Specials

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ്‌ എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.തൽക്കാലം ഒരു താമസസ്ഥലം വേണം.പിന്നെ ജോലി കിട്ടിയാൽ നോക്കാം എന്ന ഒരു ചിന്തയായിരുന്നു.
മലബാർ ലോഡ്ജിൽ വച്ച് പരിചയപ്പെട്ടവരിൽ ഉണ്ണികൃഷ്ണൻ വളരെ ഡീസൻറ് ആയിരുന്നു.അതിനുംകൂടി തരികിടയായിരുന്നു ഒന്നിച്ചു താമസിക്കുന്ന ജോൺ സെബാസ്റ്റ്യൻ.
എന്റെ കഥ കേട്ട ഉണ്ണികൃഷ്ണൻ പറഞ്ഞു,അവൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന്.അങ്ങിനെ അവൻ പറഞ്ഞ ജോലിയും കാത്തിരിക്കുമ്പോളാണ് ജോൺ സെബാസ്റ്റ്യൻ ഡെക്കാൻ ഹെറാൾഡിൽ വന്ന ഒരു പരസ്യവും ആയി വരുന്നത്.
“മാഷേ ഇതൊന്ന് പരീക്ഷിച്ചു നോക്ക്”.
ഡൊമലൂറിലുള്ള NGEF. ൽ നാളെ സ്പോട് ഇന്റർവ്യൂ നടക്കുന്നു.
ഡീറ്റെയിൽസ് നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നി.ജോലി HR division ൽ അസിസ്റ്റന്റ് ആയിട്ടാണ്.CV യുമായി ഇന്റർവ്യൂ ന് നേരിട്ടു ഹാജരാകണം.
സ്ഥലപരിചയം ഇല്ലാത്തതുകൊണ്ട് ജോൺ സെബാസ്റ്റ്യൻ കൂടെ പോരാം എന്ന് സമ്മതിച്ചു..
കാലത്തുതന്നെ ഞങ്ങൾ റെഡി ആയി, ശിവാജി നഗറിൽ നിന്നും ബസ്സ് കയറി ഡൊമലൂരേക്ക്.
നിർഭാഗ്യവശാൽ ഡൊമലൂരെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനുപകരം HAL സ്റ്റോപ്പിലാണ് ഞങ്ങൾ ഇറങ്ങിയത്.ഒരു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമേയുള്ളൂ.തിരക്കുള്ള സമയമാണ്.എത്ര ശ്രമിച്ചിട്ടും ഒന്നും നിർത്തുന്നുമില്ല.
“നമുക്ക് വല്ല കാറിനും കൈ കാണിച്ചു നോക്കാം ഇനി അരമണിക്കൂറേയുള്ളു,പിന്നെ അവർ ഗേറ്റ് ക്ളോസ്സ് ചെയ്യും”
വേവലാതിപ്പെട്ടു നിൽക്കുമ്പോളാണ് ഒരു പ്രൈവറ്റ് കാർ വരുന്നത് കണ്ടത്.ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുക തന്നെ.ജോൺ സെബാസ്റ്റ്യൻ റോഡിന് നടുവിലേക്ക് കയറി നിന്നു.
കാർ നിന്നു.വണ്ടി ഓടിച്ചിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരി ആയിരുന്നു.ദേഷ്യപ്പെട്ടു അവർ ചോദിച്ചു.
“വാട്ട് ടു യു വാണ്ട്?”
“മാഡം ഞങ്ങൾക്ക് അടിയന്തിരമായി ഒന്ന് ഡൊമലൂർ വരെ പോകണം.ഞങ്ങളുടെ കാർ ബ്രേക്‌ ഡൌൺ ആയിപോയി. മാഡം ആ വഴിയാണ് പോകുന്നതെങ്കിൽ ഞങ്ങളെ ഒന്ന് ഡൊമലൂർ വിടാമോ?.”അവൻ നല്ല ഫ്ലുവൻറ് ആയി ഇംഗ്ലീഷിൽ സംസാരിക്കും,എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.
ഇതുപറഞ്ഞിട്ട് അവൻ എന്നെ ആ സ്ത്രീ കാണാതെ കണ്ണിറുക്കികാണിച്ചു.
“എന്നിട്ട് നിങ്ങളുടെ കാർ ഏവിടെ?”
“അതുകണ്ടില്ലേ അവിടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.”
ആരുടെയോ ഒരു കാർ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്നത് അവൻ ചൂണ്ടി കാണിച്ചു.
“എന്താ അത്യാവശ്യം?”.അവർ വിടുന്ന ലക്ഷണമില്ല.
“നോക്കു മാഡം ഇദ്ദേഹം NGEF ൽ HR മാനേജർ ആണ്”.
എന്നെ ചൂണ്ടി അവൻ പറഞ്ഞൂ.”ഞാൻ അസിസ്റ്റന്റും .ഇന്ന് അവിടെ ഒരു ഓപ്പൺ റിക്രൂട്ടിറ്മെന്റ് ഉണ്ട്.ഞങ്ങൾ താമസിച്ചാൽ റിക്രൂട്ട്മെന്റ് എല്ലാം കുഴയും.”
“നിങ്ങൾ HR ൽ മാനേജർ ആണ്?”
“അതെ.”
അല്ലാതെ ഇനിഎന്തുപറയാനാണ്?ആ ദ്രോഹി വായിൽ വരുന്നതുപോലെ തട്ടി വിടുകയാണ്.
അവർ ഒരു കറുത്ത വലിയ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ട് അവരുടെ മുഖഭാവം മനസിലാക്കാൻ വിഷമമായിരുന്നു.
“ശരി ,കയറിക്കോളൂ,ഞാൻ കൊണ്ടുപോയി വിടാം.”
താങ്ക്സ് പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഇരുന്നു
.”ഒരു HR manger ആയി ജോലിചെയ്യുന്ന ആൾ റോഡിന്റെ നടുക്കുകയറി നിന്ന് മറ്റുള്ളവരുടെ വാഹനം തടഞ്ഞു നിർത്തുന്നത് അത്ര മരിയാദയൊന്നുമല്ല ”
“സോറി മാഡം,അത്യാവശ്യം കാരണം ചെയ്തു പോയതാണ്.സോറി”ഞാൻ പറഞ്ഞു.
പെട്ടന്നാണ് ആ യുവതിയുടെ അടുത്ത ചോദ്യം,”NGEF എന്ത് ഫാക്ടറി ആണ്?എന്താണ് നിങ്ങളുടെ പ്രോഡക്ട്?”
“അത് ഒരു ടെക്സ്റ്റയിൽ മിൽ ആണ്.ലോകത്തിലെ തന്നെ ഏറ്റവും മോഡേൺ ടെക്സ്റ്റെയ്ൽ മിൽ ആണ് ഞങ്ങളുടേത് .”ജോൺ സെബാസ്റ്റ്യൻ പറഞ്ഞു.
“നിങ്ങൾ HR മാനേജർ ആണ് എന്നല്ലേ പറഞ്ഞത്?എനിക്ക് അവിടെ വല്ല ജോലിയും കിട്ടാൻ സാധ്യതയുണ്ടോ?”
ചോദ്യം എന്നോടായിരുന്നെങ്കിലും ജോൺ സെബാസ്റ്റ്യൻ ആണ് മറുപടി പറഞ്ഞത്.
“നിങ്ങൾ CV തരു.ഞാൻ ശ്രമിക്കാം.”ജോൺ സെബാസ്റ്റ്യൻ വിടുന്ന ലക്ഷണമില്ല.
“മാഡം രാവിലെ എവിടെപോകുന്നു?”
“ഷോപ്പിംഗ്”.
“നിങ്ങൾ എന്ത് ലക്കി ആണ് .കാലത്തുതന്നെ ഷോപ്പിങ്”
“ഷോപ്പിംഗ് എന്ന് പറഞ്ഞെങ്കിലും പച്ചക്കറി വാങ്ങാൻ പോകുകയാണ്.”
“ഡാ,തള്ള നമ്മളെ ഒന്ന് വാരിയതാണെന്നു തോന്നുന്നു.ഏതായാലും മലയാളം മനസ്സിലാകില്ലാത്തത് നന്നായി.”
“വാട്ട് ?”
“നതിങ് മാഡം .”
“ശരി ദാ ,ഡൊമലൂർ എത്തി ആ കാണുന്നതല്ലേ NGEF?”അവർ ബോർഡ് ചൂണ്ടി കാണിച്ചു.
“അതെ,താങ്ക്സ് മാഡം .”
“നിങ്ങളുടെ വിസിറ്റിംഗ് കാർഡ് തരൂ.ഞാൻ കോൺടാക്ട് ചെയ്യാം”അവർ എന്റെ നേരെ കൈ നീട്ടി.
ഞാൻ വെറുതെ പോക്കറ്റിൽ തപ്പിയിട്ടു പറഞ്ഞു.
“കൈയ്യിൽ കാർഡ് ഒന്നും ഇല്ല.ജോലിക്ക് HR ൽ വന്ന് എന്നെ കോൺടാക്ട് ചെയ്താൽ മതി.”
“തള്ളക്ക് വിസിറ്റിംഗ് കാർഡ് കിട്ടിയേ അടങ്ങു.”അവൻ ഒന്നു തോണ്ടി.
ഞങ്ങൾ കാറിൽ നിന്നിറങ്ങി. അവർ വണ്ടി ഓടിച്ചുപോയി
ഞൻ നോക്കുമ്പോൾ അവിടെ ഗെയ്റ്റിൽ NGEF (New Government Electric Factory collabration with AEG ) എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്.
അതാണ് അവൻ ടെക്സ്റ്റയിൽ മിൽ ആക്കി കളഞ്ഞത്.
അവർ ആ ബോർഡ് കണ്ടോ ആവോ?
ഭാഗ്യത്തിന് അവർ ഗേറ്റിലേക്ക് കാർ കൊണ്ടുവരാതിരുന്നത് നന്നായി.
ഞാൻ ഒരു മിടുക്കനല്ലേ എന്ന ഭാവത്തിൽ അവൻ ചിരിച്ചു.
ആ ചിരി അധികസമയം നീണ്ടു നിന്നില്ല.ഞങ്ങളെ കാറിൽ കയറ്റികൊണ്ടുവന്ന ആ സ്ത്രീ ഗേറ്റിലേക്ക് കാറുമായി വന്നു.
“ചതിച്ചെടാ അവൾ ജോലിക്ക് നിന്നെ അന്വേഷിച്ചു വരുന്നതാണ്.കയ്യിൽ CV യും ഉണ്ട് എന്ന് തോന്നുന്നു.
ഞാൻ വിളറി വെളുത്തു.
“എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൻ പറഞ്ഞു.
“ഇനി എല്ലാം നിൻറ്റെ തലവര പോലെയിരിക്കും”

(തുടരും)

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ    നോവൽ അദ്ധ്യായം -1

ചിത്രീകരണം- അനുജ. കെ


ജോൺ കുറിഞ്ഞിരപ്പള്ളി

കാരൂർ സോമൻ 

മലയാളികൾക്കിടയിൽ ആളിപടർന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ഭീകര മരണങ്ങൾ. പീരുമേട് പോലീസ് സ്റ്റേഷനിൽ രാജ് കുമാർ എന്ന മനുഷന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകൾ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തിയതിന്റ നാല്പത്തിനാലാം വാർഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യൻ നടന്നുപോയിട്ട് ജീവശ്ശവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ മാറാലകൾ ഇന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നുള്ളതിന്റ് തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാൻ ഭരണകൂടത്തിനാകുന്നില്ല. പോലീസ്‌കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തോഴി, ഉരുട്ടിക്കൊല, ലാത്തി, തോക്കു മുതലായവ. മദ്ദളംപോലെ മാനുഷന്റ ശരീരവും മർദ്ദനോപകരണമാകുന്നു. ഇത് അധികാര-ചൂഷകവർഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്. പോലീസിന്റ് ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവർഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരൻ ജോർജ് ബർണാഡ്ഷാ പറഞ്ഞത് “ജീവിതത്തിൽ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ള. ഒന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക”. ഇതിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?

ഒരു ഡോക്ടർക്ക് എങ്ങനെ രോഗികളോടെ ഉത്തരവാദിത്വമുണ്ടോ അത് തന്നെയാണ് പൊലീസ് കുറ്റവാളികൾ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്. അവർക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ് പൊലീസല്ല. പക്ഷെ സംഭവിക്കുന്നത്പോലീസ് സ്റ്റേഷനിൽ അവർ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത് ഹിംസയാണ്. ആ ഹിംസ വേട്ടനായ്കളെപ്പോലെ വഴിയിൽ മാത്രമല്ല വീട്, ഓഫീസ്, പോലീസ് സ്റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങൾ തന്നെയാണ്. ഒരു ഭരണകൂടത്തിന് പൗരന്മാർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങൾ എന്തിന് തീറ്റിപ്പോറ്റണം? പോലീസ് സമീപനങ്ങൾ, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസ്‌കാർക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവർ എന്തിനാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാൻ ഈ കാക്കിധാരികൾക്ക് എന്തവകാശം? മനുഷ്യ നന്മകളെ മുൻനിർത്തി 1958 ൽ മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്. ഭരണപരിഷ്കര കമ്മീഷന് ശുപാർശ ചെയ്തു. 1996 ൽ ജനകിയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാൻ ശ്രമം തുടർന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സർക്കാർ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.

പാകിസ്താനിലെ ജിഹാദികളു൦ നമ്മുടെ പോലീസുമായി ഒരു വിത്യാസമാണുള്ളത്? അവർ തലവെട്ടുന്നു. നമ്മൾ ഉരുട്ടിക്കൊല്ലുന്നു. തല്ലികൊല്ലുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒരാളെ കൊലപ്പെടുത്തിയാൽ അയാളെ അതുപോലെ കൊലപ്പെടുത്തും. അതിനാൽ കുറ്റവാളികളുടെ എണ്ണം കുറവാണ്. സൗദി ദമ്മാമിൽ ഒരു വെള്ളിയാഴ്ച ദിവസം കൊലക്കുറ്റത്തിന് ഒരു സൗദി-പാകിസ്ഥനിയടക്കം കഴുത്തറക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഗൾഫ് -പാശ്ചാത്യ രാജ്യങ്ങളിലേക്ക് പാവപെട്ടവന്റ് നികുതി പണംമെടുത്ത്‌ സർക്കാരുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും മറ്റും പല പേരുകളിൽ ധൂർത്തു നടത്തുന്നത്. ഇത്രമാത്രം യാത്രകൾ നടത്തിയിട്ടും നമ്മുടെ ഭരണാധികാരികൾ അവിടുത്തെ നിയമങ്ങൾ എങ്ങനെ പരിപാലിക്കപെടുന്നു, നഗരങ്ങൾ എങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, പുരോഗതി എങ്ങനെയുണ്ടാകുന്നു, വിടും പരിസരങ്ങളും, നദികളും എങ്ങനെ സുന്ദരമായി കിടക്കുന്നു അതൊക്കെ എങ്ങനെ നമ്മുക്ക് ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇത്തരത്തിൽ സാമൂഹ്യ-രാഷ്ട്രീയ ജീർണ്ണതയിലമർന്നുപോയവർക്ക് മർദ്ദനത്തിന് ഇരയാകുന്നവന്റ് വേദനകളു൦ ഞരക്കങ്ങളും അറിയണമെന്നില്ല. മനുഷ്യത്വ൦ നിത്യവും ചവുട്ടിമെതിക്കപ്പെടുന്നു. ഇതങ്ങനെ ജനകിയജനാധിപത്യമാകും?

ഇടത്തു-വലത്തു ഭരണകാലത്തു കസ്റ്റഡി മരണം, ഉരുട്ടികൊലപാതകം കേരളത്തിൽ സുഗമമായി നടക്കുന്ന യോഗമുറകളാണ്. ഈ കൊലയാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവർക്കു ശ്രെഷ്ടമായ പദവികൾ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്നപോലെ അപ്പോൾ കുറെ ബഹളങ്ങൾ. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളിൽ നടക്കുന്ന ഗുഡാലോചനകളുടെ ഫലമായിട്ടാണ്. അവർ എന്തെല്ലാം ത്വാത്തികമായ വാദങ്ങൾ, വിഴുപ്പലക്കലുകൾ നടത്തിയാലും, വൻമ്പിച്ച ജാഥ നയിച്ചാലും ചുമതലപ്പെട്ട പൊലീസുകാരെ വെള്ളപ്പൂശിയാലും പോലീസ് കസ്റ്റഡിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്. ഇതൊക്കെ ആത്മാഭിമാനമുള്ള പൗരബോധമുള്ള ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമനവാദികളായാലും അവിടെയെല്ലാം നിലനിൽക്കുന്നത് സാംസ്‌കാരിക അധ:പതനമാണ്. ലോകത്തു് മൂർച്ചയേറിയ തൊഴിലാളി വർഗ്ഗസമരങ്ങൾ നടന്നിട്ടുണ്ട് അതൊന്നും ഉട്ടോപ്യൻ സോഷ്യലിസമായിരുന്നില്ല. ഈ പിൻതിരിപ്പൻ പ്രവണതകളെ സ്‌നേഹസഹോദര്യത്തോടെ പ്രതിരോധിക്കാൻ ബുദ്ധിജീവികൾക്കിടയിൽ നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമർന്നതിന്റ തെളിവാണ്. അവരും ഈ സമ്പന്ന വർഗ്ഗ അധികാരികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു. ഇവിടെയെല്ലാം നടക്കുന്നത് സമ്പത്തും അധികാരവും തമ്മിലുള്ള സംഘര്ഷങ്ങളാണ്.

പല കേസുകളും ബോധപൂർവ്വമായി അട്ടിമറിക്കുന്നു, മുടിവെക്കപ്പെടുന്നു. അതിൽ ചിലത് മാത്രം മാധ്യമങ്ങൾ കുത്തിപൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാര ദുർവിനിയോഗം, സാമ്പത്തിന്റ കരുത്തു, . സത്യം മുടിവെക്കുക, സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുക, ബൂർഷ്വസികളുടെ വക്കാലത്തുകാരാകുക, കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുക തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങൾ കാലാകാലങ്ങളിലായി കേരളത്തിൽ നടക്കുന്നു. ക്രൂരതയുടെ ഈ മാർഗ്ഗം സമൂഹത്തിൽ ഭീതിയുടെ അന്തരീഷം സൃഷ്ട്രിക്കുന്നു. പാവങ്ങൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഇടിയുടെ വേദനയാൽ അലറിക്കരയുന്നു. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന കുറെ സ്വാർത്ഥന്മാർ രാഷ്ട്രീയ-സാംസ്‌കാരിക -മത-പോലീസ് രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ ആ വ്യക്തിയോട് സ്നേഹപുരസ്സരം പെരുമാറാൻ അറിയില്ലെങ്കിൽ അവർക്ക് പരിശീലനം കൊടുക്കേണ്ടത് കേരളാപോലീസല്ല. അവരെ നന്നാക്കിയെടുക്കാൻ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്.

ബ്രിട്ടനിൽ നിന്നോ, അമേരിക്കയിൽ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് അവരുടെ പഠനപരിശീലകരാക്കേണ്ടത്. അല്ലാതെ പാർട്ടികളുടെ ഗുണ്ടകളല്ല. നമ്മുടെ നിയമവ്യവസ്ഥിതിയിൽ ധാരാളം സംഭാവനകൾ ബ്രിട്ടീഷ്‌കാരുടെത് ഇപ്പോഴുമുണ്ട്. ഗൾഫ് രാജ്യങ്ങളെ ഇത്രമാത്രം സമ്പന്നതയിലെത്തിച്ചത് ബ്രിട്ടീഷ് അമേരിക്കൻസ്സാണ്. ഇപ്പോഴു൦ അവർ പല സ്ഥാപനങ്ങളിലും മേധാവികളായിരിക്കുന്നു. നമ്മുടെ പോലീസ് സേനയെ നന്നാക്കാൻ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.. പോലീസ് കസ്റ്റഡി മരണങ്ങൾ, ഉരുട്ടിക്കൊലകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നിൽ വിലപ്പോവില്ല. ഗൾഫ് പാശ്ചാത്യ നിയമങ്ങൾ വളരെ കർക്കശമാണ്. ഒരു ഭരണാധികാരിക്കും, രാഷ്ട്രീയ വാലാട്ടികൾക്കും അവിടേക്ക് എത്തിനോക്കാൻ അത്രയെളുപ്പമല്ല. അവർ വന്നാൽ നിയമം എന്തെന്ന് നമ്മളറിയും. അത് നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തു൦. പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവർ, പുരോഗമന൦ വരാൻ ആഗ്രഹിക്കുന്നവർ ഇതിനെപ്പറ്റി ചിന്തിക്കണം. ഇതിങ്ങനെ എത്രനാൾ തുടരും.?

പ്രവാസി സാജൻറ് ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ തിരക്കഥക്ക്‌
പിന്നിലെ ബിനാമികൾ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യമാണ്. ഒരാൾ അധികാരത്തിൽ വന്നാൽ, കാക്കി കുപ്പായമിട്ടാൽ ജങ്ങളോടെ ഇത്ര പുച്ഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ- സാംസ്‌കാരിക അരാജകത്വമാണ്. ഹിംസ, അഴിമതി, അനീതി നടത്തുന്ന പാർട്ടികളെ ജനങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത്? ഇത് കേരളജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങൾ അധികാരമേല്പിക്കുന്നത് പൗരന്മാരുടെ പൗര അവകാശങ്ങൾ സംരക്ഷിക്കാനാണ് അല്ലാതെ ഗുണ്ടകളുടെ, കള്ളകടത്തുകാരുടെ, സമ്പന്നരുടെ, ഓശാന പാടുന്ന പോലീസ്‌കാരുടെ സംരക്ഷകരാകാനല്ല. അതല്ല പുരുഷമേധാവിത്വംപോലെ അധികാര വ്യാപാരമാണോ?

രാജ്രാ കുമാറിന്റ കസ്റ്റഡിമരണത്തിൽ രാഷ്ട്രീയപാർട്ടികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് എന്താണ്. ഈ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗുഡാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇടത്-വലത് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ ഉരുട്ടിക്കൊലപോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. . ഇന്നും ഇന്നലെയും എത്രയോ ഭരണകൂടങ്ങൾ എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടിൽ കൊലപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കരുണാകരൻ രാജൻ കൊലപാതകത്തിൽ മന്ത്രി കസേര നഷ്ടപ്പെട്ടില്ലേ? അതിന് ശേഷം പോലീസ് കൊലപാതകത്തിൽ ഒരു മന്ത്രിയും രാജിവെച്ചു പുറത്തുപോയതായി അറിവില്ല. അധികാരവും ചൂഷണവും ഇവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കൊല്ലുന്ന രജാവിനെ തിന്നുന്ന മന്ത്രിപോലെ കുറെ ജനങ്ങൾ വോട്ടു കൊടുത്തു ജയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജനാധിപത്യത്തിൽ വോട്ടുകൊടുക്കുന്നവർക്ക് കൊലയാനകളുടെ സ്ഥാനമാണുള്ളത്. വോട്ടു കൊടുത്തുകഴിഞ്ഞാൽ അധികാരത്തിലെത്തി ജനങ്ങളെ കുഴിയാനകളാക്കുന്നുവെങ്കിൽ അവർ പത്തിവിടർത്തിയാടാൻ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കിൽ പാവങ്ങൾ വേട്ടയാടപ്പെടില്ല.
പോലീസ് പാവങ്ങളെ കൊല്ലുന്നു. സർക്കാർ വകുപ്പുകൾ പാവങ്ങളെ അഴിമതിയിൽ മുക്കികൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ എത്തിക്കുന്നു. ധാരാളം പാവങ്ങൾ പോലീസ് കസ്റ്റഡിയിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളിൽ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്,ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളോ? കേരളാപോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മൾ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്. പാവങ്ങളുടെ ജീവനെടുത്തൽ ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെൻഷൻ. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയപാർട്ടികളുടെ പാദ സേവകരാകയാൽ ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരു ശിക്ഷയുമില്ലാതെ അവർ ജോലിയിൽ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികൾ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. ഇതിനെ പെറ്റിബൂർഷ്വാ ജനാധിപത്യമെന്ന് വിളിക്കാം. അധികാരികളുടെ രാഷ്ട്രിയതാപം എരിച്ചുതീർക്കേണ്ടത് പാവങ്ങളുടെ ജീവൻ എടുത്തുകൊണ്ടല്ല. കാട്ടിലെ വേടർ ഭക്ഷണത്തിനായി കാടിനുള്ളിൽ ഇരകളെത്തേടുമ്പോൾ നാട്ടിലെ വേട്ടനായ്ക്കൾ പാവങ്ങളുടെ ജീവനെ ഇരകളാക്കുന്നു.

അധികാരികളുടെ കൂരമ്പുകളേറ്റു എത്രയോ കുടുംബങ്ങൾ തകർന്നു. എത്രയോ പാവങ്ങൾ മിണ്ടാപ്രാണികളെപോലെ ജീവിക്കുന്നു. മുൻകാലങ്ങളിൽ പാടത്തും വരമ്പത്തും വരേണ്യവർഗ്ഗത്തിന്റ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരങ്ങൾ അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികൾ. ഇന്ത്യൻ നിയമത്തിൽ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാൻ. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം, ഉയർന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലമുണ്ട്. കേരളാപോലീസിനു അതൊന്നും ബാധകമല്ല. ഗുണ്ടകളെപോലെ പണത്തിന്റ കനമനുസരിച്ചു കാലൊടിക്കണോ, കൊല്ലണോ അതവർ ചെയ്തുകൊള്ളും. രാജ്‌കുമാറിനെ വീട്ടുകാരുടെ മുന്നിൽവെച്ച് ഇടിക്കുക പിന്നീട് ധാരാളം മുറിവുകൾ കാണുക ഇതെല്ലം ഓരോ മലയാളിയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ?

കേരളത്തിലെ പോലീസ് കാട്ടിലെ കടുവാകളാണോ? ഇത് എന്തുകൊണ്ട് തുടർക്കഥയാകുന്നു. കേരളീയർ ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസ്, ഭരണകൂടങ്ങൾ. ജനങ്ങളുടെ ജീവിതം സങ്കീർണ്ണമാക്കിയാൽ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവർക്ക് വേണ്ടത് സുരക്ഷിതത്വമാണ് അല്ലാതെ അരക്ഷിതത്വമല്ല. പോലീസ് സേനയിൽ മാത്രമല്ല എല്ലാ രംഗത്തും സമഗ്രമായ ഒരു മാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ് അത് സംഭവിച്ചില്ലെങ്കിൽ ദൈവത്തിന്റ സ്വന്തം നാട്, സാക്ഷരതയിൽ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഭാവി തലമുറകളെ ഇരുളിലേക്ക് തള്ളിവിടുന്നു. . ഭയവും ജാഗ്രതയും ജനത്തിന് മാത്രമല്ല ഭരണകൂടങ്ങൾക്കും വേണം. അതിന് ആദ്യം ചെയ്യേണ്ടത് കടുവകളായ പോലീസിനെ കൂട്ടിലടക്കുക (പിരിച്ചുവിടുക), കുറ്റവാളികളെ ശിക്ഷിക്കുക. ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കുക.

കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കേരള സമൂഹം മതനിരപേക്ഷ സ്വഭാവം കൈ വരച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവന മനസ്സിലാക്കാൻ സാധിക്കും. സാമൂഹികമായി പിന്നോക്കം നിന്ന വലിയ ഭൂരിപക്ഷമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഉണ്ടായ സാമൂഹിക മുന്നേറ്റത്തിനും ഇടതുപക്ഷ ആശയങ്ങളും പ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെ ചോദ്യം ചെയ്യാൻ സാധിക്കില്ല.

” നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന് വയലാർ പാടിയപ്പോൾ അത് ഒരു സാമൂഹിക നവോദ്ധാനത്തിൻെറ ഉണർത്തുപാട്ടായി . ഇടതുപക്ഷ ആശയങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക മുന്നേറ്റത്തിന്റെ സംഭാവനകൾ വിശദമായ പഠനത്തിനും ഒരു സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷത സുഗമമായി നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകുന്ന പങ്കിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ ദുർബലമാകുന്ന വിലപേശൽ ശേഷി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച തിരിച്ചടി കേരളത്തിന്റെ മതനിരപേക്ഷിത സ്വഭാവത്തിനു സംഭവിച്ച അപചയത്തിന് തെളിവാണ്. സാമൂഹിക നവോത്ഥാനത്തിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ നേർക്കാഴ്ചയായി പുരോഗമന ചിന്താഗതിക്കാർ ഉയർത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് കാരണമായെങ്കിൽ കേരളത്തിന്റെ പ്രമുഖമായ രാഷ്ട്രീയ സാമൂഹിക ‘പ്രബുദ്ധതയ്ക്ക്’ എന്തൊക്കെയോ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്ന് കരുതണം.

ഇവിടെയാണ് കേരളം ബംഗാളിൻെറ വഴിക്കാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ജാതിമത ശക്തികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ബംഗാൾ. ഇന്ത്യ വിഭജനത്തെത്തുടർന്ന് ഉണ്ടായ വർഗീയകലാപങ്ങളും അഭയാർഥി പ്രവാഹവും എല്ലാം ജാതിമത ശക്തികൾക്ക് ബംഗാളിൽ പിടിമുറുക്കാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാൽ ജാതിമതചിന്തകൾക്ക് ഉപരിയായി മാനവികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു പറ്റം നേതാക്കൾ ബംഗാളിനെ മതേതര ഇന്ത്യയുടെ കളിത്തൊട്ടിലായി വളർത്തിക്കൊണ്ടുവന്നു. ഡോക്ടർ ബി സി റോയ്, അജയ് മുഖർജി, ജ്യോതിബസു, പ്രഫുല്ല ചന്ദ്രസെൻ തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങൾ ബംഗാളിനെ വർഗീയ കോമരങ്ങളിൽ നിന്ന് അകറ്റിനിർത്തി. മാനവികതയ്ക്ക് പ്രാധാന്യം നൽകിയ ഈ നേതാക്കന്മാർ ബംഗാളിൽ ഉയർത്തിയ സംരക്ഷണഭിത്തി ആണ് തകർന്നടിഞ്ഞിരിക്കുന്നത്. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി നേരിടുകയാണെങ്കിൽ പകരം ഉയർന്നു വരുന്നത് വർഗീയശക്തികൾ ആയിരിക്കും എന്ന് നിസ്സംശയം പറയാം. ഇതാണ് കേരളവും ബംഗാളിന്റെ വഴിക്കാണോ എന്ന് സംശയിക്കാൻ കാരണം.

വലതുപക്ഷ ഭരണകാലത്ത് മതജാതി ശക്തികൾക്ക് ഭരണ-രാഷ്ട്രീയ മേഖലകൾ ലഭിക്കുന്ന സ്വാധീനം ഇടതുഭരണത്തിൽ ഇല്ലാത്തതും ഇന്നത്തെ കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്കിന്റെ തെളിവാണ്. വലതുപക്ഷ ഭരണം കൈയാളുമ്പോൾ സർവ്വകലാശാലകളും മന്ത്രി നിയമനങ്ങളിലും തൊട്ടു സർവതിലും കൈകടത്താൻ ജാതിമത ശക്തികൾക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കൈകടത്തലുകൾക്ക് അതിർവരമ്പിടാനും സർവോപരി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ താങ്ങി നിർത്താനും ഇടതുപക്ഷത്തിന്റെ നിലനിൽപ്പ് അത്യന്താപേഷിതമാണ് .

 

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

ഒന്ന്

ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.
എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി.
പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക
മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ.
രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്.
നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത്‌ നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ.
അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം.
“മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.”
ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.
“മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”,
കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
“എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ.
അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു..
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി.
പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ്‌ സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ്
പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ.
ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.
അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്.
എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ.
.സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”.
കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല.
ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു.
വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം.
എന്നിട്ട് ബാക്കി കാര്യം.
ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു.
ഒരു സപ്ലയർ വന്നു,
“ഏനു ബേക്കു സർ”
“എന്താ..?”
ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഞാനും അയാളും ഒന്നിച്ചു ഞെട്ടി.
“എടാ,നീയോ?”
“എടാ,മത്തായി..”
“ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”?
“നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “.
അപ്പോൾ കുഴപ്പം എൻ്റെത് ആണ്.
“ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?”
“ഏതായാലും നീ ചായ കുടിക്ക് “,
അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു.
“നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?”
ഞാൻ വെറുതെ ചിരിച്ചു.
“ഇനി എന്താ നിൻ്റെ പരിപാടി?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം.
“ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”.
അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു .
“മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”.
“അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”.
“മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.”
“സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.”
“നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”.
“എൻ്റെ പേര് മാറ്റണോ?”
“നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”..
ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി.
അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം.
ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി.
പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു.
മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?”
“എന്താ?”
“ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?”
“ഉം.”
“എന്താ പേര് എന്ന്”?
“മാത്ത്……………മാത്യു.”
“ചേട്ടൻ എത്ര വരെ പഠിച്ചു ?”
“എട്ടിൽ പൊട്ടി.”
“കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.”
“ഉം “.
“ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം
“എന്തിൻ്റെ ക്യു?”
അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ”
അവിടെ നിന്നും ഞാൻ രക്ഷപെട്ടു
രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”.
ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം.
എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി..
ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.”
“ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ.
“എന്താ?”
“ഇല്ല സത്യമായിട്ടും പറയില്ല.”
അവന് ആശ്വാസമായി.
പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ.
ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക.
മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്.
അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു.

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി

 

 

കാരൂർ സോമൻ

ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക്‌ പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.

ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.

ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.

മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.

 

സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.

കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?

പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.

പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.

 

കാരൂർ സോമൻ

ഒരു വരി കൂടിയെഴുതാൻ എന്നുള്ളിൽ
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാൻ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിൻ കിരാതമെഴുത്തിൽ
പുകയുന്ന ഹൃദയത്തിൻ ഏഴുതാളങ്ങളിൽ
നീ നിറയുന്നു , നീരുറവയായി

എൻെറ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോൾ
നിന്റെ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു

രാവെഴുന്നു, പൂനിലാവിൽ നീ നിറയുന്നു
ഞാനെഴുതുന്നു വരികളിൽ
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിൻ
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിൻചുവട്ടിൽ
ഞാൻ നിറയുന്നു , നിന്നരുവിയായി

ഒരിക്കലെൻ ചേതനകൾ മറുത്തെറിഞ്ഞില്ലേ
മലർപ്പൊടിയിൽ വേദനകൾ
പൂമുഖപ്പടിയിൽ ഭൂപടമെഴുതിയില്ലേ
നിറനിലാവിൽ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലർക്കിനാവിൽ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെൻ കറുപ്പും
കറുപ്പിലഴകായിയെൻ കദനവും
നിൻ മൊഴിയിൽ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയിൽ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തിൽ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തിൽ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി -ഒരു ചോദ്യമിവിടെ അവശേഷിക്കുന്നു
ഇനി – ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തിൽ
പിറക്കാതെ പോയൊരു കുഞ്ഞുമാത്രം !!

 

 

 

 

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]

ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ

 

ലണ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേക ദശാബ്‌ധി ആഘോഷത്തിന്റെയും, പത്താമത് ഫാമിലി കോൺഫെറൻസിൻെറയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന “ദശതാരക -സ്മരണിക 2019 ” -ൻെറ പ്രകാശനകർമ്മം സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ്‌ മെത്രാപ്പോലീത്താ തിരുമനസ്സ് കൊണ്ട് നിർവഹിച്ചു.


ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ-മാനേജിങ് എഡിറ്റർ: റവ. ഫാ. ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ചീഫ്‌ എഡിറ്റർ സോജി ടി മാത്യു (ഭദ്രാസന കൗൺസിലർ)അംഗങ്ങളായ ഫാ.മാത്യൂസ് കുര്യാക്കോസ് (ഭദ്രാസന കൗൺസിലർ), ഫാ.റ്റിജി തങ്കച്ചൻ (O.C.Y.M വൈസ് പ്രസിഡന്റ്),പി.എം രാജു (ഭദ്രാസന കൗൺസിലർ)രാജൻ ഫിലിപ്പ് (സഭാ മാനേജിങ് കമ്മിറ്റി അംഗം),സോഫി തോമസ്(മർത്താ മറിയം ജനറൽ സെക്രട്ടറി),സൈമൺ ചാക്കോ(സൺഡേസ്കൂൾ – ഡയറക്ടർ), ജോർജ് മാത്യു(മുൻ ഭദ്രാസന കൗൺസിലർ), റോജൻ തോമസ്,ബിനു ജോൺ (ഭദ്രാസന പ്രതിനിധികൾ ), സജി വർഗീസ്(P R O , സുനിൽ ജോർജ് (ഫാമിലി കോൺഫറൻസ്- കൺവീനർ) എന്നിവർ സാന്നിധ്യം വഹിച്ചു.

അലക്സ് പി എബ്രഹാം രചനയും ഈണവും നൽകി റവ.ഫാ.ജോർജ് തങ്കച്ചൻ ആലപിച്ച മെത്രാഭിഷേക ദശാബ്‌ദി മംഗളഗാനം യോഗത്തിൽ അവതരിപ്പിച്ചു. സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നൽകിയവർ,ലേഖനങ്ങളും ചിത്രങ്ങളും നൽകി സഹായിച്ചവർ,എല്ലാ ഇടവകാംഗങ്ങൾ, വൈദികർ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങൾക്കും സൗജന്യമായി ഭവനങ്ങളിൽ ഇതിൻെറ പതിപ്പ് നൽകുന്നതാണെന്നും മാനേജിങ് എഡിറ്റർ സോജി ടി മാത്യു  അറിയിച്ചു

.

കാരൂര്‍ സോമന്‍

സോഷ്യല്‍ മീഡിയ ജന്മമെടുത്തതിന് ശേഷം സത്യം മുടിവെക്കുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി മലയാളികള്‍ മാറികൊണ്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാക്കാണ് ഓര്‍മ്മയിലെത്തുന്നത്. ‘നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി ഒന്നും ചെയുന്നില്ലെങ്കില്‍ കല്ലുകളും ശവങ്ങളും തമ്മില്‍ എന്ത് വിത്യാസമാണുള്ളത്’? സ്വാമി പറഞ്ഞ ശവങ്ങള്‍ ആരെന്നുള്ളത് മനുഷ്യത്വമുള്ളവര്‍ തീരുമാനിക്കട്ടെ. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യ രംഗത്തുള്ളവര്‍ എന്താണ് മൗനികള്‍ എന്നാണ് പലരും ചോദിക്കുന്നത്? നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് പെട്ടി നോക്കി മാത്രമേ അഭിപ്രായം പറയാറുള്ളൂ. സാഹിത്യ- സാംസ്‌കാരിക രംഗത്തുള്ളവര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ചക്രവാളം പോലെയാണ്. അടുക്കുന്തോറും അകന്നകന്നു പോകുന്നവര്‍. പടിഞ്ഞാറെ ചക്രവാളത്തില്‍ അഴകുവഴിയുന്ന സ്വര്‍ണ്ണനിറം കണ്ട് അതില്‍ ആകൃഷ്ടരാകുന്നവര്‍. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍ ഒരല്പം ഭയം കാണാതിരിക്കുമോ? കിട്ടാനിരിക്കുന്ന നന്മകള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കുവേണ്ടി കളഞ്ഞുകുളിക്കണോ? മതംപോലും മണ്ണാങ്കട്ട. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവികുട്ടിയോടെ മലയാളിക്ക് നിറഞ്ഞു തുളുമ്പുന്ന സ്‌നേഹം മാത്രമാണ്. അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്ന മനഃസാക്ഷിയൂള്ളവര്‍ വിവേകികളായി മാറും. അത് മന:പൂര്‍വ്വമല്ല. മാധവികുട്ടിയുടെ മത പരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, വഞ്ചന, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വഭാവികമാണ്. ഒരു ഒരു പുരുഷന്‍ അയാളുടെ കാമാതാപമകറ്റാന്‍ 67 വയസ്സ് പ്രായമുള്ള ഒരു ഒരമ്മയെ അല്ലെങ്കില്‍ വല്ല്യമ്മയെ ബലാല്‍ക്കാരം ചെയ്യുക എന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായാല്‍ നീതി നിഷേധിക്കപ്പെടുക മാത്രമല്ല നിയമങ്ങള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്യും. പല സ്ത്രീ പീഡകരും കോടതിയില്‍ നിന്നും നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ടു്. അവരൊക്കെ മതത്തിന്റ മറവില്‍ വോട്ടുപെട്ടി നിറച്ചു് ഒളിച്ചോടുന്ന കണ്ണിലുണ്ണികളാണ്. ഇവരുടെ നിഗുഢതകള്‍ യഥാര്‍ത്ഥ വിശ്വാസികള്‍പോലും തിരിച്ചറിയുന്നില്ല. വീണ്ടും വീണ്ടും മതത്തിലേക്ക് വലിച്ചിഴച്ചു് തെരഞ്ഞെടുത്തു വിടുന്നു. മതങ്ങളെ നിശ്ശബ്ദമായി താലോലിക്കുന്ന ഈ കൂട്ടരുടെ മനോഭാവമാണ് മാറേണ്ടത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്റെ വെളിപ്പെടുത്തലുകളാണ്. ഇവര്‍ രണ്ടുപേരും സമദാനിയുടെ ചതികളെയാണ് ലോകത്തോട് പറയുന്നത്. അത് കൂടുതല്‍ അനിഷ്ടകരമായി, വേദനയായി, വിശ്വസിനീയമായ തെളിവുകളായി മാറുന്നു. മാത്രവുമല്ല അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്‌സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുകൃത്തു മെര്‍ലിയുടെ പരിഭാഷ നടത്തിയ പുസ്തകത്തിലെ വരികളും അത് വരികള്‍ക്കിടയിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍ മാധവികുട്ടി മറ്റൊരു മതത്തിന്റെ തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത് ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമെ കാണാന്‍ സാധിക്കു. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ചു് ചതിയില്‍ വീഴ്ത്താറുണ്ട്. ഇതില്‍ ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രധിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ ജനപ്രതിനിധികളായി വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നും ചിലരൊക്കെയുണ്ട്. ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുല മഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. ഇത് മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല കാമബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു സ്ത്രീയുടെയും ദുരവസ്ഥയാണ്. പുരുഷന് കിഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ പുരുഷന് ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് കുറെ പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കൈവിരലുകള്‍പോലും ആ സമയം വിറക്കുന്നത് സ്വഭാവികം മാത്രം. കൃഷ്‌നെ കാമുകനായി പ്രണയിച്ച മാതാവിക്കുട്ടിയെ കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീത-മൃതംഗ-ഗസ്സുലുകള്‍ എന്ന മംഗളഗീതങ്ങള്‍. അതിന് സൗദി അറേബ്യയില്‍ നിന്നും ഒരു വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല. ഒരു വെടിക്ക് രണ്ട് പക്ഷികള്‍. സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചക്ക് ആര് മണികെട്ടും?

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തു ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്നവര്‍ വിശ്വസിക്കുന്നു. 1990 കളില്‍ ഞാന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്ററില്‍ ഒറ്റപ്പാലത്തുകാരന്‍ നല്ലൊരു ഇസ്ലാം വിശ്വാസിയായ മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ കണ്ട ഒരു കാഴ്ച്ച മുന്ന് ഫിലിപ്പിനോ ക്രിസ്തിയാനികള്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് വേദിയില്‍ പരസ്യപ്പെടുത്തുന്നതാണ്. സദസ്സില്‍ നിന്നും വലിയൊരു കരഘോഷവുമുയര്‍ന്നു. എല്ലാം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്താണ് ഇസ്ലാം മതം സ്വീകരിച്ചത്? അതിന് ലഭിച്ച ഉത്തരം. എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത്. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും. മാധവികുട്ടി മതം മാറിയതും ഇതുപോലെ അവരുടെ സാഹചര്യമാകാം. ശാരീരികവും മനസ്സികവുമായി തളര്‍ന്ന വ്യക്തി നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവരുടെ ശരീരത്തുണ്ടായ മുറിവുണക്കാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായി കാണാം.

എ.ഡി. 530 ന് ശേഷം മക്ക-മദിനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്. കേരളത്തില്‍ വാസ്‌കോഡി ഗാമ 1497 ജൂലൈ 8 ന് വരുന്നതിന് മുന്‍പ് തന്നെ മതമാറ്റം തുടങ്ങിയിരുന്നു. അതിന്റ ഏറ്റവും വലിയ തെളിവാണ് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യനാളുകളില്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം ബന്ധുക്കള്‍ക്ക് വീതിച്ചുകൊടുത്തിട്ടൂ ഇസ്ലാം മതം സ്വീകരിച്ചു് മക്കയിലേക്ക് പോയത്. ലോകമെങ്ങുമുള്ള സമ്പന്നരെ ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്. ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതും സ്ത്രീകളോട് മാന്യത പുലര്‍ത്തണമെന്നാണ്. സ്ത്രീകളോട് മാന്യത പുലര്‍ത്തുന്ന ഇസ്ലാം മതം അഗാധമായ സ്നേഹം നടിച്ചു് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുക എത്ര ലജ്ജാകരമായ കാര്യമാണ്. ഇതൊട്ടും മലയാളിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഈ വ്യക്തിക്കു ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. എല്ലാം വര്‍ഗ്ഗിയതക്കും മതമാറ്റത്തിനും പലവിധ തന്ത്രങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം ഒരു മതത്തിനും ഭൂഷണമല്ല. മതമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പെടുത്തിയും മതമാറ്റം നടത്തുന്നത് പ്രതിഷേധാര്‍ഗ്ഗമാണ്. ഇന്നത്തെ മതങ്ങള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. മാതൃഭൂമിയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടവരെ മതഭ്രാന്ത് കുത്തിനിറച്ചു് മതതീവ്രവാദികളയി വലിച്ചിഴക്കുന്നു. യൗവനങ്ങള്‍. കൊള്ളചെയ്യുന്ന മതഭ്രാന്തന്മാര്‍. മക്കളുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍. മതബോധന0, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പണം പാകിസ്ഥാനില്‍ നടക്കുന്നതുപോലെ ദരിദ്രരായ, തൊഴിലില്ലാത്ത യൂവതി-യുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇസ്ലാം മതത്തിന്റെ മഹത്വം എന്തെന്നറിയാത്ത പാഴ്ജന്മങ്ങള്‍. ക്രിസ്തിയ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തു നിന്നും വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ കൊടുക്കാത്തതും ഒരു തണലായി മാറുന്നു. മറ്റ് പലതിലും കമ്മീഷന്‍ വാങ്ങുന്നവര്‍ ഇതിലും കമ്മീഷന്‍ വാങ്ങുന്നുണ്ടോ എന്നതും അന്യൂഷിക്കേണ്ടതാണ്.

എന്റെ ഇന്ത്യയിലെ നല്ലൊരു കൂട്ടം ജനങ്ങള്‍ മതങ്ങളുടെ തടവറയിലാണ്. ആ തടവറയിലാണ് ഇതുപോലുള്ള മുറിവുകളുണ്ടാകുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആ ജീവിതം സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട മനുഷ്യവണ്ട് തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവികുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും സൗന്ദര്യം, കാമം, പ്രണയം, സ്നേഹം, മനുഷ്യനോടുള്ള എല്ലാ വികാരവിചാരങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലീല മേനോന്റെ മുന്നില്‍ താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ വരെ മാറ്റി അത് പര്‍ദ്ദക്കുള്ളിലാക്കിയപ്പോള്‍ എത്രമാത്രമാണ് വേദനിച്ചുവെന്ന സാഷ്യപെടുത്താല്‍ ആരിലും വേദനയുണ്ടാക്കുന്നു. സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു. അമ്മ പര്‍ദ്ദ മാറ്റരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലും. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് ഭരണത്തിലുള്ളവരിലേക്കാണ്. മകന്‍ അമ്മയുടെ ഭാവിയും അമ്മ മകന്റെ ഭാവിയും നോക്കി എന്നത് ലീലാമേനോന്‍ വെളിപ്പെടുത്തുന്നു.

ഇവിടെ ഒരു ചോദ്യമുള്ളത്. മാധവികുട്ടി എന്തുകൊണ്ടാണ് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ആ കുറ്റം തീര്‍ച്ചയായും ആര്ക്കും ആരോപിക്കാം. മരണത്തിന്റെ നാള്‍വഴികള്‍ എണ്ണിക്കൊണ്ടിരിക്കുന്ന സമുഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴ്ച്ചവളെന്നു ഒരിക്കലും തുറന്നു പറയില്ല. തുറന്നു പറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ട എന്ന് കരുതി തന്നയാണ് വിളറിയ മന്ദഹാസവും ഹ്ര്യദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുകൃത്തിനോട് എല്ലാം തുറന്നു പറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നത് ‘മതമാറ്റം കമലയെ ഒത്തിരി വേദനിപ്പിച്ചു.’ ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശത്തോടയാണ് പറഞ്ഞതെന്ന് എനിക്കും തോന്നുന്നു. അത് നാളത്തെ തലമുറക്കും ഒരു ആധികാരിക രേഖ തന്നെയാണ്. നമ്മള്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകള്‍ ഓരോ രംഗത്തും മേലാളന്മാരുടെ താളത്തിന് തുള്ളി പീഡനങ്ങള്‍ സഹിച്ചു ജീവിക്കുന്നവരാണ്. സ്ത്രീകള്‍ തൊഴില്‍ രംഗത്തും സ്വന്തം വീട്ടിലും അനുഭവിക്കുന്ന ശാരീരിക-ചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ നൂറില്‍ അഞ്ചു് ശതമാനംപോലും പുറത്തുവരാതെ മുടിവെക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്തു മതമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരു ഉല്‍പന്നമായി മാറിയതിന്റെ ഗുണഭോകതാക്കള്‍ സമുദായ നേതാക്കന്മാര്‍ തന്നെ. മതങ്ങളില്‍ അന്ധരായ മനുഷ്യര്‍ ജഡികസുഖത്തില്‍ രക്തത്തില്‍ പിടയുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസി ആത്മാവിലേക്കുള്ള യാത്രയിലാണ്. ഈ അന്ധന്മാര്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെയല്ല കണ്ടുപഠിക്കേണ്ടത് മറിച്ച് ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളെയാണ്. (www.karoorsoman.net)

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved