Spiritual

ആഷ്‌ഫോർഡ് :- തപ്പിന്റെയും, കിന്നരത്തിന്റെയും, കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തകർ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നൽകിയും, പുതുവത്സര ആശംസകൾ നേർന്നും, അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ആഷ്‌ഫോർഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദർശിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ ശക്തമായ സഹകരണം കരോൾ സർവീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കരോളിന്റെ അവസാനദിവസം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ലോഗോ “വെള്ളിത്താരം” അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോൾ സർവീസ് വൻ വിജയമാക്കി തീർത്ത ഏവർക്കും സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

“വെള്ളിത്താരം” – 2019ജനുവരി 11- )o തീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതൽആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിൽ (Norton Knatchbull ) വച്ച് ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15 -)o മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ (“വെള്ളിത്താരം”) നടത്തപ്പെടുന്നു.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ ആഘോഷങ്ങളിൽ 100 ൽ പരം ആളുകളെ പങ്കെടുപ്പിച്ച് വൻ വിജയം വരിച്ച ഫ്ലാഷ് മോബിൽ നിന്നും, മെഗാ തിരുവാതിരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 50 ൽ പരം യുവതികളെ അണിനിരത്തി ക്രിസ്ത്യൻ നൃത്തരൂപമായ മെഗാ മാർഗ്ഗം കളിയോടുകൂടി പരിപാടികൾക്ക് തുടക്കംകുറിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സജികുമാർ ഗോപാലൻ ഉദ്ഘാടനം ചെയ്യും. ലീഗൽ അഡ് വൈസറും, സാമൂഹ്യപ്രവർത്തകനും, പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നൽകും.

5 മണിക്ക് “വെള്ളിത്താരം” ആഘോഷങ്ങൾക്ക് തിരശീല ഉയരും. പെൺകുട്ടികളുടെ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികൾ ആരംഭിക്കും. 70 ൽ പരം കലാകാരൻമാരും, കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന “വെള്ളിത്താരം” നൃത്ത സംഗീത ശിൽപവും, ക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, സിനിമാറ്റിക് ഡാൻസുകൾ എന്നിവയാൽ “വെള്ളിത്താരം”സമ്പന്നമായ ഒരു കലാവിരുന്നും, വ്യത്യസ്ത അനുഭവവും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് മലയാളി അസോസിയേഷന്റെ ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാന്‍ ഇരു­പ­ത്തി­യഞ്ചുനോമ്പു ­നോക്കി ഉള്ളി­ലൊരു പുല്‍കൂട് പണി­യാന്‍ ശ്രമി­ക്കു­ക­യാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പു­കാലം.നോമ്പ് അപ­ര­നെ­തിരെ വാക്കിന്റെ നോട്ട­ത്തിന്റെ ചെയ്തി­യുടെ അമ്പ് ­തൊ­ടുത്തു വിടാ­ത്ത­കാ­ല­മാ­കണം. ക്രിസ്തു­മസ്സ് ഒരു ഓര്‍മ്മ­പ്പെ­ടു­ത്താ­ലാണ് എളി­മ­യുടെ, സ്‌നേഹ­ത്തിന്റെ, മറ­വി­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍. തന്റെ സൃഷ്ടിയെ രക്ഷി­ക്കാന്‍ അവ­നോ­ടൊപ്പം സഞ്ച­രി­ക്കാന്‍ അനേകം നാള്‍ ദൈവം കണ്ട വലിയ സ്വപ്ന­ത്തിന്റെ പൂവ­ണി­യ­ലാണ് ക്രിസ്തു­മസ്സ്.

പുല്‍ക്കൂ­ടിന്റെ മുന്നില്‍ ചെന്നു നില്ക്കു­മ്പോള്‍ നിര­വധി ധ്യാന­ചി­ന്ത­കള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കു­ന്നു­ണ്ട്. വലിയ കൂടാ­ര­ങ്ങള്‍ക്ക് മുന്നില്‍ നാം പണി­യുന്ന ചെറിയ പുല്‍ക്കൂടു­കള്‍ നമ്മോടു പറ­യു­ന്നത് എളി­മ­യുടെ സുവി­ശേ­ഷ­മാ­ണ്, ചെറു­താ­ക­ലിന്റെ സന്ദേ­ശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒ­രി­ക്കലും പണി­യു­ന്നില്ല. പണി­ത­ാല്‍ അത് പുല്‍ക്കൂടും ആകു­ന്നി­ല്ല. പുല്‍ക്കൂടിന് പറ­യാ­നു­ള്ളത് നീ എന്നോളം ചെറു­താ­ക­ണ­മെ­ന്നാ­ണ് പറ്റുമോ നിന­ക്ക്?. പുല്‍ക്കൂ­ടിലെ നക്ഷത്രം പറ­യു­ന്നത് നീ നേരിന്റെ വഴി­യുടെ പ്രകാ­ശ­മാ­ക­ണം. സത്യ­ത്തിന്റെ പാത­യില്‍ നിന്റെ സഹോ­ദ­രനെ നയിച്ച് ദൈവ­ത്തില്‍ എത്തി­ക്കണം നീ.

പുല്‍ക്കൂ­ട്ടിലെ ജ്ഞാനി­കള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാ­നി­ക­ളാ­യി­രുന്നു അവ­രുടെ ജ്ഞാന ദൃഷ്ടി­യില്‍ അവര്‍ ദൈവത്തെ അന്വേ­ഷി­ച്ചത് ഹെറോ­ദോ­സിന്റെ കൊട്ടാ­ര­ത്തില്‍ ആയി­രു­ന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെ­ത്താനായില്ല അവ­രുടെ അന്വേ­ഷണം അനേകം പിഞ്ചു­കു­ഞ്ഞുങ്ങ­ളുടെ മര­ണ­ത്തില്‍ കലാ­ശി­ച്ചു. ഒടു­വില്‍ ദൈവ­ദൂ­തന്റെ അരു­ളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങി­യ­പ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനാ­യ­ത്. ജ്ഞാനി­കള്‍ നൽകുന്ന സന്ദേശം ഈ ലോക­ത്തിന്റെ ജ്ഞാനം ഒന്നു­മല്ല നീ അധി­കാ­ര­ത്തിന്റെ ലൗകീ­ക­സു­ഖ­ങ്ങ­ളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴി­തെറ്റും അതു­മല്ല നീ വലിയ അപ­കട­ത്തില്‍ ചെന്നു ചാടും.

ആട്ടി­ട­യ­ന്മാര്‍, വിദ്യാ­ഭ്യാസം ഒട്ടു­മി­ല്ലാത്ത സാധ­ര­ണ­ക്കാരായി­രു­ന്നു നാളെ­പറ്റി വ്യാകു­ല­പ്പെ­ടാ­ത്ത­വര്‍. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്‌ക­ള­ങ്കര്‍ ആക­നാണ് എന്നാലെ ദൈവ­ത്തിന്റെ മഹ­ത്വം ആദ്യം ദര്‍ശി­ക്കാന്‍ കഴി­യൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മി­പ്പി­ക്കു­ന്നത് മാല­ഖ­യോട് ഒരു വാക്കു­പോലും മറുത്ത് പറ­യാതെ ഇതാ കര്‍ത്താ­വിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവി­ക്കട്ടെ എന്നു പറഞ്ഞ് എളി­മ­യോടെ കര്‍ത്താ­വിന്റെ വച­ന­ത്തില്‍ വിശ്വ­സി­ച്ച­വള്‍ അതി­നാ­ലാണ് അവള്‍ക്ക് ക്രിസ്തു­വിന്റെ അമ്മ­യാ­കാന്‍ ഭാഗ്യം ലഭി­ച്ചത്.പുല്‍ക്കൂ­ട്ടിലെ അമ്മ­ത­രുന്ന സന്ദേശം നിങ്ങളും എളി­മ­യുടെ വാഹ­ക­രാ­ക­നാ­ണ്. യൗസേ­പ്പി­താ­വിന് പറ­യാ­നുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവ­ത്തിന്റെ അരു­ള­പാ­ടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവ­ച­ന­ങ്ങ­ളുടെ പിന്നാലെ പരക്കം പായേ­ണ്ട­വ­രല്ല നാം. സഹ­ന­ങ്ങ­ളില്‍ പ്രതി­സ­ന്ധി­ക­ളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാ­രിക്കണം. അവി­ടുന്ന് നിനക്ക് സത്യ­ങ്ങള്‍ വെളി­പ്പെ­ടു­ത്തി­തരും.

യൗസേപ്പും ജ്ഞാനി­കളും സ്വപ്നം കാണാന്‍ നമ്മെ പഠി­പ്പി­ക്കുന്നുണ്ട്. കന്യാ­ക­മ­റി­യത്തെ ഉപേ­ക്ഷി­ക്കാന്‍ തീരു­മാ­നിച്ച ജോസഫിനെയും, ഹെറോ­ദോ­സിന്റെ ഗൂഢ­ലോ­ച­ന­ക­ളില്‍ നിന്ന് വഴി­മാ­റി­ന­ട­ക്കാന്‍ ജ്ഞാനി­കളെയും പഠി­പ്പി­ച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ട­തു­കൊ­ണ്ടാണ്. മാല­ഖ­മാര്‍ക്ക് പറ­യാ­നു­ള്ളത് അസൂ­യ­യുടെ കൂപ്പു­ക­യ­ത്തില്‍ നിന്ന് അക­ന്നു­മാറി നിന്റെ നാവ് കൊണ്ട് സന്മ­നസ്സ് ഉള്ള­വര്‍ക്ക് സമാ­ധ­ന­ത്തിന്റെ ഗീതം ആശം­സി­ക്കണം. ക്രിസ്ത്യാനി സമ­ാധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രാ­ക­ണം. അങ്ങനെ അനേകം ചിന്ത­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരു­ന്നു. ഫലം ഏറെ­യുള്ള വൃക്ഷ­ത്തിനേ താഴ്ന്നു നില്ക്കാന്‍ പറ്റൂ . ഭൂമിക്ക് മിതേ കൃപ­ചെരിഞ്ഞ് ഫലം നല്കുന്ന വലിയ വട­വൃഷം കണക്കെ ക്രിസ്തു­വിന്റെ സ്‌നേഹം നമ്മെ പൊതിഞ്ഞു നില്ക്കു­ക­യാ­ണ്. പ്രകൃതിപോലും അനേകം കൊടു­ക്ക­ലിന്റെ പാഠ­ങ്ങള്‍ നമുക്ക് പകര്‍ന്നു നൽകു­ന്നു­ണ്ട്. പ്രതി­ഫലം അര്‍ഹി­ക്കാതെ നിര­വധി അനു­ഗ്ര­ഹ­ങ്ങള്‍ പ്രകൃതി നൽകു­ന്നു­ണ്ട് എന്നതു ധ്യാന­വി­ഷ­യ­മാ­ക്കേ­ണ്ട ­കാ­ര്യ­മാ­ണ്.

ക്രിസ്തു­മസ്സ് ഒരു മറ­വി­യുടെ ഒര്‍മ്മ­പ്പെ­ടു­ത്ത­ലാ­ണ്. അത് സ്‌നേഹ­മാ­ണ്. സ്‌നേഹി­ക്കു­ന്ന­വര്‍ക്കേ മറ­ക്കാന്‍ പറ്റൂ . പ്രപ­ഞ്ച­സൃ­ഷ്ടാ­വിനു ജനി­ക്കാന്‍ സ്വന്തം എന്നു പറ­യാന്‍ ഒരു കൂര­പോലും ഇല്ലാ­യി­രു­ന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാ­വിന്റെ സ്‌നേഹം. സ്വയം അവ­ഗണി­ക്കുക മനു­ഷ്യര്‍പോലും ഇഷ്ട­പ്പെ­ടാന്‍ ആഗ്ര­ഹി­ക്കാത്ത നിസ­ഹാ­യ­ത­യി­ലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്‌നേഹി­ച്ച­തു­കൊ­ണ്ടാണ് സ്വയം ചെറു­താ­യ­ത്. ശാന്ത­മായി ഒഴു­കു­ന്ന­പു­ഴ­പോലെ ശാന്ത­മായി ദൈവത്തെ അനു­ക­രി­ക്കാന്‍ എളി­മ­യുടെ വസ്ത്രം അണി­യാന്‍ സ്വയം ചെറു­താ­ക­ലിന്റെ അപ്പം കൊടു­ക്കാനും സ്വീക­രി­ക്കാനും മ­ഞ്ഞു­പെ­യ്യുന്ന ക്രിസ്തു­മസ്സ് രാവില്‍ ദൈവത്തിന്റെ അരു­ള­പാ­ടു­കളെ ശാന്ത­മായി സ്വപ്നം കാണാനും കഴി­യട്ടെ.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ബർമിങ്ഹാം : അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ബർമിങ്ഹാം സെഹിയോനിൽ ജനുവരി 4 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നയിക്കും .

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . രജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷൻ 4 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ സെഹിയോനിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ‌ മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077

യൂ കെ യൂറോപ്പ് ഭദ്രാസനത്തിൽ ശിശു സഹദെൻമ്മാരുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സ്വാൻസി ഹോളി ഇന്നസെന്റ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാൾ ഈ മാസം 26 , 26 ദിവസങ്ങളിൽ കൊണ്ടാടുന്ന വിവരം എല്ലാ വിശ്വാസികളെയും സസന്തോഷം അറിയിച്ചുകൊള്ളുന്നുയിരിക്കുന്ന സ്വാൻസി ഹോളി ഇന്നസെന്റ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാൾ ഈ മാസം 26 , 26 ദിവസങ്ങളിൽ കൊണ്ടാടുന്ന വിവരം എല്ലാ വിശ്വാസികളെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു

ദൈവസ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. “… തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാന്‍ 3:16) ഇതില്‍ കൂടുതല്‍ സ്നേഹിക്കാന്‍ എങ്ങനെയാണ് പറ്റുന്നത്. ദൈവം തനിക്ക് ഏറ്റം പ്രിയപ്പെട്ടതിനെ, ഏറ്റം പ്രിയപ്പെട്ടവനെ നമുക്കുവേണ്ടി നല്‍കിയ ദിനമാണ് ക്രിസ്മസ്. അതുകൊണ്ടാണ് ഇത് ദൈവസ്നേഹത്തിന്റെ ആഘോഷമായി മാറുന്നത്.

സ്നേഹത്തിന്റെ ഫലമായ ഈ ദാനത്തിനു പിന്നില്‍ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുണ്ട്. അത് നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറമിയ 29:11), പ്രവൃത്തിമൂലം തന്നില്‍ നിന്ന്‍ അകന്നുപോയ നമ്മെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍, തന്റെ സ്വന്തമാക്കി മാറ്റാന്‍, ദൈവമകനായി/ദൈവമകളായിതീര്‍ക്കാന്‍ ഉള്ള പദ്ധതി. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കള്‍ എന്ന്‍ നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാനുതാനും” (1 യോഹന്നാന്‍ 3:1).

ഈശോ തന്റെ പരസ്യജീവിത കാലത്ത് പ്രഘോഷിച്ചതൊക്കെയും അപ്പന്റെ ഈ സ്നേഹത്തെക്കുറിച്ചാണ്. ഉപേക്ഷിച്ചുപോയ മകനെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പന്‍ ഈ സ്നേഹത്തിന്റെ പ്രതീകമല്ലേ? നഷ്ടപ്പെട്ടുപോയ ഒരൊറ്റ ആടിനെയും തേടി കുന്നും മലയും കയറി ഇറങ്ങുന്ന ഇടയന്‍ ഈ സ്നേഹത്തിന്റെ അടയാളമല്ലേ? തേടി നടക്കുന്ന ജനത്തെക്കണ്ട് അനുകമ്പതോന്നുന്ന അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു വിളമ്പിക്കൊടുത്ത് വിശപ്പകറ്റുന്ന ഗുരു കാണിച്ചത് സ്നേഹത്തിന്റെ മാതൃകയല്ലേ? ഒടുവില്‍ കുരിശില്‍ സ്വയം നൽകിക്കൊണ്ട് സ്നേഹത്തിന് ഇതിനപ്പുറം ഒരു അര്‍ഥം ഇല്ലാ എന്ന് അവന്‍ കാണിച്ചു തന്നു.
ഇങ്ങനെ സ്വീകരിക്കാന്‍ ഉള്ളത് എന്നതിനേക്കാള്‍ നല്‍കാനുള്ളതാണ് സ്നേഹം എന്ന് ദൈവം നമ്മെ പഠിപ്പിച്ചു തുടങ്ങിയ ദിവസമാണ് ക്രിസ്മസ്.

തന്റെ ഏക പുത്രനെ നമുക്ക് നല്‍കിക്കൊണ്ട് സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തെ ഈ ക്രിസ്മസ് നാളുകളില്‍ നമുക്ക് ആഘോഷിക്കാം. കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, പൊതുഇടങ്ങളില്‍ ഒക്കെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സ്നേഹം കൊടുക്കുന്നവരായി നമുക്ക് മാറാം. മറ്റുള്ളവര്‍ക്ക് നാം ചെയ്യുന്ന ഓരോ ചെറിയ നന്മയും ഈ ദൈവസ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. അതുകൊണ്ട് ക്രിസ്മസ്ന്റെ 25 ദിനങ്ങളെ നന്മപ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അങ്ങനെ ഇത് ദൈവസ്നേഹത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇടയാകട്ടെ.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

ഫാ. സ്കറിയ പറപ്പള്ളിൽ

വികാരി, സെന്റ് ആന്റണീസ് ചർച്ച്, തിരുവല്ല,മുത്തൂർ

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വർഷത്തിന്റെ സമാപന സമ്മേളത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ഡയറക്ടർ റെവ . ഡോ . വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്ന യുവജന സമ്മേളനത്തിൽ അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാർ വൈദികൻ റെവ.ഫാ, കെവിൻ മുണ്ടക്കൽ മുഖ്യാഥിതി യായി പങ്കെടുക്കും .

ഡിസംബർ 28 ന് ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കൂട്ടമായി എത്തുവാനുള്ള തയ്യാറെടുപ്പുകളിൽ ആണ് . കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്ത യുവജന വർഷം രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു . സീറോ മലബാർ സഭയുടെ യുവജന സംഘടനനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും . യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത് .

ഹെയർഫീൽഡ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ,ലണ്ടൻ റീജണൽ കോർഡിനേറ്ററും, ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന നൈറ്റ് വിജിൽ ഹെയർഫീൽഡിൽ ഡിസംബർ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ഈ ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്.

യു കെ യിലെ ആല്മീയ-അജപാലന ശുശ്രുഷകൾ നിറുത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ, ലേഡി ക്വീൻ ഓഫ് റോസരി മിഷൻ ഡയറക്ടർ എന്ന നിലയിൽ ഹെയർ ഫീൽഡിൽ നടത്തുന്ന ഈ സമാപന ശുശ്രുഷയിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകർമ്മങ്ങളിൽ വിശുദ്ധ കുർബ്ബാനയും, വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുപ്പിറവി തിരുന്നാളിന് ആമുഖമായി നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ നൈറ്റ് വിജിൽ ശുശ്രുഷകൾ ആല്മീയമായും മാനസ്സികമായും ഒരുങ്ങുവാനും, ദൈവീക കൃപകൾ സ്വീകരിക്കുവാനും ഉതകുന്ന അനുഗ്രഹദായകമായ ഈ അവസരം ഉപയോഗിക്കുവാൻ എല്ലാവരോടും സസ്നേഹം അഭ്യർത്ഥിക്കുന്നു.

കുട്ടികൾക്ക് മതബോധന പരിശീലനവും തത്സമയം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം: St Pauls church ,2 Merele Avenue. UB9 6DG.

ഡബ്ലിൻ : റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറൻസിൽ യുവജനതയെ ക്രിസ്തുമാർഗത്തിലേക്ക് നയിക്കുന്ന അഗ്നിച്ചിറകുകൾ വിരിയിക്കാൻ അഭിഷേകാഗ്നി ടീം പ്രാർത്ഥനയും ഉപവാസവുമായി അവസാനഘട്ട ഒരുക്കത്തിലാണ്. യൂറോപ്പിലെങ്ങും വൻ പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നുവരുന്നു . അയർലന്റിലുടനീളം പ്രത്യേക മരിയൻ പ്രദക്ഷിണവും
മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞവും വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ ഇതിനോടകം പൂർത്തിയായി . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ് ഡിസംബർ 27 മുതൽ 30 വരെ നടക്കുക .

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.

അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ വിവിധ ശുശ്രൂഷകളിൽ കാർമ്മികരാവുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.

യുവജനതയുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ഉൾപ്പെടുന്ന കോൺഫറസിന്റെ ബുക്കിങ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ യുവജന ശുശ്രൂഷകരായ
ഫാ.ഷൈജു നടുവത്താനിയിൽ, ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത്അ കോൺഫറൻസിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവതീയുവാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

ഗ്രെയ്റ്റ് യാർമൗത് (Great Yarmouth) ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഐസിലേ ഹിന്ദുക്ഷേത്രത്തിൽ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച്, ആറ്റിൽബ്രറോ എന്നീ സ്ഥലങ്ങളിൽ നിന്നും സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പെടെ നൂറില്‍ പരം പേര്‍ പൂജയില്‍ പങ്കെടുത്തു.

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭജന ഭക്തര്‍ക്ക് പ്രതേക അനുഭവമായിരുന്നു. പടിപൂജ, വിളക്ക് പൂജ, അര്‍ച്ചന എന്നീ ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നടത്തി. പൂജക്ക് ശേഷം പ്രസാദം, അപ്പം, അരവണ വിതരണവും ഉണ്ടായിരുന്നു. ശബരിമലയിലെ പോലുള്ള ഭക്തി സാന്ദ്രമായ ഒരു അനുഭവം ഉളവാക്കി എന്ന് പങ്കെടുത്ത വിശ്വാസികൾ പങ്കുവെച്ചു.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved