പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ പഴയ മന്ത്രിസഭയിൽ പൊളിച്ചുപണി നടത്തി ബോറിസ് ജോൺസൺ. തെരഞ്ഞെടുപ്പിൽ 66% വോട്ടുകളും നേടി ബ്രിട്ടനെ ഭരിക്കാൻ തുടങ്ങിയ ജോൺസൺ, തന്നോടൊത്ത് പ്രവർത്തിക്കുവാൻ മികച്ച ടീമിനെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയതിനുപിന്നാലെ പുതിയ സർക്കാരിലേക്കില്ലെന്നറിയിച്ച് പല മന്ത്രിമാരും രാജിവെച്ചിരുന്നു. ഫിലിപ്പ് ഹാമ്മൻഡ് ( ധനകാര്യം ), അലൻ ഡങ്കൻ ( വിദേശകാര്യം ), പെന്നി മോർഡോണ്ട് ( പ്രതിരോധം ), ഗെഗ് ക്ലാർക് (ബിസിനസ് ), ലിയാം ഫോക്സ് ( വാണിജ്യം ) തുടങ്ങിയവർ പുതിയ സർക്കാരിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജോൺസൺ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സർക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഇടം നേടി. ഇന്ത്യൻ വംശജ പ്രീതി പട്ടേലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കൺസേർവേറ്റിവ് പാർട്ടി അംഗമായ ഈ 47 കാരി ബ്രിട്ടീഷ് സർക്കാരുകളിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. തെരേസ മേ മന്ത്രിസഭയിൽ രാജ്യാന്തര മന്ത്രിയായിരുന്ന പ്രീതി പട്ടേൽ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തെ തുടർന്ന് 2017 നവംബറിൽ രാജി വെച്ചിരുന്നു. ജോൺസന്റെ അനുയായിയും കടുത്ത ബ്രെക്സിറ്റ് വാദിയുമായ പ്രീതി പട്ടേൽ ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിയാണ്. ഇൻഫോസിസ് സ്ഥാപകനായ എൻ. ആർ. നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാകിയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. റിച്ച്മണ്ടിലെ എംപിയായ ഋഷി സുനാക് ഇനി ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറി കൂടിയാണ്. മന്ത്രിസഭാ യോഗങ്ങളിൽ അദ്ദേഹത്തിന് ഇനി പങ്കെടുക്കാൻ സാധിക്കും. ജൂനിയർ മിനിസ്റ്ററായ ഇന്ത്യൻ വംശജൻ അലോക് ശർമയെ ഇന്റർനാഷണൽ ഡെവലപ്പ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

പുതിയ മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ ഉണ്ട്. പഴയ മന്ത്രിസഭയിൽ നിന്ന് 9 പേരും. ബോറിസ് ജോൺസനൊപ്പം മത്സരിച്ച സാജിദ് ജാവീദ് ആണ് പുതിയ ധനകാര്യ മന്ത്രി. രാജിവെച്ച ഫിലിപ്പ് ഹാമ്മണ്ടിന് പകരമായാണ് ജാവീദ് എത്തുന്നത്. 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമായ ജാവീദ്, തെരേസ മേയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരുന്നു. മേയുടെ കാലത്ത് ബ്രെക്സിറ്റ് മന്ത്രി ആയിരിക്കുകയും തുടർന്ന് 2018 നവംബറിൽ രാജി വെക്കുകയും ചെയ്ത ഡൊമിനിക് റാബ് പുതിയ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആണ്. ബ്രെക്സിറ്റ് സെക്രട്ടറിയായി സ്റ്റീഫൻ ബാർക്ലെ തുടരും. ബെൻ വല്ലാസ് ആണ് പ്രതിരോധ സെക്രട്ടറി. മുൻ മന്ത്രിയും മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള ആളാണ് വല്ലാസ്. ലിസ് ട്രസ് ( വാണിജ്യം ), ഗവിൻ വില്യംസൺ ( വിദ്യാഭ്യാസം ), തെരേസ വില്ലേഴ്‌സ് ( പരിസ്ഥിതി ), ഗ്രാന്റ് ഷാപ്പ്സ് ( ഗതാഗതം ), മാറ്റ് ഹാൻകോക് ( ആരോഗ്യം ), ആൻഡ്രിയ ലീഡ്‌സം ( ബിസിനസ് ), റോബർട്ട് ബക്ക്ലാൻഡ് ( നീതിന്യായം ) എന്നിവരാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയ പ്രമുഖർ. പാർട്ടി നേതൃത്വസ്ഥാനത്തേക്ക് ബോറിസ് ജോൺസന്റെ എതിരാളി ആയിരുന്ന ജെറമി ഹണ്ട് പുതിയ മന്ത്രിസഭയിൽ ഇല്ല.
യുകെയുടെ ചരിത്രത്തിലേക്കും രണ്ടാമത് റെക്കോർഡ് ടെമ്പറേച്ചർ 38.1 ഡിഗ്രിസെൽഷ്യസ്(100.6f)
കേംബ്രിഡ്ജിൽ രേഖപ്പെടുത്തി . രണ്ടായിരം ആണ്ടിൽ 38.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും ഉയർന്ന ടെമ്പറേച്ചർ രേഖപ്പെടുത്തിയത്.100 ഫാരെൻഹീറ്റിനു മുകളിൽ ടെമ്പറേച്ചർ ഉയരുന്നത് യുകെയുടെ ചരിത്രത്തിൽ തന്നെ രണ്ടാമതാണ്. ചൂടിന്റെ ആധിക്യം റെയിൽവേ യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും റെയിൽവേ കേബിളുകളും ലൈനുകളും തകരാറിലായി. അത്യാവശ്യഘട്ടങ്ങളിൽഅല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സേവനദാതാക്കൾ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും കുത്തിനിറച്ച രീതിയിലുള്ള യാത്രകളും കനത്ത അസൗകര്യം സൃഷ്ടിക്കും. 26ൽ 20 റെയിൽവേ കമ്പനികളും സ്പീഡ് റെസ്ട്രിക്ട് ചെയ്തിരിക്കുകയോ ട്രെയിൻ കാൻസൽ ചെയ്തിരിക്കുകയോ ആണ്.

യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കനത്ത ചൂടാണ് അനുഭവിക്കുന്നത്. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ ബ്രിട്ടീഷ് ജനതയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നില തുടരുകയാണെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്ര പോകേണ്ടതില്ല എന്നാണ് ചില രസികന്മാരുടെ കണ്ടെത്തൽ. ബോധവൽക്കരണത്തിനായി എന്നത്തേതിലും അധികമായി ഇന്റർനെറ്റ് മിംസ് ആണ് ഉപയോഗിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ചൂടിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട് യു കെ ക്കാർ. കൂടുതൽ വെള്ളം കുടിക്കുക, നിലവാരമുള്ള സൺസ്ക്രീൻ ഉപയോഗിക്കുക, ചെറിയകുട്ടികളെ നേരിട്ട് വെയിലേൽക്കാതെ നോക്കുക, തുറന്ന ജലാശയങ്ങളിൽ നീന്താനിറങ്ങതിരിക്കുക തുടങ്ങി സാധാരണ മുൻകരുതലുകൾക്കൊപ്പം ഫാൻ ശരീരത്തിൽ ഘടിപ്പിച്ചു സഞ്ചരിക്കുക, കിടക്കും മുൻപ് തലയണ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഗ്രീൻ ഹൗസ് ഗ്യാസ് ആയ കാർബൺഡയോക്സൈഡ് പുറന്തള്ളൽ അധികം ആയതിനാലാണ് ഉഷ്ണതരംഗം യൂറോപ്പിൽ ഒട്ടാകെ ശക്തി പ്രാപിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.

അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .

കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .
യു കെ യിലെ ഏഷ്യൻ റെസ്റ്റോറന്റ്കളുടെ തകർച്ചയെ സംബന്ധിച്ചു മനസിലാക്കാൻ സൗത്ത് ഹാളിലുള്ള ആഷസ് റെസ്റ്റോറന്റിൽ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ ആൻഡി സ്ട്രീറ്റിനു മലയാളികളുടെ പാചകകലയിലെ മികവ് പകര്‍ന്നു നല്‍കാന്‍ അവസരം ലഭിച്ചത് പട്ടാമ്പി സ്വദേശി സുനില്‍ മേനോനാണ്. ഹോട്ടലിലെ പാചക വിദഗ്ദ്ധന്റെ ഡ്രസ്സ് ധരിച്ച് മേയര്‍ അടുക്കളയില്‍ എത്തി സുനിലിനോടൊപ്പം കോറിയാണ്ടര്‍ ചിക്കന്‍ ഉണ്ടാക്കി കഴിച്ചാണ് മേയർ മടങ്ങിയത്.
അടുക്കളയില്‍ ചൂടത്തു ജോലി ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് അദ്ദേഹം മനസ്സിലാക്കി. ക്രമാതീതമായി യു കെ യിലെ ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ അടഞ്ഞുപോകുന്നതിന്റെ കാരണം ഷെഫ് മാര്‍ക്ക് വിസ നൽകാത്തതുകൊണ്ടാണെന്ന് സുനില്‍ അദ്ദേഹത്തെ ബോധിപ്പിച്ചപ്പോള്‍ ആ വിഷയം സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കാമെന്നു മേയര്‍ വാക്ക് നൽകുകയും ചെയ്‌തു.
ഹോട്ടല്‍ വൃവസായ രംഗത്തെ ഈ തകര്‍ച്ച സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മേയറുടെ സന്ദര്‍ശനം ബി ബി സി വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്. 
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്നലെ അധികാരമേറ്റു. എതിർ സ്ഥാനാർഥിയായ ജെറമി ഹണ്ടിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തെരേസ മേയുടെ പതനത്തിന് കാരണം ബ്രെക്സിറ്റ് എന്ന വിഷയം ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ബോറിസ് ജോൺസൺ ആദ്യമായി നേരിടുന്ന വലിയ വെല്ലുവിളി. ഒക്ടോബർ 31 കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വിടും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇനി യാതൊരു വിധത്തിലുള്ള വിട്ടുവീഴചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. അതിനാൽ ജോൺസന്റെ മുമ്പിൽ അവശേഷിക്കുന്നത് ഇനി വെറും 99 ദിനങ്ങൾ. ബ്രെക്സിറ്റ് എന്ന വലിയ പ്രശ്നം കാരണം മറ്റ് പല കാര്യങ്ങൾക്കും മേയുടെ ഭരണകാലത്തു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. ഇത് യുകെയുടെ ഭാവിയെതന്നെ ബാധിച്ചു. എന്നാൽ ബോറിസ് ജോൺസൺ തന്റെ ഭരണത്തിന്റെ ആരംഭകാലത്തിൽ ബ്രെക്സിറ്റ് കൂടാതെ ശ്രദ്ധ ചെലുത്തേണ്ട അനേകം വിഷയങ്ങൾ ഉണ്ട്.

അതിൽ പ്രധാനമായ ഒന്ന് ബ്രിട്ടനിലെ സ്കൂളുകൾക്കുള്ള ഫണ്ടിംഗ് ആണ്. മേയുടെ ഭരണനാളുകളിൽ സ്കൂൾ ഫണ്ടിംഗ് തൃപ്തികരമായിരുന്നില്ല.എന്നാൽ ഇത് ബോറിസ് ജോൺസൺ കാര്യമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്. വിദ്യാർത്ഥികൾക്കുള്ള ഫണ്ടിംഗ് ഒരു വർഷത്തിൽ £5000 ആയി ഉയർത്തുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെയെങ്കിൽ എകദേശം 50 മില്യൺ പൗണ്ട് ഇതിനായി വേണ്ടിവരും. ബ്രെക്സിറ്റ് പ്രശ്നം പരിഹരിച്ച ശേഷം ആയിരിക്കും ഇതൊക്കെയും ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് £7500 ലേക്ക് കുറയ്ക്കുമോ എന്നതും ഒരു ചോദ്യമായി നിലകൊള്ളുന്നു. അതിനാൽ ഫീസ് കുറച്ചു വിദ്യാർത്ഥികളുടെ കടം ബോറിസ് ജോൺസൺ ഇല്ലാതാക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു. പക്ഷേ പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. എൻഎച്ച്എസ് അവരുടെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാലനത്തിനും വൃദ്ധരെയും വികലാംഗരെയും പിന്തുണയ്ക്കുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ധാരാളം പണം ആവശ്യമായി വരും. എന്നാൽ ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ബ്രെക്സിറ്റിനു ശേഷം മാത്രം സാമൂഹിക പരിപാലനം ശ്രദ്ധിച്ചാൽ അത് പ്രയാസമാകും. പ്രായമായവരും രോഗികളും ഒരു പിന്തുണയും ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മുമ്പുള്ള നേതാക്കളും ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങി. 40 വയസിനു മുകളിൽ ഉള്ളവർ അവരുടെ വാർധക്യസഹജമായ പരിചരണത്തിനായി ഒരു അധിക നികുതി അടയ്ക്കണം എന്ന ആശയത്തെ ജോൺസൺ പിന്തുണച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ആഭ്യന്തരഭരണകാര്യാലയത്തിന്, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ആധുനിക മൈഗ്രേഷൻ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുടിയേറ്റം മൂലധനത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് ലണ്ടൻ മേയർ ആയിരുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി. നിയമവിരുദ്ധമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് പലതവണ അദ്ദേഹം പൊതുമാപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരാവകാശം സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ആഭ്യന്തരഭരണ കാര്യാലയത്തിന് അധികം പ്രയത്നിക്കേണ്ടി വരും. നോർത്തേൺ പവർഹൗസ് റെയിൽ എന്നറിയപ്പെടുന്ന മറ്റൊരു പദ്ധതിക്കും ജോൺസൺ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര ജനമനസ്സുകളികൾ പതിപ്പിക്കുവാൻ ജോൺസൺ പ്രയത്നിക്കേണ്ടതുണ്ട്.
യുഎസിൽ നവജാതശിശുക്കൾക്ക് 57 ടെസ്റ്റുകൾ നടത്തുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് നടത്തുന്നത്.
പല ജനിതക രോഗങ്ങളും ടെസ്റ്റുകളിൽ കണ്ടെത്താൻ സാധിക്കാത്തത് മൂലം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. ജനറ്റിക് അലയൻസ്, രണ്ടാംകിട പരിശോധനകളാണ് എൻ എച്ച് എസ് രാജ്യത്ത് നടത്തിവരുന്നതെന്ന് പരാതിപ്പെടുന്നു. യുഎസ് 57 ഉം ഇറ്റലിയിൽ 43ഉം ടെസ്റ്റുകൾ നടത്തപ്പെടുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് എൻഎച്ച്എസ് നടത്തുന്നത്.

കുഞ്ഞിന് അഞ്ച് ദിവസമെങ്കിലും പ്രായമായ ശേഷമാണ് സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾസെൽ ഡിസീസ് തുടങ്ങിയവയ്ക്കുള്ള ടെസ്റ്റ് ആയ ഹൈ ഹീൽ പ്രിക് ബ്ലഡ് ടെസ്റ്റ് നടത്താറുള്ളത്. നേരത്തെ കണ്ടെത്തിയാൽ ഒഴിവാക്കാവുന്ന പല ജനിതക രോഗങ്ങളുമായാണ് യുകെയിൽ പല കുട്ടികളും വളരുന്നത്.
സാറ ഹണ്ടിന്റെ മൂത്തമകനായ അലക്സ് ഏഴ് വയസ്സ് വരെ പൂർണ ആരോഗ്യവാനായ കുട്ടിയായിരുന്നു. എന്നാൽ 7 വയസ്സോടെ കാഴ്ചയ്ക്കും കേൾവിക്കും ബാലൻസിൻങ്ങിനും പ്രശ്നങ്ങൾ നേരിട്ട് തുടങ്ങി.അഡ്രെനോൾയുകോഡിസ്ട്രോഫി എന്ന ജനിതക വൈകല്യം മൂലം തലച്ചോർ നശിക്കുന്ന രോഗമായിരുന്നു അവന്. 12 വയസ്സുവരെയുള്ള ദുരിതത്തിനുശേഷം അവൻ മരണത്തിന് കീഴടങ്ങി. നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന രോഗം ആയിരുന്നു എന്ന് സാറ പറഞ്ഞു .
ഹീത്രോവിലെ മിന്നൽ പണിമുടക്ക് മാറ്റിവെച്ചെങ്കിലും ഓഗസ്റ്റിലെ വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. വേനൽ അവധിക്ക് വളരെ അധികം യാത്രക്കാരെ സമരം ബാധിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഫയർ ഫൈറ്റെർസ്, റെസ്ക്യൂ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഹീത്രോ വിമാനത്താവളത്തിൽ ഓഗസ്റ്റിലെ ചില ദിവസങ്ങളിൽ സമരം നടത്താൻ ജീവനക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. യുണൈറ്റഡ് യൂണിയൻ നടത്താൻ തീരുമാനിച്ചിരുന്ന ജൂലൈ 26, 27 തീയതികളിൽ മിന്നൽ പണിമുടക്ക് മാറ്റിവെച്ചു .എങ്കിലും ഓഗസ്റ്റ് 5 6 23 24 തീയതികളിൽ സമരം നടത്താൻ തന്നെയാണ് തീരുമാനം. ശമ്പള പരിഷ്കരണത്തിന് വേണ്ടിയാണ് ജീവനക്കാർ സമരം നടത്തുന്നത്.

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ അടച്ചിടേണ്ടി വന്നേക്കും. ഇത്രയധികം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുക ആണെങ്കിൽ എയർപോർട്ട് മൊത്തത്തിൽ പ്രവർത്തനരഹിതമായേ ക്കാം. ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടേണ്ടി വരുമെന്നാണ് യൂണിയൻ പറയുന്നത്. എന്നാൽ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കും എന്ന് എയർലൈൻ പ്രതികരിച്ചു.
ഒന്നരലക്ഷത്തോളം യാത്രക്കാരാണ് വേനലൊഴിവിന് ഓരോ ദിനത്തിലും എയർപോർട്ട് സേവനം ഉപയോഗപ്പെടുത്തുക എന്നാണ് കണക്കുകൂട്ടൽ. യാത്രക്കാർക്ക് പല അസൗകര്യങ്ങളും നേരിടേണ്ടിവരും. സെക്യൂരിറ്റി മുതൽ എല്ലാ ജോലിക്കാരും ഉയർന്ന വേതന ബില്ലിനായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്ക്രീനിങ് പ്രോസസുകൾ വൈകുകയും ബാത്ത്റൂമുകൾ കൂടുതൽ മോശമാവുകയും ചെയ്യും. യുകെയിലെ മറ്റു വിമാനത്താവളങ്ങളെയും സമരം ബാധിക്കാനാണു സാധ്യത.
കല്യാണം എങ്ങനെ വ്യത്യസ്ഥമാക്കാം എന്നാണ് ന്യൂജൻ യുവാക്കളുടെ ചിന്തകൾ. ഇങ്ങനെ വളരെയധികം ആയാസപ്പെട്ട് നിർമ്മിക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറൽ ആകുന്നത് പലപ്പോഴും ഇത് ചെയ്യുമ്പോൾ ഉണ്ടാകുന്ന അമളികൾ ആണ് എന്നത് വസ്തുതയാണ്. എന്നാൽ ആലപ്പുഴക്കാരൻ അഭിജിത് – നയന ദമ്പതികൾ എടുത്ത ഫോട്ടോഷൂട്ട് ഇപ്പോൾ ബിബിസി യിൽ വാർത്തയായത് അവർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം വൈറൽ ആകണമെന്ന് പ്രതീക്ഷിച്ചത് ബിബിസി കവർ ചെയ്തപ്പോൾ ആലപ്പുഴക്കാരി നേഴ്‌സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായി.

ഒന്നര ലക്ഷം രൂപയോളം മുടക്കി ഫോട്ടോഗ്രാഫറിന്റെ വീടിനുത്തുള്ള ഒരു കുഴിയിലാണ് ഫോട്ടോ ഷൂട്ട് മുന്നേറിയത്. പതിനഞ്ച് മിനിറ്റ് മാത്രം നീളമുള്ള കല്യാണ ചടങ്ങുകൾ തീർത്തപ്പോൾ ഫോട്ടോഷൂട്ട് തീർന്നത് എട്ടുമണിക്കൂർ എടുത്താണ്.
പ്രസ്തുത ബിബിസി പരിപാടിയിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിൽ വിദേശത്തു വച്ച് ഫോട്ടോ ഷൂട്ട് ചെയ്യാനുള്ള ആഗ്രഹം എന്നിവയെല്ലാം നേഴ്‌സായ നയന തുറന്ന് പറയുന്നു.
[ot-video][/ot-video]
ബ്രിട്ടൻ ഇനി ബോറിസ് ജോൺസൺ ഭരിക്കും. 1.6 ലക്ഷം ടോറി പാർട്ടി അംഗംങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പിൽ 66.4% വോട്ടുകളും നേടി തെരേസ മേയുടെ പിൻഗാമി ആയി മാറിയിരിക്കുകയാണ് ജോൺസൺ. ജോൺസന് 92, 153 വോട്ടുകളും എതിർ സ്ഥാനാർഥി ജെറമി ഹണ്ടിന് 46, 656 വോട്ടുകളും ലഭിച്ചു. ഇന്ന് രാഞ്ജിയെ സന്ദർശിച്ചതിനുശേഷം യുകെയുടെ 55ാമത്തെ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ജോൺസൺ, തെരേസ മേയുടെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മേയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

പുതിയ പ്രധാനമന്ത്രി ഇന്ന് തന്നെ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി തെരേസ മേ, ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാഞ്ജിയെ സന്ദർശിച്ചു തന്റെ രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ രാഞ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി വഴി കൊട്ടാരത്തിലേക്ക് വിളിപ്പിക്കും. കൈകൾ ചുംബിക്കുക എന്ന പ്രത്യേക പാരമ്പര്യ ചടങ്ങിനുശേഷം ജോൺസൺ പുറത്തിറങ്ങുന്നത് ബ്രിട്ടന്റെ പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവി ഏറ്റെടുത്തുകൊണ്ടായിരിക്കും. എലിസബത്ത് രാഞ്ജിയ്ക്ക് കീഴിൽ പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന 14ാമത്തെ വ്യക്തിയാണ് ജോൺസൺ. പുതിയ പ്രധാനമന്ത്രിയെ കാത്ത് ഡൗണിങ്ങ് സ്ട്രീറ്റിൽ മാധ്യമങ്ങൾ നിരന്നുകഴിഞ്ഞിരിക്കും. അവിടെ വെച്ച് പ്രധാനമന്ത്രിയായി ജോൺസന്റെ ആദ്യ പ്രസംഗം. ഒരു പ്രാർത്ഥനഭാഗം പാരായണം ചെയ്ത് മാർഗരറ്റ് താച്ചർ തുടങ്ങിയപ്പോൾ, തന്റെ പഴയ സ്കൂൾ മുദ്രാവാക്യം വിവരിച്ചുകൊണ്ടാണ് ഗോർഡൻ ബ്രൗൺ ആരംഭിച്ചത് : ” ഞാൻ പരമാവധി ശ്രമിക്കും.” അതിനുശേഷം പുതിയ ഓഫീസ് ഉടമയെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കാത്തുനിൽക്കുന്നുണ്ടാവും. ഇതൊരു ചടങ്ങ് തന്നെയാണ്.

തുടർന്ന് ക്യാബിനറ്റിനുള്ളിലേക്ക് പ്രവേശിച്ച് ഉദ്യോഗസ്ഥരുമായി കുറച്ചു മണിക്കൂറുകൾ പ്രധാന കാര്യങ്ങൾ സംസാരിക്കും. യുകെയുടെ ഉന്നത സിവിൽ സെർവന്റ് ദൈനംദിന ഭരണം, ജീവിത ക്രമീരണങ്ങൾ തുടങ്ങിയവ വിശദീകരിക്കും. ക്യാബിനറ്റ് സെക്രട്ടറി, പ്രതിരോധ ഉദ്യോഗസ്ഥരുടെ മേധാവി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, രഹസ്യാന്വേക്ഷണ ഏജൻസികളുടെ തലവന്മാർ എന്നിവരും ഈ കൂട്ടത്തിൽ ഉണ്ടായിരിക്കും. ബ്രിട്ടന്റെ ആണവ പ്രതിരോധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചർച്ച ചെയ്യും. ഒരു ന്യൂക്ലീയർ ബ്രീഫിംഗിനുശേഷം, ബ്രിട്ടന്റെ ആണവായുധ ശേഖരം കൈവശം വച്ചിരിക്കുന്ന നാല് അന്തർവാഹിനികളുടെ ചീഫ് കമ്മാൻഡറിന് പ്രധാനമന്ത്രി ഒരു കത്തെഴുത്തും. ഒരു ആണവ ആക്രമണം രാജ്യം നേരിട്ടാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അതിൽ വിവരിച്ചിരിക്കും. അത് സീൽ ചെയ്തിരിക്കും. ഒരിക്കലും അത് തുറന്ന് വായിക്കുകയും ഇല്ല. പ്രധാനമന്ത്രിയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിൽ കോഡുകളുടെ ചുമതല ഏറ്റെടുക്കുന്നതിനുവേണ്ടി 2 ന്യൂക്ലിയർ ഡെപ്യൂട്ടികളെ നിയമിക്കേണ്ടി വരും. ആദ്യ ദിനം മുഴുവനും പുതിയ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് മറ്റ് ലോകനേതാക്കന്മാരുടെ കോളുകളും എത്തും. പിന്നീട് പല ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കുകയും പ്രധാനമായി ചാൻസലർ, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തരകാര്യ സെക്രട്ടറി എന്നീ പദവികളിലേക്ക് അനുയോജ്യരായ വ്യക്തികളെ നിയമിക്കുകയും വേണം. ഒപ്പം 800 ബില്യൺ പൗണ്ടിന്റെ ബഡ്ജറ്റ്, യുകെയിലെ 1.5 ലക്ഷം ട്രൂപ്പുകൾ എന്നിവയുടെ ഉത്തരവാദിത്തവും പുതിയ പ്രധാനമന്ത്രി ഏറ്റെടുക്കേണ്ടി വരും.
ഗ്ലോസ്റ്റെർ പാർക്കിൽ നടന്ന മാനഭംഗശ്രമത്തിൽ സംശയാസ്പദമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂലൈ 19 വെള്ളിയാഴ്ചയാണ് മുപ്പത്തിയൊന്നും മുപ്പത്തിയെട്ടും വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രണ്ടു സ്ത്രീകളെ മാനഭംഗപെടുത്താൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗ്ലോസ്റ്റെർ പോലീസ് അധികൃതർ ഇറക്കിയ വാർത്താകുറിപ്പിൽ വെള്ളിയാഴ്ച രാത്രി നടന്ന മാനഭംഗശ്രമത്തിൽ രണ്ടു സ്ത്രീകൾ പരാതി നൽകി എന്ന് വ്യക്തമാക്കിയിരുന്നു . ഇതിന്റെ ഫലമായാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ആണ് ഇരുവരും എന്ന് അധികൃതർ അറിയിച്ചു. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പോലീസ് അധികൃതർ അറിയിച്ചു.