ആനക്കാട്ടില്‍ ഇപ്പച്ചന്‍- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തില്‍ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമന്‍ എന്ന മഹാനടന്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകള്‍ എല്ലാക്കാലവും ഹിറ്റാണ് താനും.
രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമന്‍ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചനെന്ന് രഞ്ജി പണിക്കര്‍ വെളിപ്പെടുത്തി. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല റോള്‍ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.
‘ഞാന്‍ നായകനൊന്നും അല്ലല്ലോ, എനിക്ക് എന്തിനാടാ ഈ സിനിമയില്‍ ഇത്രയും നീളന്‍ ഡയലോഗുകള്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമന്‍ ചേട്ടന്റെ ആദ്യ പ്രതികരണം. സോമന്‍ ചേട്ടന്‍ ഞാന്‍ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തത്.
ഡബ്ബ് ചെയ്യുമ്പോഴും ഞാന്‍ ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ‘നീ പറയുമ്പോലെ എനിക്ക് പറയാന്‍ പറ്റില്ല ‘ എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങും. പിന്നീടു സ്റ്റുഡിയോയുടെ പുറത്ത് ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു ”എടാ ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ ‘ എന്നും പറഞ്ഞു വീണ്ടും വരും- രഞ്ജി പണിക്കര്‍ പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് മുരളി ഗോപി. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ തരാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മാസ് സിനിമയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു.
2018 മെയ് മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പൃഥ്വിരാജ് തനിക്ക് സഹോദര തുല്ല്യനാണെന്നും ഞങ്ങളുടെ കൂട്ടായ്മയില്‍ മികച്ചൊരു സിനിമ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളി ഗോപി പറഞ്ഞു.
ദിലീപ് അഭിനയിക്കുന്ന ചിത്രമായ കമ്മാരസംഭവം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ തിയേറ്ററുകളിലെത്തുമെന്നും ഇതൊരു വ്യത്യസ്ത ചിത്രമാണെന്നും മുരളി ഗോപി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്താണ് മുരളി ഗോപി. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ട് കൂടി ബാക്കിയുണ്ട്. അത് ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളി പറഞ്ഞു.
കാറ്റ് ആണ് തനിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ചിത്രമെന്ന് മുരളി ഗോപി പ്രേക്ഷകരോട് പറഞ്ഞു. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വാല്‍പ്പള്ളിയിലുള്ള ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള സുവര്‍ണാവസരം ലഭിച്ചത്. ഒപ്പം നിന്നു ചിത്രമെടുത്തും കൈപിടിച്ച് ഏറെ നേരം സംസാരിച്ചുമാണ് മമ്മൂട്ടി തന്റെ ആരാധകനെ മടക്കി അയച്ചത്.
മമ്മൂട്ടിയുമായുള്ള താരത്തിന്റെ ഈ കൂടിക്കാഴ്ച്ച ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു, ‘അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു, ‘ആ ഉണ്ട്… എന്തിനാ…??
(ചിരിയോടെ…) ഞാന്‍ മൂപ്പരിന്റെ ആളാ…
അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….
സാമൂഹ്യ പ്രതിബദ്ധത ഉള്ള പല പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ആശുപത്രിയില്‍ അയാളെ എത്തിച്ചപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്ന് ജയസൂര്യ പറഞ്ഞു.
അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല.
ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.
താനിപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും എന്നും നടി പ്രതികരിച്ചു. മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഇപ്പോള്‍ ഏറ്റെത്തിട്ടില്ല എന്നു നടി ഭാവന പറയുന്നു. ദുബായില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണു ഭാവന ഇതു പറഞ്ഞത്. ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു.
പൃഥ്വീരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ. കന്നട നിര്‍മ്മാതവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു
അറസ്റ്റിന് ശേഷം ദിലീപ് സിനിമകളുടെ കാര്യം എന്താകും? മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഇങ്ങനെയൊരു ചർച്ച സജീവായിരുന്നു. രാമലീലയുടെ വമ്പൻ വിജയം അതിനുള്ള ഉത്തരമായി കരുതി ദിലീപ് ക്യാമറയ്ക്കുമുന്നിലെത്തുന്നു.
നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷൻ. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം വേങ്ങരയാണ് ചിത്രീകരണം നടക്കുന്നത്.
മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇനി ഈ ഭാഗം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.
ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് , സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവർക്കൊപ്പമുള്ള കോംബിനേഷൻ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.
കങ്കണ ഹൃത്വിക്ക് പോര് ബോളിവുഡില്‍ ഇന്നു വലിയ ചര്‍ച്ചകള്‍ക്കു തന്നെ വഴിവച്ചിരിക്കുകയാണ്. ഹൃത്വിക്കിനു തന്നോടു പ്രണയമായിരുന്നു എന്നും താന്‍ അയച്ച ഈ മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക്ക് പുറത്തു വിട്ടു എന്നുമുള്ള ആരോപണമായിരുന്നു കങ്കണ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിനു വേണ്ടത്ര തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. പൊതുപരിപാടികളിലും ലഭിക്കുന്ന അവസരങ്ങളിലും എല്ലാം കങ്കണ ഹൃത്വിക്കിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എന്നാല്‍ ഹൃത്വിക്കിന്റെ ഭാഗത്തു നിന്ന പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിത ഒരു ദേശിയ ചാലിനു നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക്ക് തന്റെ ഭാഗം പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നു. ഹൃത്വിക്ക് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ.
ആദ്യമേ പറയട്ടെ ഞാന്‍ ഒരു ഇരയല്ല. ജീവിതത്തില്‍ എന്ത് തന്നെ ഉണ്ടായാലും ഞാന്‍ ഇരയാണെന്ന് ഒരിക്കലും ചിന്തിക്കുകയുമില്ല. ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി. എന്റെ വിവാഹമോചന പ്രശ്നത്തില്‍ പോലും ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയിട്ടില്ല. പരസ്പരം ചെളിവാരിയെറിഞ്ഞിട്ടുമില്ല. ഈ അഭിമുഖത്തിന് ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ആരുടെയും സഹതാപത്തിന് വേണ്ടിയല്ല. അതിനുള്ള കാരണം ഞാന്‍ വ്യക്തമാക്കാം. റോഡിലൂടെ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരാള്‍ എന്നെ ശല്യം ചെയ്താല്‍ ഞാന്‍ അത് ഗൗനിക്കാതെ നടന്നു പോകും. പക്ഷെ പിന്നീട് നമ്മുടെ വീടിന് നേരെ അയാള്‍ തുടര്‍ച്ചയായി കല്ലേറിഞ്ഞുകൊണ്ടിരുന്നാല്‍ അത് നമുക്കൊപ്പം ജീവിക്കുന്ന പലരെയും പ്രതികൂലമായി ബാധിക്കും. ഒരു നടനായി ജീവിക്കാന്‍ ഞാന്‍ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ സമയമായിരിക്കുന്നു.
കങ്കണയും ഞാനും പരസ്പരം കാണുന്നത് 2008 ലാണ്. ആദ്യമേ പറയട്ടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നില്ല. ഞാന്‍ മനസ്സിലാക്കിയ കങ്കണയ്ക്ക് ജോലിയോട് കടുത്ത ആത്മാര്‍ഥതയായിരുന്നു. കൈറ്റ്സ്, കൃഷ് എന്നീ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള അവളുടെ അര്‍പ്പണബോധം കാണുമ്പോള്‍ എനിക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നിയിട്ടുമുണ്ട്. ഞാന്‍ അവളെ നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ജോര്‍ദനിൽ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേൽ ആരോ ശക്തമായി തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു. മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവള്‍. പാര്‍ട്ടിയില്‍ ഡ്രിങ്ക്സ് കഴിക്കുക സ്വഭാവികമാണ്. എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്.
ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങൾ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്. ഇനി ഇ മെയിലുകളെ കുറിച്ച് പറയാം. തുടക്കത്തില്‍ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാന്‍ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതില്‍ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാന്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. 4000 മെയിലുകളോളം അവള്‍ അയച്ചിട്ടുണ്ട്. അതില്‍ ഒരു അമ്പതെണ്ണം ഞാന്‍ വായിച്ചിട്ടുണ്ടാകും. അവളുടെ അധിക്ഷേപം എന്റെ ലാപ്പ്&ടോപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ. പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങിനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു. രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയ്യാറാണ് ഹൃത്വിക് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ സോളോയെ കൂവിയും മോശം പ്രചരണങ്ങള്‍ നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍. സംവിധായകന്റെ സമ്മതമില്ലാതെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയ സാഹചര്യത്തിലാണ് തന്റെ ഹൃദയവേദന പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പേജിലെ സുദീര്‍ഘമായ കുറിപ്പിലൂടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ദുല്‍ഖര്‍ പങ്കുവയ്ച്ചു.
നിങ്ങൾ നൽകിയ പിന്തുണയായിരുന്നു ഇതുവരെ എന്റെ ഊർജ്ജം . സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും തിയേറ്ററില്‍ കൂവുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയും കാലം എനിക്ക് നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുന്നു. സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണ്. ദയവു ചെയ്ത് അത് ചെയ്യരുത്. ഞാൻ അപേക്ഷിക്കുകയാണ്.
ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക്പോസ്റ്റ് ഇങ്ങനെ :
സോളോ കണ്ട ശേഷം ഇതിനെുറിച്ച് ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍, തിരക്ക് കാരണം അതിന് സമയം കിട്ടിയില്ല. ഇന്നാണ് അത് കണ്ടത്. ഞാന്‍ മനസ്സില്‍ കരുതിയതിനേക്കാള്‍ എത്രയോ നന്നായിരിക്കുന്നു അത്. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രങ്ങളായതിനാല്‍ അങ്ങിങ്ങ് ചില പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. ശേഖറിന്റെ ട്രാക്കിന് കുറച്ചുകൂടി ദൈര്‍ഘ്യമുള്ള സ്‌ക്രീന്‍ സമയം വേണമായിരുന്നു. എങ്കിലും ഞാന്‍ പരിപൂര്‍ണമായി ചിത്രത്തെ സ്നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥമാക്കിയ പതിപ്പിനെ.
സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്നമാണ്. അതിനെ കേട്ട ആ നിമിഷം മുതല്‍ ഞാന്‍ അതിനെ സ്നേഹിച്ചിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. സ്‌ക്രീനില്‍ കണ്ട ചിത്രത്തെയും സ്നേഹിക്കുന്നു. ഈ ചിത്രത്തിനുവേണ്ടി ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ചോര നീരാക്കിയാണ് ഇത്രയും കുറഞ്ഞൊരു ബജറ്റില്‍ ഇങ്ങനെയൊരു ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതുപോലെയുള്ള, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങള്‍ക്കുവേണ്ടി ഇങ്ങനെ വീണ്ടും അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും ഞാന്‍ ഒരുക്കമാണ്.
സോളോ ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്സിനെയോ പോലുള്ള ചിത്രമല്ലെന്ന് ആള്‍ക്കാര്‍ എന്നോട് പറയാറുണ്ട്. എന്തു കൊണ്ടാണ് ഈ ചിത്രം ചെയ്തതെന്ന് പലരും എന്നോട് ചോദിച്ചു. ഇത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചിലര്‍ ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് അറിയുമോ ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. വ്യത്യസ്തതയെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം എന്തിനാണ് വ്യത്യസ്തമായ ഒരു ചിത്രത്തെ എന്തിനാണ് കളിയാക്കുന്നത്.
എവിടെ പോകുമ്പോഴും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. കഥ പറയാന്‍ എനിക്ക് ധൈര്യം നല്‍കുന്നത് എന്റെ പ്രേക്ഷകരായിരുന്നു. നല്ലൊരു കഥ നന്നായി പറഞ്ഞാല്‍ അവര്‍ ആസ്വദിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നല്ലതോ ചീത്തതോ ആയിക്കോട്ടെ, തിരക്കഥകള്‍ സ്വീകരിക്കുന്നത് എന്റെ സ്വന്തം താത്പര്യപ്രകാരമാണ്.
അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകുയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട് കൃത്രിമമായ ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല.
സുഹാസിനിക്കൊപ്പമുള്ളത് കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. യാതൊരു മുന്‍ മാതൃകയുമില്ലാതെയാണ് ഒറ്റ ഷോട്ടിലുള്ള ആ സീന്‍ ഞാന്‍ അഭിനയിച്ചത്. ജീവിതത്തിലെ മറ്റേത് സീനിനേക്കാള്‍ ആ സീന്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ബിജോ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. രസകരമായിരുന്നു കട്ട് പറഞ്ഞ നിമിഷം. രസകരമായിരുന്നു അതിന്റെ ഡബ്ബിങ്. സ്‌ക്രീനില്‍ കണ്ടപ്പോഴും രസമുണ്ടായിരുന്നു. എന്നിട്ടും ആളുകള്‍ക്ക് അത് മനസ്സിലാകാതെ പോയത് എനിക്ക് മനസ്സിലാകുന്നില്ല. കറുത്ത ഹാസ്യം എന്നും ഇത്തരത്തില്‍ തന്നെയാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയേറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് കെഞ്ചുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.
ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാളുടെ ആഖ്യാനത്തിനൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.
കവിതാലക്ഷ്മി എന്നു പറയുമ്പോൾ അത്ര എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല, എന്നാല്‍ സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകളെ കുടുംബ പ്രേക്ഷകര്‍ക്കു നല്ല പരിചയമുണ്ട് എന്നുറപ്പാണ്. പ്രൈം ടൈം സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എങ്ങനെ ജീവിതം മാറിമറിഞ്ഞു കവിത വിവരിക്കുന്നു …
”അത്യാവശ്യം സന്തോഷമായി ജീവിച്ച് വരികയായിരുന്നു ഞങ്ങൾ. എല്ലാം മാറി മറിഞ്ഞതു പെട്ടെന്നാണ്. എനിക്കു ഭര്‍ത്താവില്ല, ഒരു മോനും മോളുമാണ് ഉള്ളത്. പത്തു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലാണ് താമസം. ഒരു സുഹൃത്തിന്റെ മകള്‍ക്ക് യു കെയില്‍ എംഡിക്ക് അഡ്മിഷനു വേണ്ടിയാണ് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയത്. ആ കുട്ടിക്കു പകരം ഹോട്ടല്‍ മാനേജ്മെന്റ്റ് ഡിപ്ലോമ കഴിഞ്ഞ എന്‍റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവര്‍ അന്നു പറഞ്ഞത്. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ടെന്നും അവിടെ സ്റ്റഡി ആന്‍ഡ് വര്‍ക്ക് ചെയ്യാം എന്നുമായിരുന്നു ഓഫര്‍. നാലുവര്‍ഷത്തെ കോഴ്സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂര്‍ ശമ്പളത്തില്‍ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു.
അമ്പതു ലക്ഷം ചിലവു വരുന്ന കോഴ്സിന് ഒരുവര്‍ഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാല്‍ മതിയെന്നും പറഞ്ഞു. ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വര്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആര്‍ഭാട ജീവിതമൊന്നും അല്ലാത്തതിനാല്‍ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്‍റെ പാര്‍ട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവര്‍ഷം കോഴ്സ് എന്നു പറഞ്ഞാല്‍ മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല. അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങള്‍ പെട്ടു എന്നു മനസ്സിലായി. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ കൊക്കില്‍ ഒതുങ്ങില്ല എന്നു മനസ്സിലാക്കി നേരത്തെ പിന്മാറിയേനെ. യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയിലുകള്‍ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. കോഴ്സ് മുടങ്ങാതിരിക്കുവാന്‍ ആദ്യവര്‍ഷത്തെ ഫീസ് ഒരു വിധത്തില്‍ അടച്ചു. ആ പരീക്ഷ അവന്‍ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞു ആകെ വല്ലാത്ത അവസ്ഥയിലാണ്. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ല.
മോന്‍റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാള്‍ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം നിലച്ച പോലെയായി. മോന്‍ അയച്ചു തരുന്നത് കൊണ്ട് കുടുംബം കഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം ഒഴികെ സിനിമാ-സീരിയല്‍ മേഖലയില്‍ നിന്ന് ആരും സഹായിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സംഘടനയും ഒരു സഹായവും ചെയ്തില്ല. മോന്‍റെ പഠനം മുടങ്ങാതിരിക്കാനായിരുന്നു സഹായം വേണ്ടിയിരുന്നത്, അല്ലാതെ നല്ല അവസ്ഥയില്‍ ജീവിയ്ക്കുമ്പോള്‍ ഫ്ലാറ്റിനും കാറിനും സഹായം കിട്ടിയിട്ടു കാര്യമുണ്ടോ? ഒരു ആവശ്യത്തിനു ചോദിച്ചപ്പോള്‍ നോ മാത്രമായിരുന്നു മറുപടി. ദിനേശ് പണിക്കര്‍ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല.
ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു, അതു നന്നായി ചെയ്യാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തത് കൊണ്ട് ലോണ്‍ ഒന്നും കിട്ടിയില്ല. മുദ്ര ലോണിനെക്കുറിച്ച് അന്വേഷിച്ച് ഒരുപാട് ബാങ്കുകള്‍ കയറിയിറങ്ങി. എല്ലായിടത്തും നിരാശയായിരുന്നു ഫലം, ഒടുവില്‍ ആ കടയും പൂട്ടി. ഈ വര്‍ഷത്തെ ഫീസ് മുന്നില്‍ കണ്ടാണ് ഒരു ചിട്ടി ചേര്‍ന്നത്, അതിന്മേലായിരുന്നു അവസാന പ്രതീക്ഷ. സ്വന്തം വസ്തുവില്ലാത്തതിനാല്‍ ഒടുവില്‍ അതും നടന്നില്ല. എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാന്‍. വീട്ടുടമസ്ഥന്‍ ഒരു അനുഗ്രഹമാണ്, പത്തുവര്‍ഷമായി ഇവിടെ താമസിയ്ക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ അവര്‍ മുഖം കറുപ്പിച്ചിട്ടില്ല ഇതുവരെ.
ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മോളുടെ കാര്യം എന്താവും എന്നോര്‍ത്ത് ഭയമുണ്ട്. ഒരുപാടു സുഹൃത്തുക്കള്‍ ഒന്നുമില്ല എനിക്ക്. എന്‍റെ ഫെയ്സ്ബുക്ക് മോനാണ് മാനേജ് ചെയ്യുന്നത്. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുഹൃത്തുക്കളില്‍ പലരും സഹായം ചെയ്തു. ജീവിതത്തില്‍ ഒപ്പമുണ്ടാകും എന്നു കരുതിയ പലരും മുഖം തിരിക്കുകയും ചെയ്തു. ഒരു ചേതവുമില്ലാത്ത ഒരുവാക്ക് കൊണ്ട് എന്‍റെ ജീവിതം മാറിയേക്കാം എന്ന അവസ്ഥയില്‍ അതു പോലും ചെയ്യാതിരുന്നവര്‍ ഉണ്ട്. ഒരു പ്രതിസന്ധിയിലാണ് യഥാര്‍ഥമിത്രങ്ങളെ തിരിച്ചറിയുന്നത്.
സിനിമയില്‍ മനസ്സു കൊണ്ട് അടുപ്പമുള്ളത് മമ്മൂക്കയോടും ലാല്‍ ജോസിനോടുമാണ്. താപ്പാനയുടെ സമയത്താണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പരിഗണനയും ബഹുമാനവുമാണ് അദ്ദേഹം തന്നത്. മമ്മൂക്ക സംവിധായകനോട് നേരിട്ടു നിര്‍ദ്ദേശിച്ചിട്ട് ആ സിനിമയില്‍ എനിക്കു ഡബ് ചെയ്യാനും പറ്റി. ദുല്‍ഖറിന്‍റെ ഉസ്താദ് ഹോട്ടല്‍ കണ്ട് ഇഷ്ടപ്പെട്ടാണ് മോന്‍ ഷെഫ് ആകുന്നത്. ലാല്‍ ജോസ് സാറും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്. ഇവരൊക്കെ തിരക്കുള്ളവരാണ്, നേരിട്ടു ചെന്ന് കാണാനോ പറയാനോ പറ്റാറില്ല, എങ്കിലും എന്‍റെ സങ്കടങ്ങള്‍ ഇവര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നു പ്രതീക്ഷയുണ്ട്.
നല്ല മനസ്സുള്ള ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. സ്പോൺസര്‍ഷിപ്പോ സാമ്പത്തിക സഹായമോ ചെയ്‌താല്‍ മോന്‍റെ പഠനം പൂര്‍ത്തിയാക്കാം. ഈ സമയത്തു വേണ്ട സഹായം അതാണ്. എത്രയും പെട്ടെന്നു തിരികെ നല്‍കാന്‍ കഴിയുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ദൈവം സഹായിച്ച് കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോള്‍ ഉണ്ട്. ബാക്കി സമയം തട്ടുകട നടത്തുന്നു. നെയ്യാറ്റിന്‍കരയില്‍ നിംസ് ഹോസ്പിറ്റലിന്റെ സമീപമാണ് തട്ടുകട. ചില കൂട്ടുകാരും കസിനും സഹായിക്കും. എന്‍റെ ലോണ്‍ പെയ്മെന്റ് ഹിസ്റ്ററി നോക്കിയാല്‍ അറിയാം ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. ഈ അവസ്ഥയൊക്കെ ആര്‍ക്കും വരാമല്ലോ. ഇപ്പോള്‍ ഒന്നു പിടിച്ചു നില്‍ക്കാന്‍, എന്‍റെ മോന്‍റെ പഠനം മുടങ്ങാതിരിക്കാൻ ആരെങ്കിലും സഹായിയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.
ദിലീപ് വിഷയത്തിലെ വ്യത്യസ്ത നിലപാടുകളെ തുടര്‍ന്ന്‍ പരസ്പരം ഭിന്നിച്ചു നിന്ന താരങ്ങളുടെ നിലപാടുകള്‍ കാരണം പ്രതിസന്ധിയിലായിരുന്ന അമ്മയുടെ യോഗം ഉടന്‍ ചേരാന്‍ തീരുമാനം. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ യോഗം വിളിക്കാനാണ് തീരുമാനം. ഇതിനായി പരസ്പരം ഭിന്നിച്ചു നില്‍ക്കുന്ന നാല് വിഭാഗങ്ങളുമായി മുതിര്‍ന്ന താരങ്ങള്‍ അനൌപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അതേസമയം അമ്മയുടെ ഭാരവാഹിത്വമോ അംഗത്വമോ ഉടന്‍ ഏറ്റെടുക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയ നടന്‍ ദിലീപ് അമ്മയുടെ യോഗത്തിലും പങ്കെടുക്കില്ലെന്നാണ് സൂചന. താരസംഘടന ഇപ്പോള്‍ നിലവില്‍ 4 തട്ടിലാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്, പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവ താരങ്ങള്‍.
ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം, മമ്മൂട്ടിയുടെയും ഇന്നസെന്റിന്റെയും നേതൃത്വത്തില്‍ ഇടത് ആഭിമുഖ്യമുള്ള താരങ്ങളുടെ മറ്റൊരു വിഭാഗം എന്നിങ്ങനെയാണ് നിലവില്‍ താരസംഘടനയിലെ ഭിന്നിപ്പ്. ഇവരില്‍ മഞ്ജുവാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കലക്ടീവും പ്രിഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളും പരസ്പരം സഹകരണത്തിലാണ്. ഇവരുടെ നിലപാടാണ് അമ്മ യോഗത്തില്‍ നിര്‍ണ്ണായകമാകാന്‍ സാധ്യത. ഇത് ഭയന്ന് തന്നെയാണ് ദിലീപ് തല്‍ക്കാലം അമ്മയിലേക്ക് ഇല്ലെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും ഇനി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകനും നടന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത് കേസിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് മാറിയേക്കാമെന്നാണ് അഭിഭാഷകന്റെ വിലയിരുത്തല്‍. അതേസമയം അമ്മയുടെ ഔദ്യോഗിക പക്ഷമെന്ന് അറിയപ്പെട്ടിരുന്ന ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന വിഭാഗം ഇപ്പോള്‍ രണ്ടു തട്ടിലാണ്. ദിലീപിന് ആപത്ത് വന്നപ്പോള്‍ നടനെ സംരക്ഷിക്കാന്‍ ശക്തമായ നിലപാട് കൈക്കൊണ്ടില്ലെന്ന വിമര്‍ശനമാണ് മമ്മൂട്ടിക്കെതിരെ ഇതില്‍ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. ഗണേഷ് കുമാറാണ് അതില്‍ മുന്‍പന്തിയില്‍. നടന്‍ സിദ്ദിഖ്, സലിംകുമാര്‍, മുകേഷ്, ജയറാം, മിമിക്രിയിലൂടെ സിനിമയിലെത്തിയ മറ്റ് താരങ്ങള്‍ എന്നിവരുടെയൊക്കെ പിന്തുണ ദിലീപിനും ഗണേഷിനുമാണ്. അതേസമയം, മമ്മൂട്ടിയും ഇന്നസെന്റും സംഘടനയില്‍ ഇപ്പോള്‍ നിശബ്ദരാണ്. സര്‍ക്കാരില്‍ ശക്തമായ സ്വാധീനം ഉണ്ടായിട്ടും ദിലീപിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പഴിയാണ് ഇവര്‍ കേള്‍ക്കുന്നത്. അതേസമയം, ദിലീപിനെതിരെയുള്ള തെളിവുകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇവരെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഒന്നിലും ഇടപെടാനില്ലെന്നായിരുന്നു ഇവര്‍ സ്വീകരിച്ച നിലപാട്. ഇതൊക്കെയാണെങ്കിലും മോഹന്‍ലാല്‍ ഇതിലൊന്നും പക്ഷം പിടിക്കാതെ മാറി നില്‍ക്കുകയാണ്. ദിലീപിന്റെ ഏറ്റവും വലിയ ശത്രുക്കളായ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അവരുടെ ചിത്രമായ ഒടിയന് വേണ്ടി പണം മുടക്കുന്നതും മോഹന്‍ലാലാണ്.
അതിനാല്‍ തന്നെ ലാലിന്റെ നിലപാടുകളോടും ദിലീപിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ സിനിമ വേറെ നിലപാടുകള്‍ വേറെ എന്നതാണ് ലാലിന്റെ നിലപാട്. മഞ്ജുവിനും ശ്രീകുമാറിനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമ്പോഴും ദിലീപ് വിഷയത്തില്‍ പ്രത്യക്ഷത്തില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ലാലിന് കഴിയുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലെ ഭിന്നിപ്പുകള്‍ പറഞ്ഞവസാനിപ്പിച്ച് വിവിധ വിഭാഗങ്ങളെ ഒന്നിച്ചിരുത്തി അമ്മ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ദൗത്യം ഇന്നസെന്റും മമ്മൂട്ടിയും എല്പ്പിച്ചിരിക്കുന്നതും മോഹന്‍ലാലിനെയാണ്. ഒപ്പം ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഒഴിയാനുള്ള സന്നദ്ധതയും ഇരുവരും ലാലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അത് സമ്മതിച്ചിട്ടില്ല. പകരം ദിലീപിന്റെ പുറത്താക്കല്‍ നടപടി സസ്പെന്‍ഷനില്‍ ഒതുക്കി ദിലീപ് വഹിച്ച ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രം നിയമനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ലാല്‍. ഈ സ്ഥാനത്തേക്ക് ദിലീപ് നിര്‍ദേശിക്കുന്ന ഒരാള്‍ എന്നതാണ് മോഹന്‍ലാലിന്റെ നിലപാട്.എന്നാല്‍, ആ നോമിനി സിദ്ദിഖ് ആണെങ്കില്‍ അംഗീകരിക്കില്ലെന്നാണ് പ്രിഥ്വിരാജിന്റെയും വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെയും നിലപാട്.
അങ്ങനെയെങ്കില്‍ കെ പി എ സി ലളിതയെ ട്രഷററാക്കാനാണ്‌മോഹന്‍ലാലിന് അതീവ താല്പര്യം. ദിലീപും ഇത് അംഗീകരിച്ചേക്കും. മുതിര്‍ന്ന നടി എന്ന നിലയില്‍ മഞ്ജുവാര്യര്‍ വിഭാഗത്തിനും ഇതിനെ എതിര്‍ക്കാനാകില്ല. പകരം യുവ താരങ്ങളില്‍ ചിലരെ ഭാരവാഹിത്വത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതിന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി നിയമാവലി പുതുക്കേണ്ടതുണ്ട്. അങ്ങനെ തന്നെ അത് നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് നിലവില്‍ നടന്നുവരുന്നതെന്നാണ് സൂചന. എന്തായാലും സംഘടന ഒന്നിച്ചു പോകുന്നു എന്നുറപ്പാക്കാനുള്ള ദൗത്യമാണ് മോഹന്‍ലാലില്‍ നിഷിപ്തമായിരിക്കുന്നത്.