ഹാനോയ്∙ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ എല്ലാവരും വിയറ്റ്നാം സ്വദേശികളാണെന്ന് ഏകദേശ സ്ഥിരീകരണം. ഇവരിൽ 16 പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വിയറ്റ്നാമിലെത്തിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്നാണ് 39 മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരിൽ 31 പുരുഷന്മാരും എട്ടു വനിതകളുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ചൈന സ്വദേശികളാണെന്നു കരുതിയെങ്കിലും പിന്നീടാണ് വിയറ്റ്നാമിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തിയത്. കണ്ടെയ്നറില്‍ തണുത്തു മരവിച്ചായിരുന്നു എല്ലാവരുടെയും മരണം. മനുഷ്യക്കടത്ത് കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്. ഐറിഷ്–ബ്രിട്ടിഷ് പൊലീസ് സംയുക്തമായാണ് അന്വേഷണം.
വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ലണ്ടനിൽ നിന്ന് ഹാനോയിലെ നോയി ബായി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ കാത്തുനിന്ന ആംബുലൻസുകളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹങ്ങൾ മാറ്റി. മധ്യ വിയറ്റ്നാമിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ളവരാണ് 16 പേരും. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കൾ. ‘താങ്ങാനാകാത്ത സങ്കടമുണ്ട്. പക്ഷേ ഒടുവിൽ എന്റെ മകൻ മടങ്ങിവരുന്നുവെന്ന സന്തോഷമുണ്ട്…’ ഗദ്ഗദകണ്ഠനായി ങുയേൻ ഡിൻ ജിയ എന്ന പിതാവ് പറയുന്നു. ഇദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിൻ ലുവോങ് അപകടത്തിൽ മരിച്ചിരുന്നു.

ങേ ആൻ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങൾ എത്തിച്ചത്. ഹാ ടിൻ, ക്വാങ് ബിൻ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേർ. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മറ്റു മൃതദേഹങ്ങളും വരുംനാളുകളിൽ എത്തുമെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. അതിനിടെ മൃതദേഹം വിയറ്റ്നാമിലെത്തിക്കാൻ സർക്കാർ തലത്തിൽ സംവിധാനമുണ്ടായില്ല എന്നതു വിവാദമായിട്ടുണ്ട്.
മൃതദേഹം എത്തിച്ചതിന്റെ പേരിൽ വൻ തുകയാണ് അധികൃതർക്കു നൽകേണ്ടി വരിക. സർക്കാർ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കിൽ ഏകദേശം 1.25 ലക്ഷം രൂപ നൽകുക, മൃതദേഹം ശവപ്പെട്ടിയിൽ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവും. വിയറ്റ്നാം സർക്കാർ നിർദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയായിരുന്നു. സർക്കാർ നടപടി
ബന്ധുക്കൾക്കിടയിൽ വൻ അമർഷത്തിനുമിടയാക്കി.
തുടർന്ന് ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകാമെന്നേറ്റു. ഇതു പിന്നീട് തിരിച്ചടയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലേക്ക് കടക്കാൻ മക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി ഇതിനോടകം വൻ തുക കടം വാങ്ങിയ കുടുംബങ്ങൾ, പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്നു കാണാൻ വീണ്ടും വൻതുക മുടക്കേണ്ട അവസ്ഥയാണ്. ഈ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും പലർക്കും അറിയില്ല. 15നും 44നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവരെല്ലാം. ഹയ്ഫോങ്, ഹയ് ഡുവോങ്, ഹ്യു പ്രവിശ്യകളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഇനി എത്താനുള്ളത്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സർച്ചാർജ് ഉയർത്തുന്നത് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് മെഡിക്കൽ അസോസിയേഷൻ.
ഇപ്പോൾതന്നെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് നേരിടുന്ന എൻ എച്ച് എസിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ആണിത്. ബ്രിട്ടീഷുകാരുടെ ജീവൻ രക്ഷിക്കുന്ന വിദേശികളായ ജീവനക്കാർ വർഷം 625 പൗണ്ട് സർചാർജ് ആയി ഗവൺമെന്റിന് നൽകണം. ഈ യു സ്റ്റാഫ് അല്ലാത്തവർ ഹെൽത്ത് സർച്ചാർജ് നൽകുന്നത് ഇനിയും വർദ്ധിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് പ്രധാനമന്ത്രി. നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണ് ഇത്. 400 പൗണ്ടിൽ നിന്നും 625 പൗണ്ട് ലേക്ക് സർച്ചാർജ് ഉയർത്തുമെന്നും, ബ്രെക്സിറ്റിനുശേഷം യുകെയുടെ പൗരന്മാർ അല്ലാത്ത ഇ യു ഉൾപ്പെടെ മുഴുവൻ പ്രവാസി ജോലിക്കാർക്കും ഇത് ബാധകമാകും എന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചിരുന്നു..

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ഉൾപ്പെടെ പങ്കാളിയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആയി ബ്രിട്ടണിൽ എത്തി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർ വർഷം 2500 പൗണ്ട് ഗവൺമെന്റിന് നൽകേണ്ടിവരും. ഒരു ലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരോഗ്യമേഖലയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് ബ്രിട്ടണിൽ നാലുലക്ഷത്തോളം വരുന്ന നേഴ്സുമാരുടെ നേതാവ് പറഞ്ഞു. മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികൾക്കെതിരെ ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ നടപടി കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രം ആണെങ്കിൽ പോലും കൺസർവേറ്റീവ് പാർട്ടി ഇമിഗ്രേഷൻ മേഖലയിൽ എത്രമാത്രം അജ്ഞരാണ് എന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ലഭിക്കുന്നതെന്ന്, ബി എം എ റൂളിങ് കൗൺസിൽ ചെയർമാൻ ഡോക്ടർ ചാന്ദ് നാഗ്പോൾ പറഞ്ഞു. പ്രവാസികൾ മറ്റുള്ളവരെപ്പോലെ ടാക്സ് നൽകുന്നില്ല എന്നതാണ് പ്രശ്നം എങ്കിൽ കൂടിയും ഈ പ്ലാനിന് കീഴിൽ അവർ രണ്ട് ഇരട്ടിയിലധികം പണം നൽകുന്നുണ്ട്. നഴ്സുമാരുടെ വാർഷികവരുമാനം തന്നെ ഏകദേശം ഇരുപത്തി മൂവായിരത്തി 23, 137 പൗണ്ട് ആണെന്ന് ഇരിക്കെ ഈ തിരിച്ചടി കനത്തതാണ്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയും സർച്ചാർജ് കൂട്ടുന്നത് പ്രവാസികൾക്ക് നേരെയുള്ള കനത്ത ആഘാതം മാത്രമല്ല എൻഎച്ച്എസ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ബുദ്ധിപൂർവമായ നീക്കം കൂടിയാണെന്ന് പ്രവാസി ക്ഷേമ വകുപ്പിന്റെ പബ്ലിക് അഫയേഴ്സ് ആൻഡ് ക്യാമ്പയിൻ മാനേജറായ മിന്നി റഹ്മാൻ പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാനഡ : കാനഡയിലെ ഏറ്റവും വലിയ ബാങ്ക് ആയ റോയൽ ബാങ്ക് ഓഫ് കാനഡ (ആർ ബി സി) ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആരംഭിക്കുന്നു. ‘ദി ലോജിക്കിൽ ‘ വന്ന റിപ്പോർട്ട് പ്രകാരം ആർബിസി ഒരു ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോം ഉയർത്താനുള്ള തീരുമാനത്തിലാണ്. ഈ സേവനം ബാങ്കിന്റെ 16 മില്യൺ ഉപഭോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കാൻ ആർബിസി ഒരുങ്ങുന്നു. ഡിജിറ്റൽ കറൻസി ആയ ബിടിസി, ഇടിഎച്ച് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപണവും വ്യാപാരവും നടത്താം എന്ന് കോളമിസ്റ്റായ പോയില്ലേ ഷ്വാർട്സ് പറയുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ബാങ്ക് നൽകി. ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഫലപ്രാപ്തിയിലെത്തിയാൽ അത്തരം സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ധനകാര്യ സ്ഥാപനമായിരിക്കും കനേഡിയൻ ബാങ്ക്.

ആർബിസിയും പേറ്റന്റ് അവകാശങ്ങൾക്ക് വേണ്ടി അപേക്ഷിക്കുമെന്ന് വക്താവ് ജീൻ ഫ്രാങ്കോയിസ് ഥിബൌല്ത് അറിയിച്ചു. ആർബിസിക്ക് അതിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 27 ബ്ലോക്ക്ചെയിൻ അധിഷ്ഠിത പേറ്റന്റുകൾ ഉണ്ട്. ക്രിപ്റ്റോ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നാല് പുതിയ പേറ്റന്റുകളുമുണ്ട്. ക്രിപ്റ്റോഗ്രാഫിക് ഇടപാടുകൾ സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്ന് പേറ്റന്റിൽ പറയുന്നു. ഒപ്പം വ്യക്തിഗത ഉപയോക്താക്കൾക്ക്, ക്രിപ്റ്റോഗ്രാഫിക് കീകൾ കൈകാര്യം ചെയ്യുന്നതും അത് ഉപയോഗിച്ച് ഇടപാട് നടത്തുന്നതും ഒരു വെല്ലുവിളിയാകും എന്നും പറയുന്നു. ചില ഉപകരണങ്ങളിൽ അത് സപ്പോർട്ട് ചെയ്തില്ലെന്നും വരാം. ബ്ലോക്ക്‌ചെയിൻ ഒരു പുതിയ സാങ്കേതികവിദ്യയാണെന്ന് ആർബിസിയുടെ സിഇഓ ഡേവിഡ് മക്കെ പറഞ്ഞിരുന്നു. ആർബിസിയുടെ മറ്റൊരു റിപ്പോർട്ടിൽ ബ്ലോക്ക്‌ചെയിൻ അസറ്റിനെ കുറിച്ചുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിക്കുന്നു. എന്നാൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകൾ ഇപ്പോൾ ഏറെയാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ജർമ്മനി :- ഈസ്റ്റ് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നിൽ നിന്നാണ് ആഭരണം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നിനും 37 ഭാഗങ്ങൾ വീതമുണ്ട്. മോഷ്ടിച്ചിരിക്കുന്നവർ ആഭരണങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത അധികമാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. 1723 -ൽ സാക്സണിന്റെ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് ആണ് ഈ മ്യൂസിയം പണികഴിപ്പിച്ചത്. ലോകത്തിലെ തന്നെ പുരാതനമായ മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്.

10 സെറ്റ് വജ്രാഭരണങ്ങളുള്ളതിൽ, മൂന്ന് സെറ്റുകൾ ആണ് മോഷണം പോയിരിക്കുന്നതെന്ന് ഡ്രെസ്ഡെൻ സ്റ്റേറ്റ് മ്യൂസിയം ഹെഡ് മാരിയോൻ അക്കർമാൻ രേഖപ്പെടുത്തി. ഗ്രീൻ വോൾട്ടിൽ നിന്നും നഷ്ടപ്പെട്ട ഇവയ്ക്കൊപ്പം, കുറച്ചധികം റൂബി, എമറാൾഡ്, സഫെയർ പോലുള്ള രത്നങ്ങളും ഉണ്ട്. ഗ്രൗണ്ട് ഫ്ളോറിലെ ഒരു ജനലിന്റെ ഇരുമ്പ് കമ്പി വളച്ച്, ഗ്ലാസ് പൊട്ടിച്ചതിനുശേഷം ആണ് കള്ളന്മാർ അകത്തുകടന്നത് എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ഫൂട്ടേജിൽ ഇരുട്ടിൽ രണ്ടുപേരെ മാത്രമാണ് കാണുന്നത്. എന്നാൽ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

നഷ്ടപ്പെട്ട ആഭരണങ്ങളുടെ അടിസ്ഥാന വിലയേക്കാൾ ഉപരിയായി, അതിന്റെ സാംസ്കാരിക പ്രാധാന്യം ആണ് വിലമതിക്കാനാവാത്തത് എന്ന് മിസ് അക്കർമാൻ രേഖപ്പെടുത്തി. ഏകദേശം 855 മില്യൻ പൗണ്ടോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. പ്രതികളെ കണ്ടുപിടിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി നടത്തിപ്പിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിരാലംബര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യുണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകൾ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു . രാവിലെ ഒൻപതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം പത്തു മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത് . പത്തു മുപ്പതു മുതൽ ഡോ . സി. ജോവാൻ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ്സ് ക്രമീകരിച്ചിട്ടുണ്ട് .പതിനൊന്ന് നാൽപ്പത്തി അഞ്ചിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും . ഒരു മണിക്ക് ഉച്ചഭക്ഷണം , രണ്ടു മണി മുതൽ വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ , മൂന്നു മുപ്പതിന് ദമ്പതീ വർഷത്തിന്റെ ഉത്‌ഘാടനം എന്നിങ്ങനെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് .
സർവമനോഹരിയായ( പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരൽ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം .സി. ബി. എസ്.,റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു .
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : തുടർച്ചയായ സുരക്ഷാ വീഴ്ചകൾ കാരണം ഉബെറിന് ലണ്ടനിൽ പ്രവൃത്തിക്കാനുള്ള ലൈസൻസ് നഷ്ടമായേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അറിയിച്ചു. ഉബെറിന്റെ അപ്ലിക്കേഷൻ ഉചിതമായ ഒന്നല്ലെന്നും അവർ പറഞ്ഞു. 2017ൽ ആണ് ഉബെറിനു ആദ്യം ലൈസൻസ് നഷ്ടമാവുന്നത്. പിന്നീട് ഇത് 2019 നവംബർ 24 വരെ നീട്ടുകയുണ്ടായി. 45,000 ഓളം ഡ്രൈവർമാർ ലണ്ടനിലെ ഉബെറിനായി ജോലി ചെയ്യുന്നു. ഒപ്പം ആഗോളതലത്തിൽ മികച്ച അഞ്ച് വിപണികളിൽ ഒന്ന് കൂടിയാണിത്. പല സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ലൈസൻസ് റദ്ദാക്കുന്നതെന്നും ടിഎഫ്എൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് അവർ കണ്ടെത്തി. 2018 അവസാനത്തിലും 2019 ന്റെ തുടക്കത്തിലും ലണ്ടനിൽ കുറഞ്ഞത് 14,000 വഞ്ചനാപരമായ യാത്രകളുണ്ടായിരുന്നുവെന്ന് ടിഎഫ്‌എൽ വെളിപ്പെടുത്തി. കൂടാതെ പിരിച്ചുവിട്ട ഡ്രൈവർമാർക്ക് ഉബെർ അപ്ലിക്കേഷനിൽ കയറി വീണ്ടും അക്കൗണ്ട് ഉണ്ടാക്കി യാത്രക്കാരെ കൊണ്ടുപോകാനും കഴിഞ്ഞു.

ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു: “ഈ തീരുമാനം ഉബർ ഉപയോക്താക്കൾക്ക് മോശമായി തോന്നിയേക്കാം. എന്നാൽ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം”. എന്നാൽ ഉബെർ പെട്ടെന്നൊന്നും ലണ്ടനിൽ നിന്ന് അപ്രത്യക്ഷം ആവില്ല. ഉബെർ അപ്പീൽ നൽകുകയും അതിനെതുടർന്ന് മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവും അന്തിമവിധി ഉണ്ടാവുക. മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നുള്ള തീരുമാനത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. കോടതി തീരുമാനിച്ചില്ലെങ്കിൽ ഈ കാലയളവിലും ഉബെർ ലൈസൻസ് നിലനിർത്തി പ്രവർത്തിക്കും. ലൈസൻസ് റദ്ദാക്കുന്നത് തെറ്റായ തീരുമാനം ആണെന്ന് ഉബെർ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ലണ്ടനിലെ എല്ലാ ഡ്രൈവർമാരെയും ഓഡിറ്റ് ചെയ്തതായും അതിന്റെ പ്രക്രിയകൾ കൂടുതൽ ശക്തമാക്കിയതായും അവർ റിപ്പോർട്ടിൽ പറയുന്നു. ഈ ടിഎഫ്‌എൽ തീരുമാനം തെറ്റാണെന്നും കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ലണ്ടനിൽ പ്രവർത്തിക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്നും തലവൻ ബോസ് ദാര ഖോസ്രോഷാഹി ട്വീറ്റ് ചെയ്തു.

ഉബർ പറയുന്നതനുസരിച്ച് , അവരുടെ വിൽപ്പനയുടെ 24% ലണ്ടൻ ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ നിന്നാണ്. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ, ബ്രസീലിലെ സാവോ പോളോ എന്നിവയാണ് മറ്റു നഗരങ്ങൾ. ഉബെറിന്റെ അപ്പീൽ പരാജയപ്പെട്ടാൽ, അത് വിപണിയിൽ വലിയ വിടവ് സൃഷ്ടിക്കുമെന്ന് പലരും കരുതുന്നു. ഉബെറിന്റെ സേവനങ്ങൾ ജനങ്ങൾ എത്രത്തോളം ഇഷ്ടപെടുന്നുവെന്ന് അവർക്കുള്ള ജനപ്രീതിയിൽ നിന്നുതന്നെ വ്യക്തമാണെന്ന് ബിസിനസ് ഗ്രൂപ്പ് ആയ സിബിഐ പറഞ്ഞു. എന്നാൽ ഉബെറിന് വീഴ്ച പറ്റിയെന്നു ചിന്തിക്കുന്ന യുണൈറ്റ് യൂണിയൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഉബെറിന് മറ്റു രാജ്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങൾ മൂലം സേവനം നിർത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്. 2017ൽ ഡെൻമാർക്കിലും പിന്നീട് ബൾഗേറിയ, ഹംഗറി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഉബെറിന് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വന്നു.
ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
യു കെയിൽ ഉള്ള അറുപതോളം യൂണിവേഴ്സിറ്റികളിലെ അധ്യാപക അനധ്യാപക ജീവനക്കാർ വരും ദിവസങ്ങളിൽ നടത്താനിരിക്കുന്നത് എട്ട് ദിവസ പണിമുടക്ക് സമരം. വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്താനിരിക്കുന്ന സമരം യു കെയിലെ ഏതാണ്ട് എല്ലാ യൂണിവേഴ്സിറ്റികളെയും ബാധിക്കുമെന്ന് ഉറപ്പാണ്. മെമ്പേഴ്‌സ് ഓഫ് ദി യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) എന്ന പേരിലുള്ള ജീവനക്കാരുടെ യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

എട്ട് ദിവസത്തോളം സമരം നീളുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും അതിനാൽ സമരം ഉപേക്ഷിച്ചു ചർച്ചയുടെയും ഒത്തുതീർപ്പിന്റെയും വഴിയിൽ വരണമെന്നാണ് ജീവനക്കാരുടെ സമരാഹ്വാനത്തോട് യൂണിവേഴ്സിറ്റി പ്രതികരിച്ചത്. എന്നാൽ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം എത്തിനിൽക്കുകയാണ് ജീവനക്കാരെന്നാണ് സമരക്കാർ അവകാശപ്പെടുന്നത്. ലണ്ടൻ സിറ്റി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക ഡോ. ക്ലയർ മോറിസ് പറയുന്നത് കേൾക്കുക : ” കുട്ടികൾക്ക് വേണ്ടി കൂടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് . അധ്യാപകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെട്ടാൽ മാത്രമേ അവർക്ക് നല്ല രീതിയിൽ അറിവ് പറഞ്ഞു കൊടുക്കാൻ സാധിക്കുകയുള്ളൂ . കൂടുതൽ ജോലിഭാരവും എന്നാൽ അതിനൊത്ത് ഉയരാത്ത വേതനവും അധ്യാപകരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. മികവുറ്റ രീതിയിൽ വിദ്യ പറഞ്ഞു കൊടുക്കുന്നതിൽ നിന്ന് അത് ഞങ്ങളെ അകറ്റുന്നു “.

എന്നാൽ യൂണിവേഴ്‌സിറ്റി പറയുന്ന ഫീസ് നൽകിയിട്ടും സമരത്തിന്റെ പേരിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിഷമത്തിലാണ് വിദ്യാർത്ഥികൾ. ” സമരക്കാരുടെ ആവശ്യം ഞങ്ങൾക്ക് മനസിലാകും. എങ്കിലും പ്രശ്ന പരിഹാരത്തിന് പണിമുടക്കിനെക്കാൾ മികച്ച മാർഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത് ” ജേർണലിസം വിദ്യാർത്ഥിയായ ലൂസി പറയുന്നു. ദൈർഘ്യം തീരെ കുറഞ്ഞ കോഴ്‌സുകളിൽ ചേർന്ന വിദ്യാർഥികളെ സംബന്ധിച്ച് ഒരാഴ്ച നഷ്ടപ്പെടുക എന്നത് വലിയ കാര്യമാണെന്ന് മറ്റൊരു ജേർണലിസം വിദ്യാർത്ഥിയായ ഗ്രേസ് അഭിപ്രായപ്പെട്ടു.
വാദപ്രതിവാദങ്ങൾ പലരീതിയിൽ നടക്കുമ്പോഴും സമരവുമായി മുന്നോട്ട് പോകും എന്ന ഉറച്ച തീരുമാനത്തിലാണ് ജീവനക്കാർ. സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറിയാലും തങ്ങൾക്ക് മറ്റു ചില നിബന്ധനകൾ കൂടിയുണ്ടെന്ന് യു സി യു ഭാരവാഹികൾ പറയുന്നു. വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയെടുക്കുക , അവധിയിൽ ഉള്ള ജീവനക്കാരെ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ മുന്നോട്ട് വയ്ക്കുന്നു.

എന്തുതന്നെയായാലും വിദ്യ മുഴങ്ങേണ്ട ക്ലാസ് മുറികൾ വരും ദിവസങ്ങളിൽ മുദ്രാവാക്യങ്ങളാൽ നിറയുമെന്ന് ഉറപ്പാണ്.
മലയാളികൾ ലോകത്തിന്റെ ഏതു കോണിലും വിരാജിക്കുന്നുണ്ടെങ്കിലും അന്യ നാട്ടിൽ വിമാനം പറപ്പിക്കാൻ തയ്യാറെടുക്കുക അപൂർവ സംഭവം. അതും ഒരു പതിനേഴുകാരി. കിഴക്കൻ മലയോര കവാടമായ മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കൽ ചെമ്പൻകുളം തറവാട്ടിൽ നിന്നാണ് ഐശ്വര്യ ലണ്ടനിലെ ആകാശം കീഴടക്കാൻ തയ്യാറെടുക്കുന്നത്. അച്ഛൻ ബിജു ബാലചന്ദ്രനും അമ്മ രജിതയും മകളുടെ ജീവിതസ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പമു ണ്ട്.
ലണ്ടനിലെ ന്യൂ ഹാം കോളേജിൽ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് ആദ്യ വനിതാ പൈലറ്റാകാൻ ഈ മിടുക്കി കുതിക്കുന്നത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതയ്ക്കുള്ള 13 പ്രിലിമിനിറി പരീക്ഷകളും മികവോടെ വിജയിച്ച് ലോകമൊട്ടാകെ അറിയപ്പെടുന്ന വെസ്റ്റ് സസെക്സിലെ ക്രൗളി എൽത്രി ഹാരിസ് എയർലൈൻ അക്കാദമിയിൽ പഠിക്കുന്നു . പൈലറ്റ് പരിശീലന യോഗ്യതനേടിയ ഐശ്വര്യ 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് കോഴ്സ് പൂർത്തിയാക്കാൻ. മുപ്പതിലേറെ രാജ്യങ്ങളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാർ ഉള്ള കമ്പനിയായതിനാൽ ജോലിയും ഉറപ്പ് . ഗ്രൂപ്പ് അടിസ്ഥാനത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പ്രവേശനപരീക്ഷയിലും വിവിധ ഇന്റർവ്യൂകളിലും അനായാസ വിജയം നേടി.

Courtesy to face book
ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം. ചേച്ചി അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡോടെ ബൾഗേറിയയിൽ മെഡിസിന് അവസാന വർഷം പഠിക്കുന്നു . ബിജു ബാലചന്ദ്രനും കുടുംബവും 25 വർഷമായി യുകെയിലാണ് താമസം . അമ്മ രജിത തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് .
ഷാരോൺ ഷാജി
കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മൾ ചർച്ച ചെയ്യുകയാണ് ക്ലാസ് മുറിയിലെ വിഷജന്തുക്കളെ കുറിച്ച്, സാക്ഷര കേരളവും പൊതുവിദ്യാഭ്യാസവും മറുപടിയില്ലാതെ തലകുമ്പിട്ട് നിൽക്കുന്നതിനെക്കുറിച്ച്, സഹപാഠിയെ ഓർത്ത് തെരുവിൽ മുഷ്ഠികളുയർത്തിയ ഒരുപറ്റം വിദ്യാർത്ഥികളെക്കുറിച്ച്. ചർച്ചകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ കർശന നിയമ നടപടിയുമായി സർക്കാർ രംഗത്തുവന്നു. അവിടെ കഴിഞ്ഞു നമ്മുടെ ധാർമ്മി കോത്തരവാദിത്തം. നാട്ടുകാരുടെ പ്രതിഷേധം സ്കൂൾ തല്ലിത്തകർത്തും നാശനഷ്ടങ്ങൾ വരുത്തിവെച്ചും അവസാനിച്ചു.

എന്നാൽ നിശബ്ദ പ്രതികരണംപോലുമില്ലാതെ മരവിച്ച മനസുമായി ഇരിക്കുന്ന ഒരു പിതാവിനെ നമ്മൾ കണ്ടു, അഭിഭാഷകൻ കൂടിയായ ഷെഹലയുടെ അച്ഛനെ. അദ്ദേഹം ആർക്കും മുമ്പിൽ ആക്രോശിക്കുന്നില്ല, കണ്ണനനയ്ക്കുന്നില്ല. ” നഷ്ടം, അത് ഞങ്ങളുടേത് മാത്രമാണ്. പോകാനുള്ളത് പോയി ” ഇതായിരുന്നില്ലേ നമ്മൾ അദ്ദേഹത്തിൽ നിന്നും കേട്ട മറുപടി. മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞുമായി മണിക്കൂറുകളോളം ആശുപത്രിപ്പടികൾ കയറിയിറങ്ങിയ ഒരച്ഛന് ഇതിൽ കൂടുതൽ എന്താണ് പറയാനാവുക! സമൂഹജീവിയെന്ന് വിളിക്കുന്ന മനുഷ്യർ ആ അച്ഛനെ ഉപേക്ഷിക്കുകയായിരുന്നില്ലേ? അവിടെ വിദ്യാർത്ഥികളെ സ്നേഹിക്കുന്ന അദ്ധ്യാപകനേയോ രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവക നേയോ നമ്മൾ കണ്ടില്ല. ആ മണിക്കൂറുകളിലെല്ലാം ആ അച്ഛൻ നിസ്സഹായനായിരുന്നു, ഒന്ന് പൊട്ടിക്കരയാൻപോലുമാവാതെ . മകൾക്ക് സംഭവിച്ച ദുർവിധി മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്ന് അവർ ആരോടെല്ലാമോ പറയുന്നു.
മകൾക്കു പാമ്പുകടിയേറ്റെന്നറിഞ്ഞ് കോടതി മുറിയിൽ നിന്നും കുതറിയോടിയ ആ അച്ഛന്റെ ചങ്കിടിപ്പ് ഒരു തീരാവേദനയായി അവശേഷിക്കുകയാണ്.

അവളുടെ പുഞ്ചിരി മായാത്ത മുഖം അവരെ അലട്ടുന്ന ഒരു ഓർമ്മ മാത്രമായി. നീതിയും നിയമവും നോക്കുകുത്തികളായ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എവിടേയും എന്തിനും ആക്രോശിക്കുന്ന മുദ്രാവാക്യം വിളിക്കുന്ന നമുക്ക് മുന്നിൽ നിസ്സഹായതയുടെ ആൾരൂപമാ മാറുകയാണ് ആ പിതാവ്. ഓരോ ആശുപത്രി പടികൾ കയറുമ്പോഴും അദ്ദേഹം മറുമരുന്നിനുവേണ്ടി യാചിച്ചു. വിഷം ശരീരമാകെ വ്യാപിച്ച് നീല പടർത്തിയപ്പോഴും മരുന്നില്ലെന്ന് പറഞ്ഞ് അവരെ അടുത്ത ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവിടെയും നിരാശനാകാതെ ആ അച്ഛൻ പാഞ്ഞു, തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഒരു നെടുവീർപ്പിട്ടു നാം അവസാനിപ്പിക്കുമ്പോഴും ആ മാതാപിതാക്കൾക്കുണ്ടായ ശൂന്യതയുടെ ആഴവും പരപ്പും അവസാന ശ്വാസംവരേയ്ക്കുo ഉള്ളതാണ്. കേവലം വാർത്ത മാത്രമായി ഇവയെ കണക്കാക്കുമ്പോൾ തിരസ്ക്കരിക്കുമ്പോൾ ഇനിയും ജീവനുകൾ പൊലിയുo…
ഷാരോൺ ഷാജി.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാവാലമാണ് സ്വദേശം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബ് ജേണലിസം വിദ്യാർത്ഥിനിയുമാണ്. കൊച്ചുപുരയ്ക്കൽ വീട്ടിൽ ഷാജി രാജേശ്വരി ദമ്പതികളുടെ ഇളയ മകൾ. സഹോദരൻ രാഹുൽ.