Spiritual

ബെക്സ്-ഹിൽ ഓൺ സീ: ഈസ്റ്റ് സസെക്‌സിലെ ലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ മിഷന് തുടക്കം കുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാതിർത്തിയിൽ വരുന്നതും സൗത്താംപ്ടൺ സീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റൻ, ബെക്സ്-ഹിൽ ഓൺ സീ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷം, ഹേസ്റ്റിംഗ്‌സ് എന്ന കുർബാന സെന്ററുകൾ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റിൽ കോമൺ സെൻറ്. മാർത്താസ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെൻറ് തോമസ്‌ മൂർ മിഷൻ, നിത്യസഹായമാതാവിൻറെ തിരുനാൾ ദിനമായ ജൂൺ 27 ഞായറാഴ്ച വിശ്വാസികൾക്ക് സമർപ്പിച്ചു. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മിഷൻ സെന്ററിന്റെ ഉദഘാടനം നിർവഹിച്ചു..

ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മിഷന്റെ ഉദഘാടനവും നടത്തപ്പെട്ടു. തുടർന്ന് മിഷൻ വെബ് സൈറ്റ് . യൂട്യൂബ് ,ഫെയ്‌സ്ബുക്ക് തുടങ്ങിയ പേജുകളും ആരംഭിക്കുകയുണ്ടായി വി.കുർബാനയിൽ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അന്ത്യംകുളം എം.സി.ബി.എസ്, പിതാവിൻറെ സെക്രട്ടറി റവ ഫാ ജോ മൂലശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു . മിഷന്റെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളിലും നിന്ന് വിശ്വാസികൾ പങ്കെടുത്തു.

അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ റിച്ചാർഡ് മോത്ത്, സെൻറ് മാർത്താസ് പള്ളി വികാരി റവ.ഫാ സെമൺ ഡ്രേയുടേയും പ്രാർത്ഥനാശംസകളും ഉണ്ടായിരുന്നു. മുൻകാല വികാരിമാരായ സേവനം ചെയ്തു കൊണ്ടിരുന്ന റവ.ഫാ.ജോൺ മേനാംകരി, റവ. ഫാ. ടെബിൻ പുത്തൻപുരക്കൽ, ഫാ.ജോയി ആലപ്പാട്ട്, റവ ഫാ. ജോർജ് കല്ലൂക്കാരൻ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു. മിഷൻ ഡയറക്ടർ റവ.ഫാ ജോസ് അന്ത്യാകുളം എം.സി.ബി.എസ് എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ബിനോയി തോമസ് മിഷൻ ചരിത്രം അവതരിപ്പിക്കുകയും തോമസ് പോൾ എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ ഇടവക ദേവാലയമായ ലിവർപൂളിലെ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ഭക്തി നിർഭരമായി ആഘോഷിക്കും. തിരുനാളിനു തുടക്കം കുറിച്ച് കൊണ്ട് ഇന്ന് രാവിലെ പത്തുമണിക്ക് കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തൻപുരക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും, തുടർന്ന് പന്ത്രണ്ടു മണിക്ക് രണ്ടാമത്തെ വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്, വൈകുന്നേരം അഞ്ചുമണിക്ക് ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടുത്തുന്ന തിരുനാൾ ആഘോഷപരിപാടികളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെയും ,വിശുദ്ധ തോമാശ്ലീഹായുടെയും മാധ്യസ്ഥം പ്രാർത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാരായ ആന്റണി മടുക്കക്കുഴി, വർഗീസ് ആലുക്ക, അനിൽ ജോസഫ് എന്നിവർ അറിയിച്ചു.

ബിനോയ് എം. ജെ.

അധരം കൊണ്ട് ഈശ്വരനെ സ്തുതിച്ചിട്ട് കാര്യമില്ല. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുവിൻ. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നത് എങ്ങനെയാണെന്ന് ഭക്തിയോഗം നമുക്ക് കാണിച്ചു തരുന്നു. ഇത് ഒരുതരം സാധനയാണ്; ജീവിതശൈലിയാണ്; യോഗ പദ്ധതിയാണ്. സ്വാഭാവികമായും മനുഷ്യന്റെ സാധാരണ ജീവിതശൈലി ഈശ്വരോന്മുഖമല്ല. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരുപക്ഷെ ഒരു ശിശുവിന്റെ നൈസർഗ്ഗികമായ ജീവിതശൈലി ഈശ്വരോന്മുഖമായിരിക്കാം. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശിശുവിനെ ശൈശവത്തിൽ തന്നെ നാം തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയും കാണിച്ചുകൊടുത്ത് അനുകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇപ്രകാരം ശിശുക്കൾ തെറ്റായ മനോഭാവങ്ങൾ ആർജ്ജിച്ചെടുക്കുകയും പിന്നീടത് തിരുത്തുന്നത് ഏറ്റവുമധികം ദുഷ്കരം ആവുകയും ചെയ്യുന്നു. ആയതിനാൽ യോഗ പദ്ധതികൾ കൃത്രിമം എന്ന് തോന്നാം, എന്നാൽ വാസ്തവത്തിൽ അവ അങ്ങനെയല്ല.

മനുഷ്യൻ എല്ലായിടത്തും എന്തിനെയോ തേടുന്നു; എന്തിനെയൊക്കെയോ അന്വേഷിക്കുന്നു. താൻ ഈശ്വരനെയാണ് അന്വേഷിക്കുന്നത് എന്ന് അവൻ അറിയുന്നില്ല. പണത്തിന്റെ പിറകെ, അധികാരത്തിന്റെ പിറകെ, ഒരു സുന്ദര വസ്തുവിന്റെ അല്ലെങ്കിൽ സുന്ദര വ്യക്തിത്വത്തിന്റെ പുറകെ അവർ സദാ ഓടിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ അവൻ ലൗകികവും ഭൗതികവുമായ വസ്തുക്കളുടെ പിറകെയാണ് ഓടുന്നത്. സത്യമായും ലൗകീക വസ്തുക്കൾക്ക് മനുഷ്യനെ അവയിലേക്കടുപ്പിക്കാനുള്ള കഴിവില്ല. ലൗകിക വസ്തുക്കളിലൂടെ മനുഷ്യനെ ആകർഷിക്കുന്നത് അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈശ്വരനാണ്. നിങ്ങൾക്കെന്തു തോന്നുന്നു, ഒരു സുന്ദര മുഖത്തിന് പുറകെ നിങ്ങൾ ആകർഷിക്കപ്പെടുന്നത് അതിലെ പഞ്ചഭൂതങ്ങളുടെ സൗന്ദര്യം മൂലമാണോ? തീർച്ചയായും അല്ല. ആ മുഖത്തിന് പിറകിൽ ഈശ്വരൻ തന്നെ മറഞ്ഞിരിക്കുന്നു. ഈശ്വരൻ ഒരു കാന്തം പോലെ സകലതിനെയും അതിലേക്ക് ആകർഷിക്കുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന പ്രക്രിയയാണ് ഭക്തിയോഗം.

ഭക്തിയോഗത്തിൽ നിങ്ങളുടെ സ്വാഭാവികമായ ജീവിതാന്വേഷണത്തെ ഉപേക്ഷിക്കുവാനോ അടിച്ചമർത്തുവാനോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവയെ രൂപാന്തരപ്പെടുത്തുവാൻ മാത്രം ആവശ്യപ്പെടുന്നു. നിങ്ങൾ ലൗകിക വസ്തുക്കളുടെ പിറകെ അന്ധമായി ഓടുമ്പോൾ നിങ്ങളുടെ ജീവിതം വഴി പിഴച്ചു പോകുന്നു. അവയിലൂടെ അവതരിക്കുന്ന ഈശ്വരനെയാണ്, അന്വേഷിക്കുന്നത്, എന്ന തിരിച്ചറിവിലൂടെ ആണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ, വേഗത്തിൽ നിങ്ങൾ ലക്ഷ്യത്തിലെത്തും. പരമാനന്ദത്തിലെത്തും.

ആയതിനാൽ നമ്മുടെ മനോഭാവത്തിൽ അല്പം മാറ്റങ്ങൾ വരുത്താം. നമ്മൾ അന്വേഷിക്കുന്നത് അദൃശ്യനായ ഈശ്വരനെ അല്ല മറിച്ച് ഈ പ്രപഞ്ചത്തിലൂടെയും മനുഷ്യ ജീവിതത്തിലൂടെയും അവതരിക്കുന്ന ദൃശ്യനായ ഈശ്വരനെയാണ്. അപ്പോൾ നമ്മുടെ ഓരോ കർമ്മവും ഒരീശ്വരാന്വേഷണമാണ്; ഒരു പ്രാർത്ഥനയാണ്. നാം എവിടെയെങ്കിലും ആനന്ദം കണ്ടെത്തുന്നു ണ്ടെങ്കിൽ അവിടെ തീർച്ചയായും ഈശ്വരനുണ്ട്. ഭക്തിയും വിനോദവും രണ്ട് കാര്യങ്ങളല്ല. മറിച്ച് അവ ഒന്ന് തന്നെയാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ ആദ്ധ്യാത്മിക ജീവികളാകുന്നു. ഒരുനാൾ നിങ്ങൾ നാനാത്വത്തിലെ ഏകത്വം ദർശിക്കും. അന്ന് നിങ്ങൾ ഈശ്വരനിൽ എത്തും. അപ്രകാരം നിങ്ങൾ സദാ ഈശ്വരനെ ആരാധിക്കുന്നു. അധരം കൊണ്ടല്ല, ഹൃദയം കൊണ്ട്. അവിടെ കപടത ഒട്ടും തന്നെയില്ല. നിങ്ങൾ യഥാർത്ഥ ഭക്തൻ ആകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സ്പ്പിരിച്ച്വല്‍ ഡെസ്‌ക്.
നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് വിളിക്കപ്പെട്ടതിന്റെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മ ദിനം. വിശ്വാസത്തിന്റെ കാവലാളായി നിന്ന് ജീവനും അധികാരവും ത്യജിച്ചുകൊണ്ട് സുവിശേഷത്തിനും ദൈവീകതയ്ക്കും വിശ്വാസത്തിനും സമുദായത്തിനും വേണ്ടി ജീവിതം കൊടുത്ത ആചാര്യനായ മാണിക്കത്തനാേേരപ്പോലുള്ള വ്യക്തികള്‍ വെട്ടിയ വഴിയിലൂടെ, അതിന്റെ ഓരത്തുകൂടിയെങ്കിലും പോകാന്‍ യോഗ്യതയില്ലാത്തവരായ ഞങ്ങള്‍ ഇന്ന് ഈ സഭയേയും സമുദായത്തെയും നയിക്കുമ്പോള്‍, മണിക്കത്തനാരെ, നിന്റെ ആദര്‍ശ ധീരത കൈ മുതലായി കടുക് മണിയുടെ അളവിലെങ്കിലും ഈ സമൂഹത്തെ നയിക്കുവാന്‍ വേണ്ട വിശ്വാസത്തിന്റെ സമുദായ സ്‌നേഹത്തിന്റെ ഇച്ഛാശക്തി വൈദീകരായ ഞങ്ങള്‍ക്കും കുറവിലങ്ങാട്ടെ അല്‍മായ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും ഉണ്ടാകുവാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ഇന്നേ ദിവസം നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ യാചിക്കുന്നു. വന്ദ്യ ഗുരോ..! പ്രാര്‍ത്ഥനാപൂര്‍വ്വകമായി നിന്റെ ശ്രദ്ധാജ്ഞലിയില്‍ നിനക്ക് പ്രണാമം.

നെറ്റി വിയര്‍ത്തിട്ട് ഭക്ഷണം കഴിക്കണം.
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ്മ ദിവസം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , സോജി ബിജോ എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/J4OdP2iALazEf17H2UFTSl

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട്, ദൈവിക സംരക്ഷണത്തിൽ, യേശു മാർഗത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിന മലയാള ധ്യാനം ജൂൺ 19 ന് നാളെ ശനിയാഴ്ച്ച, ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും.

ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക്‌ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .

പങ്കെടുക്കാനാഗ്രഹിക്കുന്നവർ afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ;

സാറാമ്മ 07838 942077.
മെൽവിൻ 07546112573.

ലോകത്തോട് നവോത്ഥാനം അരുളിയ മഹാപുരുഷന്റെ പിറവിദിനത്തിൽ സേവനം യു കെ നടത്തി വരുന്ന ചതയദിന പ്രാർത്ഥനായജ്ഞം മിഥുന മാസത്തിലെ ചതയദിനമായ ജൂൺ 29 ന് വൈകുന്നേരം 5:30 മുതൽ സൂംമിലൂടെ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറും , സൈക്കാർട്ടിസ്റ്റും , കൗൺസിലിംഗ് വിദഗ്ദ്ധനും, എഴുത്തുകാരനും, ആയ ഡോ. എൻ ജെ ബിനോയിയുടെ മുഖ്യ പ്രഭാഷണത്തോടു കൂടി നടക്കും. പ്രാർത്ഥനയ്ക്കു സേവനം യുകെയുടെ മുൻ കൺവീനർ ശ്രീ സാജൻ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

പ്രാർത്ഥന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അമൂല്യ ഘടകമാണ്, അതിലൂടെ ഭൗതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു. ഇന്ന് സംഘർഷ പൂരിതമായ മനസുകൾ സമൂഹത്തിലാകമാനം ആശങ്കയും വിദ്വേഷവും പടർത്തുകയാണ് . ഒരു നേരിയ തീപ്പൊരി പതിച്ചാൽ ആളിക്കത്തുന്ന മാനസിക തലത്തിലേക്ക് വ്യക്തികളും സമൂഹവും പരിവർത്തനപ്പെട്ടിരിക്കുന്നു. മാനസിക സമ്മർദം മാനവരാശിയെ ആകമാനം അലട്ടുന്നു എന്നുള്ളതിൽ സംശയമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കിനിടയിൽ മനഃശാന്തി ലഭിക്കുവാനും, ഗുരുവിനെ അറിയുവാനും, ഈശ്വരന്റെ സാന്നിധ്യം ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളിൽ മനസിലാക്കുവാനും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പരകൾ ആണ് ഓരോ ചതയദിനത്തിലും സേവനം യുകെ സംഘടിപ്പിച്ചിരിക്കുന്നത്.

യുകെ യിലെ അറിയപ്പെടുന്ന ഭജൻസ് ഗായകൻ ശ്രീ സദാനന്ദൻ ദിവാകരനും സേവനം യുകെ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ സജീഷ് ദാമോദരന്റെയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രാർത്ഥന യജ്ഞത്തിൽ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുരു ഭക്തർ ആണ് പ്രാർത്ഥനയിൽ പങ്കെടുത്തു വരുന്നത്. ബഹുമാന്യനായ ഡോക്ടറുടെ വാക്കുകൾ ശ്രവിക്കുവാനും ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേരുവാനും എല്ലാ ഗുരു വിശ്വസികളെയും സ്നേഹാദരവുകളോടെ ക്ഷണിക്കുകയാണ്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09
Meeting ID: 327 255 9245
Passcode: Sevanamuk

ബിനോയ് എം. ജെ.

താരതമ്യേന ലളിതവും, സങ്കീർണതകൾ കുറഞ്ഞതും ,ഫലപ്രദവുമായ ഒരു യോഗ പദ്ധതിയാണ് കർമ്മയോഗം. ഇത് കർമ്മത്തിൽ അധിഷ്ഠിതമാണ്. കർമ്മം ചെയ്യാത്തവരായി ആരും തന്നെ ഈ ലോകത്തിൽ ഇല്ല. അതിനാൽ തന്നെ ആർക്കും ഈ കർമ്മയോഗം പരിശീലിക്കാവുന്നതാണ്. മാത്രവുമല്ല മറ്റു യോഗകൾ ചെയ്യുവാൻ കർമ്മ മണ്ഡലത്തിൽ നിന്നും കുറെയൊക്കെ വിരമിക്കേണ്ടിയിരിക്കുന്നു . എന്നാൽ കർമ്മയോഗം ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ ചെയ്ത് പോരുന്ന കർമ്മങ്ങളും ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങളും തുടരാമെന്ന് മാത്രമല്ല കൂടുതൽ അർത്ഥവ്യത്തായ കർമ്മങ്ങൾ ഭാവിയിലേക്ക് പദ്ധതിയിടുവാനും കഴിയുന്നു.

നാം ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ ലക്ഷ്യം വയ്ക്കുന്നത് സ്വാർത്ഥപരമായ നേട്ടങ്ങളിലേക്ക് ആണെന്ന് കാണാം. ഇതിനെ “സ്വാർത്ഥ കർമ്മം” എന്നാണ് ഭാരതീയ തത്വചിന്തയിൽ വിളിക്കുന്നത്. എന്നാൽ മറ്റൊരു രീതിയിൽ, സ്വാർത്ഥത കൂടാതെയും നമുക്ക് കർമ്മം ചെയ്യുവാൻ കഴിയും. മറ്റുള്ളവർക്ക് വേണ്ടിയും ലോകത്തിനുവേണ്ടിയും കർമ്മം ചെയ്യുക. അതിനു പ്രതിഫലമായി, മാനസികമായ പ്രതിഫലങ്ങൾ ഒന്നുംതന്നെ സ്വീകരിക്കാതിരിക്കുക. അപ്പോൾ നിങ്ങൾ കർമ്മയോഗി ആകുന്നു.

കർമ്മ യോഗത്തിൽ ഇപ്രകാരം പറയുന്നു “കർമ്മം ചെയ്യുവാനുള്ള അവകാശമേ നമുക്ക് ഉള്ളൂ ,പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുവാനുള്ള അവകാശമില്ല.” ഇവിടെ പ്രതിഫലം കൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായ പ്രതിഫലം അല്ല. മറിച്ച് മാനസികമായ പ്രതിഫലമാണ്. പേര്, പ്രശസ്തി, സ്നേഹം, ബഹുമാനം ഇവയെ ലക്ഷ്യമാക്കി കർമ്മം ചെയ്യുമ്പോൾ നാം സ്വാർത്ഥതയെ പാലൂട്ടി വളർത്തുന്നു. സ്വാർത്ഥ കർമ്മം ദാസ്യ കർമ്മം. അവയെ ത്യജിച്ചു കൊണ്ട് കർമ്മം ചെയ്യുമ്പോൾ നിങ്ങൾ യജമാനനെ പോലെ കർമ്മം ചെയ്യുന്നു.നിങ്ങൾ നിഷ്കാമകർമ്മം ചെയ്യുന്നു.

ശ്രീ കൃഷ്ണനും, ശ്രീ ബുദ്ധനും, ശ്രീ യേശുവും ഏറെ കുറെയൊക്കെ കർമ്മയോഗം ഉപദേശിക്കുന്നു .ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും കർമ്മയോഗം ഉപദേശിക്കുന്നു. സ്വാർത്ഥതാ പരിത്യാഗം ആണ് ഇവയുടെയെല്ലാം മുഖമുദ്ര. സ്വാർത്ഥതയാണ് ദുഃഖം. ഈ ലോകത്തിലേക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം കാര്യം നോക്കുകയാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി കർമ്മം ചെയ്യുന്നത് ആനന്ദമാണ് . തനിക്ക് വേണ്ടി ചെയ്യപ്പെടുന്ന കർമ്മം അല്ലെങ്കിൽ പ്രതിഫലത്തെ ലക്ഷ്യംവെച്ച് കൊണ്ട് ചെയ്യുന്ന കർമ്മം ദുഃഖമാണ്. കർമ്മം ചെയ്യുക; പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക.

ത്യജിച്ചുകൊണ്ട് ഭുജിക്കുക എന്ന് ഉപനിഷത്തിൽ പറയുന്നു. (ഈശോപനിഷത്ത്) കർമ്മം ചെയ്യുക ഒരുതരം ഭുജിക്കലാണ്. അതിൽ ആനന്ദം ഉണ്ട്. പ്രതിഫലം ത്യജിക്കുക -അതിലും ആനന്ദമുണ്ട്. അതിനാൽ ലോകത്ത് നിന്നോ കർമ്മത്തിൽ നിന്നോ ഓടിയകലുവാൻ കർമ്മയോഗം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് ,ഈ ലോകത്ത് നിന്നുകൊണ്ടുതന്നെ, കർമ്മങ്ങളിൽ എല്ലാം മുഴുകി കൊണ്ട് തന്നെ നിങ്ങൾക്ക് ഈശ്വരഭജനം ചെയ്യാനാകും. അതാകുന്നു ഏറ്റവും മഹത്തായ കാര്യം. ഈ ലോകത്തിനു വേണ്ടി മാത്രം ജീവിക്കുക. ഈ ലോകത്തിൻറെ യജമാനൻ ആകുക. പരോപകാരം ജീവിത വ്രതമാക്കുക. ബുദ്ധിശക്തിയെ പരിത്യജിച്ചും പരോപകാരം ചെയ്യുക. അപ്പോൾ നിങ്ങൾ ഈ ചെറിയ ശരീരമോ വ്യക്തിത്വമോ അല്ല, അതിലും വലിയ മറ്റെന്തോ ആണെന്ന ബോധ്യം നിങ്ങളിൽ ഉറയ്ക്കും .നിങ്ങൾ ഈശ്വരൻ ആയി മാറും.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സുന്ദരമായ പ്രബോധനം. ലോകം ഇന്നു വരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള അസന്നിക്തമായ, പ്രാവര്‍ത്തികമാക്കാന്‍ ഇത് സാധ്യമാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് ആദ്യമേ തോന്നുന്ന ഒരു പ്രമേയം.
ശത്രുവിനെ സ്‌നേഹിക്കുക.

ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഈശോയുടെ തിരുഹൃദയത്തിന്റെ അനന്ത സ്നേഹം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ , ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ.റാഫേൽ തട്ടിൽ ,റവ.ഫാ.ഗ്ലാഡ്‌സൺ ഡെബ്രെ OST എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ജൂൺ 12 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

RECENT POSTS
Copyright © . All rights reserved