ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.
പ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ്ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍
കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.
തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.
പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.
എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.
1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പല്ലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.
2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.
കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.
1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.
ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലയാളംയുകെ ന്യൂസിന്റെ ആദരാഞ്‌ജലികൾ.
എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്…
ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.
കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.
വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും
സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു
കോട്ടയം രൂപതയുടെ വൈദികനായി ഉഴവൂര്‍ കോളേജ് ഹോസ്റ്റല്‍ വാര്‍ഡനായും , പയസ്മൗണ്ട്, പുതുവേലി, പയ്യാവൂര്‍ ഇടക്കോലി, കൈപ്പുഴ എന്നീ പള്ളികളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നുവര്‍ഷക്കാലം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സേവനമനുഷ്ഠിച്ചു, നാട്ടില്‍ കഴിഞ്ഞ 30 വര്‍ഷത്തോളം സേവനം ചെയ്യുകയും ചെയ്തു.
സഹോദരങ്ങള്‍.
കെ.എം.ജോസ് , കെ.എം.മത്തായി, കെ.എം.എബ്രാഹം, ( ശാസ്ത്രീ സാര്‍) , ചിന്നമ്മ മേടയില്‍ (USA) പരേതയായ സി.ജെസീന്താ SVM.
ശവസംസ്‌കാരം ഇന്ന് 11/5/21 രാവിലെ 10 മണിക്ക് കുറുമുള്ളൂര്‍ സെന്റ്
സ്റ്റീഫന്‍ ക്‌നാനായ പള്ളിയില്‍. കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് മാനദണ്ഡങ്ങളനുസരിച്ച് ആയിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടത്തുക.
പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.
ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.
1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ വിവരം അറിയിച്ചത്.
ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്ഥയിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്ദാനം ചെയ്തു.
ചേതന് സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്ടമായിരുന്നു.സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.
അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ് സ്റ്റാഫുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ഇന്ന് പുലർച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ.
കോട്ടയം നഗരസഭ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എൻ.എസ്. ഹരിശ്ചന്ദ്രൻ (51) കോവിഡ് ബാധിച്ച് അന്തരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.
ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.എസ്.യുവിലൂടെയാണ് ഹരിശ്ചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.