Spiritual

റെക്സം ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കുർബാന സെന്റർ വിശുദ്ധവാര തിരുകർമ്മങ്ങൾ നോമ്പിനോട് ചേർന്നുള്ള ധ്യാനവും, ദിവ്യ ആരാധനയും പരിശുദ്ധ കുർബാനയും മാർച്ച് 15 -ാം തീയതി 12.30 ന് ബഹുമാനപ്പെട്ട ഫാദർ ജിൻസൺ മുട്ടത്തുകുന്നേൽ കപ്പൂച്ചൻ നേതൃത്വം നൽകുന്നതാണ്.

പെസഹാ വ്യാഴം ഏപ്രിൽ 2-ാം തീയതി പരിശുദ്ധ കുർബാന കാൽകഴുകൽ ശുശ്രുഷ മറ്റ് പ്രാർത്ഥനകൾ വൈകിട്ട് 4.30 മണിക്ക് റെക്സം ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തപെടുന്നു. കുർബാനക്കും മറ്റ് ശുശ്രൂഷകൾക്കും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതാ ചാൻസിലർ കാർമികത്വം വഹിക്കുന്നതാണ്.

 

പള്ളിയുടെ വിലാസം ഹോളി ട്രിനിറ്റി ചർച്ച്, 114 റെക്സം റോഡ് LL144 DN.

ഏപ്രിൽ 3-ാം തീയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.30 -ന് യുകെയിലെ മലയാറ്റൂർ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിൽ. കുരിശിന്റവഴിയിൽ പങ്കു ചേരാൻ രൂപതയിലെ എല്ലാ കുർബാന സെന്ററിൽ നിന്നുംവിശുവാസികൾ എത്തുന്നതാണ്. കുരിശിന്റെ വഴി പ്രാർത്ഥനകൾക്ക് ബഹുമാനപ്പെട്ട ഫാദർ മാത്യു പിണക്കാട്ട് നേതൃത്വം നൽകി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാർത്ഥനക്ക് ശേഷം ക്രൂശിതനായ കർത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീർ രുചിക്കലും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

വൈകിട്ടു 4- മണിക്ക് ഹോളി ട്രിനിറ്റി പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥനകൾ ബഹുമാനപ്പെട്ട മാത്യു അച്ഛൻ നേതൃത്വം നൽകുന്നതാണ്.

പന്ദാസഫ് കുരിശുമലയുടെ വിലാസം.

ഫ്രാൻസിസ്കൻ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.

ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച 2.30 ന് കർത്താവിന്റെ ഉയർപ്പ് തിരുനാൾ പരിശുദ്ധ കുർബാനയും, ഉയർപ്പുദിന സന്ദേശവും മറ്റ് തിരുകർമ്മങ്ങളും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് മുഖ്യ കാർമ്മികനായി നടത്തപ്പെടുന്നു.

പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചർച്, 1 14 റെക്സം റോഡ്, LL144 DN.

നമ്മുടെ കർത്താവായ ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച്ച പെസഹാ ദിനത്തിന്റെ ഓർമ്മയും, ഈശോയുടെ കുരിശുമരണം ഓർമ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയർപ്പു തിരുന്നാൾ കുർബാനയിലും മറ്റ് എല്ലാ തിരുകർമ്മങ്ങളിലും പങ്കു ചേർന്ന് ആത്മീയ ചൈതന്യം ഉൾകൊള്ളാൻ എല്ലാ വിശ്വാസികളേയും സ്നേത്തോടെ ഹോളി ട്രിനിറ്റി ചർച്ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഏപ്രിൽ മാസം 10 മുതൽ 12 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)

ദൈവീക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക സൗഖ്യാധ്യാനം, ഏപ്രിൽ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

മാനസിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ നാലാം ആഴ്ചയിലേക്ക് ചിന്തീഭവിക്കുന്നത് വി. മത്തായി 15: 21 – 31 വരെയുള്ള വാക്യങ്ങളാണ്. പഴയ കാലങ്ങളിൽ അതിരുകളും വരമ്പുകളും സാങ്കല്പികങ്ങളായിരുന്നു. മനുഷ്യൻ ബൗദ്ധികമായി വളരുന്തോറും സ്വകാര്യത അത്യാവശ്യമായി വന്നു. മറ്റുള്ളവരുടെ വ്യാപാരങ്ങളിൽ ഇടപെടാറില്ല എന്ന വ്യാജ വ്യാഖ്യാനം നൽകി തങ്ങളുടെ മാത്രം എന്ന അവകാശം കെട്ടിപ്പടുത്തു. സാങ്കൽപ്പികങ്ങൾ മാറി വേലികളും അതിർവരമ്പുകളുമായി പരിണമിച്ചു. പിന്നെയും മാറ്റമുണ്ടായി മതിലുകളും എന്തിനേറെ മുൾ മുനകളും മൂർച്ചയേറിയ ലോഹ മതിലുകളും ജയിലുകളെ പോലെയുള്ള ജീവിതത്തിലും എത്തിച്ചേർന്നു. ഗ്രാമത്തിലെ ഒരു കിണർ എല്ലാ ഗ്രാമവാസികളുടെയും ദാഹം തീർത്തിരുന്നുവെങ്കിൽ ഇന്ന് ആ അവകാശം പോലും പൊയ് പോയിരിക്കുന്നു എവിടെയും എൻറെ നിൻറെ എന്നതിനപ്പുറം നമ്മുടെ എന്ന് കേൾക്കാൻ അവസരം ഇല്ലാതായി വരുന്നു.

മതങ്ങളും ദൈവങ്ങളും പോലും ഈ കാഴ്ചപ്പാടിൽ നിന്ന് അന്യരാവുന്നില്ല. ഈ വേദഭാഗം അതിരില്ലാത്ത കൃപാ വ്യാപനം നമുക്ക് കാണിച്ച് തരുന്നു. രക്ഷ യഹൂദന് മാത്രമല്ല സർവ്വജനതയ്ക്കും അവകാശം ഉണ്ടെന്ന് ഈ ഭാഗം തെളിയിക്കുന്നു. സ്വന്തം ജനങ്ങൾ പാർക്കുന്ന ഇടത്ത് നിന്ന് സോർ സീദോൻ പ്രവശ്യകളിലേക്ക് സഞ്ചരിക്കുന്നു. അവിടെ കടന്നുവന്ന ഒരു കനാന്യ സ്ത്രീ വന്ന് തന്റെ മകൾക്ക് സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. പുറജാതിക്കാരി സ്ത്രീ ആണെങ്കിലും ദാവീദ് പുത്രൻ ആണ് മിശിഹാ എന്ന് അവൾ സാക്ഷിക്കുന്നു.

അവർ തമ്മിലുള്ള സംസാരം എത്രയും ശ്രദ്ധേയമാണ്. ഇസ്രയേലിലെ കാണാതെ പോയിട്ടുള്ള ആടുകളുടെ അടുത്തേക്കാണ് എന്നെ അയച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ അവൾ ഒരു ചെറിയ പ്രാർത്ഥന സമർപ്പിക്കുന്നു; കർത്താവേ എന്നെ സഹായിക്കേണമേ. ചെറുതെങ്കിലും ഏറ്റവും ശക്തിയേറിയ പ്രാർത്ഥന. പിന്നീട് അവൾ പറയുന്നു; മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ മതി തന്റെ മകൾക്ക് സൗഖ്യം ലഭിക്കുവാൻ അവൾ പ്രതിവചിക്കുന്നു. അവളുടെ വിശ്വാസം കണ്ടിട്ട് മകൾക്ക് സൗഖ്യം ലഭിക്കുന്നു.

മൂന്ന് പ്രധാന ചിന്തകൾ ഈ ഭാഗം നമുക്ക് നൽകുന്നു. സ്ഥിരതയുള്ള വിശ്വാസം , എത്ര തടസ്സങ്ങൾ വന്നാലും നിലനിൽക്കുന്ന വിശ്വാസം എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു. മൗനം, നിരാകരണം നിരുത്സാഹം ഇതൊന്നും അവളെ മാറ്റി നിർത്തിയില്ല. ക്ഷണനേരം കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടന്നില്ല എങ്കിൽ പിന്തിരിഞ്ഞ് പോകുന്ന നമ്മുടെ സ്വഭാവരീതി തിരുത്തുവാൻ ഈ കനാന്യ സ്ത്രീ കാരണം ആകുന്നു. രണ്ടാമതായി അവളുടെ വിനയം. അത്ഭുതമല്ല അവളുടെ ആഗ്രഹം, കരുണയാണ് അവൾ അപേക്ഷിക്കുന്നത്. ആഗ്രഹം നേരായിരുന്നത് കൊണ്ട് ക്ഷണ നേരത്തിൽ അവൾക്ക് പ്രാപ്യമാകുന്നു. മൂന്നാമത് കരുണയുടെ ഭാവം. രക്ഷ ഒരു പ്രത്യേക ജാതിയുടെ അവകാശം അല്ല എന്ന് കർത്താവ് പഠിപ്പിക്കുന്നു. പരിമിതമായ പ്രവർത്തനം അല്ല കർത്താവിന്റേത് എന്നുംകൂടി നാം മനസ്സിലാക്കണം. ജാതിയോ മതമോ രാഷ്ട്രമോ ദേശമോ ഒന്നും കാരണമാകുന്നില്ല പകരം വിശ്വാസവും സ്ഥിരതയും ഭക്തിയും രക്ഷക്കായി ഒരുക്കുന്നു. കനാന്യ സ്ത്രീയെ പോലെ പ്രാർത്ഥിപ്പാൻ നമുക്കും കടന്നുവരാം. ലക്ഷ്യം കർതൃകൃപ നമ്മളിൽ പ്രവഹിക്കുവാൻ ഇടയാകണം. തടസ്സങ്ങൾ ഏറെയുണ്ടാവാം എന്നാലും അവസാനത്തോളം ക്ഷമയോടെ കാത്തിരിക്കുവാൻ ശീലിക്കുക. ചെറിയ പ്രാർത്ഥന “കർത്താവേ എന്നെ സഹായിക്കണമേ”. ഇതൊരു ശീലമാക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

പ്രാർത്ഥനയിൽ

ഫാദർ ഹാപ്പി ജേക്കബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി. യു കെ യുടെ നന ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്‌സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല വളരെ ഭക്തിസാന്ദ്രമായി കൊണ്ടാടി. കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെട്ടത് . രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമായി. തുടർന്ന് മൃത്യുംജയ ഹോമവും ദേവീപൂജയും സഹസ്രനാമ അർച്ചനയും നടത്തപ്പെട്ടു.രാവിലെ 9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകർന്ന് ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തി ആയി.

വിശേഷാൽ പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, വടക്കേ വെളിയില്ലം വിഷ്ണു രവി എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കാർമികത്വം വഹിച്ചു .ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകളിൽ പങ്കെടുത്തു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് സംഘടിപ്പിച്ച 13 ആമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന് ഭക്തിനിർഭരമായ സമാപനമായി. 2026 ഫെബ്രുവരി 28 ആം തീയതി ശനിയാഴ്ച 3:30 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകൾ അരങ്ങേറിയത് . മന്ത്ര അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിന്റെ സ്ഥാപകയും കലാനിർദ്ദേശികയും, അഞ്ചാം വയസ്സിൽ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാർഗനിർദേശത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികൾ അഭ്യസിച്ചിട്ടുള്ള തും, പത്ത് വർഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ശ്രീമതി ആശ ഉണ്ണിത്താൻ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകി . നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടൻ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആയി.ശിവരാത്രി നൃതോത്സവ ചടങ്ങുകളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആത്മീയ നവീകരണത്തിനും, വിശ്വാസ അനുഭവത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ ഈ വർഷവും യുകെ യിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർത്ഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും, പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർത്ഥന പരിഗണിച്ചാണ്‌ യു കെ യിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.

കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.

യു കെ യിൽ ആഗസ്റ്റ്‌ മാസം 25,26,27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ്ജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

Abredeen – https://www.tickettailor.com/events/kadoshmarianministries/2083917
London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details: 07770 730769, 07459 873176

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ മൂന്നാം ആഴ്ച ചിന്തനീയമായിരിക്കുന്നത് വി. മാർക്കോസിന്റെ സുവിശേഷം 2:1- 12 വരെയുള്ള വാക്യങ്ങളാണ്. ആത്മീകമായും ശാരീരികമായും തളർന്ന് പോകുമ്പോൾ കരുതുവാനും കൂടെ കൂട്ടുവാനും ആരെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും വിടുതൽ ഉണ്ടാവും. ആ നല്ല നാലുപേർ ആകുവാൻ നമുക്ക് കഴിയില്ലേ ; ഒരു ചോദ്യമായി നമ്മോട് തന്നെ ചോദിക്കുക അതത്ര സാധ്യമായ കാര്യമല്ല . കാരണം നമുക്ക് വിശ്വാസ സ്ഥിരത ഇല്ലാതിരിക്കേ എങ്ങനെ മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരുവാൻ കഴിയും. അത്തരത്തിൽ നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറേണ്ട ചിന്തയാണ് ഈ വേദഭാഗം നമുക്ക് തരുന്നത്. ശയ്യാവലംബിയായ ഈ മനുഷ്യൻ പാപം കൊണ്ട് ദുർബലമായ മനുഷ്യജീവിതത്തിന്റെ പ്രതീകമാണ്. പ്രബലന്മാരെന്ന് ധരിക്കുമ്പോഴും നോമ്പിൽ നാം സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ബലഹീനതയും കുറവും എത്രയേറെയുണ്ടെന്ന് ബോധ്യപ്പെടും. വിട്ടുമാറാൻ കഴിയാത്ത ശീലങ്ങൾ, ഉപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള അഹങ്കാരം, ധാരാളിത്വവും, നിരന്തരം അർപ്പിക്കുവാൻ പറ്റാതെ പോകുന്ന പ്രാർത്ഥന ഇവയെല്ലാം ഉദാഹരണങ്ങളാണ്. നോമ്പ് ഏകാന്ത അനുഭവങ്ങൾ നൽകുന്നവയാണ് എങ്കിലും നോമ്പിലെ യാത്ര ഏകാന്തമല്ല. സഹജീവികളോടും പ്രകൃതിയോടും താദാത്മ്യപ്പെട്ട് മുന്നോട്ട് പോകുന്നു. നാല് സുഹൃത്തുക്കൾ തങ്ങൾക്കുള്ള വിശ്വാസം ചേർത്ത് പിടിച്ച് , രോഗിയുടെ വിശ്വാസവും,പ്രതീക്ഷയും കൂടിച്ചേരുമ്പോൾ ദൈവം മുമ്പാകെ എത്തുവാനുള്ള ശക്തി ലഭിക്കും. അതുപോലെതന്നെയാണ് നോമ്പുകാലങ്ങളിലെ പ്രാർത്ഥനയും ഉപവാസവും സഹനവും ഏത് വിശ്വസിക്കും മുതൽ കൂട്ടാകുന്നത്. ഇതിനും അപ്പുറമായി നമ്മുടെ വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. നിൻറെ വിശ്വാസം കണ്ടിട്ട്, എന്റെ വിശ്വാസം കണ്ടിട്ട് നമ്മുടെ ഇടയിലുള്ളവർക്ക് സൗഖ്യവും കൃപയും സാധ്യമാകണം. ഈ ചിന്ത നമുക്ക് തരുന്നത് നാം ഒറ്റക്കാകുമ്പോൾ തളർന്ന് പോകുവാനുള്ള സാധ്യത ഏറുന്നു എന്നാൽ പരസ്പര പൂരിതമായ ബന്ധം വിശ്വാസ സ്ഥലത്തേയ്ക്ക് സാധ്യമായ അവസരം നൽകുന്നു.

ശരീരബന്ധനങ്ങളേക്കാൾ നമ്മെ തളർത്തുന്നതിന് ആത്മീക മാനസിക ബലഹീനതകളും, ഒറ്റപ്പെടുത്തലുകളും, വീഴ്ചകളുമാണ്. നാല് പേർ അവരുടെ പ്രയത്നത്തിൽ എത്തപ്പെട്ടുവെങ്കിൽ മകനേ നിൻറെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നാണ് കർത്താവ് അരുളി ചെയ്തത് . ശരീര സൗഖ്യത്തിനേക്കാൾ ആത്മീക സൗഖ്യമാണ് വലുതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് കാരണമില്ലാതെ പൊടുന്നനെ പല രോഗങ്ങളും മരണവും നാം കണ്ട് കൊണ്ടിരിക്കുന്നു. പല പരിശോധനകളിലും രോഗ കാരണത്തെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. ആത്മീക തലങ്ങളിലുള്ള ശോഷണവും, മാനസിക ആരോഗ്യം നിലനിർത്തുവാൻ കഴിയാതെ പോകുന്നതും, ക്ഷണികമായ വിടുതലിനു വേണ്ടി ആശ്രയിക്കുന്ന പലതും കൊണ്ടെത്തിക്കുന്ന വിപത്തുകളും എല്ലാം കാരണങ്ങളല്ലേ.

ഈ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, രൂപാന്തരീകരണത്തിലൂടെ പുതിയ സൃഷ്ടിയായി തീർക്കുകയും ചെയ്ത് തന്റെ അധികാരം നമുക്ക് വെളിപ്പെടുത്തി തന്നു; എഴുന്നേൽക്ക , കിടക്ക എടുത്ത് നടക്ക. താൻ ആരാൽ ആശ്രിതനായി വന്നുവോ അതിനെ ചുമലിലേറ്റി തിരികെ പോകുന്ന അനുഭവം അത്ഭുതം തന്നെ അല്ലേ.

നമ്മോട് തന്നെ ചോദിക്കുക. എവിടെയാണ് പക്ഷാഘാതം, എവിടെയാണ് അലസത, എവിടെയാണ് വിരോധം, എവിടെയാണ് ആത്മിക അലസത . കടന്ന് വരുവാൻ കഴിയാത്തവർക്ക് നാം മുഖാന്തിരങ്ങളാകണം. സഭയുടെ ധർമ്മ വാഹകർ നാമായിരിക്കണം.

ഇനി നാം തളർന്നവരല്ല, ആത്മീക ബലത്താൽ സൗഖ്യപ്പെട്ടും, അനേകർക്ക് സൗഖ്യദാനം നൽകുന്നവരും നാമായിരിപ്പാൻ നോമ്പ് നല്ല ചിന്തകളെ നമുക്ക് നൽകുവാൻ പ്രാർത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത്‌ സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും. ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ ‘ആറ്റുകാൽ സിസ്റ്റേഴ്സ്’ തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല.

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’ ( മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് ) കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ്‌ ഡോ. ഓമന.

മാർച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യിൽ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.

ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.

ഏവരെയും സ്നേഹപൂർവ്വം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

ഫാ. ഹാപ്പി ജേക്കബ്ബ്

ആദ്യ ആഴ്ചയിലെ നോമ്പിലെ ദിനങ്ങൾ നല്ല ചിന്തകളും അനുഭവങ്ങളും തന്നു എന്ന് കരുതി ചില ചിന്തകൾ കൂടി കുറിക്കുകയാണ്. ആത്മീകത പലപ്പോഴും നാം കരുതുന്നത് ഞായറാഴ്ചകൾക്കും ദേവാലയങ്ങൾക്കും ഉള്ളതാണെന്നാണ്. എന്നാൽ നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്ന് പൗലോസ് ശ്ലീഹ പറഞ്ഞതിൽ നിന്നും നാമം ദൈവാലയങ്ങൾ എന്ന നിഗമനത്തിൽ എത്തിയേ മതിയാവൂ. അപ്രകാരം ഓരോ ദിനവും ആത്മീകതയിൽ വളരുവാൻ നാം വിളിക്കപ്പെട്ടവരാണ്. ദൈവ സാന്നിധ്യം അനുഭവിപ്പാൻ ഓരോ ദിവസവും ഇടയാകണം. സമൂഹം പുറന്തള്ളിയേക്കാം, സാമൂഹ്യ ജീവിത തിരക്കിനിടയിൽ സമയം ഇല്ലാതിരിക്കാം, പല കാരണങ്ങൾ പറയാൻ ഉണ്ടായിരിക്കാം. സമൂഹം ഒറ്റപ്പെടുത്തി, പിന്തള്ളിയ ഒരുവന്റെ ജീവൻ പ്രയാണ യാത്രയാണ് ഇന്നത്തെ ചിന്തയുടെ ആധാരം.

വി. ലൂക്കോസ് 5: 12 -16 വരെയുള്ള വേദഭാഗങ്ങൾ. ലോകക്കാർ പരിമിതപ്പെടുത്തിയ ഒരു മനുഷ്യൻറെ കഥ. അവൻ കുഷ്ഠരോഗിയായിരുന്നു. സമൂഹവും മതവും അവന് ശിക്ഷ വിധിച്ചു . അവനെ അശുദ്ധൻ എന്ന് മുദ്രകുത്തി. ചുരുക്കത്തിൽ അവൻ സകലത്തിൽ നിന്നും അകന്നു . ആരും ഇല്ല എങ്കിലും ദൈവം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരു നിമിഷം അവനുണ്ടായി. മനുഷ്യനും മതവും നിർമ്മിച്ച എല്ലാ വേലിക്കെട്ടുകളും അതിർ രേഖകളും തകർത്ത് മൃതമദ്ധ്യേ നിൽക്കുന്ന ദൈവം തമ്പുരാൻ്റെ അടുക്കൽ അവൻ വന്നു. ലക്ഷ്യം നേരായിരുന്നത് കൊണ്ട് പ്രതിബന്ധങ്ങൾ അവന് നിസ്സാരമായിരുന്നു. അവൻറെ ഉള്ളിലെ ബോധ്യവും ഇച്ഛാശക്തിയും വിശ്വാസവും മതിലുകളെ ഇടിച്ച് നിരത്തി.

ഇത്രയും ധൈര്യത്തോടെ കടന്നു വന്നവന്റെ ചോദ്യമാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. “കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്ക് ” . ഇവൻ എന്താണ് ഇങ്ങനെ പറഞ്ഞത്. അവൻറെ സൗഖ്യം ലഭിക്കും എന്നുള്ള ഉറപ്പും നമുക്ക് നൽകുന്ന പാഠവും ഇതാണ് യഥാർത്ഥ പ്രാർത്ഥന. എൻറെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥന . ഫലം എപ്പോഴും നാം ആഗ്രഹിക്കും പോലെ ആവണം എന്നില്ല. എന്തായാലും ദൈവഹിതം അതാണ് നാം പാലിക്കേണ്ടതും പഠിക്കേണ്ടതും .

യേശു അവനെ സ്പർശിച്ചു. ഒരുപാട് ഉൾക്കാഴ്ചകൾ തരുന്ന ചിന്തയാണിത്. മനുഷ്യൻ തൊടുവാൻ അറയ്ക്കുന്ന ഒരു വ്യക്തിയെ അവൻ ചേർത്ത് നിർത്തുന്നു. ഉള്ള അവസ്ഥയിൽ നമ്മെ ചേർത്ത് നിർത്തുന്നവനാണ് കർത്താവ്. അവൻറെ സ്പർശനം മതി സൗഖ്യമാകുവാൻ.

അവൻ പറഞ്ഞു എനിക്ക് മനസ്സുണ്ട് നീ ശുദ്ധനാകുക. ആ നിമിഷം തന്നെ അവൻ സൗഖ്യപ്പെട്ടു; പുരോഹിതന്മാർക്ക് തന്നെ തന്നെ സാക്ഷ്യത്തിനായി കാണിച്ച് കൊടുക്കുവാൻ പറഞ്ഞു. സൗഖ്യം വ്യക്തിപരമായിരുന്നുവെങ്കിലും സാക്ഷ്യം സമൂഹപരമാണ്. ഓരോ ചെറിയ അനുഗ്രഹങ്ങൾ ദിവസേന നാം പ്രാപിക്കുമ്പോഴും നേർച്ച കാഴ്ചകളോടെ ദേവാലയത്തിൽ നാം എത്തണം. ദൈവ മുമ്പാകെ സമർപ്പിക്കണം.

ഇനി നമ്മുക്ക് ശ്രദ്ധ കർത്താവിങ്കലേക്ക് സമർപ്പിക്കാം. അവൻ അവിടെ നിന്ന് മാറി ഏകാന്തമായ ഒരു സ്ഥലത്തേക്ക് പോകുന്നു. അവിടെ പിതാവുമായുള്ള സംസർഗ്ഗത്തിൽ കഴിയുന്നു. നമ്മളിലൂടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് സ്വയം പ്രശംസിക്കാനായുള്ള അവസരമായിട്ടല്ല ദൈവപദ്ധതി എന്ന് മനസ്സിലാക്കുക.

ഇന്ന് ഭയം, കുറ്റബോധം, ദുരുപയോഗങ്ങൾ, ഏകാന്തത എന്നിങ്ങനെയുള്ള വിഷയത്തിൽ പലരും കുടുങ്ങിയിരിക്കുന്നു. ചെറിയ പ്രതിബന്ധങ്ങൾ മുൻപിൽ ഉണ്ടെങ്കിലും ദൈവം സാമിപ്യേ ഉണ്ടെന്ന് തിരിച്ചറിയണം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിശ്വാസത്തോടെ അവന്റെ അടുക്കലേക്ക് കടന്ന് വരൂ. കൃപ നേടിയാൽ വാക്കുകളിൽ അല്ല ജീവിതത്തിലൂടെ സാക്ഷ്യം നൽകൂ.

അനുഗ്രഹിക്കപ്പെട്ട നോമ്പ് ദിനങ്ങൾ ദൈവം നൽകട്ടെ.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

RECENT POSTS
Copyright © . All rights reserved