മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്.
അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.
ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്.
സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു.
കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
പ്രഭാത ഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. മരിച്ച അബ്ദുൽ അസീസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.
മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാരായ ഇവര്‍ കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്. കൊറോണ സ്ഥിരീകരിച്ച ഒരു നഴ്സിന്റെ ഭർത്താവിനും കുട്ടിക്കും കൊറോണ ബാധിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെയ്ക്ക് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
രോഗബാധയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനില്‍ ഇതുവരെ നാല് ഇന്ത്യാക്കാര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്. സൗദി പൗരന്‍ സ്‌പോണ്‍സറായി ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ നടത്താനും തൊഴില്‍ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസ രേഖയാണിത്. സൗദി പ്രീമിയം റെഡിസന്‍സി സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് എം.എ യൂസഫലിക്ക് പ്രീമിയം റെസിഡന്‍സി അനുവദിച്ച വിവരം പുറത്തായത്.
സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വിദേശികള്‍ക്കുള്ള പെര്‍മെനന്റ് റെസിഡന്‍സി. മക്കയിലും മദീനയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യാവസായിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും മക്കയിലും മദീനയിലും 99 വര്‍ഷ കാലാവധിയുടെ പാട്ട വ്യവസ്ഥയില്‍ കെട്ടിടങ്ങളോ വസ്തുക്കളൊ എടുക്കാനും പ്രീമിയം ഇഖാണ ഉള്ളവര്‍ക്ക് സാധിക്കും. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികള്‍ക്ക് മാത്രമായുള്ള പ്രത്യേക പാസ്‌പോര്‍ട്ട് ഡെസ്‌കും ഇവര്‍ക്കുപയോഗിക്കാം. യുഎഇ ഭരണകൂടം പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ആദ്യമായി അനുവദിച്ചത് യൂസഫലിക്കായിരുന്നു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞ എം.എ യൂസഫലി, ഇത് തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞൊരു മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി സൗദി അറേബ്യയെ കൂടുതല്‍ നേട്ടങ്ങളിലെത്തിക്കാനും സ്ഥിര താമസാനുമതി നല്‍കുന്ന പദ്ധതിയിലൂടെ സാധിക്കുമെന്നും യൂസഫലി പ്രതികരിച്ചു.
ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു കാണാതായ തന്റെ മകനെ കണ്ടത്തിയത് ഇരുപത് വർഷങ്ങൾക്ക് ശേഷം. അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരത്തിൽ യുവതി തട്ടിയെടുത്ത് വളർത്തിയത് രണ്ടു കുട്ടികളെ. സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത് കിഴക്കൻ സഊദിയിലാണ്. ഒടുവിൽ ഇരുപതു വർഷങ്ങൾക്ക് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ യഥാർത്ഥ പിതാവിനെ തിരിച്ചറിഞ്ഞതോടെ കുടുംബം നേരിട്ട വേദനയും സന്തോഷവും നിറഞ്ഞ പുനഃസമാഗമമാണ് അറബ് മീഡിയകളിലെ നിറഞ്ഞ വാർത്ത.
1996 ലാണ് കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടത്. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നുവന്നത്.
20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ, തനിക്ക് അവിഹിത ബന്ധത്തിലൂടെയുണ്ടായ കുട്ടികളാണെന്നായിരുന്നു യുവതിയുടെ വാദം. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ, ചോദ്യങ്ങൾ കൂടുതൽ ഉയർന്നതോടെയാണ് പഴയ സംഭവങ്ങൾ പൊന്തിവന്നത്. 1996 ലും 1999 ലും കുട്ടികളെ കാണാതായ സംഭവവുയായി ഇതിനെ ബന്ധപ്പെടുത്തിയതോടെയാണ് 1996 ൽ നഷ്‌ടപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് യഥാർത്ഥ കുട്ടിയെ ലഭ്യമായത്. കുട്ടികളെ കാണാതായ സംഭവം അന്ന് സഊദിയെ ഏറെ പിടിച്ചുലച്ചിരുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം പിടിക്കപ്പെട്ടതോടെയാണ് ഡി.എൻ.എ ടെസ്റ്റ് നടത്തി യഥാർത്ഥ പിതാവിനെയും കുടുംബത്തെയും ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്. ഏതായാലും 20 വർഷത്തിന് ശേഷമുള്ള പിതാവിന്റെയും മകന്റെയും പുനഃസമാഗമം ഏറെ വാർത്തയായിരിക്കുകയാണ് അറബ് മീഡിയകളിൽ. വനിത ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ അന്വേഷണം നേരിടുകയാണ്.
ബഹ്റൈനും ബ്രിട്ടനുമായി നിലനില്‍ക്കുന്ന ബന്ധം ശക്തമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ൈശഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ബ്രിട്ടന് പ്രഭുസഭാംഗവും മുന്‍ ബ്രിട്ടീഷ് ചീഫ് ഓഫ് സ്റ്റാഫ് ജനറലുമായ ഡേവിഡ് റിച്ചാര്‍ഡിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിക്കുന്ന നയനിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് റിച്ചാര്‍ഡ് ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു.
തിരുവനന്തപുരം: പ്രവാസിമലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവെയ്സിൽ ‘നോർക്കഫെയർ’ എന്ന ആനുകൂല്യം നിലവിൽവന്നു. ഇതോടെ കുവൈത്ത് എയർവെയ്സിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴുശതമാനം ഇളവുകിട്ടും. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ടാകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് ഫെബ്രുവരി 20 മുതൽ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവെയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
യുഎഇയില്‍ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന്‍ അനില്‍ നൈനാന്‍ (32) ആണ് മരിച്ചത്. തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് അനിൽ മരിച്ചത്.
അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്.ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.
ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളിയായ അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. നീനുവിന്റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ കുഴപ്പമൊന്നുനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫ്ലാറ്റില്‍ തീപിടിത്തം ഉണ്ടായത്. ഫ്ലാറ്റിലുണ്ടായ ഇലട്രിക് ബോക്സാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.