവരുന്നതായി വാർത്തകൾ. ആബർ‌ഡീനിൽ നിന്നുള്ള ലൂയിസ് ഗ്രെയ്ഗ് (13) കഴിഞ്ഞ ആഴ്ച മുതൽ ഗ്ലാസ്‌ഗോയിലെ കുട്ടികൾക്കുള്ള റോയൽ ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. കൊറോണവൈറസിന്റെ സാധാരണ ലക്ഷണങ്ങൾ കാണാത്തതിനാൽ കോവിഡ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ കരുതിയെങ്കിലും പിന്നീട് രോഗബാധിതനാവുകയായിരുന്നു. രക്തനിറമുള്ള കണ്ണുകൾ, കൈകളിൽ ഉണ്ടായ തടിപ്പ്, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ആണ് ലൂയിസിന് കാണപ്പെട്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇൻഫ്ളമേറ്ററി സിൻഡ്രോം ഉയർന്നുവരുന്നതായി എൻ‌എച്ച്‌എസ് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. കവാസാക്കി പോലുള്ള രോഗം ബാധിച്ച് തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ശിശുക്കളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതായി ഈ ആഴ്ച തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അടിയന്തിര മുന്നറിയിപ്പ് നൽകിയിരുന്നു. ലൂയിസിന്റേത് പോലുള്ള ലക്ഷണങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്നും അവർ പറഞ്ഞു. എത്ര ബ്രിട്ടീഷ് കുട്ടികൾക്കാണ് അസുഖം ബാധിച്ചതെന്ന് പറയാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും 20 പേർ വരെ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രക്തക്കുഴലുകളുടെ ചുമരുകളിൽ വീക്കം ഉണ്ടാക്കുകയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് കവാസാക്കി.

ഗ്ലാസ്‌ഗോയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനുമുമ്പ് ലൂയിസിനെ ആബർ‌ഡീനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചു വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചു. “കഴിഞ്ഞ ശനിയാഴ്ചയാണ് അവന് ഉയർന്ന താപനില അനുഭവപ്പെട്ടത്. ഇത് വലിയ കാര്യമാണെന്ന് ഞങ്ങൾ ആദ്യം കരുതിയിരുന്നില്ല. എന്നാൽ ദിനങ്ങൾ കഴിയുന്തോറും ലൂയിസിൻെറ നില ക്രമേണ മോശമായിത്തുടങ്ങി. വ്യാഴാഴ്ചയോടെ, കൈകളിൽ തടിപ്പ് ഉണ്ടാകുകയും കണ്ണുകൾ കടും ചുവപ്പ് നിറമാവുകയും ചെയ്തു. വെള്ളിയാഴ്ച സ്ഥിതി ഗുരുതരമായി മാറി. ” മകന്റെ രോഗാവസ്ഥയെകുറിച്ച് അമ്മ വെളിപ്പെടുത്തി. ശനിയാഴ്ച അതിരാവിലെ ലൂയിസിനെ ആംബുലൻസിൽ ഗ്ലാസ്ഗോയിലേക്ക് മാറ്റി. പിതാവ് വെയ്നും മാതാവ് സിംസണും ഇപ്പോൾ മകന്റെ പരിചരണത്തിൽ ശ്രദ്ധ വെയ്ക്കുകയാണ്. നാഥൻ, സാം, ആബി, ജോർജ, ഏലി എന്നിവരുടെ സഹോദരനായ ലൂയിസിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ഇൻഫ്ളമേറ്ററി സിൻഡ്രോം മൂലം ഉണ്ടാകുന്ന മരണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ആരോഗ്യ മേധാവികൾ പറഞ്ഞു.

യുകെയിലെ കെയർ ഹോമുകളിൽ ഉണ്ടായ മരണകണക്കുകൾ കൂടി പുറത്തുവിട്ടതോടെ ആകെ മരണസംഖ്യ 26, 097 ആയി ഉയർന്നു. 4,419 മരണങ്ങൾ കെയർ ഹോമുകളിൽ ഉണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്നലെ 601 ആശുപത്രി മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ആശുപത്രിക്ക് പുറത്ത് 6,500 ൽ അധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 10 നും 24 നും ഇടയിൽ ഇംഗ്ലണ്ടിലെ വീടുകളിൽ 4,343 പേർ മരിച്ചതായി കെയർ ഹോമുകൾ കെയർ ക്വാളിറ്റി കമ്മീഷനെ (സിക്യുസി) അറിയിച്ചു. ആകെ മരണസംഖ്യ ഉയർന്നു വരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെയർ ഹോമുകളിൽ പാർക്കുന്നവരുടെ സംരക്ഷണത്തിനായി സർക്കാർ ഉചിതമായ നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഭാര്യയെയും മക്കളെയും വിട്ട് രാജേഷ് ജയശീലൻ യാത്രയായി. കൊറോണ വൈറസ് ബാധിതനായ രാജേഷ് (44) ലണ്ടനിലെ നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉബെർ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന അദേഹത്തിന്റെ കുടുംബം ബാംഗ്ലൂരിലാണ്. രാജേഷിന്റെ ഫോൺ വിളികൾ ഇനി ഭാര്യ മേരിയെയും രണ്ട് മക്കളെയും തേടിയെത്തില്ല. കൊറോണ വൈറസ് കൂട്ടികൊണ്ടുപോകുന്നത് മറ്റൊരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. രോഗബാധിതനായപ്പോഴും ഭാര്യയെ വിളിച്ചു ആശങ്കപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. പിന്നീട് രോഗം ഗുരുതരമായപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അദ്ദേഹം മേരിയെ വിളിച്ചു.” എനിക്ക് ഭയമാകുന്നു.” എന്ന് പറഞ്ഞു. അതായിരുന്നു രാജേഷിന്റെ അവസാനത്തെ ഫോൺകോൾ. 2014 ഫെബ്രുവരി 24 ന് വിവാഹിതരായ രാജേഷും മേരിയും തെക്കൻ ബാംഗ്ലൂരിലെ ഹുലിമാവുവിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് 66 വയസ്സുള്ള അമ്മയോടോത്ത് കഴിയുകയായിരുന്നു. വർഷത്തിൽ ഭൂരിഭാഗവും രാജേഷ് വടക്കൻ ലണ്ടനിലെ ഹാരോയിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും നഗരത്തിൽ ഉബർ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. “അദ്ദേഹം 22 വർഷമായി ലണ്ടനിൽ താമസിക്കുന്നുണ്ടായിരുന്നു. ഏതാനും മാസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിവരും. അവൻ ലണ്ടനെ സ്നേഹിച്ചിരുന്നു. ലണ്ടൻ വളരെ സുന്ദരവും വൃത്തിയുള്ളതുമാണെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. ഞാൻ ഒരിക്കലും ലണ്ടനിൽ പോയിട്ടില്ല, അതിനാൽ എനിക്കത് വിവരിച്ചു നൽകും.” മേരി വെളിപ്പെടുത്തി. “ഇന്ത്യയിൽ ഇല്ലാതിരുന്നപ്പോൾ എല്ലാ ദിവസവും തന്റെ രണ്ട് ആൺമക്കളെയും വീഡിയോ കോൾ ചെയ്യുമായിരുന്നു. അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു.അദ്ദേഹം ധാരാളം ഹിന്ദി ഗാനങ്ങൾ പാടിക്കേൾപ്പിച്ചു.” അഭിമാനത്തോടെ മേരി പറയുന്നു.

രാജേഷ് ലണ്ടനെ സ്നേഹിച്ചിരുന്നെങ്കിലും എന്നും അവിടെ തുടരാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇന്ത്യയിലുള്ള തന്റെ കുടുംബവുമായി ഒരുമിച്ച് കഴിയാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി 2019 അവസാനം ബാംഗ്ലൂരിൽ എത്തിയ അദ്ദേഹം ലോൺ എടുത്ത് ഒരു വീട് പണിയുവാൻ പദ്ധതിയിട്ടു. ജനുവരി 15ന് ബ്രിട്ടനിലേക്ക് തിരികെയെത്തി ജോലി ചെയ്യുവാനും തുടങ്ങി. എന്നാൽ രോഗം തീവ്രമായതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പല ഉബർ ഡ്രൈവർമാരെയും പോലെ രാജേഷും ആദ്യം ജോലി തുടർന്നെങ്കിലും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായതിനാൽ ജോലി നിർത്തേണ്ടിവന്നു. മാർച്ച്‌ 25ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രയെത്തുടർന്ന് അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ വൈറസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ് ആയെങ്കിലും രോഗം തീവ്രമാകാത്തതിനാൽ തന്റെ താമസസ്ഥലത്തേക്ക് തന്നെ രാജേഷ് മടങ്ങി. എന്നാൽ അപകടസാധ്യത ഉള്ളതിനാൽ വീടൊഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതിനെത്തുടർന്ന് നിരവധി രാത്രികൾ രാജേഷിന് കാറിൽ ഉറങ്ങേണ്ടതായി വന്നു. പകർച്ചവ്യാധിയുടെ സമയത്തുണ്ടായ ഈയൊരു ഹീനമായ നടപടി രാജേഷിന്റെ ജീവനുതന്നെ ഭീഷണിയായി മാറി.

ഏപ്രിൽ 11 ന് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർ മേരിയെ വിളിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. രാജേഷിന്റെ നില മെച്ചപ്പെടുമെന്ന് അവർ കരുതിയില്ല. അവസാനമായി മേരിയെയും കുട്ടികളെയും കാണാനായി അവർ ഒരു വീഡിയോ കോൾ ക്രമീകരിച്ചെങ്കിലും രാജേഷ് അബോധാവസ്ഥയിലായിരുന്നു. രണ്ടുമണിക്കൂറിനുശേഷം അദ്ദേഹം മരിച്ചു. മകൻ മരിച്ചുവെന്ന് അറിഞ്ഞ രാജേഷിന്റെ അമ്മ രോഗിയായെന്ന് മേരി പറഞ്ഞു. ഡ്രൈവർമാർ, ഫുഡ്‌ ഡെലിവറി ജോലിക്കാർ തുടങ്ങിയവരുടെ സുരക്ഷ ഈ കാലത്ത് ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. രാജേഷ് ഇല്ലാത്ത ആ വീടിന്റെ അവസ്ഥ എന്താകുമെന്നോർത്ത് മേരി ഭയപ്പെടുന്നു. തങ്ങളിലേക്ക് മടങ്ങിയെത്താൻ ഇനി രാജേഷില്ല. കൊറോണ വൈറസ് തകർത്തെറിയുന്ന ജീവനുകളുടെ കൂട്ടത്തിലേക്ക് രാജേഷും ചേർക്കപ്പെട്ടിരിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ബാധ കടിഞ്ഞാണിടാൻ ഒരുങ്ങി ലോകമെങ്ങുമുള്ള ഗവേഷകർ തിരക്കിട്ട് പഠനത്തിലാണ്. കൊറോണ വൈറസിനോടു ബന്ധപ്പെട്ട് എല്ലാ ദിവസവും പുതിയ പുതിയ കണ്ടെത്തലുകൾ ഗവേഷണപ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കോവിഡ് -19 ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പ്രായമുള്ളവരിലും ആരോഗ്യസ്ഥിതി മോശമായിട്ടുള്ളവരിലുമാണ് എന്നുള്ള പഠനങ്ങൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു . ഇതിനോടനുബന്ധിച്ച് ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങളിൽ 50 വയസ്സിൽ കൂടുതലുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ലോക്ക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം പാലിക്കൽ വീടുകളിൽ തന്നെ തുടരുക തുടങ്ങിയ നിയന്ത്രണങ്ങൾ 50 വയസ്സിന് മുകളിലുള്ളവരിൽ തുടരാനാണ് സാധ്യത.

എന്നാൽ ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തലുമായി ചൈനയിലെ ഗവേഷകനായ ഡോക്ടർ യാങ് മുന്നോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെക്കാൾ രണ്ടിരട്ടി കൊറോണ വൈറസ് മൂലമുള്ള മരണം സംഭവിക്കാനുള്ള സാധ്യത പുരുഷന്മാർക്കുണ്ട് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണാ വൈറസിന്റെ ഭീകരത ലോകമെങ്ങും തെളിഞ്ഞുനിൽക്കുന്ന അവസരത്തിൽ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള പഠന റിപ്പോർട്ട് ശാസ്ത്രലോകത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.  ബീജിംഗ്ടോംഗ്രെൻ ഹോസ്പിറ്റലിലെ ജിൻകുയി യാങ് ഉം സഹപ്രവർത്തകരുമാണ് പുതിയ കണ്ടെത്തലിന്റെ ഉപജ്ഞാതാക്കൾ. കഴിഞ്ഞ ജനുവരിയിൽ തന്നെ മരണനിരക്ക് പുരുഷന്മാരിൽ കൂടുതലാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയുള്ള ഒരു പഠനത്തിലേക്ക് മുന്നേറാൻ ഗവേഷകരെ പ്രേരിപ്പിച്ചത്.

ഈ പഠനത്തിന്നോടനുബന്ധിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പല രാജ്യങ്ങളിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. യുകെയിലെ നാഷണൽ സ്റ്റാറ്ററ്റിക്സ് ഓഫീസിൻെറ പഠനമനുസരിച്ച് ബ്രിട്ടനിലും പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലും സമാനമായ അവസ്ഥയാണ് . ഇറ്റലിയിൽ കോവിഡ് – 19 ബാധിച്ച് മരിച്ചതിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. കോവിഡ് – 19 ബാധിച്ച് മരണനിരക്ക് കുടുതൽ പുരുഷന്മാരിലാന്നെന്നുള്ളതിന് തുടർപഠനങ്ങൾ ആവശ്യമാണെന്ന് ഡോക്ടർ യാങ് ചൂണ്ടിക്കാട്ടി. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിലാണ് യാങ്ന്റെയും സംഘത്തിന്റെയും പഠന വിവരങ്ങൾ പുറത്തുവന്നത്.

ചൈനയിൽ നിന്ന് പുതിയതായി വന്ന വേറൊരു പഠനറിപ്പോർട്ടും മാധ്യമ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്നത് കൊറോണ വൈറസ് ബാധ ഒരു സീസണിൽ ഡിസീസ് ആകാനുള്ള സാധ്യതയാണ്. മെഡിക്കൽ ഗവേഷകരുടെ ഒരു സംഘം മാധ്യമപ്രവർത്തകരോട് പറഞ്ഞത് പൂർണമായും കൊറോണാ വൈറസിന് തുടച്ചുനീക്കുക അസാധ്യമാകുമെന്നും അത് രോഗലക്ഷണങ്ങൾ ഇല്ലാതെ മനുഷ്യരിൽ സജീവമായി നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുമാണ് . അതിനർത്ഥം പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാതെ ആളുകളിൽ വൈറസ് ബാധ ഉണ്ടായേക്കാം. ലോക്ക്ഡൗണും മറ്റും ശക്തമായ നടപടികളും എല്ലാ രാജ്യങ്ങളും തുടരുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് മനുഷ്യരിൽ അധിവസിക്കുന്നതാണ് ഇപ്പോഴും സമൂഹ വ്യാപനം തടയാൻ സാധിക്കാത്തതിൻെറ കാരണമായി ലോകത്തെമ്പാടുമുള്ള ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെതന്നെ വേനൽക്കാലത്ത് വൈറസിൻെറ വ്യാപനം മന്ദഗതിയിലാകുമെനതിന്റെ തെളിവൊന്നുമില്ലെന്നും ചൈനീസ് ഗവേഷകർ അഭിപ്രായപ്പെട്ടു

ഇൽഫോർഡ്:  സ്വന്തം മക്കളെ കുത്തിക്കൊലപ്പെടുത്തിയ പിതാവ്, നിതിൻ കുമാർ(41) അറസ്‌റ്റിൽ. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. പവിനിയ നിതിൻകുമാർ (1 വയസ്സ് ), നിഗിഷ് നിതിൻകുമാർ (3 ) എന്നീ കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെട്ടത്‌. ഞായാറഴ്ച വൈകീട്ട് 5:30 ആണ് സംഭവം നടക്കുന്നത്. ഷോപ്പ് ജോലിക്കാരനായ നിതിൻ കുമാര്‍ ആണ് ഈ കടുംകൈ ചെയ്‌തിരിക്കുന്നത്‌. മക്കളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌ത നിതിൻ കുമാറിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ലിൽ വിവാഹം കഴിഞ്ഞ ഇവർ ശ്രീലങ്കൻ സ്വദേശികൾ ആണ്.

സംഭവം ഇങ്ങനെ. കട നടത്തുന്ന നിതിൻ കുമാറിന് മോശമായ സ്വഭാവം ഒന്നും ഉണ്ടായിരുന്നില്ല. ഞായാറാഴ്ച ഭാര്യയായ നിഷ ബാത്‌റൂമിൽ കുളിക്കുന്ന സമയത്താണ് കുട്ടിയുടെ വലിയ കരച്ചിൽ കേൾക്കുന്നത്. പെട്ടെന്ന് തന്നെ ബെഡ്റൂമിലേക്ക് ഓടിയെത്തിയ നിഷ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ഇളയ കുട്ടിയുടെ കഴുത്തിലെ മുറിവ് കണ്ട് ഐസ് കൊണ്ടുവന്ന് വെക്കുമ്പോൾ ശ്വസിക്കാൻ ബുന്ധിമുട്ടുന്ന കാഴ്ച്ച ഭീകരമായിരുന്നു എന്നാണ് നിഷ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഭർത്താവിന്റെ നോട്ടത്തിലെ ഭീകരത തിരിച്ചറിഞ്ഞ നിഷ 999 വിളിക്കാനായി ഫോൺ എടുത്ത് ഓടുകയായിരുന്നു. ബാത്‌റൂമിൽ കയറി കുറ്റിയിട്ട ശേഷമാണ് പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്‌. അവിടെ ഇരിക്കുന്നത് തന്റെ ജീവന് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിഷ ഫോണുമായി പിന്നീട് പുറത്തേക്കു ഓടുകയായിരുന്നു.

ആംബുലൻസ് ഉടനടി എത്തിയെങ്കിലും ഒരു വയസ്സുള്ള പവിനിയ ഇതിനകം മരിച്ചിരുന്നു. ആശുപത്രിലേക്കുള്ള വഴിയിൽ മൂന്നു വയസുകാരൻ നിഗീഷും. മാനസിക ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചിരുന്നു എന്ന് നിഷ പറയുമ്പോഴും അങ്ങനെയുള്ള ഒരു ചികിത്സയ്ക്കും കുമാർ പോയതായി അറിവില്ല. വളരെ ദയനീയമായ ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുവാൻ  തീരുമാനിച്ചതായി പോലീസ് പറഞ്ഞു.

 

സ്വന്തം ലേഖകൻ

ലണ്ടൻ : ഇപ്പോൾ തെളിയുന്ന കണക്കുകൾക്കും അപ്പുറമാണ് ബ്രിട്ടനിലെ കൊറോണ വൈറസ് മരണങ്ങൾ എന്ന് റിപ്പോർട്ട്‌. ഇതുവരെ യുകെയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കോവിഡ് 19 മരണങ്ങൾ 21,678 ആണ്. എന്നാൽ ഇതിലും 54 ശതമാനത്തോളം കൂടുതൽ മരണങ്ങൾ ഇതിനകം ഉണ്ടായികഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആകെ മരണസംഖ്യ 32000 കടന്നിട്ടുണ്ട്. കെയർ ഹോമിലെയും ആശുപത്രിയ്ക്ക് പുറത്തും നടക്കുന്ന മരണങ്ങൾ കൂട്ടിയാൽ മരണസംഖ്യ ഇത്രത്തോളം ആയി മാറും. ഏപ്രിൽ 17 വരെ ആശുപത്രിയിലും പുറത്തും കോവിഡ് -19 പിടിപെട്ടു 22,300 മരണങ്ങളുണ്ടായെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണ്ടെത്തി. മറഞ്ഞിരിക്കുന്ന മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ 17 വരെയുള്ള ആഴ്ചയിൽ കെയർ ഹോം മരണങ്ങൾ മൂന്നിരട്ടിയായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഏപ്രിൽ 17 വരെ ആശുപത്രിക്ക് പുറത്ത് 4,316 മരണങ്ങളുണ്ടായതായും ഏറ്റവും പുതിയ ഒഎൻ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 3,096 പേർ കെയർ ഹോമുകളിലും 883 പേർ സ്വകാര്യ വീടുകളിലും വെച്ച് മരണപ്പെട്ടു. എന്നാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഏപ്രിൽ 10 നും 24 നും ഇടയിൽ വീടുകളിൽ 4,343 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 17 വരെ ലണ്ടനിൽ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ പകുതിയിലധികവും കൊറോണ വൈറസ് മൂലമാണ്. കെയർ ഹോം മരണങ്ങളുടെ എണ്ണം പുറത്തുവിടാൻ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കെയർ ഹോമുകളിൽ യഥാർത്ഥ കൊറോണ വൈറസ് മരണസംഖ്യ 7,500 ആയിരിക്കുമെന്ന് ചില വിദഗ്ധർ കരുതുന്നു. “നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രായമായവരും ദുർബലരുമായ ഒട്ടേറെപേർ ഈ ഭയാനകമായ രോഗത്താൽ മരിച്ചുവെന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.” ; ഏറ്റവും പുതിയ കണക്കുകളോട് പ്രതികരിച്ചുകൊണ്ട് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽബയിംഗ് ബോർഡ് ചെയർമാൻ കോൾ ഇയാൻ ഹഡ്‌സ്‌പെത്ത് ഇപ്രകാരം പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സാമൂഹ്യ പരിപാലനം ഇപ്പോൾ മുൻനിരയിലാണ്. കെയർ ഹോമുകളിലും സ്വന്തം വീടുകളിലും പരിചരണം ലഭിക്കുന്നവരെ സംരക്ഷിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോം ജീവനക്കാർക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധനയ്ക്ക് അർഹതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇന്ന് മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകേണ്ട ആളുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഒരു പരിശോധന നടത്താനാകും. പ്രതിദിന പരിശോധന ശേഷി ഇപ്പോൾ 73,400 വരെയാണെന്ന് ഹാൻ‌കോക്ക് വെളിപ്പെടുത്തി. മെയ് മാസത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾക്കായി സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 70 വയസ്സിനു മുകളിലുള്ള എല്ലാ രോഗികളിലും ഇപ്പോൾ കോവിഡ് -19 ടെസ്റ്റ്‌ നടത്തുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ ഇന്നലെ 586 മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇന്നലെ മാത്രം 3996 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 161,145 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അപേക്ഷിച്ച് മരണസംഖ്യയും പുതിയ കേസുകളും കുറയുകയാണ്. ഇത് രാജ്യത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് കുട്ടികളിൽ അതിഭീകരമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഡോക്ടമാർ പറയുന്നു. ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു. ഇത്തരം രോഗലക്ഷങ്ങൾക്ക് ടോക്സിക് ഷോക്ക് സിൻഡ്രോമുമായും, കവാസാക്കി രോഗവുമായും സാമ്യമുണ്ട്. കൊറോണ വൈറസ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത് എന്നാണ് വിലയിരുത്തൽ. ശ്വാസകോശ, ഹൃദയ തകരാറുകൾ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശരീരത്തു ചൊറിച്ചിലുകളും ഉണ്ടാകുന്നു. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചു വരുന്നതായി എൻ എച്ച് എസ് റിപ്പോർട്ട്‌ ചെയ്യുന്നു.

കുറച്ചധികം കുട്ടികളുടെ മരണം നടന്നതായും ഇതു കൊറോണ ബാധയുമായി ബന്ധപ്പെട്ട രോഗാവസ്ഥ മൂലമാണെന്ന് കരുതുന്നതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു . രാജ്യത്താകമാനമുള്ള ഡോക്ടർമാരുമായി ബന്ധപെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രോഗാവസ്ഥയാണ്. കൊറോണ വൈറസ് മൂലമാണ്‌ ഇതു ഉണ്ടാകുന്നത് എന്നാണ് കരുതുന്നത്. എന്നാൽ ഇതു നൂറു ശതമാനം വിശ്വാസ യോഗ്യമല്ല. കൊറോണ പോസിറ്റീവ് അല്ലാത്തവരിലും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടു വരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ മരണങ്ങൾ കൊറോണ മൂലമാണെന്ന് പിന്നീട് വിശദീകരണം ഉണ്ടായി.

ഇതോടൊപ്പം വയറുവേദന, ഛർദി, വയറിളക്കം എന്നിവയും കുട്ടികളിൽ ധാരാളമായി കണ്ടുവരുന്നതായി വാർത്തകളിൽ പറയുന്നു. നിലവിൽ ഇരുപതിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് എൻഎച്ച്എസ് അറിയിച്ചത്. കുട്ടികളിൽ വളരെ കുറച്ചുപേർക്കു മാത്രമാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കുട്ടികളിൽ ഉയർന്നുവരുന്ന പുതിയ രോഗം യുകെയിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏകദേശം 30,000 ജോലികൾ കൊറോണ വൈറസിൻെറ വ്യാപനം മൂലം ഉണ്ടായ എണ്ണവിലയുടെ കുറവുമൂലം നഷ്ടപ്പെട്ടേക്കാം എന്നാണ് യുകെയുടെ ഓയിൽ ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. ലോക ഡൗൺ മൂലം ആഗോളതലത്തിൽ എണ്ണ വിതരണം കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് . ഓയിൽ ആൻഡ് ഗ്യാസ് യുകെയുടെ സർവേയുടെ അടിസ്ഥാനത്തിൽ കൊറോണ എന്ന ഈ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാൻ പല കമ്പനികളും പാടുപെടും.കൊറോണാ വൈറസിനെ ലോകം കീഴടക്കിയാലും അത് ഉണ്ടാക്കിയ ആഘാതം എണ്ണ വിപണിയിൽ കൂടുതൽ കാലം നിൽക്കാനാണ് സാധ്യത. ഇതിനർത്ഥം തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നത് കൂടാതെ വേറെ കാര്യങ്ങളും ചെയ്യേണ്ടതായി വരും എന്നാണ്.

 

കോവിഡ് -19 ൻെറ വലിയ തോതിലുള്ള വ്യാപനം എണ്ണ വിലയെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കെത്തിച്ചു . ഇതിനോടകം ജോലി നഷ്ടപ്പെട്ടവരെ കൂടാതെ മറ്റുള്ളവരും തെഴിൽ നഷ്ടത്തിൻെറ ഭീതിയിലാണ് കഴിയുന്നത് . ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ  ക്രൂഡോയിൽ വില പൂജ്യത്തിനു താഴെ വന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഉപഭോഗം ഗണ്യമായി കുറയുന്നതുകൊണ്ട് സ്വാഭാവികമായും പല സ്ഥലങ്ങളിലും എണ്ണ ഉത്പാദനം പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിനെ നേരിടുന്ന സാധ്യതകളാണ് നിലനിൽക്കുന്നത് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

എന്തെങ്കിലുമൊന്നു നിഷേധിക്കുന്നത് നമുക്കാർക്കും സഹിക്കാൻ ആവില്ല. നമ്മുടെ സ്ഥിരം ശീലം തടയാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഭാഗികമായി ചെറിയ മാറ്റം പോലും താങ്ങാനാവാത്ത മനുഷ്യൻ ഇക്കാലത്തെ വീട്ടിൽ പൂട്ടിയിടപെട്ട അവസ്ഥ എങ്ങനെ ഉൾക്കൊള്ളും? ഹൗസ് അറസ്റ്റ് എന്ന് കേട്ടിട്ടല്ലേ ഉള്ളു അതനുഭവിക്കാൻ ഇടയായപ്പോൾ ഉള്ള മാനസിക പ്രശ്നങ്ങൾ നമുക്ക് അതിജീവിച്ചേ മതിയാകു.

മനസ്സും ശരീരവും ആയുള്ള വേർതിരിരിക്കാനാവാത്ത ബന്ധം അംഗീകരിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവ്വേദം. ചൂടുള്ള നെയ്യ് ഒരു മൺ പത്രത്തിൽ ഒഴിച്ചാൽ നെയ്മയം പത്രം വലിച്ചെടുക്കുകയും പത്രം തൊട്ടാൽ ചൂടുള്ളതായും നമുക്ക് അനുഭവപ്പെടുന്നു. അതേ പോലെ ഒരു ചൂട് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ നെയ്യ് ചൂട് വലിച്ചെടുക്കുന്നതിനാൽ നെയ് ചൂടുള്ളതായി കാണാൻ ആവും. ഇതേ പോലെ ശരീരത്തിന് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും മനസിനെയും, മനസ്സിനുണ്ടാകുന്നത് ശരീരത്തെയും ബാധിക്കുന്നു എന്നാണ് ആയുർവ്വേദം കരുതുന്നത്.
രാഗം ദ്വേഷം ക്രോധം മദം മോഹം മത്സരം ഔത്സുക്യം എന്നിവ എല്ലാം തന്നെ രോഗം ആയോ രോഗ കരണമായോ തീരും എന്നും, അത്തരം രോഗങ്ങൾ പോലും ശമിപ്പിക്കുന്ന അപൂർവ വൈദ്യനെ നമസ്കരിച്ചു കൊണ്ടാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നത്.

സമ്മിശ്രമായ പല തരം ക്ലേശ ഭാവങ്ങൾക്ക് ലോക് ഡൗൺ ഇടയാക്കിയിട്ടുണ്ട്. നാളിതുവരെ ഉള്ള രീതി പൊടുന്നനെ മാറ്റി മറിച്ചതിൽ ഉള്ള പരിഭ്രാന്തി. എത്ര നാൾ ഇങ്ങനെ എന്ന ഉത്കണ്ഠ, ഇതിനു ശേഷം എങ്ങനെ എന്നുള്ള സങ്കർഷം, ഉറ്റവരെ സുഹൃത്തുക്കളെ അകന്ന് നിൽക്കേണ്ടി വരുന്നതിൽ ഉള്ള ദ്വേഷം, ഓരോ ദിവസത്തെയും രോഗാതുരമായ ലോക വാർത്ത കേൾക്കുമ്പോൾ ഉള്ള പ്രയാസം. എല്ലാം കൂടി ഒരു വലിയ മനഃക്ലേശം വരുത്തിവെക്കുന്നു.
ഇതിൽ നിന്ന് ഉള്ള മോചനം, അതിജീവനത്തിന് അനിവാര്യമാണ്. ഓരോ ദിവസവും എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാൻ തയ്യാർ ആകുക. പഴയ സുഹൃത്തുക്കളെ ബന്ധുക്കളെ ഒന്ന് വിളിക്കുക അവരുടെ ക്ഷേമം അന്വേഷിക്കുക. വീട്ടിൽ ഉള്ളവരും ആയി സ്നേഹ സന്തോഷങ്ങൾ പങ്കു വെക്കുക. പുസ്തകം വായിക്കുക. കൃഷി പൂന്തോട്ടം പച്ചക്കറി തോട്ടം, എന്നിവ തയ്യാർ ആക്കുക. വീട് വൃത്തിയാക്കുക അങ്ങനെ എന്തെല്ലാം ഉണ്ട് ചെയ്യുവാനായി.
ചെറിയ കലാ പരിശീലനം പാട്ട്, നൃത്തം, ചിത്രം വരക്കുക, തയ്യൽ, വാദ്യോപകരണം വായിക്കുക അങ്ങനെ ആസ്വാദ്യതയുടെ ആഹ്ലാദ നിമിഷങ്ങൾ കണ്ടെത്തുക.
യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക നമ്മുടെ ശരീരത്തിനും മനസ്സിനും അഹിതം ആയവ തിരിച്ചറിയുക അവയെ ഒഴിവാക്കുക. അനാവശ്യ ആധികൾ, മനസ്സിനെ ദുർബല പെടുത്തുന്ന ചിന്തകൾ അകറ്റി മനസ്സ് കരുത്തുള്ളതാക്കുക. യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക. ആവശ്യം എങ്കിൽ തന്റെ വ്യാകുലതകൾ ഏറ്റവും അടുപ്പം ഉള്ളവരുമായി പങ്കു വെക്കുക. വീട്ടിൽ ഉള്ളവരും ആയി തുറന്നു സംസാരിക്കുക. ഒറ്റപ്പെട്ടു പോയവർ ആരോഗ്യ പ്രവർത്തകരും ആയി ഇടയ്ക്കിടെ ഫോൺ വഴി ബന്ധപ്പെടുക.
ചിലർക്ക് ഉറക്കക്കുറവുണ്ടാകാം അത് പരിഹരിക്കാൻ തലയിൽ തേച്ചു കുളിക്കാൻ ഉള്ള തൈലം ഉണ്ട്. മനസ്സിന് ശാന്തത നൽകുന്ന ഔഷധങ്ങൾ, അഭ്യംഗം എന്നിവ പരിഹാരം ആയി ചെയ്യാവുന്നവയാണ്. എരിവും പുളിയും മസാലയും ഒക്കെ കുറച്ച് ഉള്ള ആഹാരം ശീലം ആക്കുക. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുക സസ്യാഹാരത്തിന് പ്രാധാന്യം നൽകുക എന്നിവയും നന്ന്.
ഏത് പ്രതിസന്ധി ഘട്ടവും ഒരു നല്ല നാളേക്ക് വഴി തുറക്കും എന്ന ശുഭാപ്‌തി വിശ്വാസം ഉറപ്പിക്കുക. പ്രസാദാത്മകമായ ചിന്തകൾ കൊണ്ട് മനസ്സിനെ പ്രസന്നമാക്കുക. ഇതൊരു അവസരം ആണ്. ഒരു നവയുഗ സൃഷ്ടിക്ക് നമുക്കു ഒന്നിച്ചു നീങ്ങാം. കരുതലോടെ. കരുത്തേകാൻ ആയുർവ്വേദം ഒപ്പമുണ്ട്.

 

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved