Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളംയുകെയുടെ സഹയാത്രികയും പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ലക്ചറുമായ അനുജ സജീവിൻെറ ഭർത്താവ് സജീവ് കുമാർ എസ് (47) ഖത്തറിൽ നിര്യാതനായി. സജീവ് കുമാർ ഖത്തർ ആമ്ഡ് ഫോഴ്സിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി അനുഷ്ഠിക്കുകയായിരുന്നു. പത്തനംതിട്ട എലന്തൂർ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഒ എൻ ശിവരാജൻെറയും സരോജീനിയമ്മയുടെയും മകനാണ്. സൂര്യഗായത്രിയും സൂര്യകിരണും ആണ് മക്കൾ.

മലയാളംയുകെയുടെ വായനക്കാർക്ക് അനുജ സജീവ് ചിരപരിചിതയാണ്. അനുജ സജീവിൻെറ ഒട്ടേറെ കഥകളും ചിത്രങ്ങളും മലയാളംയുകെയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രിയപ്പെട്ട അനുജ ടീച്ചറിൻെറ ഭർത്താവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യു കെയിലെ മുൻ ഹൈക്കമ്മീഷണർ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ ,രാധാകൃഷ്ണ തുടങ്ങിയ റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിംഗ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട് .മൂത്ത മകൻ വിവാഹിതനാണ്.

ഓ ഐ സി സി യുകെ യുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മലയാളികളുടെ ഏത് ആവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ആദ്ദേഹം ഉദ്യോഗസ്ഥ വൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സഹായത്തിന് മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കുമായി ഹരിദാസ് എപ്പോഴും ഒരു കൈ അകലത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിന് മലയാളികൾക്കാണ് ഹരിദാസിന്റെ നേതൃത്വത്തിൽ സഹായഹസ്തമേകിയത്.

യുകെയിലെ പ്രമുഖ സംഘാടകനായിരുന്ന ഹരിദാസ് എം എം യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു.

ഹരിദാസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15 വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നൂ. 2002 മുതല്‍ ബെന്നിയും കുടുംബവും യുകെയില്‍ സ്ഥിരമായി താമസിച്ചുവരുന്നൂ.

ബെന്നിയുടെ മാതാവ് ഓമനയും മറ്റ് കുടുംബാഗങ്ങളും മരണ സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്നതായി ബെന്നി അറിയിച്ചു. മക്കള്‍: ബെന്നി (യുകെ), ബിനു (യുകെ), ബിജു (ബെഹറിന്‍) മരുമക്കള്‍: മിനി, ടിനി, മഞ്ജു, കൊച്ചുമക്കള്‍: നേഹ, നിധിന്‍, മേഘാ, ഫെബാ, നേവ, നോയല്‍.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തി.

ബെന്നി വര്‍ഗ്ഗീസിന്റെ പിതാവിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്തെന്റില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ ജീസണ്‍ ഡേവിസിൻെറ(33) മരണ വാർത്തയുടെ ഞെട്ടലിലാണ് യുകെയിലെ സുഹൃത്തുക്കൾ. ഏതാനും ദിവസത്തെ അവധിക്കു സ്വദേശമായ ചാലക്കുടിയില്‍ എത്തിയ ജീസണെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ടുനിന്നവര്‍ സൂചന നല്‍കിയെങ്കിലും യുവാവ് പാളം മുറിച്ചു കടക്കുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങുകള്‍ കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിലെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

അന്നനാട് തളിയത് കുടുംബാംഗമാണ് ജീസണ്‍ ഡേവിസ്. പഠന രംഗത്ത് മിടുക്കനായിരുന്ന ജീസണ്‍ നഴ്സിങ് പഠന ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ഏതാനും നാള്‍ ഇവിടെ ജോലി ചെയ്യുമ്പോഴാണ് യുകെയിലേയ്ക്ക് നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യമായി നടക്കുന്നത് അറിയുന്നത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ജോലി വേണ്ടെന്നു വച്ച് യുകെയില്‍ എത്തുകയായിരുന്നു.

സ്‌നേഹം കൊണ്ട് ജീസപ്പാ എന്നാണ് കൂട്ടുകാര്‍ ജീസണിനെ വിളിച്ചിരുന്നത്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു ജീസണ്‍ സുഹൃത്തുക്കള്‍ക്ക്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എല്ലാം കൂടെത്തിയിട്ടും വിധി കനിവ് കാട്ടാന്‍ തയ്യാറായില്ലല്ലോ എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ജീസണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍.

ജീസണ്‍ ഡേവിസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകന്‍

യുകെ : ബെല്‍ഫാസ്റ്റ് മലയാളിയായ ജീവന്‍ തോമസ് ചെറുമാനത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ജീവന് 48  വയസ് മാത്രമായിരുന്നു പ്രായം. മലയാളികള്‍ക്കിടയില്‍ വളരെ സജീവമായിരുന്ന ജീവന്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം കീഴടക്കിയത്. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ജീവന്‍ ഇന്ന് വെളുപ്പിനെ 3.30നാണ് മരിച്ചത്.

നഴ്‌സിംഗ് ഹോമില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.

നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവക ചെറുമണത്ത് ലീലാമ്മയുടെയും പരേതനായ തോമസിന്റെയും മകനാണ്. ഭാര്യ ജോസിയും നഴ്‌സാണ്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച് ഇടവക കുഴ്യന്‍പറമ്പില്‍ കുടുംബാംഗമാണ് ജോസി. മൂന്നു മക്കളുണ്ട്. മൂത്തമകന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി തോമസ് കുട്ടി, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അഞ്ചല ജീവന്‍, ആന്‍ മരിയ.

ജീവന്റെ ഒരു സഹോദരി ജൂലി അയര്‍ലണ്ടില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ വന്നെത്തിയിട്ടുണ്ട്. ജസ്റ്റിന്‍, ജൂസി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ജീവന്റെ ഭാര്യ സഹോദരി ജോഷിയും ഭര്‍ത്താവ് സാജനും ഇവര്‍ താമസിയ്ക്കുന്ന മൊയിറയില്‍ തന്നെയാണ് താമസം.

യുകെയിലേക്ക് വരുന്നതിനു മുമ്പ് ജീവന്‍ ഡല്‍ഹി തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റാഫ് നഴ്‌സായാണ് സേവനമനുഷ്ടിച്ചിരുന്നത്. നാട്ടില്‍ വീടു പണി അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. താമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ജീവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ വെച്ച് തന്നെയായിരിക്കും നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അകാലത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരന് എൻ‌ഡി‌ആർ‌കെ നഴ്സിംഗ് കോളേജിലെ സുഹൃത്തുക്കൾ ആദരാഞ്ജലികൾ  അർപ്പിച്ചു.

ജീവന്റെ നിര്യാണത്തില്‍ മലയാളം യുകെ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ ബാധയാണ് മരണകാരണം.

ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയര്‍മാനായിരുന്നു.1977ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു. 84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തം പേരിൽ പാര്‍ട്ടിയുണ്ടാക്കി.

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ചെയര്‍മാന്‍,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍ പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ക്നാനായ സഭാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കള്‍:നിര്‍മല,അനിത,സക്കറിയ, ലത.

പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ആശുപത്രിയിലേയ്ക്കു എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം കവരുകയായിരുന്നു.

മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. എറണാകുളം പേരണ്ടൂരിൽ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്.

ഉമ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റും ലഭിത്തിരുന്നു. ഇതിന്റെ സന്തോഷം മായും മുമ്പെയാണ് മരണം ഉമയെ കവർന്നെടുത്തത്.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും ഉമയുടെ ഭർത്താവുമായ മനു രമേശ്. ‘ഗുലുമാൽ ദ് എസ്‌കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.

ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.

സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കുവൈറ്റ് ഡോൺ ബോസ്കോ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഡോൺ മാത്യു ബിജോയ് മരണമടഞ്ഞു. ബിജോയ് മാത്യുവിൻെറയും മിനി മാത്യുവിൻെറയും മകനാണ് മരണമടഞ്ഞ അഡോൺ മാത്യു ബിജോയ്. മൂന്നാംക്ലാസിൽ പഠിക്കുന്ന ആൽവിൻ ബിജോയ് സഹോദരനാണ്.

അഡോൺ മാത്യു ബിജോയിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവർപൂളിലെ കലാ ,കായിക, രംഗത്ത് സജീവമായി നിൽക്കുന്ന പാലാ കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കി (94) നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതയുടെ ഭർത്താവ് പരേതനായ വർക്കി കുര്യനാണ്. മക്കൾ ആനി ജോസഫ് (ചിന്നമ്മ)സ്വിറ്റ്സർലൻഡ്, ലീലാമ്മ തോമസ് കുമാരമംഗലം, ജോസ് എൻ വി നീലൂർ, പരേതനായ മാത്യു ജോർജ് (കുട്ടിയച്ചൻ ), കൊല്ലപ്പള്ളി ജോർജ് എൻ വി സ്വിറ്റ്സർലൻഡ്, ബിനോയി ജോർജ് ലിവർപൂൾ യു കെ. മരുമക്കൾ: ജോസഫ്‌ കക്കോഴയിൽ (ജോയി ) രാമപുരം, തോമസ് അറക്കൽ കുമാരമംഗലം, ലീലാമ്മ പടിഞ്ഞാറയിൽ, തൊമ്മൻകുത്തു ക്ലാരമ്മ, വടക്കേമുറിയിൽ ഇടപ്പാടി മോളി, തുളുമ്പൻമാക്കൽ മൂഴൂർ ഷൈനി മുളവരിക്കൽ മറ്റൂർ കാലടി

ബിനോയ് ജോർജ് ആദ്യകാലം മുതൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ പ്രവർത്തകനും ഇപ്പോൾ കമ്മറ്റി അംഗവുമാണ്. മാതാവിന്റെ മരണവിവരം അറിഞ്ഞ് ബിനോയ് നാട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയുന്നത്.

ബിനോയിയുടെ അമ്മയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ശവസംസ്കാരം പിന്നീട് അറിയിക്കും.

ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved