Middle East

അബുദാബി∙ വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.

അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു മാറ്റും. ചതിയിൽപെട്ട കാര്യം ഉടമ അറിയുമ്പോഴേക്കും അക്കൗണ്ട് ശൂന്യമായിരിക്കും. മാത്രവുമല്ല നിയമലംഘന ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ട നിയമനടപടികൾ അക്കൗണ്ട് ഉടമ നേരിടേണ്ടിവരുമെന്നും പറഞ്ഞു.

ലഹരിമരുന്ന് കച്ചവടത്തിനായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. യഥാർഥ ഉടമ അറിയാതെ ഈ അക്കൗണ്ട് മുഖേന അനധികൃത പണമിടപാട് നടത്തുന്നവരുണ്ട്. ലഹരി ഇടപാടുകാർ ഇത്തരം അക്കൗണ്ടിലൂടെയാണു പണം കൈമാറുന്നത്. നിയമലംഘനം പിടിക്കപ്പെട്ടാൽ ഇടനിലക്കാർ രക്ഷപ്പെടുകയും നിരപരാധിയായ അക്കൗണ്ട് ഉടമ പിടിക്കപ്പെടുകയും ചെയ്യും. അതിനാൽ സ്വന്തം അക്കൗണ്ട് വിവരങ്ങൾ മറ്റാർക്കും കൈമാറാതെ രഹസ്യമായി സൂക്ഷിക്കണമെന്നും ചതിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും പൊലീസ് ഓർമിപ്പിച്ചു.

റിയാദ് ∙ വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താൻ സൗദി അറേബ്യ പ്രഫഷനൽ പരീക്ഷയ്ക്കു തുടക്കം കുറിച്ചു. പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർക്കു സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. നിലവിൽ പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർ ജൂലൈ മുതൽ പരീക്ഷ എഴുതി യോഗ്യത നേടണം. യോഗ്യത തെളിയിക്കാൻ പറ്റാത്തവരെ ഒഴിവാക്കും.

വിദേശമന്ത്രാലയവുമായും സാങ്കേതിക തൊഴിൽപരിശീലന കോർപറേഷനുമായും സഹകരിച്ചു 2 ഘട്ടങ്ങളിലായി പ്രാക്ടിക്കൽ, തിയറി പരീക്ഷകളുണ്ടാകും. അതതു രാജ്യത്തു നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവരെ സൗദിയിലെത്തിച്ചു വീണ്ടും പരീക്ഷ നടത്തും.

പ്രഫഷനൽ പരീക്ഷയ്ക്കു റജിസ്റ്റർ ‍ചെയ്യാൻ (https://svp.qiwa.sa) സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ സംവിധാനം വീസ സ്റ്റാംപിങ്ങുമായി ബന്ധിപ്പിക്കുന്നതോടെ പരീക്ഷ വിജയിക്കുന്നവർക്കു മാത്രമേ വീസ ലഭിക്കൂ. നിലവിൽ ജോലി ചെയ്യുന്നവർക്കു വീസ പുതുക്കാനും ഇതു നിർബന്ധമാക്കും. തോൽക്കുന്നവരുടെ താമസാനുമതി പുതുക്കി നൽകില്ല.

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ്(36)ആണ് മരിച്ചത്. അല്‍ ദൈദിലില്‍ വച്ചാണ് അപകടമുണ്ടായത്.

സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.

ഭാര്യ ഷഹീദ, മക്കള്‍ ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ്, അഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.

കോടികൾ വിലമതിക്കുന്ന വജ്രമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തിയത്. ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ഉടമയായ അറബ് യുവതിയുടെ കയ്യിൽ നിന്ന് വജ്രം നഷ്ടമായത്. നിലത്ത് വീണ വജ്രം യൂറോപ്യൻ സ്വദേശി എടുത്തു കൊണ്ട് പോവുകയായിരുന്നു.

യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹോട്ടലിന്റെ തറയിൽ നിന്ന് ഒരാൾ എന്തോ എടുത്ത് പോക്കറ്റിലാക്കി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അന്വേഷിച്ചെത്തിയ പൊലീസ് യൂറോപ്യൻ പൗരനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വജ്രം കണ്ടെത്തിയത്. തുടർന്ന് ഇയാൾ നിലത്ത് നിന്ന് ഇത് ലഭിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു.

കണ്ടെത്തിയ വജ്രം ഉടൻ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി കൈമാറി. നാലു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട വജ്രം കണ്ടെത്തിയ പൊലീസിന് സമൂഹമാധ്യമങ്ങളിലാകെ അഭിനന്ദപ്രവാഹമാണ്.

റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാര്‍. മറ്റൊരാള്‍ വാഹനമോടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ഡ്രൈവറാണ്. തായിഫിനടുത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവരെ നിസാര പരുക്കുകളോടെ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഫെബ്രുവരി 3നു UNAന്യൂ കാലിക്കറ്റ് ട്രാവെല്‍സ് വിമാനത്തില്‍ സൗദിയില്‍ എത്തി. റിയാദില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് ജിദ്ധയിലേക്കുള്ള യാത്രാമദ്ധ്യേ തായ്ഫില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.

അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.

വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച്‌ പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.

“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച്‌ തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.

സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.

RECENT POSTS
Copyright © . All rights reserved