ഐഎസ്എല്‍ ഫൈനലില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കിരടപ്പോരില്‍ ഒടുവില്‍ കിരീടവുമായി മടങ്ങുമ്പോള്‍ ഹൈദരാബാദിന്‍റെ വീരനായകനായി ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണി. നിശ്ചിത സമയത്ത് കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കട്ടിമണി തന്നെ ഹൈദരാബാദിന്‍റെ രക്ഷകനായി. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കിക്കുകകളാണ് കട്ടിമണി തടുത്തിട്ടത്.

കിക്കെടുക്കും മുമ്പ് ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ക്കരികിലെത്തി അവരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നതുള്‍പ്പെടെയുള്ല തന്ത്രങ്ങള്‍ കട്ടിമണി പയറ്റുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും മികച്ച കളിക്കാരനായ അഡ്രിയാന്‍ ലൂണയുടെ കിക്കെത്തും മുമ്പെ കട്ടിമണി ഹൈദരാബാദിന്‍റെ കന്നി കിരീടം ഉറപ്പിച്ചു.

മറുവശത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായതും വില്ലനായതും സെന്‍റര്‍ ബാക്ക് മാര്‍ക്കോ ലെസ്കോവിച്ചായിരുന്നു. നിശ്ചിതസമയത്ത് ബര്‍തലോമ്യു ഒഗ്ബെച്ചെയുടെ പവര്‍ഫുള്‍ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിനെയും മറികടന്ന് വലയിലല്‍ കയറേണ്ടതായിരുന്നെങ്കിലും ലെസ്കോവിച്ചിന്‍റെ ഗോള്‍ ലൈന്‍ സേവാണ് ബ്ലാസ്റ്റേഴ്സിനെ നിശ്ചിത സമയത്ത് തന്നെ ഹൈദരാബാദിന്‍റെ വിജയം തടഞ്ഞ രക്ഷപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുക്കാന്‍ വന്നതും ലെസ്കോവിച്ചായിരുന്നു. ലെസ്കോവിച്ചിന്‍റെ കിക്ക് കട്ടിമണി തടുത്തിട്ടതോടെ ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം ചോര്‍ന്നു. പിന്നീടെത്തിയ നിഷുകുമാറിന്‍റെ ദുര്‍ബല കിക്ക് കട്ടിമണി സേവ് ചെയ്തെങ്കിലും കിക്കെടുക്കും മുമ്പ് കട്ടിമണി ഗോള്‍ ലൈനില്‍ നിന്ന് നീങ്ങിയതിനാല്‍ റഫറി വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെട്ടു. നിഷുകുമാര്‍ രണ്ടാമത് എടുത്തതും ആദ്യ കിക്കിന്‍റെ തനിയാവര്‍ത്തനം പോലെ ദുര്‍ബലമായൊരു കിക്കായിരുന്നു. അതും കട്ടിമണി അനായാസം രക്ഷപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍ പൊലിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്‍രെ അടുത്ത കിക്കെടുത്ത ആയുഷ് അധികാരി ഗോള്‍ഡ നേടുകയും ഹൈദരാബാദിന്‍റെ ജാവിയേര്‍ സിവേറിയോ പന്ത് പുറത്തേക്ക് അടിച്ചു കളയുകയും ചെയ്തതോടെ നേരി പ്രതീക്ഷ ഉണര്‍ന്നെങ്കിലും ഖാസ കമാറ ഹൈദരാബാദിനായി സ്കോര്‍ ചെയ്തതോടെ ആ പ്രതീക്ഷയും മങ്ങി. ഒടുവില്‍ ജീക്സണ്‍ സിംഗിന്‍റെ കിക്ക് കൂടി സേവ് ചെയ്ത് കട്ടിമണി വീരനായകനായപ്പോള്‍ ടൂര്‍ണമെന്‍റുടനീളം മികച്ച സേവുകളും ക്ലീന്‍ ഷീറ്റുകളുമായി താരമായ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിന് ഷൂട്ടൗട്ടില്‍ ഒറ്റ കിക്ക് പോലും രക്ഷപ്പെടുത്താനായില്ല.