മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വിളിച്ചതിന് ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ അപമാനിച്ചതിന് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്.
ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന് പറഞ്ഞായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, മോഹന്‍ലാലിനെ ‘ലാല്‍ അങ്കിള്‍’ എന്ന് വിളിച്ചത് ചില ലാല്‍ ഫാന്‍സിനു ഇഷ്ടമായില്ല.
തുടര്‍ന്ന് വിനീതിന്റെ പോസ്റ്റിനു കീഴില്‍ തെറിവിളിയും ചീത്തവിളിയുമായി അവരെത്തി. വിനീതിനെ അപമാനിക്കുന്ന രീതിയില്‍ വരെയായി കാര്യങ്ങള്‍. സംഭവം വൈറലായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാപ്പപേക്ഷിച്ചത്.
വിനീത് ശ്രീനിവാസന്‍ എന്ന നമ്മുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്. ലാല്‍ ഫാന്‍സ് പറയുന്നു.
അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്‍ എന്ന ലിച്ചി. ആദ്യ ചിത്രത്തിലൂടെ മലയാള സിനിമ മുഴുവന്‍ ലിച്ചിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരം.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലും ലിച്ചി തകര്‍ത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്് ലിച്ചിയുടെ ഒരബദ്ധമാണ്. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിന്‍ എന്ന ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്.
പൊക്കമില്ലായ്മ അലങ്കാരമാക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലാത്ത പക്രു ചെന്നെത്തിയത് പൊക്കമുള്ളവര്‍ക്കു പോലും പറ്റാത്ത ഉയരങ്ങളിലാണ്. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഇതിനിടയില്‍ പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നപ്പോഴും ഭാര്യയുടെ ധൈര്യം എനിക്കു തുണയായി. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെയൊന്നാണ് എന്റെ ഭാര്യയുടെ വസ്ത്രാലങ്കാര കട. അതുവഴി കുടുംബത്തിനും അവര്‍ കൈത്താങ്ങുന്നുവെന്നും പക്രു പറഞ്ഞു. ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തിയും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അജയകുമാര്‍ എന്ന ഗിന്നസ് പക്രു പറയുന്നു.
വെളിപാടിന്റെ പുസ്തകത്തിൽ തുടങ്ങിയ ജിമിക്കി കമ്മൽ തരംഗം കേരളവും ഇന്ത്യയും വിട്ട് അമേരിക്ക വരെ പടർന്നുകഴിഞ്ഞു. കോളെജുകളിലടക്കം എല്ലാ ഓണാഘോഷങ്ങളിലും ജിമിക്കി കമ്മൽ നൃത്തം ഇടംപിടിക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ വിവിധ വേർഷനുകൾ യൂട്യൂബിൽ തരംഗമാകുന്നതിനിടെ ജിമിക്കി കമ്മലുമായി സാക്ഷാൽ മോഹൻലാൽ തന്നെ എത്തിയിരിക്കുകയാണ്.
വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ജിമിക്കി കമ്മൽ പാട്ടിന് ലാലേട്ടൻ ചുവടുവയ്ക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചത്. അപ്പാനി ശരത് കുമാറും അരുണും അടക്കം യുവതാരങ്ങളെ അണിനിരത്തിയുള്ള ലാലേട്ടന്റെ ജിമിക്കി കമ്മൽ നിമിഷ നേരം കൊണ്ട് വൈറലായിക്കഴിഞ്ഞു.
ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിനു അബ്രഹാം. ഒരു ചാറ്റ് ഷോയിലായിരുന്നു ആദം ജോണിന്റെ സംവിധായകനായ ജിനുവിന്റെ വെളിപ്പെടുത്തല്‍. ഭാവനയും ജിനുവുമായിരുന്നു ഷോയിലെ പ്രധാന അതിഥികള്‍. തന്റെ നിര്‍ബന്ധപ്രകാരം സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി സ്‌കോട്ട്ലാന്‍ഡിലെ സെറ്റില്‍ വച്ച് പറഞ്ഞിരുന്നതായും ജിനു പറഞ്ഞു.
ജിനു: ആദം ജോണ്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ പൃഥിയും നരേനും ഭാവനയും തന്നെ വേണമെന്നായിരുന്നു. പക്ഷെ ഭാവന കഥ കേള്‍ക്കാന്‍ തയ്യാറായില്ല. പൃഥി വിളിച്ചപ്പോഴാണ് പിന്നീട് കഥ കേള്‍ക്കാന്‍ തയ്യാറാകുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ ഭാവന ഒരു കാര്യം വ്യക്തമാക്കി. അന്ന് ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നോക്കൂ ജിനു, ഹണി ബി 2 ന് ശേഷം തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് രണ്ടാം ഭാഗം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്നെ പ്രതീക്ഷിക്കേണ്ട’. പക്ഷേ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു.
ഭാവന: ഹണി ബി 2 എന്റെ ഒരു സിനിമയുടെ തുടര്‍ച്ചയാണ്. അതില്‍ അഭിനയിക്കുക എന്നത് എന്റെ കടമയാണ്. അതിനു ശേഷം എനിക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തോന്നി. ആദമില്‍ അഭിനയിക്കണമെന്ന് ജിനു ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒരുപാട് ഒഴിവ് കഴിവ് പറഞ്ഞു. പൃഥ്വി എന്നെ വിളിച്ചപ്പോഴും ഞാന്‍ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞുമാറി. ജിനുവിനെ എനിക്ക് നേരിട്ട് അറിയില്ലായിരുന്നു. പക്ഷെ എന്റെയും നമ്മുടെ രണ്ട് പേരുടെയും പൊതു സുഹൃത്തായ കൃഷ്ണപ്രഭ ജിനുവിനെക്കുറിച്ച് ഒരുപാട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കാം എന്ന് തീരുമാനിക്കുന്നത്. ജിനു എന്നോട് കഥ പറയുമ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. നായകന്റെ കാമുകി നായിക എന്നതാണ് പൊതുവെ സിനിമയുടെ സങ്കല്‍പം. അതില്‍ നിന്ന് വ്യത്യസ്തമാണ് ആദം. ജിനു എനിക്ക് കാത്തുവച്ചത് ഒരു മികച്ച വേഷമായിരുന്നു. രണ്ട് ദിവസമെടുത്ത് ആലോചിച്ച് ആദം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദത്തിലെ ശ്വേത വളരെ ശക്തയായ സ്ത്രീയാണ്. മാത്രമല്ല ഈ ജോണറിലുള്ള ഒരു സിനിമ ഞാന്‍ ചെയ്തിട്ടുമില്ല. അങ്ങനെയാണ് ഞാന്‍ അഭിനയിക്കാന്‍ സമ്മതമാണെന്ന് പറയുന്നത്.
എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു സ്വന്തം കാര്യങ്ങള്‍. സെറ്റില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നല്ല ടോര്‍ച്ചര്‍ ആയിരുന്നു. ജിനുവിന്റെ അടുത്ത് ഞാന്‍ പലതവണ പറഞ്ഞു. ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനെ പലരുടെ അടുത്തും. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ട്രാക്കിലായത്. പക്ഷെ ഷൂട്ട് തീര്‍ന്നപ്പോള്‍ എനിക്ക് സെറ്റില്‍ നിന്ന് പോകണം എന്നില്ലാതെയായി. ശരിക്കും എന്‍ജോയ് ചെയ്തു. അവസാന ദിവസം ജിനുവിനോട് നന്ദി പറയാന്‍ കാരണം ഒരുപാടുണ്ട്. എനിക്ക് ഒരു നല്ല കഥാപാത്രത്തെ തന്നതിന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളെ സമീപിക്കാതെ എന്നെ തന്നെ അഭിനയിപ്പിച്ചതിന്.
ജിനു: എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്
രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും പെണ്‍കുഞ്ഞ് പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെയാണ് ജൂനിയര്‍ രശ്മി പിറന്ന കാര്യം ദമ്പതികള്‍ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്തത്. കൊട്ടിയത്തുള്ള ഹോളിക്രോസ് ആശുപത്രിയിലായിരുന്നു ഈ മുന്‍ മോഡലിന്റെ പ്രസവം.രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ട് ഇരുവരും ഫേസ്ബുക്കിലൂടെ ഇറക്കിയ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രസവത്തിന് മുന്നോടിയായി ടീസര്‍ അപലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ പെട്ടിരുന്നു. വിവാഹ ടീസര്‍ മാത്രം കണ്ടുപരിചയമുള്ള മലയാളികള്‍ക്ക് പ്രസവടീസര്‍ അതിശയത്തോടെയാണ് കണ്ടത്.
ആരാധകര്‍ ഏറ്റെടുത്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ഇതില്‍ വിന്‍സന്റ് ഗോമസായി മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തില്‍ വിന്‍സന്റ് ഗോമസിന്റെ അച്ഛനായി എത്തേണ്ടിരുന്നതു മമ്മൂട്ടിയായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനാമാണ് അടുത്തിടെ ഈ കാര്യം പറഞ്ഞത്. മമ്മൂട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാനായി സംവിധായകന്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷം മമ്മൂട്ടിക്കായി നീക്കിവച്ചു. ഇതിനായി രണ്ടു സീനുകളും മമ്മൂട്ടിക്കു മാറ്റിവച്ചു. എന്നാല്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ വെറും രണ്ടു സീനുകളില്‍ മാത്രം എത്താന്‍ മമ്മൂട്ടിക്ക് മടിയായിരുന്നു. ഇതോടെ മമ്മൂട്ടി ചിത്രത്തില്‍ നിന്നു പിന്മാറി.
വിമര്‍ശകരും അതുപോലെ ആരാധകരും ഉള്ള നടനാണ് പൃഥ്വിരാജ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് ഈ നടനോട്. പൃഥ്വിരാജിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് എന്തൊക്കെ എന്ന് പറയുകയാണ് സംവിധായകന്‍ ജിനു എബ്രഹാം.നമ്മള്‍ പറയുന്ന കഥ പോലും മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നും ആലോചിക്കാതെ തള്ളിക്കളയുന്നവരുണ്ട്. പൃഥ്വിരാജ് വേറിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം.
എന്നെ സംബന്ധിച്ച് ഞാന്‍ ഒന്നില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേര്‍തിരിവുകള്‍ ഒന്നുമില്ല. പുതിയ ആള്‍, പഴയ ആള്‍ , പരിചയ സമ്പന്നന്‍ അങ്ങനെയൊരു വേര്‍തിരിവോടെയല്ല സമീപനം. ഈ ചിത്രം തന്നെ അച്ഛന്‍ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോള്‍ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളില്‍ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം.
15 വര്‍ഷമായി പൃഥ്വി സിനിമയിലെത്തിയിട്ട്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നന്നായി പഠിച്ച് സിനിമയില്‍ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്‌ക്രിപ്റ്റില്‍ മാത്രമല്ല, സിനിമയിലുടനീളം നല്ല നിര്‍ദ്ദേശങ്ങള്‍ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ എന്നും ജിനു പറയുന്നു.
വേഗത്തിന്റെ അതിർവരമ്പുകളില്ലാത്ത ഓട്ടോബാനിലൂടെ വാഹനമോടിക്കുക എന്നത് ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. സൂപ്പർകാറുകൾ ഇരമ്പിപ്പായുന്ന ഈ ജർമൻ ഹൈവേയിൽ 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന്റെ സന്തോഷത്തിലാണു കാളിദാസൻ. മലയാളത്തിലെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും പുത്രനായ കാളിദാസൻ രണ്ടാം ചിത്രത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്ന സ്വപ്നം പൂവണിഞ്ഞു എന്ന പേരില്‍ താരം തന്നെയാണ് 200 കിലോമീറ്റർ വേഗത്തിൽ ഔഡി പായിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വേഗപരിധികളില്ലാത്ത ഹൈവേയിലൂടെയാണു താൻ വാഹനമോടിക്കുന്നതെന്നും ഇതിനായി ശ്രമിക്കരുതെന്നും താരം കുറിച്ചിട്ടുണ്ട്.
അവധിക്കാലം ആഘോഷിക്കാനായി ജർമനിയിൽ എത്തിയ താരം ലോകത്തിലെ ഏറ്റവും വലിയ ഓട്ടോഷോകളിലൊന്നായ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയും മെഴ്സഡീസ് ബെൻസിന്റെ മ്യൂസിയവും സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം പൂമരം റിലീസിന് ഒരുങ്ങുകയാണ്.
ദിലീപ് നായകനായി അഭിനയിച്ച മോസ് ആന്‍ഡ് ക്യാറ്റിലെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംന കാസിം. സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു ഒഴിവാക്കലെന്നും അതില്‍ സങ്കടം തോന്നിയെന്നും ഷംന. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം താരം പങ്കുവെച്ചത്.
ആ സമയത്ത് സ്‌നേഹയും ചിമ്പുവും അഭിനയിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഞാനത് മാറ്റിവെച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ സാറിന്റെ ആവശ്യപ്രകാരം കുറേ ഡാന്‍സ് പ്രോഗ്രാമുകളും കാന്‍സല്‍ ചെയ്തു. അന്ന് ദിലീപേട്ടന്റെ കൂടെ അഭിനയിക്കാത്ത നടിമാരുണ്ടായിരുന്നില്ല. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. ഷംന പറഞ്ഞു.
എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. എന്നാല്‍ ദിലീപേട്ടന് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.
എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.