സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരിശുദ്ധ അമ്മയുടെ വണക്കമാസത്തെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വരുന്നത്,പരിശുദ്ധ അമ്മയെ അലങ്കരിക്കുന്നതാണ്. എൻ്റെ അച്ചാച്ചൻ പറയുമായിരുന്നു, “എത്രമാത്രം അമ്മയെ ഒരുക്കുന്നോ അതിനേക്കാൾ കൂടുതലായി അമ്മ നമ്മളെ ഒരുക്കി ഈശോയുടെ അടുത്ത് എത്തിക്കും എന്ന്”. അച്ചാച്ചൻ്റെ ഈ വാക്കുകളാണ് ഇപ്പോഴും അമ്മയെ കാണുമ്പോൾ ഞാൻ ഓർക്കുന്നത്. എപ്പോഴും അമ്മ എനിക്ക് ഒരു സഹായമാണ്. എൻ്റെ അമ്മ പറയുമായിരുന്നു. ജപമാല ചൊല്ലാൻ അറിയുമെങ്കിൽ പരിശുദ്ധ അമ്മയുടെ അടുത്ത് നമ്മൾ എത്തികഴിഞ്ഞു എന്ന്. ഇന്ന് എൻ്റെ സന്ന്യാസജീവിതത്തിൻ്റെ അടിത്തറ ജപമാല ആണ്. അമ്മയുടെ വണക്കമാസം വരുമ്പോൾ എൻ്റെ കൊച്ചു വീട്ടിലേയ്ക്ക് അയൽവക്കത്ത് ഉള്ളവരും വരുമായിരുന്നു. ഒരോ ദിവസവും ഓരോരുത്തരും അവരവരുടെ വീട്ടിൽ ഉള്ള നല്ല പൂക്കൾ കൊണ്ടുവന്നു അമ്മയ്ക്ക് കൊടുക്കുമായിരുന്നു. ഒരോ ദിവസത്തെയും സുകൃതജപവും സൽപ്രവൃത്തിയും കേൾക്കാൻ കുട്ടികളായ ഞങ്ങക്കെല്ലാം ഒരു ആകാംഷ ആയിരുന്നു.
വണക്കമാസം ഒരു വിശുദ്ധിയുടെ മാസം ആണ്. സുകൃതജപങ്ങളും സൽപ്രവർത്തികളും നമ്മുടെ ഹൃദയമാകുന്ന പൂങ്കാവനത്തിൽ ഒരുപാട് നല്ല പൂക്കൾ കൊണ്ട് നിറയ്ക്കാൻ പറ്റും. പരിശുദ്ധ അമ്മയെ നോക്കി നൽകുന്ന ഒരു ചെറിയ പുഞ്ചിരിപോലും അമ്മ വലിയ ഒരു രത്നകല്ലാക്കി മാറ്റും. എൻ്റെ കോൺവെൻറ്റിലും വണക്കമാസം കൂടുമ്പോൾ എനിക്ക് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്. എൻ്റെ മാതാപിതാക്കൾ എനിക്ക് കൊച്ചു പ്രായത്തിൽ വണക്കമാസവിശ്വാസം പഠിപ്പിച്ച് തന്നതുകൊണ്ട് ആ വിശ്വാസത്തിൻ്റെ ഒരുപാട് ഫലങ്ങൾ എൻ്റെ ജീവിതത്തിൽ കാണുന്നു. ഭൂമിയും സ്വർഗ്ഗവും തമ്മിൽ ഒന്നിപ്പിക്കുന്ന കോവണി ആണ് ജപമാല. ഈ വണക്കമാസ ദിവസങ്ങളിൽ കൂടുതൽ വിശ്വാസത്തോടും ഭക്തിയോടും കൂടി ജപമാല ചൊല്ലി അമ്മയിലേയ്ക്ക് കൂടുതൽ അടുക്കാം. അമ്മ നമ്മുക്ക് വേണ്ടി ഈശോയുടെ അടുത്ത് എപ്പോഴും പ്രാർത്ഥിക്കുന്നു എന്ന ഉറച്ച വിശ്വാസമാണ് നമ്മുടെ ജീവിതത്തിൽ നിത്യവും വേണ്ടത്. പരിശുദ്ധ അമ്മ നമ്മുടെ വിശ്വാസത്തിൻ്റെ വഴികളിൽ എന്നും എപ്പോഴും ഒരു വഴികാട്ടി തെളിഞ്ഞു നിൽക്കുന്നു.
എല്ലാവർക്കും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും സഹായവും സംരക്ഷണവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുകൃതജപം
പരിശുദ്ധഅമ്മ മാതാവേ, പാപികളായ ഞങ്ങളുടെ ഹൃദയം, ഈശോയുടെ സ്നേഹത്താൽ നിറക്കണമേ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ, ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ജൂൺ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കൾ നേതൃത്വം വഹിക്കുന്ന ബൈബിൾ കൺവൻഷൻ ഇത്തവണ കാന്റർബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്
‘ അങ്ങയുടെ പ്രകാശവും, സത്യവും അയക്കണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ'(സങ്കീര്‍ത്തനങ്ങള്‍ 43:3)
ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിൾ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധനയ്ക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആൻഡ് വർഷിപ്പ് ശുശ്രൂഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.രാവിലെ10:00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷൻ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന, ലെസ്റ്റർ സീറോ മലബാർ മിഷൻ വികാരി മോൺ. ജോർജ്ജ് തോമസ് ചേലക്കൽ മുഖ്യകാർമ്മികനായി വിശുദ്ധബലി അർപ്പിക്കുകയും, പ്രധാന സന്ദേശം നൽകുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വക്താവും, മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. രൂപതയുടെ കുടുംബ കൂട്ടായ്‌മ കമ്മീഷൻ പാസ്റ്ററൽ പേട്രണും ആഷ്‌ഫോർഡ് മാർ ശ്ലീവാ മിഷൻ വികാരിയുമായ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്ജും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിൾ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
കാന്റർബറി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കാളിയാവാൻ എത്തുന്ന ഏവര്‍ക്കും, ഉത്ഥിതനായ ലോകരക്ഷകന്റെ അനുഗ്രഹ വരദാനങ്ങൾക്കും, പരിശുദ്ധാല്മ കൃപകൾക്കും ബൈബിൾ കൺവെൻഷൻ അനുഭവ വേദികൂടിയാവും.
ബൈബിൾ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ശുശ്രുഷകൾ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോൺബി ജോണ്‍ എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവിൻ്റെ വണക്കമാസം പതിനൊന്നാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ എനിക്ക് പറയുവാനുള്ളത്..!
സന്യാസജീവിതം സ്വീകരിച്ചിട്ട് മുപ്പത്തഞ്ച് സന്തോഷകരമായ വർഷം പൂർത്തിയാക്കിയതിൻ്റെ നിറവിലാണ് ഞാനിപ്പോൾ. എപ്പോഴും എന്നെ കൈപിടിച്ച് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് അമ്മമാരുടെ സ്ഥാനം എത്രമാത്രം എടുത്തു പറഞ്ഞാലും തീരാത്ത നന്ദിയോടെ അവരുടെ മുമ്പിൽ തലകുനിക്കുന്നു. സമർപ്പണം എന്നത് വലിയ ഒരർപ്പണമാണ്. അമ്മമാരുടെ അനുഗ്രഹമില്ലാതെ അത് സാധിക്കില്ല. ഇന്നും പ്രാർത്ഥിക്കാൻ ഞാനൊരുങ്ങുമ്പോഴും ദേവാലയത്തിൽ പോകുമ്പോഴും ജപമാല കൈകളിലെടുക്കുമ്പോഴും എൻ്റെ മനസ്സിലേയ്ക്ക് ഒരു പ്രത്യേക രൂപം തെളിഞ്ഞു വരും. അത് മറ്റാരുമല്ല. തൂവെള്ള ചട്ടയും മുണ്ടും ധരിച്ച് നേരിയതുകൊണ്ട് തലയും മൂടി കറുത്ത കൊന്തയും കൈയ്യിലേന്തി ഭക്തിപൂർവ്വം പള്ളി തുറന്ന ഉടനെ പള്ളിയുടെ മുൻ നിരയിൽ മാതാവിനോട് ചേർന്ന് നിൽക്കുന്ന ദൈനംദിന ജീവിതം നയിച്ചിരുന്ന ഒരു സാധാരണ സ്ത്രീ. അതായിരുന്നു എൻ്റെ പ്രിയപ്പെട്ട അമ്മച്ചി. അമ്മച്ചിക്കെപ്പോഴും നിർബന്ധമായിരുന്നു ഞങ്ങൾ മക്കൾ എല്ലാവരും നേരെത്തെ പള്ളിയിൽ പോകണമെന്നും മുൻനിരയിൽ മാതാവിൻ്റെ രൂപത്തിൻ്റെ അടുത്തു തന്നെ സ്ഥാനം പിടിക്കണമെന്നും. കൊച്ചു കുട്ടികളായിരുന്നപ്പോൾ അങ്ങിനെയെല്ലാം ചെയ്തു എങ്കിലും പ്രായമായതിനനുസരിച്ച് പിറകോട്ട് പിറകോട്ടായി മാറി പള്ളിയുടെ ഏറ്റവും അവസാനത്തെ നിരയിൽ വരെ എത്തിയത് എനിക്ക് ഓർമ്മയുണ്ട്.
സന്യാസജീവിതത്തിലേയ്ക്ക് ആദ്യമായി ഞാൻ ഇറങ്ങിത്തിരിച്ചപ്പോൾ എൻ്റെ അമ്മച്ചിയുടെ വിലയേറിയ വാക്കുകൾ ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നതാണ് എൻ്റെ സമർപ്പണ ജീവിതത്തിൻ്റെ ശക്തി. ആ വാക്കുകൾ ഇപ്രകാരമായിരുന്നു. എൻ്റെ രണ്ട് കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അമ്മച്ചി പറഞ്ഞു നീ ഇനിവരുമ്പോൾ ഞാനിവിടെ കണ്ടെന്ന് വരില്ലെങ്കിലും നിനക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. കാരണം നിന്നെയെന്നും കൈ പിടിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന പരി. അമ്മയുടെ കൈയ്യിൽ ഞാൻ നിന്നെ സമർപ്പിച്ചിട്ടുണ്ട്. ആ അമ്മയുടെ കൈയ്യിൽ നിന്നും പിടി വിടാതിരിക്കാനുളള ഉപകരണങ്ങളാണ് ജപമാലയും എത്രയും ദയയുള്ള മാതാവേ എന്നുള്ള ജപവും. അതിൽ നീ ശക്തി കണ്ടെത്തുമ്പോൾ സന്തോഷത്തോടെ ആ അമ്മയുടെ ഏകമകൻ്റെ മുഴുവൻ സ്നേഹത്തിനും സേവനത്തിനും അർഹയാകും. ഇതൊരു വലിയ സത്യമാണന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നെങ്കിലും സമർപ്പണത്തിൻ്റെ ഗൗരവം ഞാൻ വ്യക്തമായി മനസ്സിലാക്കി.
സാധാരണ ഒരു സ്ത്രീ ആയ എൻ്റെ അമ്മച്ചി ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മൗന പൂർവ്വം എങ്ങനെ തരണം ചെയ്തിരുന്നു എന്നത് എനിക്കതിശയമാണ്. ഏത് ജീവിത അവസ്ഥയിലാണെങ്കിലും ഒരു പൂർണ്ണ സമർപ്പണം നമ്മുടെ ഹൃദയത്തിൽ ആഴമായി തറക്കല്ല് പാകിയില്ലെങ്കിൽ അത് മണലിൽ പണിത വീട് പോലെയാകും. കാറ്റ് വരുമ്പോൾ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിക്കാൻ ഈ ഉപകരണങ്ങളായ ജപമാലയും എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും അത്യാവശ്യമാന്നെന്ന് എൻ്റെ ജീവിതം എനിക്ക് സാക്ഷ്യം നൽകുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയുടെ ശക്തി പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്. ഈ ജപം പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കും. ഈ പ്രാർത്ഥനയിലൂടെ പരി. അമ്മയുടെ സഹായം താഴ്മയോടെ യാചിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുകയില്ല. എന്നാൽ നാം ആഗ്രഹിക്കുന്ന പോലെ സാധിക്കണമെന്നില്ല. ഇതാ കർത്താവിൻ്റെ ദാസി എന്ന് പറഞ്ഞ് ദൈവഹിതം സന്തോഷം സ്വീകരിച്ച അമ്മ നമുക്കും ദൈവേഷ്ടം നിറവേറ്റാനുള്ള ശക്തി തരും.
ക്രിസ്തുവിൻ്റെ ജീവിതം മരണം പുനരുത്ഥാനം എന്നിവയുടെ രഹസ്യത്തിൽ മറിയത്തിൻ്റെ പങ്ക് തിരുവെഴുത്തുകൾ കാണിക്കുന്നു. ക്രിസ്തുവിൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ അവൾ അടുത്തിടപെടുന്നു. യോഹന്നാൻ്റെ സുവിശേഷത്തിൽ മറിയം വിശ്വാസികളുടെ മാതൃകയാണ്. എല്ലാ വിശ്വാസികളുടെയും അമ്മയായി യേശു മറിയത്തെ സഭയ്ക്കു നൽകുന്നു. ദൈനംദിന ജിവിതത്തിൻ്റെ ആകുലതകളിൽ മുഴുകിയിരിക്കുന്ന സ്ത്രീ എന്ന നിലയിലാണ് നാം പരി. അമ്മയെ അറിയുന്നത്. അവിടെ അവതരിപ്പിക്ക വെല്ലുവിളികളെ അവൾ ആഴത്തിലുള്ള വിശ്വാസത്തോടെ നേരിട്ടു. അവൾ നമ്മുടെ രക്ഷകൻ്റെ അമ്മയും താൻ സ്നേഹിച്ച പുരുഷനാൽ വേദനാജനകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യ സ്ത്രീയമാണ്. തൻ്റെ മകൻ വിധിക്കപ്പെട്ടപ്പോൾ ധൈര്യപൂർവ്വം കൂടെ നിന്നു. പുതിയ സഭയിൽ പരിശുദ്ധാത്മാവിൻ്റെ വരവിൽ സന്നിഹിതയായിരുന്നു. ആ സഭയിൽ നേതൃത്വത്തിൻ്റെ പങ്ക് അവൾക്കുണ്ടായിരുന്നു. ഈ പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്നതൊന്നും ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസമാണ് വണക്കമാസ നാളിൽ നമുക്കുണ്ടാകേണ്ടത്. ക്രിസ്തുവിലേയ്ക്കുള്ള യാത്രയിൽ ഒരു വഴിവിളക്കും പരി. അമ്മ തന്നെ.
സുകൃതജപം
ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ.. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകേണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്ക്, മലയാളം യുകെ
പരി. അമ്മ സ്നേഹമാണ്, സംരക്ഷകയാണ്, മാധ്യസ്ഥയാണ് എന്നൊക്കെ എല്ലാവരേയും പോലെ കേട്ടാണ് ഞാനും വളർന്നത്. എന്നാൽ വേറിട്ടൊരനുഭവം ഞാനിവിടെ പങ്കുവെയ്ക്കുകയാണ്. ഇത്തരം നന്മകളുടെ അനുഭവങ്ങളും ആഴങ്ങളും തേടി ഞാനലഞ്ഞത് വർഷങ്ങളാണ്.
ഒൻപത് മക്കളുള്ള കുടുംബത്തിലെ ഒൻപതാമത്തെ മകളായി ദാരിദ്രത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും നടുവിൽ ജനിച്ചു. ഇടവക ദേവാലയത്തിലെ മാതാവിൻ്റെ പാദത്തിനുമുമ്പിൽ അമ്മച്ചി എന്നെ കിടത്തി അമ്മച്ചിയുടെ ഉത്തരവാദിത്വം മാതാവിനെ ഏൽപ്പിച്ചു. വളർന്ന് വന്ന കാലഘട്ടത്തിൽ തൻ്റേടിയായി മാറിയ എനിക്ക് കിട്ടിയ ശാസനം പതിനഞ്ച് വയസ് വരെ നിൻ്റെ സ്ഥാനം മാതാവിൻ്റെ മുൻപിലാണ് എന്നാണ്. ദേവാലയത്തിൽ കൂട്ടുകാർ പിറകിൽ നിൽക്കുമ്പോഴും എൻ്റെ സ്ഥാനം മാതാവിൻ്റെ മുമ്പിൽ തന്നെയായിരുന്നു. ജപമാല മുട്ടിൽ മേൽ നിന്ന് കൈ വിരിച്ച് പിടിച്ച് ചൊല്ലുന്ന സഹോദരങ്ങളെ കണ്ടാണ് ഞാൻ വളർന്നത്. പ്രായത്തിനനുസരിച്ച് ഞാനുമതിൽ പങ്കുചേരാൻ നിർബന്ധിക്കപ്പെട്ടു എന്നതാണ് സത്യാവസ്ഥ.
സന്യാസ ഭവനത്തിലേയ്ക്ക് കടന്നു വന്ന നാൾ മുതൽ ഞാൻ നിരന്തരമായ ഒരന്വേഷണത്തിലേർപ്പെട്ടു. മാതാവിന് ഈ പറയുന്ന ഗുണ ഗണങ്ങളൊക്കെയുണ്ടോ? എനിക്കെന്തേ അനുഭവമില്ലാത്തത്?? ഈ അന്വേഷണം ഒത്തിരിയേറെ ഉൾക്കാഴ്ച്ചകളിലേയ് ക്കെന്നെ നയിച്ചു. അന്വേഷണത്തിനിടയിലും പിണങ്ങിയും ഇണങ്ങിയും അമ്മയോടുള്ള ബന്ധം നിലനിർത്തി. മാതാവിൻ്റെ സംരക്ഷണമുണ്ടെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഞാനതിന് പ്രാധാന്യം കൊടുത്തില്ല. കാരണം ഞാനാഗ്രഹിക്കുന്ന അനുഭവങ്ങളൊന്നും ലഭിക്കുന്നില്ല എന്നതു തന്നെ.
ഇപ്പോൾ എൻ്റെ അവസ്ഥയിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ അറിയാതെ കണ്ണ് നിറയുകയാണ്. ബാല്യകൗമാരകാലം, സന്യാസ പരിശീലനം, സമർപ്പിത ജീവിതം, എല്ലാം മനോഹരമാക്കി തീർത്തത് പരിശുദ്ധ അമ്മയായിരുന്നു. അമ്മച്ചിയുടെ കണ്ണീരിൽ കുതിർന്ന യാചന സ്വീകരിച്ച് വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന പരി. അമ്മ. പലയിടത്തും ഞാൻ പതറി വീണപ്പോഴും താങ്ങായി കൂടെ നിന്ന് എന്നെ ചേർത്ത് നിർത്തിയവളാണ് പരി. അമ്മ. ആത്മീയ ജീവിതത്തിൽ ഞാനറിയാതെ എന്നെ വളർത്തുന്ന വ്യക്തിയാണ് പരി. അമ്മ. വഴി നടത്തിയ അമ്മയെ തിരിച്ചറിയാൻ ശ്രമിക്കാതെ ജീവിതമാകുന്ന തോണി താനേ തുഴഞ്ഞു നിങ്ങുമ്പോൾ വേദനയോടെ മാറി നില്ക്കേണ്ടി വന്ന അമ്മേ.. നിനക്ക് മാപ്പ്.
ഇതെൻ്റെ അനുഭവമാണെങ്കിലും ഇതിലൂടെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. അമ്മയുടെ കരങ്ങളിലേൽപ്പിക്കപ്പെടുന്ന ഒരാത്മാവും നഷ്ടപ്പെടില്ല. നാമാഗ്രഹിക്കുന്നതു പോലെ അമ്മയുടെ സാന്നിധ്യം മനസ്സിലായില്ലെങ്കിലും കൂടെയുണ്ടെന്നുള്ള ഉറപ്പ് അത് വളരെ വലുതാണ്. ജപമാലയുടെ ശക്തി ലോകം കാണാനിരിക്കുന്നതേയുള്ളൂ.
സുകൃതജപം
ദൈവപുത്രൻ്റെ മാതാവേ.. ദൈവവചനത്തിനനുസരണമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ..
പരിശുദ്ധ മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്, മലയാളം യുകെ
പരിശുദ്ധ ദൈവമാതാവിനെക്കുറിച്ച് പറയുമ്പോൾ ഒരു പാട് ഓർമ്മകളുണ്ട് എൻ്റെ മനസ്സിൽ. കുട്ടിയായിരുന്നപ്പോൾ എൻ്റെ അമ്മച്ചി ജപമാല ചൊല്ലി പഠിപ്പിച്ചതു മുതൽ ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ ഇടവകയിലെ കുടുംബ യൂണിറ്റിലെ ഓരോ വീടുകളിലും ജപമാല ചൊല്ലുന്നതും മാതാവിൻ്റെ മനോഹര ഗാനങ്ങൾ പാടുന്നതു വരെ. മാതാവിൻ്റെ വണക്കമാസം എത്തിക്കുന്നത് സന്തോഷകരമായ ഓർമ്മകളിലൂടെയാണ്. കാര്യ ഗൗരവം കാര്യമായി ഇല്ലാതിരിന്നിട്ടും ഓരോ ദിവസത്തെ സുകൃതജപം എന്താണെന്നറിയുവാൻ ഞങ്ങൾ സഹോദരങ്ങൾക്ക് ആകാംഷ ഉണ്ടായിരുന്നു. സുകൃതജപം കേട്ടു കഴിയുമ്പോൾ അപ്പച്ചൻ പാടിത്തരുന്ന ഗാനമാണ് ഇന്നും, ഞങ്ങൾ സഹോദരങ്ങളെപ്പോലെ തന്നെ എല്ലാ മരിയ ഭക്തരും ഓർത്തിരിക്കുന്നത് എന്നാണ് എൻ്റെ വിശ്വാസം.
” നല്ല മാതാവേ മരിയേ…
നിർമ്മല യൗസേപ്പിതാവേ..” ഇതാണ് ആ ഗാനം.
കാലത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പനുസരിച്ച് ഇനി ഭൂമിയിൽ നടക്കാൻ സാധ്യത കുറവുള്ള വണക്കമാസം, അത് കാലം കൂടുമ്പോഴുണ്ടായിരുന്ന ആഘോഷത്തേക്കുറിച്ചാണ് പറയുന്നത്. വണക്കമാസം കാലം കൂടുമ്പോൾ എല്ലാ കുടുംബാംഗങ്ങളും ഒത്തുചേർന്ന് പ്രാർത്ഥിക്കുന്നതും പാച്ചോറ് ഉണ്ടാക്കുന്നതും വാഴയില നിരത്തി ചക്കപ്പഴവും കൂട്ടി സൗഹൃദത്തോടെ കഴിക്കുന്നത് ഒരാഘോഷമായിരുന്നു. ഇനിയത് നമുക്കോ പുതു തലമുറയ്ക്കോ സ്വപ്നം കാണാൻ സാധിക്കുമോ??. യാതൊരുറപ്പുമില്ല. പ്രായത്തിൻ്റെ പരിധിയിലുള്ള കൊച്ചു കൊച്ചു ഓർമ്മകൾ മാത്രമല്ല ഇത്. എൻ്റെ വിശ്വാസത്തിൻ്റെ താഴ് വേരുകളാണിത്.
വിശ്വാസിയുടെ ആദ്യ വിദ്യാലയം കുടുംബമാണ്. സമർപ്പിത ജീവിതത്തിൽ ഞാൻ എത്തിയതും കുടുംബമാകുന്ന വിദ്യാലയത്തിൽ നിന്നാണ്. അനുഭവം കൊണ്ട് എൻ്റെ സന്യാസജീവിതത്തിൽ മാതാവിനോടുള്ള ഭക്തിയും സ്നേഹവും വർദ്ധിച്ചു എന്ന് പറയാതെ വയ്യാ. എന്തും തുറന്ന് പറയാൻ എനിക്കൊരമ്മയുണ്ട് എന്ന ആഴമേറിയ ബോധമാണ് എന്നെ ഈ വിധത്തിൽ എത്തിച്ചത്.
ഒന്നോർക്കുക..
പരി. ദൈവമാതാവ് വലിയ ശക്തിയാണ്.
ജപമാല വലിയൊരു ആയുധമാണ്.
ജപമാല കൈയ്യിലെടുത്ത് ഈശോയുടെ ദിവ്യരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറയുന്നു.
പറയാതെ വയ്യാ! എല്ലാം ഉണ്ടായിട്ടും നമ്മൾ മലയാളികൾ സങ്കടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
അമ്മയെ മാറോട് ചേർത്ത് നിർത്തുക. എല്ലാം ശരിയാകും.
സുകൃതജപം
അറിവിൻ്റെ ദർപ്പണമായ മറിയമേ.. ദൈവീക കാര്യങ്ങളിൽ ഞങ്ങളെ അറിവുള്ളവരാക്കേണമേ..
പരി. അമ്മയുടെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
ഫ്രാൻസീസ്സ് പാപ്പ പറഞ്ഞത് ഇങ്ങനെ. പാവപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രാർത്ഥനയായിരുന്നു ജപമാല. എന്നാൽ എൻ്റെ ഹൃദയത്തിൻ്റെ പ്രാർത്ഥനയാണ് ജപമാല. മാതാവിന് പ്രത്യേകമായി നീക്കിവെയ്ക്കപ്പെട്ട മെയ് മാസത്തിൽ മാതാവിൻ്റെ സംരക്ഷണത്തേപ്പറ്റിയും ജപമാല ശക്തിയേപ്പറ്റിയും മാതാവിൻ്റെ പ്രധാന്യത്തെപ്പറ്റിയും കുറിക്കട്ടെ.
പാവപ്പെട്ടവരായപൂർവ്വീകരുടെ ശക്തികേന്ദ്രം ജപമാലയായിരുന്നു. അല്ലലിലും അലച്ചിലിലും തഴമ്പിച്ച കൈവിരലുകൾക്കിടയിലൂടെയും ജപമാല മുത്തുകൾ ഉരുണ്ടിരുന്നു. സുറിയാനി ഭാഷയിലുള്ള ബലിയർപ്പണ വേളകളിൽ ജപമാല ചൊല്ലി ഭക്തിപൂർവ്വം ബലിയർപ്പിച്ച പൂർവ്വീകരെ മറക്കാനാവില്ല. വിശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേയ്ക്കുയരാൻ വിശുദ്ധർക്ക് കഴിഞ്ഞതും മാതാവിൻ്റെ സംരക്ഷണം കൊണ്ടാണ്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പഴംകഥകളല്ല ഇവയൊന്നും. ജപമാല ശക്തിക്കും മാതാവിൻ്റെ സംരക്ഷണത്തിനും ഇന്നും കുറവ് വന്നിട്ടില്ല.
വി. അലോഷ്യസ് ഗോൺ സാഗോ ഇപ്രകാരം പറയുന്നു. “പരി. അമ്മയുടെ കരം പിടിച്ച് യാത്ര ചെയ്യുവാൻ നമ്മെ പ്രാപ്തരാക്കുന്ന ദൈവസ്നേഹസ്പർശമാണ് ജപമാല. മാതാവിൻ്റെ സംരക്ഷണവും ജപമാല ശക്തിയും കൂടുതലായി അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു കോവിഡ് കാലം. ഇറ്റലിയിലെ ഒരു ഓൾഡ് ഏജ് ഹോമിലാണ് ഞാൻ ശുശ്രൂഷ ചെയ്യുന്നത്. കോവിഡ് ഞങ്ങളുടെ സ്ഥാപനത്തെ കാർന്നു തിന്നപ്പോൾ ഏകദേശം 57 രോഗികൾക്കും ജോലിക്കാർക്കും രോഗം പിടിപെട്ടപ്പോൾ ഞങ്ങൾ 4 പേരെ രോഗത്തിൽ നിന്നും മാറ്റി നിർത്തി. പാവപ്പെട്ട രോഗികളെ മടുപ്പ് കൂടാതെ സന്തോഷത്തോടെ ശുശ്രൂഷിക്കാൻ ഞങ്ങൾ നാലുപേരെയും പ്രാപ്തരാക്കിയത് മാതാവിൻ്റെ ഇടപെടലാണ്. പരി. അമ്മയുടെ നീല നിറമുള്ള അങ്കിയുടെ സംരക്ഷണവും കരുതലും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇനി പറയാതെ വയ്യ. മാതാവിലഭയം തേടുന്നതിനെ തിന്മയടെ ശക്തി ന്യായീകരണങ്ങൾ നിരത്തി തടസ്സപ്പെടുത്തും. അതിനെയെല്ലാം അതിജീവിച്ചാൽ മാതാവ് നമ്മെ വഴി നടത്തും. തിന്മ പെരുകുന്ന ഈ കാലഘട്ടത്തിൽ നന്മയുടെ വക്താക്കളായി നമുക്ക് മാറാം
സുകൃതജപം.
ദാവീദിൻ്റെ കോട്ടയായ മറിയമേ.. നാരകീയ ശക്തിയോടുള്ള പോരാട്ടത്തിൽ ഞങ്ങൾക്ക് നീ അഭയമാകേണമേ..
കവർ ചിത്രത്തിൽ എൻ്റെ അമ്മച്ചിയുടെ ചിത്രമാണ് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് വിനയപൂർവ്വം അറിയ്ക്കട്ടെ.
പരി. മാതാവിൻ്റെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്, മലയാളം യുകെ.
തിരുസഭ പരി. അമ്മയെ വണങ്ങുന്നതിനായി ആവശ്യപ്പെടുന്ന മെയ് മാസത്തിലെ ഓരോ ദിനങ്ങളും പിന്നിടുമ്പോൾ അമ്മയുടെ ചൈതന്യം സ്വായത്തമാക്കി കൊണ്ട് ഈശോയെ അനുഗമിക്കുന്നതിൽ ഒരു പടി ഉയരാൻ സാധിച്ചാൽ സ്വർഗ്ഗം നേടി എന്നു പറയേണ്ടി വരും. പാപങ്ങളും തിന്മകളും അപകടങ്ങളും അപ്രതീക്ഷിത മരണങ്ങളും വർദ്ധിച്ച് പ്രതിസന്‌ധികളും ബുദ്ധിമുട്ടുകളും നമുക്ക് ചുറ്റും വലയം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പരി. അമ്മ നമ്മേ നോക്കി ഇന്നും പറയുന്നു. ” അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ”.
സ്വർഗ്ഗം വിടരുന്ന തിരുമുഖത്തേയ്ക്ക് നോക്കിയിരിക്കാനും ആ മുഖത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും അവിടുത്തെ തിരുമൊഴിക്ക് ചെവികൊടുക്കാനും പരിശീലിപ്പിക്കുന്നവളാണ് പരി. അമ്മ.
“എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ” എന്ന സുകൃതജപം ചൊല്ലിയും ജപമാല പ്രാർത്ഥന ചൊല്ലി നിയോഗങ്ങൾ സമർപ്പിക്കുകയും ചെയ്യുമ്പോൾ ഈശോയ്ക്ക് പ്രിയപ്പെട്ടവളായി ജീവിക്കുവാൻ പരി. അമ്മ എൻ്റെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടാറുണ്ട്. 22 വർഷങ്ങൾക്ക് മുമ്പ് എലിപ്പനി ബാധിച്ച് 2കിഡ്നികളുടെയും പ്രവർത്തനം നിലച്ച് ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന ഞങ്ങളുടെ അമ്മയുടെ അടുക്കൽ ഇരുന്ന് ഇടവിടാതെ ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്ന സമയത്ത് അമ്മയുടെ അടുക്കൽ ഈശോ വന്നതും തൊട്ടതും അനുഗ്രഹിച്ചതും കോമ സ്റ്റേജിൽ ആയിരുന്ന അമ്മ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വിവരിച്ചത് ഞങ്ങൾക്ക് അവിസ്മരണീയമാണ്. അതിനു ശേഷം ഒരു ഡയാലിസ് പോലും ഇല്ലാതെ ജീവിക്കുന്ന അമ്മയാണ് എനിക്കുള്ളത് എന്നാണ് ഈ ലോകത്തിന് നൽകാനുള്ള എൻ്റെ സാക്ഷ്യം.
ഈശോയുടെ കരുണയുടെ സമ്പന്നത നിറഞ്ഞ് നിൽക്കുന്ന തിരുഹൃദയം ഓരോ ദിവസവും തിരുവോസ്തിയിൽ അർപ്പിച്ച് അസ്വസ്ഥമായ ഈ ലോകത്തിലേയ്ക്ക് കരുണ ലഭിക്കേണ്ട മേഖലകളെ ചേർത്ത് വെച്ച് ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഈ വണക്കമാസ കാലം കടപ്പെട്ടുത്തുന്നു. വിശ്വാസത്തോടെ ദൈവമായ വചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ച് സ്നേഹത്തോടെ മാഠസമായ വചനത്തെ ഉദരത്തിൽ സഹിച്ച് പ്രത്യാശയോടെ മനുഷ്യനായ വചനത്തെ ലോകത്തിന് പ്രദാനം ചെയ്ത അമ്മയെ സ്നേഹിക്കാം.. മാതൃകയാക്കാം …
സുകൃതജപം.
സ്വർഗ്ഗവാസിയായ മറിയമേ.. ഭൂവാസികളായ ഞങ്ങൾക്കും നീ രാജ്ഞിയായിരിക്കേണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
കുടുംബ പ്രേഷിതദൗത്യ നിർവ്വഹണത്തിലൂടെ “കുടുംബം ഒരു ദേവാലയം ” എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയിൽ കണ്ടെത്തുന്ന , കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും പൈശാചിക ബന്ധനങ്ങളിൽനിന്നും വിടുതൽ നൽകുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു.
ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാർത്ഥ സുവിശേഷവാഹകരാകുകയെന്ന കർത്തവ്യം നിർവ്വഹിക്കുവാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയിൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ജോസ് കുര്യാക്കോസ് ഈ ശുശ്രൂഷ നയിക്കും .
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
www.sehionuk.org എന്ന ലിങ്കിൽ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യിൽ സൂം പ്ലാറ്റ് ഫോമിലും ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
അനുഗ്രഹീതമായ മെയ് മാസത്തിലൂടെ കടന്നുപോകുമ്പോൾ പരി. അമ്മയുടെ ജീവിതം നമ്മൾ ധ്യാന വിഷയമാക്കുകയാണ്. അപ്പച്ചനും അമ്മയും ഞങ്ങൾ അറ് മക്കളും ഒരുമിച്ചിരുന്നുള്ള വണക്കമാസാചരണവും ജപമാല പ്രാർത്ഥനയുമാണ് ഇന്നും എൻ്റെ ഓർമ്മയിലേയ്ക്ക് വരിക. പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥ ശക്തിയും അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. വി. ബർണാർദിൻ്റെ ജീവിത സാക്ഷ്യം നമ്മുടെ അനുദിന ജീവിതത്തിലും പ്രാവർത്തികമാക്കാം. അദ്ദേഹം ഇപ്രകാരം പറയുന്നു. ‘അമ്മയോട് പ്രാർത്ഥിക്കുക. നീ നിരാശനാവുകയില്ല. അമ്മയെ ധ്യാനിക്കുക. നീ തിന്മ ചിന്തിക്കുകയില്ല. അമ്മ കൈയ്ക്ക് പിടിച്ചിട്ടുണ്ടെങ്കിൽ നീ വീഴുകയില്ല. അമ്മയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ആണെങ്കിൽ സത്യമായും നീ സ്വർഗ്ഗം കാണും.
അത്യുന്നതൻ്റെ അമ്മയാകുവാൻ ദൈവം തിരഞ്ഞെടുത്ത കന്യക വിശ്വാസത്തിൻ്റെയും വിനയത്തിൻ്റെയും മാതൃകയാണ്. പതറാത്ത വിശ്വാസവും വിനയവുമാണ് പരി. അമ്മയുടെ ജീവിതത്തെ ശക്തിപ്പെടുത്തിയത്. ജീവിതം കൊണ്ടും വാക്കു കൊണ്ടും മറിയം ഏറ്റ് പറഞ്ഞത് ഇപ്രകാരമായിരുന്നു. ” ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ് “. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ വിശ്വസിച്ചവൾ ഭാഗ്യവതി എന്ന് എലിസബത്ത് മറിയത്തെ വിശേഷിപ്പിച്ചിരുന്നു. മംഗള വാർത്ത മുതൽ കാൽവരി വരെയുള്ള പരി. അമ്മയുടെ ജീവിതത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നതും ഇതു തന്നെയാണ്.
ഈശോയുടെ ജനനത്തിനു ശേഷം ഒരു വിശ്രമവുമില്ലാതെ ഈജിപ്തിലേയ്ക്ക് പാലായനം ചെയ്തപ്പോഴും പരദേശികളെപ്പോലെ അവിടെ താമസിക്കേണ്ടി വന്നപ്പോഴും പരി. അമ്മയുടെ ദൈവത്തിലുള്ള വിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല. ഒടുവിൽ മൃതശരീരനായി ലോകരക്ഷകനായ മകൻ മടിയിൽ കിടന്നപ്പോഴും നഷ്ടപ്പെടാത്ത വിശ്വാസമുള്ള അമ്മയിലാണ് നമ്മൾ മാധ്യസ്ഥം തേടേണ്ടത്.
സുകൃതജപം.
വിശുദ്ധിയുടെ വിളനിലമായ മറിയമേ!
ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കേണമേ..
പരി. മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ബിനോയ് എം. ജെ.
മനുഷ്യന്റെ പെരുമാറ്റത്തെ ഈ ജീവിതത്തിലെ മാത്രം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുവാൻ ശ്രമിച്ചാൽ നാം പല പ്രതിഭാസങ്ങളെയും വിശദീകരിക്കുന്നതിൽ പരാജയപ്പെടുമെന്ന് മാത്രമല്ല, അഥവാ വിജയിച്ചാൽതന്നെ ആ വിശദീകരണം അപര്യാപ്തവും അബദ്ധജഡിലവും ആകുവാനേ വഴിയുള്ളൂ. മനുഷ്യജീവിതം പല ജന്മങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്രയാണെന്നുള്ള വാദത്തിന് ഒരുപക്ഷെ ശാസ്ത്രീയമായ തെളിവുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും (ഭാവിയിൽ അത് കണ്ടെത്തിയെന്നും വരാം),അത്തരമൊരു വാദം യുക്തിക്ക് നിരക്കാത്തതാണെന്ന് ആർക്കും പറയുവാനാവില്ല. ഒരു പക്ഷേ യുക്തി (logic)തെളിവുകൾക്ക് പകരം വക്കാവുന്നതോ ചിലപ്പോഴൊക്കെ തെളിവുകൾക്കുമുപരിയോ ആണെന്ന് തത്വശാസ്ത്രവുമായി പരിചയപ്പെട്ടിട്ടുള്ളവർക്ക് അറിവുള്ള കാര്യമാണ്.
വ്യക്തികൾ തമ്മിലുള്ള വ്യത്യാസത്തിന്റെയും വൈജാത്യത്തിന്റെയും കാരണങ്ങൾ ഈ ജന്മത്തിലെ അനുഭവങ്ങൾക്കും അറിവുകൾക്കുമപ്പുറം ഇതുവരെയുള്ള പല ജീവിതങ്ങളിലൂടെയുമുള്ള(ജന്മങ്ങൾ) അനുഭവങ്ങളുടെയും അറിന്റെയും പരിണതഫലമാണെന്ന് സമ്മതിക്കാതെ വയ്യ. അവരിൽ ചിലർ എണ്ണമറ്റ മനുഷ്യജന്മങ്ങളിലൂടെ കടന്ന് പോയി അറിവും ,പക്വതയും, വിരക്തിയുമാർജ്ജിച്ച് മോക്ഷത്തിനും കൈവല്യത്തിനും വേണ്ടി യത്നിക്കുമ്പോൾ, മറ്റുചിലർക്ക് ഇത് അവരുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മം മാത്രം ആവുകയും, അതിനാൽതന്നെ അവരുടെ മനസ്സ് ഒരു വെള്ള കടലാസ് പോലെ ശൂന്യമായും വൃത്തിയും വെടിപ്പുമുള്ളതായും കാണപ്പെടുകയും ചെയ്യുന്നു . ഈ രണ്ടറ്റങ്ങൾക്കുമിടയിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ പരസപരം അനുകരിച്ചും മനസ്സിലാക്കിയും ഒരുതരം ശരാശരി ജീവിതം നയിച്ചുപോരുന്നു.
മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ജീവിതം തങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മമായിട്ടുള്ളവർക്ക് ശാസ്ത്രീയമായ വിദ്യാഭ്യാസവും പരിശീലനവും കൊടുക്കാത്തപക്ഷം അവർ എളുപ്പത്തിൽ തെറ്റായ വ്യക്തികളുടെയും കൂട്ടുകെട്ടുകളുടെയും സ്വാധീനത്തിൽ വരികയും കുടുംബത്തിനും സമൂഹത്തിനും ഒരിക്കലും പരിഹരിക്കാനാവാത്ത വെല്ലുവിളികളും പ്രശ്നങ്ങളും ഉയർത്തുന്നവരായി മാറുകയും ചെയ്യുന്നു. സമകാലീനസമൂഹത്തിൽ ഇത്തരം ഒരു സംവിധാനം ഇല്ലാത്തതിനാൽ അവരെ സാധാരണ കുട്ടികളുടെ ഇടയിലിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നു. അവർ ബൗദ്ധികമയി പിന്നോക്കം നിൽക്കുന്നതിനാൽ പഠനത്തിൽ പരാജയപ്പടുകയും മുഖ്യധാരയിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. ഇവരിൽ കാലക്രമേണ സമൂഹത്തോട് വിദ്വേഷം വളർന്നുവരുകയും അവർ സാമൂഹികവിരുദ്ധതയിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. ഇതോടൊപ്പം തങ്ങൾക്ക് അറിവും അനുഭവങ്ങളും കുറവാണെന്ന അവബോധത്തിൽ നിന്നുമുണ്ടാവുന്ന അതികഠിനമായ അപകർഷത , എങ്ങിനെയും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവാനും ‘വലിയവ’നാകുവാനും അവരെ നിർബന്ധിക്കുന്നു. ഇങ്ങനെയാണ് “ഗുണ്ടകൾ” ജന്മമെടുക്കുന്നത്.
ഗുണ്ടകളുടെ മന:ശ്ശാസ്ത്രം ഒന്നു വേറെയാണ്. അറിവില്ലായ്മയും അപകർഷതയുമാകുന്നു അവരുടെ മുഖമുദ്ര. അത് നമുക്ക് ഊഹിക്കാനാവുന്നതിലും ആഴത്തിലുള്ളതാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? വിവരമുള്ളവർ ഗുണ്ടാ കളിക്കുവാൻ പോകുമോ? അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്കും കഴിയുന്നില്ല . ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്താൽ പ്രശ്നം കൂടുതൽ വഷളാക്കുകയേ ചെയ്യുകയുളളൂ. അത് അവരെ കൂടുതൽ വലിയ ഗുണ്ടകളാക്കി മാറ്റുന്നു. തങ്ങളെ മനസ്സിലാക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല എന്ന് വരുമ്പോൾ ഗുണ്ടകൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നു. എന്നാൽ തങ്ങളുടെ രോഗമെന്താണെന്ന് സമൂഹത്തിന് മനസ്സിലാകുന്നുണ്ട് എന്ന സ്ഥിതി വരുമ്പോൾ സ്വാഭാവികമായും അവരുടെ ശക്തി ചോരുകയും ചെയ്യും. ഒരിക്കൽ ഗുണ്ടയായി മാറിക്കഴിഞ്ഞാൽ അയാളെ രക്ഷപെടൂത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരക്കാരെ ചെറുപ്പം മുതലേ കൗൺസലിംഗിന് വിധേയമാക്കിയാൽ അവർക്ക് തങ്ങളുടെ മാനസിക അവസ്ഥയെക്കുറിച്ച് വേണ്ട ഉൾകാഴ്ച ലഭിക്കുകയും അവർ ക്രിയാത്മകമായി ജീവിക്കുവാൻ പഠിക്കുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120