Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ 2018 ഫെബ്രുവരിയില്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ രൂപീകൃതമായ ലെസ്റ്റര്‍ സിറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 30ന് മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. വിമെന്‍സ് ഫോറം യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപതാ, റീജിയണല്‍ എക്‌സിക്യൂട്ടീവ്‌സ് പങ്കെടുക്കുന്നു.

രണ്ട് മണിക്ക് ബൈബിള്‍ ക്വിസ് മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കുന്നു. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ റെജി പോള്‍ജി നേതൃത്വം നല്‍കുന്നതായിരിക്കും. വിജ്ഞാനപ്രദമായ സെമിനാറും വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും. എല്ലാ യൂണിറ്റ് അംഗങ്ങളേയും പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മിനി ആന്റോയും സെക്രട്ടറി വിന്‍സി ജേക്കബും അറിയിച്ചു.

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ങം കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ത്രിദിന ധ്യാനം നടത്തുന്നു. മാര്‍ച്ച് 22, 23, 24 തീയതികളിലായി (വെള്ളി,ശനി,ഞായര്‍) ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് ഫിലിഫ് ഹൊവാര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത ധ്യാന ഗുരുവും, പുതുപ്പാടി ധ്യാന കേന്ദ്രത്തിന്റെ ആദ്യകാല ഡയറക്ടറും ഇപ്പോള്‍ അങ്കമാലി വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യാള്‍ കൗണ്‍സിലറും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വിസിയാണ് കേംബ്രിഡ്ജില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്.

തിരുവചന ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും, വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹീതമാകുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ഫിലിഫ് പന്തമാക്കല്‍ ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

കേംബ്രിഡ്ജ് മിഷന്റെ പരിധിയില്‍ വരുന്ന പാപ് വര്‍ത്ത്,ഹണ്ടിങ്ടണ്‍, ഹാവര്‍ഹില്‍, കേംബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹമാണ് മുഖ്യമായും കേംബ്രിഡ്ജിലെ ത്രിദിന ധ്യാനത്തില്‍ പങ്കു ചേരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഫിലിഫ് പന്തമാക്കല്‍: 07713139350

ധ്യാന സമയ ക്രമം.
മാര്‍ച്ച് 22 വെള്ളി -10:00-16 :00
9 ശനി -10.00-16:00
10 ഞായര്‍ -14:00-19:00

പള്ളിയുടെ വിലാസം:
St. Philip Howard Catholic Church,
33 Walpole Road, CB1 3TH

സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ ‘ജീസസ് മീറ്റ്’ മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ മഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് കരുണക്കൊന്തയോടെ സമാപിക്കുന്ന ശുശ്രുഷകള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പുകാലത്ത് കൂടുതലായ ആത്മീയ സമ്പന്നത കൈവരിക്കുന്നതിനുള്ള അവസരമാണ് ‘ജീസസ് മീറ്റ്’ പ്രദാനം ചെയ്യുക.

ദിവ്യകാരുണ്യ സമക്ഷം വ്യക്തിപരമായ അര്‍ച്ചനകള്‍ അര്‍പ്പിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത്തിനും, വിശുദ്ധ കുര്‍ബ്ബാനയിലൂടെ നിത്യ ജീവന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യയ്സ്ഥനായ വി. യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം യാചിക്കുവാനും ഏറെ അനുഗ്രഹദായകമാവുന്ന തിരുക്കര്‍മ്മങ്ങളിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രിന്‍സണ്‍ പാലാട്ടി: 07429053226
ബെന്നി ജോസഫ്: 07897308096

ബെര്‍മിങ്ഹാം: ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധ തലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗിക വശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബെര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക.

ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ്: 07388 326563

വിലാസം
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

ഫാ. ഹാപ്പി ജേക്കബ്.

നാട്ടിന്‍പുറം നന്മകളാള്‍ സമൃദ്ധം എന്ന ചൊല്ല് ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്നതാണ്. അതിന്റെ പൂര്‍ണത ജീവിതത്തല്‍ നേരിട്ടും അുഭവിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാലത്ത് ഇതൊരു പഴഞ്ചൊല്ല് മാത്രമായി മാറിയോ എന്നൊരു സംശയം. ജീവിക്കുന്ന കാലം കഷ്ടതയും പ്രയാസവും, ഭാവി സുരക്ഷിത കാലവും, പിറകോട്ട് നോക്കി നന്മയുടെ കാലവും നാം അയവിറക്കുന്നത് സ്വഭാവികമാണ്. പിന്നിട്ടുപോയ നമ്മെ ഇന്നും നമ്മുടെ കാലത്തിലും നാം കൊണ്ടുവരികയല്ലാതെ ഒര്‍മ്മ മാത്രമായി നിലനിര്‍ത്തിയിട്ട് എന്ത് പ്രയോജനം.

നാട്ടിന്‍പുറം അതിന്റെ നന്മകള്‍ എന്താണ്. ഏവരും പരസ്പരം അറിയുന്നവരും ഒരു കുടുംബം പോലെ കഴിയുന്നവരുമാണ്. രാഷ്ട്രീയവും ജാതി വരമ്പുകളും ഒന്നും അവരുടെ ഇടയില്‍ മതിലായി മാറുന്നില്ല. ഒരു വീടിന്റെ ആവശ്യം നാടിന്റെ ആവശ്യം തന്നെയാണ്. പ്രകൃതിയുടെ അനുഗ്രഹമായാലും ദുരന്തമായാലും ഒരേപോലെ ഉള്‍ക്കൊണ്ടേ മതിയാവുകയുള്ളു. സ്‌നേഹവും സാഹോദര്യവും പങ്കുവെയ്ക്കലും ദിവസേനയുള്ള അനുഭവങ്ങളാണ് അതല്ലാതെ പ്രത്യേകം നാളും ദിനവും ഒന്നും വേണ്ട. ഒരു മഴക്ക് അലിഞ്ഞുപോകുന്ന മണ്‍തിട്ടകള്‍ മാത്രമാണ് അവരുടെ ഇടയിലുള്ള വേര്‍തിരിവ്.

എന്നാല്‍ നാഗരിക ജീവതം അങ്ങനെയല്ല. വേര്‍തിരിവും മതില്‍കെട്ടും എവിടെയും കാണാം. പരസ്പരം ആരെയും അറിയുന്നില്ല. ആരുടെയും അവസ്ഥകളില്‍ മനസ്സലിവുമില്ല. പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും വെല്ലുവിളിക്കുന്ന മനസുകള്‍ അതിന്റെ പ്രത്യേകത തന്നെയാണ്.

ഈ വ്യത്യാസം ആത്മീയ തലങ്ങളില്‍ നാം കാണേണ്ടിയിരിക്കുന്നു. വി. ലൂക്കോസിന്റെ സൂവിശേഷം 2-ാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍. തളര്‍വാദ ഗോരം ബാധിച്ച ഒരു മനുഷ്യനെ കര്‍ത്താവ് സൗഖ്യമാക്കുന്ന വായനാ ഭാഗം. ഈ ഭാഗം നാം വായിക്കുമ്പോള്‍ സൗഖ്യം കര്‍ത്താവിന്റെ ദാനം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ബലഹീനതയുടെ നടുവിലാണ് ഇവന്‍ കഴിഞ്ഞിരുന്നത്. കര്‍ത്താവിന്റെ അടുത്ത് പോകുവാന്‍ യാതൊരു തലത്തിലും അവന് കഴിയുമായിരുന്നില്ല. എന്നാല്‍ അവന്റെ സ്‌നേഹിതരായ നാലുപേര്‍ അവന്റെ കുറവുകള്‍ അവരിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അവനെ താങ്ങിയെടുത്ത് കര്‍ത്താവ് ഇരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയും പ്രതികൂലതകള്‍ തന്നെയാണ്. ജന ബാഹുല്യത നിമിത്തം അവര്‍ക്ക് കര്‍ത്താവിന്റെ അടുത്തേക്ക് വരുവാന്‍ കഴിഞ്ഞില്ല. പിന്മാറാന്‍ തയ്യാറാകാതെ അവര്‍ വീടിന്റെ മേല്‍ക്കൂര പൊളിച്ച് അവനെ കട്ടിലോടു കൂടി ദൈവസന്നിധിയില്‍ എത്തിക്കുന്നു. അവന്റെ പാപങ്ങളെ മോചിപ്പിച്ച് അവന് രോഗ സൗഖ്യം കൊടുക്കുന്നു.

നമ്മുടെ സാമൂഹികമായ ബാധ്യത ഓര്‍മ്മപ്പെടുത്തുന്ന ഓരു ഭാഗം കൂടിയാണ്. പല വിധമായ ബലഹീനതകള്‍ ബാധിച്ച് കിടക്കുന്ന ആളുകളെ സൗഖ്യത്തിനായി ദൈവ മുന്‍പില്‍ എത്തിക്കാനുള്ള സാധ്യത ഈ നോമ്പ് കാലത്തില്‍ നാം ഏറ്റെടുക്കണം. രോഗം, നിരാശ, പട്ടിണി, അസമാധാനം ഇവയെല്ലാം വൈകല്യങ്ങളായി നമ്മുടെ ചുറ്റുമുണ്ട്. നമ്മോടൊപ്പം തന്നെ അവരെയും ദൈവ സന്നിധിയില്‍ നാം എത്തിച്ച് അവര്‍ക്ക് വേണ്ടുന്ന അനുഗ്രഹങ്ങള്‍ നമ്മള്‍ മൂലം അവര്‍ക്ക് നല്‍കണം.

നമ്മുടെ വിശ്വാസവും ജീവിതശൈലിയുമൊക്കെ അവരെ സ്വാധീനിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വേദപാരായണവും സഹായങ്ങളും ഈ നാല് പേരെ പോലെ നമ്മെയും ദൈവ സന്നിധിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും. പരസ്പരം അറിഞ്ഞ് കരുതലോടെ ജിവിക്കുവാന്‍ ഈ നോമ്പ് നമ്മെ സഹായിക്കട്ടെ. പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് രോഗങ്ങള്‍ നീന്തി പോകുവാന്‍ നമുക്ക് ഈ നോമ്പ് തുണയാകട്ടെ. മനുഷ്യനെ വേര്‍തിരിക്കുന്ന എല്ലാ അതിര്‍വരമ്പുകളും മാറ്റി ഒരേ മനസോടെ ദൈവ മുന്‍പില്‍ നാം നിനില്‍ക്കുന്നുവെങ്കില്‍ അത്ഭുതങ്ങളും നമ്മുടെ മദ്ധ്യേ ദൈവം നടത്തും.

ദൈവം അനുഗ്രഹിക്കട്ടെ!

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മാര്‍ച്ച് 20-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി. യൗസേപ്പിതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വലിയ നോമ്പിലെ മൂന്നാമത്തെ മരിയന്‍ ദിന ശുശ്രൂഷയില്‍ തിരുക്കുടുംബത്തിന്റെ നായകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും തിരുസ്സഭയുടെ കാവല്‍ക്കാനുമായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ യൗസേപ്പ് നാമധാരികള്‍ പ്രസുദേന്തിമാരായി ഏറ്റെടുത്തു നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കൂടാതെ പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30pm ആരാധന, ജപമാല, 6.45pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

കേംബ്രിഡ്ജ്: സെഹിയോന്‍ യു.കെ മിനിസ്ട്രി നയിക്കുന്ന ‘ഏവൈക് ഈസ്റ്റ് ആംഗ്ലിയ’ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കും. കാനോന്‍ ഹൊവാന്‍ മിത്തിന്റെ ആത്മീയ നേതൃത്വത്തില്‍ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് കണ്‍വെന്‍ഷന്‍ നയിക്കും. വലിയ നോമ്പിന്റെ വ്രതശുദ്ധിയില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വി .കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും.

പരിശുദ്ധാത്മാഭിഷേകത്താല്‍ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 7 വരെയാണ് നടത്തപ്പെടുക. സെഹിയോന്‍ യു.കെ ടീം നാളെ നടക്കുന്ന എവൈക്ക് ഈസ്‌ററ് ആംഗ്‌ളിയ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം.

OUR LADY OF LOURDES CATHOLIC CHURCH
135.HIGH STREET
SAWSTON
CAMBRIDGE
CB 22 3 HJ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി 07828057973

ലണ്ടന്‍: ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍  ടെന്‍ഹാം ദേവാലയത്തില്‍ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മാര്‍ച്ച് 16ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7:30ന് ആരംഭിക്കുന്ന രാത്രി ആരാധനയില്‍ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

‘അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു’ (സങ്കീ 119:148).

പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നോമ്പുകാല യാത്രയില്‍ മാനസ്സികവും, ആത്മീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ ആഴപ്പെടുവാന്‍ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തില്‍ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍ ഹെയര്‍ഫീല്‍ഡ് -07804691069,
ഷാജി വാട്ട്‌ഫോര്‍ഡ് -07737702264

പള്ളിയുടെ വിലാസം.
The Most Holy name Catholic Church,
Oldmill Road, UB9 5AR,
Denham Uxbridge.

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ ഉത്തമകുടുംബ പാലകനായ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാള്‍ മാര്‍ച്ച് 31ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളാകുന്നു എന്ന പ്രത്യേകതയും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
എന്ന പ്രത്യേകതയും ഉണ്ട് ഈ തിരുനാളിന്.

തിരുകര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് 2.45ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു.  തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു.

ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വി. ജോസഫിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

അദ്ധ്യാത്മികമായും സാമൂഹിക പരിവര്‍ത്തനവും ഇന്ന് ആനുകാലികമായി വളരെ പ്രസ്‌ക്തമായ വാക്കുകളാണ്. സഭാ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇതിന് വളരെ വലിയ മൂല്യമുണ്ട്. എന്നാല്‍ ഇവ രണ്ടും എത്രമാത്രം നമ്മുടെ സമൂഹത്തെ ഉള്‍കൊണ്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുകയില്ല. കാരണം നമ്മുടെ ചിന്തയില്‍ നമുക്ക് വേണ്ട പക്ഷേ മറ്റുള്ളവര്‍ പാലിക്കണമെന്ന് മാത്രമാണ് നാം ഇതിനെക്കുറിച്ച് കരുതിയിട്ടുള്ളത്. വി. ലൂക്കോസ് 5-ാം അധ്യായം 12 മുതല്‍ 16വരെ വാക്യങ്ങളില്‍ ഇവ രണ്ടും നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചിരിക്കുന്നു. ഭക്ഷണത്തിന് വേണ്ടി യാചിക്കുന്നവരെ കൊല്ലുകയും ദൈവത്തിന് വേണ്ടി സമരം ചെയ്യേണ്ടിവരികയും കാലം മാറ്റിവെച്ച തൊട്ടുകൂടായ്മയും അന്ധവിശ്വാസങ്ങളും തിരികെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ നാം മനസിലാക്കുക നാം ഇനിയും മാറേണ്ടിയിരിക്കുന്നു.

കുഷ്ടം നിറഞ്ഞ വ്യക്തിയെ കര്‍ത്താവ് സഖ്യമാക്കുമ്പോള്‍ ഇത് വായിച്ചറിഞ്ഞ ഒരു വേദഭാഗം എന്നതിനേക്കാള്‍ പരിവര്‍ത്തനം വരേണ്ട നമ്മുടെ മനസിനെ ഒന്ന് ഉണര്‍ത്തേണ്ടുന്ന ചിന്ത കൂടിയാണ്. അപലരെയും സാധുവിനെയും വിധവയെയും പരദേശിയെയും ചേര്‍ത്ത് നിര്‍ത്തിയ കര്‍ത്താവ് ഈ നോമ്പ് കാലത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് നീയും നിന്റെ സമൂഹവും മാറേണ്ടിയിരിക്കുന്നു എന്നാണ്. നാം കാണുന്ന അനുഭവങ്ങള്‍ ദൈവാനുഭവങ്ങളല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്ക് ഉണ്ടാകണം. ആര്‍ജിച്ച വിശ്വാസം എന്തേ ആ തിരിച്ചറിവ് നമ്മളില്‍ വരുത്തുന്നില്ല? ഈ നോമ്പ് കാലയളവില്‍ അതിന് ഒരു ഉത്തരം നാം കണ്ടെത്തിയേ മതിയാവുകയുള്ളു.

തന്റെ മുമ്പാകെ കടന്നുവന്ന് യാചിക്കുന്ന കുഷ്ടരോഗിയെ അവന്‍ തൊട്ട് സൗഖ്യമാക്കുന്നു. ഒരു സ്പര്‍ശത്താല്‍ അവന്‍ സൗ്ഖ്യപ്പെടുന്നു. അവന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് ഘോരം പ്രസംഗിക്കുവാനും ഉപദേശിക്കുവാനും മടിയില്ല. എന്നാല്‍ ഒരു ചെറുവിരല്‍ കൊണ്ട് പോലും അന്യന്റെ ഭാരം ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വാര്‍ത്ഥത മറ്റേതു കാലങ്ങളേക്കാളും ഇന്ന് കൂടുതലായി നമ്മേ ബാധിച്ചിരിക്കുന്നു. ദൈവത്തെപ്പോലും പറ്റിച്ച് ജീവിക്കാമെന്ന ധാരണ എല്ലാ പ്രായക്കാരിലും എല്ലാ ജാതിയിലും പടര്‍ന്നിരിക്കുന്നു. ദൈവത്തെക്കാള്‍ ഉപരിയായി മറ്റെന്തിനെ സ്‌നേഹിച്ചാലും അവന്‍ ദൈവരാജ്യത്തിന് കൊള്ളുന്നവനല്ല എന്ന് നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിച്ചത് നാം മറന്നുപോയി. ലഭിച്ചിട്ടുള്ള ദൈവകൃപ അത് പോലും സ്വാര്‍ത്ഥതയുടെ വലയില്‍ നാം ആക്കിവെച്ചു. ഇത് മാറ്റുന്നതല്ലേ ആത്മീയ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം.

മറ്റൊരു പ്രധാന മാറ്റം വരേണ്ടത് നമ്മുടെ കാപട്യമായ ആത്മീയതയിലാണ്. ഗ്രഹിച്ചറിഞ്ഞല്ലേലും കൈ നീട്ടുന്നവനെ കാണാതെ പോകുന്ന കാപട്യം. ഭക്തി പ്രകടനത്തില്‍ മാത്രം. ദൈവാലയങ്ങള്‍ വിപുലപ്പെടുത്താം, അതില്‍ നിന്ന് ആരാധിക്കുവാന്‍ സത്യ വിശ്വാസികള്‍ എവിടെ? ഭവനങ്ങളില്‍, നമ്മുടെ കുടുബത്തില്‍ പോലും ഈ കാപട്യ മുഖം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ഭാവി എന്താകും?

എല്ലാവരാലും വെറുക്കപ്പെട്ട ഈ രോഗി ദൈവപുത്രനെ കണ്ടെത്തിയതോടെ അവന്റെ രോഗം മാറ്റപ്പെട്ടു. സൗഖ്യം വേണമെന്ന് അവന്‍ ആത്മാര്‍ത്ഥനായി ആഗ്രഹിച്ചു. അവന്റെ ബലഹീനത മാറുവാന്‍ അവന്‍ ദൈവപുത്രനെ അന്വേഷിച്ചു. അവന്റെ സന്നിധി സകലര്‍ക്കും ആശ്വാസമാകുമെന്ന് അവന്‍ വിശ്വസിച്ചു. അവന്‍ സൗഖ്യപ്പെടുകയും ചെയ്തു. ഒരു വാക്കില്‍ സൗഖ്യം നല്‍കാന്‍ നമ്മുടെ കര്‍ത്താവിന് കഴിമെന്നിരിക്കെ അവന്റെ അവസ്ഥയില്‍ അവനെ ചേര്‍ത്തുപിടിക്കുന്ന കര്‍ത്താവ് നമുക്ക് ഒരു പ്രചോദനമാകട്ടെ. രണ്ട് കാര്യങ്ങള്‍ നാം മനസിലാക്കുക. വിശ്വാസത്തോടെ ആത്മാര്‍ത്ഥതയോടെ അവന്റെ മുന്‍പാകെ കടന്നു വന്നാല്‍ നമമ്ുടെ യാചനകളെ അവന്‍ കൈക്കൊണ്ട് നമ്മേയും അവന്‍ ചേര്‍ത്തണയ്ക്കും. രണ്ടാമത് ഒരു ദൗത്യം നാം ഏല്‍ക്കുകയാണ്. ലഭിച്ച അനുഗ്രഹങ്ങളെ പകര്‍ന്ന് കൊടുക്കുവാനും ശിഷ്ടകാലം ദൈവ സാക്ഷികളായി ജീവിക്കുവാനും.

പരിവര്‍ത്തനത്തിന്റെ നാളുകളായ ഈ നോമ്പ് നമ്മെയും നമ്മുടെ ചിന്തകളെയും പരിവര്‍ത്തനപ്പെടുത്തുവാന്‍ നമുക്ക് തുണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.സമൂഹം സഭയും ഈ സാക്ഷ്യം നല്‍കുവാന്‍ പര്യാപ്തമാകട്ടെ.

ശുദ്ധമുള്ള നോമ്പേ സമാധാനത്തിലെ വരിക.

RECENT POSTS
Copyright © . All rights reserved