പ്യോങ്ചാങ്ങ്ശൈത്യകാല ഒളിംപിക്സില്‍ വെല്ലുവിളിയായി നോറോ വൈറസ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണം. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആയിരത്തഞ്ഞൂറോളം പേര് ഇതിനകം ചികില്‍സ തേടി. അടിയന്തര സഹചര്യം കണകിലെടുത്ത് സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അത്ലറ്റുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുദ്ധജലവിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്കി
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം അറിയിച്ചു. പരിക്ക് കാരണമാണ് സൂപ്പര്‍ താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു കൊല്‍ക്കത്തയുമായി നിര്‍ണായക മല്‍സരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിക്കുന്നത്.
‘പോരാളികള്‍ വീണുപോകില്ല. പതിന്മടങ്ങു വീര്യത്തോടെ മടങ്ങിയെത്തും. കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ഥിക്കാം’ കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റു ചേര്‍ത്ത് ഇയാന്‍ ഹ്യൂം വികാരനിര്‍ഭര കുറിപ്പാണു പങ്കുവച്ചത്. ‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.’ ഹ്യൂം പറഞ്ഞു. പൂനെയ്ക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിനാണ് ഹ്യൂമിന് പരിക്കേറ്റത്.
സസ്പെന്‍ഷനിലായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും ഇയാന്‍ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ഇന്നു കളിക്കാന്‍ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
അതേസമയം 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികള്‍.
ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ.
കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍. 50 ഓവറില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെ 150 റണ്‍സിന്റെ അത്യുഗ്രന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. 157 പന്തുകളിലാണ് കോഹ്ലി 150 സ്വന്തമാക്കിയത്. കോഹ് ലിയുടെ കരിയറിലെ തന്നെ ക്ലാസ് ഇന്നിംഗ്സുകളിലൊന്നായിരുന്നു ഇന്ന് കേപ് ടൌണില്‍ നടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കുന്നതിന് മുമ്പെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും കോലി-ധവാന് സഖ്യം അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. 160 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോഹ്ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. കോഹ്ലിയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണ് ഇത്.
ആറ് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്
ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ മൈക്കിള്‍ ഷൂമാക്കര്‍ തിരികെയെത്തുമോ? സ്കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്കി മകളുടെ ഇന്‍സ്റ്റഗ്രാം സന്ദേശം. ഫോര്‍മുല വണ്‍ ഇതിഹാസത്തിന്റെ മൂത്ത മകളായ ജീന മരിയയാണ് പിതാവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയത്. അമച്വര്‍ കുതിരയോട്ടക്കാരിയായ ജീന തന്റെ പിതാവിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം നല്‍കിയത്. ”ജീവിതത്തില്‍ ഒരേയൊരു സന്തോഷമേയുള്ളു, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നത്” എന്നാണ് കീപ്പ് ഫൈറ്റിംഗ് എന്ന ഹാഷ്ടാഗില് ജീന കുറിച്ചത്.
2007ല്‍ ഷൂമാക്കര്‍ തന്നെ പറഞ്ഞ ചില വാചകങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയതാണ് ഈ വാക്കുകള്‍. ഷൂമാക്കറിന്റെ കുടുംബം നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനും ഇതെ സന്ദേശം കടമെടുത്തിട്ടുണ്ട്. ഒരു മെഡിക്കല്‍ മിറക്കിളിന് പ്രതീക്ഷിക്കുകയാണ് ഷൂമാക്കറിന്റെ കുടുംബമെന്ന് കുടുംബ സുഹൃത്ത് വെളിപ്പടുത്തിയതിന് പിന്നാലെയാണ് ഷൂമാക്കര്‍ തന്റെ പരിക്കുകളില്‍ നിന്ന് മുക്തി നേടുന്നതായ സൂചന ജീന നല്‍കുന്നത്. സ്കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ അതിനു ശേഷം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റിട്ട് അഞ്ച് ക്രിസ്തുമസുകള്‍ കടന്നു പോയി. 2013 ഡിസംബറിലായിരുന്നു അപകടമുണ്ടായത്. പിന്നീട് 2014 ജൂണ്‍ വരെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ കോമ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചികിത്സ നല്‍കിയത്.
ഇതിനു ശേഷം വീട്ടില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചികിത്സ തുടരുകയായിരുന്നു. നിലവില്‍ 1,15,000 പൗണ്ടാണ് ഷൂമാക്കറിന് ഒരാഴ്ച ചികി നല്കാന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. 15 ഫിസിഷ്യന്മാരും നഴ്സുമാരുമാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി ലേക്ക് ജനീവയിലെ വീട്ടില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനയും ഈ സന്ദേശം നല്കുന്നു.
ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്സിഡസ് ബെന്‍സ് യൂസര്‍ എക്സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.
ഡ്രൈവര്‍ക്ക് ഹേയ് മെഴ്സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്കൊപ്പം നില്ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്ട്രോള് എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.
ഡ്രൈവറുടെ മുന്നിലും ഡാഷ്ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.
കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. നാലാം ലോകകിരീടം തേടിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് മല്‍സരം ആരംഭിക്കും.
തോല്‍വിയറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ഫൈനല്‍ വരെ എത്തിയത്. ഫൈനലിലെ എതിരാളികളായ ഓസ്ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്താണ് ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത് തന്നെ. പിന്നീട് പാപ്പുവ ന്യൂ ഗിനിയയും സിംബാബ്വെയും, ക്വാര്‍ട്ടറില്‍ ബംഗ്ലേദേശ്, സെമിയില്‍ പാക്കിസ്ഥാന്.. ഇന്ത്യയെ വിറപ്പിക്കാന്‍ ഇവര്‍ക്കാാര്‍മായില്ല. മുഹമ്മദ് കൈഫിനും വിരാട് കോഹ്ലിക്കും ഉന്മുക്ത് ചന്ദിനും ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ക്യാപ്റ്റ്നാവാനുള്ള അവസരമാണ് പ്രിഥ്വി ഷായ്ക്കൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ഷായും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റിങ് സെന്സേഷനുകള്. നാഗര്‍കോട്ടിയും ശിവം മവിയുമടങ്ങുന്ന ബോളിങ് നിരയും ഇന്ത്യയ്ക്ക് കരുത്തു പകരുന്നു. സെമിഫൈനലില്‍ 69 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയത് ബോളിങ് മികവിന് ഒരുദാഹരണം മാത്രം.
ഓസ്ട്രേലിയന്‍ നിരയും ഒട്ടും മോശമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ തോറ്റത് ഇന്ത്യയോട് മാത്രം. അതിനാല്‍ പകരം വീട്ടാന്‍ ഉറച്ചു തന്നെയാകും കങ്കാരുക്കളുടെ വരവ്. ഇന്ത്യയ്ക്കും ഓസീസിനും മൂന്ന് ലോകകിരീടങ്ങള്‍ വീതം സ്വന്തമായുണ്ട്. ന്യൂസിലന്‍ഡില്‍ ജയിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ കിരീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം.
ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ കാണികൾക്ക് ഹരം പകരാൻ നിയോഗിക്കപ്പെട്ടിരുന്ന ഗ്രിഡ് ഗേളുകളെ ഒഴിവാക്കാൻ തീരുമാനം. ഫോർമുല വൺ കായികയിനത്തിന് ഈ സമ്പ്രദായം ചേരില്ലെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എഫ് വൺ കൊമേഴ്സ്യൽ ഒാപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷോൺ ബ്രാച്ചസ് പറഞ്ഞു. മത്സരത്തിന്റെ പ്രമോഷനു വേണ്ടി വനിതാ മോഡലുകളെ നിയോഗിക്കുന്ന രീതി പുനഃപരിശോധിക്കുകയാണെന്ന് ഡിസംബറിൽ നടത്തിയ ബിബിസി റേഡിയോ 5 ഇന്റർവ്യൂവിൽ എഫ് വൺ മോട്ടോർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ റോസ് ബ്രോൺ സൂചിപ്പിച്ചിരുന്നു.
മാർച്ച് 25നാണ് പുതിയ എഫ് വൺ സീസൺ ആരംഭിക്കുന്നത്. ദശകങ്ങളായി തുടരുന്ന രീതിയെന്ന നിലയിലാണ് ഗ്രിഡ് ഗേളുകളെ നിയോഗിക്കുന്ന രീതി ഇപ്പോഴും അനുവർത്തിക്കന്നത്. എഫ് വണ്ണിന്റെ ബ്രാൻഡ് മൂല്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പ്രദായമല്ല ഇതെന്നാണ് പുതിയ വിലയിരുത്തലെന്നും ആധുനിക സാമൂഹ്യ മൂല്യങ്ങൾക്ക് ചേർന്നുനിൽക്കുന്ന ഒന്നല്ല ഇതെന്നും ബ്രാച്ചസ് പറഞ്ഞു. ഫോർമുല വണ്ണിന്റെ പഴയതും പുതിയതുമായ ആരാധകർക്ക് ഈ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ് വണ്ണിന്റെ പുതിയ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുകയാണെന്ന് ബ്രിട്ടീഷ് സർക്യൂട്ടായ സിൽവർസ്റ്റോണിന്റെ മാനേജിഗ് ഡയറക്ടർ സ്റ്റുവർട്ട് പ്രിംഗിൾ പറഞ്ഞു. പെൺകുട്ടികളെ കായികയിനങ്ങളിൽ കെട്ടുകാഴ്ചകളായി അണിനിരത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പ് ഉയരുന്നതിനിടെയാണ് എഫ് വൺ ഈ തീരുമാനവുമായി രംഗത്തെത്തിയത്.
ജെഗി ജോസഫ്
ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വര്‍ഷത്തെ ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17ന് ബ്രാഡ്ലിസ്റ്റോക്ക് ലെഷര്‍ സെന്ററില്‍ വച്ച് നടക്കും.ഒരു മണി മുതല്‍ ആറു മണി വരെയാണ് മത്സരം. ആവേശകരമായ മത്സരമാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്. ഒന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 75 പൗണ്ടും ട്രോഫിയും ആണ്. ബ്രിസ്ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇത്തവണ 12-15 വയസ് വരെയുള്ളവര്‍ക്കായി പ്രത്യേക മത്സരം നടക്കും.
പ്രോത്സാഹനത്തിന്റെ ഭാഗമായി ഈ പ്രായ പരിധിയിലുള്ള മത്സരങ്ങള്‍ക്ക് രജിസ്ട്രേഷന് ഫീസില്ല. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഫെബ്രുവരി 12 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുതിര്‍ന്നവര്‍ക്കായി: മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ബ്രിസ്ക അംഗങ്ങള്‍ക്ക് 15 പൗണ്ടാണ് രജിസ്ട്രേഷന് ഫീസ്. ബ്രിസ്ക അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് 20 പൗണ്ടാണ് രജിസ്ട്രേഷന് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്ക സ്പോര്‍ട്സ് കോഡിനേറ്റര്‍ സുബിന് സിറിയക്കുമായി ബന്ധപ്പെടുക.
സുബിന് :07515347262
തിയതി ഫെബ്രുവരി 17 1 pm-6pm
സ്ഥലം
st Bradleystoke leisure centre, fiddlers wood ln, Bristol BS32 9BS
ഓൾറൗണ്ടർമാർ ചൂടപ്പം പോലെ വിറ്റുപോകുന്ന കാഴ്ചയാണ് ബെംഗളൂരുവിൽ നടന്ന ദ്വിദിന ലേലത്തിൽ കണ്ടത്. കഴിഞ്ഞ വർഷം ആരംഭിച്ച ബോളർമാർക്കായി കാശെറിയുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചപ്പോൾ ബാറ്റ്സ്മാൻമാരും ലേലത്തിൽ നില മെച്ചപ്പെടുത്തി.
താരലേലത്തിൽ ‘സൺ’റൈസേഴ്സ്, കണക്ക് പിഴച്ച് ചെന്നൈ; കൊൽക്കത്തയോ?
എന്നാൽ ഈ വർഷത്തെ താരലേലത്തിലെ സൂപ്പർ താരങ്ങൾ ഇവരൊന്നുമല്ല, വിക്കറ്റ് കീപ്പർമാരാണ്. യായൊതു മടിയും കൂടാതെ വിക്കറ്റ് കീപ്പർമാർക്കായി കാശെറിയാൻ ഐപിഎൽ ടീമുകൾ മൽസരിച്ചപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ അത്ര കേട്ടുകേൾവിയില്ലാത്ത വിക്കറ്റ് കീപ്പർമാരുടെ ഗ്ലൗസുകൾക്കു പോലും പൊൻനിറം ലഭിച്ചു. കോടികൾ കൊടുത്ത് ചെന്നൈ നിലനിർത്തിയ മഹേന്ദ്രസിങ് ധോണി, ബാംഗ്ലൂർ നിലനിർത്തിയ ഡിവില്ലിയേഴ്സ്, റിഷഭ് പന്ത് തുടങ്ങിയവർക്കു പുറമെയാണ് ലേലത്തിലും വിക്കറ്റ് കീപ്പർമാർക്ക് വൻതുക ലഭിച്ചത്.
കൗതുകമുള്ള വസ്തുത, താരലേലത്തിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് ടീമുകൾ സ്വന്തമാക്കിയ വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണാണ് എന്നതാണ്. വിക്കറ്റ് കീപ്പറുടെ റോൾ കൂടി ചെയ്യുന്ന പതിവുള്ള ലോകേഷ് രാഹുലാണ് സാങ്കേതികമായി ഏറ്റവും കൂടുതൽ വില ലഭിച്ച വിക്കറ്റ് കീപ്പർ. മികച്ച ഓപ്പണർ കൂടിയായ ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്കാണ് കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കിയത്.
തൊട്ടുപിന്നിലുള്ളത് സഞ്ജുവാണ്. ആദ്യമായി മൂല്യം അഞ്ച് കോടി കടന്ന സഞ്ജുവിനെ എട്ടു കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കേരളത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന സഞ്ജുവിനെ ‘താര’മാക്കി മാറ്റിയ രാജസ്ഥാൻ റോയൽസ്, രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിലും യുവതാരത്തെ കാശെറിഞ്ഞു പിടിച്ചത് അദ്ദേഹത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണന്ന് ഉറപ്പ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർമാർക്കുള്ള ക്ഷാമവും ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളിൽ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയുടെ പ്രായവും പരിഗണിക്കുമ്പോൾ സിലക്ടർമാർക്കു മുന്നിൽ കഴിവു തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണ് സഞ്ജുവിനിത്.
രാജസ്ഥാൻ റോയൽസിനു പുണെ സഞ്ജുവിനെ നോട്ടമിട്ട് രംഗത്തുണ്ടായിരുന്നത് മുംബൈ ഇന്ത്യൻസാണ്. മികച്ചൊരു വിക്കറ്റ് കീപ്പറുടെ അഭാവമുള്ള മുംബൈ സഞ്ജുവിനായി അവസാനം വരെ പോരാടിയെങ്കിലും എട്ടു കോടി രൂപയ്ക്ക് രാജസ്ഥാൻ തന്നെ താരത്തെ സ്വന്തമാക്കി. രാജസ്ഥാനായി 44 മൽസരങ്ങളിൽനിന്ന് ഏഴ് അർധസെഞ്ചുറികൾ ഉൾപ്പെടെ 942 റൺസ് നേടിയിട്ടുള്ള സഞ്ജുവിനെ അവർ കൈവിടുന്നതെങ്ങനെ? കോഴവിവാദത്തെ തുടർന്ന് രാജസ്ഥാൻ വിലക്കു നേരിട്ടപ്പോൾ ഡൽഹിയിലേക്ക് കൂടുമാറിയ സഞ്ജു അവിടെ ഉജ്വല ഫോമിലായിരുന്നു. സഞ്ജുവിനു പുറമെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറെയും ടീമിലെത്തിച്ച രാജസ്ഥാൻ വിക്കറ്റ് കീപ്പർമാരുടെ നിര കൂടുതൽ ശക്തമാക്കുകയും ചെയ്തു. മികച്ച മധ്യനിര ബാറ്റ്സ്മാൻ കൂടിയായ ബട്ലറെ 4.4 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
2.8 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കാണ് ഐപിഎല്ലിലെ മറ്റൊരു കോടിപതി. മികച്ച ബാറ്റ്സ്മാൻ കൂടിയായ ഡികോക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ മുൻപു കഴിവു തെളിയിച്ചിട്ടുമുണ്ട്. 2017ൽ പുറത്തെടുത്ത മിന്നുന്ന ഫോമും ലേലത്തിൽ ഡികോക്കിന് തുണയായി. പ്രായമേറിയെങ്കിലും ബാംഗ്ലൂർ നിരയിലുള്ള ബ്രണ്ടൻ മക്കല്ലവും പേരുകേട്ട വിക്കറ്റ് കീപ്പറാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മക്കല്ലം വിക്കറ്റ് കീപ്പറുടെ അധിക ചുമതല ഏറ്റെടുക്കുമോ എന്നു വ്യക്തമല്ലെങ്കിലും സാധ്യതയുള്ള താരം തന്നെ. ആദ്യ ഘട്ടത്തിൽ ടീമുകളൊന്നും താല്പര്യം കാണിക്കാതിരുന്ന ഇന്ത്യൻ താരം പാർഥിവ് പട്ടേലിനെയും പിന്നീട് ടീമിലെത്തിച്ചത് ബാംഗ്ലൂരാണ്. 1.7 കോടി രൂപയ്ക്കാണ് പാർഥിവ് കോഹ്ലി നയിക്കുന്ന ടീമിന്റെ ഭാഗമാകുന്നത്.
ദേശീയ ടീമിൽ ധോണിക്കു ശേഷം ആര് എന്ന മില്യൻ ഡോളർ ചോദ്യം അവശേഷിക്കുമ്പോഴും ഇന്ത്യൻ വിക്കറ്റ് കീപ്പർമാർക്കും ചാകരയായി മാറി ഈ താരലേലം. ഇതിൽത്തന്നെ 7.4 കോടി രൂപയ്ക്ക് ദിനേഷ് കാർത്തിക്കിനെ സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ സ്വന്തം പേരിലുള്ള കാർത്തിക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. കൊൽക്കത്തയ്ക്കു പുറമെ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകളും കാർത്തിക്കിനായി രംഗത്തുണ്ടായിരുന്നു. ഭേദപ്പെട്ട ബാറ്റ്സ്മാൻ കൂടിയായ കാർത്തിക്കിനായി കൊൽക്കത്ത മുടക്കിയ തുക പ്രയോജനപ്പെടുമോ എന്ന ആകാംക്ഷയിലാണ് കൊൽക്കത്തയുടെ അടിയുറച്ച ആരാധകർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് പ്രേമികൾ.
കാർത്തിക്കിനു പിന്നാലെ ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയായ റോബിൻ ഉത്തപ്പയെ 6.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് കൊൽക്കത്ത വീണ്ടും വിക്കറ്റ് കീപ്പർമാരോടുള്ള പ്രണയം തുറന്നു പ്രഖ്യാപിച്ചു. ഇത്തവണയും കൊൽക്കത്തയ്ക്ക് വെല്ലുവിളിയുമായി മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും രംഗത്തുണ്ടായിരുന്നു. എന്നാൽ, കാശെറിഞ്ഞതിനൊപ്പം റൈറ്റ് ടു മച്ച് (ആർടിഎം) സംവിധാനം കൂടി പ്രയോജനപ്പെടുത്തിയ കൊൽക്കത്ത ഉത്തപ്പയെ സ്വന്തം നിരയിൽ നിലനിർത്തി. ഇരുവർക്കും പുറമെ ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള നമാൻ ഓജയെയും കൊൽക്കത്ത സ്വന്തം പാളയത്തിലെത്തിച്ചു. 1.4 കോടി രൂപയ്ക്കാണ് കൊൽക്കത്തയിലേക്കുള്ള ഓജയുടെ വരവ്.
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിലെത്തിച്ചാണ് മുംബൈ വിക്കറ്റ് കീപ്പർമാരുടെ ദാരിദ്ര്യം നീക്കിയത്. 6.2 കോടി രൂപയ്ക്കാണ് കിഷൻ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ഈ മുൻ ഗുജറാത്ത് ലയൺസ് താരം സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരനുമാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് കോടിക്കിലുക്കത്തിലൂടെ ഞെട്ടിച്ച മറ്റൊരു താരം. ഐപിഎല്ലിൽ സെഞ്ചുറി നേടിയിട്ടുള്ള താരം കൂടിയായ സാഹയെ സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇത്തവണ ഐപിഎല്ലിൽ ഏറ്റവും കൃത്യമായ വിളികളോടെ കളം നിറഞ്ഞവരാണ് സൺറൈസേഴ്സ് അധികൃതരെന്ന് ഓർക്കണം.
ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ കോടിപതിയായ മറ്റു രണ്ടു താരങ്ങൾ അമ്പാട്ടി റായിഡുവും കേദാർ ജാദവുമാണ്. മഹേന്ദ്രസിങ് ധോണിയുള്ളപ്പോൾ മറ്റു വിക്കറ്റ് കീപ്പർമാരുടെ കാര്യമില്ലെങ്കിലും ആരോഗ്യകരമായ രീതിയെന്ന നിലയിൽ 2.2 കോടി രൂപ മുടക്കി ചെന്നൈയാണ് അമ്പാട്ടി റായിഡുവിനെ സ്വന്തം കൂടാരത്തിലെത്തിച്ചത്. 7.8 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ കേദാർ ജാദവും അത്യാവശ്യ ഘട്ടങ്ങളിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ്സണിയുന്ന താരമാണ്. ആദ്യഘട്ടത്തിൽ ആരും വിളിക്കാതെ പോയ ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്സിനെയും ടീമിലെടുത്ത് ചെന്നൈ വിക്കറ്റ് കീപ്പർമാരുടെ നിര കൂടുതൽ ശക്തമാക്കി. മികച്ച ബാറ്റ്സമാൻ കൂടിയായ ബില്ലിങ്സിനെ ഒരു കോടി രൂപയ്ക്കാണ് ചെന്നൈ വിളിച്ചെടുത്തത്.
ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് വര്‍ണവിവേചന ആരോപണം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര നേടിയ ശേഷം എടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്.
ഒരു ഭാഗത്ത് വെള്ളക്കാരും മറു ഭാഗത്ത് മറ്റുള്ളവരും നിന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്രോഫിയുമായി നില്ക്കുന്ന നായകന് ഫാഫ് ഡുപ്ലെസിസിന്റെ വലതുവശത്ത് വെള്ളക്കാരും ഇടത് വശത്ത് ടീമിലെ നീഗ്രോ-ഏഷ്യന്‍ വംശജരുമാണ് നിന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരി്കകുന്നത്.
ഡുപ്ലെസിയെ ഒപ്പം വലത് വശത്ത് എല്‍ഗര്‍, മോണെ മോര്‍ക്കല്‍, എബി ഡിവില്ലിയേഴ്സ്, ഡേല്‍ സ്റ്റെയ്ന്, എയ്ഡന്‍ മര്‍ക്രം, ഡിവന്നെ ഒളിവര്‍, ക്രിസ് മോറിസ്, ക്വിന്റന്‍ ഡികോക്ക് എന്നിവര്‍ അണിനിരന്നപ്പോള്‍ ഹാഷിം ആംല, ആന്‍ഡിലെ ഫെലുക്വായോ, ലുങ്കി എങ്കിഡി, കാഗിസോ റബാഡ, വെര്‍നോന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, എന്നീ ടീമിലെ നീഗ്രോ-ഏഷ്യന്‍ വംശജര്‍ ഇടതുവശത്തുമാണ് നിന്നത്.