ഏറെ സംഘര്‍ഷഭരിതമായ ഒരു തരത്തിലുള്ള പ്രിവിലേജുകളില്ലാത്ത നായക വേഷമാണ് കുഞ്ചാക്കോ ബോബന്‍ ‘നായാട്ട്’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കുടുംബമഹിമയും പേരും കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുമ്പും കുഞ്ചാക്കോ ബോബന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍മ്മാണം കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ഉണ്ടായിരുന്നു.

അതേസമയം, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. നിഴല്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസായ മറ്റൊരു ചിത്രം.