തമിഴ് സിനിമാതാരം വിവേകിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിൽ നിന്നല്ല, ഇപ്പോൾ അങ്ങ് ബോളിവുഡിൽ നിന്നും ജോജിക്ക് കയ്യടികൾ വരുന്നുണ്ട്. പ്രമുഖ നടൻ ഗജരാജ് റാവുവാണ് ഫഹദിനും കൂട്ടർക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്.
പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകർക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്റെ തുറന്ന കത്ത് ആരംഭിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും എന്നാൽ പറയാതിരിക്കാനാകില്ലെന്നും കത്തിന്റെ തുടക്കത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു.
“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്ന കൈയ്യാണ്.
ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” അദ്ദേഹം കുറിച്ചു.
View this post on Instagram
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ നിരഞ്ജന്‍.
നടന്‍ മണിയന്‍ പിള്ള രാജുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇല്ലാക്കഥകളും നിറയുന്നത്. രോഗമുക്തി നേടിയിട്ടും വ്യാജ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി നിരഞ്ജന്‍ രംഗത്തെത്തിയത്.
‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.’നിരഞ്ജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തി നടന്‍ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ജൂഡിന്റെ വാഹനത്തിന് പിന്നിലാണ് മറ്റൊരു വാഹനം വന്ന് ഇടിച്ചത്.
പിന്നാലെ, അപകടത്തിന് ശേഷം ഈ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ശേഷം ആ വ്യക്തിയെ തേടി ഡൂജ് ആന്റണി പോസ്റ്റ് ഇടുകയായിരുന്നു. എന്റെ പാവം കാറിനെ ഇടിച്ച് ഈ കോലത്തിലാക്കിയ മഹാന്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ ഒരു അഭ്യര്‍ഥന, നിങ്ങളുടെ കാറിനും സാരമായി പരിക്കുപറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ജി.ടി. എന്‍ട്രി വേണം. സഹകരിക്കണം, മാന്യത അതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. എന്റെ നിഗമനത്തില്‍ ചുമന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത എന്നായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ഒടുവില്‍ കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് ജൂഡിനെ സമീപിക്കുകയും ചെയ്തു. താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ ഒരു പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് ജൂഡിന്റെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നുമെന്നാണ് രോഹിത് പറഞ്ഞു.
രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടര്‍ന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും രോഹിത് പറഞ്ഞു. കുറ്റസമ്മതം നടത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫേസ്ബുക്ക് ലൈവില്‍ വരികയും ചെയ്തു.
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം പിന്നീട് പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍് വിവാഹത്തിന് ശേഷം നടിക്ക് നേരെ ഉയര്‍ന്നുവന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും അത് കൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും തങ്ങള്‍ ഇര ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ തീര്‍ത്തും വ്യാജവാര്‍ത്തകള്‍ ആയിരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു.
ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു .
നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയിങ്കരിയായി മാറിയ താരമാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങല്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ്.വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീര്‍ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. ജമൈക്കന്‍ റെക്കോര്‍ഡിസ്റ്റായ ഷോണ്‍ പോളിന്റെ ‘ടെമ്പറേച്ചര്‍’ എന്ന ഗാനമാണ് അര്‍ച്ചന അവതരിപ്പിക്കുന്നത്.
ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളര്‍ത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതില്‍ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അര്‍ച്ചന പറയുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും വെബ് സീരിസിലെല്ലാം തന്നെ സജീവമാണ് താരം. ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
ബാലഭാസ്ക്കർ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെയും മരണത്തിന്റെ ദുരൂഹത അവസാനിച്ചിട്ടില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു. ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയെ ചിലർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാൻ ദേവ്.
വാക്കുകൾ, വന്നിരുന്ന് ചോദ്യം ചെയ്യുന്ന എത്രയോ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്, ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റിൽ രണ്ട് ചവിട്ടുകൊടുക്കൂ ഇതൊക്കെ പുറത്തുവരുമെന്ന്. അവരോടൊക്കെ ഞാൻ ചോദിക്കുന്നത് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നാണ്. ഭർത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാൻ പോയി കണ്ടതാണ്. അവർക്ക് എണീറ്റ് നടക്കാൻ പോലും വയ്യ. ഭയങ്കര എനർജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്‌കർ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം.
ഇപ്പോൾ ദാമ്പത്യ പ്രശ്‌നമില്ലാത്ത വീടുണ്ടോ.ഈ കണ്ടോണ്ടിരിക്കണ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രശ്‌നമുണ്ട്, എനിക്കും ഉണ്ട് പ്രശ്‌നം. പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ചേർന്നതാണ് വീട്. പത്തൊമ്പത് വർഷം അവർ ഒന്നിച്ച് ജീവിച്ചില്ലേ? പിന്നെന്താണ്? വീട്ടിനകത്തുള്ള കാര്യങ്ങൾ പുറത്തെടുത്തിടുക, ഊതിവീർപ്പിക്കുക ഇതൊക്കെ വളരെ മോശമല്ലേ? കണ്ടോണ്ടിരിക്കുന്ന നമുക്ക് പ്രതികരിക്കാൻ പറ്റൂല. എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്‌കറായിരിക്കണമായിരുന്നു. എന്താണ് ലൈഫിൽ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എന്റെ കൂടെ ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു.
നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. നാമക്കലിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മ്മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുതെന്ന് നടന്‍ ഫഹദ് ഫാസിലിനെ വിലക്കി ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്കി ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും പിന്നീടുമായി മൂന്ന് ചിത്രങ്ങളാണ് ഈ സമയത്തിനുള്ളില്‍ ഒടിടി പ്ലാറ്റ് ഫോമിലെത്തിയത്.
മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തീയ്യേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് താരത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ താരം പ്രതികരിച്ചിട്ടില്ല.
ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് തേജസ്വിനി. നാട്ടിലെത്തുന്ന ഒരു ദിവസം കൈവശം ഉണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടുപോകുകയും പിന്നീട് ഓൺലൈനിലൂടെ 4500 രൂപയുടെ ഒരു ഫോൺ വാങ്ങുകയും ചെയ്തു. ആ ഫോൺ കയ്യിലെത്തിയതുമുതൽ തേജസ്വിനിയുടെ ജീവിതത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി.
Positives – മലയാള സിനിമ പിന്തുടർന്നു പോകുന്ന ക്‌ളീഷേ പ്രേതസങ്കല്പങ്ങളെ തിരുത്തിയെഴുതാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനിവാര്യമായ രീതിയിലാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. മന്ത്രവാദിയെയും പള്ളീലച്ചനെയും ഒന്നും ക്ലൈമാക്സിൽ കൊണ്ടുവരാതിരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഡോൺ വിൻസെന്റിന്റെ ഗംഭീര പശ്ചാത്തലസംഗീതം ചിത്രത്തിന്റെ അവസാനം വരെ നിറഞ്ഞുനിൽക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും അലൻസിയരുടെയും പ്രകടനം മികച്ചു നിൽക്കുന്നു. ഇനി കഥ എങ്ങനെയാവുമെന്ന ആകാംഷ ഉണർത്തികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രശ്നങ്ങളെ പരിഹരിക്കാൻ കണ്ടെത്തുന്ന വഴിയും ഇൻട്രസ്റ്റിംഗ് ആയി തോന്നി.
Negatives – ടെക്‌നോ ഹൊറർ എന്ന ലേബലിൽ ആണ് പടം എത്തിയതെങ്കിലും അധികം ഭയപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. പലവിധ ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈയൊരു ജോണർ ആയതിനാൽ അതൊക്കെ മറന്നുകളയുന്നതാവും നല്ലത്. ക്ലൈമാക്സ് ഒക്കെ മോശമായാണ് അനുഭവപ്പെട്ടത്. സണ്ണി വെയ്ന്റെ പ്രകടനം ഒട്ടും നന്നായിരുന്നില്ല. ആ ഒരു കുറവ് പലയിടത്തും മഞ്ജു വാര്യരാണ് പരിഹരിച്ചത്. ചില ക്ലോസപ്പ് ഷോട്ടുകളും അനാവശ്യമായി തോന്നി.
Last Word – സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദം ഉന്നയിക്കാനില്ല. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിടത്തും ബോറടിപ്പിക്കുന്നില്ല. അധികം ലോജിക് ഒന്നും അന്വേഷിക്കാതിരുന്നാൽ ഒരു തവണ കണ്ടിരിക്കാം. കാണാൻ ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക.