എഡിൻബർഗ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്കോഡ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 2000 ൽ അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ചു. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു.
564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 103 സെഞ്ചുറികളും ഉൾപ്പെടും. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 13 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ അവസാന ടെസ്റ്റും അതേ മൈതാനത്തായിരുന്നു എന്നുമാത്രമല്ല എതിരാളികൾ കരീബിയൻ ടീം തന്നെയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടെ 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ബ്രിട്ടണില്‍ രൂപമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വന്‍ ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം ഉയര്‍ത്തി. എവേ മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഏഴു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സല എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ ടാകുമി മിനാമിനോ, സാദിയോ മാനെ, ജോര്‍ദന്‍ ഹെന്ഡേഴ്സണ് എന്നിവര്‍ ഓരോ തവണ വലകുലുക്കി. 14 കളിയില്‍ 31 പോയിന്റാണ് ലിവര്‍പൂളിന്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല.
പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുണ്‍ എം.
അന്തരിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഇറ്റലിയെ 1982-ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോസിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ചത്. ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.
ഇതിനു ശേഷം ടസ്‌കാനിയിലെ വീട്ടില്‍ തിരിച്ചെത്തിയ റോസിയുടെ ഭാര്യ ഫെഡറിക്ക കാപ്പെല്ലെറ്റിയാണ് വീച്ചില്‍ കവര്‍ച്ച നടന്നത് കണ്ടത്. റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഉടന്‍ തന്നെ താരത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു. ഫ്ളോറന്‍സിന്റെ തെക്കുകിഴക്കന്‍ നഗരമായ പോജിയോ സെന്നൈനയിലെ ഒരു ഫാം ഹൗസിലായിരുന്നു റോസിയുടെയും കുടുംബത്തിന്റെയും താമസം.
ക്രിക്കറ്റനെ മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. മത്സരത്തിന്റെതായ വീറും വാശിയും മാറ്റി നിർത്തിയാൽ പലപ്പോഴും മാന്യമായ പെരുമാറ്റംകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസിൽ കയറികൂടിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഏതൊരാളുടെയും ഹൃദയംതൊടുന്ന ഒരു കാഴ്ചയ്ക്ക് ഇന്ത്യ എ-ഓസ്ട്രേലിയ എ സന്നാഹ മത്സരം വേദിയായി. പരുക്കേറ്റുവീണ ഓസിസ് താരത്തിന്റടുത്തേക്ക് റൺസിന് ശ്രമിക്കാതെ ഓടിയെത്തിയ മുഹമ്മദ് സിറാജാണ് ആരാധകരുടെ കയ്യടി നേടുന്നത്.
ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഭാഗത്ത് ജസ്പ്രീത് ബുംറയുടെ രക്ഷാപ്രവർത്തനത്തിനിടയിലാണ് സംഭവം. തകർത്തടിച്ച ബുംറ കമറൂൻ ഗ്രീനിനെയും ബൗണ്ടറി പായിക്കാൻ ശ്രമിച്ചു. ബുംറയുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെയെത്തിയത് ഗ്രീനിന്റെ മുഖത്തേക്കായിരുന്നു.
നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന മുഹമ്മദ് സിറാജ് ബുംറ റണ്ണിന് ശ്രമിക്കുന്ന കണ്ടിട്ടും ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രീനിന്റെ അടുത്തേക്ക് പാഞ്ഞു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗ്രീനിന്റടുത്ത് ആദ്യമെത്തിയത് സിറാജായിരുന്നു. ഏതൊരു മനുഷ്യസ്നേഹിയുടെയും കണ്ണും ഹൃദയവും നിറയ്ക്കുന്ന കാഴ്ച.
ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി 20 ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതൽ കാൻബെറയിൽ. ഉച്ചയ്‌ക്ക് 1.10 നാണ് ടോസ്. സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി 20 പരമ്പര ഏറെ നിർണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചേക്കില്ല. കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി നിലനിർത്തും. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ അടയും. ശിഖർ ധവാനും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാമനായി കോഹ്‌ലിയെത്തും. തൊട്ടുപിന്നാലെ ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കാണ് സാധ്യത.
ജസ്‌പ്രീത് ബുംറയായിരിക്കും ബൗളിങ് കുന്തമുന. മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ ടി.നടരാജൻ ടീമിലുണ്ടായിരിക്കും. ദീപക് ചഹർ അവസാന പതിനൊന്നിൽ ഇടം പിടിച്ചേക്കും. നടരാജനും ദീപക് ചഹറും ടീമിലുണ്ടെങ്കിൽ മൊഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടിവരും. സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം കണ്ടെത്തും.
അഞ്ചു വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രിക്കറ്റ് ലീഗ് ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി ഇടം പിടിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെതന്നെ മലയാളികൾ നേതൃത്വം നൽകുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. വെറും നാല് ടീമുകളുമായി തുടങ്ങിയ ലീഗിൽ കഴിഞ്ഞ വർഷം 20 ടീമുകൾ പങ്കെടുത്തിരുന്നു.
LSL നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിക്കറ്റ് ലീഗ് ഈ വർഷം വളരെ വിപുലമായ പരിപാടികളോടും , ലീഗിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തത്തോടും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പണ്ട് കാലത്തേക്കാൾ വിഭിന്നമായി എല്ലാ രാജ്യക്കാരും എല്ലാവിധ കമ്മ്യൂണിറ്റികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷം 24 ടീമുകൾക്ക് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും. ടീമുകളുടെ അഭ്യർത്ഥന മാനിച്ച് സാറ്റർഡേ ലീഗ് സൺഡേ ലീഗ് എന്ന് രണ്ട് കാറ്റഗറി ആയി ആണ് ഈ വർഷം ലീഗ് കളികൾ നടത്തപ്പെടുന്നത്.
ആദ്യം വരുന്ന 24 ടീമുകളെ മാത്രമേ ടൂർണ്ണമെൻറിന് പ്രവേശനം ലഭിക്കൂ. LSL കളിക്കുന്ന 20 ടീമുകൾ ഇപ്പോൾ തന്നെ അവരുടെ താൽപര്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 4 ടീമുകൾക്ക് കൂടി പങ്കെടുക്കാൻ കഴിയും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിജു പിള്ള : 07904312000, നിഷാർ: 07846066476 , അനോജ് : 07578994578
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.
ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.
ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.
ഒത്തിരി ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്കയും വീരാട് കോഹ്ലിയും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതര്‍ ആയത്. ഡിസംബര്‍ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകുന്നത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരുപ്പിലാണ് അനുഷ്‌ക്കയും വീരാടും ഇപ്പോള്‍. ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതല്‍ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ അനുഷ്‌കയെ ശീര്‍ഷസനം ചെയ്യാനായി സഹായിക്കുന്ന വിരാടുമുണ്ട്. ഈ എക്‌സസൈസ് വളരെ ബുദ്ധിമുട്ടേറിയതാണ്. യോഗ എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് മുമ്പ് ഞാന്‍ ചെയ്തിരുന്ന വ്യായാമങ്ങള്‍ എല്ലാം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് ചിത്രം പങ്കുവെച്ച് അനുഷ്‌ക പറയുന്നു.
അതേസമയം വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. താന്‍ തനിച്ചല്ല ശീര്‍ഷാസനം ചെയ്യാന്‍ മതിയായ സഹായം വേണ്ടിയിരുന്നു, വര്‍ഷങ്ങളായി താന്‍ ശീര്‍ഷാസനം ചെയ്ത് വരികയാണ് എന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.