Spiritual

ലോകത്തിലെ പല അത്ഭുതങ്ങളിലൊന്നാണ് 17-ാ നൂറ്റാണ്ടായി സ്വവംശ വിവാഹനിഷ്ഠ പാലിച്ച് പോരുന്ന ക്‌നാനായ സമുദായം. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളെക്കാള്‍ ഏറെ സ്‌നേഹിച്ചു പരിപാലിക്കുന്ന സമൂഹത്തിന് ദേശത്തിന്റെ അതിര്‍വരമ്പുകളില്ല. ഭാവിയുടെ തടസങ്ങളില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യയായ ലെസ്റ്ററില്‍ ഒത്ത് ഒരുമയോടെ കഴിഞ്ഞ് 10 വര്ഷമായി യു.കെ.കെ.സി.എ. എന്ന വടവൃക്ഷത്തിന്റെ ശാഖായി വെയിലും മഴയും മഞ്ഞും കാറ്റിനെയും അതിജീവിച്ച ലെസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‍ വളര്‍ന്ന് പന്തലിച്ചുകൊണ്ടേയിരിക്കുന്നു.

കേരളത്തിലെ വിവിധ ഇടവകകളിലെ 51- ഓളം കുടുംബങ്ങള്‍ തങ്ങളുടെ നാനാത്വത്തെ ഏകത്വമാക്കി മാറ്റി സഭയോടും സമുദായത്തോടും വിശ്വസ്തത അഭംഗുരം കാത്തുസൂക്ഷിച്ച് മുന്നോട്ട് നീങ്ങുന്നു. മക്കളെ കാണുവോ ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കേണമെന്ന വാമൊഴി തങ്ങളുടെ ജീവിതത്തില്‍ പാലിച്ചുകൊണ്ട് ഒരുമയോടെ മുന്നേറുന്നു. യു.കെ.യിലെ ക്‌നാനായ ജനതയുടെ പ്രയാണത്തിന്റെ മൂലക്കല്ലാണ് യു.കെ.കെ.സി.എ. എന്ന പ്രസ്ഥാനം എല്ലാവരേയും ഒരുമിക്കുന്ന കണ്ണി. ആ കണ്ണി അറ്റുപോകാതെ ചേര്‍ന്ന് നില്‍ക്കാനുള്ള മികച്ച വേദിയാണ് നമ്മുടെ കുടുംബകൂട്ടായ്മ. കണ്‍വെന്‍ഷന് ഇംഗ്ലണ്ടിന്റെ ഇന്ത്യയില്‍ നിന്നും കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും വിജയങ്ങളും നേര്‍ന്നുകൊള്ളുന്നു. ആലാഹനായ അന്‍പന് മിശിഹായും നമുക്ക് കൂടെ തുണയാകട്ടെ.

ജോണ്‍സണ്‍ ജോസഫ്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങളുടെ വാര്‍ഷിക തിര്‍ത്ഥാടനം സെപ്തംബര്‍ 29 ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. 88ാമത് പുനരൈഖ്യ വാര്‍ഷികവും ഇതിനോടനുബന്ധച്ച് ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റവും അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശ്രുശ്രൂഷകള്‍ ക്രമികരിച്ചിട്ടുണ്ട്. ഇത്തണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായ മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിലിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാല്‍സിങ്ങാമിലെ മംഗള വാര്‍ത്ത ദേവാലയില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദേവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംഗ്ഹാം, ഷെഫീല്‍സ്, ക്രോയിഡോണ്‍, ലിവര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാല്‍സിങ്ങാം തിര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 20ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂടി വരവ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശ്രുശ്രൂഷകള്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ തോമസ് മടുക്കമൂട്ടില്‍, ചാപ്ലയന്‍മാരായ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ പതിനൊന്നാം തിയതി മുതല്‍ നടക്കുന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും, പ്രബന്ധം അവതരിപ്പിക്കുന്നതിനുമായി ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നു. മാര്‍ത്തോമ്മാ നസ്രാണികളുടെ പരമ്പരാഗതമായ ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുന്‍പില്‍ പ്രഘോഷിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ഫാദര്‍ പാലക്കല്‍.

ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ അരമായ സുറിയാനി ഉച്ചാരണം മിശിഹായുടെ കാലത്തെയും അതിനു മുമ്പുള്ള കാലത്തേയും അരമായ ഭാഷയുടെ ഉച്ചാരണത്തിനു സദൃശ്യമാണ് എന്നത് മാര്‍ത്തോമാ നസ്‌റാണികളുടെ പൗരാണികതയുടെയും നസ്രായ തനിമയുടെയും ശക്തമായ തെളിവാണ്. ആരാധനക്രമം മലയാളത്തിലാക്കിയപ്പോള്‍ ഫാദര്‍ ആബേലിന്റെ ശുഷ്‌കാന്തിയില്‍ പഴയ സുറിയാനി ഗീതങ്ങള്‍ അതിന്റെ തനിമയിലും ട്യൂണിലും നടപ്പാക്കിയെങ്കിലും കാലക്രമേണ വിവിധ കാരണങ്ങളാല്‍ പടിപടിയായി സുറിയാനി പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചു പോവുകയായിരുന്നു.

സീറോ മലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കണം എന്നുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആഹ്വാനം ആഗോള തലത്തില്‍ സഭയുടെ ആരാധനാ സാംസ്‌കാരിക സമ്പന്നതയെ പ്രശംസിക്കുന്നതും, പ്രഘോഷിക്കുന്നതുമാണ്. വിവിധ ആരാധനാ-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ആഗോള കത്തോലിക്ക സഭയുടെ സമ്പന്നമായ കത്തോലിക്കാ മുഖമാണ് ഇത് വെളിപ്പെടുത്തുന്നത്. സുറിയാനി ആരാധനാ സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്നുള്ള വ്യതിചലനങ്ങളെ വിവിധ മാര്‍പാപ്പാമാര്‍ അതാതുകാലങ്ങളില്‍ ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരുണത്തില്‍ പാലക്കലച്ചന്റെ സേവനങ്ങളും ശ്രമങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

നാം കാലാകാലങ്ങളായി കൈവിട്ടു കളഞ്ഞ നസ്രാണി വ്യക്തിത്വവും സുറിയാനി പാരമ്പര്യങ്ങളും വീണ്ടെടുക്കണമെന്നുള്ള നിരവധി മാര്‍പാപ്പാമാരുടെ ആഹ്വാനങ്ങളെ ഊട്ടി ഉറപ്പിച്ചുകൊണ്ടു ജോസഫ് പാലക്കല്‍ അച്ചന്‍ അന്യം നിന്നുപോയ പഴയ സുറിയാനി ഗീതങ്ങളും ട്യൂണുകളും പ്രചരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശുഭോദര്‍ക്കമാണ്. അതിനര്‍ഹമായ പിന്തുണയും, പ്രോത്സാഹനവും സഭയും, സഭാമക്കളും നല്‍കേണ്ടത് അനിവാര്യമാണ്.

അനായാസം ഏവര്‍ക്കും പാടുവാന്‍ സാധിക്കുന്ന ഗീതങ്ങള്‍ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുത്തി ജോസഫ് അച്ചന്‍ നയിക്കുന്ന ഈ സഭാ നവീകരണ ശുശ്രൂഷ മാര്‍ത്തോമാ നസ്രാണി കത്തോലിക്കരായ സിറോ മലബാര്‍ സഭയുടെ വ്യക്തിത്വത്തെ വീണ്ടെടുക്കും എന്ന് തീര്‍ച്ച.

ബ്രിട്ടണിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭ്യമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററില്‍ ഈ മാസം പതിനാലാം തീയതി ഉച്ചകഴിഞ്ഞു ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ പാലക്കല്‍ അച്ചനോടൊപ്പം സുറിയാനി ഭാഷയുടെ ജന്മ സ്ഥലവും, പിതാവായ അബ്രാഹത്തിന്റെ നാടുമായ ഇറാക്കില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു. കൂടാതെ ഇറ്റലിയില്‍ നിന്നും സ്വിറ്റസര്‍ലണ്ടില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കുചേരും.

സുറിയാനി ഭാഷയോടുള്ള മമതയും,താല്‍പ്പര്യവും ഏവരിലും എത്തിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സമ്മേളനത്തോടൊപ്പം ഒരു സുറിയാനി ഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ദൈവ ശാസ്ത്രജ്ഞനും ഗാനരചയിതാവുമായിരുന്ന കടവില്‍ ചാണ്ടി കത്തനാരുടെ നാമത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കു ചേരുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ സംഘാടകരുമായി ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്.

സിറോ മലബാര്‍ സഭയുടെ ആരാധന-സാംസ്‌കാരിക പാരമ്പര്യത്തിന്റെ സമ്പന്നതയെ മനസിലാക്കുവാന്‍ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാനായി ഈ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കുചേരുവാന്‍ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാര്‍ സഭയുടെ സഭാ പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഫാദര്‍ ജോയി വയലില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .

സമ്മേളനം നടക്കുന്ന സ്ഥലം: ഗ്ലോസ്റ്ററിലെ മാറ്റസണ്‍ അവന്യൂ മാറ്റസണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാള്‍ ( ജിഎല്‍4 6എല്‍എ).

ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ഭാരതക്രിസ്ത്യനികളുടെ വിശ്വാസ പിതാവും ക്രിസ്തുശിഷ്യനുമായി വി. തോമാസ്ലീഹായുടെയും സഹനപുത്രി വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഈ ഞായറാഴ്ച്ച ഡെര്‍ബി സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡ് കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.

നൊവേന പ്രാര്‍ത്ഥനയ്ക്കുശേഷം നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് റവ. ഫാ. ജസ്റ്റിന്‍ കാരക്കാട്ട് എസ്.ഡി.വി മുഖ്യകാര്‍മ്മികനാകുന്നതും വചന സന്ദേശ നല്‍കുന്നതുമാണ്. വി. കുര്‍ബാനയെ തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും സംവഹിച്ച് നടത്തപ്പെടും. ലദീഞ്ഞ്, സമാപന പ്രാര്‍ത്ഥനകള്‍ എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടക്കും.

തിരുനാളിനോടനുബന്ധിച്ച് അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, തിരുനാള്‍ കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വളണ്ടിയേര്‍സ്, മതാധ്യാപകര്‍, വാര്‍ഡ് ലീഡേഴ്‌സ്, വിമണ്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാനും വിശുദ്ധരുടെ മധ്യസ്ഥ്യം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

തിരുനാള്‍ തിയതി: ജൂലൈ 8 ഞായര്‍
സമയം: 2.00pm
വിലാസം.
Burdon Road,
Derby,
DE11TQ

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ വി. തോമാശ്ലീഹയുടെയും വി. അല്‍ഫോണ്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 7 ശനിയാഴ്ച്ച നടക്കും. രാവിലെ 9.30ന് തിരുനാള്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഈസ്റ്റ് മിഡ്‌ലാന്‍സിലെ പ്രധാന തിരുനാളുകളിലൊന്നായ നോട്ടിംഗ്ഹാം തിരുനാളിന് ഇത്തവണ ഇടവകക്കാരായ 32 കുടുംബങ്ങളാണ് പ്രസുദേന്തിമാരാകുന്നത്.

പ്രസുസേദി വാഴ്ചയ്ക്കും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രസ്തി ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യ കാര്‍മ്മികനാകും. ഡോണ്‍കാസ്റ്റര്‍ പള്ളി വികാരി റവ. ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. വി. കുര്‍ബാനയുടെ സമാപനത്തില്‍ ലദീഞ്ഞ് പ്രാര്‍ത്ഥന നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടും. പ്രദക്ഷിണത്തിനൊടുവില്‍ സമാപനശീര്‍മ്മാദത്തിനുശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ച് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ ഒരുക്കങ്ങള്‍ വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറിയംഗങ്ങള്‍ വാര്‍ഡു പ്രതിനിധികള്‍, മതാധ്യാപകര്‍, ആള്‍ത്താര ശുശ്രൂഷികള്‍, വിമണ്‍സ് ഫോറം, ഗായകസംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തിരുനാളിനൊരുക്കമായി ഇടവകയുടെ വിവിധ വാര്‍ഡുകളില്‍ വിവിധ ഭവനങ്ങളില്‍ വെച്ച് വി. അല്‍ഫോണ്‍സാമ്മയോടുള്ള നൊവേന വാര്‍ഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച്ച മുതല്‍ ആരംഭിച്ചിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഭാരതമണ്ണില്‍ വിശ്വാസത്തിന്റെ വിത്തു വിതച്ച ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍(ദുക്‌റാന) ആചരണവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വൈദിക സമ്മേളനവും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ കത്ത്രീഡലില്‍ നടന്നു. രാവിലെ നടന്ന വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മുഖ്യ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ഠി, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, ചാന്‍സിലര്‍ ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തോമാശ്ലീഹാ മറ്റു ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ നിന്നും മാറി നിന്നപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കാണാന്‍ സാധിച്ചില്ലെന്നും പിന്നീട് മറ്റു ശിഷ്യന്‍മാുടെ കൂടെ ഉണ്ടായിരുന്ന അവസരത്തിലാണ് കര്‍ത്താവിനെ നേരിട്ടു കാണാന്‍ സാധിച്ചതെന്നും ബിഷപ്പ് വചന സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ കൂട്ടായ്മയിലായിരിക്കുന്നവര്‍ക്ക് മാത്രമെ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തോമാശ്ലീഹായെ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഏറ്റുപറച്ചിലിലേക്ക് അദ്ദേഹത്തെ നയിച്ചു. ഈ സംഭവം ഞായറാഴ്ച്ചയാചരണത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നതായും ബിഷപ് ചൂണ്ടിക്കാട്ടി. ഒന്നാം ദിവസം എട്ടാം ദിവസവുമാണ് കര്‍ത്താവ് ശിഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ഒന്നാം ദിവസത്തിനുശേഷം ഉടനെ തന്നെ തോമാസ് മറ്റു ശിഷ്യന്മാരുടെ കൂടെ വന്നു ചേര്‍ന്നെങ്കിലും കര്‍ത്താവിന്റെ കാണാന്‍ എട്ടാം ദിവസം വരെ, അടുത്ത ആഴ്ച്ചയുടെ ആദ്യദിവസം വരെ കാത്തിരിക്കേണ്ടിവന്നു. ആഴ്ച്ച ആദ്യ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. ആഴ്ച്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നു. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഉച്ചകഴിഞ്ഞ് നടന്ന പ്രസ്ബിത്തേറിയത്തിലും പ്രിസ്ബിറ്റല്‍ കൗണ്‍സിലിലും രൂപതയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിയിലേക്കാവശ്യമായ നയപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ പരിപാടികളുടെ തുടര്‍ വിചിന്തനത്തിനും കര്‍മ്മപരിപാടികള്‍ ആലോചിക്കുന്നതിനായി സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ രൂപതിയിലെ എല്ലാ വൈദികരുടെ സമ്മേളനം കൂടുവാനും യോഗം തീരുമാനിച്ചു. ദുക്‌റാനത്തിരുന്നാളാചരണത്തിനും പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിലും രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ധാരാളം വൈദികര്‍ സംബന്ധിച്ചു.

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.

1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.

ലണ്ടൻ∙ ആംഗ്ലിക്കൻ സഭയിലെ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) പ്രഥമ മലയാളി ബിഷപ് റവ. ഡോ. ജോൺ പെരുമ്പലത്തിന്റെ മെത്രാഭിഷേകം ഇന്ന്. ചരിത്രപ്രസിദ്ധമായ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ രാവിലെ 11നാണ് ഫാ. ഡോ. ജോൺ പെരുമ്പലത്ത് മെത്രാനായി അഭിഷിക്തനാകുന്നത്. ഇംഗ്ലണ്ടിലെ ബ്രാഡ്വെൽ ആസ്ഥാനമായുള്ള ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായാണ് മലയാളിയായ ഡോ. ജോണിനെ (52) സഭയുടെ  അധ്യക്ഷയായ എലിസബത്ത് രാജ്ഞി മാർച്ച് ഒൻപതിന് നിയമിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം ജൂലൈയിൽ അന്തരിച്ച ബിഷപ് റവ. ഡോ. ജോൺ മൈക്കിൾ റോയുടെ പിൻഗാമിയായാണ് നിയമനം.

ഫാ. ജോണിനൊപ്പം ബ്രിസ്റ്റോൾ രൂപതയുടെ മെത്രാനായി റവ .ഡോ. വിവിയൻ ഫോളും ടൺബ്രിഡ്ജ് രൂപയുടെ ബിഷപ്പായി റ. ഡോ. സൈമൺ ബർട്ടൺ ജോൺസും ഇന്ന്  അഭിഷിക്തരാകും.  സഭയുടെ  ആത്മീയ തലവനായ കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും മെത്രാഭിഷേക ചടങ്ങുകൾ.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് വയനാട് മാനന്തവാടി സ്വദേശിയായ ഡോ. ജോൺ പെരുമ്പലത്ത്. പന്തളം പുന്തലയിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ പെരുമ്പലത്ത് പി.എം. തോമസിന്റെയും അമ്മിണിയിലുടെയും മകനാണ്.

പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും  ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സി.എൻ.ഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടണിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

റോച്ചസ്റ്റർ, ബക്കൻഹാം, നോർത്ത് ഫ്ലീറ്റ്, പിയറി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചു. 2013ൽ ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ് പള്ളിയിൽ ആർച്ച്ഡീക്കനായി നിയമിതനായി.

സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫയേഴ്സ് കൗൺസിലിലും ജനറൽ സിനഡിലും അംഗമായ ഫാ. ജോൺ ബിഎ, ബി.ഡി, എം.എ, എംത്, പി.എച്ച്.ഡി യോഗ്യതകൾ ഉള്ളയാളാണ്.

ഗണിതശാസ്ത്ര അധ്യാപികയായ ജെസിയാണ് ഭാര്യ. നിലമ്പൂർ പുല്ലഞ്ചേരി തെക്കേതൊണ്ടിയിൽ ടി.വി. യോഹന്നാന്റെയും എലിസബത്തിന്റെയും മകളാണ് ജെസി. ഏകമകൾ അനുഗ്രഹ മെഡിക്കൽ വിദ്യാർഥിയാണ്.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യുകെയില്‍ നടത്തപ്പെടുന്ന രണ്ടാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങള്‍ വിശ്വാസോര്‍ജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കായി വിപുലമായ സംഘാടക സമിതികള്‍ റീജണുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിച്ചും കഴിഞ്ഞു.

ലണ്ടന്‍ റീജണലില്‍ ഫാ. ജോസ് അന്ത്യാംകുളം രക്ഷാധികാരിയായും, ഷാജി വാറ്റ്ഫോര്‍ഡ് ജനറല്‍ കണ്‍വീനറായും, ആന്റണി തോമസ്, ജോമോന്‍ ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി നിലവില്‍ വന്നു. വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജ് ആയിരിക്കും. ട്രാന്‍സ്പോര്‍ട്ട്, മധ്യസ്ഥ പ്രാര്‍ത്ഥന, പബ്ലിസിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട്, വളണ്ടിയേഴ്‌സ് തുടങ്ങി വിവിധ ഉപ കമ്മിറ്റികളും പ്രവര്‍ത്തനനിരതമായി.

പ്രശസ്ത വചന പ്രഘോഷകനായ ബ്ര. സന്തോഷ് കരുമാത്രയാണ് ഒരുക്ക ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാ.ടെറിന്‍ മുല്ലക്കര, ഫാ. ജോസ് അന്ത്യാംകുളം എന്നിവരാണ് ലണ്ടനില്‍ ശുശ്രുഷകള്‍ നയിച്ചത്. ലണ്ടന്‍ റീജണിന്റെ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി ധാരാളം പേര്‍ ഒരുക്ക ധ്യാനത്തില്‍ പങ്കാളികളായി എത്തിയിരുന്നു.

‘പിതാവായ ദൈവത്തെ ലോകം മുഴുവന്‍ വെളിപ്പെടുത്തുക എന്ന കര്‍ത്തവ്യം ആണ് പുത്രനായ ദൈവം സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപെടുത്തിയത്. ഈ ദൗത്യം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബൃഹത്തായ കടമ നിറവേറ്റുവാന്‍ നിയോഗിക്കപ്പെട്ടവരാണ് സഭാമക്കള്‍. വിശ്വാസം വര്‍ദ്ധിക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ക്കു പ്രാമുഖ്യം നല്‍കുവാനും, പരിശുദ്ധാല്‍മ്മ കൃപ നിറക്കുവാനും, ആ ശക്തി ദൈവ രാജ്യം പടുത്തുയര്‍ത്തുവാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും അനിവാര്യമായ കടമയാണ്’ എന്നും ബ്ര.കരുമാത്ര ഓര്‍മ്മിപ്പിച്ചു.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, പരിശുദ്ധാല്‍മ ശുശ്രുഷകളില്‍ അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു കെ യില്‍ അഭിഷേകാഗ്‌നി ധ്യാനം നയിക്കുക.

രൂപതാ മക്കള്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കുവാനും, വ്യക്തിപരവും, കുടുംബപരവുമായ നവീകരണത്തിനും, അനുഗ്രഹത്തിനും ഉപകാരപ്രദമാകുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ റീജണിലെ ഓരോ മക്കളും പങ്കു ചേരണമെന്ന് ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.

ജെഗി ജോസഫ്

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മൂന്നു ദിവസം നീണ്ട ഈ വര്‍ഷത്തെ ദുക്റാന തിരുന്നാള്‍ ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച വൈകുന്നേരം എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

 

യേശുക്രിസ്തു സംസാരിച്ച ഭാഷയോട് അടുത്തു നില്‍ക്കുന്ന സുറിയാനിയിലുള്ള കുര്‍ബാനയോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ അനുസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴി തുറന്നു. ഫാ. ജോയ് വയലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷകരമായ കുര്‍ബാനയോടെ കൂടി തുടങ്ങിയ തിരുന്നാള്‍ ശനിയും ഞായറും കൊണ്ട് ഭക്തിയുടെ പാരമ്യത്തിലെത്തി.

 

ശനിയാഴ്ച ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകീട്ട് നാലരയോടെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വേദപാഠ വിദ്യാര്‍ത്ഥികളുടെ ആനുവല്‍ ഡേ ആഘോഷവും നടന്നു. യുകെയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആനുവല്‍ ഡേ എല്ലാവര്‍ഷവും മനോഹരമായി ആഘോഷിച്ച് വരികയാണ്. ഈ വര്‍ഷവും ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാ ക്ലാസുകളില്‍ നിന്നുള്ള കുട്ടികളും പരിപാടികളില്‍ പങ്കെടുത്തു. എല്ലാ ക്ലാസിലെയും കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷത്തിന് നിറപകിട്ടേകി.

ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും അറ്റന്‍ഡന്‍സ് അവാര്‍ഡുകളും ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേദപാഠം ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പിന് പ്രശംസാ പത്രം സമ്മാനിച്ചു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ ബ്രിസ്റ്റോളില്‍ നിന്ന് സീറോ മലബാര്‍ സഭയ്ക്ക് കുറേ പഠിക്കാനുണ്ടെന്നും ബ്രിസ്റ്റോളിലായിരിക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. കുട്ടികള്‍ വേദപാഠം പഠിപ്പിക്കുന്നതിന്റെ ആവശ്യവും അതില്‍ മാതാപിതാക്കളുടെ പങ്കും പിതാവ് തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ അവസാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതി മനോഹരമായി അലങ്കരിച്ച ഫില്‍ടന്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുരൂപമേന്തി നടന്ന പ്രദക്ഷിണത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് പാച്ചോല്‍ നേര്‍ച്ചയ്ക്കും, കഴുന്നെടുക്കാനും സൗകര്യമുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍ ഉത്ബോധിപ്പിച്ചു.

മൂന്നു ദിവസങ്ങള്‍ നീണ്ട ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയ്ക്കും ആഘോഷങ്ങള്‍ക്കും മധ്യേ വിശുദ്ധ തോമാശ്ലീഹയോടുള്ള ഭക്തിയും പ്രകടമാക്കിയ ഒരു തിരുന്നാള്‍ ആഘോഷമായിരുന്നു ബ്രിസ്റ്റോളില്‍ നടന്ന ദുക്റാന തിരുന്നാള്‍. STSMCC ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ നാളത്തെ അദ്ധ്വാനഫലമായിരുന്നു മനോഹരമായ തിരുനാളും കാറ്റിക്കിസം ആന്വല്‍ ഡേ ആഘോഷങ്ങളും.

RECENT POSTS
Copyright © . All rights reserved