

ഫാ. ഹാപ്പി ജേക്കബ്ബ്
തിരു അവതാരത്തിന്റെ അടിസ്ഥാന ചിന്തകളിൽ മുഴങ്ങുന്ന ഒരു പ്രധാന വാക്കാണ് പ്രതീക്ഷ എന്നുള്ളത്. ദൈവം മനുഷ്യനായി പിറന്നു എന്നുള്ളത് ചരിത്രപരമായ വസ്തുതയാണെങ്കിലും ഇരുളിലും മരണ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശത്തിന്റെ സമ്മാനവും ആയിരുന്നു. യശയ്യാ പ്രവചന പുസ്തകം 9-ാം അധ്യായം രണ്ടു 2 മുതൽ 7 വരെ വാക്യങ്ങളിൽ ഇത് വായിക്കാവുന്നതാണ്. കഴിഞ്ഞ് പോയ നൂറ്റാണ്ടുകളിൽ മാത്രമല്ല ഇന്നും പ്രസക്തമായ ചിന്തയാണ് ഇത്.
1. പ്രത്യാശ – ദൈവികമായ ഇടപെടൽ.
” ഇരുട്ടിൽ നടക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടിരിക്കുന്നു” യെശയ്യാ :9 : 2 എന്ന വാക്യം മനുഷ്യ ജീവിതങ്ങളിൽ ദൈവിക ഇടപെടലുകളുടെ സൂചന നൽകുന്നു. രോഗവും ദുഃഖവും, പീഡനവും ഒക്കെ മറികടക്കുവാൻ ആഗ്രഹിക്കുമെങ്കിലും പല അവസരങ്ങളിലും അതിൽ തന്നെ കഴിയേണ്ടി വരുന്നു. പ്രത്യാശ കൈവിടാതെ ജീവിക്കുവാൻ തിരു അവതാരം നമ്മെ ഒരുക്കുന്നു. പ്രത്യാശ അമൂർത്തമായ ആശങ്കയല്ല, ദൈവ നടപടികളിലേക്കുള്ള ആത്മ വിശ്വാസമായാണ് നാം ഉൾക്കൊള്ളേണ്ടത്. ആയതിലേക്ക് നാം ഒരുങ്ങേണ്ടുന്ന സമയമാണിത്. കേട്ട കഥയായല്ല വ്യക്തിപരമായ ബന്ധമായും ക്രിസ്തുമസ് മാറട്ടെ.
2. പ്രത്യാശ – പ്രവാചക വചനങ്ങളിൽ.
അസ്സീറിയൻ അധിനിവേശങ്ങളിൽ വ്യാകുലപ്പെട്ടിരുന്ന ജനതയ്ക്ക് പ്രത്യാശയുടെ പുതു വെളിച്ചം ആണ് ഈ പ്രവചനം. രാജകീയ അസ്ഥിരതയും ആത്മീക ശോഷണവും അധിനിവേശത്തിന്റെ കയ്പ്പ് നീരും രുചിക്കുന്ന ജനങ്ങൾ. ഇതിലും അപ്പുറമായി ദൈവ നിന്ദയും, മിഥ്യാരാധനയും കൂടി ആയപ്പോൾ ജനത്തിന്റെ ആവലാതികൾ എത്രമാത്രം കഠിനമായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇന്നും ഈ സമാനതകൾ നടമാടുന്നില്ലേ. പ്രവാചകൻ ദൈവ സാന്നിധ്യവും, ആശ്വാസവും, പ്രത്യാശയും ജനങ്ങൾക്ക് ഏകുവാൻ വരുവാനുള്ളവനെ ഇങ്ങനെ വിശേഷിപ്പിച്ചു:- വീരനാം ദൈവം, സമാധാന പ്രഭു, നിത്യപിതാവ് അത്ഭുത മന്ത്രി, നമ്മുടെ വിശ്വാസത്തിൽ കർത്താവിൻറെ രക്ഷണ്യമായ അനുഭവങ്ങളുടെ നാമമായും, നമ്മെ ഒക്കെ യഥാ സ്ഥാനപ്പെടുത്തുന്ന ക്രിയയായും ഉൾക്കൊള്ളുക. ദൈവിക സ്വഭാവവും സൃഷ്ടിയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകവും ആണ് ക്രിസ്തുമസ് . ആയതിനാൽ പ്രത്യാശാ വാഗ്ദാനം മനുഷ്യ ശ്രമത്തേക്കാൾ വലുതായി സൗഖ്യവും സുഖവും പ്രത്യാശയും പുന:സ്ഥാപിക്കുന്ന കത്തൃഗമനം ആയി നാം സ്വീകരിക്കുക.
3 . പ്രത്യാശ – കാത്തിരിപ്പിന്റെ ആത്മീക അനുഭവം
ഈ ശുദ്ധീകരണ കാലം സമാധാനത്തിന്റെയും ശാന്തതയുടെയും ഒരുക്കത്തിന്റെയും കാലമാണ്. ധ്യാനാത്മകമായി ഉൾക്കൊള്ളുമ്പോൾ തിരു അവതാരത്തെ നമ്മുടെ രക്ഷയ്ക്കായുള്ള യാഗമായി മനസ്സിലാക്കുവാൻ കഴിയും. ദൈവമായിരിക്കെ തന്നെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. മാനുഷിക അനുഭവങ്ങളിൽ നിന്നും ദൈവീകതയിലേക്ക് നമ്മെ കയറ്റുവാനുള്ള ത്യാഗമാണ് ഈ യാഗം. ആയതിനാൽ ഈ രക്ഷണ്യ അനുഭവത്തിന് സംബന്ധികളായി തീരണമെങ്കിൽ ഈ കാത്തിരിപ്പിന്റെ അനുഭവം ശുദ്ധീകരണത്തിന്റെ ദിനങ്ങളായി മാറണം.
4 . പ്രത്യാശയുടെ പൂർത്തീകരണം – ക്രിസ്തു.
ക്രിസ്തുവിൻറെ അവതാരമാണ് പ്രത്യാശയുടെ പൂർണ്ണത ; അന്ധകാരത്തിലും ഭരണനിഴലിലും ഉഴലുന്നവർക്ക് പ്രതീക്ഷ നൽകിയ ദിനം. മനുഷ്യാത്മാവിന്റെ ഉള്ളറയിലേക്ക് ദൈവീക ആത്മാവിനെ പകരുന്ന അനുഭവമാണ് അന്ധകാര ഗുഹയിൽ ദൈവസുതൻ ജാതം ചെയ്തതിലൂടെ നൽകപ്പെട്ടത്. പ്രകാശത്താൽ നിറയപ്പെട്ട അനുഭവം കാഴ്ചകളുടെയും ഉൾക്കാഴ്ചകളുടെയും തലങ്ങളെ തന്നെ മാറ്റിമറിച്ചു. അതിനാലാണ് ഉണ്ണിയേശുവിനെ കണ്ടവർ വേറെ വഴിയായി സ്വദേശത്തേക്ക് പോയതെന്ന് നമുക്ക് വായിച്ചെടുക്കാം. പ്രതീക്ഷിച്ചിരുന്ന ഈ ജനനം മനുഷ്യർക്കിടയിലും അത്രമാത്രം സ്വാധീനം ചെലുത്തിയ അനുഭവം ആയിരുന്നു.
5 . ആത്മീക വിടുതലിനായുള്ള പ്രത്യാശ
കാലങ്ങൾ ഏറെയായെങ്കിലും, ആത്മീകതയുടെ പലതലങ്ങൾ നാം കണ്ടുകഴിഞ്ഞു. എങ്കിലും ഇന്നും ഈ തിരു അവതാരത്തിന്റെ പ്രസക്തി നിലനിൽക്കുന്നു. രോഗം ,ദുഃഖം ,പാപം എല്ലാം ഇപ്പോഴും തുടരുന്നു. ഇത് ദൈവ അസാന്നിധ്യമായി പലരും വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും ദൈവിക പ്രവർത്തനത്തിനുള്ള അവസരങ്ങളായി എന്തേ നമുക്ക് കാണാൻ കഴിയാതെ പോകുന്നു. ഞാൻ ഏത് മേഖലയിലാണ് പ്രകാശം ആകേണ്ടത്? സ്വയം ശോധനയിലും, ആത്മസമർപ്പണത്തിലും, സത്യസന്ധതയിലും, പ്രതീക്ഷയിലും പ്രത്യാശയിലും പ്രകാശിതരാകുവാൻ നമുക്ക് ശ്രമിക്കാം. ഈ ക്രിസ്തുമസ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ നമ്മളിൽ പകരട്ടെ.
സ്നേഹത്തോടെ
ഫാദർ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.
ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://lmhs.uk/events-2026/ayyappa-vilakku1/booking
എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.
സ്ഥലം:
കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,
ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ
സമയം : 3pm മുതൽ 9pm വരെ

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണത്തെയും ബർമിഹാം മണ്ഡലകാല തീർത്ഥാടനം 29 ശനിയാഴ്ച നടന്നു. കഴിഞ്ഞ 13 വർഷങ്ങളായി നടന്നു വരുന്ന മണ്ഡലകാല തീർത്ഥാടനം ആദ്യം മുതൽ അവസാനം വരെ ഭംഗിയായിനടന്നു. വിത്തിങ്ടൺ രാധാകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പരമ്പരാഗത വിശ്വാസ ആചാരങ്ങൾക്ക് അനുസരിച്ച് കെട്ടുനിറച്ചു കർപ്പൂരാരാധനയോടെ തുടങ്ങിയ യാത്രയിൽ പ്രത്യേകിച്ചു അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു.

ബർമിങ്ങാം ശ്രീ ബാലാജി ക്ഷേത്രത്തിൽ ജിഎംഎംഎച്ച്സി അംഗങ്ങൾ നടത്തിയ ഭക്തി സാന്ദ്രമായ ഭജൻ കൊണ്ട് ബർമിഗം ക്ഷേത്ര അങ്കണം അക്ഷരാർത്ഥത്തിൽ ശബരിമല സന്നിധിയിത്തിൽ എത്തിയ പ്രതീതി ഉണർത്തി. അയ്യപ്പ വിഗ്രഹത്തിൽ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ കലാശാഭിഷേകം , നവകാഭിഷേകം, നെയ്യഭിഷേകം, പടിപൂജ, എന്നിവ നടത്തി ഹരിവരാസനം പാടി ഈ വർഷത്തെ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടനത്തിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് പങ്കെടുക്കണം എന്ന് ആഗ്രഹിച്ചവർക്കും, ലോകത്തിലെ മുഴുവൻ ചരാചരങ്ങൾക്കും സ്വാമി അയ്യപ്പൻ നിറഞ്ഞു അനുഗ്രഹം നൽകട്ടെ എന്ന് സ്വാമി നാമത്തിൽ പ്രാർത്ഥിക്കുന്നു എന്ന് ജിഎംഎംഎച്ച്സി പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.





ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് എക്കാലവും ഒരു ആവേശവും പ്രത്യാശയും തരുന്ന കാലമാണ്. മാനവ രക്ഷയ്ക്കായി ദൈവത്വം മുറുകെ പിടിച്ച് മാനുഷ വേഷം ധരിച്ച് പാപം ഒഴികെ സർവൃത്തിലും മനുഷ്യനായി നമ്മുടെ ഇടയിൽ ജാതം ചെയ്ത സുദിനം. രക്ഷയുടെ അനുഭവത്തിനായാണ് ജാതം ചെയ്തത് എന്ന് ബോധ്യപ്പെട്ടവർക്ക് പ്രത്യാശയുടെ സുഗന്ധം നൽകപ്പെട്ട ദിനം. നാം ആഗ്രഹിക്കുന്ന ശബ്ദ കോലാഹലങ്ങളോ, ആർഭാടമോ ഇല്ലാതെ ഒരു പിഞ്ചുകുഞ്ഞിൻ്റെ കരച്ചിലോടെ മൃദുവായി ലോകത്തിലേക്ക് വന്ന അത്ഭുത വാർത്തയാണ് വിശുദ്ധ വചനം നമ്മെ ഓർമിപ്പിക്കുന്ന ക്രിസ്തുമസ് . ചിലരെങ്കിലും ഡിസംബർ ഒന്ന് മുതൽ ഇരുപത്തി അഞ്ച് ദിനങ്ങൾ നോമ്പോടുകൂടിയാണ് രക്ഷകനെ വരവേൽക്കാൻ ഒരുങ്ങുന്നത്. അതിനാൽ ആരംഭത്തിന് മുൻപ് തന്നെ നമ്മോട് ചോദിക്കുക ; ക്രിസ്തുമസ്സിന്റെ ഏത് മുഖമാണ് നാം കാണാൻ പോകുന്നത്. ആത്മ ഒരുക്കത്തോടെ തിരു അവതാരത്തെ കാണുവാനാണോ അതോ ഇക്കാലത്തെ അർത്ഥത്തിൽ “അടിപൊളി ” ആയി ക്രിസ്തുമസ് ആഘോഷമാണോ ആഗ്രഹിക്കുന്നതെന്ന്.
പല രീതികളിൽ ക്രിസ്തുമസിന്റെ മുഖം മാറിയിരിക്കുന്നു. ഒരു കാലം വരേയും ദൈവ മാനുഷിക ഐക്യം ആയിരുന്നു . എന്നാൽ ഇന്ന് ഉപഭോഗ സംസ്കാരവും, ആർഭാടവും, ശബ്ദ കോലാഹലങ്ങളും, പ്രകടനങ്ങളുടെയും ഇടയിൽ അർത്ഥം ചോർന്ന് പോയിരിക്കുന്നു. ഇടയന്മാരേയും വിദ്വാന്മാരേയും നയിച്ച നക്ഷത്രം പോലും മറ്റ് പ്രകാശ സംവിധാനങ്ങളോട് മത്സരിച്ച് തോറ്റ് പോയിരിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് ആകർഷണം ലഭിക്കുമെങ്കിലും ആത്മാവിനെ പ്രകാശിപ്പിക്കാൻ മതിയാവുന്നില്ല.
ക്രിസ്തുമസ്സിന്റെ വൈകാരികപരമായ ഒരു ഉത്സവമായോ, തണുപ്പുള്ള കാലാവസ്ഥയിൽ ഒരു പതിവ് കൂട്ടമായ സഞ്ചാരമോ ആയി കണക്കാക്കരുതേ. ശാന്തമായാണ് കടന്ന് വന്നതെങ്കിലും ധീരമായ ഒരു അവതാരത്തിന്റെ യാഥാർത്ഥ്യം അതിന്റെ പിന്നിലുണ്ട് . ശക്തിയല്ല നിർമ്മലതയാണ് ആവശ്യം എന്നും കയ്യടിയും കതിനയും അല്ല മൗനവും ശാന്തതയും, അതുപോലെ ശക്തി പ്രകടനമല്ല കുമ്പിട്ടുള്ള നമസ്കാരം ആണ് ദൈവം തന്ന വഴികളിലൂടെ നാം പോകുമ്പോൾ കാണേണ്ടത്. ഇത് മറന്നുപോയ വഴിയിലൂടെയുള്ള ഒരു തിരികെ വരവായും ഉൾക്കൊള്ളുക. ‘മാറുന്ന മുഖം ‘ എന്നത് ഒരു സാംസ്കാരിക പ്രശ്നം മാത്രമല്ല, ഒരു ആദ്ധ്യാത്മിക ചോദ്യം കൂടിയാണ് . നാം എന്താണ് ആഘോഷിക്കുന്നത്. സ്വർഗ്ഗവും ഭൂമിയും ഒന്നാക്കിയ പൈതലാം യേശുവിനെ കുറിച്ചാണോ? സമ്മർദ്ദങ്ങളും ഭയവും ഏകാന്തതയും ആകുലതയുടെയും നടുവിൽ ജീവിക്കുന്ന കാലത്ത് അണിയിച്ചൊരുക്കിയ സ്വന്തം പ്രതിബിംബങ്ങൾ പ്രദർശിപ്പിക്കുന്ന ചടങ്ങാണോ? എന്തെല്ലാം ഉണ്ടെങ്കിലും വിനയവും ത്യാഗ പ്രണയവും സമർപ്പണ ധ്യാനവും ഇല്ലാതെ ഈ ദിനങ്ങൾ നമുക്ക് വേണ്ടാ എന്ന് നാം തീരുമാനിക്കുക.
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ഇതായിരിക്കട്ടെ നമ്മുടെ മന്ത്രധ്വനി. ആ ചെറിയ കുടുംബത്തിലേക്ക് നമ്മുടെ ശ്രദ്ധ കടന്ന് ചെല്ലണം. ഇല്ലായ്മയും വല്ലായ്മയും അല്ല ദൈവ വീണ്ടെടുപ്പിന്റെ സമാനമായ പുഞ്ചിരിയും ദൈവദൂതന്മാരുടെ സ്തുതിപ്പും അമ്മയപ്പന്മാരുടെ സമാധാന മുഖങ്ങളും നമുക്ക് ഒന്ന് പകർത്താം. ലാളിത്യവും ദൈവാശയവും അല്ലേ ആ കുടുംബത്തിൻറെ അലങ്കാരം.
ക്രിസ്തുമസ് പൂർണ്ണം ആകുന്നത് നമ്മുടെ മുഖം, മനോഭാവം, ചിന്തകൾ, മുൻഗണനകൾ, ബന്ധങ്ങൾ മാറുമ്പോഴാണ്. ഓരോ ക്രിസ്തുമസ് നമുക്ക് ലഭിക്കുന്ന പരിഗണനയോ , സമ്മാനങ്ങളോ, സമ്പത്തിന്റെയോ അളവിലല്ല മറിച്ച് മറ്റുള്ളവർക്ക് നൽകുന്ന മുഖത്തിലാണ്. കരുണ, ക്ഷമ , ദാനം, ശാന്തത വിശ്വാസം ഇതെല്ലാം ഉണ്ണിയേശുവിനെ നമ്മളിലൂടെ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാകണം. ക്രിസ്തുമസിലേക്ക് പ്രവേശിക്കുന്ന ഈ ദിനങ്ങൾ ആ യഥാർത്ഥ ക്രിസ്തുമസ് മുഖം തിരിച്ച് ലഭിക്കുവാൻ നമുക്ക് ഇടയാകണം. ദൈനംദിനം നാം കാഴ്ചവയ്ക്കുന്ന മുഖങ്ങൾ അല്ല, ശിശുവിനെ കാണുവാൻ നാം ശ്രമിക്കുമ്പോൾ അവൻറെ സ്നേഹത്തിൻറെ പ്രതിഫലം ആയി നമ്മുടെ ജീവിതം മാറട്ടെ , ക്രിസ്തുമസ് മാറട്ടെ.
സ്നേഹത്തോടെ
ഫാദർ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാർഷിക അയ്യപ്പ പൂജ 2025 നവംബർ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളിൽ നടക്കുന്നതാണ്.
പരിപാടിയിൽ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉൾപ്പെടുന്നു. വിളക്ക് പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഒരു തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളിൽ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു:
07838170203, 07906130390, 07973151975, 07753188671, 07985245890, 07860578572, 07735368567.
സ്ഥലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് 12 ആം വർഷ ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നു. 2025 നവംബർ 29 ആം തീയതി ശനിയാഴ്ച 3:00 pm മുതൽ 10 pm വരെ ആണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ് ലണ്ടനിലെ ബാൻസ്റ്റഡിൽ ഉള്ള ബാൻസ്റ്റഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവംനടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
രാജേഷ് രാമാൻ – 07874002934
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822
