ജോജി തോമസ്
പല വിവാദങ്ങളും കേരളീയ സമൂഹത്തിന്റ മേൽ അടിച്ചേൽപ്പിക്കുന്ന രീതി തുടരുകയാണ്. സോഷ്യൽ മീഡിയ ഇതിനൊരു ഉപാധിയായി മാറി കൊണ്ടേയിരിക്കുന്നു. എറ്റവും പുതിയതായി വന്ന അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. പല വിവാദങ്ങളും അത് പുറപ്പെടുവിക്കുന്നവർക്ക് സ്ഥാപിത താത്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന് നമ്മൾക്ക് ബോധ്യമാവാതെ പോവുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിതമായികഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് ആർക്കും ഉപകാരമില്ലാതെ ആ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്യുന്നു .
അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം കൊണ്ട് എന്ത് മേന്മ ആണ് ഉണ്ടായത് മതപരവും ,ജാതിയവുമായ വിഷാംശം സമൂഹത്തിലേയ്ക്ക് വിസർജിക്കുന്നത് ഒഴിച്ചാൽ . പക്ഷെ നമ്മൾ ഇവരൊക്കെ ഉണ്ടാക്കുന്ന പുകമറയ്ക്കു ഉള്ളിൽ പെട്ട് പലപ്പോഴും ” ചാടി കളിക്കെടാ കുഞ്ഞിരാമാ” എന്നു പറയുമ്പോൾ തുള്ളി ചാടുന്ന കുരങ്ങന്മാരായി മാറുന്നു. വിവാദങ്ങളുടെ പുറകെ പോകുമ്പോൾ അതിന്റെ അകക്കാമ്പിലേയ്ക്ക് എത്തിനോക്കുവാൻ നമ്മൾ എന്തുകൊണ്ട് പരാജയപ്പെടുന്നു? കുടുതലും വിവാദങ്ങൾ പേരിനും പ്രശസ്തിയ്ക്കും വേണ്ടി ചമച്ചു വിടുന്നതാണ് എന്ന് നമ്മൾക്ക് എന്തുകൊണ്ട് മനസ്സിലാവാതെ പോവുന്നു? ഇന്നത്തെ കേരള സമൂഹത്തിന്റെ മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങളാണ് ഈ വിവാദങ്ങൾ കൊണ്ട് എത്ര മാത്രം പോസിറ്റീവ് എനർജി ഉടലെടുക്കുന്നുണ്ട് എന്നത് . അതോ നെഗറ്റിവസത്തിൻെറയും നെഗറ്റീവ് എനർജിയുടെയും സംവേദകരായി മലയാളി സമൂഹം മാറി പോവുകയാണോ? ആരൊക്കെയോ കെട്ടിചമച്ച തിരക്കഥകൾക്കൊപ്പം നമ്മളും അറിയാതെ തുള്ളികളിക്കുന്നു .

ഇനിയും അനിൽ , ബിനീഷ് വിവാദത്തിന്റെ ഉള്ളറകളിലേക്കൊന്നു പരിശോധിച്ചാൽ നമ്മൾ മനസിലാക്കേണ്ടതെന്താണ്. ഇവിടെ ഏതു മന്ത്രിയുണ്ട് , എം പി യുണ്ട് , പഞ്ചായത്തു മെമ്പറുണ്ട് പ്രോട്ടോകോൾ അനുസരണമല്ലാതെ ഉത്ഘാടനചടങ്ങുകളിൽ പങ്കെടുക്കാനായിട്ട് വിശാല മനസ്കത കാണിക്കുന്നവർ. ഈ അവസരങ്ങളിൽ ബിനീഷിന് സപ്പോർട്ട് ചെയ്തിരിക്കുന്ന എത്ര പേരുണ്ട് തന്റെ ജൂനിയറായിട്ടുള്ള ഒരാൾ മുഖ്യ അതിഥിയായി വരുമ്പോഴേക്ക് സാദാ ഒരു പ്രാസംഗികനായി ചെല്ലുവാനായി താത്പര്യം പ്രകടിപ്പിക്കുന്നവർ. ഈ വസ്തുതകളൊക്ക നമ്മുടെ പൊതുസമൂഹത്തിലെ അംഗീകരിക്കപ്പെടുന്ന തത്വങ്ങളായി ഇരിക്കെത്തന്നെ എന്തുകൊണ്ടാണ് അതിലേയ്ക്ക് ജാതീയമായിട്ടുള്ളതും മതപരമായിട്ടുള്ളതുമായ വേർതിരിവുകൾ കൊണ്ടെത്തിച്ചു ഈ സംഭവത്തെ ഇത്ര ശക്തമാക്കുവാൻ ബിനീഷിനു പിന്നിൽ ബുദ്ധി ഉപദേശിച്ചത് ആരാണ്? പക്ഷെ കലയുടേതാണെങ്കിലും ഏതു മേഖലയിലാണെങ്കിലും തന്നേക്കാൾ മുതിർന്നവരെയും സിനിയറായിട്ടുള്ളവരെയും ബഹുമാനിക്കാനായി കലാകാരന്മാർ പഠിക്കേണ്ടതല്ലേ? ബഹുമാനത്തിന്റെ മുഖം കൊടുക്കുമ്പോൾ എന്തിനാണതിനു മതപരവും ജാതീയമായിട്ടുള്ള പരാമർശങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് .
പല ചോദ്യങ്ങൾക്കും നമ്മൾക്ക് ഉത്തരമില്ല. പകരം അടുത്ത വിവാദത്തിനു പുറകെ നമ്മൾ പാഞ്ഞുകൊണ്ടേയിരിക്കുന്നു.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

അമീർ സ്വാലിഹ്
ഇറുകിയ വസ്ത്രങ്ങൾക്കിടയിലൂടെ തുറിച്ചു നിൽക്കുന്ന ഭാഗങ്ങളിലേക്ക് കണ്ണും നട്ടയാൾ പുലമ്പി.
“ഇവളുമാർക്ക് മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടെ…ഇതിപ്പോ ആണുങ്ങളെക്കാളും കഷ്ടമാണല്ലോ…”
പർദയിട്ടു ഹിജാബ് ധരിച്ചു റോഡരികിലൂടെ നടന്നു പോകുന്ന യുവതിയെ നോക്കിയയാൾ പരിഹസിച്ചു.
” പിന്നെ… ഇവളുമാരുടെയൊക്കെ വിചാരം നമ്മൾക്കൊക്കെ കേറി പിടിക്കാൻ മുട്ടി നിൽക്കുവാണെന്നാ…കഷ്ടം…”
സുഹൃത്തിന്റെ മകൾ അച്ഛനോട് ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഉപദേശകനായി.
“എടാ…പെണ്മക്കളാണെന്നു കരുതി അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കരുത്…അവരും പഠിക്കട്ടെ…”
സ്വന്തം മകൾ ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ആക്രോശിച്ചു.
“പിന്നെ…നീ ഇനി കൊറേ പഠിച്ചിട്ട് എന്തുണ്ടാക്കാനാ… നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ചിട്ടു വേണം മനസ്സമാധാനമായൊന്ന് ഉറങ്ങാൻ…വേണേൽ നിന്നെ അവൻ പഠിപ്പിച്ചോളും…”
അയൽപക്കക്കാരന്റെ ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ പിന്തുണ നൽകി.
“അല്ലേലും നിങ്ങളീ വീട്ടുജോലിയും ചെയ്തു കുട്ടികളെയും നോക്കി മാത്രം നടന്നാൽ പോരല്ലോ… ഇതാകുമ്പോൾ ഒരു വരുമാനവുമാകും…”
സ്വന്തം ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ കണ്ണുരുട്ടി.
“പോടീ അവിടുന്ന്…പെണ്ണുങ്ങൾ സമ്പാദിച്ചു തിന്നേണ്ട ഗതികേടൊന്നും ഇതുവരെ ഈ കുടുംബത്തിന് വന്നിട്ടില്ല…നീ ഈ വീട്ടിലെ പണി മാത്രം എടുത്താൽ മതി…അവളുടെയൊരു കുടിൽ വ്യവസായം…”
കമുകിയോടോപ്പം കടൽതീരത്തിലൂടെ കൈകോർത്തു നടക്കുമ്പോൾ പ്രണയാർദ്രമായി അയാൾ മൊഴിഞ്ഞു.
“നമുക്ക് പാതിരാത്രിയിൽ ബുള്ളറ്റിൽ ഉലകം ചുറ്റണം…സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോൾ തട്ടുകടയിൽ നിന്നും ദോശ കഴിക്കണം… പെണ്ണേ… നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഞാനുണ്ട് കൂടെ…”
പെങ്ങളെ കാമുകന്റെ കൂടെ കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു.
“എടീ…കണ്ടവന്റെ കൂടെ ഊര് തെണ്ടി നടക്കാനാണോ നിന്നെ കോളേജിൽ വിടുന്നത്… നീയീ കുടുംബത്തിന്റെ മാനം കാലയുമോടീ… നീയിനി ഈ വീടിന്റെ പുറത്തിറങ്ങുന്നത് ഞാനെങ്ങാനും കണ്ടാൽ…ആഹ്…”
ആത്മാർത്ഥ സുഹൃത്ത് അയൽക്കാരിയുമായി സല്ലപിച്ച കഥ കേട്ട് അയാൾ ചിരിച്ചു.
“കൊച്ചുകള്ളാ… എങ്ങിനെ സാധിച്ചെടുത്തു… അല്ലേലും പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്കൊരു പ്രത്യേക കഴിവാണല്ലോ… നിന്നെ പോലെയൊക്കെ ആയാൽ മതിയായിരുന്നു…”
ഭർത്താവ് മരിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും ഒരുത്തനെ നാട്ടുകാര് പിടിച്ചപ്പോൾ അയാളിൽ സദാചാരം ഒലിച്ചിറങ്ങി.
“എന്തിന്റെ കഴപ്പാണ് അവൾക്ക്… ഇതിപ്പോ ആദ്യമായിട്ടൊന്നുമായിരിക്കില്ല…
മാന്യന്മാർ തമാസിക്കുനിടത്തു ഈ വക പരിപാടിയൊന്നും പറ്റില്ല… അയ്യേ…”
കാമം ശമിപ്പിക്കാൻ മറ്റൊരുത്തിയുടെ ചൂട് പകരുമ്പോൾ അയാൾ ഉന്മാദത്തിൽ കൊഞ്ചി.
“പെണ്ണേ…എന്തൊരഴകാണു നിനക്ക്…നീയെന്നെ മത്തു പിടിപ്പിക്കുന്നു… നിന്നിലെ മധു എനിക്ക് ആവോളം നുകരണം…”
നാട്ടിലെ ലോഡ്ജിൽ നിന്നും വേശ്യാവൃത്തിക്ക് വന്ന സ്ത്രീകളെ കണ്ടയാൾ കാർക്കിച്ചു തുപ്പി.
“നാണവും മാനവുമില്ലാത്തവള്മാര്… ജീവിക്കാനാണേൽ വേറെ വല്ല പണിയുമെടുത്തു ജീവിച്ചൂടെ…”
അവസാനം അയാൾ ഫേസ്‌ബുക്കിലൂടെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചു വാചാലനായി.
“സ്ത്രീ പുരുഷന്റെ പുണ്യമാണ്. അവളുടെ ആഗ്രഹങ്ങൾക്ക് നാം ഒരിക്കലും കടിഞ്ഞാണിടരുത്. അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കുന്നവളാണ് സ്ത്രീ. പരിമിതികളുടെ വേലികെട്ടുകൾക്കുള്ളിൽ നിന്നും അവളെ മോചിതയാക്കുക. സമൂഹത്തിന്റെ നിരപ്പിലേക്ക് അവളെ ഇറക്കി വിടുക. സ്ത്രീയെന്നത് ഭീരുത്വത്തിന്റെയോ അടിമത്വത്തിന്റെയോ പര്യായമല്ല.., അവൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്…!!!”

അമീർ സ്വാലിഹ്
സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ. ഇപ്പോൾ ബാംഗ്ലൂരിൽ ഐ എ സ് കോച്ചിംഗിന് പോയിക്കൊണ്ടിരിക്കുന്നു . കൂടാതെ ബൈജൂസ് അപ്പിൽ ബിസ്സ്‌നസ് ഡെവലൊപ്മെന്റ് മാനേജർ ആയും ജോലി ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്ന് ട്രോളുകൾ മാറിയിരിക്കുന്നു. ചുണ്ടിൽ ചിരി നിറയ്ക്കുന്ന ട്രോളുകൾ ചിന്തകൾക്കുകൂടി വഴിയൊരുക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുകയാണ് ട്രോളുകൾ. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത് അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇപ്പോൾ ‘ട്രെൻഡിങ് ‘ ആയി നിൽക്കുന്ന ഒരു ഫേസ്ബുക്ക് പേജ് ആണ് ക്രിസ്ത്യൻ ട്രോൾസ്. ഒരു ശരാശരി ക്രിസ്ത്യാനിയുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയാണ് ട്രോളുകൾ ഇറങ്ങുന്നത്. ഒരു വിശ്വാസിയുടെ മതവികാരത്തെ ഒട്ടും തന്നെ മുറിപ്പെടുത്താതെ ഇറങ്ങുന്ന ട്രോളുകൾ കണ്ട് ആസ്വദിക്കുന്നവർ ഇന്നേറെയാണ്.
നാട്ടിലും വിദേശത്തും പാർക്കുന്ന പല ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുടെ സൃഷ്ടിയാണ് ഈ പേജിൽ നിറയുന്ന ട്രോളുകൾ. ഹാസ്യ നടന്മാരെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കൊണ്ട് അവ ഒരു മലയാളി ക്രിസ്ത്യാനിയുടെ പച്ചയായ ജീവിതവുമായി ചേർത്ത് വെച്ച് അതിൽ ശുദ്ധനർമം കൂട്ടികലർത്തുന്നു. പല സഭകളും നേരിടുന്ന പ്രശ്നങ്ങളും ട്രോളുകളാക്കി മാറ്റുന്നു. ആരാധനാലയങ്ങളിൽ ശരിയല്ലാത്തത് നടക്കുമ്പോൾ ട്രോളുകൾ വഴി ഹാസ്യത്തിലൂടെ തന്നെ അതിനെ വിമർശിക്കാനും ആളുകൾക്ക് സാധിക്കുന്നു. അതിനുള്ള ഇടം കൂടിയാണ് ക്രിസ്ത്യൻ ട്രോൾസ് പേജ്.

ക്രിസ്ത്യൻസിൻെറ തനതായ പാരമ്പര്യങ്ങളെയും ചടങ്ങുകളെയും വിഷയമാക്കി കൊണ്ട് ഒരു ഗ്രുപ്പ് അല്ലെങ്കിൽ ട്രോൾ പേജ് എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. ഡിയോൺ ഡൊമനിക്കിന്റെ മനസ്സിലാണ് ഈ ഗ്രൂപ്പിനെ കുറിച്ചുള്ള ആശയം മൊട്ടിട്ടത്. ക്രിസ്ത്യൻസിന്റെ കുർബാന, പ്രാർത്ഥനകൾ എന്നിവ തമാശ രൂപേണ ആളുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ ട്രോൾ ഗ്രൂപ്പിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഈ ഗ്രൂപ്പിന്റെ പ്രചരണത്തെ തുടർന്ന് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പത്രങ്ങളിലും ചാനലുകളിലും ക്രിസ്ത്യൻ ട്രോൾസിനെ കുറിച്ച് വാർത്ത വന്നിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം പേജിന്റെ അഡ്മിൻ, ഖത്തർ സ്വദേശി ഷൈൻ തോമസ് ആണ്. വിശ്വാസികളായ യുവജനങ്ങൾ തന്നെയാണ് ടീമിൽ ഉള്ളതെന്നും അവരുടെ പ്രധാന ലക്ഷ്യം വിശ്വാസസമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. “ഞങ്ങൾ വിവാദം ഉണ്ടാക്കുകയല്ല ; ഒരു ക്രിസ്ത്യാനിയുടെ ആചാരങ്ങളെയും ജീവിതരീതിയെയും തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.” ഷൈൻ പറയുന്നു.
ബൈബിൾ പഠനങ്ങൾക്കു വേണ്ടിയും ട്രോളുകൾ ഉണ്ടാക്കാറുണ്ടെന്ന് ഫേസ്ബുക് പേജ് അഡ്മിൻ ഡൊമിനിക് നെല്ലിക്കുന്നേൽ പറഞ്ഞു. ട്രോളുകൾ ഉണ്ടാക്കിയവർക്ക് ക്രെഡിറ്റ് കൊടുത്താണ് ഓരോ പോസ്റ്റും ഇടുന്നത്. ഒരു പ്രത്യേക വിഭാഗത്തെയോ സ്ഥാപനത്തെയോ വിമർശിച്ചുകൊണ്ട് ട്രോളുകൾ ഇറക്കാറില്ല. ക്രിസ്ത്യൻ ട്രോൾസ് എന്ന ഫേസ്ബുക് പേജിന് 1.2 ലക്ഷം ഫോളോവേർസ് ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 51000 ഫോളോവേഴ്സും. 1.74 ലക്ഷത്തിലധികം അംഗങ്ങളുമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ സമാഹരിച്ച ട്രോളുകൾ ജനപ്രീതിയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുകയും അഡ്മിൻമാരുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് ശേഷം അഡ്മിൻ പാനൽ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. അതുവഴി പുറത്തിറങ്ങുന്ന ട്രോളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറൽ ആയികൊണ്ടിരിക്കുന്നത്. ട്രോളുകൾ ആയുധമാവുന്ന ഈ കാലത്തിൽ വ്യത്യസ്തമായ രീതിയിലൂടെ ക്രിസ്ത്യാനികളെ ആകർഷിക്കുകയാണ് ഈ കൂട്ടായ്മ.



ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടന് മേൽ ഒളിഞ്ഞും തെളിഞ്ഞും റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് തിരഞ്ഞെടുപ്പിന് ശേഷം മാത്രം പുറത്തു വിട്ടാൽ മതിയെന്ന് ബ്രിട്ടീഷ് പാർലമെന്റ് തീരുമാനിച്ചു. ബുധനാഴ്ച പാർലമെന്റ് ചേരാനിരിക്കെയാണ് വളരെ പ്രാധാന്യമർഹിക്കുന്ന വിഷയത്തിന്മേലുള്ള തീരുമാനം എടുത്തിരിക്കുന്നത്. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കെതിരെ റഷ്യ നടത്തുന്ന നീക്കങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ട് പുറത്തു വിടണമെങ്കിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സൻറെ അനുമതി വേണം. എന്നാൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ റിപ്പോർട്ടിലെ വിവരങ്ങൾ ലോകം അറിയണമെങ്കിൽ ഏറെ നാളുകൾ വേണ്ടി വരുമെന്ന് ഉറപ്പായി.

റഷ്യയ്ക്കെതിരെ നിരവധി രാജ്യങ്ങൾ സമാനമായ ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ റഷ്യ നിരന്തരം സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്ന തരത്തിൽ വ്യാജ വാർത്ത നിർമ്മിച്ചു എന്ന് കരുതുന്നവർ ഏറെയാണ്.

ഇങ്ങനെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്നതായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പുറത്തു വിടാൻ വൈകുന്നതിനു പിന്നിലെന്തന്ന് ചോദിക്കുകയാണ് വിദേശകാര്യ രംഗത്തെ പ്രഗത്ഭർ. എന്നാൽ ഉചിതമായ സമയത്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കും എന്ന മറുപടിയാണ് ബ്രിട്ടൻ ഗവണ്മെന്റ് വക്താവ് ലോർഡ് ഹൊവേ നൽകുന്നത് . ” ഒക്ടോബർ 17ന് മാത്രമാണ് സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് പ്രസ്തുത റിപ്പോർട്ട് ഗവണ്മെന്റിന് കിട്ടുന്നത്. ഉചിതമായ സമയം പ്രധാനമന്ത്രി തീരുമാനിക്കും” ലോർഡ് ഹൊവേ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ടോർക് വെയിലെ ജാക്ക് ആൻഡ് ജിൽ ചൈൽഡ് കെയറിലെ പുരുഷ സ്റ്റാഫിനെ ആണ് രക്ഷകർത്താവിന്റെ പരാതിയെതുടർന്ന് അറസ്റ്റ് ചെയ്തത്.
പ്രമാദമായ കേസിനെ പറ്റി പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നഴ്സറിയിലെ ജീവനക്കാരനെ ജൂലൈ 29 ന് രക്ഷകർത്താവിന്റെ സംശയത്തെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് പോലീസ് 250ഓളം മണിക്കൂറത്തെ സിസിടിവി ഫൂട്ടേജ് വിശദമായി പരിശോധിച്ചു.അതിൽ നിന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു മുതൽ അഞ്ചു വരെ പ്രായമുള്ള കുട്ടികളെ നിരവധി തവണ ഉപദ്രവിച്ചതായി കണ്ടെത്തി. 100ഓളം കുടുംബങ്ങളിലെ കുട്ടികൾ എത്തുന്ന നഴ്സറിയിലെ എല്ലാ കുട്ടികളും ഉപദ്രവിക്കപ്പെട്ടതായി ഭയക്കേണ്ടതില്ല എന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ മൂലം 24 ഒക്ടോബർ മുതൽ നഴ്സറി അടച്ചിട്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നവംബർ 22 വരെ ശക്തമായ സുരക്ഷാവലയത്തിൽ തന്നെ തടവിൽ വെക്കാനാണ് തീരുമാനം. അന്വേഷണം തുടങ്ങിയ സമയത്ത് പ്രതി നാടുവിടാൻ ശ്രമിച്ചിരുന്നു.
ഒരു രക്ഷിതാവ് പറയുന്നു “എന്റെ കുട്ടി ഇരകളുടെ പട്ടികയിൽ ഇല്ല എന്ന് പോലീസ് ഉറപ്പു നൽകിയിട്ടുണ്ട്, എങ്കിലും നൂറുകണക്കിന് കുഞ്ഞുങ്ങൾ വന്നു പോയി കൊണ്ടിരുന്ന സ്ഥലത്ത് അത് സംഭവിക്കും എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല”. ഇതുവരെ തങ്ങളുടെ ഞെട്ടലും ഭയവും വിട്ടുമാറിയിട്ടില്ല എന്ന് മറ്റൊരു മാതാവും വേദനയോടെ പ്രതികരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വർക്ക് മാനസിക പിന്തുണ നൽകാനും തങ്ങളുടെ കുട്ടി ഉപദ്രവിക്കപെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താനുമായി പോലീസ് ഹെൽപ്പ് ഡെസ്ക് തുടങ്ങി.

പോലീസുമായി സഹകരിച്ച് വേണ്ടുന്ന സഹായങ്ങൾ ചെയ്യുമെന്ന് ടോർബേ ചിൽഡ്രൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ നാൻസി മീഹൻസ ഉറപ്പുനൽകി. കുട്ടികളുടെ ഭാവിയിൽ ആശങ്ക ഉള്ളവർക്കും താല്പര്യമുള്ള വർക്കും ആവശ്യമെങ്കിൽ ബന്ധപ്പെടാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സേവനം ലഭ്യമാണ്.
ഹെൽപ്പ് ലൈൻ-018032088820-
ഇസ്‌തംബുൾ/ദമാസ്‌കസ്∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ–ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരിയും പിടിയിൽ. ബഗ്ദാദിയുടെ മുതിർന്ന സഹോദരിയായ റാസ്‌മിയ അവാദാണു ഭർത്താവിനും മക്കൾക്കും മരുമകള്‍ക്കുമൊപ്പം തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വടക്കന്‍ സിറിയയിൽ തുർക്കിയുടെ നിയന്ത്രണത്തിലുളള അസാസ് നഗരത്തിലെ പട്രോളിങ്ങിനിടെയായിരുന്നു റാസ്മിയയെ പിടികൂടിയത്. അലെപ്പോ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ് ഈ നഗരം.
തിങ്കളാഴ്ച വൈകിട്ട് ഒരു ട്രക്കിലെ കണ്ടെയ്നറിൽ നിന്നാണ് ഇവരെയും കുടുംബത്തെയും പിടികൂടിയതെന്നാണു വിവരം. ഇവരുടെ അഞ്ചു മക്കളും ഒപ്പമുണ്ടായിരുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. കണ്ടെയ്നറിനകത്തു കുടുംബത്തോടെ താമസിച്ചു വരികയായിരുന്നെന്നാണു കരുതുന്നത്. റാസ്മിയയെയും ഭർത്താവിനെയും മരുമകളെയും നിലവിൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഏതൊക്കെ സമയത്ത് ബഗ്ദാദിക്കൊപ്പം ഉണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു ചോദിച്ചറിയാനുള്ളത്. റാസ്മിയയുടെ അഞ്ചു കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
ഇന്റലിജൻസിനെ സംബന്ധിച്ച് ഐഎസിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘സ്വർണഖനിയാണ്’ ഇവരെന്നാണു പേരു വെളിപ്പെടുത്താത്ത തുർക്കി സുരക്ഷാ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജൻസികളോട് പറഞ്ഞത്. ഐഎസിന്റെ ഘടനയും ആഭ്യന്തര വിഷയങ്ങളും ഉൾപ്പെടെ അറിവുള്ളവരാണ് അറുപത്തിയഞ്ചുകാരിയായ ഇവരെന്നാണു കരുതുന്നത്. റാസ്മിയയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഇന്റലിജൻസിനുള്ളത്.

അറസ്റ്റിലായത് റാസ്മിയ തന്നെയാണെന്നും, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ തുർക്കിയുടെ പ്രതിബദ്ധതയാണ് ഇതു കാണിക്കുന്നതെന്നും പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഓഫിസ് അറിയിച്ചു. ഭീകരതയ്ക്കെതിരെയുള്ള എല്ലാ പോരാട്ടവും തുടരുമെന്നും പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്റെത്തിൻ അൽത്തൂൻ വ്യക്തമാക്കി. ഐഎസിനെപ്പറ്റി നിലവിലുള്ള രഹസ്യവിവരങ്ങൾ വിപുലീകരിക്കാനും കൂടുതലറിയാനും സാധിക്കുന്നതോടെ ഒളിവിലെ കൂടുതൽ ഭീകരന്മാരെ തകർക്കാനാകുമെന്നും തുർക്കി വ്യക്തമാക്കി.
വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബില്‍ ഒക്ടോബർ 23ന് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഐഎസ് വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ അബു ഇബ്രാഹിം അൽ–ഹാഷിമി അൽ–ഖുറൈഷി എന്ന പുതിയ നേതാവിനെ ഭീകരസംഘടന തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇയാളുടെ ഐഎസിലെ സ്ഥാനത്തെപ്പറ്റിയോ ഏതു രാജ്യക്കാരനാണെന്നോ തുടങ്ങിയ യാതൊരു വിവരവും ഇന്റലിജൻസിനു ലഭിച്ചിട്ടില്ല. അൽ–ഖുറൈഷിയെപ്പറ്റിയുള്ള വിവരങ്ങൾ അറിയുന്നതിനുള്ള അവസരം കൂടിയാണു റാസ്മിയയിലൂടെ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
2014 മുതൽ 2017 വരെ ഇറാഖിലെയും സിറിയയിലെയും സുപ്രധാന നഗരങ്ങൾ ഉൾപ്പെടെ കീഴടക്കി സ്വന്തം ഭരണകൂടം സ്ഥാപിച്ചിരുന്നു ബഗ്ദാദി. അക്കാലയളവിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭീകരരെപ്പറ്റിയുള്ള വിവരങ്ങളും അധികമൊന്നും ലഭ്യമായിട്ടില്ല. പലരും മറ്റു പേരുകളിലാണ് സജീവമായിട്ടുള്ളത് തന്നെ. അൽ–ഖുറൈഷിയും അത്തരമൊരാളായിരിക്കാമെന്നാണ് യുഎസ് കരുതുന്നതും.
2019 ആദ്യം, ഐഎസിന്റെ സുപ്രധാന അധികാര കേന്ദ്രങ്ങൾ യുഎസിന്റെ നേതൃത്വത്തിൽ സഖ്യസൈനികർ തകർത്തതോടെ ഒട്ടേറെ ഭീകരർ വടക്കുപടിഞ്ഞാറൻ സിറിയയിലേക്കു രക്ഷപ്പെട്ടിരുന്നു. പലരും സിറിയയിലെയും ഇറാഖിലെയും മരുഭൂമി താണ്ടുന്നതിനിടെ മരിച്ചു വീണു. എല്ലാ പ്രതിബദ്ധങ്ങളും കടന്ന് സിറിയയിലെത്തിയവരിൽ ബഗ്ദാദിയുടെ വിശ്വസ്തരും ബന്ധുക്കളുമുണ്ടായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്.

മറ്റിടങ്ങളിൽ നിന്നുള്ള ഐഎസ് ഭീകരർക്ക് സിറിയയിലേക്കു കടക്കാനുള്ള ‘സ്മഗ്ലിങ് റൂട്ടിൽ’ ഉൾപ്പെട്ടതാണ് റാസ്മിയയെ പിടികൂടിയ അസാസ് നഗരം. 2016ൽ ഈ മേഖലയിൽ നിന്ന് ഐഎസ് ഭീകരരെയും സിറിയൻ കുർദ് പോരാളികളെയും തുർക്കി തുരത്തിയിരുന്നു. എങ്കിലും മേഖലയിൽ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ സജീവമായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്. അസസിനോടു ചേർന്നുള്ള യൂഫ്രട്ടീസ് ഷീൽഡ് സോൺ എന്നറിയപ്പെടുന്ന ഭാഗം സിറിയൻ സൈന്യത്തിന്റെ കീഴിലാണ്.
‘പുതുതായി ഐഎസ് പദ്ധതിയിടുന്ന ആക്രമണങ്ങളെപ്പറ്റി റാസ്മിയയ്ക്ക് അറിയുമെന്നു തോന്നുന്നില്ല. പക്ഷേ സ്മഗ്ലിങ് റൂട്ടിനെപ്പറ്റി വ്യക്തമായ ധാരണ അവർക്കുണ്ട്. ബഗ്ദാദിയുടെ വിശ്വസ്തർ, സഹായത്തിനു നിന്ന മറ്റു ഭീകരസംഘടനകൾ, ഇറാഖിൽ നിന്ന് സിറിയയിലേക്ക് എത്താൻ സഹായിച്ചവർ തുടങ്ങിയവയിൽ ഉൾപ്പെടെ റാസ്മിയയ്ക്ക് അറിവുണ്ടാകും…’ ഹഡ്സൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭീകരവിരുദ്ധ വിഷയ വിദഗ്ധൻ മൈക്ക് പ്രെഗെന്റ് ബിബിസിയോടു പറഞ്ഞു. ഐഎസ് ഭീകരർ ഏതെല്ലാം വഴികളിലൂടെയാണ് തങ്ങളുടെ കുടുംബാംഗങ്ങളെ വിവിധ രാജ്യങ്ങളിലേക്കു മാറ്റുന്നതെന്നു വ്യക്തമാക്കാനും റാസ്മിയ സഹായിക്കുമെന്നാണു സൂചന.
തുർക്കിയുടെ വരവിനെ തുടർന്ന് യുഎസ് സിറിയയിലെ പല കേന്ദ്രങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചിരുന്നു. ഇതിന്റെ പേരിൽ വൻവിമർശനം നേരിടുന്നതിനിടെയായിരുന്നു തുർക്കിയുടെ നിർണായക നീക്കം. അതിനിടെ, ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ബിർമിങ്ഹാം: മാഞ്ചസ്റ്ററിലെ പാഴ്‌സ് വുഡ് സ്കൂളിൽ തയ്യാറാക്കിയ ശ്രീദേവി നഗർ വേദിയിൽ വൻ ജനാവലിയെ സാക്ഷി നിർത്തി പത്താമത് യുക്മ കലാമേള കൊടിയിറങ്ങുമ്പോൾ വിജയ കിരീടത്തിൽ മുത്തമിട്ടത് ബർമിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റി. ആവേശകരമായ പോരാട്ടത്തിൽ 87 പോയിന്റ് നേടിയാണ് ബിസിഎംസി വിജയം കൈവരിച്ചത്. ഒരു പരിധി വരെ പറഞ്ഞാൽ മിഡ്‌ലാൻഡിന്റെ കിരീടം ബി സി എം സി യുടേതാണ് എന്ന് പറഞ്ഞാൽ ഒട്ടും കൂടുതൽ അല്ല എന്ന് സാരം. റീജിയണ് കിട്ടിയ 137 പോയിന്റിൽ 87 പോയിന്റും ബി സി എം സി യുടെ സംഭാവനയായിരുന്നു. തൊട്ടു പിന്നാലെ 67 പോയിന്റ് നേടി ഈസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52 പോയിന്റോടെ ആതിഥേയരായ മാഞ്ചസ്റ്റർ അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.
സംഘാടനമികവും ഒത്തൊരുമയുമാണ് അസോസിയേഷന്റെ വിജയത്തിനു കാരണം എന്ന് ബിസിഎംസി പ്രസിഡന്റ് ശ്രീ. സാന്റോ ജേക്കബ് വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അസോസിയേഷൻ അംഗങ്ങളെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ദേവനന്ദ ബിബി രാജാണ് കലാതിലകം. 15 പോയിന്റുമായി ടോണി അലോഷ്യസ് കലാപ്രതിഭയുമായി. ഈവ മറിയം കുര്യാക്കോസ് നാട്യമയൂരം സ്വന്തമാക്കിയപ്പോൾ, ബിസിഎംസി യിൽ നിന്നുള്ള സൈറ മരിയ ജിജോ ഭാഷാകേസരി പുരസ്‌കാരം സ്വന്തമാക്കി.
2019 കലാമേളയിൽ ജേതാക്കളായ ബി സി എം സി യുടെ ഭാരവാഹികൾ

വെറും ഒരു വർഷത്തെ ഇടവേള മാത്രമേ ബി സി എം സി നൽകിയുള്ളു കിരീടം തിരിച്ചുപിടിക്കാൻ… അവരുടെ നിർലോഭമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവരും തോളോടുതോൾ ചേരുമ്പോൾ വിജയം താനേ വന്നു കൊള്ളും എന്ന് തെളിയിക്കുന്നതാണ് ബി സി എം സി യുടെ ഈ വിജയം. വിജയങ്ങളിൽ മതിമറക്കാതെ നാളകളെ എങ്ങനെ കാണണം എന്ന് ഗൃഹപാഠം ചെയ്യുന്ന ബി സി എം സി എന്ന പാണ്ഡവപ്പട പുതിയ വിജയതീരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. യുകെയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക നൽകി അവരുടെ യാത്ര തുടരുന്നു… മറ്റൊരങ്കത്തിനായി…
സർക്കാർ സർവീസ് ലക്ഷ്യം വയ്ക്കുന്ന തൊഴിലന്വേഷകർക്കു മുന്നിൽ തുറക്കുന്നത് അവസരങ്ങളുടെ പെരുമഴക്കാലം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ അവസരം നൽകുന്ന എൽഡി ക്ലാർക്ക്, കെഎഎസ് ഉൾപ്പെടെയുള്ള വമ്പൻ വിജ്ഞാപനങ്ങളാണ് ഉടൻ വരാനിരിക്കുന്നത്. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, ഫയർമാൻ ഉൾപ്പെടെയുള്ള വലിയ പരീക്ഷകളും ചേരുമ്പോൾ പിഎസ്‌സിയുടെ തിരഞ്ഞെടുപ്പു നടപടികൾക്കു കൂടുതൽ ചൂടുപിടിക്കും. ഇനിയുള്ള മാസങ്ങളിൽ ഉദ്യോഗാർഥികൾ അൽപം മനസ്സു വച്ചാൽ 2020 ൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാൻ കഴിയും.
ഗ്ലാമർ പരീക്ഷ LDC !
∙ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാപനമാണ് എൽഡി ക്ലാർക്ക്.
∙ നവംബർ 15 നു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും.
∙ പരീക്ഷ 2020 ജൂണിനു ശേഷം.
∙ മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2016 നവംബർ 25 ന്.
∙ കഴിഞ്ഞ തവണത്തെ മൊത്തം അപേക്ഷകർ: 17,94,091.
∙ ഇത്തവണ പ്രതീക്ഷിക്കുന്നത്: 20 ലക്ഷം അപേക്ഷകരെ.
∙ കഴിഞ്ഞ തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷ നടന്നത്: 2017 ജൂൺ 17 മുതൽ ഓഗസ്റ്റ് 26 വരെ ആറു ഘട്ടമായി.
∙ ഇത്തവണ 8 മുതൽ 10 ഘട്ടമായിട്ടാകും 14 ജില്ലകളിലെയും പരീക്ഷകൾ.
∙ സിലബസ്: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലിഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശിക ഭാഷ (മലയാളം/ തമിഴ്/ കന്നട). ഇത്തവണയും ഇതിൽ മാറ്റം വരാൻ സാധ്യതയില്ല.
∙ ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്കു തമിഴിലും കന്നടയിലും ചോദ്യം ലഭ്യമാക്കും.
∙ 2018 ഏപ്രിൽ 2 നു നിലവിൽ വന്ന ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2021 ഏപ്രിൽ 1 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു തീരുമാനം.
∙ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നിയമനശുപാർശ ലഭിച്ചത്: 3784 പേർക്ക്.
∙ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ നിയമനം പ്രതീക്ഷിക്കാവുന്നത്: എണ്ണായിരത്തിലേറെപ്പേർക്ക്.
∙ നടക്കാനിരിക്കുന്ന എൽഡിസി പരീക്ഷകളിൽ നിന്നു പ്രതീക്ഷിക്കാവുന്ന നിയമനം: എണ്ണായിരത്തിലേറെ.
KAS: കേരളത്തിന്റെ ‘IAS’
∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) വിജ്ഞാപനം ഉടൻ.
∙ കരട് വിജ്ഞാപനം ഒക്ടോബർ 22 നു ചേർന്ന പിഎസ്‌സി യോഗം ചർച്ച ചെയ്തു.
∙ പിഎസ്‍സി ഉദ്ദേശിക്കുന്നത് കേരളപ്പിറവി ദിവസമായ നവംബർ ഒന്നിനു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ.
∙ പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ നടത്തിയേക്കും. മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ ഏകദേശ സമയക്രമവും വിജ്ഞാപനത്തിൽ ഉണ്ടാവും.
∙ ഒഴിവുകളുടെ എണ്ണം സർക്കാർ ഇതുവരെ പിഎസ്‌സിയെ ഇതുവരെ അറിയിച്ചിട്ടില്ല. അതിനാൽ പ്രതീക്ഷിത ഒഴിവുകളിലേക്കായിരിക്കും വിജ്ഞാപനം. വിജ്ഞാപനം പ്രസിദ്ധീകരിക്കുംമുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതും ഉൾപ്പെടുത്തും.
∙ പ്രാഥമിക പരീക്ഷ 2020 ജൂണിനു മുൻപു നടത്താനാണു പിഎസ്‌സി ആലോചന.
പുത്തൻ പരീക്ഷ, ഓഫിസ് അറ്റൻഡന്റ്
∙ സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഓഡിറ്റ് തുടങ്ങിയവയിൽ പത്താം ക്ലാസുകാർക്ക് ഓഫിസ് അറ്റൻഡന്റ് ആകാം.
∙ ഈ തസ്തികയിലേക്കു പിഎസ്‍സി നടത്തുന്ന ആദ്യ പരീക്ഷയാണിത്.
∙ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ: 64 (സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നിന്ന്).
∙ പ്രതീക്ഷിക്കാവുന്നത്: അഞ്ഞൂറോളം നിയമനം (പിഎസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ).
∙ അടിസ്ഥാന യോഗ്യത: എസ്എസ്എൽസി വിജയം.
∙ സംസ്ഥാനതലത്തിലെ അപേക്ഷകർ: 10.59 ലക്ഷം.
∙ 2020 ജൂൺ അവസാനമോ ജൂലൈയിലോ പരീക്ഷ നടത്താൻ സാധ്യത.
∙ സംസ്ഥാനതല തിരഞ്ഞെടുപ്പാണെങ്കിലും പരീക്ഷ മൂന്നോ നാലോ ഘട്ടമാകും.
∙ സിലബസ്: തീരുമാനമായിട്ടില്ല. എൽഡി ക്ലാർക്കിന്റേതിനു സമാനമാകുമോ ലാസ്റ്റ് ഗ്രേഡിന്റേതിനു സമാനമാകുമോ എന്നാണു പ്രധാന ആശയക്കുഴപ്പം.
∙ എൽജിഎസ് മാനദണ്ഡമാക്കിയാൽ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങളാവും സിലബസിൽ.
ഫയറിലേക്ക് ആൺ, പെൺ സേന
∙ ഫയർ ആൻഡ് റസ്ക്യു സർവീസിൽ ഫയർമാൻ (ട്രെയിനി) വിജ്ഞാപനം അടുത്തിടെ പുറത്തിറങ്ങി.
∙ ഫയർവുമൺ വിജ്ഞാപനവും വൈകാതെ.
∙ രണ്ടിനും ഒരേ യോഗ്യത.
∙ പരീക്ഷ രണ്ടു തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും.
∙ ഫയർമാൻ അപേക്ഷകർ ഇതുവരെ: 95,000.
∙ അപേക്ഷ സ്വീകരിക്കുന്നത്: നവംബർ 20 വരെ.
∙ പ്രതീക്ഷിക്കുന്ന അപേക്ഷകർ: 3 ലക്ഷം.
∙ മുൻ വിജ്ഞാപനപ്രകാരം അപേക്ഷിച്ചത്: 2.71,782 പേർ.
∙ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 2018 ഡിസംബർ 17.
∙ ഇതുവരെ നിയമനം ലഭിച്ചത്: 361 പേർക്ക്.
∙ ലിസ്റ്റിന്റെ കാലാവധി: ഒരു വർഷം.
∙ പ്രതീക്ഷിക്കുന്ന നിയമനം: അഞ്ഞൂറിലേറെ.
∙ ഫയർവുമൺ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്: 100.
ആദ്യം വരും, ഇൻസ്പെക്ടർ
∙ സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ 2020 ആദ്യം നടത്തിയേക്കും.
∙ വിഇഒമാരിൽനിന്നു തസ്തികമാറ്റം വഴി ജൂനിയർ കോഓപ്പേറ്റീവ് ഇൻസ്പെക്ടറാകാനുള്ള പരീക്ഷയും ഇതോടൊപ്പം നടത്തും.
∙ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയ്ക്ക് അപേക്ഷ നൽകിയത്: 80,515 പേർ.
∙ നിയമനം പ്രതീക്ഷിക്കാവുന്നത്: 750 ൽ അധികം പേർക്ക്.
∙ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്: 935 പേർക്ക്.
∙ മുൻ റാങ്ക് ലിസ്റ്റ് കാലഘട്ടം: 2015 ഓഗസ്റ്റ് 17 മുതൽ 2018 ഓഗസ്റ്റ് 16 വരെ.
പരീക്ഷകൾ നീളാൻ കാരണം പുതിയ സുരക്ഷാനടപടികൾ
സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‍സി ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കിയാണ് ഇപ്പോൾ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ പിഎസ്‌സി നടത്തുന്നത്. പരമാവധി 2.5 ലക്ഷം പേർക്കേ ഒരു ദിവസം പരീക്ഷ നടത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് എൽഡി ക്ലാർക്ക് പരീക്ഷകളുടെ എണ്ണം 8 മുതൽ 10 വരെ ഘട്ടങ്ങളാക്കേണ്ടിവരിക.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- മദർ കെയർ കമ്പനിയുടെ ബ്രിട്ടനിലെ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലേക്ക്. ഇതിലൂടെ രണ്ടായിരത്തി അഞ്ഞൂറോളം പേരുടെ ജോലിയാണ് ഭീഷണിയിൽ ആയിരിക്കുന്നത്. സ്കൈ ന്യൂസ് പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ കമ്പനി തന്നെയാണ് ഈ വാർത്ത സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ അഡ്മിനിസ്ട്രേറ്റർമാരുടെ കയ്യിൽ ഏൽപ്പിക്കാനുള്ള തീരുമാനത്തിലാണ്. 58 വർഷത്തോളം പഴക്കമുള്ള മദർ കെയർ സ്ഥാപനങ്ങളിൽ ഇതിനോടകം തന്നെ ബ്രിട്ടണിൽ 55 എണ്ണം പൂട്ടിയിരിക്കുകയാണ്. മൊത്തം 79 സ്ഥാപനങ്ങളാണ് മദർ കെയറിനു ബ്രിട്ടണിൽ ഉള്ളത്.

കമ്പനി അവരുടെ പെൻഷൻ സ്കീമുകൾ എല്ലാം തന്നെ ബ്രിട്ടനിൽ നിന്നും മാറ്റി മുഖ്യ ബ്രാഞ്ചിലേക്ക് നീക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കുന്ന മാർക്ക് ന്യൂട്ടൺ ജോൺസ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മെയിൽ ഇദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു എങ്കിലും, 44 ദിവസത്തിനുശേഷം തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം കൊണ്ട് തന്നെ ഏകദേശം 36 മില്യൺ പൗണ്ടാണ് കമ്പനിക്ക് നഷ്ടം വന്നിരിക്കുന്നത്. മദർ കെയറിന്റെ ബ്രിട്ടണിലെ റീട്ടെയിൽ ഡിവിഷനിൽ ഏകദേശം അഞ്ഞൂറോളം മുഴുവൻസമയ തൊഴിലാളികളും, രണ്ടായിരത്തോളം പാർടൈം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.

2018 മെയ് മുതൽ തന്നെ കമ്പനിയുടെ ബ്രിട്ടണിലെ ബിസിനസിനെ കുറിച്ച് പഠിച്ചു വരികയായിരുന്നു എന്നും, ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തതുകൊണ്ടാണ് കമ്പനിയുടെ സ്ഥാപനങ്ങൾ പൂട്ടുന്നത് എന്നും കമ്പനി വക്താക്കൾ അറിയിച്ചു. എന്നാൽ നഷ്ടപ്പെടുന്നവരുടെ ജോലിയെപ്പറ്റി കമ്പനി ഒന്നും അറിയിച്ചിട്ടില്ല. കമ്പനി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് ഏർപ്പെടുത്താനാണ് തീരുമാനം.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ സ്റ്റാഫുകളുടെ അഭാവം പരിഹരിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ നിന്നും ഡോക്ടർമാരെയും, നേഴ്സുമാരെയും റിക്രൂട്ട് ചെയ്യാനുള്ള എൻ എച്ച് എസിന്റെ തീരുമാനത്തെ എതിർത്ത് ബ്രിട്ടൺ ആഭ്യന്തരവകുപ്പ്. നേരത്തെ ഹെൽത്ത് സെക്രട്ടറിയും മറ്റും അംഗീകരിച്ചിരുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവുകയില്ല എന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തോട് എൻ എച്ച് എസ് അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്നും, ഇത് തടയുന്നത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ നീക്കമാണെന്നും എൻഎച്ച്എസ് വക്താവ് പറഞ്ഞു. ഇംഗ്ലണ്ടിൽ തന്നെ ഏകദേശം പതിനായിരത്തോളം വേക്കൻസികൾ ആണ് ഉള്ളത്.

മെഡിക്കൽ ട്രെയിനിങ് ഇനിഷ്യേറ്റീവ് (എം റ്റി ഐ ) യുടെ ഭാഗമായി ഏകദേശം ആയിരത്തോളം ഡോക്ടർമാരാണ് മറ്റ് രാജ്യങ്ങളിൽ നിന്നും എല്ലാ വർഷവും ബ്രിട്ടണിൽ എത്തുന്നത്. ഈ പദ്ധതിയിലൂടെ കൂടുതൽ ഡോക്ടർമാർ ബ്രിട്ടണിൽ എത്തുന്നത് കാണുവാനാണ് ആരോഗ്യവകുപ്പും എൻ എച്ച് എസ്സും ആഗ്രഹിക്കുന്നതെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. ഈ പദ്ധതിയിലൂടെ വികസിത-വികസ്വര രാജ്യങ്ങളിലെ അനേകം ഡോക്ടർമാർക്ക് ബ്രിട്ടണിൽ ജോലിചെയ്യാനും, പഠിക്കാനുമുള്ള അവസരങ്ങളാണ് ലഭിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസും ആഭ്യന്തരവകുപ്പിന്റെ ഈ തീരുമാനത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് തന്ന ഉറപ്പുകൾ പലതും ലംഘിക്കപ്പെടുകയാണെന്ന് കോളേജ് പ്രസിഡന്റ് ആൻഡ്രൂ ഗൊഡ്ഡഡ് രേഖപ്പെടുത്തി. രോഗികൾക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ ജീവനക്കാരുടെ അഭാവം മൂലം പലപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പലഭാഗത്തുനിന്നും വന്നിട്ടുണ്ട്. ആവശ്യമായ തീരുമാനമെടുക്കുമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഭാഗത്തു നിന്നുള്ള പ്രതികരണം.