പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്.
1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തിയുടെ അഭിനയ ജീവിതത്തിന് തുടക്കം. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്‍ടി രാമറാവു, എംജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പാലാട്ട് കോമന്‍, കാട്ടുപൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടി. ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാറിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിംഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോർട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുൻ ഭാര്യ സരിത നിരത്തിയത്.
ഇത് ശരിവെക്കുന്ന തരത്തിലാണ് മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.
മുകേഷ്, മേതിൽ ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
നീണ്ട ഒൻപതു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നു എന്ന നിലയിലാണ് റിപോർട്ടുകൾ പ്രചരിച്ചത്. മുകേഷോ ദേവികയോ പ്രതികരിച്ചുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ബിന്ദു കൃഷ്ണയെ തോൽപ്പിച്ചാണ് മുകേഷ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. ബിന്ദു കൃഷ്ണയുടെ നീളൻ ഫേസ്ബുക്ക് പോസ്റ്റിൽ ഒട്ടേറെ പരാമർശങ്ങളുണ്ട്.
എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.
കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.
മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.
അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമൻ്റ് എഴുതിയിരുന്നു. പരിഹാസ കമൻ്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിൻ്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല…
തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.’ ബിന്ദു കൃഷ്ണ പോസ്റ്റിൽ പറയുന്നു
റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് നൃത്തം ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലത്തെ വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.
ഈ വൈറൽ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. അമ്മയുടെ ഒരു കൊച്ചു പതിപ്പാണ് കണ്മണി. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമികൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും ഈ കുഞ്ഞുതാരത്തെ കാണാറുണ്ട്.
View this post on Instagram
സ്വയം പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ എന്നും ഇഷ്ടമുള്ള താരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ ഒരു സ്പെഷൽ ചിക്കൻ റോസ്റ്റാണ് ആരാധകർക്കായി പരിചയപ്പെടുത്തുന്നത്.
അധികം മസാലകൾ ചേർക്കാതെ ചേരുവകൾ ചതച്ചു ചേർത്താണ് ഈ സ്പെഷൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു. വീഡിയോയിൽ സുചിത്രയേയും മോഹൻലാലിന്റെ പ്രിയ ചങ്ങാതിയായ സമീർ ഹംസയേയും കാണാം.
ചിക്കൻ- 500 ഗ്രാം
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗരം മസാല
കടുക്
പെരുജീരകം
കറിവേപ്പില
വറ്റൽമുളക്- ചതച്ചത്
മഞ്ഞൾ
ഉപ്പ്
തേങ്ങ ചുട്ടത്- ഒരു കഷ്ണം
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക.
ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക.കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.
View this post on Instagram
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി കാറ്റഗറിയിലുള്ള ഇടുക്കി കുമാരമംഗലത്ത് നടത്തിയ സിനിമാ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സിനിമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ടിപിആര്‍ അടിസ്ഥാനത്തില്‍ ഡി കാറ്റഗറിയിലുള്ള കുമാരമംഗലത്ത് സിനിമ ചിത്രീകരണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കലക്ടറുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ വാദം. അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയതോടെ സിനിമാക്കാര്‍ വെട്ടിലായി.
പൊലീസിന്റെ ഒത്താശയോടെയാണ് സിനിമ ചിത്രീകരണം നടന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം അന്‍പതോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബാഹുബലി’യേക്കാള്‍ വലിയ സ്‌കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍. ഇത് യഥാര്‍ത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മരക്കാറിനെക്കുറിച്ച് സംസാരിച്ചത്.
‘ഇത് ബാഹുബലിയെക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുക്കിയ ചിത്രമാണ്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മകന്‍ സിദ്ധാര്‍ഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാര്‍ ബോക്‌സ് ഓഫീസില്‍ കത്തിപ്പടരും എന്നാണ് പ്രതീക്ഷ’, പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.
ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.
അതിനിടെ, ഈ വിഡിയോകൾ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും ഇതിൽ അപ്‌ലോഡ് ചെയ്തിരുന്നു.
മമ്മൂട്ടിയുടെ വാത്സല്യം സിനിമയില്‍ ബാലതാരമായെത്തിയ അമ്പിളിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വാത്സല്യത്തിന്റെ സെറ്റില്‍ വച്ച് ദുല്‍ഖറിനും സഹോദരിക്കുമൊപ്പം കളിച്ചതിനെ കുറിച്ചാണ് അമ്പിളി ഒരു അഭിമുഖത്തിനിടെ പറയുന്നത്.
വാത്സല്യം ലൊക്കേഷനൊക്കെ നല്ല ഓര്‍മ്മയുണ്ട്. അന്ന് താന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും തങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു.
ഇന്ന്, ദൈവമേ താന്‍ ആരുടെ കൂടെയാ ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കാറുണ്ട് എന്നാണ് അമ്പിളി പറയുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളിയുടെ അവസാന ചിത്രം രണ്ടാം ഭാവമാണ്. അഭയം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം അമ്പിളിയെ തേടി എത്തിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് തടി ഉണ്ടായിരുന്നു. ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നെ തന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി എന്ന് അമ്പിളി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് ‘നാല്‍ക്കവല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടു പഠിപ്പിക്കുന്ന സീനെടുത്തു. രണ്ടു ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു.
മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. അങ്കണവാടിയില്‍നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്ക്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല. ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞത്.
അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ.വി.ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്മ പറഞ്ഞു, ഇതോടെ മതി, ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട’ എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണയും ഇല്ലാതായി. അതിനു ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല.’
തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി.
ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്.
സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്.
പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്.
ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്.
ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്.
മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അയാളുടെ ഭാര്യയാണെന്നും ആയിഷ പറയുന്നു. 2013 ലാണ് ആയിഷയുമായി മുസ്തഫ വേര്‍പിരിയുന്നത്.
പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയുമായുള്ള വിവാഹ ബന്ധത്തില്‍ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.
എന്നാല്‍ ആയിഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്. ഇ-ടൈംസിനോട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹ മോചിതനാണെന്നും എന്നാല്‍ കുട്ടികളുടെ ചെലവിനായി പണം നല്‍കാറുണ്ടെന്നും മുസ്തഫ പറയുന്നു.
2010 മുതല്‍ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടിയതായും മുസ്തഫ പറയുന്നു. ഇതിന് ശേഷമാണ് 2017 ല്‍ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നു മുസ്തഫ കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയില്‍ സജീവമാണ്. വിരാടപര്‍വ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്.
അസുരനില്‍ മഞ്ജു ചെയ്ത പച്ചൈയമ്മാള്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്ണിനോട് ഒപ്പമുള്ള മൈതാനാണ് ഹിന്ദിയിലെ ചിത്രം.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹിയായ ജിതിനും ഒരു യാത്രയിലാണ്. ഡോക്ടറെ കാണാനുള്ള യാത്രയാണത്. മരിയ ഗർഭിണിയാണോയെന്ന സംശയത്തിന്റെ പുറത്ത് ഇറങ്ങിപുറപ്പെട്ടതാണ് അവർ. അവരുടെ ആശങ്കയിലൂടെ, സംഭാഷണത്തിലൂടെ, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു.
മേക്കിങ്ങിലെ പരീക്ഷണം കൊണ്ട് 2020 ഐഎഫ്എഫ്കെ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തു. കാറിനുള്ളിൽ 85 മിനിറ്റ് നീളുന്ന സിംഗിൾ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയത്. അഭിനേതാക്കൾ കാറിന് പുറത്തേക്ക് ഇറങ്ങുന്നുണ്ടെങ്കിലും ക്യാമറ ചലിക്കുന്നില്ല. ഡോൺ പാലത്തറയുടെ ‘ശവം’ കഥപറയുന്നതുപോലെ ഒരു ഇടത്തെ മാത്രം കേന്ദ്രമാക്കിയാണ് ഈ ചിത്രവും നീങ്ങുന്നത്. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നീ മൂന്ന് അഭിനേതാക്കൾ മാത്രം.
പരീക്ഷണ ചിത്രമെന്ന ലേബലിൽ തളച്ചിടേണ്ട ഒന്നല്ല ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. മരിയയുടെയും ജിതിന്റെയും സംഭാഷണങ്ങളിലൂടെ സ്ത്രീ – പുരുഷ ബന്ധത്തെ പുതിയ കാലത്തിൽ വ്യാഖ്യാനിക്കുകയാണ് ചിത്രം. കഥയ്ക്കുള്ളിലെ സംവിധായകന്റെയും സുഹൃത്തിന്റെയും ഫോൺ സംഭാഷണത്തിലൂടെ പലതും വ്യക്തമാക്കുന്നുണ്ട് ഡോൺ. ലൈംഗികതയിലെ സ്വാതന്ത്ര്യവും പൊതു സമൂഹവും ബന്ധത്തിനുള്ളിലെ തുറന്ന് പറച്ചിലും ഇവിടെ ചർച്ചാവിഷയമാകുന്നു.
ക്ലൈമാക്സിലെ പുഞ്ചിരിയോടൊപ്പം ഒഴുകിയെത്തുന്ന സിതാരയുടെ സംഗീതം മനോഹരമാണ്. കഥാപരിസരത്തിന് മാറ്റമില്ലാത്തത് കൊണ്ടും പ്രവൃത്തിയേക്കാൾ ഉപരി സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന കഥയായതിനാലും അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റണമെന്നില്ല. അവരുടെ സ്വകാര്യ സംഭാഷണത്തിന് കാതോർത്ത് ഇരുന്നില്ലെങ്കിൽ ലാഗ് അടിക്കാനുള്ള സാധ്യതയും കൂടുതലാണ്.
തിരക്കഥയിലെ മേന്മ, മികച്ച പ്രകടനങ്ങൾ, വ്യത്യസ്തമായ മേക്കിങ് എന്നിവയിലൂടെ തൃപ്തികരമായ സിനിമ അനുഭവം ആകുന്നു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ‘സീ യൂ സൂൺ’,’ലൗ’ തുടങ്ങിയവ പോലെ കോവിഡ് പ്രതിസന്ധിയെ സർഗാത്മകമായി മറികടക്കുകയാണ് ഈ ചിത്രവും. കാണാൻ ശ്രമിക്കുക.