ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.

യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻഎച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.

പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

പി. ഡി. ബൗസാലി
ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ
താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.
അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല
വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കുടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത്
സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട് ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.
തുടരും….



ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- എൻ എച്ച് എസിനെ സഹായിക്കുന്ന പുതിയ നടപടികളുമായി ഗവൺമെന്റ്. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും റിക്രൂട്ട്മെന്റിനു സഹായിക്കുന്ന പുതിയ വിസ നടപടികളുമായി ഗവൺമെന്റ് രംഗത്തുവന്നിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഭാഗമാണ് പുതിയ വിസ നടപടികൾ. ഈ സിസ്റ്റത്തിന്റെ ഭാഗമായി എൻഎച്ച് എസിന്റെ കീഴിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് വരുന്നവർക്ക് അധിക പോയിന്റുകൾ സ്വതവേ നൽകപ്പെടുകയാണ്. അതോടൊപ്പം തന്നെ വിസ ആപ്ലിക്കേഷൻ ഫീയിൽ 464 പൗണ്ടിന്റെ കുറവും നൽകുന്നുണ്ട്.

ഇമ്മിഗ്രേഷന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം, ആവശ്യമായ റിക്രൂട്ട്മെന്റുകൾ നടത്താനുമാണ് പുതിയ ഗവൺമെന്റ് തീരുമാനം. എൻ എച്ച് എസിന്റെ ആരംഭം മുതൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ടെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. പുതിയ വിസ നടപടികൾ , മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നതാണ്. രോഗികൾക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പുവരുത്തുകയാണ് എൻ എച്ച് എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റത്തിന്റെ സമാനമായ രീതിയിലാണ് ബ്രിട്ടണിലും ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രേഖപ്പെടുത്തി.

സേവനങ്ങൾക്ക് ആവശ്യമായ നേഴ്സുമാരെ ബ്രിട്ടനിൽ തന്നെ ട്രെയിൻ ചെയ്യാൻ സാധിക്കാത്തത് മൂലമാണ് മറ്റു രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ഡെയിം ഡോണ കിന്നായർ രേഖപ്പെടുത്തി. പതിനായിരത്തോളം വേക്കൻസികൾ ഇനിയും നികത്തപ്പെടാതെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ഒരു ഇമിഗ്രേഷൻ സിസ്റ്റം ആണ് ഈ ഇലക്ഷനിൽ തങ്ങൾ ഗവൺമെന്റിന്നോട് ആവശ്യപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിൽറ്റ്ഷെയർ : യുകെയിലേക്ക് വീണ്ടും അനധികൃത കുടിയേറ്റം നടന്നതായി സംശയം. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിനടുത്ത് 15 പേരെ ഒരു ലോറിയിൽ കണ്ടെത്തി. അനധികൃത പ്രവേശനത്തിന് സഹായിച്ചുവെന്ന സംശയത്തെത്തുടർന്ന് 50 വയസ് പ്രായമുള്ള അയർലണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി സ്വിൻഡൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കിംഗ്‌ടൺ ലാംഗ്ലി ക്രോസ്റോഡിലെ എ 350 റോഡ് പോലീസ് അടച്ചു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുടിയേറ്റം നടക്കുന്നതായി സംശയം തോന്നിയ ഒരു വ്യക്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.

ആരോഗ്യരംഗത്ത് നിന്നുള്ളവർ എത്തി വൈദ്യപരിശോധന നടത്തി. ലോറിയിൽ ഉണ്ടായിരുന്ന 15 പേരും 16 നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് കരുതുന്നു. “പോലീസ് ഉദ്യോഗസ്ഥർ സംഭവംസ്ഥലത്ത് എത്തി 15 പേരെ ലോറിയുടെ പിന്നിൽ നിന്നും കണ്ടെത്തി. അവരിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അയാളുടെ നില ഗുരുതരമല്ല.” പോലീസ് പറഞ്ഞു. സ്വിൻഡൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്സെക്സിലെ ട്രക്ക് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ബ്രിട്ടൻ കരകയറുന്നതേയുള്ളു. അതിനിടയിലാണ് വീണ്ടും നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നത്.
ഇനി റിട്ടേൺ ടാക്സി നിങ്ങളെ തേടി വീട്ടിൽ എത്തും. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിലെ ടാക്സി ഓപ്പറേറ്റർ സൊസൈറ്റിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴിയായി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുൻ കൂട്ടി ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കൊച്ചി എയർപോർട്ടിൽ നിന്ന് സേവനം നല്ലകുന്നത് കൂടാതെ മടക്ക യാത്രയിലും താമസസ്ഥലത്തുനിന്നും എയർ പോർട്ടിലേയ്ക്ക് ഉള്ള യാത്രയിലും ഈ സേവനം ലഭ്യമാവും എന്നുള്ളതാണ്. ഇത് യാത്രകാർക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാക്കും എന്നതിനപ്പുറം സുരഷിതമായ യാത്രയ്ക്കും വഴിയൊരുക്കും.
ലണ്ടൻ ∙ ഭാര്യയുടെ 40–ാം പിറന്നാൾ ആഘോഷത്തിനിടെ മഡഗാസ്കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഭർത്താവിനെ ഭീമൻ സ്രാവ് കൊന്നു തിന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാർഡ് മാർട്ടിൻ ടേണർ (44) ആണു മരിച്ചത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്തു ശ്വസനസഹായിയുമായി നീന്താൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഒരാഴ്ച ഇവിടെ ചെലവിടാനാണു ദമ്പതികൾ എത്തിയത്. ശനിയാഴ്ച ഒറ്റയ്ക്കു നീന്തുന്നതിനിടെ വെള്ളത്തിലേക്ക് ഊളിയിട്ട റിച്ചാർഡിനെ പിന്നീടു കാണാതായെന്നു ഭാര്യ പരാതിപ്പെട്ടു. അധികൃതർ ഹെലികോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി തിരച്ചിൽ നടത്തി. മനുഷ്യർക്കു ഭീഷണിയായ നാല് ടൈഗർ സ്രാവുകളെ ഇതിന്റെ ഭാഗമായി പിടികൂടി. ഇതിലൊന്നിന്റെ വയറ്റിനകത്തു കണ്ട മുറിഞ്ഞ കൈകളാണു മരണത്തിന്റെ സൂചന നൽകിയത്.
കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചതു റിച്ചാർഡ് ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധനയും നടത്തി. മനുഷ്യരെ ആക്രമിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സ്രാവ് ഇനമാണു ടൈഗർ. ശരാശരി 10–14 അടി നീളം, 385– 635 കിലോ വരെ ഭാരം ഉണ്ടാകും. മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണു സഞ്ചാരം.
ഇന്ന് സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഒരു വിധി വരുന്ന ദിവസമാണ്. ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാവുകയാണ്. ഏറെ സങ്കീർണ്ണമായ ഈ കേസിൽ വിധിപറയാൻ പോകുന്നത് അഞ്ചുപേരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ഈ ബെഞ്ച് നാൽപതു ദിവസം തുടർച്ചയായി വാദം കേട്ടശേഷം കഴിഞ്ഞ ഒക്ടോബർ 16-ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ വേണ്ടി കേസ് മാറ്റിവെക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
ഇന്ത്യൻ സുപ്രീംകോടതിയുടെ നാല്പത്തിയാറാമത്തെ ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗോഗോയ്. 2018 ഒക്ടോബർ മാസത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽ നിന്ന് സ്ഥാനമേറ്റെടുത്ത ഗോഗോയ് നോർത്ത് ഈസ്റ്റിൽ നിന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ ജഡ്ജിയാണ്. 1978-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഗോഗോയ് ഗുവാഹത്തി ഹൈക്കോടതിയിൽ നിരവധിവര്ഷം കേസുകൾ വാദിച്ചു. 2001 ഫെബ്രുവരി 28-നാണ് ജഡ്ജിയാകുന്നത്. അതിനു ശേഷം പഞ്ചാബ് & ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ ഒടുവിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012 ഏപ്രിലിൽ സുപ്രീം കോടതിയിലേക്ക് നിയമിതനായിരിക്കെ നാഷണൽ രെജിസ്റ്റർ ഓഫ് സിറ്റിസൺസ് അടക്കമുള്ള പല കേസുകളിലും വാദം കേൾക്കുകയുമുണ്ടായി ഗോഗോയ്. കഴിഞ്ഞ ദിവസം, വിധിക്കു മുന്നോടിയായി ഉത്തർപ്രദേശ് സന്ദർശിച്ച ഗോഗോയ് പോലീസ് വൃത്തങ്ങളുമായി സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിശദമായി ചർച്ചനടത്തുകയുമുണ്ടായി.
ജസ്റ്റിസ് എസ് എ ബോബ്‌ഡെ
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ, ഈ വരുന്ന പതിനേഴിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്ഥാനമൊഴിയുമ്പോൾ, സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത് എസ് എ ബോബ്‌ഡെ ആണ്. 2000-ൽ മുംബൈ കോടതിയിൽ അഡീഷണൽ ജഡ്ജായി ചേർന്ന ബോബ്‌ഡെ രണ്ടു വർഷത്തിനുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെടുന്നു. 2013 ഏപ്രിലിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ആയിക്കഴിഞ്ഞ ശേഷവും ഒന്നരവർഷത്തോളം സർവീസ് അദ്ദേഹത്തിന് പിന്നെയും അവശേഷിക്കും. അയോദ്ധ്യാ കേസിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരമെന്നാണ് വിശേഷിപ്പിച്ചത്. നിയമത്തിനു പുറമെ ബൈക്ക് റേസിങ്ങിലും കമ്പമുള്ളയാളാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസും, ഏറ്റവും അധികകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജഡ്ജിയുമായ ചീഫ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ദില്ലി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഗണിതത്തിൽ ബിരുദം. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം. ശേഷം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം. അതിനും പുറമെ ഹാർവാർഡ് സർവകലാശാലയിൽ നിന്നുതന്നെ നീതിന്യായശാസ്ത്രത്തിൽ സ്കോളർഷിപ്പോടെ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻകാലങ്ങളിലെ കാലഹരണപ്പെട്ട പല കോടതി വിധികളും തിരുത്തിയെഴുതിയ പ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്. അതിൽ ചില കേസുകളിലെ വിധി എഴുതിയത് അച്ഛൻ വൈ വൈ ചന്ദ്രചൂഡ് തന്നെയായിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. അവിഹിതബന്ധങ്ങൾ, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ പല കേസുകളിലെയും വളരെ വിപ്ലവാത്മകമായ വിധികളുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേതായി. പല വിദേശ സർവകലാശാലകളിലെയും വിസിറ്റിങ്ങ് പ്രൊഫസർ കൂടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.
ജസ്റ്റിസ് അശോക് ഭൂഷൺ
1979-ൽ അലഹബാദ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി അഭിഭാഷകവൃത്തിക്ക് തുടക്കമിട്ട അശോക് ഭൂഷൺ, 2001-ലാണ് ജഡ്ജിയായി ഉയർത്തപ്പെടുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയിരുന്നിട്ടുണ്ട്. 2016 മെയ് 13-നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്.
ജസ്റ്റിസ് അബ്ദുൾ നസീർ
1983 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി കരിയർ തുടങ്ങി, അവിടെ രണ്ടുപതിറ്റാണ്ടോളം കേസുകൾ വാദിച്ചിട്ടുണ്ട് അബ്ദുൾ നസീർ. 2003-ൽ അഡീഷണൽ ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം, അടുത്ത വർഷം സ്ഥിരം ജഡ്ജാവുന്നു. 2017 ഫെബ്രുവരി 17-നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്കെത്തുന്നത്. ഓഗസ്റ്റ് 2017-ൽ ജസ്റ്റിസ് കെഹറും ജസ്റ്റിസ് അബ്ദുൾ നസീറും ചേർന്ന് പുറപ്പെടുവിച്ച ട്രിപ്പിൾ തലാഖ് വിധി വിവാദമായിരുന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്കാവില്ല എന്ന അദ്ദേഹത്തിന്റെ വിധിയെ പിന്നീട് എൻഡിഎ സർക്കാർ നിയമം കൊണ്ടുവന്ന് മറികടക്കുകയായിരുന്നു.
ഈ അഞ്ചു മഹാരഥന്മാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്ര പ്രധാനമായ ബാബറി മസ്ജിദ് തർക്കത്തിന് വിധി പറയാനൊരുങ്ങുമ്പോൾ, സസ്പെൻസ് വാനോളമുയരുകയാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഓക്സ്‌ഫോർഡ് : ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് ഇന്ത്യൻ പൈതൃകം തടസമായി മാറി. ഇന്ത്യൻ – ബ്രിട്ടീഷ് ദമ്പതികൾക്ക് ഒരു ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് സാധിക്കുന്നില്ല. കൗൺസിലിന്റെ ഈയൊരു നടപടിക്കെതിരെ കോടതിയെ സമീപിക്കാനും അവർ തയ്യാറായി. ബെർക്ക്‌ഷെയറിലെ മൈഡൻഹെഡിൽ നിന്നുള്ള സന്ദീപ് – റീന മന്ദർ ദമ്പതികളാണ് വിവേചനത്തിന് ഇരയായത്. ദത്തെടുക്കുന്നവരുടെ രജിസ്റ്ററിൽ അപേക്ഷിക്കാൻ പോലും അവർക്ക് സാധിച്ചില്ല. ഇന്ത്യയിലോ പാകിസ്ഥാനിലോ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ സാധ്യതകൾ മെച്ചപ്പെടുമെന്ന് അധികൃതർ പറയുകയുണ്ടായി. ഇതിനെതിരെയാണ് ദമ്പതികൾ പോരാടുന്നത്. റോയൽ ബറോ ഓഫ് വിൻഡ്‌സറിനും മൈഡൻഹെഡ് കൗൺസിലിനുമെതിരെയുമാണ് ഓക്‌സ്‌ഫോർഡ് കൗണ്ടി കോടതിയിൽ വിചാരണ നടക്കുന്നത്. ഈ കേസിന് മനുഷ്യാവകാശ കമ്മീഷന്റെ പിന്തുണയുമുണ്ട്.

കൗൺസിലിന്റെ ദത്തെടുക്കൽ സേവനമായ അഡോപ്റ്റ് ബെർക്‌ഷയർ 2015 ൽ നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്തതിന് ശേഷമാണ് ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. അതിനെത്തുടർന്ന് ഒരപേക്ഷ സമർപ്പിക്കാനും അവർ താത്പര്യം കാണിച്ചു. റോയൽ ബോറോയുമായി ബന്ധപെട്ടപ്പോൾ താൻ ജനിച്ചതെവിടെയെന്ന് സന്ദീപിനോടായി അവർ ചോദിച്ചു. രണ്ടുപേരും ബ്രിട്ടനിലാണ് ജനിച്ചു വളർന്നത് എങ്കിലും മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരാണെന്ന് പറഞ്ഞപ്പോൾ, അവരുടെ “ഇന്ത്യൻ പശ്ചാത്തലം” കാരണം ദത്തെടുക്കാൻ സാധ്യതയുള്ളവരായി അംഗീകരിക്കപ്പെടില്ലെന്ന് തന്നോട് പറഞ്ഞതായി സന്ദീപ് കോടതിയിൽ പറഞ്ഞു. തങ്ങൾ ദത്തെടുക്കുന്ന ഏതൊരു കുട്ടിക്കും സ്നേഹസമ്പന്നമായ ഒരു വീട് വാഗ്ദാനം ചെയ്തിട്ടും ഇന്ത്യൻ പൈതൃകം കാരണം അപേക്ഷ നിഷേധിച്ചതായും സന്ദീപ് വെളിപ്പെടുത്തി.

2010 ലെ തുല്യതാ നിയമത്തിലെ 13-ാം വകുപ്പും മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷനും ലംഘിച്ച് തങ്ങൾക്കെതിരെ വംശീയാധിക്ഷേപമാണ് നടത്തിയതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കൗൺസിൽ നിരസിച്ചു. മൂന്നു വയസിനു താഴെയുള്ള ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിനാലാണ് അവരുടെ അപേക്ഷ മാറ്റിവെച്ചതെന്ന് കൗൺസിൽ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിൻഡ്‌സറിലെ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സസെക്സ് പ്രഭുവും പ്രഭ്വിയും പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നതിനിടയിലാണ് ബേബി ആർചിക്ക് രണ്ട് കുഞ്ഞരിപ്പല്ലുകൾ വന്ന വിവരവും ഇഴഞ്ഞു നടക്കാൻ തുടങ്ങിയ വിവരവും പങ്കുവെച്ചത്. ഓർമ്മ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് ബ്രൂംഫാം കമ്മ്യൂണിറ്റി സെന്ററിൽ ദമ്പതിമാർ എത്തിയത്.

ഇരുവരെയും ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് കുടുംബാംഗങ്ങൾ വരവേറ്റത്. അവർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് വിവരങ്ങൾ പങ്കു വച്ചത്. കുട്ടികളോടും മുതിർന്നവരോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. കുട്ടികളോടൊത്ത് കളിക്കാനും പ്രഭു മറന്നില്ല. രാജകുമാരൻ ഒരു പെൺകുട്ടിയോട് ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മേഗാൻ ഒരു ശിശുവിനെ ആണ് കൂടെക്കൂട്ടിയത്.

മിലിട്ടറി കുടുംബങ്ങൾ പ്രത്യേകമായി നേരിടുന്ന അവസ്ഥകളെ കുറിച്ചും തൊഴിൽരാഹിത്യത്തെ പറ്റിയും അവർ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. ഇരുവരും താമസിക്കുന്ന വിൻസ്റ്ററിൽ കെനിയയിൽ ജോലി ചെയ്യുന്ന ധാരാളം സൈനികരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്.

ഇരുവരും തങ്ങളുടെ കമ്മ്യൂണിറ്റി സെന്റർ സന്ദർശിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും, ക്രിസ്മസിന് ദൂരെ ആയിരിക്കുന്ന പങ്കാളികളെ പറ്റി അന്വേഷിച്ചതിൽ സന്തോഷമുണ്ടെന്നും അന്തേവാസികളായ ഡാനി ഡെന്നിസും വിക്ടോറിയ ടക്കറും പറഞ്ഞു. ഇരുവരും വളരെ സ്നേഹവും കരുതലും ഉള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. ദമ്പതിമാർക്ക് പൂക്കൾ സമ്മാനിച്ച കുട്ടികൾ കൗതുകമായി.
ഫാ. ബിജു കുന്നയ്ക്കാട്ട്
കെറ്ററിംഗ്: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ് സെൻറ് എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ് ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.
ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു. നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ് ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു.
ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹു. വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

തുടർനടപടികൾക്കായി കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ബഹു. വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ബഹു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.