Main News

ന്യൂസ് ഡെസ്ക്

തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച  ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ  നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.

രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

ഇന്ത്യാ പാക് അതിർത്തി സംഘർഷത്താൽ കൂടുതൽ കലുഷിതമാവുന്നു. ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യൻ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം വന്നു. വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.

മിഗ് 21 ബൈസൺ ജെറ്റിൽ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താൻ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവർ പുറത്തു വിട്ടിരുന്നു. എന്നാൽ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങൾ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാക് സൈനിക മേജർ ജനറൽ എ ഗഫൂർ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം പാക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലും വീണെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.

ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന പ്രമേയത്തില്‍ വോട്ട് അനുവദിക്കാമെന്ന് എംപിമാര്‍ക്ക് ഉറപ്പു നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ ബ്രെക്‌സിറ്റ് ഉടമ്പടി തള്ളുകയാണെങ്കില്‍ ഈ പ്രമേയത്തിന്‍മേല്‍ വോട്ട് അനുവദിക്കാമെന്നാണ് മേയ് അറിയിച്ചിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായാണ് ബ്രെക്‌സിറ്റ് നീട്ടണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കാത്ത മന്ത്രിമാര്‍ കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇതു സംബന്ധിച്ച് തെരേസ മേയ് ചൊവ്വാഴ്ച പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നും അവര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചകളില്‍ കൊണ്ടുവന്ന മാറ്റങ്ങളുമായാണ് ഉടമ്പടി വീണ്ടും അവതരിപ്പിക്കുന്നതെന്നും താന്‍ വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ ഇതിലുണ്ടെന്നും മേയ് അവകാശപ്പെട്ടു. എന്നാല്‍ വിചിത്രവും വീണ്ടുവിചാരമില്ലാത്തതുമായ ബ്രെക്‌സിറ്റ് വൈകിപ്പിക്കലിനാണ് മേയ് ഒരുങ്ങുന്നതെന്ന് ജെറമി കോര്‍ബിന്‍ ആരോപിച്ചു. ഈ ബില്ലും പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് നോ ഡീലിന് അനുവാദം നല്‍കുക എന്നതാണ്. ഇതിന് അംഗീകാരം ലഭിച്ചാല്‍ മാര്‍ച്ച് 29ന് തന്നെ ഉടമ്പടികളില്ലാതെ ബ്രെക്‌സിറ്റ് സാധ്യമാകും. രണ്ടു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കണമെന്ന ആവശ്യമായിരിക്കും രണ്ടാമത്തെ വോട്ട്. ഇത് മാര്‍ച്ച് 14ന് നടന്നേക്കും. ഈ ബില്‍ പാസായാല്‍ മാര്‍ച്ച് 29ന് നടക്കേണ്ട ബ്രെക്‌സിറ്റ് നീളും.

ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മേയ് പ്രസ്താവനയില്‍ എംപിമാരെ അറിയിച്ചു. മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ നടപ്പിലാകുന്ന ഉടമ്പടിയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രം ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അത് ജൂണിന് അപ്പുറം നീളരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ. ജീവനക്കാരില്‍ അഞ്ചില്‍ രണ്ടു പേര്‍ക്ക് വീതം ജോലി സമ്മര്‍ദ്ദം മൂലം അസ്വസ്ഥതകള്‍ ഉണ്ടായെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അവലോകനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലം 39.8 ശതമാനം ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശമ്പളമില്ലാതെ ഓവര്‍ടൈം പണിയെടുക്കുകയാണെന്ന തോന്നല്‍ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മറ്റു ജീവനക്കാരിലും വര്‍ദ്ധിച്ചു വരികയാണെന്നും ജോലി വിടുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍ വ്യക്തമായി.

എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷേമം അപകടകരമായ വിധത്തില്‍ കുറയുകയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുക. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ചെലവുചുരുക്കലും ജീവനക്കാരുടെ കുറവു മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവുമൊക്കെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ജോലി സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിലെ 230 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ 497,000 ജീവനക്കാരിലാണ് സര്‍വേ നടത്തിയത്. എന്‍എച്ച്എസിലെ 1.2 ദശലക്ഷം ജീവനക്കാരുടെ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നിലവിലുള്ള തസ്തിക മാറുന്നതിനെക്കുറിച്ച് 51 ശതമാനം പേര്‍ ചിന്തിക്കുമ്പോള്‍ 21 ശതമാനം പേര്‍ എന്‍എച്ച്എസില്‍ നിന്നുതന്നെ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 78 ശതമാനം പേരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. എല്ലാ ആഴ്ചയിലും വേതനമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെന്നാണ് 58 ശതമാനം പേര്‍ പരാതിപ്പെടുന്നത്. വിശ്രമമില്ലാത്ത ജോലി മൂലം നടുവേദനയുണ്ടായെന്ന് 28 ശതമാനം പേര്‍ പറയുന്നു. 2017നേക്കാള്‍ 2 ശതമാനം കൂടുതലാണ് ഇത്. തങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റുകള്‍ നടപടികളെടുക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 28.6 ശതമാനം പേര്‍ മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. .

മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന അവകാശവാദവുമായി രംഗത്തു വന്ന പാസ്റ്റര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഫ്യൂണറല്‍ കമ്പനികള്‍. ആല്‍ഫ് ലുക്കാവു എന്ന പാസ്റ്ററാണ് മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന് അവകാശപ്പെടുന്നത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളോട് എഴുന്നേല്‍ക്കൂ എന്ന് പാസ്റ്റര്‍ പറയുന്നതും കിടക്കുന്നയാള്‍ എഴുന്നേല്‍ക്കുന്നതുമായ വീഡിയോ വൈറലാണ്. ജോഹനാസ്ബര്‍ഗില്‍ പാസ്റ്റര്‍ ലുക്കാവുവിന്റെ പള്ളിയില്‍ വെച്ചു നടന്ന ഈ ‘പ്രദര്‍ശന’ത്തെ അപലപിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന വിധത്തിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് ഫ്യൂണറല്‍ കമ്പനികള്‍ പറയുന്നു.

കിംഗ്ഡം ബ്ലൂ, കിംഗ്‌സ് ആന്‍ഡ് ക്വീന്‍സ് ഫ്യൂണറല്‍ സര്‍വീസസ്, ബ്ലാക്ക് ഫീനിക്‌സ് എന്നീ മൂന്ന് കമ്പനികളാണ് തങ്ങളുടെ പേര് തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലുക്കൗവിനെതിരെ പ്രതിഷേധവുമായി പുരോഹിതന്‍മാരടക്കം രംഗത്തെത്തിയത്. ശവസംസ്‌ക്കാര ചടങ്ങും അതില്‍ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല. ലുക്കൗയും സഹപ്രവര്‍ത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്‌കാരിക സംരക്ഷണ കമ്മീഷന്‍ (സി ആര്‍ ആര്‍ റൈറ്റ്‌സ് കമ്മീഷന്‍) പറഞ്ഞു.

ലുക്കൗവിനെതിരെ വലിയ ക്യാംപെയ്‌നും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്. ആത്മീയതയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ സജീവമായതോടെ ജനങ്ങള്‍ വിഢ്ഢികളാവുകയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. സ്വയം പ്രഖ്യാപിത പുരോഹിതനായ അല്‍ഫ് ലുക്കൗ. ഇയാള്‍ക്ക് യഥാര്‍ത്ഥ പാസ്റ്റര്‍മാരുമായി യാതൊരു ബന്ധവുമില്ലെന്നും ചിലര്‍ വാദിക്കുന്നു. ലുക്കൗവിന്റെ വ്യാജ ശവസംസ്‌ക്കാര ചടങ്ങും ഉയര്‍ത്തെഴുന്നേല്‍പ്പും വലിയ വിവാദമായതോടെ ലുക്കൗവിനെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക്

ഇന്ത്യ നല്കിയ ഇരുട്ടടിയിൽ പ്രതികരിക്കാനാവാതെ പാക് ഭരണകൂടം. ഭാരതാംബയുടെ 40 ലേറെ ധീര സൈനികരുടെ രക്തം ഫെബ്രുവരി 14 ന് പുൽവാമയിൽ വീണപ്പോൾ പാക് പിന്തുണയുള്ള ഭീകരവാദികൾ ആനന്ദനൃത്തം ചവിട്ടിയെങ്കിൽ, ഇന്നു രാവിലെ 350 ഓളം ഭീകരരുടെ ജീവനുകൾ ഇന്ത്യയെടുത്തപ്പോൾ ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താനാവാതെ പാക് നേതൃത്വം കുഴങ്ങുകയാണ്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും തുണയ്ക്കുന്നത് ചൈന മാത്രമാണ്.

ഇന്ത്യയെ ആക്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ പാക്കിസ്ഥാന് നിരത്തേണ്ടി വരും. ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇപ്പോഴും പകച്ചു നിൽക്കുകയാണ് പാക് ഭരണകൂടം. 350 ലേറെ തീവ്രവാദികളെ ഇന്ത്യൻ മിറാഷുകൾ കാലപുരിയ്ക്ക് അയച്ചപ്പോഴും ഒരു ജീവഹാനി പോലും ഉണ്ടായില്ലെന്ന് ആണയിട്ടു പറയേണ്ട ദയനീയ അവസ്ഥയിലാണ് പാക് അധികൃതർ. ഇന്ത്യ നടത്തിയത് ഭീകരർക്കെതിരായ ആക്രമണമാണ്. അതിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടില്ല എന്നത് മാത്രമല്ല ലക്ഷ്യം വച്ചത് ജനവാസ കേന്ദ്രങ്ങളെ ആയിരുന്നുമില്ല. ബാൽക്കോട്ടിലെ വനാന്തരങ്ങളിലെ രഹസ്യ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പറയാൻ പാക്കിസ്ഥാന് സാധിക്കുകയുമില്ല. അതായത് 350 ഭീകരരെ മുഖത്തു നിന്ന് ഇന്ത്യൻ സൈന്യം ഹൂറികളുടെ അടുത്തേയ്ക്ക് അയച്ചപ്പോഴും എല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ.

ഇന്ത്യയ്ക്ക് എതിരെ എന്തെങ്കിലും പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് രാഷ്ട്രീയ പാർട്ടികൾ സ്വസ്ഥത നല്കില്ല. പാക്കിസ്ഥാന് ആക്രമിക്കാൻ ഇന്ത്യയിൽ ഭീകരരുടെ താവളങ്ങളില്ല. ഇന്ത്യൻ സൈന്യത്തിനെതിരെയോ ജനങ്ങൾക്കെതിരെയോ ഒരാക്രമണത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പിന്നീടൊരു മിസൈൽ തൊടുക്കാൻ ഒരു ലോഞ്ചറു പോലും പാക്കിസ്ഥാനിൽ ബാക്കിവയ്ക്കാതെ ഇന്ത്യൻ സൈന്യം തകർക്കും. ഇന്ത്യൻ സൈനിക ശക്തിയെയും ആയുധശേഖരത്തെയും വെല്ലുവിളിക്കാനുള്ള വിഡ്ഢിത്തം പാക് ഭരണകൂടം കാണിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.

അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ നല്കിയ തിരിച്ചടിയ്ക്ക് പൂർണ പിന്തുണയാണ് നല്കുന്നത്. മുൻപ് പാക്കിസ്ഥാനു വേണ്ടി നിലകൊണ്ടിരുന്ന പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക്.

ഫെബ്രുവരി 14 ലെ ഇന്ത്യൻ പുലരി രക്തപങ്കിലമാക്കിയ പാക് ഭീകരവാദികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം ആദ്യമായി ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു. ജയ്ഷെ ഇ മുഹമ്മദിന്റെ ക്യാമ്പുകളിൽ അണുവിട തെറ്റാതെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ മിന്നലാക്രമണം അഴിച്ചുവിട്ടു. മൂന്നോറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പാക് പോർ വിമാനങ്ങൾ പറന്നുയർന്നെങ്കിലും പരാജയഭീതി മൂലം തിരിച്ചു പറന്നു.

ജെയ്ഷ് മുഹമ്മദിന്റെ ബാൽക്കോട്ടിലെ ഏറ്റവും വലിയ ടെററിസ്റ്റ് ട്രെയിനിംഗ് ക്യാമ്പാണ് ഇന്ത്യൻ എയർഫോഴ്സ് തകർത്തത്. ഇത് ഒരു സൈനിക നീക്കമല്ലെന്നും ഇന്ത്യ സ്വയം പ്രതിരോധം ഒരുക്കുക മാത്രമാണ് ചെയ്തത് എന്നും ഇന്ത്യൻ അധികൃതർ പ്രതികരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടടുത്താണ് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ  ആക്രമണം നടത്തിയത്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങളെ പാക് വിമാനങ്ങൾ പിന്തുടർന്നുവെന്നും പിന്നീട് അവർ പിൻമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.

പാക് മണ്ണിൽ കടന്നുള്ള ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.  ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പാക് ഭരണകൂടം സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.

ലെസ്റ്റര്‍ഷയറിലെ ലോഗ്ബറോയില്‍ നിന്ന് എന്നും ലണ്ടനിലെത്തി ജോലി ചെയ്ത് മടങ്ങിയിരുന്ന ഇയാന്‍ പാറ്റിസണ്‍ തന്റെ ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാക്കിയ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ദിവസവും 5 മണിക്കൂര്‍ ട്രെയിനില്‍ ചെലവഴിക്കുന്ന പാറ്റിസണ്‍ ആ സമയം ഫലപ്രദമായി ഉപയോഗിച്ചതിലൂടെ സമ്പാദിച്ചത് 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യമാണ്. ലണ്ടനില്‍ സേഫ്റ്റി അഡൈ്വസറായി ജോലി ചെയ്യുന്ന പാറ്റിസണ് ജോലിക്കു പോകുന്നതിനായി ദിവസവും രാവിലെ 5.15ന് ഉണരണം. തിരികെ വീട്ടിലെത്തുമ്പോള്‍ രാത്രി 9 മണി കഴിയും. ഈ തിരക്ക് കുടുംബജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും കുട്ടികളെ പോലും കാണാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് മൂന്നു കുട്ടികളുടെ പിതാവായ ഇദ്ദേഹം സമ്പാദ്യത്തിനായി മറ്റു വഴികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

ദിവസവും നടത്തുന്ന അഞ്ചു മണിക്കൂര്‍ യാത്രകള്‍ക്കിടെ പ്രോപ്പര്‍ട്ടി ബിസിനസില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇയാന്‍ പാറ്റിസണ്‍ പഠിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഹൗസ് ഡീലുകളില്‍ കൈവയ്ക്കുകയും അതില്‍ നിന്ന് പണമുണ്ടാക്കാന്‍ ആരംഭിക്കുകയും ചെയ്തു. പ്രോപ്പര്‍ട്ടികള്‍ വാങ്ങി അവ മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള ബിസിനസുകള്‍ ശ്രമിച്ചു നോക്കി. ജീവിതശൈലി മൂലം പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചതിനാല്‍ വാരാന്ത്യങ്ങള്‍ മിക്കവാറും ഉറങ്ങിത്തീര്‍ക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നാണ് പാറ്റിസണ്‍ പറഞ്ഞത്.

അമിതവണ്ണം ഉണ്ടായതോടെ തന്റെ ജോലിയും ജീവിതശൈലിയും ഒട്ടും സുരക്ഷിതമല്ലെന്ന് തനിക്ക് വ്യക്തമായി. കുടുംബത്തില്‍ ആര്‍ക്കും ഇല്ലാതിരുന്ന പ്രമേഹം തനിക്ക് ബാധിച്ചത് വ്യായാമക്കുറവു മൂലമാണെന്ന് വ്യക്തമായതോടെ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിച്ചു. കോടീശ്വരനായ സാമുവല്‍ ലീഡ്‌സ് നടത്തിയ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റര്‍ കോഴ്‌സില്‍ പാറ്റിസണ്‍ പങ്കെടുത്തു. ഇവിടെനിന്നാണ് തന്റെ വിജയകരമായ കരിയര്‍ പടുത്തുയര്‍ത്താനുള്ള പൊടിക്കൈകള്‍ അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യം സ്വന്തമായുള്ള പാറ്റിസണും ഭാര്യയും നേരത്തേയുണ്ടായിരുന്ന ജോലികള്‍ ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ കുട്ടികളുമൊത്ത് ചെലവഴിക്കാന്‍ ഏറെ സമയം തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുകെയില്‍ അവയവ മാറ്റങ്ങള്‍ക്കായി തയ്യാറാക്കിയ ഓര്‍ഗന്‍ ഡോണര്‍ ബില്‍ നിയമമാകുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ക്കു വേണ്ടി തയ്യാറാക്കിയ ബില്‍ കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ നിയമമായി മാറുമെന്ന് ക്യാംപെയിനര്‍മാര്‍ അറിയിച്ചു. ബില്‍ രാജ്ഞിയുടെ അനുമതി ലഭിക്കുന്നതിനു മുമ്പായുള്ള അവസാന ഘട്ടത്തിലാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടി കൂടി കഴിഞ്ഞാല്‍ അവസാന കടമ്പയും പൂര്‍ത്തിയാകും. മിറര്‍ ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാംപെയിനാണ് ബില്‍ നിയമമാകുന്നതിനു പിന്നില്‍. ഈ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച ക്യാംപെയിനര്‍മാര്‍ എന്നാല്‍ ഏറ്റവും അധ്വാനം വേണ്ടിവരുന്ന ജോലി ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും അറിയിക്കുന്നു. അവയവദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 18 മില്യന്‍ പൗണ്ടിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ക്യാംപെയിനും ഇതിന്റെ ഭാഗമായി നടക്കും.

11 കാരനായ ഹൃദയ സ്വീകര്‍ത്താവ് മാക്‌സ് ജോണ്‍സണ്‍, ഹൃദയം ദാനം ചെയ്ത 9 വയസുകാരിയായ കെയ്‌റ ബോള്‍ എന്നിവരുടെ പേരിലാണ് നിയമം നിലവില്‍ വരിക. മാക്‌സ് ആന്‍ഡ് കെയ്‌റാസ് ലോ എന്നാണ് ഇതിന്റെ പേര്. അവയവ ദാനത്തിലൂടെ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ജൂലൈയിലുണ്ടായ കാറപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കെയ്‌റയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അവയവദാനത്തിനായുള്ള നിയമത്തെ അതിശയകരം എന്നായിരുന്ന കെയ്‌റയുടെ പിതാവ് ജോ വിശേഷിപ്പിച്ചത്.

ഇത്തരത്തിലുള്ള മഹത്തായ ഒരു ദൗത്യത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് മാക്‌സിന്റെ പിതാവ് വിന്‍സ്‌ഫോര്‍ഡ് പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ 280ഓളം പേരെ അധികമായി അവയവ ദാതാക്കളായി ലഭിക്കുകയും 700ഓളം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറെടുക്കുന്നു. രാജ്യത്തിന് ദോഷകരമായ ടോറി ബ്രെക്‌സിറ്റ് തടയുന്നതിനായാണ് ഇതെന്ന് ലേബര്‍ അറിയിച്ചു. ലേബര്‍ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റി കരാര്‍ ബുധനാഴ്ച പാര്‍ലമെന്റ് തള്ളിയാല്‍ ഇതിനായി നീക്കം നടത്തുമെന്ന് ജെറമി കോര്‍ബിന്‍ ലേബര്‍ എംപിമാരെ അറിയിച്ചു. നോ ഡീല്‍ ബ്രെക്‌സിറ്റിലേക്കോ തെരേസ മേയുടെ കരാറിലേക്കോ ആണ് പാര്‍ലമെന്റ് തീരുമാനം എത്തുന്നതെങ്കില്‍ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് ലേബര്‍ എംപിയായ എമിലി തോണ്‍ബെറി പറഞ്ഞു. മാര്‍ച്ച് 29ന് നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദമേറിക്കൊണ്ടിരിക്കെയാണ് ലേബര്‍ നീക്കം.

ഹിതപരിശോധന സംബന്ധിച്ച് വ്യക്തമായ ആശയങ്ങളൊന്നും ലേബര്‍ മുന്നോട്ടു വെച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനോ യൂണിയനില്‍ തുടരാനോ വിശ്വാസയോഗ്യമായ ഒരു ഓപ്ഷന്‍ മുന്നോട്ടുവെക്കുന്ന ഏതുതരത്തിലുള്ള ഹിതപരിശോധനയും ആകാം എന്നാണ് ലേബര്‍ എംപിമാര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനുമായി വീണ്ടും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പദ്ധതിയിട്ടതനുസരിച്ച് അടുത്ത മാസത്തോടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

2016 ജൂണിലാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ വന്‍ പരാജയമാണ് ഇത് ഏറ്റുവാങ്ങിയത്. ബില്ലിന്‍മേല്‍ പാര്‍ലമെന്റില്‍ വീണ്ടും നടക്കാനിരിക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി. എന്നാല്‍ നോ ഡീലിലേക്ക് പോകണോ അതോ താന്‍ മുന്നോട്ടു വെച്ച ഉടമ്പടി അംഗീകരിക്കണോ എന്ന അവസ്ഥയിലേക്ക് എംപിമാരെ നയിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോര്‍ബിന്‍ ആരോപിച്ചു.

Copyright © . All rights reserved