ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.
മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്‌സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.
സൗമ്യതയ്ക്കും ശാന്തതയ്ക്കും അതേസമയം ഗൗരവത്തിനും ഏറെ പേരുകേട്ടയാളാണ് ഇന്ത്യയുടെ മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡ്. വൃദ്ധിമാന്‍ സാഹയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉണ്ടായ വിവാദം തന്നെ സമചിത്തതയോടെ ദ്രാവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ്. കളിക്കാരനായിരുന്നപ്പോഴും പിന്നീട് പരിശീലകനായപ്പോഴും ഏറെ പ്രകോപിതമാകേണ്ട സാഹചര്യത്തില്‍ പോലും ദ്രാവിഡിന് മാറ്റമൊന്നും വന്നിരുന്നില്ല.
ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളോട് അങ്ങേയറ്റം മാന്യമായും ശാന്തമായും പ്രതികരിക്കുന്ന ദ്രാവിഡിന് ദേഷ്യം വന്ന സാഹചര്യം പോലും വളരെ കുറവാണ്. ആവശ്യമില്ലാതെ എംഎസ്് ധോണി കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞത്, 2014 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ 195 റണ്‍സ് ചേസ് ചെയ്ത് ജയിച്ചത് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ദ്രാവിഡിന്റെ രോഷം ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ കണ്ടിട്ടുള്ളൂ. എന്നാല്‍ ഒരിക്കല്‍ പാകിസ്താനില്‍ വെച്ച് തന്നെ അലോസരപ്പെടുത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് രൂക്ഷമായിട്ട് പ്രതികരിക്കുകയും അയാളെ പുറത്താക്കുകയും ചെയ്തു.
2004 ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നാലു മത്സരങ്ങളുടെ ഒരു പരമ്പരയിലെ അവസാന മത്സരത്തില്‍ വെച്ചായിരുന്നു സംഭവം. പരമ്പരയില്‍ ഇന്ത്യ 2-1 ന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെ സെഞ്ച്വറി മികവില്‍ പാകിസ്താന്‍ 293 റണ്‍സ് എടുത്തു. എന്നാല്‍ നന്നായി ചേസ് ചെയ്ത ഇന്ത്യ 132 റണ്‍സില്‍ നില്‍ക്കുകയാണ്. രാഹുല്‍ദ്രാവിഡ് 76 റണ്‍സ് അടിച്ചു പുറത്താകാതെയും മൊഹമ്മദ് കൈഫ് 71 റണ്‍സ് എടുത്തും നില്‍ക്കുകയാണ്. കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ഒത്തുകളിയെക്കുറിച്ചുള്ള ചോദ്യം ദ്രാവിഡിനെ പ്രകോപിതനാക്കി.
അസംബന്ധം എന്ന് ആദ്യം തന്നെ പ്രതികരിച്ച ദ്രാവിഡ് ഇയാളെ മാധ്യമസമ്മേളനം നടക്കുന്ന ഹാളില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇത് അസംബന്ധം ആണെന്നും ഇയാളെ മുറിയില്‍ നിന്നും പുറത്തേക്ക് എറിയാന്‍ ആരുമില്ലേ എന്നുമായിരുന്നു പ്രതികരിച്ചത്.
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്‌സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ
സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.
‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.
മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിനിടെ ഓക്ഷണര്‍ ചാരു ശര്‍മയ്ക്കു സംഭവിച്ച പിഴവില്‍ മുംബൈ ഇന്ത്യന്‍സിനു നഷ്ടമാക്കിയത് ഒരു ഇന്ത്യന്‍ പേസറെ. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദിനായി ഏറ്റവും കൂടുതല്‍ തുക വിളിച്ചത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. എന്നാല്‍ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനു നല്‍കി ചാരു ശര്‍മ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ പിഴവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഖലീലിനു വേണ്ടി വാശിയേറിയ മത്സരമാണ് ഡല്‍ഹിയും മുംബൈയും നടത്തിയത. ഇരുകൂട്ടരും മത്സരിച്ചു ലേലം വിളിച്ചതോടെ 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീലിന്റെ വില അഞ്ചു കോടിയില്‍ എത്തി. ഡല്‍ഹിയാണ് ഈ തുക ലേം വിളിച്ചത്.
ഉടന്‍ തന്നെ മുംബൈ 25 ലക്ഷം കൂട്ടിവിളിച്ചു. ഇതോടെ വില 5.25 കോടിയായി ഉയര്‍ന്നു. വീണ്ടും വിലകൂട്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി ചര്‍ച്ച ചെയ്യാന്‍ സമയം ചോദിക്കുകയും പിന്നീട് അതു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയാണ് ഖലീലിന് 5.25 കോടി വിളിച്ചതെന്നു തെറ്റിദ്ധരിച്ച ചാരു ശര്‍മ ഒടുവില്‍ ആ തുകയ്ക്കു ഖലീലിനെ ഡല്‍ഹിക്കു വിട്ടുനല്‍കുകയായിരുന്നു.
മുംബൈ ടീം ക്യാമ്പിലുണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ഇതുമായി ബന്ധപ്പെട്ടു സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടാകാതെ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ 5.25 കോടിക്ക് മുംബൈയില്‍ എത്തേണ്ടിയിരുന്ന ഖലീല്‍ അതേ വിലയ്ക്ക് ഡല്‍ഹിയിലേക്കു പോയി.
— Addicric (@addicric) February 14, 2022
— Addicric (@addicric) February 14, 2022
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍മാക്‌സ് വെല്ലിന്റെ വിവാഹ ക്ഷണക്കത്ത് ഏറ്റെടുത്ത് ആരാധകര്‍. മാര്‍ച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയക്കാരന് എങ്ങനെ തമിഴ് അറിയുന്നു എന്ന് ആശ്ചര്യപ്പെടേണ്ട. മാക്‌സ്‌വെല്ലിന്റെ വധു വിനി രാമന്റെ വേരുകള്‍ ഇങ്ങ് തമിഴ്‌നാട്ടിലാണ്. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കള്‍.
2017-ല്‍ പ്രണയത്തിലായ വിനിയുടേയും മാക്‌സ്‌വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാര്‍ച്ച് 27-ലെ വിവാഹം.
ഐ.പി.എൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകൾ പരിഗണിച്ചില്ല. താരങ്ങൾ കൂടുതലുണ്ടായതിനാൽ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയിൽ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂർത്തിയായി.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഐപിഎൽ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് തിരികെ എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടൽ. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. അതേസമയം ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.
മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ആവേശകരമായി പുരോഗമിക്കവെ അപ്രതീക്ഷിത സംഭവം. ലേലം പുരോഗമിക്കവെ ഓഷ്‌നര്‍ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് കുഴഞ്ഞുവീണു. വനിഡു ഹസരങ്കയുടെ ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം തലകറങ്ങി കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 10 കോടിയും കടന്ന് ഹസരങ്കയുടെ ലേലം പുരോഗമിക്കവെ അപ്രതീക്ഷിതമായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഏറെ നേരം നില്‍ക്കുന്നതോടെ സംഭവിക്കാവുന്ന രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഹ്യൂഗ് കുഴഞ്ഞുവീഴാന്‍ കാരണമായത്. ഹ്യൂഗിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിശ്രമം അനുവദിച്ചു. തുടര്‍ന്ന് ലേലം നിയന്ത്രിച്ചത് ചാരു ശര്‍മയായിരുന്ന. ഹസരങ്കയുടെ ലേലം ഏറെ സമയം തുടര്‍ന്നതോടെ ഒരുപാട് സമയം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാന്‍ കാരണമായതെന്ന് പറയാം.
കുഴഞ്ഞുവീണതോടെ എല്ലാവരും പരിഭ്രാന്തരായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിവരം. തല്‍ക്കാലത്തേക്ക് ലേലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നാലാം ഐപിഎല്‍ താരലേലമാണ് ഹ്യൂഗ് നയിക്കുന്നത്.
. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റീമ മല്‍ഹോത്ര ട്വീറ്റ് ചെയ്തു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആദ്യ റൗണ്ട് ലേലത്തിന് ശേഷം രണ്ടാം റൗണ്ടില്‍ കൂടുതല്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഹസരങ്കയുടെ ലേലം നീണ്ടതോടെ ഹ്യൂഗിന് തലകറങ്ങുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ബിസിസി ഐ ഔദ്യോഗികമായിത്തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓഷ്‌നര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നുമാണ് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചത്. ഐപിഎല്‍ ലേലത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവം എല്ലാവരെയും ആശങ്കയിലാഴ്ത്തിയെന്ന് പറയാം.
ഐപിഎല്‍ മെഗാലേലത്തിനുള്ള അന്തിമ പട്ടികയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ഇടംപിടിച്ച താരങ്ങള്‍.
1 സച്ചിന്‍ ബേബി (20 ലക്ഷം)
2 മുഹമ്മദ് അസറുദീന്‍ (20 ലക്ഷം)
3 റോബിന്‍ ഉത്തപ്പ (2 കോടി)
4. കെഎം ആസിഫ് (20 ലക്ഷം)
5 ബേസില്‍ തമ്പി (30 ലക്ഷം)
6 വിഷ്ണു വിനോദ് (20 ലക്ഷം)
7 ജലജ സക്‌സേന (30 ലക്ഷം)
8 മിഥുന്‍ സുധീശന്‍ (20 ലക്ഷം)
9 രോഹന്‍ എസ് കുന്നുമ്മല്‍ (20 ലക്ഷം)
10 സിജോമോന്‍ ജോസഫ് (20 ലക്ഷം)
11 എംഡി നിധീഷ് (20 ലക്ഷം)
12 ഷോണ്‍ റോജര്‍ (20 ലക്ഷം)
13 ശ്രീശാന്ത് (50 ലക്ഷം)
താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചതിന്‍രെ സന്തോഷം അറിയിച്ച് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോള്‍ ശ്രീശാന്ത് പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല.
‘എല്ലാവരോടും ഇഷ്ടം.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒത്തിരി നന്ദി. നിങ്ങളോട് എക്കാലവും കൃതജ്ഞതയുള്ളവനായിരിക്കും. താരലേലത്തിലും എന്നെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമല്ലോ. ഓം നമ ശിവായ..’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.
ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.
ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.