പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ. ഫിലിപ്പീൻസിലാണ് ഇത്രയും മുതിർന്ന ആളെ വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിതയായിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്.
അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ആഢംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് സമയം ചെലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുകയുള്ളൂ. വിവാഹത്തെക്കുറിച്ച് അബ്ദുൾ റസാഖ് പറയുന്ന വാദങ്ങള്‍ ഇങ്ങനെയാണ്.
കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും ഭർത്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളിൽ പന്ത്രണ്ടാമതാണ് ഫിലിപ്പീൻസിന്റെ സ്ഥാനം.
14 കോടി രൂപ മുടക്കി ഒരു പ്രാവിനെ വാങ്ങുക. വിചിത്രമെന്ന് തോന്നുന്ന ലേലവിവരങ്ങളാണ് ബെൽജിയത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ഈ ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം.
ബെൽജിയത്തിലെ പീജിയൻ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിനെ ലേലത്തിനു വച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അർമാൻഡോ എന്നു പേരുള്ള പ്രാവിന് 11 കോടി രൂപയിലധികം ലേലത്തുകയായി ലഭിച്ചിരുന്നു. ആ തുകയും മറികടന്നാണ് ന്യൂ കിമ്മിനെ ചൈനയിൽനിന്നുള്ള രണ്ടു പേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുതിയ ഉടമസ്ഥർ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞവർഷം അർമാൻഡോയെ ലേലത്തിൽ വാങ്ങിയ അതേ വ്യക്തി തന്നെയാണ് ന്യൂ കിമ്മിനെയും സ്വന്തമാക്കിയതെന്നാണ് വിവരം.
പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുകയാണ് ന്യൂ കിമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാനായ നിക്കോളാസ് പറയുന്നു. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി മാത്രം ഇരുപതിനായിരത്തിൽ പരം ബ്രീഡർമാരാണ് ബെൽജിയത്തിൽ പ്രാവുകളെ വളർത്തുന്നത്. 445 പ്രാവുകളെയാണ് രണ്ടാഴ്ച നീണ്ടു നിന്ന ലേലത്തിൽ പീജിയൻ പാരഡൈസ് വിൽപ്പനയ്ക്കു വച്ചത്. 44 കോടി രൂപ രൂപ പ്രാവുകളുടെ ആകെത്തുകയായി ലഭിച്ചു.
ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെ, സ്ത്രീയുടെ നിലവിളിയോ എന്നും തോന്നാം. പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.
പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍.
നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. ‘ദൈവത്തിന്റെ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ‘സോണിഫിക്കേഷന്‍’. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കുന്നു.
View this post on Instagram
പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പബ്ജി തിരിച്ചെത്തുന്ന വിവരം ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ഉള്ളടക്കത്തിലുള്‍പ്പടെ അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. പുതിയ ഗെയിം പൂര്‍ണ്ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു.
ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. പബ്ജി കോര്‍പ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയില്‍ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടിക്ക് ടോക്കും തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ജൂണിലാണ് ടിക്ക്ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.
ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ എന്ന യുവാവ്. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാൻ ഇനി ആശുപത്രികളില്ല. ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോൾ പ്രഭുലാൽ. വേദന അസഹനീയമാകുമ്പോൾ പഴുപ്പ് കുത്തിക്കളയും.
തന്റെ ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ മനസ്സ് തുറക്കുന്നു.
പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.
എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.
ഇതിനടോകം തന്നെ ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടർമാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവിൽ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ. അവർ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി. അപ്പോഴും ഒരു കണ്ടീഷൻ. എന്ന് ഈ മറുകിൻറെ വളർച്ച എന്ന് നിൽക്കുന്നുവോ അന്നേ ആ മാർഗവും എനിക്കു മുന്നിൽ തുറക്കൂ.
വേദനയുടെ ആ നാളുകളിൽ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്.ചേട്ടൻ ഗുരുലാൽ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിക്കാൻ മറ്റുള്ളവർക്കൊപ്പം കൂട്ടിയും ചേർത്തു നിർത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാൻ അസാധാരണത്വങ്ങൾ ഏതുമില്ലാത്ത പൊന്നേട്ടനായി.
നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളജിൽനിന്ന് കോമേഴ്സിൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങിൽ ഡിപ്ലോമ സമ്പാദിച്ചു. ഇപ്പോൾ കേരള വാട്ടർ അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ എൽ.ഡി ക്ലർക്കായി ജോലിചെയ്യുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെ മധുര കാമരാജ് സർവകലാശാലയിൽ അവസാന വർഷ എം.കോം വിദ്യാർഥിയുമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ശാരീരിക ബുദ്ധിമുട്ടുകളാൽ വീടുകളിൽ തളച്ചിടപ്പെട്ടവരെ കലാപരമായി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏറെ താൽപര്യം. ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിയാൻ നിർബന്ധിക്കപ്പെട്ട മറ്റുള്ളവർക്ക് ജീവിതകാലം മുഴുവനും ഒറ്റപ്പെട്ട് കഴിയുന്നവരെ കുറിച്ച് ഓർക്കാനുള്ള അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് ഈ 24കാരൻ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളിയായ പിതാവ് തൃക്കുന്നപ്പുഴ പ്രസന്നൻ കവിയും സാഹിത്യകാരനുമാണ്. അദ്ദേഹത്തിെൻറ പല രചനകളും പുസ്തക രൂപത്തിലായിട്ടുണ്ട്. പുതിയ ചിലത് പുസ്തകമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോക്ഡൗൺ വന്നുപെട്ടത്. ജ്യേഷ്ഠൻ: ഗുരുലാൽ. അനുജത്തി: വിഷ്ണുപ്രിയ.
വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിംപ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്നതും അസിംപ്രേംജിയാണെന്ന് 2020 ലെ വാർഷിക കണക്കുകൾ പറയുന്നു. വിപ്രോയിൽ 13.6 ശതമാനം ഓഹരിയാണ് അംസിംപ്രേംജി എൻഡോവ്മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷൻ നൽകിയത്.
രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അസിംപ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡൽഗിവ് ഹുറൺ മേധാവികൾ പറയുന്നു. 2020 ൽ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.
എച്ച്സിഎൽ മേധാവി ശിവ് നാഡാർ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹത്തിന്റെ പഠന സഹായം എത്തുന്നു.
മുകേഷ് അംബാനി, കുമാർ മംഗളം ബിർല, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരാണ് മറ്റു സ്ഥാനങ്ങളിലുള്ളത്.
ഇറ്റലിയിലാണ് സംഭവം, രക്ഷിച്ചത് ഒരു ജീവൻ. നിർണായക സമയത്ത് ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കാൻ ആഡംബര സ്പോർട്സ് കാർ ഉപയോഗിച്ച പൊലീസ്. ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ വൃക്കയുമായി ഇറ്റാലിയൻ പൊലീസ് പാഞ്ഞത് ആഡംബര വാഹനമായ ലംബോർഗിനിയിൽ.
ഇറ്റലിയിലെ വടക്കൻ നഗരമായ പഡോവായിൽ നിന്ന് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് ലംബോർഗിനി ഹുറാകാൻ LP610-4 വാഹനത്തിൽ ഇറ്റാലിയൻ പൊലീസ് ഡ്രൈവ് ചെയ്തത് 500 കിലോമീറ്റർ. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലാണ് പൊലീസ് വാഹനം ഓടിച്ചത്.
സാധാരണ ആറു മണിക്കൂർ സമയം വേണം ഇത്രയും ദൂരം യാത്ര ചെയ്യാൻ. എന്നാൽ, ഇത്തവണ വെറും രണ്ടു മണിക്കൂർ സമയം കൊണ്ടാണ് വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞെത്തിയത്.
അതേസമയം, വൃക്കയ്ക്കായി കാത്തിരിക്കുന്ന രോഗിക്ക് യഥാസമയം അവയവം എത്തിക്കാൻ പ്രാദേശിക അധികാരികൾക്ക് കഴിയില്ലെന്ന് വ്യക്തമായതോടെ അധികൃതർ മുന്നോട്ട് വരികയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അവയവങ്ങൾ, പ്ലാസ്മ, വാക്സിനുകൾ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാൻ സഹായിക്കുക എന്നതാണ് ലംബോർഗിനിയുടെ ധർമമെന്നും അല്ലാതെ കാറോട്ട മത്സരത്തിൽ പങ്കെടുക്കലല്ലെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.
ഒരു ജീവൻ രക്ഷിക്കാൻ സൂപ്പർ പവറുകളുടെ ആവശ്യമില്ലെന്നും ഒത്തൊരുമയും സാങ്കേതികവിദ്യയും കാര്യക്ഷമതയും മതിയെന്നും ഇറ്റാലിയൻ പൊലീസ് ഓൺലൈനിൽ കുറിച്ചു.
This Lamborghini helped deliver a kidney for emergency transplant pic.twitter.com/szXD1ieSwq
— Reuters (@Reuters) November 7, 2020
വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.
വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.
139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു
https://www.facebook.com/induja.prakash.3/posts/1113205162432593
കുടുംബസമേതം പിറന്നാൾ ആഘോഷിച്ച സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഷൂട്ടിംഗ് തിരക്കിലാണ് അമ്മയുടെ പിറന്നാൾ ആശംസിക്കാറുള്ളത്. എന്നാൽ, ഇത്തവണ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. പിറന്നാൾ ആശംസകളിൽ വേറിട്ടുനിൽക്കുന്നത് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റേതാണ്. മല്ലികയും പ്രാർത്ഥനും നൃത്തം ചെയ്യുന്ന വീഡിയോയാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിക്കുന്നു. അതേസമയം, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ മക്കൾ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയത്. അന്ന് പ്രാർത്ഥനയ്ക്ക് വളരെ ഹൃദ്യമായൊരു ആശംസയാണ് മല്ലിക സുകുമാരൻ അറിയിച്ചത്. ‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരന്റെ വാക്കുകൾ.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.
നിയന്ത്രണം തെറ്റി പാഞ്ഞ മെട്രോ ട്രെയിനിന് രക്ഷയായി ‘തിമിംഗലത്തിന്റെ വാല്‍’. ‘സേവ്ഡ് ബൈ എ വെയ്ല്‍സ് ടെയ്ല്‍’ എന്ന നാമത്തില്‍ പണികഴിപ്പിച്ച പ്രതിമയാണ് അക്ഷരാര്‍ത്ഥത്തില്‍ തുണച്ചത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ആണ് മാറിപോയത്.
റോട്ടര്‍ഡാമിലാണ് അമ്പരപ്പിക്കുന്ന സംഭവം. നിയന്ത്രണം തെറ്റി പാളത്തിന്റെ അറ്റത്തേക്കാണ് വണ്ടി ഓടിയെത്തിയത്. അറ്റത്തുണ്ടായിരുന്ന പ്രതിമയില്‍ തട്ടി താഴേക്ക് പതിക്കാതെ വണ്ടി തലനാരിഴയ്ക്ക് നില്‍ക്കുകയായിരുന്നു.
തീവണ്ടിയുടെ നില്‍പ് തികച്ചും കാവ്യാത്മമായി തോന്നുന്നതായി ആര്‍ക്കിടെക്ടും കലാകാരനുമായ മാര്‍ടെന്‍ സ്ത്രൂയിജ് അഭിപ്രായപ്പെട്ടു. എന്നാല്‍ തീവണ്ടിയുടെ ഭാരം താങ്ങാന്‍ പ്രതിമയ്ക്കായത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.