ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.
സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.
ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.
ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.
പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.
കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.
ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.
ദുബായ് മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു.
ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.
ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു.
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.
കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സാകോ കമ്പനി ജീവനക്കാരാണ് മരിച്ച എല്ലാവരും.അൽഅഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാൻ അൽഅഹ്‌സ കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.
ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിനെ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദിൽ ഖബറടക്കിയത്.
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം. മക്കയിലേക്ക് ഉംറക്ക് പോയി ഖോബാറിലെക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. മാതാപിതാക്കളും സഹോദരന്മാരും ആശുപത്രി വിട്ടു.ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്.
കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദിഖ് തൂവൂർ , വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിൽ തുടങ്ങിയവർ കുടുംബത്തെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.
നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.
കൊവിഡ് കാലത്ത് ആദ്യം വെറും ഒരു ഹോബിയായി തുടങ്ങിയ കൃഷി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി മാറി ദോഹയിലെ പ്രവാസി മലയാളി ഡോക്ടര്‍. ഇന്ന് തന്റെ അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അതിശയത്തിലും അതിലുപരി സന്തോഷത്തിലുമാണ് തൃശൂര്‍ക്കാരനായ ഡോ. പ്രദീപ് രാധാകൃഷ്ണന്‍.
ദോഹ നഗരത്തില്‍ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്തെ അടുക്കളതോത്തിലാണ് ഡോക്ടര്‍ പൊന്നുവിളയിച്ചത്. 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഡോക്ടര്‍ പ്രദീപ് രാധാകൃഷ്ണന്‍ ഖത്തര്‍ ഹമദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കോവിഡിനുശേഷമാണ് ഡോക്ടറും കുടുംബവും പച്ചക്കറികൃഷിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്.
ഇന്നിപ്പോള്‍ വെണ്ട, വഴുതന, പയര്‍, തക്കാളി, കാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാര്‍ഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്.
ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിര്‍ക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്‌സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പില്‍ നട്ട വിത്തുകള്‍ മുളച്ചശേഷം മാറ്റി നടും.
ഖത്തറില്‍ നാട്ടിലേതുപോലെ കടുത്ത രീതിയില്‍ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങള്‍ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താന്‍ കഴിയുന്നുണ്ട്. ചെടി വളര്‍ന്നുകഴിഞ്ഞാല്‍ പിന്നെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍ പറയുന്നു.
കൊവിഡ് കാലത്ത് താല്‍ക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോള്‍ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാര്‍ഥികളായ മക്കള്‍ ദേവികയും അമൃതയും ഡോക്ടറുടെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.
ബദീഅയിൽ കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ബത്തൂർ കുണ്ടംകുഴി സ്വദേശി മണികണ്ഠൻ (35) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണികണ്ഠൻ. സ്‌പോൺസറുടെ കൃഷിയിടത്തിൽ പോയി മടങ്ങുന്നതിനിടെയാണ് മണികണ്ഠന്റെ കാർ വാദിലബനിൽ വെച്ച് അപകടത്തിൽപെട്ടത്.
ചാറ്റൽ മഴയിൽ കാർ തെന്നി അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മണികണ്ഠൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടുത്ത മാസം നാട്ടിലേക്ക് വരാനായുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.
യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്.
ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ട്.അല്‍ഐന്‍, അല്‍ റസീന്‍, അല്‍ അബ്ജാന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. മണിക്കൂറില്‍ 55 കി.മീ വരെ വേഗത്തില്‍ കാറ്റു വീശും. കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ പല പ്രധാന റോഡുകളും താത്കാലികമായി അടച്ചിട്ടുണ്ട്. അല്‍ അസയേല്‍ സ്ട്രീറ്റും ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും രണ്ട് ദിശകളിലേക്കും അടച്ചതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെ കവലയും സ്ട്രീറ്റിന്റെ ഇരുവശങ്ങളും അടച്ചു. യാത്രക്കാര്‍ ബദല്‍ റോഡുകളായ അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ടിഎ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.