മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി എന്നും സുചിത്ര പറയുന്നു.

മുമ്പ് അഭിനയിച്ച സിനിമകളെക്കാള്‍, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായി എന്ന് തോന്നിയിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായത് മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി. സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്.

സാബു സിറിള്‍, അനി ഐവി ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര്‍ അവന്റെ നിത്യ പരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. പിന്നെ പ്രിയന്‍ കുഞ്ഞുനാളിലെ അവനെ അറിയുന്ന ആളാണ് അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്.

വ്യത്യസ്ത കോസ്റ്റ്യൂമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു. സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അതവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന്‍ ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കാം.

സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര പറയുന്നത്.

കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.

ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു.

തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.

ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്ന് തനിക്ക് തോന്നുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.