ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു.

എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്.

2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്.

ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു.

എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു.

പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍ യുവതി നിയമപോരാട്ടം തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കമല്‍ തന്റെ കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്താണ് ഇപ്പോള്‍ സംവിധായകനെ ഊരാക്കുടുക്കില്‍ ആക്കിയിരിക്കുന്നത്. യുവതി കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

2019 ഏപ്രില്‍ 30നാണ് കത്തെഴുതിയിരിക്കുന്നത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് കത്തിലൂടെ ഉറപ്പു നല്‍കുന്നതായി കാണാം.പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്…പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഞാന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.

പുതിയ കത്ത് വെളിയില്‍ വന്നതോടെ പലരും കമലിനെ ഹോളിവുഡിലെ കുപ്രസിദ്ധ സ്ത്രീപീഡകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനുമായാണ് ഉപമിക്കുന്നത്.