സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.
This Saturday 20th November.
യുകെ സമയം രാത്രി 7 മണി
യൂറോപ്പ്: രാത്രി 8 മണി
ദക്ഷിണാഫ്രിക്ക: രാത്രി 9 മണി
ഇസ്രായേൽ: രാത്രി 9 മണി
സൗദി / കുവൈറ്റ് : രാത്രി 10 മണി
ഇന്ത്യ അർദ്ധരാത്രി 12.30
സിഡ്നി: രാവിലെ 6 മണി
ന്യൂയോർക്ക്: ഉച്ചയ്ക്ക് 2 മണി
ഒമാൻ/യുഎഇ രാത്രി 11 മണി
https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ
എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ.. വളരെ ചെറുപ്പം മുതൽ കേട്ട് പഠിച്ചതും ചൊല്ലി പരിശീലിച്ചതുമായ സുകൃതജപം. ഭയപ്പെടുമ്പോൾ വേദനിക്കുമ്പോൾ അപകടത്തിൽ പെടുമ്പോൾ ഒക്കെ നമ്മൾ പെട്ടെന്ന് അഭയത്തിനായി വിളിക്കുക അമ്മേ എന്നാണ്. നിരീശ്വരവാദികൾപ്പോലും ആദ്യം വിളിക്കുന്നത് അമ്മേ എന്ന് തന്നെയാണ്. പിന്നീടവർ അത് മാറ്റും.
ഉറപ്പുള്ള ആശ്രയമാണ് അമ്മ. അതേ പേരിലാണ് സ്വർഗ്ഗ രാജ്ഞിയേയും നാം വിളിക്കുക എൻ്റെ അമ്മ. ‘ ഇതാ നിൻ്റെ അമ്മ ‘ എന്നു പറഞ്ഞാണ് കുരിശിലെ ഈശോ അവളെ എനിക്ക് അമ്മയായി തന്നത്. ഈശോയുടെ അമ്മയാണ് എൻ്റെയും അമ്മ. എന്നും ജപമാല ഭക്തിപൂർവ്വം ജപിച്ചിരുന്ന മരിയൻ തിരുനാളുകളെല്ലാം ഭക്തിപൂർവ്വം ആചരിച്ചിരുന്ന മെയ് മാസ വണക്കം ആഘോഷമാക്കിയിരുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. എങ്കിലും വിശുദ്ധ യൗസേപ്പിതാവിനോടായിരുന്നു കൂടുതൽ ഇഷ്ടം . എനിക്ക് അതിന് ഒരു യുക്തിയുണ്ട്. മാതാവ് സ്വന്തം മകന് വേണ്ടി ത്യാഗം സഹിച്ചു. എന്നാൽ വിശുദ്ധ യൗസേപ്പ് കേവലം വളർത്തു പുത്രനെ ഇത്ര അധികമായി സ്നേഹിച്ചു. അവനുവേണ്ടി അധ്വാനിച്ചു. ക്ലേശിച്ചു. അതിനാൽ അദ്ദേഹമാണ് കൂടുതൽ ശ്രേഷ്ഠൻ . വളർന്നുവന്നപ്പോൾ അമ്മയെ കൂടുതൽ പഠിച്ചപ്പോഴാണ് അമ്മയുടെ മഹത്വം അൽപമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത്.
തിരുസഭ പരിശുദ്ധ അമ്മയുടെ നാല് സിദ്ധികളെ അഥവാ സവിശേഷതകളെ വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ച് മക്കളെ പഠിപ്പിക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്വം, അമലോത്ഭവം, നിത്യകന്യാത്വം സ്വർഗ്ഗാരോപണം. മറിയം പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായ ഈശോയുടെ അമ്മ . ഉത്ഭവ പാപത്തിന്റെ നിഴൽപോലും തീണ്ടാതെ ജനിച്ചവൾ കന്യാത്വത്തിന് ഭംഗം വരാതെ മാതൃത്വം സ്വീകരിച്ചവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ടവൾ. ഈ നാലു മഹാ രഹസ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു മനുഷ്യ വ്യക്തിയിൽ സാധ്യമായിട്ടുണ്ടോ? ഇനി സാധ്യമാകുമോ ? ഒരിക്കലും ഇല്ല എന്നാണ് ഉത്തരം . ഇതാണ് മറിയത്തിൻറെ മഹത്വം. ആരൊക്കെ മറിയത്തെ തള്ളിപ്പറഞ്ഞാലും അവഹേളിച്ചാലും അവൾ സ്വർഗ്ഗ റാണിയാണ് . മാലാഖമാരുടെ രാജ്ഞിയാണ്. നിത്യസഹായമാണ്. സംരക്ഷകയാണ്. അതുകൊണ്ടാണ് പരിശുദ്ധ മറിയം – എൻ്റെ അമ്മ എൻ്റെ ആശ്രയമായിരിക്കുന്നത്. ഇവളെക്കാൾ കൂടുതൽ ഞാൻ ആരെ സ്നേഹിക്കണം. ആരെ ആശ്രയിക്കണം. എൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും, അത് ആത്മീയമോ ഭൗതികമോ ആവട്ടെ എൻ്റെ അമ്മ ശക്തമായി ഇടപെട്ട് വഴിതെളിക്കുന്നതും വഴിനടത്തുന്നതും എനിക്ക് അനുഭവമാണ്. അമ്മയുടെ കൈപിടിച്ച് അനുരഞ്ജന കൂദാശയ്ക്ക് അണയുമ്പോൾ കിട്ടുന്ന സൗഖ്യം വളരെ വലുതാണ്. എവിടെയും എൻ്റെ അമ്മ എൻ്റെ ആശ്രയം.
എൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു അനുഭവം ഞാൻ കുറിക്കട്ടെ .
എന്റെ ഏക സഹോദരൻ മരണത്തോട് സമീപിക്കുന്നു എന്ന് മനസ്സിലാക്കി കിടക്കയിൽ എഴുന്നേറ്റിരുന്ന് തൻ്റെ അഞ്ചു മക്കളെയും അടുത്തുവിളിച്ച്, വീട്ടിൽ പോവണം എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. ഭാര്യയുടെയും മക്കളുടെയും കൊച്ചു മക്കളുടെയും കൈകളിൽ നിന്ന് ചോദിച്ചു വാങ്ങി ഓരോ കവിൾ വെള്ളം കുടിച്ചു. ഇതൊരു യാത്ര പറച്ചിലാണെന്ന് മനസ്സിലാക്കി അവർ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം ശാന്തമായി തൻ്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു. ദിവസങ്ങളായി കിടക്കാൻ ബുദ്ധിമുട്ടിയതു കൊണ്ട് എഴുന്നേറ്റിരിക്കുകയായിരുന്നു. എൻ്റെ അമ്മേ എന്റെ ആശ്രയമേ.. ആ അധരങ്ങൾ ചലിച്ചുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ ജപിച്ച ആ സുകൃതജപം അദ്ദേഹത്തിന് ശക്തിയും ആശ്വാസവും നൽകിയിരുന്നു . അമ്മയുടെ മടിയിൽ ശാന്തമായി കിടക്കുന്ന കുഞ്ഞിനെ പ്പോലെ പിറ്റേദിവസം ഒരു കുളിർ കാറ്റു പോലെ അമ്മ വന്ന് ആ ആത്മാവിനെ കൂട്ടിക്കൊണ്ടുപോയി. അമ്മയിൽ ആശ്രയിക്കുന്നവന് ജീവിതത്തിലും മരണത്തിലും അമ്മ ആശ്രയമായിരിക്കും.
സുകൃതജപം
എൻ്റെ അമ്മേ.. എൻ്റെ ആശ്രയമേ..
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ‘സെന്റ്. ജോസഫ് പ്രൊപോസ്ഡ് മിഷന്‍’ എന്ന് നാമകരണം ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാള്‍ കൂടിനടന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവ. ഫാ. ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.പ്രോ പോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതമരുളി. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
എൻ്റെ അമ്മ നിൻ്റേയും കാൽവരി കുരിശിൽ ജീവൻ പിരിയാൻ നേരം സ്നേഹപൂർവ്വം ഈശോ നമുക്ക് നൽകിയ സമ്മാനമാണ് പരിശുദ്ധ അമ്മ. തളരുമ്പോൾ ശക്തിയാകാൻ, നിരാശപ്പെടുമ്പോൾ പ്രത്യാശ പകരാൻ ജീവിത കനൽവഴികളിൽ കൈത്താങ്ങ് തന്ന് മുന്നോട്ടുനീങ്ങാൻ നമ്മെ സഹായിക്കുന്ന ഒരു അമ്മ. എന്നെ ഞാനായിരിക്കുന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നവൾ, എന്‍റെ മുറിവുകൾ കണ്ട് മുറിപ്പാടിൽ തൈലം പുരട്ടുന്നവൾ അതാണല്ലോ നാം ഇങ്ങനെ പാടുന്നത് “മുറിവേതും അറിയുന്നൊരമ്മ എന്‍റെ കുറവോർത്തു കരയുന്നൊരമ്മ”
“ഓ മറിയമേ എന്റെ നല്ല അമ്മേ എൻ്റെ ഹൃദയം അങ്ങേ തിരുക്കുമാരന് ഇഷ്ടമുള്ള ഒരു പൂങ്കാവനം ആക്കി മാറ്റണമേ എന്നെ അവിടുത്തെ ഇഷ്ട മാണവാട്ടിയാക്കി തീർക്കണമേ ”.
കുറെ വർഷങ്ങൾക്കു മുൻപ് ഒരു സിസ്റ്റർ പറഞ്ഞു പഠിപ്പിച്ച സുകൃതജപമാണിത്. ഇന്ന് എനിക്ക് ഏറ്റവും ബലം തരുന്ന ഒരു പ്രാർത്ഥനയാണിത് . ഈശോയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഹിതപ്രകാരം ജീവിക്കാൻ ആശിക്കുന്നവർക്ക് ഈ പ്രാർത്ഥന ഒത്തിരി പ്രയോജനപ്രദമാകും. കാരണം ഈശോയെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി പരിശുദ്ധ അമ്മയാണ്. അതിനാൽ തന്നെ ഈശോയെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ അമ്മയ്ക്ക് സാധിക്കും. വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അവരൊക്കെയും പരിശുദ്ധ അമ്മയോട് ആഴമായ ഭക്തി ഉണ്ടായിരുന്നവരാണ്. വേർപെടുത്താൻ പറ്റാത്ത വിധം അഭേദ്യമായ അടുപ്പം അവർക്ക് പരിശുദ്ധ അമ്മയുമായി ഉണ്ടായിരുന്നു. അവരൊക്കെയും പരിശുദ്ധ അമ്മയുടെ കളരിയിൽ നിന്നും ഈശോയുടെ സ്നേഹം അറിഞ്ഞവരാണ്.
വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ ജീവിതം ഓർത്തുപോകുകയാണ്! ലോലക് എന്ന് ഓമനപ്പേരിലറിയപ്പെട്ടിരുന്ന ജോൺ പോൾ പാപ്പയ്ക്ക് ഒൻപത് വയസായപ്പോൾ അവൻറെ അമ്മയെ നഷ്ടമായി . അമ്മ ഇല്ലാത്തതിന്റെ വേദനയിൽ ദുഃഖിച്ചിരുന്ന കുഞ്ഞു ലോലക്കിനെ അവൻ്റെ പിതാവ് ദേവാലയത്തിൽ കൊണ്ടുപോയി പരിശുദ്ധ അമ്മയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ” ഇനി മുതൽ ഇതാണ് നിൻറെ അമ്മ” ആ നിഷ്കളങ്ക ഹൃദയത്തിൽ അവൻ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു. തൻ്റെ പൗരോഹിത്യസ്വീകരണ ദിനത്തിൽ സ്വന്തം എന്നു പറയാനായി ഉണ്ടായിരുന്നത് ഒൻപതാം വയസ്സിൽ അപ്പൻ ചൂണ്ടിക്കാണിച്ചു തന്ന അമ്മ മാത്രമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും ദൈവത്തിന്റെ അടുത്തേയ്ക്ക് പോയിരുന്നു. പ്രഥമ ദിവ്യ ബലിയർപ്പണ ദിനത്തിൽ പരിശുദ്ധ അമ്മയുടെ രൂപത്തിനുമുമ്പിൽ മുട്ടുകുത്തിക്കൊണ്ട് അവൻ പറഞ്ഞു ” അമ്മേ ഞാൻ മുഴുവനായും നിൻ്റേതാണ്”
അമ്മയ്ക്ക് സമ്പൂർണമായി സമർപ്പിച്ച ജോൺ പോൾ പാപ്പയുടെ ജീവിതത്തിൽ പരിശുദ്ധ അമ്മ സജീവസാന്നിധ്യമായി ഉണ്ടായിരുന്നു . ഫാത്തിമാ സന്ദർശനത്തിനിടെ വെടിയേറ്റപ്പോഴും അതിൽനിന്നുതന്നെ രക്ഷിച്ചത് പരിശുദ്ധ അമ്മയാണെന്ന് ജോൺ പോൾ പാപ്പ പറയുന്നു. അതേ, ഒന്നും ബാക്കിവയ്ക്കാതെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാൻ നമുക്കായാൽ നമ്മുടെ ജീവിതത്തിലും അമ്മ ഇടപെടും. പിന്നെ അവിടെ വീഞ്ഞ് തീർന്നു പോയാലും പ്രശ്നമില്ല കാരണം അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് പരിചാരകരോട് പറയാൻ അവരുടെ കൂടെ പരിശുദ്ധ അമ്മ ഉണ്ടാവും.
അമ്മയോട് ആത്മബന്ധം പുലർത്തുന്നവരുടെയൊക്കെ ജീവിതത്തിൽ അമ്മ ഇടപെടും എന്നത് ഉറപ്പാണ്, അതാണല്ലോ കാനായിലെ കല്യാണ വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ അമ്മ ആ കുടുംബത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചത്. അമ്മയ്ക്ക് പിടിക്കാനായി നീ നിൻറെ കരം നീട്ടി കൊടുത്താൽ അമ്മ നിൻ്റെ കരത്തിൽ പിടിക്കും. നിൻറെ ഭവനത്തിലേക്ക് അമ്മയെ നീ ക്ഷണിച്ചാൽ അമ്മ വരും. നിൻ്റെ ദുഃഖങ്ങൾ നീ അമ്മയോട് പറഞ്ഞാൽ അമ്മ നിന്നെ ആശ്വസിപ്പിക്കും.
സന്യാസ പരിശീലന കാലത്ത് അമ്മയുടെ കരുതലും വാത്സല്യവും അനുഭവിക്കാൻ കഴിഞ്ഞ ഒരു സംഭവം ഞാനോർക്കുന്നു. പരിശീലനത്തിന്‍റെ രണ്ടാംവർഷം പ്രത്യേകമായ രീതിയിൽ മുടി കെട്ടണം. എത്ര ശ്രമിച്ചിട്ടും എനിക്ക് എന്‍റെ മുടി കെട്ടിവയ്ക്കാൻ സാധിക്കുന്നില്ല. കൂടെയുള്ളവരുടെ മുടി കെട്ടാൻ എനിക്കു പറ്റുന്നുണ്ട്. എന്നാൽ എന്‍റെ മുടി കെട്ടാൻ അവർക്കും സാധിക്കുന്നില്ല. ഒരു പാട് തവണ ശ്രമിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല.വളരെ വിഷമത്തോടെയാണ് അന്ന് ഞാൻ ഉറങ്ങാൻ പോയത്. ഉറക്കത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു “അമ്മേ എനിക്കു മാത്രം മുടി കെട്ടാൻ സാധിക്കുന്നില്ല ഇങ്ങനെയായാൽ പോസ്റ്റ്ലൻസിയിൽ കയറി കഴിഞ്ഞ് ഞാൻ എന്തു ചെയ്യും. ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളൂ… ” കിടന്നു കൊണ്ട് തന്നെ ഞാനിങ്ങനെ പ്രാർത്ഥിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വലിയ ഒരു വലിയ ശക്തി എന്നിൽ നിറഞ്ഞതു പോലെ തോന്നി, ഞാൻ കട്ടിലിൽ ഇരുന്നു കൊണ്ട് എന്‍റെ മുടി കെട്ടി സമയം നാലുമണി ആയതേയുള്ളൂ ആരും എഴുന്നേറ്റിട്ടില്ല. പരിശുദ്ധ അമ്മ എന്‍റെ വിഷമം മനസ്സിലാക്കി എന്നെ സഹായിച്ചതായി തന്നെ ഞാനത് വിശ്വസിക്കുന്നു. തലേദിവസം വൈകുന്നേരം വരെയും ശ്രമിച്ചിട്ട് നടക്കാത്ത കാര്യത്തെക്കുറിച്ചുള്ള എൻറെ വേദന അമ്മയോട് പറഞ്ഞപ്പോൾ സമയമോ സ്ഥലമോ ഒന്നും നോക്കാതെ ആ നിമിഷം തന്നെ അമ്മ എന്‍റെ അടുത്ത് സഹായവുമായെത്തി. പിന്നീട് ഒരിക്കൽ പോലും എനിക്ക് മുടി കെട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.ഇതുപോലെ നമ്മുടെ ദുഃഖങ്ങളും ആകുലതകളുമൊക്കെ നിഷ്കളങ്കതയോടെ അമ്മയോട് പങ്കുവയ്ക്കാൻ സാധിച്ചാൽ നമ്മുടെ ഏത് ആവശ്യസമയത്തും അമ്മ നമ്മുടെ ചാരെ വരും. ഏലീശ്വാ പുണ്യവതിയെ ശുശ്രൂഷിക്കുവാൻ തിടുക്കത്തിൽ യാത്രയായ പരിശുദ്ധ അമ്മ നമ്മുടെ മൊഴികൾക്കുവേണ്ടിയും കാത്തിരിക്കുകയാണ്. നമ്മുടെ ദു:ഖങ്ങൾ ഒന്നു പങ്കുവയ്ക്കുകയേ വേണ്ടൂ. അമ്മ നമ്മെ സഹായിക്കും.
സുകൃതജപം
വിനയത്തിൻ്റെ മാതൃകയായ കന്യകാ മാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും .
https://bookwhen.com/sehionbooking/e/ev-sb8r-20220601000000 എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് ;
സോജി ബിജോ 07415 513960
തെരേസ തോമസ് +44 7898 640847.

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പുഞ്ചിരി തൂകുന്ന മുഖവും കാരുണ്യം നിറഞ്ഞ കണ്ണുകളും ചേര്‍ത്ത് പിടിക്കാനുള്ള ഒരു മനസ്സ് കണ്ടിട്ടുള്ളത് പരിശുദ്ധ അമ്മയിലാണ്. ദിവ്യകുമാരന്‍ 12-ാമത്തെ വയസ്സില്‍ ദൈവാലയത്തില്‍ വച്ച് കാണാതെ പോയപ്പോള്‍ പരിശുദ്ധ അമ്മ അനുഭവിച്ച സങ്കടം അപാരമാണ്. മാതൃത്വത്തിന്റെ മനോഹാരിത അറിയണമെങ്കില്‍ പ. അമ്മയെ അറിയണം. വാക്കുകള്‍ കൊണ്ടു വര്‍ണ്ണിക്കാനോ അളന്ന് തിട്ടപ്പെടുത്താനോ കഴിയാത്ത മഹാ സമസ്യയമാണ് പ. അമ്മ. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് അമ്മയെന്ന പദം എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവളാണ് പ. മറിയം. മറിയത്തേപ്പോലെ അമ്മയായവർ എത്ര പേര് നമ്മുടെ കൂട്ടത്തിലുണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തില്‍ ഉള്‍പ്പെട്ടു ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന് പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. മേലില്‍ പാപം ചെയ്ത് ഈശോയെ ഉപേക്ഷിക്കാതിരിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് വാങ്ങി തരണമെ. പരിശുദ്ധ മാതാവിന്റെ വണക്കമാസത്തിന്റെ 18-ാം ദിനത്തിലേയ്ക്ക് നാം പ്രവേശി ച്ചിരിക്കുകയാണല്ലോ. ഈശോയുടെ ജീവിതത്തിലെ നിര്‍ണ്ണായക അവസരങ്ങളില്‍ സ്വന്തം പുത്രനോട് ചേര്‍ന്ന് നിന്നവളായിരുന്നു പരിശുദ്ധ അമ്മ. ബത്ലേഹേമിലെ കാലിത്തൊഴുത്തിലും കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും പ. അമ്മ യേശുവിനോട് ചേര്‍ന്നു നിന്നു. “ഇതാ കര്‍ത്താവിന്റെ ദാസി” എന്ന് പ്രത്യൂത്തരിച്ച പ. അമ്മ എളിയ ഒരു ദാസിയെ പോലെ ദൈവഹിതത്തിനു മുമ്പില്‍ തന്റെ ജീവിതം അടിയറ വെച്ചു. പ. അമ്മ അനുഗ്ര ഹത്തിന്റെ അമ്മയാണ്. അമ്മയുടെ വിമലഹൃദയം സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് മാദ്ധ്യസ്ഥം വഹിക്കുന്നുവെന്ന് ചെറുപ്പം മുതല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പ. അമ്മയോടുള്ള ഭക്തിയില്‍ വളരാന്‍ എന്നെ സഹായിച്ചത് എന്റെ അമ്മയാണ്. മെയ് മാസം വരുമ്പോള്‍ എന്റെ അമ്മ പറയും മക്കളെ, വണക്കമാസം തുടങ്ങണം മാതാവിന്റെ രൂപം അലങ്കരിക്കണം എന്ന്. എന്റെ വീട്ടില്‍ പുക്കളില്ലെങ്കിലും ദൂരെയുള്ള വീടുകളില്‍ പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് പ. അമ്മയുടെ രൂപം അലങ്കരിക്കുന്നത് എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ച കെടാതെ നില്‍ക്കുന്നു.
എന്റെ വ്യക്തിപരമായ ജീവിതത്തിലും സമൂഹജീവിതത്തിലും പറഞ്ഞറിയിക്കാനാവാത്ത സാന്നിദ്ധ്യമായി, പ്രകാശവലയമായി, സുഗന്ധം പരത്തി അമ്മ കടന്നുവന്നിട്ടുണ്ട്. ആശ്രയത്വത്തിന്റെ തുരുത്തുകള്‍ അപ്രത്യക്ഷമാകുമ്പോള്‍, പ്രതിസന്ധികള്‍ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ അത്തരം കുരുക്കുകളെ അഴിക്കുവാന്‍ പ. അമ്മയെപ്പോലെ ആശ്രയമായ ഒരു മാദ്ധ്യസ്ഥ ശക്തി വേറെയില്ല. സംരക്ഷകയായ്… വഴികാട്ടിയായ്… പ. അമ്മ കൂടെയുണ്ട് എന്ന ബോധ്യമാണ് എന്റെ അനുദിന ജീവിതത്തെ ബലപ്പെടുത്തുന്നത്. ഓടി വീണാലും ഓടയില്‍ വീണാലും താങ്ങാന്‍ പ. അമ്മ എന്നും ഒപ്പം ഉണ്ട്. എനിക്ക് വിശ്രമിക്കാന്‍ അമ്മയുടെ മടിത്തട് ഉണ്ട്. എന്നെ താങ്ങാന്‍ അമ്മയുടെ കരങ്ങള്‍ ഉണ്ട്. എന്നെ സംരക്ഷിക്കാന്‍ അമ്മയുടെ അങ്കിയുണ്ട്. …. എന്റെ ബലവും കോട്ടയും അമ്മയാണ്…. പ. അമ്മ വര്‍ണ്ണിക്കാനാവാത്ത വിസ്മയമാണ് എനിക്കെന്നും.
സുകൃതജപം
ഓ! മറിയമേ, എന്നെ പരിശുദ്ധയും മാധുര്യമുള്ളവളുമായി സംരക്ഷിക്കണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മലയാളികളായ നമുക്ക് തലമുറകളായി നമ്മുടെ മാതാപിതാക്കൾ പകർന്നു നൽകിയിട്ടുള്ള ഒന്നാണ് മാതൃ ഭക്തിയും വിശുദ്ധരോടുള്ള വണക്കവും. ലോകത്തിലെവിടെ ജീവിച്ചാലും നമുക്ക് പരമ്പരാഗതമായി പകർന്ന് കിട്ടിയിട്ടുള്ള ഈ മാതൃ ഭക്തിയുടെ പാരമ്പര്യം വരും തലമുറകൾക്ക് പകർന്നു കൊടുക്കുവാനും തങ്ങളുടെ കുടുംബ ജീവിത മാതൃകയിലൂടെ മക്കൾക്ക് അനുഭവേദ്യമാക്കുവാനും ഇന്നത്തെ മലയാളി യുവ ദമ്പതിമാർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആധുനികതയുടെ അധികപ്പറ്റിൽ നമുക്ക് ലഭിച്ചിട്ടുള്ള ഈ പരമ്പരാഗതമായ ആദ്ധ്യാത്മികതയും ചൈതന്യവും മാതൃ ഭക്തിയും വരുന്ന തലമുറകൾക്ക് നഷ്ടമാകാതിരിക്കട്ടെ .
നമ്മുടെ മക്കളും കുഞ്ഞു മക്കളും വളർന്ന് വലുതാകുമ്പോൾ നാം അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളായിരിക്കുമല്ലോ അവർ നേരിടുക! അപ്പോൾ അവർക്ക് താങ്ങും തണലുമായി നമ്മുടെ പരിശുദ്ധ അമ്മയും തിരുകുടുംബവും അവരുടെ കൂടെയുണ്ടാകുമെന്നുള്ള ബോധ്യം അവർക്ക് ഉണ്ടാകണമെങ്കിൽ വളരെ ചെറുപ്പത്തിലെ തന്നെ അതിനുള്ള അടിത്തറ അവരിൽ പാകിയിരിക്കണം. മതാധ്യാപകർക്കും ഇടവക സംഘടനകൾക്കും മാത്രമേ നമ്മുടെ മക്കളെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കാനും അഭിമാനപൂർവ്വം ദൈവാലയ ശുശ്രൂഷ ചെയ്യാനും പ്രാപ്തരാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മുടെ കുടുംബ ലൈബ്രറികളിൽ മക്കൾക്കുള്ള വീഡിയോ ഗെയിമും കാർട്ടൂണും പസിൽസും മാത്രമാകാതെ ആധ്യാത്മികതയിലേക്ക് നയിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളുമുണ്ടാകട്ടെ .
നാം ചെറുപ്പകാലത്ത് ചെയ്തതുപോലെ മെയ്മാസത്തിൽ മാതാവിൻ്റെ രൂപം അലങ്കരിക്കുന്ന അവസരങ്ങൾ മക്കൾക്ക് നൽകുക. മാതാപിതാക്കളിൽ ഒരാളെങ്കിലും കുടുംബ പ്രാർത്ഥന മുടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
മാതൃഭക്തിയിൽ വളരാനുള്ള ധാരാളം അവസരങ്ങളും സാഹചര്യങ്ങളും സ്വന്തം ഭവനത്തിലും കോളേജ് ഹോസ്റ്റലിലും പിന്നീട് മഠത്തിലും അയർലൻഡിലെ മെഡിസിൻ പരിശീലന കാലത്തും ഉണ്ടായിരുന്നത് നന്ദിപൂർവം ഞാൻ ഓർക്കുന്നു. അയർലൻഡിൽ കോർക്കിലെ ഹോസ്റ്റലിൽ അന്ന് മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ കുറച്ചു സിസ്റ്റേഴ്സ് കുരിശിൻ്റെ വഴിയിലൂടെ റോസറി വോക്ക് നടത്തുന്ന പതിവും ഓർക്കുന്നു. 14 സ്ഥലങ്ങളും പൂർത്തിയാക്കുമ്പേഴേയ്ക്കും മൂന്നു രഹസ്യങ്ങളും പൂർത്തിയായിരിക്കും. അമ്മയുടെ കൂടെയുള്ള കുരിശിൻ്റെ വഴി!
മരിക്കുന്നതുവരെ മറക്കാൻ പറ്റാത്ത ഒരു ആത്മീയാനുഭവം പങ്കുവെച്ചുകൊണ്ട് ഈ മെയ്മാസ ചിന്ത അവസാനിപ്പിക്കാം.
അയർലൻഡിലെ പഠനവും മൂന്നാലു വർഷത്തെ പരിശീലനവും കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തി. എൻ്റെ ഓർമ്മയിലെആദ്യത്തെ ആന്തരിക സൗഖ്യ ധ്യാനം കൂടിയ അവസരം. 1982 ന് ശേഷമാണെന്നാണ് എൻ്റെ ഓർമ്മ. ബഹു. മഞ്ഞാക്കലച്ചൻ്റെയടുത്ത് കുമ്പസാരവും കൗൺസിലിംഗും കഴിഞ്ഞ് അഞ്ചാം ദിവസത്തെ ആരാധനയുടെ സമയം. പഠന കാലത്തും അതിനു ശേഷവും ഉണ്ടായിട്ടുള്ള ധാരാളം ആന്തരിക മുറിവുകൾ ഹൃദയത്തിൽ അനുഭവപ്പെട്ട നിമിഷം. താഴെയുള്ള ടേബിളിൽ തിരുവോസ്തി ഇറക്കിവെച്ച് ചുറ്റുമിരുന്ന് ഞങ്ങൾ പാടി ആരാധിക്കുന്ന സമയത്ത് തിരുവോസ്തി വിറയ്ക്കുന്നതായിട്ട് എനിക്ക് കാണപ്പെട്ടു. തിരുവോസ്തിയുടെ സ്ഥാനത്ത് ഞാൻ കണ്ടത് നല്ല വലിപ്പമുള്ള നിത്യസഹായ മാതാവിന്റെ ചിത്രവും അമ്മ എടുത്തിരിക്കുന്ന ഉണ്ണി എന്നെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ നിൻ്റെ കൂടെയില്ലേ? എന്തിന് വിഷമിക്കുന്നു? “എന്ന് എന്നോട് പറയുന്നതായും ഉള്ള അനുഭവം. അതേ സമയം എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരാളമായി ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാം പഴയതുപോലെ ആയി .
പരിശുദ്ധ അമ്മയുടെയും അമ്മയോടൊത്തുള്ള ഈശോയുടെ സാന്നിധ്യവും പരിശുദ്ധാത്മാവിൽ നിന്നുള്ള ആന്തരിക സൗഖ്യവും ലഭിച്ച അസുലഭ അനുഭവം. ഇത് വിവരിച്ചപ്പോൾ ( ആദ്യമായാണ് ഞാനിത് എഴുതുന്നത് ) ഞാൻ ചിന്തിച്ചു പോയി! കാണാതെ വിശ്വസിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ !
പരിശുദ്ധ അമ്മയുടെ സാന്നിധ്യവും മാധ്യസ്ഥ ശക്തിയും പരിശുദ്ധ ത്രീത്വത്തോടുള്ള അമ്മയുടെ അഭേദ്യബന്ധവും നമുക്ക് അനുഭവിക്കാം.പങ്കുവയ്ക്കാം. വരും തലമുറകൾക്ക് പകർന്നു കൊടുക്കാം.
സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഞാൻ മരിയ റോസ് ടോം. നാല് മക്കളുള്ള കുടുംബത്തിൽ ഒന്നാമത്തെ മകളായി ജനിച്ചു. എന്റെ മാതാപിതാക്കൾ എന്നെ പരി. അമ്മയ്ക്ക് സമർപ്പിച്ചു കൊണ്ട് ‘മരിയ’ എന്ന പേര് നൽകി എന്നാണ് വളർന്നപ്പോൾ എനിക്കറിയാൻ കഴിഞ്ഞത്. ചെറുപ്പം മുതലേ പ്രാർത്ഥനയിലും വിശ്വാസത്തിലും അവരെന്നെ വളർത്തി. ദേവാലയത്തിലെയും സൺഡേ സ്‌കൂളിലെയും എല്ലാ കാര്യങ്ങളിലും തല്പരയായിരുന്നു ഞാൻ. കടിഞ്ഞൂൽ പുത്രിയായതു കൊണ്ട് സഹോദരങ്ങൾക്ക് ഞാൻ മാതൃക കാണിച്ചു കൊടുക്കണമെന്ന് അമ്മച്ചി എന്നെ എന്നും പഠിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ മൂത്തതായതുകൊണ്ട് ജപമാല പ്രാർത്ഥനയുടെയും ബൈബിൾ വായനയുടെയുമൊക്കെ നേതൃത്വം എൻ്റെ മാത്രം ഉത്തരവാദിത്വമായി മാറി. ചെറുപ്പം മുതൽ തന്നെ ഓരോ ചെറിയ ചെറിയ അനുഗ്രഹങ്ങൾ പരി. അമ്മ എനിക്ക് തന്നിരുന്നു.
ഒരിക്കൽ എൻ്റെ ശരീരമാസകലം ചൊറിഞ്ഞ് വ്രണങ്ങൾ പോലെ ആയി. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും മാറ്റമൊന്നുമില്ലായിരുന്നു. വ്രണം പഴുത്ത് മണം വരാൻ തുടങ്ങി. അപ്പോൾ മണർകാട് പള്ളിയിലെ പരി. അമ്മയുടെ കുളത്തിൽ ചെന്ന് ആ വെള്ളത്തിൽ എന്നെ കുളിപ്പിച്ചു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ആ വ്രണങ്ങൾ ഉണങ്ങിത്തുടങ്ങി. വ്രണത്തിൻ്റെ ഒരു പാട് പോലും ഇപ്പോൾ എൻ്റെ ശരീരത്തിലില്ല. ഒരു കുഞ്ഞു മനസ്സിൻ്റെ വേദനയാണ് പരി. അമ്മയോട് ഞാൻ പറഞ്ഞത്. കുട്ടിയായ എന്നിലെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം??
അതുപോലെയുള്ള അനുഭവങ്ങൾ മാത്രമാണ് എൻ്റെ കുഞ്ഞു ജീവിതത്തിലുള്ളത്. അമ്മുടെ സഹായത്തിൽ 12 ൽ ഫുൾ A+ നൽകി അനുഗ്രഹിച്ചു. അതിനു ശേഷം കോളേജ് അഡ്മിഷൻ ലഭിക്കാൻ വളരെ പാടായിരുന്നു. അതൊരു ഒക്ടോബർ മാസമായിരുന്നു. ഞാൻ എന്നും രണ്ടും , മൂന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഒക്ടോബർ 17 – ന് രാത്രി പരി. അമ്മയുടെ സാക്ഷ്യം യൂട്യൂബിൽ കേട്ടുകൊണ്ടിരുന്ന സമയത്ത് കോളേജിൽ നിന്ന് വിളിച്ചു. അഡ്മിഷൻ ശരിയായ വാർത്തയാണ് എനിക്ക് കേൾക്കാൻ സാധിച്ചത്.
ഇതെൻെറ അനുഭവമാണെങ്കിലും ഇതിലൂടെ നിരവധി കാര്യങ്ങൾ ഞാൻ പഠിച്ചു. അമ്മയുടെ അടുക്കൽ നമുക്കാവശ്യമുള്ളതെല്ലാം ഉണ്ട്. പ്രാർത്ഥിക്കുക! അസാധ്യമായ ഉത്തരങ്ങൾക്കായി നോക്കിയിരിക്കരുത്. വെറുതെ പ്രാർത്ഥിക്കുക. കൂടുതൽ പ്രാർത്ഥിക്കുക. ജപമാലയുടെ ശക്തി മനസിലാക്കുക.
സുക്യതജപം
ഓ മറിയമേ, ഈശോയുടെ മാതാവേ, എന്റെ അമ്മേ, ഞാനിതാ എന്നെ മുഴുവനും നിനക്ക് സമർപ്പിക്കുന്നു.
പരിശുദ്ധ അമ്മയുടെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
”ഇതാ കര്‍ത്താവിന്റെ ദാസി” എന്ന് പറഞ്ഞവള്‍ ദൈവത്തിന്റെ മാത്രമല്ല, മനുഷ്യരുടെയും ദാസിയായി മാറ്റപ്പെട്ടു. കല്ല്യാണവീട്ടിലെ അരമന രഹസ്യമാണ് സദ്യയിലെ കുറവ് അനുഭവപ്പെടുന്നത്. അത് മറിയം അറിയണമെങ്കില്‍ അവിടെ തീര്‍ച്ചയായും സ്വന്തം വീട് എന്നതിനെക്കാള്‍ അധികമായി പരി. കന്യകാമറിയം ദാസിവേല ചെയ്തിരിക്കണം. ഇവിടെയാണ് നമ്മളും മറിയവും തമ്മിലുളള അന്തരം അധികമാകുന്നത്. മറിയത്തെപ്പോലെ മറ്റുളളവരുടെ കുറവുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കരാണ് നാം. പക്ഷെ, മറിയം കുറവുകള്‍ അന്വേഷിക്കുന്നത് പറഞ്ഞ് നടക്കാനല്ല, മറിച്ച്, കുറവുകളെ പരിഹരിക്കാനാണ്. ഞാന്‍ കുറവുകളെ അന്വേഷിക്കുന്നതോ? കുറവുകള്‍ കാണുമ്പോള്‍, ”അവന്‍ പറയുന്നത് പോലെ ചെയ്യുക” (യോഹ 2,5) എന്ന് പറഞ്ഞ് സഹോദരങ്ങളെ ക്രിസ്തുവിന്റെ സന്നിധിയിലേയ്ക്ക് അടുപ്പിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അവന്‍ പറയുന്നതു പോലെ ചെയ്യുമ്പോള്‍ സംഭവിക്കുന്ന വലിയ അത്ഭുതത്തിന്റെ സക്ഷ്യമാണ് പരി. കന്യകാമറിയത്തിന്റെ ജീവിതം. പരി. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേയ്ക്ക് കരയേറിയത് തന്റെ സാമര്‍ത്ഥ്യം കൊണ്ടല്ല. മറിച്ച്, അവന്‍ പറയുന്നത് പോലെ ചെയ്തത് കൊണ്ടാണ്. വചനം പരിശുദ്ധ കന്യകാമറിയത്തെ പോലെ, പാദങ്ങള്‍ക്ക് വിളക്കും പാദയില്‍ പ്രകാശവുമായി മാറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ ”ഞാനും പരി. അമ്മയെപ്പോലെ ഉടലോട് കൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യും” എന്ന ഓര്‍മ്മപ്പെടുത്തലാണ്. കണ്ണില്‍ കാണുന്ന അവശ്യങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാതെയുളള സ്വര്‍ഗ്ഗീയ യാത്ര കപടതയാണ്. സ്വര്‍ഗ്ഗത്തിലെ പ്രഥമ വനിത, ദൈവപുത്രന്റെ മാതാവാകാന്‍ ഭാഗ്യം ലഭിച്ചവള്‍ അയല്‍പക്കകാര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി ഒടി നടന്നത് ഓര്‍ക്കുക. ഭൂമിയില്‍ കഴിയുമ്പോഴും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്താന്‍ നമുക്ക് കഴിയണം. ഇതിനു വേണ്ടത് സഹോദരങ്ങളുടെ ആവശ്യങ്ങള്‍ അത്യാവശ്യങ്ങളായി കണ്ട് കാലില്‍ ചിറകുമുളപ്പിച്ച് നന്മ ചെയ്യാന്‍ പരി. അമ്മയെപ്പോലെ ചുറ്റി നടക്കുക എന്നുളളത് മാത്രമാണ്.
സുകൃതജപം.
സ്വർഗ്ഗരാജ്ഞീ, ഞങ്ങളെ സ്വർഗ്ഗീയ ഭാഗ്യത്തിനർഹമാക്കണമെ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
മനുഷ്യന്റെ ഈ ആഗ്രഹത്തിൽ നിന്നാണ് സെന്റ് അഗസ്റ്റിൻ ഇങ്ങനെ പ്രാർത്ഥിച്ചത്, ‘ദൈവമേ നീ എന്നെ നിനക്കായ് സൃഷ്ടിച്ചു നിന്നിൽ എത്തിച്ചേരുന്നത് വരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു’.
ജീവിതത്തിലെ ഒരു അസ്വസ്ഥതയിലും പതറാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ ദാഹം ഉള്ളവരെ ഈശോയിൽ എത്തിക്കാൻ മരിയഭക്തി നമ്മെ സഹായിക്കും. തന്റെ ജീവിതത്തിലുണ്ടായ അസ്വസ്ഥതകളുടെ ഘോഷയാത്രയിലും പരിശുദ്ധ കന്യകാമറിയം പതറിയില്ല. ‘മറിയം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’ എന്ന് വചനം പറയുന്നു. തങ്ങളുടെ ജീവിതത്തിലെ അരിഷ്ടത യിലും കഷ്ടതയിലും രാത്രിയുടെ യാമങ്ങളിൽ ജപമാല കൈകളിലേന്തി മുട്ടുകുത്തി പ്രാർത്ഥിച്ച് തങ്ങളുടെ ആടിയുലയുന്ന കുടുംബത്തിന്റെ അടിത്തറ ഉറപ്പിച്ചവരാണ് നമ്മുടെ കാരണവന്മാർ . വണക്കമാസ പ്രാർത്ഥന അവർക്ക് പ്രാണന്റെ ഭാഗമായി. എത്ര തിരക്കുണ്ടെങ്കിലും മക്കളെയും കൂട്ടി രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്, ഇടവകപള്ളിയിലെ മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അവർ അനുഭവിച്ച ഹൃദയത്തിന്റെ ആശ്വാസം നമുക്കിന്ന് അന്യമാണ്. ഇന്ന് പുതു തലമുറയുടെ ആശ്വാസ ത്തിന്റെ യും വിശ്വാസത്തിന്റെയും അർത്ഥതലങ്ങൾ മാറുമ്പോൾ മാതാപിതാക്കളുടെ ജപമാല ഏന്തിയ കൈകൾ അവരെ യേശുവിലേക്ക് നയിക്കും. അതെ, പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിന്റെ അടുക്കലേക്ക് നയിച്ച് അവരുടെ ഹൃദയ ദാഹം ശമിപ്പിക്കാൻ കഴിയൂ.
എന്റെ ബാല്യകാലത്തിലെ വണക്കമാസ പ്രാർത്ഥനയും ജപമാല ഭക്തിയും മമ്മിയിൽ നിന്നും പകർന്നു കിട്ടിയതാണ്. കുഞ്ഞായിരുന്നപ്പോൾ ഒരു ചെറിയ കാര്യം അനുസരിച്ചാൽ….. നല്ല കാര്യങ്ങൾ ചെയ്താൽ അമ്മ പറയും മാതാവ് സമ്മാനം തരുമെന്ന്….. തുടർന്ന് ഈശോയിൽ നിന്ന് കിട്ടിയ അനുഗ്രഹങ്ങൾ ഓരോന്ന് എണ്ണി പറഞ്ഞ് അനുഗ്രഹങ്ങളുടെ സമൃദ്ധി അമ്മ ഓർമിപ്പിക്കും. ഈ വണക്കമാസ നാളുകളിൽ ഞാൻ എന്റെ മമ്മിയെ നന്ദിയോടെ അനുസ്മരിക്കുന്നു.
വീടിനടുത്തുള്ള മാതാവിന്റെ ഗ്രോട്ടോയിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതും ബാല്യകാല സ്മരണയിൽ പെടുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ….. സങ്കടം ഉണ്ടായാൽ….. ഉടൻ തന്നെ ‘ എത്രയും ദയയുള്ള മാതാവേ….. എന്ന പ്രാർത്ഥന ചൊല്ലി അമ്മയോട് പ്രാർത്ഥിക്കുന്നതും ജപമാല ചൊല്ലി അമ്മയിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണർന്ന് മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി കാഴ്ചവെച്ച് വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണം എന്ന് മാതാവിനോട് പ്രാർത്ഥിക്കാൻ കുഞ്ഞുങ്ങളെ ഞാൻ അനുസ്മരിപ്പിക്കുന്നതും ഈ ബോധ്യത്തിൽ നിന്നാണ്.
കാനായിലെ കല്യാണ വേളയിൽ അവർക്ക് വീഞ്ഞില്ല എന്ന് അറിഞ്ഞ അമ്മ അത് പരിഹരിക്കാൻ കഴിവുള്ള തന്റെ മകനെ അറിയിക്കുന്നു. ഇത് യേശുവിന്റെ ആദ്യ അത്ഭുതമെന്ന് വചനം സാക്ഷിക്കുന്നു. പരസ്യജീവിതം ഇനിയും ആരംഭിക്കാത്ത യേശു ദൈവപുത്രനാണ്…… അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നവനാണ്…….എന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. (ചെറുപ്പത്തിൽ അവൻ ചെയ്തിട്ടുള്ള അത്ഭുതങ്ങൾ അവൾ കണ്ടിട്ട് ഉണ്ടായിരിക്കാം ) ഈ വിശ്വാസത്തോടെ ഈ വണക്കമാസം നാളിൽ നമുക്കു പ്രാർത്ഥിക്കാം…..
ഈശോയെ കാനായിലെ
കുടുംബത്തിൽ ഉണ്ടായ കുറവുകളെ അങ്ങ് നിറവുകൾ ആക്കിയത് പോലെ … എന്റെ ജീവിതത്തിലെ സങ്കടങ്ങളെ….. എന്റെ കുടുംബത്തിന്റെ കുറവുകളെ…. അങ്ങ് നിറവുകൾ ആക്കേണമേ. സ്നേഹത്തിന്റെ…. സമർപ്പണ ത്തിന്റെ…… ക്ഷമയുടെ പരസ്പരം മനസ്സിലാക്കലിന്റെ……. രുചിയും വീര്യവും നഷ്ടമായി വെറും പച്ച വെള്ളം ആയി ഞങ്ങളുടെ ജീവിതം മാറുമ്പോൾ അമ്മ മകനോട് പറഞ്ഞു ഞങ്ങളുടെ ജീവിതത്തെ രുചിയും വീര്യമുള്ള ഒന്നാന്തരം വീഞ്ഞാക്കി മാറ്റണമേ..
സുകൃതജപം : അമ്മേ മാതാവേ യേശുവിലുള്ള ഞങ്ങളുടെ വിശ്വാസം വെറും പച്ചവെള്ളം ആയി പോകുമ്പോൾ അതിനെ വീര്യമുള്ള വീഞ്ഞ് ആക്കാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ .
പരി. ദൈവമാതാവിനോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.