Social Media

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാഷ്ട്രീയക്കാരും പൊതുജനങ്ങളും എലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്ഫോം കൂട്ടത്തോടെ ഉപേക്ഷിക്കുന്നത് പരിഗണിക്കേണ്ട സമയമായതായി തുറന്നടിച്ചിരിക്കുകയാണ് ലിവർപൂൾ മേയർ സ്റ്റീവ് റോഥെറാം. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലം ലിവർപൂളിൽ ഉണ്ടായ കലാപത്തിന് ശേഷമായിരുന്നു മേയറുടെ ഈ പ്രതികരണം. രണ്ടാഴ്ച മുൻപ് ലിവർപൂളിലെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വാർത്തയായിരുന്നു എക്സിലൂടെ പ്രചരിച്ചത്. ഇത് തീവ്ര വലതുപക്ഷ ചിന്തകർക്കിടയിൽ കൂടുതൽ മുസ്ലിം വിരുദ്ധ വികാരങ്ങൾ സൃഷ്ടിക്കുകയും, കലാപത്തിന് കാരണമാവുകയും ചെയ്തു. ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിൽ നിന്ന് നമ്മൾ കൂട്ടത്തോടെ പിന്മാറണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മേയർ വ്യക്തമാക്കി. രണ്ട് ലേബർ എംപിമാർ നിലവിൽ തന്നെ ഈ പ്ലാറ്റ്ഫോം ഉപേക്ഷിച്ചതായി തിങ്കളാഴ്ച ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. സയൻസ് ആൻഡ് ടെക്‌നോളജി സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ലേബർ എംപിമാർ തങ്ങൾ മറ്റ് ഓപ്ഷനുകൾ പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിഭജനങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും മസ്ക് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി തങ്ങൾക്ക് വ്യക്തമായി കാണാമെന്ന് ന്യൂകാസിൽ ലേബർ എംപി ചി ഒൻവുറ മാധ്യമങ്ങളോട് പറഞ്ഞു. എലോൺ മസ്‌കിൻ്റെ സമീപകാല ഓൺലൈൻ പെരുമാറ്റം അപകടകരവും നിരുത്തരവാദപരവുമാണ്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സമീപകാല കലാപങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകോപനപരമായ പോസ്റ്റുകളും തീവ്ര വലതുപക്ഷ ചിന്താഗതിയെ പ്രചരിപ്പിക്കുന്നതാണെന്ന് ബ്രെൻ്റ് ഈസ്റ്റിലെ ലേബർ എംപിയായ ഡോൺ ബട്ട്‌ലർ വ്യക്തമാക്കി.

2022 ൽ ട്വിറ്റർ വാങ്ങിയ എലോൺ മസ്ക്, അതിന്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാൽ കുറേക്കാലമായി ഈ പ്ലാറ്റ്ഫോം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയിടാൻ ശ്രമിക്കുന്നില്ലെന്ന വിമർശനങ്ങൾ പരക്കെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയകൾ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ഗവൺമെന്റിന് ശക്തമായി ഇടപെടേണ്ടി വരുമെന്ന് ലിവർപൂൾ മേയർ ഓർമിപ്പിച്ചു. ഓൺലൈൻ സുരക്ഷാ നിയമം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാന്റെ അഭിപ്രായത്തോട് താൻ പൂർണ്ണമായി യോജിക്കുന്നതായി റോഥെറാം വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ശക്തമായ നിയന്ത്രണം നേരിടേണ്ടിവരുമെന്ന് ഡൗണിംഗ് സ്ട്രീറ്റും സൂചിപ്പിച്ചു. കലാപത്തിനുശേഷം നടത്തിയ പ്രതികരണത്തിൽ സോഷ്യൽ മീഡിയകളെ സംബന്ധിച്ച് കൂടുതൽ വിശാലമായ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കിയിരുന്നു. എക്‌സിന് ആളുകൾ ബദലുകൾ തേടുന്നു എന്നതിന്റെ സൂചനയായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈ തങ്ങളുടെ സൈനപ്പുകളിൽ വർദ്ധനയുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ യുകെയിൽ ഉടനീളം എക്സിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.

മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്. കേസിനെ താൻ ഭയക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു.

‘ഞാൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല’, അജു അലക്സ് പറഞ്ഞു.

അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയത്.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമി സന്ദർശിച്ച ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണലും നടനുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലാണ് കേസ്.ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിനെ ‘ചെകുത്താൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപം നടത്തുകയായിരുന്നു.

യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച്‌ സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്എച്ച്‌ഒ പറഞ്ഞു. ദുരന്തഭൂമിയിൽ യൂണിഫോമിട്ട് മോഹൻലാൽ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമർശങ്ങൾ. മുൻപും പല അതിരുകടന്ന വിമർശനങ്ങളുടെ പേരിൽ ഈ പേജിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

നടന്‍ ഷൈന്‍ ചാക്കോയുമായുള്ള പ്രണയം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി മോഡലായ തനൂജ. സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു തനൂജയുടെ പ്രതികരണം. പുരുഷനായാലും സ്ത്രീയായാലും ആരേയും വിശ്വസിക്കരുതെന്നും എല്ലാവരില്‍ നിന്ന് ഒരു അകലം പാലിക്കണമെന്നും തനൂജ പറയുന്നു. രണ്ട് വര്‍ഷം സ്‌നേഹിച്ചിട്ടും ഇപ്പോള്‍ താനാണ് കുറ്റക്കാരിയെന്നും കുടുംബത്തെ വിട്ടു വന്ന തന്നെ ഇട്ടിട്ട് പോകുമെന്ന് കരുതിയില്ലെന്നും ലൈവില്‍ തനൂജ പറയുന്നു.

കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയതാണെന്നും ഫ്രെയിം ചെയ്ത ഫോട്ടോയൊക്കെ എറിഞ്ഞുടച്ചെന്നും തനൂജ പറയുന്നു. ‘ഉമ്മ എന്നോട് പറഞ്ഞതാണ്. അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. ഞാന്‍ കേട്ടില്ല. അതുപോലെ സംഭവിച്ചു. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാള്‍ എന്നെ ചതിച്ചിട്ടില്ല. ഞാനും അയാളെ ചതിച്ചിട്ടില്ല. മുന്നോട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം. അയാള്‍ അയാളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്.’ തനൂജ വ്യക്തമാക്കുന്നു.

നേരത്തെ തനൂജയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു പെണ്ണെന്ന സങ്കല്‍പം തനിക്ക് സാധിക്കുന്ന കാര്യമല്ലെന്നും അത് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നുമായിരുന്നു ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൈനിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തനൂജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളഞ്ഞിട്ടുണ്ട്.

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത്. ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം’ എന്നാണ് വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് തനൂജയ്‌ക്കൊപ്പം ഷൈന്‍ വേദിയിലെത്തി. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയെ വെടിവെച്ച കേസില്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡോക്ടര്‍ പരാതി നല്‍കി. തുടര്‍ന്ന് സുജിത്തിനെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. പ്രതിയായ ഡോക്ടറെ മൂന്നു ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2021-ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി. പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ഡോക്ടര്‍ ആക്രമിച്ചത്.

ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്നയാളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. സുജിത്തിനെ അടുത്ത ദിവസം പോലീസ് ചോദ്യംചെയ്യും.

റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ പേജ് ഇടക്കിടെ സന്ദർശിക്കുന്ന വിദ്യാർഥികളും കുറവല്ല.

അത്തരത്തിൽ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. അവധി ഇല്ല എന്ന് അറിയിച്ചു കൊണ്ട് ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് ഇട്ട പോസ്റ്റാണ് ഇത്. മഴയുടെ പശ്ചാത്തലത്തിൽ അവധി ഉണ്ടാകുമെന്ന് വിചാരിച്ച് പല കോണിൽ നിന്നും അന്വേഷണങ്ങൾ എത്തിയപ്പോൾ കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, അവധി ഇല്ല ഗയ്സ്’ എന്ന്.

‘പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ. എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം’ എന്നായിരുന്നു പോസ്റ്റ്.

ഇതിന് വരുന്ന കമന്റുകളാണ് അതിലും രസകരം. മഴ മാറിയിട്ടില്ല, ചിന്തിക്കാൻ സമയമുണ്ടെന്ന് ഒരു ഉപയോക്താവ് എഴുതി. ഇത് വെല്ലാത്തൊരു ചതിയായിപ്പോയെന്ന് മറ്റൊരാൾ എഴുതി.

സംഗീതഞ്ജന്‍ രമേഷ് നാരായണന്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പരിഭവമില്ലെന്ന് നടന്‍ ആസിഫ് അലി. രമേഷ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ വിവാദമായതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.

അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിന്‍ നടക്കുന്നത് ശ്രദ്ധയിപ്പെട്ടു.അത് തുടര്‍ന്നുകൂടാ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ആ മൊമന്റില്‍ അദ്ദേഹത്തിനുണ്ടായ പ്രശ്നമാവാം അത്. അദ്ദേഹവുമായി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചെന്നും ആസിഫ് പറഞ്ഞു.

ആസിഫ് അലി എന്ന നടനോട് മലയാളികളുടെ ഇഷ്ടവും സ്നേഹവും വെളിപ്പെടുത്തുകയാണ് രമേശ് നാരായണനുമായുണ്ടായ വിവാദം. എംടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ സൈബർ ലോകം ഒറ്റക്കെട്ടായി നിന്നു. സിനിമയിലെ സഹപ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആസിഫ് അലിയെ പിന്തുണച്ചു.

ഏറെ സന്തോഷത്തോടെയാണ് ആസിഫ് അലി എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയത്. അതിനുള്ള കാരണം ആ വേദിയിൽ ആസിഫ് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് നീലത്താമര എന്ന സിനിമയുടെ ഓഡിഷന് എംടിയുടെ മുൻപിൽ പോയിട്ടുണ്ട്. എന്നാൽ, മലയാളി ലുക്ക് ഇല്ലെന്ന കാരണത്താൽ ആ സിനിമയിൽ ആസിഫിന് അവസരം ലഭിച്ചില്ല. പക്ഷേ, 13 വർഷങ്ങൾക്കിപ്പുറം എംടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫ് നായകനായി മാറി.

ഒരു എംടി സിനിമയുടെ ഭാഗമാകുക എന്നത് ഏതൊരു ആർടിസ്റ്റിനെ സംബന്ധിച്ചും വലിയൊരു അംഗീകാരമാണ്. ഒരിക്കൽ മാറ്റി നിറുത്തപ്പെട്ട അത്തരമൊരു നായകപദവിയിലേക്കാണ് ആസിഫ് അലി കഠിനാധ്വാനം കൊണ്ടു നടന്നു കയറിയത്. മലയാളിത്തമില്ലെന്ന വിമർശനത്തെ സ്വന്തം സിനിമകൾ കൊണ്ടും അഭിനയം കൊണ്ടും തിരുത്തി എഴുതിപ്പിച്ച ആസിഫ് അലിയുടെ പുഞ്ചിരി ആ മാറ്റിനിറുത്തപ്പെടലുകൾക്കുള്ള മറുപടിയാണ്. അത്തരമൊരു സന്തോഷനിമിഷത്തിലാണ് ദൗർഭാഗ്യവശാൽ വിവാദമായ സംഭവം നടക്കുന്നത്. എന്നാൽ അവിടെയും, പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആ സാഹചര്യത്തെ ഒരു ചെറു പുഞ്ചിരിയോടെ ആസിഫ് നേരിട്ടു. ആസിഫിന്റെ മുഖത്തെ നിശബ്ദമായി ആ പുഞ്ചിരി തൊട്ടത് മലയാളികളുടെ ചങ്കിലാണ്.

ഒരു മനുഷ്യന്റെ ഈഗോയ്ക്കു മുൻപിൽ മറ്റൊരു മനുഷ്യന്റെ സുന്ദരമായ പുഞ്ചിരിയെന്ന് സൈബർ ലോകം ആ ഇടപെടലിനെ വാഴ്ത്തി. ആ ചിരിക്കു മുൻപിൽ ഒരുപാടു പേർ ചെറുതായിപ്പോയെടോ എന്നായിരുന്നു നടനും സംവിധായകനുമായ ബോബൻ സാമുവേൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.

സിനിമ പശ്ചാത്തലമില്ലാതെ, കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല എന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ആസിഫ് അലിക്ക് പിന്തുണയും സ്നേഹവും അറിയിച്ച് നിരവധി പേർ രംഗത്തു വന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ആസിഫ് അലി പുലർത്തിയ മാന്യതയും സൗമനസ്യവും ഏതൊരു കലാകാരനും മാതൃകയാണെന്ന് സൈബർലോകം പറയുന്നു.

‘’മലയാളിക്കിഷ്ടമാണ്, അഭിമാനമാണ്’’ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. രമേശ് നാരായണന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. തെറ്റുപറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഈ വിവാദങ്ങൾക്കു ശേഷം രമേശ് നാരായണൻ പ്രതികരിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും.

പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്ന ടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈനോൾട്ടിൽ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാജമൊട്ടാകെ വൻ ഞെട്ടലാണ് ഉളവാക്കിയത്. ഡാനിയൽ അൻജോറിൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത് എന്നത് ദുരന്തത്തിന് കൂടുതൽ മാനങ്ങൾ നൽകി. സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .

കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു . ചൊവ്വാഴ്ച നടന്ന ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാൾ തന്റെ ജീവൻ രക്ഷിച്ചതിന് എൻ എച്ച് എസിന് നന്ദി പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ആക്രമണത്തിനിടെ 35 കാരനായ ഐടി എഞ്ചിനീർ ഹെൻറി ഡി ലോസ് റിയോസ് പോളനിയയുടെ കൈയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു . ഹെൻറി താൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നതിന്റെ ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. താൻ ഇനിയും സുഖം പ്രാപിക്കാനുണ്ട് എന്ന അർത്ഥത്തിൽ എനിക്ക് ഒരു നീണ്ട യാത്രയുണ്ട് ( I have a long Journey) എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈനോൾട്ടിൽ നിന്നുള്ള ഡി ലോസ് റിയോസ് പോളനിയയെ അദ്ദേഹത്തിൻ്റെ സഹോദരി ജെസീക്ക (31) തൻ്റെ കുടുംബത്തെ സംരക്ഷിച്ച ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം . എന്നെ ജീവനോടെ നിലനിർത്തിയതിന് എൻഎച്ച്എസിലെ എല്ലാ നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും ഡോക്ടർമാർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിൽ മിസ്റ്റർ ഡി ലോസ് റിയോസ് പോളനിയ പറഞ്ഞു.

Copyright © . All rights reserved