Movies

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടന്‍ ബറോസിന്റെ ചിത്രീകരണം ആരംഭിക്കും. അതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ജിജോ പുന്നൂസ് എന്നിവര്‍ക്കൊപ്പം ബറോസില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന പൃഥ്വിരാജും പ്രീ പ്രൊഡക്ഷന്‍ സംഘത്തിനൊപ്പമുണ്ട്. സെറ്റ് ഡിസൈന്‍, ആര്‍ട്ട് വര്‍ക്കുകള്‍, മ്യൂസിക് പ്രൊഡക്ഷന്‍, ത്രീ ഡി ജോലികളാണ് ഒരു വര്‍ഷമായി നവോദയ സ്റ്റുഡിയോയില്‍ നടക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷമായി യഥാര്‍ത്ഥ അവകാശിയെത്തേടി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ പൃഥ്വിരാജും സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

 

Barroz- Guardian of D Gamas Treasure Pre-production ✨✨

Posted by Aashirvad Cinemas on Wednesday, 10 March 2021

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി ബോളിവുഡിലേക്ക്. നാളെ റിലീസിന് ഒരുങ്ങുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നാലെ ചിത്രങ്ങളുടെ വിവരങ്ങളും എത്തിയിരിക്കുകയാണ്.

നടന്‍ മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഭോപ്പാലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയുണ്ടാവുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ മഞ്ജു ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കയറ്റം, ചതുര്‍മുഖം, മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദപ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയാത്തത് വലിയ നഷ്ടമായി കണക്കാക്കിയിരുന്നു. പ്രീസ്റ്റില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

മലയാളി കുടുംബപ്രേക്ഷകരുടെ ജനപ്രിയ ടെലിവിഷൻ പരമ്പരയിൽ അമ്മവേഷത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത താരം ആണ് നിഷ. നിഷയ്ക്ക് ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിഷ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയുടെ പേരിലാണ്. ‘നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നു’ എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. ചിലർ ഒരു പടി കൂടി കടന്ന് ‘ഇളയ മകളുടെ വിവാഹത്തിന് മുൻപ് നിഷ സാരംഗ് വീണ്ടും വിവാഹിതയാകും’ എന്നും എഴുതി. സത്യത്തിൽ എന്താണ് സംഗതിയെന്നു തിരക്കിയപ്പോൾ നിഷയുടെ മറപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

‘‘വാർത്തകൾ ഞാനും കണ്ടു. നൂറ്റമ്പതു ശതമാനം വ്യാജം’’.– നിഷ പറയുന്നു.

അപ്പോൾ എന്താണ് കാര്യം ? അതും നിഷ പറയും.

‘‘നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്

മൂത്ത മോളെ കല്യാണം കഴിപ്പിച്ചു വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെക്കൂടി കെട്ടിച്ചു വിട്ടാൽ എനിക്കു സമാധാനമായി എന്ന് അവളോട് ഞാൻ പറയും. അപ്പോൾ അവൾ തമാശ പറയുന്നതാണ് ‘അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാൻ കെട്ടുള്ളൂ’ എന്ന്. അവൾക്ക് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളൂ. അതാണ് ഞാൻ ഇന്റർവ്യൂവിൽ പറഞ്ഞതും. പക്ഷേ, അതിനെ വേറെ പലരീതിയിലും വളച്ചൊടിച്ചാണ് പലരും വാർത്തകൾ കൊടുത്തത്’’. – നിഷ വ്യക്തമാക്കുന്നു.

‘‘ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കിൽ ഞാൻ എവിടെ എത്തിയേനേ…’’.– നിഷ ചിരിയോടെ പറയുന്നു.

ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്. താൽപര്യമില്ല. അറിഞ്ഞു കൊണ്ട് ഇനിയും ഒരു ഏടാകൂടത്തിൽ കൊണ്ടു തല വയ്ക്കുന്നതെന്തിന്. ഒന്നു കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോൾ മനസമാധാനമുണ്ട്. അകാണ് വലുത്.

പണ്ടൊക്കെ, കുട്ടികൾ ചെറുതായിരുന്ന കാലത്ത്, പരിതാപകരമായിരുന്ന അവസ്ഥയിൽ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ കുട്ടികളുടെ അച്ഛൻ നല്ല ഒരാളായിരുന്നു എങ്കില്‍ കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നു എന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്. എനിക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ.

നടി അഹാനയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരോപണത്തിൽ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ് .

തനിക്ക് ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

ഈ നാടകത്തിൽ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാൻ ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാർത്തകൾ കണ്ടാൽ അത് ദയവായി അവഗണിക്കണം.

ഞാൻ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്.

ചില സമയത്ത് അത് അങ്ങനെയാണ്. നമ്മൾ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും. ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ.

ഈ തെറി വിളിക്കാൻ വരുന്നവർ അതിപ്പോ ഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാൻ പോകാൻ.

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 വിൽ മീനയാണ് മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയിൽ കാഴ്ചവച്ചത്.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സമയത്ത് തമിഴ് സിനിമയുടെ അഭിവാജ്യഘടകം ആയിരുന്നു താരം.

ഒരുപാട് നടൻ മാരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒരു വേഷം കൈകാര്യം ചെയ്യാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. അതിന്റെ വിഷമം താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മീന പറയുന്നതിങ്ങനെയാണ്.

” മുപ്പതോളം നടൻമാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു നെഗറ്റീവ് റോൾ ചെയ്യാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഇത്രയൊക്കെ വർഷങ്ങൾ, ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോൾ എടുക്കാൻ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല.

” നെഗറ്റീവ് റോൾ ചെയ്താൽ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പക്ഷേ അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എല്ലാ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണം,എങ്കിൽ മാത്രമേ ഒരു പൂർണ്ണ നടി ആകാൻ പറ്റും.” എന്ന് താരം കൂട്ടിച്ചേർത്തു.

തമിഴ് തെലുങ്ക് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മീന. പിന്നണി ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

നാല് പ്രാവശ്യം തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ് മീന. രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള നന്ദി അവാർഡ്, അഞ്ചു പ്രാവശ്യം സിനിമ എക്സ്പ്രസ് അവാർഡ് ജേതാവും കൂടിയാണ് താരം.

 

തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതിനാൽ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നില്ല. അതിനാൽ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്. ആന്‍റോ ജോസഫ് കമ്പനിയും ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.

പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്ത് അധികാരികളായി നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും മറ്റ് ഇൻഡസ്ട്രിയലെ സൂപ്പർതാരങ്ങളിൽ നിന്നും വളരെ വിഭിന്നമായ പ്രകടനമാണ് നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. ഇത്രയും നീണ്ട കാലഘട്ടം മലയാള സിനിമാ ലോകത്ത് നിലനിൽക്കുന്ന ഈ രണ്ട് സൂപ്പർതാരങ്ങളെ പറ്റിയും നടൻ സുരേഷ് ഗോപി നാളുകൾക്കു മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ട് പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്നതിൽ മോഹൻലാലും മമ്മൂട്ടിയും വിജയിക്കുന്നതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ ആദ്യകാല ഘട്ടം മുതലുള്ള നടന്മാരെ വരെ താരതമ്യപ്പെടുത്തി കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ നായരും അതുപോലെ തന്നെ പ്രേം നസീറും മധു സാറും ഒക്കെ അഭിനയിച്ചതു പോലെയാണോ മമ്മൂട്ടിയും മോഹൻലാലും അല്ലെങ്കിൽ അതിനു മുമ്പ് വന്ന സോമൻ സുകുമാരനും ജയനും അതിനു മുമ്പ് ഇടക്കാലത്തിൽ വന്ന സുധീർ, രാഘവൻ സാർ ഇവരൊക്കെ അഭിനയിച്ച അഭിനയത്തിന്റെ ഗ്രേഡിൽ എന്തെങ്കിലും ബന്ധമുണ്ടോ ? അവരൊക്കെ ഓരോ കാലഘട്ടത്തിലെയും ആ കാലഘട്ടത്തിലെ ടേസ്റ്റിനെയും അനുസരിച്ചു പോന്നു.

ഓരോ കാലഘട്ടത്തിലെയും ഇമോഷൻസിന് ഓരോ വ്യാഖ്യാനം ഉണ്ടായിരുന്നു. അമ്മ മരിച്ചാൽ കരയുന്നതിന് അളവ് പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു. ഇന്ന് കരയുന്നില്ല, ഇന്ന് അമ്മ കിടന്നിരുന്നുവെങ്കിൽ നരകയാതന അനുഭവിക്കേണ്ടി വന്നേനെ, എന്റെ അമ്മ രക്ഷപ്പെട്ടു, രോഗത്തിന് അടിമപ്പെട്ട് കിടന്നില്ല, ഞങ്ങൾക്ക് ദുഃഖം നിരന്തരം തന്നു കൊണ്ടിരുന്നില്ല, അമ്മ പോയി എന്നു പറഞ്ഞു കൊണ്ട് സന്തോഷക്കണ്ണീരോടെ യാത്രയാക്കുന്ന ഒരു ജീവിത മുഹൂർത്തങ്ങളുടെ കാലമാണിന്ന്. അപ്പോൾ നമുക്ക് പണ്ട് വാവിട്ട് നിലവിളിച്ചിരുന്ന മക്കളെ പോലെയോ മക്കൾ പോകുമ്പോൾ വാവിട്ട് നിലവിളിക്കുന്ന അച്ഛനമ്മമാരെയൊ പോലെയുള്ള ഒരു നടപ്പ് സമ്പ്രദായം തന്നെ ഇന്ന് സമൂഹത്തിൽ ഇല്ല. അഭിനയം എന്ന് പറയുന്നത് എപ്പോഴും ഒരു സഞ്ചാരമാണ്. സമാന്തരമായ യാത്രയാണ്. ഇന്ന് അവർ ചെയ്യുന്നതാണ് ആക്ടിംഗ്. ആ കാലഘട്ടത്തിലേക്ക് അവർ വന്നിരിക്കുന്നു. അതിലേക്ക്, മമ്മൂട്ടിയും മോഹൻലാലും ഈ കാലഘട്ടത്തിലേക്ക് വരുന്നുണ്ടെങ്കിൽ അതാണ് ഞാൻ വിജയമായി കാണുന്നത്. അവർക്ക് രണ്ടുപേർക്കും അത് കഴിയുന്നു. അവർ ഇന്നും കറണ്ട് ആണ്. ആ ശ്രമമാണ് ഞാൻ സിനിമകളിൽ നടത്തുന്നത്.

ഭ്രമം സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രൻ, സിവി സാരഥി, ബാദുഷ എൻഎം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ രൂപം

“ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.

ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത്

എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അദ്ദേഹം. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. താരത്തിന്റെ മകള്‍ അഹാന കൃഷ്ണകുമാറും സിനിമയില്‍ തിരക്കുള്ള നായികയാണ്. തന്റെ ബിജെപി ആഭിമുഖ്യം വെളിപ്പെടുത്തിയും കൃഷ്ണ കുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോള്‍ മകള്‍ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൃഷ്ണകുമാര്‍. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താല്‍ മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഖമില്ല എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത്  ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.

മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ തുറന്നുപറയുന്നു. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും മലയാളി സിനിമാ താരം അനുപമ പരമേശ്വരനും തമ്മിലുള്ള വിവാഹ വാര്‍ത്തകളാണ് അടുത്തിടെയായി ചര്‍ച്ചാ വിഷയം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുനിത പരമേശ്വരന്‍. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സുനിത പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു സുനിതയുടെ പ്രതികരണം.

അനുമപമയും ബുമ്രയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹവാര്‍ത്തകളും കാട്ടുതീ കണക്കെ പടര്‍ന്ന് പിടിച്ചത്. വാര്‍ത്തകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുനിത വ്യക്തത വരുത്തി രംഗത്തെത്തിയത്. സൗഹൃദം ഗോസിപ്പുകള്‍ക്ക് വഴിമാറിയപ്പോള്‍ സോഷ്യല്‍ മീഡിയാ ബന്ധം ഇരുവരും ഉപേക്ഷിച്ചു. നേരത്തെ ബുമ്ര നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി അനുപമയും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സുനിതയുടെ വിശദീകരണവും.

സുനിതയുടെ വാക്കുകള്‍ ഇങ്ങനെ;

‘അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേ അവളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ.

RECENT POSTS
Copyright © . All rights reserved