വിജയാഘോഷം തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. ഇനിയും വിശ്വസിക്കാനാകാെത ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും.കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം നേടിയ ബ്ളാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. 24ാം മിനിറ്റിൽ സെയ്‌മിലൻ ദുംഗലിന്റെ ബുദ്ധിപൂർവമായ പാസ് സ്വീകരിച്ച് കൃത്യമായി നർസാരി മുംബൈയുടെ വലകുലുക്കി.
മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. അനാവശ്യമായി വാങ്ങിയ രണ്ടു മഞ്ഞക്കാർഡുകൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ടത്.
രണ്ടാം പകുതിയിൽ മതേയ് പൊപ്ളാട്നിക്കിനെ പിൻവലിച്ച് കറേജ് പെക്കൂസണനെ ഇറക്കി കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. പെക്കൂസന്റെ അതിവേഗ നീക്കങ്ങൾ പലപ്പോഴും മുംബൈയ്ക്കു തലവേദന സൃഷ്ടിച്ചു. ഗോൾ മടക്കാൻ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോളിയും പ്രതിരോധനിരയും തീർത്ത മതിൽ മറികടക്കാൻ സാധിച്ചില്ല. ദൗർഭാഗ്യം കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.
ഗോളെന്നുറച്ച പല ഷോട്ടുകളും പോസ്റ്റിനു പുറത്തു കൂടി പാഞ്ഞു. ഇതിനിടെ ദുംഗലിനു പകരക്കാരനായി സി.കെ. വിനീത് കളത്തിലെത്തിയതോടെ കാണികളുടെ ആവേശംഇരട്ടിച്ചു. ലീഡ് വർധിപ്പിക്കാൻ ബ്ളാസ്റ്റേഴ്സും പരമാവധി ശ്രമിച്ചു. ഒടുവിൽ മുംബൈയുടെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഇൻജുറി ടൈമിൽ ബൂമിജിന്റെ ലോങ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞിറങ്ങി (1-1)
അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.
വൈകിട്ട് 5 മണി മുതല്‍ ദുബായിലാണ് മല്‍സരം. ലോകകപ്പിന്റെ ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ എഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.
രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയം ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ.എല്‍ രാഹുലിന് വിശ്രമം കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.
മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.
ഒടുവിൽ സൈനയ്ക്കും കശ്യപിനും പ്രണയ സാഫല്യം. ദീർഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്നോണം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായ ഒളിന്പിക് വെള്ളി മെഡൽ ജേതാവ് സൈന നെഹ്വാളും കോമണ്‍വെൽത്ത് സ്വർണ ജേതാവ് പി. കശ്യപും തമ്മിൽ വിവാഹിതരാകുന്നു. ഡിസംബർ 16-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 100 പേർമ മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ. ഡിസംബർ 21ന് വിവാഹ സത്കാരവും തീരുമാനിച്ചിട്ടുണ്ട്.
12 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു. പലതവണ ഈ വാർത്ത വന്നിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിരുന്നില്ല. ദീപിക പള്ളിക്കൽ – ദിനേഷ് കാർത്തിക്, ഇഷാന്ത് ശർമ – പ്രീതി സിംഗ്, ഗീത പോഗട്ട് – പവൻകുമാർ, സാക്ഷി മാലിക് – സത്യവ്രത് തുടങ്ങിയവർക്ക് പിന്നാലെയാണ് കായിക മേഖലയിൽ വീണ്ടും പ്രണയ വിവാഹം നടക്കുന്നത്. മധുമിത ഗോസ്വാമി – വിക്രം സിംഗ്, സയിദ് മോഡി- അമീത കുൽക്കർണി എന്നിവരും ബാഡ്മിന്‍റൺ മേഖലയിൽ വിവാഹിതരായവരാണ്.
2005ൽ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാഡമിയിൽ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പരിചയപ്പെടുന്നത്. പിന്നീട് അതു പ്രണയമായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിവരം വളരെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ഒളിന്പിക് മെഡലും ലോക ചാന്പ്യൻഷിപ്പ് വെള്ളിയും കൂടാതെ 21 പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കിയ സൈനയിലൂടെയാണ് ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ രംഗം ഉന്നതിയിലെത്തുന്നത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് സൈന.
കശ്യപ് ഒരു ഘട്ടത്തിൽ ആറാം റാങ്ക് വരെ എത്തിയെങ്കിലും പരിക്ക് വില്ലനായത് കരിയറിന് തിരിച്ചടിയായി. 2012 ലണ്ടൻ ഒളിന്പിക്സിനു മുന്‍പാണ് ഇരുവരും തമ്മിലുള്ള പ്രണയം തുറന്നു പറയുന്നത്. ഒരുവേള ഗോപീചന്ദിന്റെ അടുത്തുനിന്ന് മാറി ബംഗളൂരുവിൽ വിമൽകുമാറിന്റെ കീഴിൽ പരിശീലനത്തിലേർപ്പെട്ടപ്പോഴും ഇരുവരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈന തിരികെ ഹൈദരാബാദിൽ ഗോപീചന്ദ് അക്കാഡമിയിൽ എത്താനുള്ള കാരണക്കാരനും കശ്യപാണെന്നാണ് സൂചന. സൈനയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് സൈനയായി വേഷമിടുന്നത്.
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരവും ഇന്ത്യയോട് തോറ്റതിന് പിന്നാലെ വിശദീകരണവുമായി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് രംഗത്ത്. ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നും സര്‍ഫറാസ് തുന്ന് സമ്മതിക്കുന്നു.
‘വളരെ പ്രയാസകരമായ മല്‍സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാറ്റു ചെയ്‌തെങ്കിലും പ്രതീക്ഷിച്ചതിലും 20-30 റണ്‍സ് കുറച്ചേ നേടാനായുള്ളൂ. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ സംഭവിച്ചതുപോലെ ക്യാച്ചുകള്‍ കൈവിട്ടാല്‍ ഒരു മല്‍സരവും ഞങ്ങള്‍ക്കു ജയിക്കാനാകില്ല. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ കഠിനാധ്വാനം ചെയ്‌തേ തീരൂ’ സര്‍ഫ്രാസ് പറഞ്ഞു.
എവിടെയാണ് പിഴവു സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമൊന്നുമായിരുന്നില്ല. പുതിയ ബാറ്റ്‌സ്മാന് നിലയുറപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ക്യാച്ചുകള്‍ കൈവിട്ടതോടെ ആ സാധ്യത മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയി സര്‍ഫ്രാസ് ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു.
ന്യൂഡൽഹി: മലയാളി താരം ജിൻസണ് ജോണ്സന് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസനെ തേടി അർജുന അവാർഡ് എത്തിയത്.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്. അർജുന അവർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കേന്ദ്രകായിക മന്ത്രാലയം കൂടി ശിപാർശ അംഗീകരിക്കേണ്ടതുണ്ട്.
മലയാളി താരം പി.യു. ചിത്രയുടെ പേരും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.
2015ലാണു സച്ചിൻ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേർന്നാണ് ഓഹരി വാങ്ങിയത്. എന്നാൽ ഇക്കഴിഞ്ഞ മേയിലെ മൽസരത്തിനു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികൾ വിറ്റഴിച്ചിരുന്നു.
ഗുവാഹത്തിയിൽ ആദ്യകളി തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കാണാൻ ഡ്രസിങ് റൂമിലെത്തിയ ടീം ഉടമ സച്ചിൻ തെൻഡുൽക്കർ കളിക്കാരോടു പറഞ്ഞു: ഇന്ത്യൻ ടീമിനൊപ്പം ക്രിക്കറ്റ് ലോകകപ്പ് നേടാൻ എനിക്ക് 22 വർഷം വേണ്ടി വന്നു. വിജയം ഒറ്റയടിക്കു കൈവരില്ല. സാവധാനം ജയിച്ചുതുടങ്ങുക, ജയിച്ചാൽ പിന്നെ തോൽക്കാതിരിക്കുക..! ആദ്യ മൂന്നുകളിയും ജയിക്കാതിരുന്നപ്പോഴും ആത്മവിശ്വാസം അൽപം പോലും നഷ്‌ടമാക്കാതെ നാലാമത്തെ കളി ജയിക്കാൻ ടീമിനു കരുത്തുനൽകിയത് സച്ചിന്റെ വാക്കുകളായിരുന്നു.
സച്ചിന്റെ സാന്നിധ്യം ടീമിന് അദൃശ്യമായൊരു സ്ട്രൈക്കറുടെ ബലമായിരുന്നു നൽകിയിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വിറ്റ് സച്ചിൻ പിൻമാറുന്നത് ടീമിന് നഷ്ടമാകാൻ പോകുന്നത് ആത്മവിശ്വാസത്തോടെ തോൽവിയിലും പുഞ്ചിരിച്ചുകൊണ്ടുള്ള സച്ചിന്റെ വാക്കുകളായിരിക്കും.
ഫുട്‌ബോൾ ഹരത്തിന്റെ നിറമേതെന്നു ചോദിച്ചാൽ മനസിൽ ആദ്യം നിറയുക മഞ്ഞയായിരിക്കും. ഫുട്‌ബോൾ ലഹരിയുടെ ആഗോള തലസ്‌ഥാനമായ ബ്രസീലിന്റെ മഞ്ഞപ്പടയിൽ നിന്നു ലോകമെങ്ങും പടർന്നു പിടിച്ചതാണ് ആ മഞ്ഞ ലഹരി. ഐഎസ്‌എല്ലിൽ ബ്രസീലിന്റെ പ്രതിരൂപമാണു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ടീം ആരാധകരോട് വിളിച്ചു പറയുന്നതും ഇതാണ്; ‘മഞ്ഞയിൽ കളിച്ചാടൂ’…
ആ മഞ്ഞപ്പടയുടെ നടുവിലേക്ക് സൂര്യപ്രഭയിൽ സച്ചിൻ തെൺഡുൽക്കർ ഇറങ്ങുമ്പോൾ ആവേശം ഉച്ചസ്ഥായിയിലാകുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് പോലും രൂപപ്പെട്ടത് സച്ചിന്റെ ഓമനപ്പേരായ മാസ്റ്റർ ബ്ലാസ്റ്റേഴ്സിൽ നിന്നാണ്.
സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തെ കാണാൻ വേണ്ടി മാത്രം ഐഎസ്എൽ വേദികളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സ് എന്ന പേരിനൊപ്പം സച്ചിൻ സച്ചിൻ എന്ന ആവേശവിളികളും ഗാലറികളിൽ നിന്നും മുഴങ്ങിക്കേട്ടു.
ഒരു കാലത്ത് നിറം മങ്ങിയിരുന്ന കേരളത്തിലെ ഫുട്ബോൾ കാലത്തിന്റെ ആവേശം തിരികെയത്തിക്കാൻ സാച്ചിൻ സാന്നിധ്യം കൊണ്ട് സാധിച്ചു. 2014 മുതൽ ഓരോ ഐഎസ്എൽ കാലവും ആവേശക്കാലം കൂടിയായിരുന്നു.
‘സച്ചിന്‍… സച്ചിന്‍’ എന്ന് ഒരു മന്ത്രംപോലെ ആര്‍ത്തുവിളിച്ച ഗാലറികൾ. അവിടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കു ക്രിക്കറ്റിലെ ദൈവത്തിനു സ്വാഗതമോതുന്ന ബാനറുകൾ. സ്‌റ്റേഡിയത്തിലെ ഇലക്‌ട്രോണിക് സ്‌ക്രീനില്‍ സച്ചിനെ കാണുമ്പോഴെല്ലാം ജനം ഇളകിമറിഞ്ഞു.
ടീമിനായി ആർത്തുവിളിക്കാൻ സച്ചിന്‍ കൈവീശി ആഹ്വാനം ചെയ്‌തപ്പോൾ ജനമൊന്നാകെ ആർത്തിരമ്പി. സച്ചിൻ കളികാണാൻ വരുന്നുണ്ടോയെന്നാണ് ഗാലറികളിലേക്ക് എത്തുന്നവർ ആദ്യം അന്വേഷിക്കുക. കേരള ബ്ലാസ്റ്റേഴ്സ് എന്ന മഞ്ഞപ്പടയെ ലോകമെമ്പാടുമുള്ളവർക്ക് സുപരിചതമാക്കിയതിൽ സച്ചിന്റെ പങ്ക് ചെറുതല്ല.
ഐഎസ്എല്ലിൽ സ്വന്തം നാടായ മുംബൈയെ കൈവെടിഞ്ഞ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയപ്പോൾ കേരളം നൽകിയ സ്നേഹം സച്ചിന് ഒരിക്കലും മറക്കാനാവുന്നതല്ല.
മനംനിറഞ്ഞ് കൈവീശി ചെറുപുഞ്ചിരിയോടെ കേരളത്തിൽ നിന്നും പോകുന്ന സച്ചിനെ കേരളീയർക്കും മറക്കാനാകില്ല. ഓഹരി വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സ് ഹൃദയത്തിനൊപ്പമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്.
അതെ, കൈമാറ്റം ചെയ്താലും ബ്ലാസ്റ്റേഴ്സ് എന്ന മലയാളി ടീമിനെ ഇന്ത്യൻ ഫുട്ബോൾ പട്ടികയിലേക്ക് കൈപിടിച്ചുയർത്തിയ ആദ്യ ഉടമയെ കേരളത്തിനും എങ്ങനെ മറക്കാനാകും. സച്ചിനില്ലാത്ത മഞ്ഞപ്പടയുടെ അഞ്ചാം സീസണിലെ കളിയുടെ ആവേശം പഴയതുപോലെ തന്നെയുണ്ടാകുമോയെന്ന് കണ്ടറിയണം.
നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ ആയിരക്കണക്കിനു ആരാധകർ കടന്നുപോയ വികാരത്തിനൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്. ഫുട്ബോളിനോടുള്ള അഭിനിവേശം വളർത്തുകയും കേളത്തിലെ കായികപ്രേമികൾക്കും പ്രതിഭകൾക്കും ദേശീയതലത്തിൽ അവസരം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം. ആ ഉദ്യമം വളരെയധികം ഉത്സാഹം തരുന്നതും എന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്.
ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ അടുത്ത അഞ്ചോ അതിൽ കൂടുതലോ വർഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതിൽ എന്റെ പങ്കും അലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹഉടമ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്സിനെ കുറിച്ചു ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടിക്കും.
ട്രാക്കില്‍ മിന്നല്‍പിണറായി വേഗതയുടെ പര്യായമായി മാറിയ അച്ഛന്‍റെ മകന്‍ . മിക്ക് ഷുമാക്കര്‍. പത്തൊന്‍പത് വയസുകാരന്‍ മിക്ക് ഫോര്‍മുല ത്രീ ട്രാക്കില്‍ നടത്തിയ കുതിപ്പാണ് കാറോട്ടവേദിയിലേയ്ക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിച്ചത് . എഫ് ത്രീയില്‍ തുടര്‍ച്ചയായി മൂന്നുവിജയങ്ങള്‍ നേടി ചാംപ്യന്‍ഷിപ്പിനോട് അടുക്കുകയാണ് മിക്ക്.
ഒന്‍പതാം വയസിലാണ് മിക്ക് കാര്‍ട്ടിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. യൂറോപ്യന്‍ ജൂനിയര്‍ പട്ടം സ്വന്തമാക്കിയ മിക്ക് അച്ഛന്റെ പേരും പെരുമെയും ഒപ്പം ചേര്‍ക്കാതെയാണ് ആദ്യനാളുകളില്‍ മല്‍സരിച്ചു തുടങ്ങിയത് . മാധ്യമ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മിക്ക് ജൂനിയര്‍ എന്ന പേരില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചു ഷൂമിക്ക് അധികനാള്‍ മറഞ്ഞിരിക്കാനായില്ല. ജൂനിയര്‍ ഷുമാക്കറുെട വീരഗാഥകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ തുടര്‍ക്കഥയായി.
ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായാണ് മിക്ക് മല്‍സരിക്കുന്നത്. ടോറോ റോസോ , റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ ജൂനിയര്‍ ഷൂമിക്കായി രംഗത്തെത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ പക്ഷേ ട്രാക്കിലെ മകന്‍റെ കുതിപ്പ് അറിഞ്ഞിട്ടില്ല.
ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ കുറിച്ച് എന്നും ശബ്ദമുയര്‍ത്തുന്നയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. മറ്റ് സാമൂഹ്യവിഷയങ്ങളിലും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നിരത്തില്‍ സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെട്ട ഗംഭീറിനെ കണ്ട് ആരാധകരൊന്ന് ഞെട്ടി. എന്നാല്‍ എന്തിനാണ് ഗംഭീര്‍ വേഷം മാറി വന്നതെന്ന് അറിഞ്ഞവര്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.
ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഈ വര്‍ഷമാദ്യം ആണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.
‘രാജി വയ്ക്കുന്നത് എന്റെ തീരുമാനമായിരുന്നു. ടീമിന് വേണ്ടി നല്ല രീതിയില്‍ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കപ്പിത്താനായി നന്നായി കളിക്കാനായി. ഇതാണ് സ്ഥാനമൊഴിയാനുളള നേരമെന്ന് തോന്നി. സമ്മർദ്ദം ഇനിയും താങ്ങാനാവില്ലെന്ന് കണ്ടപ്പോഴാണ് നായകസ്ഥാനം ഒഴിഞ്ഞത്’, അന്ന് ഗംഭീര്‍ പറഞ്ഞു.
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തി അലിസ്റ്റര്‍ കുക്കിന്റെ അവിസ്മരണീയ കുതിപ്പ്. ഓവല്‍ ടെസ്റ്റില്‍ കരിയറിലെ 33–ാം സെഞ്ചുറി നേടിയ കുക്ക്, അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ മല്‍സരത്തിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി മാറി. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച കുക്ക് രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. അവസാന മല്‍സരത്തില്‍ മറ്റൊരു നേട്ടവും കുക്കിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തി. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കുക്കിന്റെ പേരിലായി.
209 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ചരിത്രമെഴുതിയത്. കുക്കിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും അർധസെഞ്ചുറിയുടെയും മികവിൽ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 74 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. കുക്ക് 103 റൺസോടെയും റൂട്ട് 92 റൺസോടെയും ക്രീസിൽ. 222 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് 103 റൺസെടുത്തത്. 132 പന്തുകൾ നേരിട്ട റൂട്ട് ആകട്ടെ, 11 ബൗണ്ടറിയും ഒരു സിക്സും നേടി.