ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ്(36)ആണ് മരിച്ചത്. അല്‍ ദൈദിലില് വച്ചാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.
ഭാര്യ ഷഹീദ, മക്കള്‍ ഷെര്‍ലീഷ് മന്ഹ, ഷിറാഷ്, അഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
കോടികൾ വിലമതിക്കുന്ന വജ്രമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തിയത്. ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ഉടമയായ അറബ് യുവതിയുടെ കയ്യിൽ നിന്ന് വജ്രം നഷ്ടമായത്. നിലത്ത് വീണ വജ്രം യൂറോപ്യൻ സ്വദേശി എടുത്തു കൊണ്ട് പോവുകയായിരുന്നു.
യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹോട്ടലിന്റെ തറയിൽ നിന്ന് ഒരാൾ എന്തോ എടുത്ത് പോക്കറ്റിലാക്കി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അന്വേഷിച്ചെത്തിയ പൊലീസ് യൂറോപ്യൻ പൗരനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വജ്രം കണ്ടെത്തിയത്. തുടർന്ന് ഇയാൾ നിലത്ത് നിന്ന് ഇത് ലഭിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു.
കണ്ടെത്തിയ വജ്രം ഉടൻ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി കൈമാറി. നാലു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട വജ്രം കണ്ടെത്തിയ പൊലീസിന് സമൂഹമാധ്യമങ്ങളിലാകെ അഭിനന്ദപ്രവാഹമാണ്.
റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാര്‍. മറ്റൊരാള്‍ വാഹനമോടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ഡ്രൈവറാണ്. തായിഫിനടുത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവരെ നിസാര പരുക്കുകളോടെ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫെബ്രുവരി 3നു UNAന്യൂ കാലിക്കറ്റ് ട്രാവെല്‍സ് വിമാനത്തില്‍ സൗദിയില്‍ എത്തി. റിയാദില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് ജിദ്ധയിലേക്കുള്ള യാത്രാമദ്ധ്യേ തായ്ഫില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.
അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.
സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.
അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച് പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.
“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച് തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.
ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.
സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.
യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക.
ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.
പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ഇൻഫ്രാറെഡ് സെപ്ക്ട്രോമീറ്ററിന്റെ ജോലി. ഓരോ പത്തു ദിവസം കൂടുമ്പോഴും ഇങ്ങനെ ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങൾ അയച്ചു കൊണ്ടിരിക്കും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്രചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഭൂമിയിലെ രണ്ടു വർഷം മുഴുവൻ ഇങ്ങനെ സമഗ്ര വിവരങ്ങൾ ലഭിക്കുന്നത് ചൊവ്വയെപ്പറ്റി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കും. 200ലേറെ ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കും ഈ ചിത്രങ്ങൾ പോകും. ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണു ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ട് നിർമിച്ചതാണിത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് അറബ് ജനതയുടെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയർന്നത്.
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക്. ഖത്തറിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ് ലീന പുതിയപുരയിലിനു 29.74 കോടി രൂപ(1.5 കോടി ദിർഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.
ഖത്തറിൽ റസ്റ്ററന്റ് നടത്തുന്ന അബ്ദുൽ ഖദ്ദാഫിയുടെ ഭാര്യയും 3 മക്കളുടെ അമ്മയുമാണ് തസ് ലീന. ആദ്യമായാണ് ടിക്കറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞു.
നേരത്തെ 10 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന യുവതി ജനുവരി 26നായിരുന്നു ഒാൺലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ, ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
രണ്ടാം സമ്മാനമായ 3.5 ലക്ഷം ദിർഹം ജോലി നഷ്ടപ്പെട്ട പ്രേം മോഹൻ മത്രത്തിലിനു ലഭിച്ചു. ജനുവരി 26നായിരുന്നു ഇവരുടെ ജോലി നഷ്ടപ്പെട്ടത്.