വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ അങ്കമാലി സ്വദേശി സംഗീത ജോർജ് പാലാട്ടി(42) നിര്യാതയായി. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏകമകൻ നിവേദ് (16).
സംഗീത ജോർജിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.
സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.
സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.
‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…
കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.
വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)
മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )
സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ലോസ് ആഞ്ചലസ്: ഏഴു പതിറ്റാണ്ടായി ഹോളിവുഡിൽ നിറഞ്ഞുനിന്ന നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. കലിഫോര്ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.
1947ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ലീച്ച്മാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, എക്സ്പെക്ടിംഗ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. നിരവധി ടിവി ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു.
1926 ഏപ്രില്‍ 20ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഗാമ ഫൈ ബീറ്റയിലെത്തി. 1953ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാനെ വിവാഹം കഴിച്ചു. 1979ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്.
ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്കര് പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.
മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവർപൂൾ മലയാളിസമൂഹത്തിലെ സർവ്വ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കര (57) അന്തരിച്ചു. ക്യാൻസർ ബാധിതനായിട്ടാണ് ജോസ് കണ്ണങ്കര നിര്യാതനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടൂർ സ്വദേശിയാണ്. ഭാര്യ സൂസി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് . ഏക മകൾ രേഷ്മ. മൃതസംസ്കാരത്തിൻെറ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ. ജിനോ ആരിക്കാട്ട്, ലിവർപൂൾ ഇടവകയുടെ വികാരി ആൻഡ്രൂസ് ചേതലൻ, ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഫാ. എൽദോസ് , ലിവർപൂൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഇടുക്കി ചാരിറ്റി ഗ്രൂപ്പിൻെറ കൺവീനർ ടോം ജോസ് തടിയംപാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ജോസ് കണ്ണങ്കരയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: കൊറോണയുടെ വരവോടെ ഒരുപിടി മരണങ്ങൾ കണ്ടു മരവിച്ച വർഷമായിരുന്നു കടന്നുപോയത്. എന്നാൽ പുതുവർഷത്തിൽ കൊറോണയുടെ വകഭേദം കൂടുതൽ ആക്രമണകാരിയായപ്പോൾ മരിക്കുന്നത് ആയിരങ്ങൾ ആണ്. യുകെ മലയാളികൾക്ക് വീണ്ടും ആഘാതം ഏല്പിച്ചുകൊണ്ട് ഒരു മലയാളികൂടി കൊറോണയുടെ പിടിയിൽ അമർന്നിരുന്നു. ഗ്രെയ്റ്റര്‍ ലണ്ടനിലെ ഹെയ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു എന്നാണ് അറിയുന്നത്. വെറും നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്.
പെട്ടെന്ന് തന്നെ രോഗം വഷളാവുകയും, ശ്വാസതടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു പിന്നീട് സുജ എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ദീപാഞ്ജലി ഹൗസില്‍ പ്രേംജിത്ത് ആണ് ഭര്‍ത്താവ്. ഏകമകള്‍ സ്കൂൾ വിദ്യാർത്ഥിനിയായ അനന്യ നായര്‍ ( 13). സുജ ചടയമംഗലം സ്വദേശിയാണ്.
സുജയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഹെയ്‌സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. ശവസംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു.
സുജയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒമാൻ/ മസ്‌കറ്റ്: പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്‌സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു.
അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ് എന്നാണ് അറിയുന്നത്.
നെയ്യശ്ശേരി: കുന്നുംപുറത്ത് പരേതനായ ഐപ്പ് പൗലോസിൻെറ ഭാര്യ റോസാ പൗലോസ് (91) നിര്യാതയായി. സംസ്കാരം 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. പരേത ഏഴു മുട്ടം തുറക്കൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ഗ്രേസ് റോസ് (ഡൽഹി), ജോസഫ് കരിമണ്ണൂർ, സിസ്റ്റർമേരി പോൾ പൊന്മുടി, പരേതയായ ബ്രിജിത്ത്, ജോയി, ലിസി (മസ്കറ്റ്), സൈമൺ (ഡൽഹി) ഫാദർ ഇഗ്നേഷ്യസ് (റോം) മരുമക്കൾ: മോളി (തെരുവുംകുന്നെൽ, കരിങ്കുന്നം) ഏലിയാമ്മ (നിരപ്പേൽ, കൊടുവേലി), ജോസ് (ലോന്തിയേൽ, മസ്കറ്റ്) കൊച്ചുറാണി (വേങ്ങക്കൽ, ഡൽഹി)
ഫാദർ ഇഗ്നേഷ്യസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.