ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.
കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.
ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.
മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.
‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.
ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.
ഷെറിൻ പി യോഹന്നാൻ
ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു പണ്ട് ആന്റണിയും തമ്പാനും. പോലീസ് അവരുടെ ശത്രുപക്ഷത്താണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ആന്റണി എഴുന്നേറ്റു നടക്കാത്ത അവസ്ഥയിലായി. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ല. സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായപ്പോൾ ആന്റണി തമ്പാനെ തേടിയിറങ്ങുന്നു.
‘കാവൽ’ എന്ന പേര് കൊണ്ടുതന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. പഴയ സുഹൃത്തിന്റെ മക്കൾക്ക് കാവലായി എത്തുന്ന തമ്പാന്റെ കഥയാണിത്. മലയാളികൾ കണ്ടു മടുത്ത കഥ തന്നെ. ഒരു ഇമോഷണൽ ഡ്രാമയിൽ സുരേഷ് ഗോപിയുടെ കുറച്ചു ‘മാസ്സ്’ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിരുകി കയറ്റിയ ചിത്രമാണ് ‘കാവൽ’.
പകവീട്ടലിന്റെ കഥയിൽ കൂടുതലൊന്നും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. തിരക്കഥ വളരെ ദുർബലമാണെന്ന് ആരംഭത്തിൽ തന്നെ മനസ്സിലാക്കാം. കാരണം അവിടം മുതൽ ചിത്രം ഇഴയുകയാണ്. വിരസമായി നീങ്ങിയ ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം ക്ലൈമാക്സിൽ കാണാം. എന്നാൽ അതാണ് ഏറ്റവും മോശമായി അനുഭവപ്പെട്ടത്.
ചിത്രത്തിലെ പ്രകടനങ്ങളെല്ലാം തൃപ്തികരമാണ്. ക്ലോസ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതും മടുപ്പുളവാക്കുന്നു. പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘കാവലി’ൽ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. കൂടുതൽ ക്ഷീണിതനായ സുരേഷ് ഗോപിയേയാണ് കാണാൻ കഴിയുക. ക്‌ളീഷേ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇടയ്ക്കിടെ എത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും നനഞ്ഞ പടക്കം പോലെയാണെന്ന് ചുരുക്കം.
‘ആറാം തമ്പുരാന്‍’, ‘പത്രം’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും മലയാള സിനിമയില്‍ ഉണ്ടാവാനുള്ള തുടക്കമാണ് ‘കാവലെ’ന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. എന്നാൽ ഇതുപോലുള്ള പഴഞ്ചൻ കഥയും ട്രീറ്റ്മെന്റും ഇനി വേണ്ടെന്നാണ് എന്റെ പക്ഷം. ദുർബലമായ തിരക്കഥയും ക്‌ളീഷേ രംഗങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ചിത്രം. വീര്യം കുറഞ്ഞ പഴയ വീഞ്ഞ്, ‘The Powerhouse is Back’ എന്ന ലേബൽ ഒട്ടിച്ചു പുറത്തിറക്കി. അത്രമാത്രം!!!
പഴയകാല മദ്രാസ് സിനിമാ ജീവിതത്തിൽ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രമായ കൊച്ചിൻ ഹനീഫയുമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയൻപിള്ള രാജു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിൻ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. 1979 ൽ അഷ്ടാവക്രൻ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിൽ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രിൽ 22നാണ് ഹനീഫ ജനിച്ചത്.
ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആൽബർട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ തലത്തിൽ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവർത്തനങ്ങൾക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിൻ കലാഭവൻ ട്രൂപ്പിൽ അംഗമായതോടെ കൊച്ചിൻ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.വില്ലൻ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്.
ഹനീഫയെക്കുറിച്ചുള്ള രാജുവിന്റെ വാക്കുകളിങ്ങനെ, ലോഡ്ജിൽ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയിൽ ഹനീഫയുണ്ട്. ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹൻ ഹോട്ടലിൽ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഞാൻ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ.
നല്ല ഊണിന് ഒന്നര രൂപയാകും. ഞാൻ ഒരു രൂപയുടെ ജനത മീൽസാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തിൽ.അത് നാണക്കേടായി തോന്നിയപ്പോൾ ഞാൻ ഊണ് നിർത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി. ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിൾ ബുൾസൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേർത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാൻ ആ വാക്ക് കേൾക്കുന്നത്.
ഒരിക്കൽ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹൻ ഹോട്ടൽ അടച്ചിട്ട സമയം വന്നു. എന്റെ കൈയിൽ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാൻ വയ്യ. ഞാൻ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.ഫനീഫ ഒരു ഖുർആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാൻ പോയി ഭക്ഷണം കഴിച്ച് വന്നു.
ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നില്ലേ എന്ന് ഞാൻ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാൻ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്.ഇല്ലെടാ, എന്റേൽ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മരിക്കുമ്പോൾ കരയാതിരിക്കാനാവുമോ മണിയൻപിള്ള പറഞ്ഞു നിർത്തി.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ച് കാര്യമായി തുറന്ന് പറഞ്ഞിട്ടില്ല. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നാല്‍ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഇപ്പോള്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഒര്‍മ്മര്‍ പങ്കുവെച്ചിരിക്കുകയാണ് മാമുക്കോയ. ഒരു മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിവാഹ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്ന് അദ്ദേഹം പറയുന്നു.
മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്‌സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.
അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ .
സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.
സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.
റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.
പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ് ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ് ചുരുളി.
ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.
സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു
തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആര്യയുടെ കുറിപ്പില്‍ നിന്ന്
എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.
എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.
ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.
എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍.
സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചു. എങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.
മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ ഷോയില്‍ എത്തിയ ലൈറ്റ് ഓപ്പറേറ്റര്‍ പയ്യനെ കുറിച്ച് പറഞ്ഞ് നടന്‍ സലിം കുമാര്‍. വല്ലപ്പോഴും വരുന്ന കൈയ്യബദ്ധങ്ങള്‍ക്ക് മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞതിനെ കുറിച്ചും ലൈറ്റ് ഓപ്പറേറ്റര്‍ ആകുമെന്ന് വിചാരിച്ച പയ്യന്‍ പിന്നീട് ആരായി മാറി എന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്.
സുകുമാരി, കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യന്‍ ആയിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.
പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നാലും വല്ലപ്പോഴും തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നു.
അത് കാണുമ്പോള്‍ താന്‍ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയും മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണ്. അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ തനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല.
പക്ഷേ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് തങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം എന്നാണ് മലയാള മനോരമയില്‍ സലിംകുമാര്‍ എഴുതിയത്.
റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് നടന്‍ ഇന്ദ്രജിത്ത്. പൊലീസ് വേഷങ്ങളുടെ നീണ്ട നിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്നാണ് ഇന്ദ്രജിത്ത് അഭിമുഖത്തില്‍ പറയുന്നത്.
ആഹാ, കുറുപ്പ് എന്നീ രണ്ട് സിനിമകളാണ് ഇപ്പോള്‍ ഇന്ദ്രജിത്തിന്റെതായി തിയേറ്ററില്‍ ഉള്ളത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്ന കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
കൊവിഡ് കാലത്തിന് മുമ്പും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നും താരം പറയുന്നത്. കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ.
‘പട്ടാള സിനിമയില്‍ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്’ എന്നാണ് ഇന്ദ്രജിത്ത് നര്‍മ്മത്തോടെ ചോദിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം.
പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറയുന്നു. മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത്ത് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.
മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.
അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.
മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.