രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരത്തിൽ, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫോമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യൻ വിജയം അനായാസമാക്കി. മൂന്നാം വിക്കറ്റിൽ കോലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്തു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്.
കോലി 45 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസെടുത്തു പുറത്തായപ്പോൾ, പന്ത് 42 പന്തിൽ നാലു ബൗണ്ടറിയും നാലു സിക്സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ രണ്ടു റൺസുമായി പന്തിനു കൂട്ടുനിന്നു. ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും പന്ത് സ്വന്തം പേരിലാക്കി. 2017ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ 56 റൺസെടുത്ത ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്. ഓപ്പണർമാരായ ലോകേഷ് രാഹുൽ (18 പന്തിൽ 20), ശിഖർ ധവാൻ (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ധവാൻ, കോലി എന്നിവരെ ഒഷെയ്ൻ തോമസും രാഹുലിനെ ഫാബിയൻ അലനും പുറത്താക്കി. നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് തോമസ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
37 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് കോലി ട്വന്റി20യിലെ 21–ാം അർധസെഞ്ചുറി കുറിച്ചത്. രാജ്യാന്തര ട്വന്റി20യിൽ 21 തവണ 50 കടന്ന രോഹിത് ശർമയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ തവണ 50+ സ്കോറുകൾ നേടിയതിന്റെ റെക്കോർഡ്. രോഹിത്തിന്റെ അസാന്നിധ്യത്തിൽ കോലി ഈ റെക്കോർഡിനൊപ്പമെത്തി. അതേസമയം, രോഹിതിന്റെ 50+ സ്കോറുകളിൽ നാലെണ്ണം സെഞ്ചുറിയാണ്. കോലി ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടിയിട്ടില്ല. മറുവശത്ത്, 37 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഋഷഭ് പന്ത് ട്വന്റി20യിലെ രണ്ടാം അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മൽസരങ്ങളിലും തിളങ്ങാനാകാതെ പോയതോടെ രൂക്ഷവിമർശനമുയർത്തിയവർക്കുള്ള മറുപടി കൂടിയായി പന്തിന്റെ അർധസെഞ്ചുറി. മൂന്നാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നാണ് കോലി–പന്ത് സഖ്യം 105 റൺസെടുത്തത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ വിൻഡീസിന്, മധ്യനിര താരം കീറൺ പൊള്ളാർഡിന്റെ അർധസെഞ്ചുറിയാണ് തണലായത്. പൊള്ളാർഡ് 45 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്സും സഹിതം 58 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച റൂവൻ പവ്വലാണ് വിൻഡീസ് സ്കോർ 150ന് അടുത്തെത്തിച്ചത്. പവൽ 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ (23 പന്തിൽ 17), ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വയ്റ്റ് (ഏഴു പന്തിൽ 10), ഫാബിയൻ അലൻ (അഞ്ചു പന്തിൽ പുറത്താകാതെ എട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാലാം വിക്കറ്റിൽ നിക്കോളാസ് പുരാനൊപ്പം പൊള്ളാർഡ് കൂട്ടിച്ചേർത്ത 66 റൺസും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.
ഓപ്പണർമാരായ എവിൻ ലൂയിസ് (11 പന്തിൽ 10), സുനിൽ നരെയ്ൻ (ആറു പന്തിൽ രണ്ട്), ഷിംറോൺ ഹെറ്റ്മയർ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ആദ്യ മൂന്ന് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം നാലു റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് മൂവരെയും പുറത്താക്കിയത്. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2018ൽ കൊൽക്കത്തയിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ റെക്കോർഡാണ് ദീപക് ചാഹർ മറികടന്നത്. നവ്ദീപ് സെയ്നി നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടും അരങ്ങേറ്റ മൽസരം കളിച്ച രാഹുൽ ചാഹർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നര മണിക്കൂറോളം ടോസ് വൈകിയെങ്കിലും 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചാഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി.
അതേസമയം, ഇന്ത്യൻ നിരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് പകരക്കാരൻ. ഇതോടെ, പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത ഏക ഇന്ത്യൻ താരമായി ശ്രേയസ് അയ്യർ മാറി.
എഡ്ജ്ബാറ്റ്‌സന്‍: നഥാന്‍ ലിയോണിന്റെ സ്പിന്‍ മാന്ത്രികതയ്ക്ക് മുന്നില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 251 റണ്‍സിന്റെ പരാജയം. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.
ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിന്തുടര്‍ന്ന് നേടുന്ന വിജയം മുന്നില്‍ കണ്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 11 റണ്‍സാണ് ബേണ്‍സ് എടുത്തത്. 398 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
ബേണ്‍സ് പുറത്തായെങ്കിലും ജെയ്‌സന്‍ റോയി നിലയുറപ്പിച്ചത് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തു നില്‍ക്കെ റോയി പുറത്തായി. തൊട്ടു പിന്നാലെ ജോ ഡെന്‍ലിയും നായകന്‍ ജോ റൂട്ടും പുറത്തായി. റൂട്ട് 28 റണ്‍സാണെടുത്തത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിന് തിരിച്ചു വരാനായില്ല. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. വാലറ്റത്തെ ലിയോണ്‍ കറക്കി വീഴ്ത്തി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ലിയോണ്‍ നേടിയത്. 18 വര്‍ഷത്തിന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയ ജയിക്കുന്നത്. ഇന്നത്തെ മത്സരത്തിലൂടെ ലിയോണ്‍ 350 ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും മറി കടന്നു.
ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 37 റണ്‍സാണ് വോക്‌സ് നേടിയത്. 2005 ന് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 142 റണ്‍സും മാത്യു വെയ്ഡ് 110 റണ്‍സും നേടി.
വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ ലോകകപ്പിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലും കാണികള്‍ അധിക്ഷേപ വാക്കുകള്‍ വിളിച്ചും കൂവി വിളിച്ചും തങ്ങളുടെ അരിശം തീര്‍ക്കുകയാണ്. ആഷസ് കാണാനായി ഇംഗ്ലണ്ട് ആരാധകര്‍ എത്തിയത് കൈയ്യിലൊരു സാന്‍ഡ് പേപ്പറുമായാണ്. കളിക്കിടെ അതുയര്‍ത്തിപ്പിടിച്ചാണ് കൂവല്‍.
ഇന്നലെ തന്റെ തിരിച്ചു വരവില്‍ സെഞ്ചുറി നേടിയിട്ടും സ്മിത്തിനോടുള്ള വെറുപ്പ് മറക്കാന്‍ ഇംഗ്ലണ്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളിലെ വാര്‍ത്ത. സോഷ്യല്‍ മീഡിയയും ആദ്യം കൂവി വിളിച്ച ആരാധകരില്‍ മിക്കവരും സ്മിത്തിന് കൈയ്യടിക്കുമ്പോള്‍ താരത്തെ വീണ്ടും അപമാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
ദ ഡെയ്‌ലി സ്റ്റാര്‍, മെട്രോ, ഡെയല് എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ സ്മിത്തിനെ അഭിനന്ദിച്ചെങ്കിലും ദ സണ്‍ പോലുള്ളവ താരത്തെ സാന്‍ഡ് പേപ്പര്‍ വിവാദത്തെ ഓർമിപ്പിച്ചാണ് വിമര്‍ശിച്ചത്. ദ സണ്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്നാണ് തലക്കെട്ട് നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മറി കടന്നിരുന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്‌ലി 123 ഇന്നിങ്‌സുകളെടുത്തു.
അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന്‍ 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന്‍ തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നിൽപാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ നിക്കോളാസ് പുരാനെ സെയ്നി പുറത്താക്കിയപ്പോൾ താരത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആംഗ്യങ്ങൾ കാണിച്ചതിനാണ് നടപടി. സെയ്നിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരമാണ് നടപടി. മൽസരം നടക്കുമ്പോൾ ഫീൽഡ് അംപയർമാരായിരുന്ന നിഗേൽ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, തേർഡ് അംപയർ ലെസ്ലി റെയ്ഫർ എന്നിവരാണു സെയ്നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. മത്സരത്തിൽ 17 റൺസ് വഴങ്ങി സെയ്നി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ആദ്യ മത്സരത്തിലെ ബാറ്റിങ് താളപ്പിഴയ്ക്ക് സുന്ദരമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യ, രണ്ടാം ട്വന്റി20യിലെ 22 റൺസ് ജയത്തോടെ 3 മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്, മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു തിരിച്ചടിയായത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പുരാൻ– റോമൻ പവൽ സഖ്യം വിൻഡീസിനു പ്രതീക്ഷകൾ നൽകിയതാണ്. എന്നാൽ പുരാൻ (19), പവൽ (54) എന്നിവരെ മടക്കി ക്രുനാൽ പാണ്ഡ ഏൽപിച്ച ഇരട്ട പ്രഹരം അവരെ വീണ്ടും തകർത്തു.
അധികം വൈകാതെ, കനത്ത ഇടിമിന്നൽ മുന്നറിയിപ്പിനെത്തുടർന്ന് അംപയർമാർ താരങ്ങളെ ഗ്രൗണ്ടിൽനിന്നു തിരിച്ചയച്ചു. കീറോൺ പൊള്ളാർഡ് (8), ഷിമ്രോൺ ഹെറ്റ്മയർ എന്നിവരായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടു മത്സരം പുനരാരംഭിക്കാനാകില്ലെന്ന് ഉറപ്പായതോടെ മഴ നിയമപ്രകാരം ഇന്ത്യ 22 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് (67) ഇന്ത്യയ്ക്കു മികച്ച സ്കോർ ഉറപ്പാക്കിയത്. രോഹിത്– ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് ചേർത്ത് ഇന്ത്യൻ അടിത്തറ ഭദ്രമാക്കി.
രോഹിത്തിനു കൂട്ടായി കോലി എത്തിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ ഓഷെയ്ൻ തോമസ് എറിഞ്ഞ 14–ാം ഓവറിൽ രോഹിത് പുറത്തായത് ഇന്നിങ്സിലെ വഴിത്തിരിവായി. രാജ്യാന്തര ട്വന്റി20യിലെ 21–ാം അർധ സെഞ്ചുറി കുറിച്ച രോഹിത് 51 പന്തിൽ 6 ഫോറും 3 സിക്സുമടിച്ചു. 17–ാം ഓവറിലെ, കിടിലൻ യോർക്കറിൽ ഷെൽഡൻ കോട്രൽ കോലിയുടെ (28) വിക്കറ്റും തെറിപ്പിച്ചു. ഋഷഭ് പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ശനിയാഴ്ച ആദ്യ പന്തിൽ (0) പുറത്തായ പന്ത് ഇന്നലെ പുറത്തായത് 4 റൺസിന്. പിന്നാലെ മനീഷ് പാണ്ഡെയും (6) ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 20 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (4 പന്തിൽ 9 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ തുണച്ചു.
വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു സിക്സടിച്ച രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സടിക്കുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി.
സ്കോർ ബോർഡ്
ഇന്ത്യ
രോഹിത് സി ഹെറ്റ്മയർ ബി തോമസ് 67, ധവാൻ ബി പോൾ 23, കോലി ബി കോട്രൽ 28, പന്ത് സി പൊള്ളാർഡ് ബി തോമസ് 4, മനീഷ് സി പുരാൻ ബി കോട്രൽ 6, ക്രുനാൽ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 5 വിക്കറ്റിന് 167.
വിക്കറ്റുവീഴ്ച: 1–67, 2–115, 3–126, 4–132, 5–143.
ബോളിങ്– തോമസ്: 4–0–27–2, കോട്രൽ: 4–0–25–2, നരെയ്ൻ: 4–0–28–0, പോൾ: 4–0–46–1, ബ്രാത്ത്‌വെയ്റ്റ്: 2–0–22–0, പിയറി: 2–0–16–0
വെസ്റ്റിൻഡീസ്
നരെയ്ൻ ബി സുന്ദർ 4, ലൂയിസ് സി ആൻഡ് ബി ഭുവനേശ്വർ 0, പുരാൻ സി മനീഷ് ബി ക്രുനാൽ 19, പവൽ എൽബി ബി ക്രുനാൽ 54, പൊള്ളാർഡ് നോട്ടൗട്ട് 8, ഹെറ്റ്മയർ നോട്ടൗട്ട് 6. എക്സ്ട്രാസ് 7. ആകെ 15.3 ഓവറിൽ 4 വിക്കറ്റിന് 98.
വിക്കറ്റുവീഴ്ച: 1–2, 2–8, 3–84, 4–85.
ബോളിങ്– സുന്ദർ: 3–1–12–1, ഭുവനേശ്വർ: 2–0–7–1, ഖലീൽ: 3–0–22–0, സെയ്നി: 3–0–27–0, ക്രുനാൽ: 3.3–0–23–2, ജഡേജ: 1–0–6–0
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം . വിന്‍ഡീസ് ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു . 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്കോറര്‍. വിരാട് കോലിയും മനീഷ് പാണ്ഡെയും 19 റണ്‍സ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 49 റണ്‍സെടുത്ത പൊള്ളാര്‍ഡും 20 റണ്‍െസടുത്ത നിക്കോളാസ് പുരാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ നവ്ദീപ് െസയ്നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് വൈകുന്നേരം 8 മണിക്കാണ്
ഇന്ത്യന്‍ കോച്ചായി സൗരവ്വ് ഗാംഗുലി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലരും ഈ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ ആഗ്രഹം തന്റെ മനസിലുണ്ടെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരിക്കുകയാണ്.
”തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം” ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഒപ്പം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവുമാണ് ദാദ. കൂടാതെ കമന്റേറ്ററായും ഗാംഗുലി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.
”ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. പക്ഷെ ഒരുനാള്‍ ആ തൊപ്പി ഞാനണിയും. തിരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍” ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന ഗാംഗുലി നയിക്കുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അതേസമയം, രവി ശാസ്ത്രിയുടെ കാലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പകരക്കാരനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീണ്ടുമൊരു അവസരത്തിനായി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
ഏകദിന ലോകകപ്പ് കിരീട സ്വപ്നം സെമിയിൽ പൊലിഞ്ഞതിന്റെ നിരാശ വെടിഞ്ഞ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മോഹങ്ങളിലേക്കു ചുവടുവയ്ക്കാൻ ടീം ഇന്ത്യ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 നടക്കുന്നതു ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ തിങ്ങിനിറഞ്ഞ വൻ സ്റ്റേഡിയങ്ങളിൽ നിന്നു വ്യത്യസ്തമായി ഇരു ടീമുകൾക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.
ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമിൽ പരീക്ഷണങ്ങൾക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോർമുന ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ മറ്റ് താരങ്ങൾക്ക് ഉത്തരവാദിത്തം ഏറും. ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ്‍ അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കു ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.
സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർമാരായ ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം. പേസർ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ എന്നിവർക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.
പരുക്കിൽ നിന്നു മോചിതനായി ശിഖർ ധവാൻ തിരിച്ചെത്തിയതു കൊണ്ട് കെ.എൽ. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പിൽ 5 സെഞ്ചുറികളുമായി റൺവേട്ടയിൽ ഒന്നാമതെത്തിയ രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകൾ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തിൽ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.
കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിൻഡീസ്. ട്വന്റി20 ലോക ചാംപ്യന്മാർ. പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊർജം നൽകിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിൽനിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സൽ ട്വന്റി20 പരമ്പരയിൽനിന്ന് പിന്മാറിയത് വിൻഡീസിന് തിരിച്ചടിയായി.
ടീം: ഇന്ത്യ – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സെയ്നി.
വെസ്റ്റിൻഡീസ്: ജോൺ കാംബെൽ, എവിൻ ലൂവിസ്, ഷിമ്റോൺ ഹെറ്റ്മിയർ, നിക്കൊളാസ് പുരാൻ, കീറൻ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്‍വെയ്റ്റ് (ക്യാപ്റ്റൻ), കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒഷെയ്ൻ തോമസ്, ഖാരി പിയറി.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 284നു പുറത്ത്. വിക്കറ്റു പോകാതെ 10 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ദിവസം അവസാനിപ്പിച്ചു. പന്തു ചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണ് (144) ഓസീസിന്റെ ഹീറോ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.
വാക്കുകൾ കൊണ്ടു ബാറ്റു ചെയ്തിട്ടു കാര്യമില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഇനിയെങ്കിലും തിരിച്ചറിയണം. ട്രെന്റ്ബ്രിജിൽ അല്ല, കളി നടക്കുന്നത് അങ്ങു ചന്ദ്രനിൽ ആണെങ്കിലും ഓസീസ് തന്നെ ജയിക്കും എന്നു നായകൻ ടിം പെയ്ൻ മുഴക്കിയ വീരവാദത്തിന്റെ മുന ആദ്യ ദിനം തന്നെ ഒടിഞ്ഞേനെ, സ്റ്റീവ് സ്മിത്തിന്റെ അവിസ്മരണീയ ഇന്നിങ്സ് (144) ഇല്ലായിരുന്നെങ്കിൽ!
ഇംഗ്ലിഷ് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഓസീസ്, സ്റ്റീവ് സ്മിത്തിന്റെ പോരാട്ടത്തിലൂടെ ഉയിർത്തെഴുന്നേറ്റു. 122 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ഓസീസ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തിയതിനു കടപ്പാട് സ്മിത്തിനോടു മാത്രം. ലോവർ ഓർഡറിൽ പീറ്റർ സിഡിലിന്റെ സംഭാവനയും (44) ഓസീസ് ടോട്ടലിൽ നിർണായകമായി.
ട്രാവിസ് ഹെഡ് (35) മാത്രമാണ് സ്മിത്തിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. സ്റ്റുവർട്ട് ബ്രോഡിന്റെ മോശം പന്തിൽ വിക്കറ്റുകളഞ്ഞ ടിം പെയ്ൻ (5) തന്റെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി തുറന്നുകാട്ടി. ഒൻപതാം വിക്കറ്റിൽ സ്മിത്ത് – സിഡിൽ സഖ്യം നേടിയ 88 റൺസാണ് ഓസീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ഈ കൂട്ടുകെട്ടിൽ ലയണിന്റെ സംഭാവന വെറും 12 റൺസ്! കളിക്കിടെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സണ് 4 ഓവർ മാത്രമാണ് പന്തെറിയാനായത്.
ആഷസ് പരമ്പരയിൽ ഏറ്റവും ഒടുവിൽ ബാറ്റുചെയ്ത 9 ഇന്നിങ്സുകളിലെ അഞ്ചാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ടെസ്റ്റ് കരിയറിലെ 24–ാമത്തെയും. അവസാനം ബാറ്റുചെയ്ത 9 ആഷസ് ഇന്നിങ്സുകളിലെ സ്മിത്തിന്റെ സ്കോറുകൾ ഇങ്ങനെ– 143, 141, 40, 6, 239, 76, 102*, 83, 144
അംപയറിങ്ങിലെ കൂട്ടപ്പിഴവിന്റെ പേരിൽക്കൂടിയാകും എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ദിനം ഓർമിക്കപ്പെടുക. അംപയറുടെ തെറ്റായ തീരുമാനത്തിലാണ് ഡേവിഡ് വാർണർ (2), ജയിംസ് പാറ്റിൻസൻ (0) എന്നിവർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്.
അതേ സമയം വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉസ്മാൻ ഖവാജയുടെയും (13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയ മാത്യു വെയ്‍ഡിന്റെയും വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഓസീസ്-ബാൻക്രോഫ്റ്റ് സി റൂട്ട് ബി ബ്രോഡ് 8, വാർണർ എൽബി ബി ബ്രോഡ് 2, ഖവാജ സി ബെയർസ്റ്റോ ബി വോക്സ് 13, സ്മിത്ത് ബി ബ്രോഡ് 144, ഹെഡ് എൽബി ബി വോക്സ് 35, വെയ്ഡ് എൽബി ബി വോക്സ് 1, പെയ്ൻ സി ബേൺസ് ബി ബ്രോഡ് 5, പാറ്റിൻസൻ എൽബി ബി ബ്രോഡ് 0, കമ്മിൻസ് എൽബി ബി സ്റ്റോക്സ് 5, സിഡിൽ സി ബട്‌ലർ ബി മോയിൻ അലി 44, ലയൺ നോട്ടൗട്ട് 12. എക്സ്ട്രാസ് 15. ആകെ 80.4 ഓവറിൽ 284നു പുറത്ത്.
വിക്കറ്റു വീഴ്ച: 1–2, 2–17, 3– 35, 4–99, 5–105, 6–112, 7–112, 8–122, 9–210, 10–284
ബോളിങ്– ആൻഡേഴ്സൻ: 4–3–1–0, ബ്രോഡ്: 22.4–4–86–5, വോക്സ്: 21–2–58–3, സ്റ്റോക്സ്: 18–1–77–1, മോയിൻ അലി: 13–3–42–1, ജോ ഡെൻലി: 2–1–7–0.
ഇംഗ്ലണ്ട്-ബേൺസ് ബാറ്റിങ് 4, റോയ് ബാറ്റിങ് 6, ആകെ 2 ഓവറിൽ വിക്കറ്റു പോകാതെ 10.
ബോളിങ്– കമ്മിൻസ്: 1–0–3–0, പാറ്റിൻസൻ: 1–0–7–0.
സാൻഡ് പേപ്പറുണ്ട്;
എതിർ ടീമിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും കുത്തിനോവിക്കാൻ തങ്ങളോളം പോന്നവർ മാറ്റാരുമില്ല എന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട് ആരാധകർ. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീണപ്പോൾത്തന്നെ അവർ തനിനിറം കാട്ടി.
സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ഡേവിഡ് വാർണറെ (2) സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയാണ് അവർ യാത്രയാക്കിയത്. മുൻപു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്തു ചുരണ്ടിയതുമായി ബന്ധപ്പെട്ടാണു ഡേവിഡ് വാർണർക്ക് ഒരു വർഷത്തെ വിലക്കു ലഭിച്ചിരുന്നത്. വിലക്കു നീങ്ങിയ ശേഷമുള്ള ആദ്യ ടെസ്റ്റിൽ വാർണറെ വരവേൽക്കാൻ ഇംഗ്ലിഷ് ആരാധകർ തിരഞ്ഞെടുത്തതും ഇതേ സാൻഡ് പേപ്പർതന്നെ; ബാറ്റ്സ്മാന്റെ ആത്മവിശ്വാസം തകർക്കുന്ന സൈക്കോളജിക്കൽ മൂവ്!
പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട കാമറോൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നീ ഓസീസ് താരങ്ങൾക്കും ഇന്നലെ കുശാലായിരുന്നു.
ആഷസ് ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ടീമംഗങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതു വിവാദമായി. ദേശീയഗാനത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലിഷ് താരങ്ങൾക്കു കൈകൊടുക്കാൻ നിൽക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടക്കമിട്ട ഹസ്തദാന രീതി ഇഷ്ടപ്പെടാത്ത ഇംഗ്ലിഷ് താരങ്ങളാണു പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന അവസാന ടെസ്റ്റിലാണു പെയ്ൻ പുതിയ കൈകൊടുക്കൽ രീതിക്കു തുടക്കമിട്ടത്. എന്നാൽ, ചർച്ച കൂടാതെ ആഷസിൽ ഈ രീതി കൊണ്ടുവരുന്നതിനോട് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനും പരിശീലകൻ ട്രെവർ ബെയ്‌ലിസിനും താൽപര്യമുണ്ടായിരുന്നില്ല.
ഇന്ത്യൻ ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടർന്നും മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായപ്രകടനത്തിനെതിരെ ഉപദേശക സമിതി. ക്യാപ്റ്റനെന്ന നിലയിൽ കോലി പറയുന്നത് പരിഗണിക്കേണ്ട ബാധ്യത ബിസിസിഐക്കാണ് ഉള്ളത്. പരിശീലകനെ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. അതിൽ ക്യാപ്റ്റന് പങ്കില്ലെന്നും കമ്മിറ്റിയംഗം അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആളുകളിൽ നിന്നും കോച്ചിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോച്ചിന്റെ കാര്യത്തിൽ തുറന്ന സമീപനമാകും സമിതി സ്വീകരിക്കുക. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അപേക്ഷകൾ വന്നിട്ടുണ്ട്. വിശദമായ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ക്ക് വാദിനെ കൂടാതെ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി എന്നിവരാണ് സമിതിയിൽ ഉള്ളത്.
കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം സമിതി ഇതുവരെയും തേടിയിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ രവി ശാസ്ത്രിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു കോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രവി ശാസ്ത്രി കോച്ചായി തുടരുകയാണെങ്കിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാകും പുതിയ കോച്ച് ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയെന്നാണ് സമിതി നേരത്തേ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിള്‍ അടങ്ങിയിരിക്കുന്ന നിരോധിത പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്.
ഫെബ്രുവരി 22 ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയാണ് താരം തന്റെ മൂത്രത്തിന്റെ സാംപിള്‍ ആന്റി ഡോപ്പിങ് ടെസ്റ്റിന് നല്‍കിയത്. സാംപിള്‍ പരിശോധിച്ചതില്‍ നിന്നും താരം വാഡയുടെ നിരോധിക്കപ്പെട്ട പദാര്‍ത്ഥം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചത്.
എന്നാല്‍ താന്‍ ഉത്തേജക മരുന്നായില്ല, ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിലൂടെയാണ് പദാര്‍ത്ഥം ഉള്ളില്‍ ചെന്നതെന്നാണ് ഷാ നല്‍കിയ വിശദീകരണം. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും.
പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.
“ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ കാലിനേറ്റ പരിക്കിൽ നിന്നും മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. സെയ്ദ് മുഷ്തഖലി ടൂർണമെന്റിനിടയിൽ ചുമയും പനിയും പിടിപ്പെട്ടപ്പോഴാണ് കഫ് സിറപ്പ് കഴിച്ചത്. അപ്പോൾ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രോട്ടോകോളുകൾ ഒന്നും ശ്രദ്ധിച്ചില്ല. എല്ലാ ആത്മർത്ഥയോടുകൂടിയും എന്റെ വിധി ഞാൻ അംഗീകരിക്കുന്നു.” പൃഥ്വി ഷാ ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ കരുത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വിശദീകരണം ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും. പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.