താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെ, വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഒരു മലയാള ചാനലിനോട് സംസാരിക്കുമ്പോൾ ആയിരുന്നു പാർവതിയുടെ ആരോപണം. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന് പാര്‍വതി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ആസ്ഥാനാ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു.
‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’, പാര്‍വതി പറഞ്ഞു.
വര്‍ത്തമാനം ചിത്രത്തിനെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്ന് താരം പ്രതികരിച്ചു. ഒപ്പം, ഇയാള്‍ക്കെതിരേ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത്, അത്ഭുതമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അത്തരം ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു എന്നതാണെന്ന് പാര്‍വതി പറഞ്ഞു. കലാകാരന്‍മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ സിനിമാമേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി പറയുന്നു.
ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രത്തിന് പ്രദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് അംഗം പരസ്യ പ്രസ്താവന നടത്തിയത്. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.
തമിഴ്‌നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) സ്വവസതിയിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നടനെ കണ്ടെത്തിയത്. നടന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലൂടയൊണ് ശ്രീവാസ്തവ് പ്രശസ്തനായത്.
വലിമൈ തരായോ എന്ന വെബ്‌സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ മരണവാർത്ത പുറത്തെത്തിയിരിക്കുന്നത്.
കണ്ണൂരില്‍ വാതില്‍പ്പടിയില്‍ തലയിടിപ്പിച്ച് മരുമകള്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയെയാണ് മരുമകള്‍ എല്‍സി കൊലപ്പെടുത്തിയത്. ചക്ക വേവിക്കുന്നതിനെച്ചൊല്ലി തുടങ്ങിയ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ബുധനാഴ്ചയായിരുന്നു സംഭവം. മരണം സംഭവിച്ചിട്ടും ഏറെ നേരം മറിയക്കുട്ടിയുടെ മൃതദേഹം വീട്ടില്‍ത്തന്നെ കിടന്നു. ഭര്‍ത്താവ് മാത്യുവിന്റെ ഫോണ്‍ വന്നപ്പോള്‍ മാത്രമാണു മറിയക്കുട്ടിക്കു പരുക്കേറ്റ വിവരം എല്‍സി പുറംലോകത്തെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ മാത്യു പുലര്‍ച്ചെ 4നു ജോലിക്കു പോയാല്‍ വളരെ വൈകിയാണ് വീട്ടിലെത്തുക.
മറിയക്കുട്ടിയും മരുമകള്‍ എല്‍സിയും തമ്മില്‍ വഴക്കു പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാരും ഇവിടേക്കു ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കൃത്യം നടന്ന ബുധനാഴ്ച ഉച്ചയോടെ ചക്ക വേവിക്കുന്നതു സംബന്ധിച്ചാണു തര്‍ക്കം തുടങ്ങിയത്. വഴക്ക് കൂടിയപ്പോള്‍ കസേരയില്‍ നിന്ന് ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മറിയക്കുട്ടി കോണ്‍ക്രീറ്റിന്റെ വാതില്‍പ്പടിയില്‍ തലയിടിച്ചു വീണു. തല പൊട്ടി ചോര ഒഴുകി. എല്‍സി മുറിക്കുള്ളിലേക്കു കയറിയ ശേഷം മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് ഉയര്‍ത്തി വാതില്‍പ്പടിയില്‍ വീണ്ടും ഇടിപ്പിച്ചു. ഇതോടെ മറിയക്കുട്ടിയുടെ ഇടതു കൈ ഒടിയുകയും താടിയെല്ലു തകരുകയും ചെയ്തു.
പിന്നീട് ഭര്‍ത്താവ് വിളിച്ചപ്പോഴാണ് അമ്മ വീണു ചോരയില്‍ കുളിച്ചു കിടക്കുകയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും എല്‍സി പറയുന്നത്. മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. താന്‍ ചക്ക പറിക്കാന്‍ പോയപ്പോള്‍ എന്തോ വീഴുന്ന ഒച്ച കേട്ടുവെന്നും വന്നു നോക്കുമ്പോള്‍ അമ്മ ഉമ്മറപ്പടിയില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നുമാണ് എല്‍സി ആദ്യം മാത്യുവിനോടും പൊലീസിനോടും പറഞ്ഞത്.
താന്‍ പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ വീണെന്നാണു പിന്നീട് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് സംഘം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടി. റൂറല്‍ എസ്പി നവനീത് ശര്‍മയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
വീട്ടില്‍ ഉച്ച മുതല്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതോടെ എല്‍സിയെ കസ്റ്റഡില്‍ എടുത്തു. മറിയക്കുട്ടി സ്വയം വീണതാണെന്ന മൊഴിയില്‍ ആദ്യം ഉറച്ചുനിന്നെങ്കിലും മുറിവുകളുടെ സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും അയല്‍വാസികളുടെ മൊഴിയും ചൂണ്ടിക്കാട്ടി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകമെന്നു വെളിപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.
അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.
അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമ്പത്തിക തട്ടിപ്പു പരാതിയില്‍ പ്രതികരണവുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് താരം പ്രതികരിക്കുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംഘാടകന് പരിപാടി നടത്താന്‍ സാധിക്കാത്തതാണ് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് ഷിയാസ് പരാതി നല്‍കിയത്.
കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതിന് അവസരം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോള്‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു.
കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്സീ പന്നുവും സലിം കുമാറും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റര്‍ ക്യാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.
ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ നിലപാട് ആരാഞ്ഞത്. നേരത്തേ, നോട്ട് നിരോധനത്തെ ഉള്‍പ്പെടെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു.
അതേസമയം, മലയാള താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.
പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ‘ ട്വന്റി 20’ മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. മമ്മൂട്ടിക്കുവേണ്ടി നിരവധി ചിത്രങ്ങൾ എഴുതിയ അദ്ദേഹം മോഹൻലാലിനു വേണ്ടി ചെയ്തത് അഞ്ചു ചിത്രങ്ങളാണ്. എന്തുകൊണ്ടാണ് മോഹൻലാലുമായി അധികം ചിത്രങ്ങൾ ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കലൂർ ഡെന്നിസ്.
എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
“മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്മ എന്ന സിനിമയാണ്.
ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.
മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.
മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്.
ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്.’ – കലൂര്‍ ഡെന്നീസ് പറയുന്നു..
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അൻസിബ. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് അൻസിബ.
തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ ഡ്രസ് ധരിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അത് തന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നതോടെ അത്തരത്തിലുള്ള വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും നടി പറഞ്ഞു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ചിത്ര ആലപിച്ച ” കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം” എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്.
റോണി റാഫേല്‍ സംഗീതം ഒരുക്കിയ ഗാനം ചിത്രയ്ക്ക് പുറമേ ശ്രേയ ഘോഷാല്‍, എം.ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.