ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, മെക്സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.fifa.com/tickets എന്നാണ് ലിങ്ക്. 30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ടിക്കറ്റ് വില ഇത്തവണത്തെ ലോകക്കപ്പിനാണ്. കൂടാതെ 2022 ഖത്തർ ലോകകപ്പിന് നിരവധി പ്രത്യേകതകൾ ഉണ്ട്.
ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ)ക്ക് ടിക്കറ്റ് ലഭിക്കും. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം നടക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫെെനൽ മത്സരങ്ങൾ നടക്കുക. രണ്ടാം ഘട്ടം ടിക്കറ്റ് ബുക്കിങ്ങ് 2022 ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.
ഫൈനൽ മത്സരം കാണാൻ ആണ് കാണികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫെെനൽ മത്സരം കാണാൻ വേണ്ടിയുള്ള ടിക്കറ്റിന് വേണ്ടി എത്തിയിരിക്കുന്നത്. അതുപോലെ തന്നയാണ് ഉദ്ഘാടന മത്സരം കാണുന്നതിന് 80,000 ടിക്കറ്റുകളാണ് ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിലെ ആദ്യ റൗണ്ടിന് ശേഷം താരം അറിയിച്ചു.
“ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം.” സാനിയ വ്യക്തമാക്കി.
2003 മുതല്‍ പ്രഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക താരവും സാനിയയാണ്.
കണങ്കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സിംഗിള്‍സ് ഉപേക്ഷിച്ച താരം പിന്നീട് ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യന്‍ വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. വിംബിള്‍ടണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സാനിയയ്ക്ക് സ്വന്തം. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി രാജ്യം താരത്തിനെ ആദരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്.
2014-ൽ എംഎസ് ധോണിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി ഈ വർഷം വരെ 68 ടെസ്റ്റുകളിലാണ് ടീം ഇന്ത്യയെ നയിച്ചത്. 40 മത്സരങ്ങളിലെ വിജയത്തോടെ 58.82 ആണ് കോഹ്‌ലിയുടെ ടെസ്റ്റിലെ വിജയശതമാനം.
ഓസ്‌ട്രേലിയയിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോഹ്‌ലിയായിരുന്നു ക്യാപ്റ്റൻ. ഈ പരമ്പരകളിൽ ഏതാനും മത്സരങ്ങളിൽ കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റുകയും പകരം രോഹിത്ത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചതും ഏറെ വിവാദമായിരുന്നു. കോഹ്‌ലിയെ ഈ തീരുമാനം പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയെ വിമർശിച്ചുളള വിഡിയോ വൈറലാകാൻ ചെയ്തതല്ലെന്ന് കലാഭവന്‍ അൻസാർ. ഒരു രാഷ്ട്രീയപാർട്ടിയിലും ഉള്ള ആളല്ല താനെന്നും അനവസരത്തിൽ നടന്നൊരു പരിപാടിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അൻസാർ പറഞ്ഞു.
‘വൈറലാകാൻ വേണ്ടി ചെയ്തതല്ല. ഞങ്ങൾ രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വിഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോൾ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.
സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷി രാഷ്ട്രീയവുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. ആ നിലപാടിൽ തന്നെ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വിഡിയോയില്‍. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമർശിച്ചത്. ഇപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.’–കലാഭവൻ അൻസാർ വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിരുന്നു. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.
നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. ഇതിനോട് 22 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ അവശേഷിക്കുന്ന വിക്കറ്റും അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം വെറും 40 റണ്‍സ് മാത്രമായി.
16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. എബാദത്ത് ഹുസൈന്റെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡിന തകര്‍ത്തത്. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റും സ്വന്തമാക്കി.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സ് 1-0 ത്തിനാണു യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
പോര്‍ചുഗീസ് താരം ജോയ മൗടീഞ്ഞോ കളി തീരാന്‍ എട്ടു മിനിറ്റ് ശേഷിക്കേ നേടിയ ഗോളാണു വോള്‍വറിന് അപൂര്‍വ ജയം നേടിക്കൊടുത്തത്. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വോള്‍വര്‍ ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത്. താല്‍ക്കാലിക കോച്ച് റാല്‍ഫ് റാഗ്നിക് നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും എഡിന്‍സണ്‍ കാവാനിയെയും മുന്‍നിര്‍ത്തിയ 4-2-2-2 ഫോര്‍മേഷനാണു റാഗ്നിക് തുടര്‍ന്നത്. വോള്‍വര്‍ കോച്ച് ബ്രൂണോ മിഗ്വേല്‍ സില്‍വ 3-4-3 ഫോര്‍മേഷനിലാണ് മാഞ്ചസ്‌റ്ററിലെത്തിയത്‌്. റൗള്‍ ഗിമെനസിനെയാണു ബ്രൂണോ മുന്നില്‍ നിര്‍ത്തിയത്. ഒന്നാം പകുതിയില്‍ വോള്‍വ്‌സാണു മികച്ച രീതിയില്‍ തുടങ്ങിയതും കളിച്ചതും. അവര്‍ ഒന്നാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളടിക്കാനായില്ല. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ റുബെന്‍ നെവസിന്റെ വോളി ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ സേവുകള്‍ യുണൈറ്റഡിനെ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് കളിയിലേക്ക് തിരിച്ചു വന്നു. ബ്രൂണോ ഫെര്‍ണാണ്ടസിനെ കളത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്കു വേഗമായി. വന്നതിനു പിന്നാലെ താരത്തിന്റെ ഒരു ഷോട്ട് പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ ക്രിസ്‌റ്റ്യാനോ ഹെഡ് ചെയ്‌ത് സമനില ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മറുവശത്ത് 75-ാം മിനിറ്റില്‍ സൈസിന്റെ ഫ്രീ കിക്കും പോസ്‌റ്റില്‍ തട്ടി മടങ്ങി.
82-ാം മിനിറ്റില്‍ വോള്‍വ്‌സ് അര്‍ഹിച്ച ഗോള്‍ വീണു. പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍ നിന്നുള്ള മൗടീഞ്ഞോയുടെ ഷോട്ട് ഡി ഗിയയെ കീഴടക്കി. ഈ ഗോളിന് മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. വോള്‍വ്‌സിനെ ഭയപ്പെടുത്താന്‍ പോലുമാകാതെ യുണൈറ്റഡ് കളി അവസാനിപ്പിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോയുടെ ഫ്രീകിക്ക് വോള്‍വര്‍ ഗോള്‍ കീപ്പര്‍ ജോസാ തടഞ്ഞതോടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വി യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. 31 പോയിന്റുമായി ഏഴാം സ്‌ഥാനത്താണ് മാഞ്ചസ്‌റ്റര്‍. വോള്‍വ്‌സ് യുണൈറ്റഡിന് തൊട്ടു പിറകില്‍ എട്ടാം സ്‌ഥാനത്താണ്.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡിജെ ഫെർ പലാസിയൊയ്ക്ക് വധഭീഷണി. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി മെസി അർജന്റൈൻ ഡിജെ ആയ പലാസിയൊയെ ക്ഷണിച്ചിരുന്നു.
പലാസിയോയാണ് മെസിക്ക് കോവിഡ് രോഗം പടർത്തിയതെന്ന് ആരോപിച്ചാണ് താരത്തിന്റെ ആരാധകർ വധഭീഷണി മുഴക്കിയത്. പലാസിയോയാണ് തനിക്ക് വധഭീഷണി ഉള്ളതായി വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായാണ് മെസി കുടുംബ സമേതം സ്വന്തം നാടായ റൊസാരിയോയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിരവധി പാർട്ടികളിൽ മെസി പങ്കെടുത്തിരുന്നു. പലാസിയോയും നിരവധി പാർട്ടികളിൽ പങ്കെടുത്തു. പലാസിയോ പങ്കെടുത്ത പാർട്ടികളിലെ മിക്കവർക്കും പിന്നീട് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതാണ് മെസിക്ക് രോഗം പിടിപ്പിച്ചത് ഡിജെ ആണെന്ന് കരുതാൻ കാരണം.
കോവിഡ് പിടിപെട്ടതോടെ മെസിക്ക് ഫ്രാൻസിലേക്ക് മടങ്ങാനായില്ല. പിഎസ്ജിയുടെ അർജന്റൈൻ താരങ്ങളായ മെസി, മൗരൊ ഇക്കാർഡ്, പരേഡെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ ഡിസംബർ 23നാണ് പ്രത്യേക വിമാനത്തിൽ ഫ്രാൻസിൽനിന്ന് സ്വദേശത്തെത്തിയത്. ഫ്രാൻസിലേക്കു തിരികെയുള്ള ഫ്ളൈറ്റിൽ ഇക്കാർഡിയും ഇല്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്.
പരിശീലനത്തിന്റെ ഒഴിവു സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസ്സലും, സഹലും, അൽവാരോ വാസ്‌കസും, പ്രശാന്തും ഉൾപ്പെടെ നിരവധി താരങ്ങളും, മറ്റു ടീം അംഗങ്ങളുമാണ് ഒഴിവു സമയത്തെ ക്രിക്കറ്റ് കളിയിൽ ഏർപ്പെടുന്നത്. വീഡിയോക്ക് രസകരമായ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം തുടങ്ങി എന്നാണ് ചില ആരാധകർ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശസ്ത്രകിയയ്ക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് എയ്മി പീറ്റേഴ്‌സിനെ കോമയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള കോമ.
മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ എയ്മിക്ക് സ്‌പെയിനിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് കൂട്ടിയിടില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട എയ്മിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
തലയ്ക്ക് പറ്റിയ സാരമായ മുറിവിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അടുത്ത രണ്ട് മൂന്ന് ദിവസം താരം കോമയില്‍ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാവും താരം എപ്പോള്‍ സുഖം പ്രാപിക്കുമെന്ന ഏകദേശ ധാരണ ലഭിക്കുക.