Social Media

മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര്‍ ആണ് മൃതദേഹങ്ങൾ മമ്മിയാക്കി മാറ്റി സൂക്ഷിക്കുന്ന രീതി ആവിഷ്‌കരിച്ചത്. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ സൂക്ഷിക്കാന്‍ പ്രത്യേക രാസപദാർത്ഥങ്ങളും അവര്‍ മൃതശരീരത്തില്‍ പുരട്ടിയിരുന്നു. മാത്രമല്ല രത്‌നങ്ങളും ഭക്ഷണസാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമൊക്കെ മമ്മിയ്‌ക്കൊപ്പം അടക്കിയിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇങ്ങനെ അടക്കം ചെയ്ത നിലയിൽ ധാരാളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ, 100 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരിയുടെ സംരക്ഷിത മൃതദേഹം ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന വിശേഷണത്തോടെ ചർച്ചയാകുകയാണ്. മുൻപും ഇത് വാർത്തയായിട്ടുണ്ട്. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് റൊസാലിയ ലോംബാർഡോ എന്ന പെൺകുട്ടി മരണമടഞ്ഞു. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ചിരുന്നു. അതിനാൽ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരണപ്പെട്ടത് എന്നാണ് വിദഗ്ധരുടെ നിഗമനം.

റൊസാലിയയുടെ മൃതദേഹം വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോമ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നൂറു വർഷത്തിന് ശേഷവും ഈ മൃതദേഹം യാതൊരു കേടുപാടുകളുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വാഭാവികമായും മൃതദേഹങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴുകിത്തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ നൈട്രജൻ നിറച്ച ഒരു ഗ്ലാസ് കെയ്‌സിനുള്ളിലാണ് റോസാലിയയുടെ ശരീരം കിടക്കുന്നത്.ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13നായിരുന്നു റൊസാലിയയുടെ ജനനം.

മകളുടെ വേര്‍പാട് സഹിക്കാനാകാതെ പിതാവ് മാരിയോ ലൊംബാര്‍ഡോയാണ് മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചത്. ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് പ്രത്യേക രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. ഈ ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുകയാണ്. എങ്കിലും അങ്ങനെ അഴുകാതിരിക്കുന്നതിനും പരിമിതികളുണ്ട്. അതിനാൽ തന്നെ റൊസാലിയ ഒരു ദുരൂഹതയായി തുടരുകയാണ്.

ചിലർ ഇത് മെഴുകുപ്രതിമയാണ് എന്നൊക്കെ പ്രചരിപ്പിച്ചു. മറ്റുചിലരാകട്ടെ ഈ മൃതദേഹം കണ്ണുചിമ്മിയെന്നും പറഞ്ഞു. എന്നാൽ ഇവയെല്ലാം ഒരു ഹിസ്റ്ററി ചാനൽ നടത്തിയ ഡോക്യൂമെന്ററിയിലൂടെ വ്യാജവാദങ്ങളായി തെളിയിക്കപ്പെട്ടു. കണ്ണുചിമ്മുന്നതായി തോന്നുന്നത് ഗ്ലാസ്സുകളിലൂടെ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതരും വിശദീകരണം നല്‍കിയിരുന്നു.100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നത് സ്കാനിംഗിലൂടെയും എക്സ്-റേയിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തലച്ചോറ് യഥാർത്ഥ വലുപ്പത്തിൽ നിന്നും 50 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ട്. എന്തായാലും ഇറ്റലിയിലെ ദുരൂഹമായ ഇതിഹാസങ്ങളിൽ പെടുകയാണ് റൊസാലിയ എന്ന മമ്മിയും.

വറ്റാത്ത മനുഷ്യത്വത്തിന് ഉദാഹരണമായി ഒട്ടേറെ സംഭവങ്ങൾ ദിവസേനെ വാർത്തകളാകാറുണ്ട്. ഇത്തരത്തിൽ മോശം വാർത്തകൾക്കിടയിലും മനുഷ്യത്വം കൈവിടാത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് വനിതാ പോലീസുകാരാണ് ഈ സംഭവത്തിലെ നായികമാർ.

അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങൾക്ക് അർഹിച്ച അന്ത്യകർമ്മം നടത്തിയാണ് ഇവർ ശ്രദ്ധ നേടിയിരിക്കുന്നത്. കെ പ്രവീണ, എം ആമിന എന്നീ തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ ജോലിക്ക് പുറമെയയുള്ള സാമൂഹികമായ ഒരു സേവനം ചെയ്യുന്നത്. കോയമ്പത്തൂർ ജില്ലയിലെ അവകാശികളില്ലാത്തതും അജ്ഞാത ശവശരീരങ്ങളുമടക്കം 700-ലധികം മൃതദേഹങ്ങൾാണ് ഈ പോലീസുകാർ അന്തസുള്ള യാത്രയയപ്പ് നൽകിയിരിക്കുന്നത്.

33കാരിയായ പ്രവീണ പേരൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. ആമിന (38) മേട്ടുപ്പാളയം സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിന് പുറമെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങൾ ചെയ്യുന്ന ജീവശാന്തി ട്രസ്റ്റുമായി സഹകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്.

പ്രവീണ കഴിഞ്ഞ ഏഴു വർഷമായി ഈ സേവന രംഗത്തുണ്ട്. ട്രസ്റ്റിനും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 600ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്കായി താൻ സഹായിച്ചിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രവീണ പറയുന്നു. ഇത്തരത്തിലൊരു സാമൂഹ്യ സേവനം ചെയ്യാൻ മേലുദ്യോഗസ്ഥരിൽ നിന്നും ഭർത്താവ് യു യുവരാജിൽ നിന്നും തനിയ്ക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പ്രവീണയുടെ വാക്കുകൾ.

കൂടാതെ, കോവിഡ് ലോക്ക്ഡൗൺ സമയത്ത് പ്രവീണ പേരൂരിലെ പോലീസ് ക്വാർട്ടേഴ്‌സിൽ ഭക്ഷണം പാകം ചെയ്യുകയും പ്രദേശത്തെ ഭവനരഹിതർക്കും പാവപ്പെട്ടവർക്കും എത്തിച്ചു നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലം ഇത്തരത്തിൽ പാഴ്‌സലുകൾ നൽകിയാണ് സേവനം നടത്തിയിരുന്നത്.

നാല് വർഷത്തിനിടെ 100-ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആമിനയും ട്രസ്റ്റിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ ആമിനയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് എ അൻവർദീനും സ്റ്റേഷനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണ്. ആമിനയുടെ സന്നദ്ധ പ്രവർത്തനത്തിന് സേനാമേധാവിയിൽ നിന്ന് പ്രശംസാപത്രവും 5000 രൂപയും സമ്മാനമായി ലഭിക്കുകയും ചെയ്തു.

വലിയ സ്തനങ്ങളായതിനാല്‍ കൗമാരകാലത്ത് അവഹേളനവും പരിഹാസവും അനുഭവിക്കേണ്ടി വന്നെന്നും പ്രസവശേഷം ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം മൂലം കുഞ്ഞുങ്ങളുടെ ദേവതയായി മാറിയ അനുഭവവും കുറിച്ച് ഇന്ദു മേനോന്‍.

‘മുലയൂട്ട് പെണ്ണുങ്ങളൂടെ അധിദേവത’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചെറുപ്പം മുതല്‍ താന്‍ നേരിട്ട അവഹേളനങ്ങളും പിന്നീട് വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞിന് താന്‍ ദേവതയായി മാറിയെന്നും എഴുത്തുകാരി ഇന്ദു മേനോന്‍ പറയുന്നു.

ഒരേ മുല, കൌമാരത്തില്‍ അപമാനവും അപകര്‍ഷതയും നല്‍കി പെണ്‍കുട്ടികളെ അപഹാസ്യരാക്കുന്നു. അതേ മുലകള്‍ യൌവ്വനത്തില്‍ ലോക വിശപ്പിന്റെ കണക്കുകള്‍ തീര്‍ത്ത് അവരെ ദേവതയാക്കുന്നു. അപമാനങ്ങള്‍ ഇങ്ങനെയാണു..

അവള്‍ പതിനാറുകാരി അമ്പലത്തില്‍ നിന്നും വരുന്നു. കുളത്തിനു സമീപത്തെ ഇടറോഡീലെ ചക്കരപ്പൂഴിയില്‍ ചെരിപ്പിടാത്ത കാലുകള്‍ അമര്‍ത്തി പൂച്ചയെപ്പോലെ വരുന്നു. അസാധാരണമാം വിധം മെലിഞ്ഞ ഉടല്‍.. ആ മെലിച്ചിലിനു യോജിക്കാത്ത വിധം, കറുത്ത പട്ടുബ്ലൌസ്സില്‍ മുറുകി നില്‍ക്കുന്ന വലിയ നെഞ്ച്. ഞൊറിയന്‍ കസവ് പാവാടയുടെ അരികുകളില്‍ സ്വര്‍ണ്ണനൂല്‍മാങ്ങാച്ചിത്രം മിന്നിത്തിളങ്ങുന്നു.. നിറയെ പിങ്ക് ആമ്പലുകള്‍ നിറഞ്ഞ കുളത്തില്‍ നിന്നും കടലിലേക്ക് ആഞ്ഞടിക്കുന്ന ആമ്പല്‍മണക്കാറ്റ്. അഴിച്ചു പരത്തിയ ഈറന്‍ മുടി തണുത്ത് കുളിര്‍ന്ന് പറക്കുന്നു. അവളുടെ കാലുകളില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത, തമിഴത്തിപ്പാദസരത്തിന്റെ ആയിരം മുത്തുകള്‍ കുലുങ്ങുന്നുണ്ട്. കൌമാരത്തിന്റെ തിളങ്ങുന്ന പുഞ്ചിരി. ഉയര്‍ത്തിപ്പിടിച്ച തല. ഗര്‍വ്വമായ് ജിമിക്കികള്‍.

‘എടീ’ കലുങ്കില്‍ നിന്നൊരു കഞ്ചാവ് മണക്കുന്ന വിളി.. ‘ടീ നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?’ കേട്ടത് സത്യമാണോ എന്ന ഞെട്ടലില്‍ നിന്നും അവള്‍ വിമുക്തമാകും മുമ്പേ പട്ടുടുപ്പിന്റെ ബട്ടണുകള്‍ പൊട്ടിപ്പോകും വിധം അശ്ലീലകരമായ ഒരു പുരുഷനോട്ടത്തില്‍ അവന്‍ വിടലച്ചിരി ചിരിച്ചു.

തൊലി പൊളിയുന്ന അപമാനം.. മുലകള്‍ ഇത്രമേല്‍ ആഭാസകരവും നിന്ദാകരവുമാണെന്ന അവബോധം.. ഷാളുകൊണ്ട് മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനം. നീണ്ടമുലകളും നീണ്ടമുടിയിഴകളും പെണ്മയല്ല, പെണ്‍ശരീര നിന്ദയാണെന്ന ഉള്ളുലച്ചിലൂടെ തല കുമ്പിട്ട് നടന്നു പോകേണ്ടി വന്ന കൌമാര ഗതികേട്.

മുല അഴകുമമൃതുമല്ല രക്തത്തുടുപ്പില്‍ പുരുഷവിശപ്പിന്റെയാഴമളക്കുന്ന കേവല മാംസക്കഷണമാണെന്ന തിരിച്ചറിവ്.. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ കോളേജില്‍ സീനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണു എന്നെ അപമാനിച്ചത് എന്ന വേദന. പരാതിയുമായ് ചെന്ന എന്നെ പ്രിന്‍സിപ്പാളിനടുത്തേയ്ക്ക് പറഞ്ഞുവിടാത്തതിന്റെ ദേഷ്യം. എന്ത് ലോകം എന്ന് ഞാന്‍ വെറുപ്പോടെ അറപ്പോടെ ചിന്തിച്ചു.

കണ്ണാടിയുടെ മുമ്പില്‍ എന്റെ കണ്ണുകള്‍ക്കു മുമ്പില്‍ തന്നെ ലജ്ജയോടെ കൂമ്പി നിന്ന മുലകളുടെ നാണച്ചിരി., വലിയ മുലകളുള്ള സ്ത്രീ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടേ ഇരിക്കുമെന്ന് എന്നെ പഠിപ്പിച്ചു. മുലയപമാനങ്ങളുടെ വന്‍ തുടക്കം മാത്രമായിരുന്നു അത്. അതിനു മുമ്പ് സ്‌കൂള്‍ കാലത്ത് എട്ടാം ക്ലാസ്സ്‌കാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി

‘ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ ‘ എന്ന് അമ്മയ്ക്ക് സന്ദേശം കൊടുത്ത ബയോളജി ടീച്ചറുടെ വല്ലാത്തകണ്ണുകള്‍ എന്നെ നാണം കെടുത്തിയിരുന്നു. ശേഷം വീഡിയോ ക്യാസറ്റുകള്‍ വാടകയ്ക്കെടുക്കാന്‍ ചെന്ന പെണ്കുട്ടിയെ പുറകില്‍ നിന്നു ബലാത്കാരമായ് കെട്ടിപ്പിടിച്ച് ഒരു കൈ കൊണ്ടവളുടെ വായും മറു കൈകൊണ്ട് അവളൂടെ നെഞ്ചുമമര്‍ത്തി ചെവിട്ടില്‍ ‘നിനക്ക് മുലക്കണ്ണുകളില്ലെ’ എന്ന് ഓക്കാനച്ചോദ്യത്തില്‍ എന്റെ പെണ്മയെ മുഴുവന്‍ വഴിവക്കിലിരുന്ന് ഛര്‍ദ്ദിച്ച് കളയിപ്പിച്ച അപരിചിതനായ ചെറുപ്പക്കാരന്‍ എന്നെ അവമതിയുടെയും നിന്ദയുടെയും ചതുപ്പിലേക്ക് തള്ളിയിട്ടിരുന്നു..

എഴുത്തുകാരി പ്രസംഗിക്കുമ്പോള്‍ അവളുടെ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും വീഡിയോ എടുത്ത എഴുത്തുകാരനോട് യുദ്ധം ചെയ്തപ്പോള്‍
‘ഉരുകത്തൊന്നുമില്ലല്ലോ’ ‘തൊട്ടിട്ടൊന്നുമില്ലല്ലോ’ എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ക്ക് മുമ്പീല്‍ നിസ്സഹായതയും അപമാനവും കലര്‍ന്ന് തല കുമ്പിട്ടു നിന്നവളെ പഴിപറഞ്ഞ ചിലര്‍, ഞരമ്പ് രോഗിയായ എഴുത്തുകാരനേക്കാളുമപ്പുറം അപമാനം നല്‍കിയിരുന്നു..

ആതുരകാലങ്ങളില്‍, ഹൃദയമിടിപ്പ് ഒന്നോ രണ്ടോ തവണ തെറ്റിയോയെന്ന് പരിശോധിക്കുന്ന ഇക്കോമുറിയില്‍, പ്രാണന്റെ നെടുമ്പിടച്ചിലികള്‍ പകര്‍ത്തെ നിശ്ചലമായ കയ്യ്.. അലിവോടും കരുണയോടെയും രോഗിയെ നോക്കേണ്ടുന്നതിനു പകരം യൌവ്വനം യുദ്ധം ചെയ്യുന്ന വിരലുകളോടെ മെഡിക്കല്‍ ജെല്‍ പശപ്പ് മുലച്ചുണ്ടില്‍ തൊട്ട് ‘ഗോര്‍ജ്യെസ്സ്’ എന്ന് കണ്ണില്‍ കത്തിയ കാമത്തോടെ പറഞ്ഞപ്പോള്‍ എഴുന്നേറ്റോടാനാകാത്ത എന്റെ അവസ്ഥയില്‍ കടുത്ത ആത്മനിന്ദയാല്‍ ഉരുകി, ഞാന്‍ പൊട്ടിക്കരഞ്ഞു..

എല്ലാ വലിയമുലക്കാരിപ്പെണ്ണുങ്ങളെയും പോലെ വളര്‍ച്ചയുടെ എല്ലാകാലങ്ങളിലും എനിക്ക് എന്റെ നെഞ്ച് അപമാനകരമായ് തോന്നി. വഴിവക്കില്‍, സ്‌കൂളില്‍, കോളേജില്‍, അമ്പലങ്ങളില്‍, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പ്രസംഗവേദികളില്‍ ഒക്കെ സദാ അപമാനിക്കപ്പെട്ടു. ഈ അപമാനങ്ങളെ മറികടന്ന അപൂര്‍വ്വം പെണ്‍സുഹൃത്തുക്കളില്‍ ചിലരെങ്കിലും എനിക്ക് ആത്മവിശ്വാസം തരാന്‍ പരിശ്രമിച്ചിരുന്നു. ഷാള്‍ മടക്കി വലിച്ചെറിയാന്‍ അവരെന്നോട് ആവശ്യപ്പെട്ടു.

സ്ത്രീകള്‍ യുദ്ധവും സമരവുമൊക്കെ ചെയ്താണു മാറ് മറയ്ക്കാന്‍ അവകാശം വാങ്ങിയതെന്നും മാറു മറയ്ക്കല്‍ എന്റെ കൂടി അവകാശമെന്നും ഞാന്‍ വീറോടെ വാദിച്ചു. തമാശകള്‍ക്കുള്ളിലും വലിയ മുലകള്‍ ചുമക്കുന്ന ഓരോ സ്ത്രീയും പൊതുയിടത്തില്‍ കാഴ്ചവസ്തുവാകുന്നെന്ന സത്യം ഞാന്‍ പറയാന്‍ ശ്രമിച്ചു.
‘അവറ്റകളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം’ പെണ്ണുങ്ങള്‍ പിറുപിറുത്തു.
ഈ അപമാനം പലപ്പോഴും പല പ്രശ്നങ്ങളിലും എന്നെ കൊണ്ട് ചാടിച്ചിട്ടുണ്ട്.

കണ്ണുകളിലേയ്ക്ക് നോക്കാതെ മുഖത്ത് നോക്കാതെ , അല്ലെങ്കില്‍ സംഭാഷണത്തിനിടെ കണ്ണ് നെഞ്ചിലേക്കൊര്‍ന്നു വീഴുന്ന കുറച്ച് പേരോട് സംസാരിക്കാന്‍ പോലും മടിയായി. ഒരിക്കല്‍ ഒരു മുലനോട്ടക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കെ ഒരു കാറ്റില്‍ റ്റ്രാപ്പില്‍ വീണു എന്റെ കാലു കുടുങ്ങി. എനിക്ക് വലിയ മുറിവ് വരെ പറ്റി.

എന്റെ കുഞ്ഞുങ്ങളാണു എന്നെ സത്യത്തില്‍ കൌമാരകാലത്തില്‍ മുഴുവന്‍ എന്നെ പിന്തുടര്‍ന്ന ആ അപമാനത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയത്. ഓരോ കുഞ്ഞുങ്ങളും ഓരോ പെണ്ണുങ്ങളെയും ദേവതമാരാക്കി മാറ്റുകയാണു. വിശപ്പകറ്റി വാത്സല്യമുതിര്‍ത്ത് ഓരോ തുള്ളി അമ്മിഞ്ഞപ്പലൊപ്പം പ്രപഞ്ചത്തെ ഊട്ടുകയാണു ഓരോ അമ്മമാരും.

എന്റെ രണ്ട് കുഞ്ഞുങ്ങള്‍ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ക്കുകൂടി അമ്മയായിട്ടുണ്ട് ഞാന്‍. രണ്ട് മുലകുടിബന്ധങ്ങള്‍. ഓരോ മുലകുടിപ്പരിശവും ചോരപ്പരിശത്തോളം തീവ്രമായത്. എന്റെ കുട്ടിക്കാല കൂട്ടുകാരികള്‍ സുലൈക്കയും സുഹറയുമൊക്കെ പഠിപ്പിച്ച് തന്നത്. ഓരോ തുള്ളി മുലപ്പാലിനും കണക്കുണ്ട്. അമ്മക്കണക്ക്. ജാതിയില്ലതിനു. മതമില്ലതിനു.. രക്തബന്ധത്തേക്കാള്‍ തീവ്രമായി വരുന്ന, വളരുന്ന ഒരു ബന്ധമായി അത് മാറുന്നു.

രണ്ടാമത്തെ മകന്റെ ജനനശേഷം മരണവും രോഗവുമായിട്ടുമൊക്കെ വല്ലാത്തൊരു യുദ്ധം ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍. മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലെ പേറും ദുരിതങ്ങളും, അമ്മ എന്ന മഹത് സങ്കല്‍പ്പത്തിനു ഹൃദയത്തിലുയര്‍ത്തിവെച്ച പവിത്രതയൊക്കെ കളയിച്ചു കളഞ്ഞു. തീര്‍ത്തും ബയോളജിക്കലായ പരിണാമപ്രക്രിയയിലുപരിയായ് ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയ്ക്കൊന്നും ഒരു പ്രാധാന്യവും ഉണ്ടാകേണ്ടതില്ല എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ കടുപ്പത്തിനൊപ്പം ഹൃദ്രോഗവും കൂടിയായപ്പോള്‍ വല്ലാത്തൊരു നിര്‍മമതാവസ്ഥയിലേക്ക് ഞാന്‍ മാറിയിരുന്നു.

മരണക്കിടയ്ക്കയില്‍ വെച്ച് എനിക്ക് ലോകത്തെപ്രതിയുള്ള എല്ലാ സന്തോഷങ്ങളും നശിച്ചുപോയിരുന്നു. മക്കളെക്കുറിച്ചുള്ള വ്യഥ നഷ്ടപ്പെട്ടു. ദൈവത്തെപ്രതിയുള്ള വിശ്വാസങ്ങള്‍ പൊയ്പ്പോയി. വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള ആധികള്‍ ഇല്ലാതായി. മരണത്തെ ഭയമില്ലാതായി. ജീവിതാസക്തികളും നഷ്ടപ്പെട്ടു. ഞാനൊരു സ്വാര്‍ഥയായി മാറീ. എല്ലാ വിഷാദനിര്‍മമതകളിലും സ്വാര്‍ത്ഥത പുരണ്ട് കിടപ്പുണ്ട്. എന്നിലേക്ക് എനിക്കായ് ചുരുങ്ങുന്ന മനുഷ്യരാണു വിഷാദകാരികളാകുന്നത്.

പക്ഷെ എന്റെ ശരീരം അപ്രകാരമായിരുന്നില്ല. ആശുപത്രിക്കിടക്കയിലേക്ക് രണ്ട് മണിക്കൂറ് ഇടവിട്ട് കടന്നുവരുന്ന എന്റെ ഹിഢുംബന്‍ ചെക്കനെന്നെ നെഞ്ചില്‍ തൊടുന്ന പാട് മുലകള്‍ ചുരക്കാന്‍ തുടങ്ങി. അവനെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷം എന്റെ മുന്നുടുപ്പുകള്‍ പാലാല്‍ നനഞ്ഞു കുതിര്‍ന്നു. അമിതമായ മില്‍ക്ക് പ്രൊഡക്ഷനായിരുന്നു അക്കാലത്തെ രണ്ടാമത്തെ പ്രശ്നം, കണ്ണീരുപോലെ വിഷാദം ചുറയുന്ന ഓരോ മാത്രയിലും പാല്‍ ചുരക്കാനാരംഭിച്ചു.. 30 ബ്രെസ്റ്റ് പാഡുകള്‍ വരെ ഉപയോഗിച്ച ദിവസമുണ്ട്. നനഞ്ഞ ഉടുപ്പും പാല്‍മണക്കുന്ന കട്ടിലുകളൂം മുലകുടിയ്ക്കു ശേഷം മില്‍ക്ക്ബാത്ത് നടത്തുന്ന മകനും കൂടെ വിഷാദവും..

‘എനിക്ക് വയ്യ’ ഞാന്‍ ഡോക്ടറോട് പറഞ്ഞു.
‘പാലുത്പാദനം കുറയ്ക്കാന്‍ മരുന്നുണ്ടോ?
‘ഇല്ല.. വറ്റിയ്ക്കുന്ന മരുന്നുണ്ട്. പക്ഷെ ഞാന്‍ എഴുതുകയില്ല’ ഡോക്ടര്‍ അലിവോടെ വിസമ്മതിച്ചു.
‘എനിക്ക് നാണക്കേടാകുന്നു. അടുത്ത ബെഡ്ഡുകാരൊക്കെ നോക്കുന്നു’ ഞാന്‍ പരാതിപ്പെട്ടു നോക്കി.
‘യൂ ആര്‍ സോ ലക്കി.. അത് കാര്യമാക്കണ്ട’

ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. അക്കാലത്ത് മെഡിക്കല്‍ കോളേജില്‍ വെച്ച് പാലുകൊടുക്കുക ഏറെ ശ്രമകരമായിരുന്നു. അടുത്ത കിടക്കയിലെ സ്ത്രീയുടെ ബന്ധുക്കളായ പുരുഷന്മാര്‍ വലിയ ശല്യമായിരുന്നു ഓരോരുത്തര്‍ക്കും. സ്വന്തം ഭാര്യയോ പെങ്ങളോ മുലയൂട്ടുന്നത് കണ്ടില്ലേലും വേണ്ടൂലാ അടുത്ത ബെഡ്ഡുകാരി മുലകൊടുക്കുന്നത് കണ്ടേ പറ്റൂ എന്ന് പ്രതിജ്ഞയെടുത്തവരായിരുന്നു പലരും. ഏറ്റവും വലിയ തുറിച്ച് നോട്ടങ്ങളുടെ ഇടമതാണു. മെഡിക്കല്‍ക്കോളെജ് ജെനെറല്‍ വാര്‍ഡ്. ജെഴ്സ്സിപ്പശുവിനെപ്പോലെ കുത്തിയിരിക്കുന്ന എനിക്കും കിട്ടിയിരുന്നു അത്തരം ചീത്ത നോട്ടങ്ങള്‍.

വലിയ ഒരു ബെഡ്ഷീറ്റെടുത്ത് തലവഴി എന്നെയും കുഞ്ഞിനെയും മൂടാന്‍ ഞാനമ്മയോട് ആവശ്യപ്പെടും. ചുട്ടുവിയര്‍ത്ത, ശ്വാസമ്മുട്ടിയ മുലകുടിസെഷനുകള്‍.. ഇരുട്ടിന്റെ തുറിച്ച് നോട്ടത്തിന്റെ സമയങ്ങള്‍. ആളുകള്‍ എന്നെയും കുഞ്ഞിനെയും പരസ്യമായ് നോക്കി. തലമൂടിപ്പാലുകുടി. ചിലര്‍ ഉപദേശിച്ചു
‘കുഞ്ഞ്ക്ക് സ്വാസം കിട്ടൂല’

‘കിട്ടണ്ട. ഇങ്ങളെ മോനൊക്കെ വേറെ പണിയില്ലാതിരിക്കല്ലെ. എനിക്കും എന്റെ കുട്ടിയ്ക്കും അത്ര ശ്വാസം മതി’ ഞാന്‍ എടുത്തടിച്ച മറുപടിയില്‍ അവരെ നിശബ്ദരാക്കി. ആയിരം മനുഷ്യരുടെ ചൂടു. കാറ്റ് കയറാത്ത വാര്‍ഡ്. ചുടുകാറ്റുണ്ടാക്കുന്ന പങ്ക. പാലൊഴുകി വേദനിക്കുന്ന മുലകള്‍. സിസേറിയന്‍ മുറിവിന്റെ വേദന. എത്ര സൌമ്യയായ സ്ത്രീയും പരുക്കനായി മാറുന്ന സന്ദര്‍ഭമാണത്..

തുറിച്ച് നോട്ടങ്ങളില്‍ 10-18 ദിവസങ്ങള്‍ കടന്നുപോയി. മൊബൈലില്‍ അമ്മിഞ്ഞകുടീ പകര്‍ത്തിയ വീരനെ സെക്യൂരിറ്റിയെക്കൊണ്ട് പിടിപ്പിച്ചും, ഒരുത്തനിട്ട് മുഖത്ത് കുത്തിയും, നിരന്തരപരാതി അധികൃതര്‍ക്ക് നല്‍കിയും പെണ്വാര്‍ഡുകളില്‍ ഒളിഞ്ഞിരിക്കുന്ന നോട്ടക്കാരെ ഞാന്‍ സദാ ദ്രോഹിച്ചു കൊണ്ടിരുന്നു.
ആശുപത്രി വാസം കഴിഞ്ഞു.

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. വീട്ടിലെത്തി നല്ല ഭക്ഷണവും മുട്ടയും പാലും ഇലക്കറികളും തട്ടി അമ്മപ്പശു പാല്‍ചുരത്ത് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. അപകടകരമാം വിധം പാലുത്പാദിപ്പിക്കുന്ന മനുഷ്യ യന്ത്രമായ് ഞാന്‍ പരിണമിച്ചു. വീട്ടിലെ പണിക്കാരികളും അയല്‍പക്കക്കാരികളും മൂക്കത്ത് വിരല്‍ വെച്ചു.

‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം. വളരെ അപൂര്‍വ്വമായിക്കാണുന്ന് ഒന്നാണു’ ഡോക്റ്റെര്‍ വിധിയെഴുതി.
‘ഇതെന്താപ്പോ ഇങ്ങനെ?’ സന്ദര്‍ശകരും അയല്വാസികളും മൂക്കത്ത് വിരല്വെയ്ക്കുന്നു.
പാലോട് പാല്‍. ഉടുപ്പില്‍, കിടക്കയില്‍, കുഞ്ഞിന്റെ ഉടലില്‍, തറയില്‍. കിടക്കവിരി പാലില്‍ കുതിര്‍ന്നു. വേതുവെള്ളം കുളിമുറിത്തറയില്‍ വെളുത്തനിറത്തില്‍ പാലിട്ടൊഴുകി. ഗര്‍ഭശുശ്രൂഷക്കാരി എന്നെ തുറിച്ച് നോക്കി.. പാല്‍ ചുരത്തുന്ന അത്ഭുത ജീവി. ഓരോ രണ്ട് മണിക്കൂറിലും കുഞ്ഞിനു നിര്‍ബന്ധമായ് ഞാന്‍ പാലു കൊടുത്തുകൊണ്ടിരിക്കും.

കുഞ്ഞ് കുടിച്ചതിനു ശേഷവും മിച്ചമാകുന്ന പാലു കെട്ടി നെഞ്ച് വേദനിക്കുവാന്‍ തുടങ്ങി. ചെറുങ്ങനെ പനിയ്ക്കാനും. പാല്‍ മുഴുവനായ് കറന്ന് പോയില്ലെങ്കില്‍ കുത്തിയെടുക്കേണ്ടി വരും എന്നത് കേട്ട് ഞാന്‍ പേടീ പൂണ്ടു വിറച്ചു. പാലില്ലാതെ പ്രശനമനുഭവിക്കുന്ന അനേകം പെണ്ണുങ്ങളുണ്ട്. പാല്‍ ചുരത്തിനാല്‍ പ്രശ്നമനുഭവിക്കുന്നവര്‍ ഉണ്ടോ? ഗൂഗിളില്‍ പരതലല്ലാതെ മറ്റെന്തുണ്ട്.

ഓട്ടോമാറ്റിക് ബ്രെസ്റ്റ് പമ്പ്. അത്ഭുതകരമായ സൊല്യൂഷന്‍. 10,000 രൂപ ചിലവാക്കി സാധനം വാങ്ങിച്ചെടുത്തു. അത്ഭുതകരമായ യന്ത്രം. പാല്‍ വലിച്ചെടുക്കുന്നതില്‍ മികവ്. എന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി. നിത്യവും ഒന്നരഗ്ലാസ്സ് പാല്‍ വീതം പമ്ബ് വലിച്ചെടുത്തത് മിച്ചം വന്നു. ചെറിയ മകനു അത്രപാല്‍ കുടിയ്ക്കാന്‍ കഴിയുമായിരുന്നില്ല.

എന്റെ അമ്മ സൂത്രക്കാരിയായി. മകള്‍ക്ക് കുടിക്കാനുള്ള പശുമ്പാല്‍ വാങ്ങല്‍ നിര്‍ത്തി. അവള്‍ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ബൂസ്റ്റിട്ട് കലക്കി മിച്ചം വന്ന അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കൊടുത്തു. ചായക്ക് പാലില്ലാത്തദിവസം പാവം എന്റെ അനിയത്തി അറിയാതെ ഫ്രിഡ്ജില്‍ നിന്നും മുലപ്പാലൊഴിച്ച് ചായയിട്ട് കുടിച്ച വിവരം സ്വകാര്യമായ് പറഞ്ഞ് ഞാനുമമ്മയും പൊട്ടിച്ചിരിച്ചു.

അനിയന്റെ കുഞ്ഞുമകന്‍ ബൂസ്റ്റിട്ട് കൊടുത്ത എന്റെ പാല്‍ മടുമടാകുടിച്ചു. എന്റെ വീട്ടിലെ ആള്‍റ്റൈം മില്‍ക്ക് ദേവതയായ് ഞാന്‍ തിളങ്ങി.. മുലയൂട്ട് ദേവത.. ഒരു പക്ഷെ അധിദേവത തന്നെയും..
കഥ തീരുന്നില്ല.
വര്‍ഷങ്ങളായി എന്റെ സുഹൃത്തായിരുന്ന സുജാതയ്ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഏറെ ചികിത്സകള്‍ക്ക് ശേഷം കുഞ്ഞുണ്ടാകില്ലെന്ന തോന്നലില്‍ അവള്‍ ഒരു പെണ്കുഞ്ഞിനെ ദത്തെടുത്തു. ഏതാണ്ട് ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അതിന്റെ നിയമകാര്യങ്ങളുടെ തിരക്കിലായിരുന്നു അവള്‍.. എന്നെ വിളിക്കാനോ കാണാനോ അവള്‍ക്ക് ആ സമയത്ത് സാധിച്ചിരുന്നില്ല.

എന്റെ പാല്‍ജന്മകഥകള്‍ കൂട്ടുകാരികള്‍ക്കിടയില്‍ കൌതുകക്കഥയായ് പരക്കുന്നുണ്ടായിരുന്നു. സുഹൃത്തുകള്‍ പാല്‍ കാരണം ദുഃഖിക്കാനാവാത്ത എന്നിലെ വിഷാദരോഗിയെ പരിഹസിച്ച് ചിരിച്ചു. കരയാന്‍ കഴിയൂല ഓക്ക്. കരയാന്‍ വിചാരിക്കുമ്പോ പാലു ചൊരക്കുന്നു. ഭീകര പ്രശ്നമാണു. സങ്കടം വരുമ്പോ കരയുന്ന അമ്മിഞ്ഞ’ അവര്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

സംഗതി സത്യവുമായിരുന്നു. വിഷാദം വര്‍ദ്ധിക്കുമ്പോള്‍ പാലുത്പാദനം കൂടി. എനിക്ക് പിരാന്ത് പിടിച്ചു. സുജാത ഈ കഥകളൊക്കെ കേട്ട് ചിരിക്കാതെ, വിചിത്രമായ ആവശ്യവുമായി എന്നെ സമീപിച്ചു.. ആശുപത്രിയിലെ അപരിചിതനായ കുട്ടിയ്ക്ക് പാലു കൊടുത്ത എന്നെയായിരുന്നു അവള്‍ക്കാവശ്യം. അവളുടെ ദത്ത്മകള്‍ക്ക് പശുപ്പാലും പൊടിപ്പാലും അലര്‍ജിയായി വയറ്റില്‍ നിന്നും ചോര വരുന്നുവെത്രെ. അവളുടെ കുഞ്ഞിനു ഞാന്‍ പാലു കൊടുക്കണം. അവള്‍ക്ക് ചോദിക്കുവാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.

‘നിന്റെ മകന്‍ കുടിച്ച് കഴിഞ്ഞ് മിച്ചം വരുന്നത് മതി.. പ്ലീസ്സ്’ ഞാനവളെ തുറിച്ച് നോക്കി. എന്ത് ഭാവിച്ചാണു. എന്തൊരൌചിത്യമില്ലായ്മയാണു ചോദിക്കുന്നത്? എന്റെ ഭര്‍ത്താവിനിഷ്ടപ്പെടുമോ? വീട്ടുകാര്‍ക്കിഷ്ടപ്പെടുമോ? ഞാന്‍ നിശബ്ദയായ്
‘ഹ ഹ .. ജേഴ്സ്സിപ്പശു വെറ്റ്നേഴ്സ്സിന്റെ ജോലികൂടി തുടങ്ങാന്‍ പോണു’ എന്റെ കൂട്ടുകാരികള്‍ എന്റെ അമ്പരപ്പിനെയും ഞങ്ങള്‍ക്കിടയിലെ കനത്തിനെയും ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു.. സുജാത ഒട്ടും തമാശയിലായിരുന്നില്ല. ആറു ദിവസം പ്രായമായ ചെറിയ പെണ്‍കുട്ടി അവളുടെ കയ്യില്‍കിടന്ന് എന്റെ മറുപടി കാത്ത് നിന്നു. അതിന്റെ ചുണ്ടുകളും വയലറ്റ്പൂവുകള്‍ പോലെ നിര്‍ജ്ജലീകരിച്ച് വാടിയിരുന്നു..

‘നീയൊന്നും പറഞ്ഞില്ല’
‘ഏയ്യ്’ എന്താണു പറയേണ്ടതെന്ന് ഞാന്‍ ഓര്‍ത്ത് നോക്കി. ഇല്ലെന്നോ ഉണ്ടെന്നോ പറയാന്‍ എനിക്ക് വിഷമമനുഭവപ്പെട്ടു.
‘പ്ലീസ്സ്. എനിക്കാരുമില്ല ചോദിക്കാന്‍’
അവള്‍ കുഞ്ഞിനെ എനിക്ക് നീട്ടി. ഞാന്‍ എന്റെ അമ്മയുടെ മുഖത്ത് നൊക്കി. ശരി മോളെ എന്നൊരു ചിരി. അതൊരു സമ്മതപത്രമാണു. എന്റെ നെഞ്ച്.. എന്റെ പാല്‍ ആരു കുടിക്കണമെന്ന് എനിക്ക് തീരുമാനിച്ച് കൂടെ. ഭര്‍ത്താവിനോട് ഈ വിഷയം സംസാരിക്കേണ്ടതേ ഇല്ലെന്ന് എനിക്ക് തോന്നി. ഉടുപ്പിന്റെ മുന്നുബട്ടണുകള്‍ ഊരി. അവള്‍ മുഖമിട്ട് വെപ്രാളത്തോടെ നെഞ്ചുരസ്സി.. മുലപ്പാലിന്റെ ആദിമമായ ഗന്ധം. അതില്‍ ഉന്മത്തയായ് അവള്‍ ചുണ്ട് പിളര്‍ത്തി.. അവള്‍ പാല്‍ വലിച്ച് കുടിച്ചു. അടുത്ത ഒന്നരക്കൊല്ലത്തേക്ക് എന്റെ മോനൊപ്പം എന്നെ ഊറ്റിക്കുടിക്കാനുള്ള അവളുടെ കുഞ്ഞു കരാറില്‍ ഞാന്‍ അവളുമായ് പാലൊപ്പിട്ടു..

‘എന്റെ മോള്‍..അയ്യോ..’ സുജാതയ്ക്ക് സന്തോഷക്കണ്ണീര്‍ പൊട്ടി..
‘അവളപ്പോള്‍ ആ ആറ് ദിവസവും പാല്‍ കുടിച്ചിരുന്നിരിക്കും. എനിക്കൊറപ്പാ’
സുജാത കണ്ണീര്‍പുരണ്ട ചിരിയെനിക്ക് സമ്മാനിച്ചു.
അതൊരു വിശുദ്ധപശുവിന്റെ കഥയായിരുന്നു.. രണ്ട് അപരിചിത കുട്ടികളുമായ് മുലകുടിപ്പരിശമുണ്ടാക്കിയ ഒരമ്മയുടെ കഥ. ജീവിതകാലം മുഴുവന്‍ എന്റെ രണ്ട് മക്കള്‍ക്കൊപ്പം ചേര്‍ത്തുപിടിയ്ക്കാന്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായ ഒരമ്മപ്പശുവിന്റെ മുലക്കഥ.

അതെ കുഞ്ഞുങ്ങള്‍ എന്നെ ഗന്ധര്‍വ്വിയാക്കി.. അവരുടെ ദേവതയാക്കി.. മുലകളെക്കുറിച്ചുള്ള സകല അപകര്‍ഷതകളും മാറ്റിയെറിഞ്ഞ്, അപമാനങ്ങളെ ചവിട്ടിക്കളഞ്ഞ് ഞാന്‍ അഭിമാനമുള്ള സ്ത്രീയായ് തലയുയര്‍ത്തി..
‘എന്റെ മുലയൂട്ട് പെണ്ണുങ്ങളൂടെ ദേവതേ’ ഇരുട്ടില്‍ അവന്റെ കണ്ണുകള്‍ കനലെരിയും പോലെ വന്യമായി തിളങ്ങി. അവന്‍ പ്രാവുകളെയെന്നവണ്ണം എന്നെ തൊട്ടു.. അവന്റെ ചുണ്ടുകളില്‍ പ്രേമം ഉമിനീരായ് മിനുങ്ങി. അവന്റെ പട്ടുമുടി ശീതീകരണിയുടെ തണുപ്പാര്‍ന്നിളകി. നീണ്ടവിരലുകള്‍ വിറച്ചു.. അവന്‍ എന്നെ അമര്‍ത്തി സ്പര്‍ശിച്ചു.
എന്റെ നെഞ്ചിലെ കരിനീലയടയാളങ്ങളില്‍ അവന്‍ പ്രേമത്തോടെ ചുംബിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്‌തു. ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴിൽ. സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയിൽ കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്‌ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാർഥ പേരല്ല) പറയുന്നു. ‘‘കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു’’– വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ റെഹാന പറയുന്നു.

‘‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്‌പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്‌ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’’ –റെഹാന പറയുന്നു.

‘‘വിവാഹമോചിതയാണ് ഞാൻ. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നൽകണം. മകൾക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കിൽ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല’’– നാൽപത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്ക (എസ്‌യുഎംഎൽ) എന്ന സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയിലെ ടെക്സ്റ്റൈൽ മേഖലയിൽ പലർക്കും ജോലി നഷ്ടപ്പെട്ടു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണതോടെ അവരുടെ ജീവിതം ദുരിതപൂർണമായി. ടെക്സ്റ്റൈൽ രംഗത്തുണ്ടായിരുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്‌യുഎംഎൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷില ദണ്ഡേനിയ വാർത്താ ഏജൻസിയോടു പറഞ്ഞു. ‘‘ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല’’ – അഷില പറഞ്ഞു. ‘‘തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്പളം 28,000 ശ്രീലങ്കൻ രൂപയായിരുന്നു. ഓവർടൈം ചെയ്‌താൽ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്പാദിക്കാൻ കഴിയുക. എന്നാൽ ഇന്ന് ലൈംഗികത്തൊഴിൽ വഴി ദിവസവും 15,000 രൂപയോളം ഞാൻ സമ്പാദിക്കുന്നു’’– അടുത്തിടെ ലൈംഗികത്തൊഴിൽ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കൊളംബോയിലെ സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്നതിനാലും മറ്റു വഴികൾ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

 

സോഷ്യൽ മീഡിയയിൽ എവിടെയും കണ്ണൂർക്കാരിയായ മീശക്കാരി ഷൈജയെ കുറിച്ചുള്ള വിശേഷങ്ങളാണ്. മീശയ്ക്ക് പുറത്ത് കാലാകാലങ്ങളായി പുരുഷന്മാർക്കുള്ള കുത്തകയാണ് കട്ടി മീശ വച്ച് ഹൃദയം തുറന്ന് ഷൈജ ചിരിക്കുമ്പോൾ തകർന്നുവീഴുന്നത്. ബിബിസി ന്യൂസിൽ ‘ഷൈജയുടെ മീശ’ വാർത്തയായതോടെ കണ്ണൂർ കണ്ണവം സ്വദേശിയായ ഷൈജയും ഷൈജയുടെ മീശപ്പെരുമയും കേരളത്തിനു പുറത്തേക്കും ഖ്യാതി നേടുകയാണ്.

ആരെന്ത് കളിയാക്കിയാലും എത്ര രൂപ തരാമെന്നു പറഞ്ഞാലും മീശ വടിച്ചിട്ട് ഒന്നിനുമില്ലെന്നാണ് ഷൈജ പറയുന്നത്. വർഷങ്ങളായി ഷീജയ്ക്ക് മീശയുണ്ട്. പിസിഒഡി പോലുള്ള അസുഖങ്ങളുടെയോ ഹോർമോൺ പ്രശ്നങ്ങളുടെയോ അനന്തരഫലമാണോ ഈ മീശയെന്നു ചോദിച്ചാൽ അല്ലെന്ന് ഷൈജ പറയും.

“വർഷങ്ങളായി മീശ എന്റെ കൂടെയുണ്ട്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നൊക്കെ ആളുകൾ തിരക്കും. എനിക്കതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ല. മുൻപേ മീശ ഉണ്ടെങ്കിലും അഞ്ചാറുവർഷമായിട്ടാണ് ഇത്രയും കട്ടിവച്ചത്. ‘മീശയുണ്ടല്ലോ വടിച്ചുകള’ എന്നൊക്കെ ആദ്യം കാണുന്നവർ പോലും കമന്റ് പറയും. എന്റെ മുഖത്തല്ലേ, അതവിടെ ഇരിക്കട്ടെ എന്നാണ് എന്റെ മറുപടി,” ഷൈജ  പറഞ്ഞു.

“അന്നുമിന്നുമൊക്കെ മീശ കാരണം ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. നെഗറ്റീവ് കമന്റുകളൊക്കെ എനിക്ക് ശീലമാണ്. അതൊന്നും എന്നെ ബാധിക്കുന്നേയില്ല. പറയുന്നവർക്ക് എന്തുമാവാമല്ലോ, നാളെ വേറെയൊരു ന്യൂസ് കിട്ടിയാൽ അവരതിനു പിറകെ പോവും. ഇന്ന് എന്റെ മീശയാണെങ്കിൽ നാളെ മറ്റെന്തെങ്കിലും ആയിരിക്കും അവരുടെ പ്രശ്നം, മനുഷ്യരുടെ പ്രകൃതമാണത്.”

“എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ്. ആ മീശ എന്റെ മുഖത്തിരിക്കുന്നതും.
ഞാനത് മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. മാസ്ക് വെക്കേണ്ടി വരുമ്പോഴുള്ള സങ്കടം എന്റെ മീശ മറഞ്ഞുപോവുമല്ലോ എന്നതാണ്. ഒരിക്കലും ഞാനത് കളയാൻ ശ്രമിച്ചിട്ടില്ല. കളയണം എന്നുണ്ടെങ്കിൽ എളുപ്പമല്ലേ, എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. പക്ഷേ എനിക്കതു വേണ്ട, അതവിടെ കിടക്കട്ടെ. അതും കൂടിയാണ് ഞാൻ. എന്റെ ഭർത്താവിനോ മകൾക്കോ കുടുംബത്തിനോ ഒന്നും പ്രശ്നവുമില്ല.”

“എന്റെ കാഴ്ചപ്പാടിൽ സൗന്ദര്യമെന്നത് തൊലി വെളുപ്പോ മുഖസൗന്ദര്യമോ അല്ല. ആളുകളുടെ മനസ്സിന്റെ സൗന്ദര്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. നമ്മളോട് എങ്ങനെയാണോ അവർ പെരുമാറുന്നത് അതാണ് അവരുടെ സൗന്ദര്യത്തെ നിർവചിക്കുന്നത്. പുറംകാഴ്ചയിലുള്ള സൗന്ദര്യത്തിൽ വലിയ കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

“മീശയ്ക്ക് വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും, രണ്ടറ്റവും ഇറങ്ങിവരുന്ന സമയത്ത് ഒന്ന് ചെറുതായി കട്ട് ചെയ്ത് സുന്ദരമാക്കുക മാത്രമാണ് മീശ പരിചരണം,” ഷൈജ കൂട്ടിച്ചേർത്തു.

വീട്ടിലെ ഓമനമൃഗത്തെ കുടുംബത്തിലെ ഒരംഗമായിട്ടാണ് മിക്കവരും കാണുക. ആ വളർത്തുമൃഗത്തിന്റെ മരണം വലിയ ശൂന്യതയാണ് ചിലരുടെ ജീവിതത്തിലുണ്ടാക്കുക. വേണ്ടപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വേദന എന്നും ഉള്ളിൽ പേറുന്ന ഒട്ടനേകം പേരുണ്ടാകു. ഇപ്പോഴിതാ സ്വന്തം ജീവൻ ത്യാഗം ചെയ്ത് മറ്റൊരു ജീവിയെ രക്ഷിക്കാൻ ശ്രമിച്ച പൂവൻകോഴിയാണ് വാർത്തകളിൽ നിറയുന്നത്.

തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത ഈ പൂവൻകോഴിക്കായി കുടുംബം വിപുലമായ മരണാനന്തര ചടങ്ങുകൾ തന്നെ നടത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ഫതൻപൂരിലെ ഒരു കുടുംബത്തിലാണ് സംഭവം.

വീട്ടിലെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ കുടുംബം നടത്തിയത്. സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൂവൻകോഴി മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിനുള്ളിലാണ് ആചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്തിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ ചടങ്ങിലേക്ക് 500ലധികം പേരെ ക്ഷണിച്ചിരുന്നു.

ലാൽജി എന്ന് വീട്ടുകാർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പൂവൻ കോഴിയെയാണ് ഇവർക്ക് നഷ്ടമായത്. ഡോ. സൽക്‌റാം സരോജും കുടുംബവുമാണ് പൂവൻകോഴിയുടെ ഉടമകൾ. ഒരു ദിവസം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിട്ടാണ് പൂവൻകോഴി ഇഹലോകവാസം വെടിഞ്ഞത്. മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്‌റാം കാണുന്നത് വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ കോഴി തുരത്താൻ ശ്രമിക്കുന്നതാണ്. ഇദ്ദേഹം ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ തുരത്തി കോഴിയെ കൈയിലെടുത്തെങ്കിലും സാരമായി പരിക്കേറ്റ് കോഴി മരണപ്പെടുകയായിരുന്നു.

ലാൽജി തങ്ങളുടെ വീട്ടിലെ അംഗമായതിനാൽ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തണമെന്ന ഇറച്ചതീരുമാനമായിരുന്നു കുടുംബം കൈക്കൊണ്ടത്. തുടർന്ന് ചടങ്ങുകൾ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളിൽ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ലാൽജി കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ അതിജീവിച്ചുവരികയാണെന്നു സൽക്‌റാം പ്രതികരിച്ചു.

 

അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.

ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.

കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.

അന്യഗ്രഹജീവിയെപ്പോലെയാകാന്‍ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത വ്യക്തിയാണ് ഫ്രാന്‍സിലെ ആന്റണി ലൊഫ്രെഡോ. കണ്ണിലെ കൃഷ്ണമണിയിലും നാവിന്റെ അറ്റം പിളര്‍ന്നും ടാറ്റൂ ചെയ്ത ലൊഫ്രെഡോ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അടുത്താണ് ലൊഫ്രെഡോ ചെവിയും രണ്ടു വിരലുകളും മുറിച്ചുമാറ്റിയത്.

തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലൊഫ്രെഡോ ഇപ്പോള്‍. താന്‍ അടുത്തുചെല്ലുമ്പോള്‍ പലരും തന്നോട് മാറിനില്‍ക്കാന്‍ പറയുന്നുവെന്നും ആരും ജോലി നല്‍കുന്നില്ലെന്നും 34-കാരന്‍ പറയുന്നു.

തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ബ്ലാക്ക് ഏലിയന്‍ എന്നു പേരുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്. 1.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഈ ഇന്‍സ്റ്റഗ്രാം പേജിനുള്ളത്.

ഇതൊരു പ്രൊജക്റ്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ രൂപം കാരാണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. എന്നെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്. പക്ഷേ ആളുകള്‍ ഞാന്‍ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്കു ജോലി പോലും കിട്ടുന്നില്ല.’പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായ ക്ലബ്ബ് 113ന് നല്‍കിയ അഭിമുഖത്തില്‍ ലൊഫ്രെഡോ പറയുന്നു.

എല്ലാ ദിവസവും പോരാട്ടമാണെന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നുവെന്നും ലൊഫ്രെഡോ കൂട്ടിച്ചേര്‍ത്തു.

 

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിൽ വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ സദാചാരം പൊക്കി പിടിച്ചവർക്ക് മറുപടി നൽകിയത്.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപമാണ് വേറിട്ട പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയത്. ആദ്യം കാരണം പിടികിട്ടിയില്ല.

ശേഷം, ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വിദ്യാർത്ഥികൾ പരസ്യമായി രംഗത്ത് വരികയായിരുന്നു. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇതോടെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ലെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാർഥി ആര്യ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved