ഗാനമേളവേദികളിൽ സ്ത്രീശബ്ദം മനോഹരമായി അനുകരിച്ചിരുന്ന ഗായകൻ കൊല്ലം ശരത്ത് (എആർ ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാൻ വിധി അനുവദിക്കാതെയാണ് ശരത്തിനെ കവർന്നത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാർട്ടിക്കിടെ ഗാനമേളയിൽ ആറാമത്തെ പാട്ടുപാടികൊണ്ടിരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു ശരത്ത്. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.