ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ വിവാദമായി പറഞ്ഞുകേട്ടിരുന്ന ധോണി – ഗംഭീര്‍ ശത്രുത വിഷയത്തില്‍ അഭ്യൂഹങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. ധോണി ക്യാപ്റ്റനായിരിക്കെ ഏറ്റവും അധികം സമയം വൈസ് ക്യാപ്റ്റനായിരുന്ന ആളാണ് താനെന്നും തനിക്ക തന്റേതായതും അയാള്‍ക്ക് അയാളുടേതായതുമായ അഭിപ്രായം ഉണ്ടായിരുന്നതായും എന്നാല്‍ തങ്ങളുടെ ശത്രുത രണ്ടുപേരും നയിക്കുന്ന ടീമുകള്‍ പരസ്പരം കളിക്കുമ്പോള്‍ മാത്രമായിരുന്നെന്നും താരം പറഞ്ഞു.

ധോണിയുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്ന വാദം ഗംഭീര്‍ പാടെ തള്ളി. എന്നും ധോണിയുമായി പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നയാളാണ് താനെന്നും പറഞ്ഞു. എന്നു മാത്രമല്ല ഒരു പ്രതിസന്ധി ധോണി നേരിടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകുന്ന ഏറ്റവും ആദ്യത്തെ ആള്‍ താനായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനു ധോണി നല്‍കിയ സംഭാവനകളെയും ധോണി എന്ന മനുഷ്യനെയും താന്‍ എന്നും ആദരിച്ചിരുന്നയാളാണെന്നും പറഞ്ഞു. തന്റെ യുട്യൂബ് ഷോ ആയ ‘ഓവര്‍ ആന്‍ഡ് ഔട്ടി’ലൂടെയാണു ഗംഭീറിന്റെ പ്രതികരണം.

138 കോടി ജനങ്ങള്‍ക്കു മുന്‍പാകെ എവിടെവച്ചു വേണമെങ്കിലും ഇക്കാര്യം പറയാന്‍ താന്‍ തയ്യാറാണെന്നും പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഞങ്ങള്‍ കളിയെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാകാം. എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. ധോണിക്കു ധോണിയുടേതും. എന്നിരുന്നാലും അതിനെ ബഹുമാനിച്ചിരുന്നെന്നും പറഞ്ഞു. മൂന്നാം നമ്പറിലായിരുന്നു ധോണി കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. അങ്ങിനെയയാരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡും തിരുത്തപ്പെട്ടേനെയെന്നും പറഞ്ഞു.