ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്‍റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.
മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.
വിവാഹിതനായ ശേഷം നാല് ദിവസം മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ നവവരൻ അൽഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ അൽഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഡ്രൈവറായ മുഹമ്മദ് അലി കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി. ഏറെനേരം കഴിഞ്ഞിട്ടും അലി പുറത്ത് വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കല്‍ ജോലി നടന്നിരുന്നു. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. ഒരു മാസം തികയുന്നതിന് മുൻപേ 29ന് അൽഐനിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു.
നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കൂടെ ജോലി ചെയ്യുന്ന അഷ്റഫ് ചങ്ങരംകുളം പറഞ്ഞു
മലയാള ഗസല്‍ഗാന ശാഖയിലെ അതുല്യപ്രതിഭ ഉമ്പായി അന്തരിച്ചു. കരളിലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് നാലുമാസമായി ചികില്‍സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് നാലേമുക്കാലോടെയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഗസല്‍ഗാന ശാഖയില്‍ മൗലികതയിലൂന്നി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു പി.അബു ഇബ്രാഹിം എന്ന ഉമ്പായി. നോവല്‍ എന്ന സിനിമയ്ക്ക് എം.ജയചന്ദ്രനുമായിച്ചേര്‍ന്ന് സംഗീതം നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഏറെ ശ്രദ്ധ നേടിയിരുന്നു. കവി സച്ചിദാനന്ദനുമായിച്ചേര്‍ന്ന് അദ്ദേഹം ആല്‍ബം ഒരുക്കി. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഗസല്‍ലോകത്ത് ഒട്ടേറെ ആസ്വാദകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃതദേഹം മട്ടാഞ്ചേരിക്ക് സമീപം കൂവപ്പാടത്ത് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഫോര്‍ട്ട്കൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.
ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു. സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.
തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.
നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.
അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.
ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.
ജോബി ജേക്കബ്
ഗ്ലാസ്‌ഗോ: ഗ്ലാസ്ഗോയില്‍ അന്തരിച്ച ഷാജന്‍ കുര്യന് യുകെ മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഷാജന്‍ കുര്യന്‍റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഗ്ലാസ്‌ഗോയില്‍ ചടങ്ങിനെത്തിയത്. സ്‌കോട്‌ലന്‍ഡില്‍ നിന്ന് മാത്രമല്ല, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ യാത്രയേകാന്‍ എത്തിയത്. സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും, വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഉള്‍പ്പെടെ നിരവധി വൈദികരും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു.
ഏകദേശം മൂന്ന് മണിയോടെ തന്നെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്ന സെന്റ് ബര്‍നാര്‍ഡ് പള്ളിയില്‍ നിരവധി ആളുകള്‍ എത്തി ചേര്‍ന്നിരുന്നു. നാലു മണിയോടെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് എത്തിയപ്പോഴേക്കും പള്ളിയും പരിസരവും നിറഞ്ഞിരുന്നു. പ്രസ്റ്റണില്‍ നിന്നും ബിഷപ്പെത്താന്‍ താമസിച്ചതിനാല്‍ അഞ്ചരയോടെയാണ് ദേവാലയത്തിലെ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഏഴരവരെ പൊതു ദര്‍ശനം നടത്തി.
പിതാവിന്റെ വിയോഗത്തെ കുറിച്ച നാലു കുഞ്ഞുങ്ങളും വേദന പങ്കുവച്ചു. പിതാവിന്റെ സ്‌നേഹവും കെയറിങ്ങും തങ്ങള്‍ക്ക് മിസ് ചെയ്യുമെന്ന് കുട്ടികള്‍ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മക്കളായ ആര്‍ഷ, ആഷ്‌നി, ആദര്‍ശ്, അമിത് എന്നിവര്‍ തങ്ങളുടെ വേദന പങ്കുവച്ചു. ഷാജന്റെ ഭാര്യ ഷൈലജയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ള സുഹൃത്തുക്കള്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.
അന്ത്യ ശുശ്രുഷ ചടങ്ങുകള്‍ക്ക് ബിഷപ് സ്രാമ്പിക്കലിന് ഒപ്പം രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍, ഫാ ബിനു കിഴക്കേ ഇളംതോട്ടം, ഫാ ജോസഫ് വേമ്പാടുംതറ, ഫാ സെബാസ്റ്റ്യന്‍ തുരുത്തിപള്ളില്‍, ഫാ തോമസ്, ഫാ ജിം, ഫാ ഫാന്‍സുവ പത്തില്‍ എന്നിവര്‍ പങ്കാളികളായി. ഷാജന്റെ പത്‌നിയും കുടുംബവും ഇന്ന് നാട്ടിലേക്ക് യാത്രയാകും. വെള്ളിയാഴ്ച ഗ്ലാസ്‌ഗോയില്‍ നിന്ന് അയക്കുന്ന മൃതദേഹം ശനിയാഴ്ച നാട്ടില്‍ ബന്ധുക്കളേറ്റു വാങ്ങും. തുടര്‍ന്ന് മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ഞായറാഴ്ച ഉച്ചയോടെ കടുത്തുരുത്തി വലിയ ക്‌നാനായ പള്ളിയില്‍ സംസ്‌കരിക്കും. ഷാജന്റെ കുടുംബത്തോടൊപ്പം ഗ്ലാസ്‌ഗോയിലെ ഏതാനും സുഹൃത്തുക്കളും നാട്ടിലേക്ക് പോകുന്നുണ്ട് .
ലണ്ടൻ: ചൈനാ വിഷയത്തിൽ നിപുണനായിരുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ സർ അലൻ ഡോണാൾഡ്(87) അന്തരിച്ചു. 1988 മുതൽ 1991 വരെ ബ്രിട്ടന്റെ ചൈനീസ് അംബാസഡർ ആയിരുന്നു. 1989ൽ ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് പട്ടാളം വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യുന്നതിനു നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം അയച്ച ഒരു സന്ദേശം അടുത്തിടെയാണു പുറത്തുവിട്ടത്. ഇതിൽ ടിയാനൻമെൻ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണെന്നു സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോംങ്കോംഗ് 1997ൽ ചൈനയ്ക്കു കൈമാറിയ പ്രക്രിയയിലും പ്രധാന പങ്കുവഹിച്ചു.
യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി. ഗ്ളാസ്ഗോയിൽ നിന്നാണ് അപ്രതീക്ഷിതമായി ഒരു മരണ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഗ്ലാസ്‌ഗോ മലയാളിയായ ഷാജൻ കരിന്തകാരക്കൽ (53 വയസ്സ്) ആണ് നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തിന്റെ മകന്റെ ആദ്യകുർബാന സ്വീകരണത്തെ തുടർന്നുള്ള പാർട്ടി നടന്നു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി ഷാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. കടുത്തുരുത്തി സ്വദേശിയാണ്.
യുകെകെസിഎ ഗ്ലാസ്‌ഗോ യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു ഷാജൻ കുര്യൻ. ഭാര്യ ഷൈല ഷാജൻ. മക്കൾ ഷൈല ഷാജൻ, ആർഷ ഷാജൻ, ആഷ്‌നി ഷാജൻ, ആദർശ് ഷാജൻ, അമിത് ഷാജൻ. സംസ്കാരം പിന്നീട് നാട്ടിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ജിജോ വാളിപ്ലാക്കല്‍
യുകെയില്‍ കോള്‍ചസ്റ്റര്‍ മലയാളികളെ ദുഃഖത്തിന്റെ തീരാക്കയത്തിലാഴ്ത്തി കോള്‍ചെസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട വിജയന്‍ ചേട്ടന്‍ (വിജയന്‍ പിള്ള, 61 വയസ്) തിങ്കളാഴ്ച വൈകുന്നേരം പത്തരയോടുകൂടി മരണമടഞ്ഞു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നൂ പരേതന്‍. കോള്‍ചെസ്റ്ററിലുള്ള സെന്റ് ഹെലേന പാലിയേറ്റീവ് കേന്ദ്രത്തില്‍ ഏതാനൂം ആഴ്ചകളായി ശുശ്രൂഷിച്ചു വരുകയായിരുന്നൂ. തിങ്കളാഴ്ച ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് മരണമടയുകയുമായിരുന്നൂ.
മരണ സമയത്ത് ഭാര്യ ബീനാ വിജയനൂം മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നൂ. മാവേലിക്കര പുത്തന്‍പുരയ്ക്കല്‍ (വിജയ ഭവന്‍) കുടുംബാംഗമാണ്. രണ്ടായിരത്തി പതിനൊന്ന് മുതല്‍ യുകെയില്‍ സ്ഥിരതാമസമായിരുന്നു വിജയന്‍ പിള്ളയും ബീനാ വിജയനും. രണ്ട് ആള്‍മക്കളാണ് ദമ്പതികള്‍ക്ക് വിപിനും, ജയനും. മൂത്തമകന്‍ വിപിന്‍ നാട്ടില്‍ കുടുംബ സമ്മേതം താമസിക്കുന്നു. ഇളയമകന്‍ ജയന്‍ ദുബായില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നൂ. കോള്‍ചെസ്റ്ററില്‍ തന്നെ താമസിക്കുന്ന തോമസ് രാജനും ജിനി മോള്‍ തോമസും അടുത്ത ബന്ധുക്കളാണ്. ഇവരുടെ മക്കള്‍ റീജയുടെയും റിജിന്റെയും പ്രിയപ്പെട്ട ചാച്ചന്റെ വേര്‍പാടില്‍ കടുത്ത ദുഃഖത്തിലാണ് ഈ കുടുംബം.
മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ എല്ലാ വിധ സഹായ സഹകരണങ്ങളുമായി പരേതന്റെ കുടുംബത്തൊടൊപ്പമുണ്ട്. മൃതദേഹം പ്രാരംഭ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നോ നാളയോ ഫ്യൂണറല്‍ ഡയറക്ടേഴ്സിന് വിട്ടുനല്‍കും. അതിന് ശേഷമാകൂം നാട്ടില്‍ മൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക.
കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റിയുടെ എല്ലാ ആഘോഷപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു അദ്ദേഹം. നിര്യാണത്തില്‍ കോള്‍ചെസ്റ്റെര്‍ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളായ ജോബി ജോര്‍ജ്, ബെന്നി വര്‍ഗ്ഗീസ്, ഷനില്‍ അരങ്ങത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.