Obituary

കോറോണയിൽ പ്രവാസിയായ മകന്റെ വിയോഗമറിഞ്ഞ വേദനയില്‍ അമ്മയും മരിച്ചു. കൊറോണയെ തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാതെ ബന്ധുക്കള്‍ വല്ലാതെ ഉഴലുകയാണ്. കൊല്ലകടവ് കടയിക്കാട് കിഴക്കേവട്ടുകുളത്തില്‍ കുടുംബത്തിലാണ് ഉറ്റവരെയും നാട്ടുകാരെയും ധര്‍മസങ്കടത്തിലാക്കിയ രണ്ട് മരണങ്ങള്‍ സംഭവിച്ചത്. കെ.എം.സിറിയക്കിന്റെ മകന്‍ കുവൈത്തില്‍ നഴ്സായ രഞ്ജു സിറിയക് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. ഇതേതുടർന്ന് വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട് രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീഴുകയുണ്ടായി. അതിവേഗം തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .

അതേസമയം കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആയി ജോലിചെയ്തുവരികയാണ്. ഇവരുടെ മകള്‍ ഇവാന്‍ജെലിന്‍ എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്.

എന്നാൽ ഏവരെയും ഏറെ സങ്കടത്തിലാക്കിയത് പലമാര്‍ഗത്തിലും ശ്രമിച്ചെങ്കിലും കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. എന്നാൽ അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈത്തില്‍ സാധ്യമാകുമോ എന്ന ശ്രമത്തിലാണ് ബന്ധുക്കള്‍.

ഇത്തരത്തിൽ ഒത്തിരിയേറെ പ്രവാസികളുടെ മൃതദേഹങ്ങളാണ് നടണയാൻ കാത്ത് പ്രവാസലോകത്തെ പല ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വഴിമുടക്കിയത് അവസാനയാത്രക്കായി കാത്തിരുന്ന ഒത്തിരി പ്രവാസികളുടെ മൃതദേഹങ്ങളായിരുന്നു.

കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സഹോദരൻ സിസ്റ്റസ് ഹെന്ർററിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസിൽവെച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നസാഹര്യത്തിൽ ലോകം കടുത്ത നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. 30,891 പേരാണ് രോഗം സ്ഥിരീകരിച്ച് മരിച്ചത്. 142,368 പേർക്ക് രോഗം ഭേദപ്പെട്ടു. കൊവിഡ് കൂടുതൽ നാശം വിതയ്ക്കുന്നത് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ്.

തമിഴ് നടനും നിര്‍മാതാവുമായ സേതുരാമന്‍ അന്തരിച്ചു. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണം.ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ കണ്ണ ലഡ്ഡു തിന്ന ആസയ എന്ന സന്താനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുമുണ്ട്.

വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സേതുരാമന്‍. ഇദ്ദേഹത്തിന്റെ മരണത്തില്‍ തമിഴ് സിനിമാലോകം ഞെട്ടലിലാണ്. സിനിമ നിര്‍മാണ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.

മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.

ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.

ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.

അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.

കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.

ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.

പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.

അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.

ലിവർപൂളിൽ സ്ഥിരതാമസമാക്കിയ സുമി പോളിന്റെ പിതാവ് സാം ജേക്കബ് നാട്ടിൽ വച്ച് നിര്യാതനായി.  മക്കൾ :ജേക്കബ് സാം (യുഎഇ) സോണി സാം(യുഎഇ) മരുമകൻ:പോൾ മംഗലശ്ശേരിൽ.  ശവസംസ്കാരം പിന്നീട് ലിറ്റിൽ ഫ്ലവർ , കുളത്തൂർ ,  മണിമലയിൽ നടത്തുന്നതാണ്.

ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ് മോൾ മാത്യു (Maymol Mathew, 42 )  അല്പം മുൻപ് ബ്ലാക്ക് ബേൺ ആശുപത്രിൽ വച്ച് നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മരിച്ച മെയ് മോൾ കോട്ടയം പുന്നത്തറ സ്വദേശിനിയാണ്. പുന്നത്തറ ഇളയംതോട്ടത്തിൽ കുടുംബാംഗമാണ് മെയ് മോൾ. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു.

ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി  സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്. യുകെ മലയാളികളുടെ അനുഭവത്തിൽ ഒന്നിന് പിറകെ മറ്റൊരു ദുഃഖം ഉണ്ടാകും എന്നത് അനുഭവപാഠം…

ഷോൾഡർ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ എത്തിയ മെയ് മോൾക്ക്  അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു ആശുപത്രിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടന്ന് വെള്ളിയാഴ്ച്ച വെൻറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും നിഷഫലമാക്കി മെയ് മോൾ അൽപ്പം മുൻപ് മരണത്തിന് കീഴടങ്ങിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് കൂട്ടുകാരും ബന്ധുക്കളും.

പോസ്റ്റ് ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊറോണ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവും ആയിരുന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ്  (Huddersfield) ൽ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലും ആണ് ഉള്ളത്.

മെയ് മോളുടെ അകാല മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അറിയിക്കുന്നു.

ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.

അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.

ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.

ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍.  പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.

Copyright © . All rights reserved