ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇംഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചാണ് കെ പിയുടെ ട്വീറ്റ്. ഹൂളിഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ, ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില്‍ ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ കൂടാതെ വെയ്ല്‍സ് ആരാധകരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകൾക്കായി ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നുമായി 3,000 ആരാധകരാണ് രാജ്യത്ത് നിന്ന് പോയത്.
നോക്കൗട്ടിലെ ഇംഗ്ലണ്ടിന്‍റെ മത്സരങ്ങള്‍ക്കായി 3,500 പേരും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ മദ്യവിൽപ്പന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള്‍ ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറയുന്നത്. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്ന് പൂര്‍ണമായി പറയാനാവില്ല. പക്ഷേ ഇത് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.
2018ല്‍ റഷ്യയില്‍ മൂന്ന് അറസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതിന് ഖത്തറിലേക്ക് യാത്ര ചെയ്ത എല്ലാ യുകെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും റോബര്‍ട്ട്സ് പറഞ്ഞു. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
A football tournament without hooligans. And being at last years Wembley disgrace & now in Qatar, Qatar is the standout!
Maybe EVERY football tournament can be in the Middle East so our fan experience can be memorable! 🙏🏽 pic.twitter.com/jr2igYVijw— Kevin Pietersen🦏 (@KP24) December 19, 2022
ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിനെ അഭിനന്ദിച്ചും പ്രശംസിച്ചും സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുന്നു. ഇന്ത്യയിലെ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഖത്തറിലെ ലോകകപ്പ് വേദിയില്‍ ദീപിക തിളങ്ങിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടണ്‍ ട്രങ്കില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിച്ച കപ്പ് ദീപികയും സ്‌പെയിനിന്റെ മുന്‍ ക്യാപ്റ്റന്‍ ഇകര്‍ കസീയസും ചേര്‍ന്നാണ് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്.
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ എന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തുകയുമായിരുന്നു.
ഒരു വിഭാഗം ദീപികയെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ നിരവധി ആരാധകരാണ് താരത്തിന് പിന്തുണ അറിയിച്ച് സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയത്. ഇതിനിടെയാണ് ദീപിക പദുക്കോണിന് അപൂര്‍വ സൗഭാഗ്യം ലഭിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സിലെ തുരുവുകളില്‍ കലാപസമാനമായ അന്തരീക്ഷമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആരാധകര്‍ നിരവധി നഗരങ്ങളില്‍ കലാപസമാനമായ സ്ഥിതി ഉണ്ടാക്കിയതായാണ് വിവധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്രാന്‍സിലെ പാരീസ്, നൈസ് അടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ഇടപെടലുമുണ്ടായി. പലയിടത്തും അക്രമാസക്തരായ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും വലിച്ചെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലൂടെ നീങ്ങുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ അക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫൈനല്‍ മുന്‍നിര്‍ത്തി 14,000ത്തോളം പോലീസുകാരെയാണ് വിവിധ നഗരങ്ങങ്ങളില്‍ വിന്യസിച്ചിരുന്നത്.
പാരീസ് നഗരത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
#Paris under pepper gas clouds after #Argentina va #France #WorldCupFinal. Riot police in action pic.twitter.com/KaykVSTqAv
— Ozgur Savas (@ozsavas) December 18, 2022
ഇന്ത്യൻ സംഗീത ലോകത്ത് തന്നെ ഏറ്റവും പ്രശസ്തയായ ഗായികയാണ് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രം. ഇത്രയും വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ നേടിയ അംഗീകാരങ്ങളേക്കാളും കെ.എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യം ഏക മകൾ നന്ദനയായിരുന്നു.
വളരെ വർഷത്തെ പ്രാർഥനകളുടെ ഫലമായി ലഭിച്ച മകളെ അത്രയേറെ കരുതലോടെ കൊണ്ടുനടന്നിട്ടും അകാലത്തിൽ അവളെ നഷ്ടപ്പെട്ടു പ്രിയ ഗായികയ്ക്ക്.
മകളുടെ വേർപാട് വലിയ ആഘാതമായിരുന്നു കെ.എസ് ചിത്രയിലുണ്ടാക്കിയത്. ഇപ്പോഴിത മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്.
‘നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ മാലാഖമാരോടൊപ്പം സ്വർഗത്തിൽ ജന്മദിനം ആഘോഷിക്കൂ… എല്ലായിടത്തും സ്നേഹിക്കുക…. വർഷങ്ങൾ കടന്നുപോകുന്നു…. നിനക്ക് ഒരിക്കലും പ്രായമാകില്ല.’
‘നീ അകലെയാണെങ്കിലും നീ സുരക്ഷിതരാണെന്ന് എനിക്കറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകൾ’ എന്നാണ് കെ.എസ് ചിത്ര കുറിച്ചത്. മകളെ കുറിച്ചുള്ള കെ.എസ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ കെ.എസ് ചിത്രയെ ആശ്വസിപ്പിച്ച് നിരവധി ആരാധകർ എത്തി.
‘അമ്മയുടെ സ്നേഹവും അമ്മയുടെ വേദനയുമാണ് ഏറ്റവും തീവ്രമായത്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു അത്ഭുത സ്ത്രീയാണ്… ചിത്ര മാഡം.’
‘നിങ്ങളുടെ മാലാഖ നിങ്ങളുടെ ഹൃദയത്തിലും നിങ്ങളുടെ സംഗീതത്താലും ദയയാലും നിങ്ങൾ സ്പർശിച്ച എല്ലാവരിലും ജീവിക്കുന്നു’ എന്നിങ്ങനെയെല്ലാമാണ് കെ.എസ് ചിത്രയുടെ കുറിപ്പിന് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിനിമാ സംഗീതലോകത്തെ നിരവധി താരങ്ങളും നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. വിവാഹശേഷം പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു.
2011ലെ ഒരു വിഷു നാളിൽ ദുബായിയിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ട് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. ‘കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല.’
‘ആ വേർപാട് യഥാർഥത്തിൽ ഞങ്ങളിൽ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നുമെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നുപോയാലും ഈ ദുഖം ഞങ്ങൾ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്.’
‘ആ വേദനയിൽ കൂടി ഞങ്ങൾ കടന്നുപോകുന്നു. ഞങ്ങളെ രണ്ടുപേരെയും ഒന്നിന് പിറകെ ഒന്നായി ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നുപേരും വീണ്ടും ഒരുമിച്ചു ചേരും’ എന്നാണ് മുമ്പൊരിക്കൽ മകളുടെ വേർപാടിനെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.
കെ.എസ് ചിത്രയുടെ മകൾ നന്ദന ഒരു സ്പെഷ്യൽ ചൈൽഡായിരുന്നു. ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് കെ.എസ് ചിത്ര മലയാളത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്. പക്ഷെ എന്നും കെ.എസ് ചിത്രയുടെ ഒരു ഗാനമെങ്കിലും മലയാളിയുടെ ജീവിതത്തിലൂടെ വന്നുപോകാതിരിക്കില്ല.
മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവെ അറിയാത്തൊരാൾ കൂടിയാണ് കെ.എസ് ചിത്ര. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെയാകണം ഇത്രയും കാലത്തിനിടെ വലിയതോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തതെന്നും മുമ്പൊരിക്കൽ കെ.എസ് ചിത്ര പറഞ്ഞിട്ടുണ്ട്.
തെക്കനമേരിക്കൻ കളിയഴകിന്റെ അപ്പോസ്തലന്മാരായ അർജന്റീനയോ യൂറോപ്യൻ ഫുട്ബാളിന്റെ പവർ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാൻസോ? ഒരു മാസക്കാലം പോരിന്റെ അഗ്നിസ്ഫുലിംഗങ്ങളാൽ ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. മഞ്ഞക്കപ്പിനായി രണ്ട് നീലപ്പടകൾ അങ്കത്തിനിറങ്ങുന്നു. ഖത്തർ ദേശീയ ദിനത്തിൽ പച്ചപ്പട്ടണിഞ്ഞ ലുസൈലിന്റെ നടുമുറ്റത്ത് ലോകം കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുന്ന രാത്രിയിൽ, പാറിപ്പറക്കുന്ന ‘അൽ ഹിൽമ്’ പന്തിന്റെ ഗതിവിഗതികൾ അതു നിശ്ചയിക്കും.
ലക്ഷണമൊത്ത പോരാട്ടത്തിനാണ് കാഹളമുയരുന്നത്. ലക്ഷത്തോളം പേരത് നേരിട്ട് കൺപാർക്കും. ഭൂമിയിലെ കോടാനുകോടി മനുഷ്യരുടെ കണ്ണും മനസ്സും അപ്പോൾ ആ മണ്ണിലായിരിക്കും. വിശ്വവിജയത്തിന്റെ മധുരക്കോപ്പ ചുണ്ടോടടുപ്പിക്കുന്നതാരാവും? മുൻകൂറായി ഒന്നും പറയുക സാധ്യമല്ല. കാരണം, ഈ ഫൈനൽ ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രവചനാതീതമായ കലാശപ്പോരാട്ടങ്ങളിലൊന്നാണ്. കളിയുടെ ചരിത്രത്താളുകളിൽ ഇതിഹാസങ്ങളേറെ കുറിച്ച ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച ഹ്യൂഗോ ലോറിസിന്റെ നായകത്വത്തിൽ ഫ്രഞ്ചുപട.
കളിചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസ്സി ലോകപോരാട്ടങ്ങളുടെ വിലോഭനീയ വേദിയിൽ അവസാന മത്സരം കളിച്ചുതീർക്കുന്ന രാത്രിയാണിന്ന്. ആ കനകക്കിരീടമൊഴികെ, നേടാൻ കഴിയുന്നതിന്റെ അമരത്തേക്ക് പലകുറി ഡ്രിബ്ൾ ചെയ്തു കയറിയ പ്രതിഭാധനൻ. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും കരഗതമാക്കാൻ കഴിയാതെപോയ ആ സുവർണമുദ്ര കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തിൽ അയാൾക്കൊപ്പം നിൽക്കുമോ? അതല്ല, കിലിയൻ എംബാപ്പെയുടെ സംഹാര രൗദ്രതയിൽ തുടർകിരീടമെന്ന സ്വപ്നത്തിലേക്ക് കയറിയെത്താൻ ഫ്രാൻസിനാകുമോ?
ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത്. 36 വര്‍ഷമായി അന്യം നില്‍ക്കുന്ന ലോകകപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ആല്‍ബിസെലസ്റ്റുകള്‍ മറ്റൊരു ഫൈനലിന് ഇറങ്ങുകയാണ്. അവരുടെ പ്രതീക്ഷകളത്രയും മറ്റൊരു ഇതിഹാസ താരത്തിന്റെ സ്വര്‍ണനിറമുള്ള ബൂട്ടുകളിലാണ്, ലയണല്‍ മെസ്സി. മെസ്സിയുടെ കീഴില്‍ അര്‍ജന്റീനക്ക് ഒരു ലോകകിരീടം എന്നതിലുപരി മെസ്സിയുടെ കരിയറിലെ ഒരേയൊരു ലോകകിരീടത്തിനായുള്ള പോരാട്ടമെന്നായിരിക്കും ചരിത്രത്തില്‍ ഖത്തര്‍ ലോകകപ്പ് എഴുതിച്ചേര്‍ക്കപ്പെടുക.
2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നാലു വര്‍ഷം മുന്‍പ് റഷ്യന്‍ ലോകകപ്പില്‍ നേര്‍ക്കുനേരെ വന്നപ്പോള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തിരുത്തിക്കുറിച്ചാണ് ഫ്രാന്‍സ് ഇത്തവണ ഫൈനലിലെത്തുന്നത്. കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്.
ഏറെ അട്ടിമറികള്‍ക്ക് ശേഷം സ്വപ്‌നസമാനവും ആവേശകരവുമായ ഫൈനലിനാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. സമവാക്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ടീമുകള്‍ വീഴുകയും പ്രതീക്ഷകള്‍ താരതമ്യേന കുറവായ കുഞ്ഞന്‍ ടീമുകള്‍ വാഴുകയും ചെയ്തു. അതുകൊണ്ടു തന്നെ ഖത്തറിലെ അന്തിമവിധി പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായിത്തന്നെ തുടരും.
ലൂസേഴ്സ് ഫൈനലിൽ അട്ടിമറി വീരൻമാരായ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഏഴാം മിനിട്ടിൽ ഗ്വാർഡിയോളും 42-ാം മിനിട്ടിൽ മിസ്ളാവ് ഒറിസിച്ചുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഒൻപതാം മിനിട്ടിൽ അഷ്റഫ് ദാരി മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തു. ഇതോടെ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ചരിത്രം കുറിച്ചു. അട്ടിമറികളിലൂടെ മുന്നേറിയ മൊറോക്കോയെ സെമിയിൽ ഫ്രാൻസാണ് തളച്ചത്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ക്രൊയേഷ്യ ഒരു ഫ്രീ കിക്കിൽ നിന്ന് സ്കോർ ചെയ്തപ്പോൾ ഒൻപതാം മിനിട്ടിൽ അതേപൊലൊരു ഫ്രീകിക്കിൽ നിന്ന് മൊറോക്കോ തിരിച്ചടിച്ചു. തുടർന്ന് ഇരു ഗോൾമുഖത്തും നിരന്തരം പന്തെത്തി. 42-ാം മിനിട്ടിൽ മിസ്ളാവ് ഒാർസിച്ചാണ് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.
ഇരുടീമുകളുടെയും വീറുറ്റ പോരാട്ടമാണ് ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്.ആദ്യഘട്ടത്തിൽ ക്രൊയേഷ്യ നടത്തിയ പ്രസിംഗ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഏഴാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് എടുത്ത ഒരു ഫ്രീകിക്ക് പെരിസിച്ച് ഗ്വാർഡിയോളിന്റെ തലയ്ക്ക് പാകത്തിൽ ഹെഡ് ചെയ്ത് ബോക്സിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു. മൊറോക്കൻ ഗോളി ബോനോയെ അപ്രസക്തനാക്കി ഗ്വാർഡിയോൾ പന്ത് വലയിലാക്കി.
ഇതിന്റെ ആഘോഷങ്ങൾ അടങ്ങുംമുമ്പ് ക്രൊയേഷ്യൻ വലയിൽ പന്തെത്തിച്ച് മൊറോക്കോ പകരം വീട്ടി. ഈ ഗോളിന്റെ പിറവിയും ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു. ഗ്വാർഡിയോളിന്റെ ഫൗളിൽ നിന്ന് ലഭിച്ച കിക്കെടുത്തത് ഹക്കിം സിയേഷായിരുന്നു. സിയേഷിന്റെ അത്രശക്തമല്ലാത്ത ഷോട്ട് ബോക്സിനുള്ളിൽ ക്ളിയർ ചെയ്യുന്നതിന് മായേർക്ക് കഴിഞ്ഞില്ല. ഈ അവസരം മുതലാക്കി തൊട്ടടുത്തുണ്ടായിരുന്ന അഷ്റഫ് ദാരി പന്ത് തലകൊണ്ട് കുത്തി വലയിലേക്ക് ഇടുകയായിരുന്നു.
സ്കോർ തുല്യമായതോടെ ഇരുവശത്തും വീറുറ്റ പോരാട്ടം നടന്നു. 24-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ മാസ്മരികമായ ഒരു നീക്കം മൊറോക്കോ നിരയിൽ പ്രകമ്പനം സൃഷ്ടിച്ചു.എന്നാൽ ഗോളി ബോനോയുടെ ഇരട്ടസേവുകൾ മൊറോക്കോയ്ക്ക് രക്ഷയായി. 26-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി മറ്റൊരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പെരിസിച്ച് പുറത്തേക്കാണ് അടിച്ചുകളഞ്ഞത്.37-ാം മിനിട്ടിൽ മൊറോക്കോയുടെ ഭാഗത്തുനിന്ന് നല്ലൊരു നീക്കമുണ്ടായി.എന്നാൽ സിയേഷിന്റെ ക്രോസ് കൃത്യമായി കണക്ട് ചെയ്യാൻ പറ്റിയ പൊസിഷനിലായിരുന്നില്ല ബൗഫൽ.
എന്നാൽ 42-ാം മിനിട്ടിൽ ക്രൊയേഷ്യ മുന്നിലെത്തി. മായേറുടെ ഒരു നീക്കത്തിൽ നിന്ന് ലിവാജ നൽകിയ പാസാണ് മിസ്ളാവ് ഒാർസിച്ച് ബോനോയെ നിസഹായനാക്കി വലയിലേക്ക് അടിച്ചുകയറ്റിയത്. ഇതോടെ ക്രൊയേഷ്യയുടെ ലീഡിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.രണ്ടാം പകുതിയിൽ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
അര്‍ജന്റീനന്‍ സൂപ്പര്‍താരം മെസിയെ വാനോളം വാഴ്ത്തി ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍. സെമി ഫൈനലില്‍ തങ്ങള്‍ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ചാണ് ഗ്വാര്‍ഡിയോള്‍ മനസു തുറന്നിരിക്കുന്നത്.
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണല്‍ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാര്‍ഡിയോള്‍ പറഞ്ഞു. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസി എന്നാണ് ഗ്വാര്‍ഡിയോള്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.
‘ഞങ്ങള്‍ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ കളിക്കാനായതില്‍ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും.’
‘അടുത്ത തവണ മെസിയെ കീഴ്പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാന്‍ മെസിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ അദ്ദേഹം സമ്പൂര്‍ണമായി വ്യത്യസ്തനായ കളിക്കാരനാണ്.’-ഗ്വാര്‍ഡിയോള്‍ പറയുന്നു.
കേരളത്തിലെ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്.
ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
View this post on Instagram
അതേസമയം, ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. ബ്രസീല്‍ ടീമില്‍ നെയ്മര്‍ ജൂനിയര്‍ തുടരുമെന്നാണ് ബ്രസീലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്മര്‍ ജൂനിയറിന്റെ ആദ്യ പ്രതികരണം.
അതേസമയം ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മൊറോക്കോയുടെ പോരാട്ടം സെമിയിൽ അവസാനിപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഫൈനലിൽ. രണ്ട് ഗോളുകളുടെ ഏകപക്ഷീയ വിജയം നേടിയാണ് ഫ്രാൻസ് ഫൈനലിൽ പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.
കളി തുടങ്ങി അഞ്ചാം മിനുട്ടിൽ ഹേർണണ്ടെസ് നേടിയ ഗോൾ ആദ്യ പകുതിയിൽ ഫ്രാൻസിന് സമ്പൂർണ ആധിപത്യം നൽകി.രണ്ടാം പകുതിയിൽ മൊറോക്കോ കനത്ത പോരാട്ടം കാഴ്ച വെച്ചെങ്കിലും, കൊലോ മൗനി 79ആം മിനുട്ടിൽ വീണ്ടും മൊറോക്കൻ വള കുലുക്കിയതോടെ ആണ് ഫ്രാൻസ് വിജയം. ഉറപ്പിച്ചത്.
കനത്ത പോരാട്ടം കാഴ്ച വെച്ചിട്ടും ഗോൾ ഭാഗ്യം തുണക്കാതിരുന്നതോടെ മൊറോക്കോ പരാജയം നുണയുക ആയിരുന്നു.അവസരങ്ങൾ ഗോൾ ആയി മാറാതിരുന്നതോടെ ഖത്തർ ലോകകപ്പിലെ കറുത്തകുതിരകളായ മൊറോക്കോയുടെ പോരാട്ടം സെമിയിൽ അവസാനിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജൻ്റീനയെ നേരിടും.
ലോകകപ്പ് ട്രോഫി കൊണ്ടുപോകാനായില്ലെങ്കിലും ഖത്തറിൽ നിന്നും ഒരു വിലമതിക്കാനാവാത്ത അതിഥിയേയും കൊണ്ടാണ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങുന്നത്. ഡേവ് എന്നു പേരിട്ട ഒരു സുന്ദരൻ പൂച്ചയാണ് ഇംഗ്ലണ്ടിന്റെ താരങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയിരിക്കുന്നത്.
ഫിഫ ലോകകപ്പിനായി ടീം ഖത്തറിലെത്തിയപ്പോൾ ത്രീ ലയൺസ് ബേസ് ക്യാമ്പിലെ ജനപ്രിയ താമസക്കാരനായി ഡേവ് ദി ക്യാറ്റ് മാറിയിരുന്നു. ടീമിന്റെ ഡിഫൻഡർമാരായ കെയ്ൽ വാക്കറും ജോൺ സ്റ്റോൺസും, പ്രത്യേകിച്ച്, ഡേവിനെ ദേശീയ ടീമിന്റെ അനൗദ്യോഗിക ചിഹ്നം എന്നു വിശേഷിപ്പിക്കുകയും ചെയ്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ടിരുന്നു.
“ഞങ്ങൾ അവിടെ എത്തിയ ആദ്യ ദിവസം, മൂലയ്ക്ക് ഒരു ചെറിയ മേശയുണ്ടായിരുന്നു.അടുത്ത നിമിഷം, ഡേവ് അതിന്റെ അടിയിൽ നിന്നും പുറത്തേക്ക് വന്നു. പിന്നെ എല്ലാ രാത്രിയിലും അവൻ ഭക്ഷണത്തിനായി അവിടെ ഇരുന്നു.” പൂച്ചക്കുട്ടിയെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ച് സ്റ്റോൺസ് പറഞ്ഞു.
ശനിയാഴ്ച അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ തോറ്റ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഡേവിനെ ദത്തെടുത്ത് യുകെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
രണ്ട് മണിക്കൂർ പിന്നിട്ട് ഡേവിനെ കൂട്ടി ഇന്നലെ സംഘം ഖത്തറിൽ നിന്നും പുറപ്പെട്ടു. ഡേവ് ആദ്യം ഒരു പ്രാദേശിക വെറ്റിനറി ക്ലിനിക്കിലേക്ക് പോകും, അവിടെ അദ്ദേഹം രക്തപരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ചെയ്യും. സ്റ്റോൺസിനും വാക്കറിനുമൊപ്പം വീണ്ടും ഒന്നിക്കുന്നതിന് മുമ്പ് പൂച്ചക്കുട്ടി നാല് മാസം ക്വാറന്റൈനിൽ ചെലവഴിക്കും.
Footballing legends John Stones and Kyle Walker have adopted a stray cat and named him Dave @ManCity pic.twitter.com/Rb8lImim4d
— Daily Express (@Daily_Express) December 11, 2022