Main News

യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യുകെ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇതിനുള്ളില്‍ ബ്രെക്‌സിറ്റ് ഡീല്‍ അന്തിമമാക്കാമെന്ന ഗവണ്‍മെന്റ് പ്രതീക്ഷനിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എംപിമാര്‍ ഡീല്‍ അംഗീകരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുകെയ്ക്ക് പങ്കെടുക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞത്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ ഡീലിന് അംഗീകാരം ലഭിക്കുകയെന്നത് സാധ്യതയില്ലാത്ത കാര്യമാണെന്നും അതിനാല്‍ നിയമപരമായി യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടി വരുമെന്നും ലിഡിംഗ്ടണ്‍ പറഞ്ഞു. കാലതാമസം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറേണ്ടിയിരുന്നത്. എന്നാല്‍ അന്തിമ ഡീല്‍ പാര്‍ലമെന്റ് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടുകയായിരുന്നു. ഒക്ടോബര്‍ 31 ആണ് പുതിയ ബ്രെക്‌സിറ്റ് തിയതി. ഈ തിയതിക്കു മുമ്പും ബ്രിട്ടന് ബ്ലോക്കില്‍ നിന്ന് പുറത്തു പോകാം. എന്നാല്‍ മേയ് 23നു മുമ്പ് പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കേണ്ടതായി വരികയും ബ്രസല്‍സിലേക്ക് എംഇപിമാരെ അയക്കേണ്ടതായി വരികയും ചെയ്യും. നേരത്തേ നിശ്ചയിച്ച തിയതിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രിക്ക് ഖേദമുണ്ടെന്നും യൂറോപ്യന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ പലയാളുകളും നിരാശരാണെന്നും ലിഡിംഗ്ടണ്‍ വ്യക്തമാക്കി.

ജൂലൈയിലാണ് തെരഞ്ഞെടുപ്പിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ആദ്യമായി ചേരുന്നത്. ഈ സെഷനു മുമ്പായി ബ്രെക്‌സിറ്റ് പ്ലാന്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തടസങ്ങള്‍ നീക്കുന്നതിനായി ലേബറുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുകയാണ്. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റിന് അടുത്ത പടിയായി എന്തു ചെയ്യാന്‍ കഴിയുമെന്നതില്‍ സൂചനാ വോട്ട് നടത്താമെന്ന് ലേബര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒരു രാജകുമാരന്‍ കൂടി പിറന്നു. ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി ഹാരി രാജകുമാരന്‍ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹാരി അറിയിച്ചു. രാജകുമാരന് എന്തു പേരിടണമെന്ന കാര്യം ഇപ്പോഴും ആലോചിക്കുകയാണ്. ബ്രിട്ടീഷ് സമയം 05.26നായിരുന്നു ജനനമെന്നും ഹാരി വ്യക്തമാക്കി. കുഞ്ഞിന് 3.2 കിലോഗ്രാം ഭാരമുണ്ടെന്നും ഹാരി രാജകുമാരന്‍ ജനന സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കിരീടാവകാശത്തില്‍ ഏഴാം സ്ഥാനത്താണ് ഹാരിയുടെ മകന്‍. വെയില്‍സ് രാജകുമാരന്‍, കേംബ്രിഡ്ജ് പ്രഭു, മക്കളായ ജോര്‍ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍, ഹാരി എന്നിവര്‍ക്കു ശേഷമാണ് ഹാരിയുടെ മകന്റെ സ്ഥാനം. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ഹാരിയുടെ മകന്‍.

തന്റെ ആദ്യത്തെ കുട്ടിയുടെ ജനനമായതിനാല്‍ ഒപ്പമുണ്ടായിരുന്നുവെന്നും അതിശയകരമായിരുന്നു ഇതെന്നും തന്റെ ഭാര്യയില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഹാരി പറഞ്ഞു. എല്ലാ മാതാപിതാക്കളും പറയുന്നതുപോലെ നമ്മുടെ കുട്ടികള്‍ വിസ്മയിപ്പിക്കുന്നവരാണ്. താനിപ്പോള്‍ ആകാശത്തു നില്‍ക്കുന്നതുപോലെയാണ് തോന്നുന്നതെന്നും ഹാരി പറഞ്ഞു. രാജകുമാരന്റെ ജനനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഫലകം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി വരെ ഇത് ഇവിടെയുണ്ടാകും. എലിസബത്ത് രാജ്ഞി, ഫിലിപ്പ് രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍ തുടങ്ങി രാജകുടുംബത്തിലുള്ള എല്ലാവരും രാജകുമാരന്റെ ജനനത്തില്‍ സന്തോഷം അറിയിച്ചു.

മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് അവരുടെ പേരക്കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് മകള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. ഫ്രോഗ്മോര്‍ കോട്ടേജിലാണ് ഇവര്‍ താമസിക്കുന്നത്. കേംബ്രിഡ്ജ് പ്രഭുവും ഭാര്യയും ജനനത്തില്‍ സന്തോഷം അറിയിച്ചതായി കെന്‍സിംഗ്ടണ്‍ പാലസ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഉപയോഗം ഒട്ടേറെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ലെന്നാണ്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗം വളരെ ചെറിയ തോതില്‍ മാത്രമേ പ്രതികൂലമായി ബാധിക്കുന്നുള്ളുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നതില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ അസംതൃപ്തി മൂലം സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും പഠനം പറയുന്നു.

വളരെ ചുരുങ്ങിയ തോതിലാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം വരുത്തുന്ന പ്രതികൂല ഫലങ്ങള്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ഏറെയും ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. 99.75 ശതമാനം ചെറുപ്പക്കാരിലും ലൈഫ് സാറ്റിസ്ഫാക്ഷന്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്‍ഡി പ്രൈബില്‍സ്‌കി പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുമെന്നത് ശരിയാണെന്നും എന്നാല്‍ ചെറുപ്പക്കാര്‍ ദുര്‍ബലരാകുന്നത് മറ്റു ചില പശ്ചാത്തലങ്ങള്‍ മൂലമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഗവേഷക സംഘം പറയുന്നത്. പകരം അവരുടെ സോഷ്യല്‍ മീഡിയ അനുഭവം എന്തായിരുന്നു എന്നത് അവരുമായി സംസാരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ശക്തമാകുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.

ആത്മരതിയില്‍ മുഴുകുന്നയാളുകള്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. പൊതുവിടങ്ങളില്‍ സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാട്ടുന്ന താല്പര്യം കൂടെ നില്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലായിരിക്കുകയും ചെയ്യും. അത്തരമൊരാളാണ് ഡൊമിനിക് മാര്‍ക്കസ് ഷെല്ലാര്‍ഡ്. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ അടുത്തിടെ സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. ഒരു ഫോട്ടോയില്‍ നിന്നോ യൂട്യൂബ് അപ്പിയറന്‍സില്‍ നിന്നോ ഒഴിയാന്‍ ഇദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഒരു സെല്‍ഫിയോ സ്വയം അഭിനന്ദിക്കുന്ന ട്വീറ്റോ അദ്ദേഹത്തില്‍ നിന്ന് മിക്കവാറും ഉണ്ടാകുകയും ചെയ്യും. ക്യാമ്പസില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഇദ്ദേഹം കറങ്ങുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ അദ്ദേഹത്തെ ഒന്നു കൂടി വെളിവാക്കും. യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ അനാവശ്യമായി ഇദ്ദേഹം ചെലവഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. 53 കാരനായ ഇദ്ദേഹമായിരുന്നു ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍. ഈ വര്‍ഷം ആദ്യം ഷെല്ലാര്‍ഡ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. വിദേശ യാത്രകള്‍ ഉള്‍പ്പെടെ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ നിന്നുള്‍പ്പെടെയാണ് യൂണിവേഴ്‌സിറ്റികള്‍ ഫണ്ട് സ്വരൂപിക്കുന്നത്.  350,000 പൗണ്ട് ശമ്പളവും സൗജന്യ താമസവുംന്‍തുക യാത്രാച്ചെലവിനത്തില്‍ 57,000 പൗണ്ടുമൊക്കെയാണ് ഇയാള്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നല്‍കിയത്.

ഷെല്ലാര്‍ഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും തന്റെ കീഴ് ജീവനക്കാരെ നിയമിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടിയെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഹയര്‍ എജ്യുക്കേഷനിലെ പുതിയ റെഗുലേറ്ററായ ദി ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ തുക ശമ്പളമായി വാങ്ങിയിട്ടുണ്ടോ എന്നുള്ള വിവരമുള്‍പ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് കരുതുന്നത്.

ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാന്‍ പുതിയ വാക്വം ഡ്രസിംഗ് സംവിധാനം അവതരിപ്പിച്ച് എന്‍എച്ച്എസ്. ശസ്ത്രക്രിയകള്‍ക്കു ശേഷമുണ്ടാകുന്ന അണുബാധകള്‍ ചെറുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ജീവന്‍ രക്ഷാ മാര്‍ഗ്ഗമാകുമെന്നാണ് വിവരം. ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള ഡ്രസിംഗില്‍ ബാക്ടീരിയ അണുബാധയുണ്ടാകാതിരിക്കാനായി സ്രവങ്ങള്‍ വലിച്ചെടുക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. എട്ടില്‍ ഒന്ന് രോഗികള്‍ക്ക് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഗുരുതരമായ അണുബാധയുണ്ടാകാറുണ്ട്. ശസ്ത്രക്രിയാ മുറിവുകളിലുടെ പ്രവേശിക്കുന്ന ബാക്ടീരിയകളാണ് ഇതിന് പ്രധാന കാരണക്കാര്‍.

അമിത വണ്ണക്കാരായ രോഗികളില്‍ അണുബാധ 40 ശതമാനത്തോളം അധികമാണ്. പൈകോ മെഷീന്‍ എന്ന് അറിയപ്പെടുന്ന പുതിയ ഉപകരണം മുറിവുകള്‍ നന്നായി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. മുറിവുകള്‍ അബദ്ധത്തില്‍ വീണ്ടും തുറക്കുന്നത് ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. ഈ ഉപകരണത്തിലൂടെ ഡ്രസ് ചെയ്യുമ്പോള്‍ ബാറ്ററി പാക്ക് പ്രവര്‍ത്തിക്കുകയും മുറിവിനു സമീപത്ത് സക്ഷന്‍ നടത്തി സീല്‍ ചെയ്യപ്പെടുകയും ചെയ്യും. മുറിവിലെ പഴുപ്പും സ്രവങ്ങളും വലിച്ചെടുക്കുകയും മുറിവുള്ള പ്രദേശത്തേക്ക് രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ മുറിവുണങ്ങാനുള്ള സ്വാഭാവിക ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.

യുകെയില്‍ തന്നെ നിര്‍മിച്ച ഈ ഉപകരണത്തിന്റെ പരീക്ഷണം നൂറിലേറെ ആശുപത്രികളില്‍ നടത്തിക്കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധകള്‍ 70 ശതമാനത്തോളം കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രീയ കക്ഷിയായി ബ്രെക്‌സിറ്റ് പാര്‍ട്ടി മാറുമെന്ന് പാര്‍ട്ടി സ്ഥാപകനും മുതിര്‍ന്ന നേതാവുമായ നിഗല്‍ ഫരാഷ്. പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ 85,000 അംഗങ്ങളാണ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നയിക്കുന്നതിനുമായി 2 മില്യണ്‍ പൗണ്ടിലധികം സംഭാവനയും എത്തിക്കഴിഞ്ഞുവെന്ന് നിഗല്‍ ഫാര്‍ഷ് വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള രണ്ട് പാര്‍ട്ടി സംവിധാനത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പ്രതീക്ഷ. നേരത്തെ ബ്രെക്‌സിറ്റ് പാര്‍ട്ടിയെ ഗൗരവത്തോടെ കാണണമെന്ന് ലേബര്‍ പാര്‍ട്ടി പാളയത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണ്‍ പൗണ്ട് സംഭവാനയായി എത്തിയത് ചെറിയ കാര്യമായിട്ടല്ല ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്. തങ്ങള്‍ക്കുള്ള ജനപിന്തുണയുടെ പ്രതിഫലനമാണ് തെന്ന് ഫരാഷ് തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു. നിലവില്‍ ബ്രിട്ടനില്‍ രണ്ട് പ്രബലരായ പാര്‍ട്ടികളാണ് ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ഇരുവര്‍ക്കും ബദലായി ഒരു പാര്‍ട്ടി വളര്‍ത്തിയെടുക്കാനാണ് ഫരാഷിന്റെ നീക്കം. എന്നാല്‍ ഇക്കാര്യം അത്ര എളുപ്പമായിരിക്കില്ല. യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ എല്ലാ ചെറുകിട ഇടതുപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ലേബര്‍. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തെരഞ്ഞെടുപ്പോടു കൂടി പരിഹാരം കാണാനാണ് കണ്‍സര്‍വേറ്റീവിന്റെ ശ്രമം. ഇതിനായുള്ള രാഷ്ട്രീയ നിക്കങ്ങള്‍ മേയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്.

രണ്ടാം ഹിത പരിശോധനയില്‍ കണ്ണുംനട്ടിരിക്കുന്ന ലേബര്‍ പാര്‍ട്ടിക്കെതിരെയും കണ്‍സര്‍വേറ്റീവിനെതിരെയും ഒരു ബദലായി തങ്ങള്‍ വളരുമെന്ന് നേരത്തെ ഫരാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേ തന്റെ പദ്ധതികളുമായി മുന്നോട്ട് പോവുന്നത് രാഷ്ട്ര താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി നിലപാടിനെക്കുറിച്ച് ജെറമി കോര്‍ബനുമായി പരസ്യമായ സംവാദത്തിന് താന്‍ തയ്യാറാണെന്നും ഫരാഷ് വെല്ലുവിളിച്ചു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പോടെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് മനസിലാക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബ്രിട്ടനിലെ മിനിമം വേതനം 9.61 പൗണ്ടാക്കി ഉയര്‍ത്താന്‍ പദ്ധതി. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയെന്നാണ് വിവരം. ഇതോടെ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന രാജ്യമായി ബ്രിട്ടന്‍ മാറും. കുറഞ്ഞ ശമ്പളം എന്ന അന്താരാഷ്ട്ര മാനദണ്ഡത്തേക്കാള്‍ 66 ശതമാനം വര്‍ദ്ധനവാണ് വരുത്തുന്നത്. ശമ്പളക്കുറവ് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാമണ്ടിന്റെ നീക്കം. നാഷണല്‍ ലിവിംഗ് വേജസ് 2024 വരെ 9.50 പൗണ്ട് കടക്കാനിടയില്ലെന്നിരിക്കെയാണ് മിനിമം വേജസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലേബര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേജസ് നടപ്പാക്കാനാണ് യുകെ പദ്ധതിയിടുന്നതെന്നും ഇത് നല്ല വാര്‍ത്തയാണെന്നും ലേബര്‍ മാര്‍ക്കറ്റ് വിദഗ്ദ്ധന്‍ മാര്‍ക്ക് ഗ്രഹാം പറഞ്ഞു.

എന്നാല്‍ ഇതിലൂടെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ തെറ്റായി വേര്‍തിരിക്കാനും മിനിമം വേജ് പ്രൊട്ടക്ഷന്‍ പോലെയുള്ള ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെയുടെ മിനിമം വേജസ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിലവില്‍ നാലാമതാണ്. അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍. കഴിഞ്ഞ മാസം മിനിമം വേജസ് 8.21 പൗണ്ടായി ഉയര്‍ത്തിയിരുന്നു. ഇതോടെ 690 പൗണ്ട് തൊഴിലാളികള്‍ക്ക് അധികമായി ലഭിക്കുമെന്നാണ് ഉറപ്പു വരുത്തിയത്. വേതനം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ വക്താവ് പറഞ്ഞു.

ശമ്പള നിരക്ക് വര്‍ദ്ധനവിനെ ഉത്പാദന വര്‍ദ്ധനവിലൂടെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും വക്താവ് പറഞ്ഞു. യുവാക്കളുടെ നാഷണല്‍ മിനിമം വേജസിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 21-24 പ്രായപരിധിയിലുള്ളവര്‍ക്ക് മഇക്കൂറിന് 7.70 പൗണ്ടായും 18-20 പ്രായ പരിധിയിലുള്ളവര്‍ക്ക് 6.15 പൗണ്ടായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശരാശരി വരുമാനം നാണ്യപ്പെരുപ്പ നിരക്ക് എന്നിവയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് വ്യക്തമാക്കി. 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് യുകെയില്‍ മിനിമം വേജസ് നടപ്പാക്കിയത്.

റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ഞായറാഴ്ച്ച മോസ്‌കോയിലെ ഷെറെമെറ്റ്യോവോയില്‍ നിന്നും മുര്‍മാന്‍സ്‌കിലേക്ക് പോവുകയായിരുന്ന വിമാനം അഗ്നിബാധയെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. മോസ്കോ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയെങ്കിലും വിമാനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും അഗ്നി വിഴുങ്ങിയിരുന്നു.

വിമാനത്തില്‍ 78 പേരുണ്ടായിരുന്നതായും റഷ്യല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് ക്രൂവിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറക്കുന്നതിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ശേഷം 45 മിനുറ്റകള്‍ പിന്നിട്ടപ്പോഴേക്കും വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരില്‍ 37 പേരെ മാത്രമാണ് രക്ഷിക്കാനയതെന്ന് റഷ്യയുടെ അന്വേഷണ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിലും വിമാനം പറന്നുയര്‍ന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്.

റഷ്യൻ നിർമ്മിത യാത്രാ വിമാനത്തിന് തീ പിടിച്ചു പതിമൂന്ന് മരണം. സുഖോയ് SSJ- 100 എന്ന ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിനാണ് തീ പിടിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു എന്ന് റഷ്യയുടെ ഒഫീഷ്യൽ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ് എന്നും അറിയിച്ചു. 73 യാത്രക്കാരും അഞ്ചു വിമാന ജോലിക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യയിലുള്ള ഷെറീമേട്യേവോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെ പൈലറ്റ് അപകടം തിരിച്ചറിയുകയും ഉടൻതന്നെ തിരിച്ചിറക്കിയെങ്കിലും തീ വിമാനത്തെ വിഴുങ്ങിയിരുന്നു.

[ot-video][/ot-video]

ലണ്ടന്‍: ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിയേറ്റതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ വികാരം ശക്തിപ്പെടുന്നു. തെരേസ മേയ് സ്വയം രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി അവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് കണ്‍സര്‍വേറ്റീവ് മുമന്‍ നേതാവും എം.പിയുമായ ലെയിന്‍ ഡുണ്‍കാന്‍ സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റ് പ്രതിസന്ധി കാര്യക്ഷമമായി പരിഹരിക്കാന്‍ തെരേസ മേയ്ക്ക് സാധിക്കാത്തതാണ് ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിക്ക് കാരണമായതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സ്മിത്തിന്റെ പരാമര്‍ശവും പുറത്തുവന്നിരിക്കുന്നത്. 2015നെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണ ഇംഗ്ലീഷ് ലോക്കല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് നേരിട്ടത്. 1334 സിറ്റിംഗ് സീറ്റുകള്‍ കണ്‍സര്‍വേറ്റീവിന് നഷ്ടമായി.

1995ന് ശേഷം കണ്‍സര്‍വേറ്റീവ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാണിത്. ലോക്കല്‍ ഇലക്ഷനിലെ തിരിച്ചടി പാര്‍ട്ടിക്കുള്ളില്‍ മേ വിരുദ്ധ വികാരം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് സൂചന നല്‍കുന്നതാണ് സ്മിത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബ്രെക്‌സിറ്റ് കരട് രേഖ പാസാവാന്‍ ലേബര്‍ പാര്‍ട്ടിയുമായി സഹകരിക്കണമെന്നും കണ്‍സര്‍വേറ്റീവില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ലോക്കല്‍ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കപ്പെട്ടതോടെ തെരേസ മേ ഭരണത്തിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് വെളിവായിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ലേബര്‍ പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. 82 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.

ബ്രെക്സിറ്റിനെ നിര്‍ത്തലാക്കാന്‍ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ ഡെമോക്രാറ്റുകളാകട്ടെ ഇലക്ഷനില്‍ നേട്ടം കൊയ്യുകയും ചെയ്തു. ഏതാണ്ട് 703 സീറ്റുകളാണ് ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകള്‍ അധികം സ്വന്തമാക്കിയത്. ഡെമോക്രാറ്റുകള്‍ നേടുന്ന മികച്ച തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും (UKIP) തെരഞ്ഞെടുപ്പ് തിരിച്ചടികളുടേതാണ്. 2015നെ അപേക്ഷിച്ച് 145 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മേ ഭരണത്തിന്റെ പോരായ്മയാണെന്ന് സ്മിത്ത് ചൂണ്ടിക്കാണിച്ചു. എത്രയും വേഗം രാജിവെച്ച് പുറത്തുപോവുകയെന്നതാണ് മേയ്ക്ക് ഇനി ചെയ്യാനുള്ളത്. അങ്ങനെ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി മറ്റു നടപടികളിലേക്ക് കടക്കുമെന്നും സ്മിത്ത് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved