ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ടൂറിസം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രതിസന്ധി, തീവ്രവാദാക്രമണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍, താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന വന്‍ തുക എന്നിവ സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റിയെന്നാണ് വിശദീകരിക്കപ്പെടുന്നത്. അസോസിയേഷന്‍ ഓഫ് ലീഡിംഗ് വിസിറ്റര്‍ അട്രാക്ഷന്‍സ് (ആല്‍വ) കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ടൂറിസത്തിന് 2017ല്‍ മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്.
മൊത്തം കണക്കുകള്‍ എടുത്താല്‍ 2016നെ അപേക്ഷിച്ച് 7.3 ശതമാനം അധികം സഞ്ചാരികളാണ് യുകെയില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ 13.9 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 6.5 ശതമാനവും അധിക വളര്‍ച്ചയുണ്ടായപ്പോള്‍ ലണ്ടനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വെറും 1.2 ശതമാനം വളര്‍ച്ച മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സതേണ്‍ റെയില്‍വേയുടെ അസ്ഥിരതയാണ് ലണ്ടന്റെ പരാജയത്തിന് ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.
തീവ്രവാദ ഭീഷണിയാണ് സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു സംഗതി. യാത്രച്ചെലവും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വന്‍ തുകകളും കുടുംബമായി യാത്ര ചെയ്യുന്നവരെ ലണ്ടനില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. പതിനൊന്നാമത്തെ വര്‍ഷവും ബ്രിട്ടീഷ് മ്യൂസിയമാണ് ലണ്ടനിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. എങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ടെയ്റ്റ് മോഡേണ്‍ 3 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തും 16.5 ശതമാനനം സന്ദര്‍ശകരുടെ കുറവുമായി നാഷണല്‍ ഗ്യാലറി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.
റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം പോയത് കടലിലേക്ക്. കടലിനോട് ചേര്‍ന്ന് ചെളി നിറഞ്ഞ മണ്‍തിട്ട ഉണ്ടായിരുന്നത് വന്‍ അപകടത്തില്‍ നിന്ന് രക്ഷയായി. ടര്‍ക്കിഷ് നഗരമായ ട്രസ്ബോണ്‍ വിമാന താവളത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. അപകട സമയത്ത് വിമാനത്തില്‍ 162 യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ടായിരുന്നു.
പെഗാസസ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ചെളിയില്‍ പുതഞ്ഞത് കൊണ്ട് മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അങ്കോറയില്‍ നിന്നും ട്രസ്ബോണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നാതായിരിക്കാം കാരണം എന്ന് കരുതുന്നു.
ന്യൂസ് ഡെസ്ക്
അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്കിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ലോക പ്രശസ്തിയിലേക്ക്. 2016 -17 ൽ 9 മില്യൺ ഇന്റർനാഷണൽ യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പൂർണമായും പ്രവർത്തിക്കുന്നത് സോളാർ എനർജി ഉപയോഗിച്ചാണ്. പ്രകൃതിദത്തമായ ഊർജ്ജ സ്രോതസ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണമില്ലാതെ വൈദ്യുതി ഉത്പാദിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയാവുകയാണ് സി യിൽ. ഇംഗ്ലീഷ് ടെലിവിഷനായ ബിബിസിയും ജപ്പാനിലെ എൻഎച്ച് കെയും ഫ്രഞ്ച് ചാനലായ ഫ്രെഞ്ച് 2ഉം നെടുമ്പാശേരി വിമാനത്താവളത്തെ കുറിച്ച് ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തു.
സിയാലിലെ പവർ പ്ലാൻറിന്റെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പ്രോജക്ടുകൾ ആരംഭിക്കാനുള്ള അന്വേഷണങ്ങളും സിയാലിന് അന്താരാഷ്ട്ര തലത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സിയാലിൽ നിലവിലുള്ള സോളാർ പ്ലാന്റിന് 29 മെഗാവാട്ട് കപ്പാസിറ്റിയാണ് ഉള്ളത്. പ്രതിദിനം 1.3 ലക്ഷം യൂണിറ്റ് പവർ എയർപോർട്ടിന് ആവശ്യമുണ്ട്. 2018 മാർച്ചിൽ പ്ലാന്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 9.9 മെഗാവാട്ടിന്റെ അധിക ഉത്പാദനം നടത്താവുന്ന പ്രോജക്ട് നടപ്പാക്കി വരികയാണ്. ഇതോടെ മൊത്തം വൈദ്യുതി ഉത്പാദനം 40 മെഗാവാട്ടിൽ എത്തും. പുതിയ പ്രോജക്ടിൽ 7.5 മെഗാവാട്ടിന്റെ സോളാർ പാനലുകൾ ഗ്രൗണ്ടിലും 2.4 മെഗാവാട്ടിനാവശ്യമായ പാനലുകൾ കാർപോർട്ട് ഏരിയയിലും സ്ഥാപിക്കും. ഇതോടെ പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉത്പാദിപ്പിക്കും. ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി KSEB യുടെ ഗ്രിഡിലേയ്ക്ക് നല്കും.
അത്യാധുനിക സൗകര്യങ്ങുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ ഈയിടെയാണ് നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിച്ചത്. 2016 -17 കാലയളവിൽ യാത്രക്കാരുടെ നിരക്കിൽ 15 ശതമാനത്തിന്റെ വർദ്ധനയാണ് നെടുമ്പാശേരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ന്യൂസ് ഡെസ്ക്
നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.
rനോട്ടിംങ്ങാമിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയില്ല. ട്രെയിന് പകരം റോഡ് മാർഗമുള്ള ഇതര യാത്രാ സൗകര്യം റെയിൽവേ ചെയ്യുന്നതല്ല. രാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട അഗ്നിബാധയെ തുടർന്ന് സമീപത്തുള്ള റോഡുകൾ പോലീസ് അടച്ചു.
ന്യൂസ് ഡെസ്ക്.
ബ്രിട്ടൺ തണുത്തുറയുമ്പോൾ ഓസ്ട്രേലിയ ചൂടിൽ ഉരുകുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്നലെ 47 ഡിഗ്രി ആയിരുന്നു താപനില. 1939 നുശേഷം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ ചൂടാണ് സിഡ്‌നിയിൽ അനുഭവപ്പെട്ടത്. അർദ്ധനഗ്നരായും ബിക്കിനിയിലും ജനങ്ങൾ ബീച്ചുകളിൽ തടിച്ചു കൂടി. സൂര്യസ്നാനം നടത്തിയും തിരകളിൽ കളിച്ചുല്ലസിച്ചും കുട്ടികളും മുതിർന്നവരും ചൂട് ആഘോഷിക്കുകയാണ്. സൺ ക്രീം ഉപയോഗിക്കണമെന്ന് ജനങ്ങളോട് ഓസ്ട്രേലിയൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
താപനില കൂടുതൽ ഉയരുന്നതോടെ കാട്ടുതീ പൊട്ടിപ്പുറപ്പെടുമെന്ന എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സിഡ്നിയിലും പരിസരപ്രദേശങ്ങളിലും പൂർണമായും ഫയർബാൻ ഏർപ്പെടുത്തിയിരിക്കുകയാണ്. 56 മൈൽ വരെ വേഗതയിൽ കാറ്റുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഹീറ്റ് സ്ട്രോക്ക്, ഓസോൺ രശ്മികൾ എന്നിവയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ ജനങ്ങൾ സ്വയം സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച വരെയും നിലവിലെ കടുത്ത ചൂട് തുടരാനാണ് സാധ്യത.
മലയാളംയുകെ ന്യൂസ് ടീം
ലോകത്തിലെ തന്നെ പ്രമുഖ വിമാനകമ്പനികളിൽ ഒന്ന്… എമിറേറ്റ്സ് വിമാനകമ്പനിയുടെ ഏറ്റവും വലിയ എതിരാളി… കസ്റ്റമർ സർവീസിൽ മുൻപന്തിയിൽ എത്താൻ നിരന്തരം ശ്രമിക്കുന്ന എത്തിഹാദ്… സാമൂഹികമായും സാമ്പത്തികമായും മുൻനിരയിൽ നിൽക്കുന്നവരുടെ യാത്രോപാധിയിൽ പെടുന്ന വിമാനയാത്ര. വിമാനത്തിൽ വച്ച് ഒരു കുഞ്ഞു ജനിച്ചാൽ ആജീവനാന്തം ഫ്രീ വിമാന യാത്ര.. ഇത്തരത്തിൽ നോക്കിയാൽ എത്തിഹാദ് വിമാനത്തിൽ ജനിച്ച കുട്ടി ഭാഗ്യം ചെയ്തതാണ്. നിർഭാഗ്യവശാൽ കുട്ടിയെ അമ്മതന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു ഉപേക്ഷിച്ചപ്പോൾ ഇന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത.
അബുദാബിയിൽ നിന്ന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് ലോകത്തെ തന്നെ നടുക്കിയ സംഭവ വികാസങ്ങൾ ഉണ്ടായത്. സ്വന്തം കുഞ്ഞിനെ യാത്രക്കാരി തന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. നവജാത ശിശുവിന്റെ ശവശരീരം വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്നും ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മരണത്തിനു കാരണക്കാരിയെന്നു സംശയിക്കുന്ന യുവതിയായ അമ്മ ഹാനിയെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്‌തു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ ഇപ്പോൾ ഉണ്ടാവില്ല എന്ന് എയർപോർട്ട് പോലീസ് വ്യക്തമാക്കി.
ഗർഭിണിയായ ഹാനിക്ക് പ്രസവസംബന്ധമായ അസ്വസ്ഥകളും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് ജക്കാർത്തക്കു പറക്കുകയായിരുന്ന വിമാനം പൈലറ്റ് അടിയന്തിരമായി തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. അബുദാബിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച യാത്ര തിരിച്ച ഹാനി ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പ്രസവസംബന്ധമായ അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. ബാങ്കോക്കിൽ വൈദ്യസഹായം ലഭിച്ച ഹാനി പിന്നീട് അധികൃതർ നൽകിയ ബിസിനസ് ക്ലാസ്സിൽ ജക്കാർത്തക്ക് യാത്രചെയ്തു. എന്നാൽ ജക്കാർത്തയിൽ എത്തുന്നത് വരെ നവജാത ശിശുവിന്റെ ജഡം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാധാരണ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വിമാന കമ്പനി അധികൃതർ ധാരാളം ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമ്പോൾ ആണ് ഒരു ചോര കുഞ്ഞിന്, ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത്തരത്തിൽ ദാരുണമായ ഒരു അന്ത്യം ഉണ്ടായിരിക്കുന്നത് എന്നത് ലോക മസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളിലെ മദ്യവില്‍പനയ്ക്ക് നിയന്ത്രണം വന്നേക്കും. വിമാനയാത്രകളില്‍ മദ്യപിച്ച് എത്തുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. യാത്രക്ക് മുമ്പ് മദ്യപിച്ച ശേഷം എത്തുന്ന യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മിക്കപ്പോഴും യാത്രയെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് വളരുകയാണെന്ന് 2017ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തിയിരുന്നു. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി അറസ്റ്റിലാകുന്നവരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
ലോര്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് പദ്ധതി. 2003ലെ ലൈസന്‍സിംഗ് ആക്ട് നടപ്പാക്കാനുള്ള സാധ്യതകള്‍ തേടും. എയര്‍പോര്‍ട്ട് പബ്ബുകളും ബാറുകളും ഇപ്പോള്‍ ഏതു സമയത്തും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തന സമയം നിശ്ചയിക്കും. ഹൈസ്ട്രീറ്റ് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയത്തിനൊപ്പമായിരിക്കും ആ നിയമം നടപ്പായാല്‍ എയര്‍പോര്‍ട്ട് മദ്യശാലകളുടെയും പ്രവര്‍ത്തനം. നിയമം നടപ്പാക്കാനുള്ള ചുമതല കൗണ്‍സിലുകള്‍ക്ക് നല്‍കും.
നിയമ ലംഘനം നടത്തുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള അധികാരവും കൗണ്‍സിലുകള്‍ക്ക് ലഭ്യമാക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്യുകാണെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു. മദ്യപാനികള്‍ വിമാനങ്ങളില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എയര്‍ലൈന്‍ യുകെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ഓള്‍ഡര്‍സ്ലേഡ് പറഞ്ഞു.
രാഷ്ട്ര തലവന്മാരും വന്‍കിട ബിസിനസ്സുകാരും ഒക്കെ ഒറ്റയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണക്കാരി ഒരു വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തു എന്നത് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതും സംഭവിച്ചു. റെഡിറ്റ് ഉപയോക്താവായ ഷാഡിബേബി എന്ന യൂസര്‍നെയിമുള്ള യുവതിക്ക് കഴിഞ്ഞ ദിവസം ഈ ഭാഗ്യം ലഭിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന വിമാനത്തില്‍ ഏകയാത്രക്കാരിയാകാന്‍ സാധിച്ചുവെന്നതാണ് ആ ഭാഗ്യം. ബുക്ക് ചെയ്ത വിമാനം യാത്രക്ക് എട്ടുമണിക്കൂര്‍ മുമ്പ് കാന്‍സല്‍ ആയതാണ് സംഭവത്തിന് കാരണം.
വിമാനം റദ്ദാക്കിയ വാര്‍ത്ത അറിഞ്ഞ് ആശങ്കയിലായ ഒരു ഏജന്റ് ഉടനെ യുവതിക്കും മറ്റുചില യാത്രക്കാര്‍ക്കുമായി യുവതി ഇപ്പോള്‍ യാത്ര ചെയ്ത വിമാനം ഏര്‍പ്പാടാക്കി. എന്നാല്‍ ഇതറിയാതെ മറ്റൊരു ഏജന്റ് ഇതിന് മുമ്പുള്ള മറ്റൊരു വിമാനം യാത്രക്കാര്‍ക്കായി ഒരുക്കി. ഇതുസംബന്ധിച്ച് അനൗണ്‍സ്‌മെന്റും നടത്തി. എന്നാല്‍ ആദ്യത്തെ അറിയിപ്പ് ലഭിച്ച ഉടന്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയ യുവതി രണ്ടാമതുണ്ടായ സംഭവിവാകസങ്ങള്‍ അറിഞ്ഞില്ല. മാത്രല്ല എയര്‍ലൈന്‍സ് അധികൃതരേയോ ഏജന്റുമാരേയോ യുവതി പിന്നീട് ബന്ധപ്പെടുകയും ചെയ്തില്ല.
വിമാനം പുറപ്പെടുന്നതിന് മുമ്പായി യുവതി ലോഞ്ചില്‍ എത്തിയപ്പോഴാണ് സംശയം തോന്നിയത്. പിന്നീട് വിമാനത്തില്‍ കയറിയതോടെ താന്‍ മാത്രമാണ് ആകെയുള്ള യാത്രക്കാരിയെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. തനിക്ക് ലഭിച്ച ഭാഗ്യം സെല്‍ഫിയാക്കി റെഡിറ്റില്‍ പോസ്റ്റ് ചെയ്യാനും യുവതി മറന്നില്ല.
ഒരു യാത്രക്കാരി മാത്രമേ ഉള്ളൂ എന്ന് കരുതി വിമാന അധികൃതര്‍ യാത്രയുടെ ചിട്ടവട്ടങ്ങളൊന്നും തെറ്റിച്ചില്ല. യാത്രക്ക് മുന്നോടിയായുള്ള സുരക്ഷയെ സംബന്ധിച്ചുള്ള ഡെമോണ്‍സ്‌ട്രേഷന്‍ ഉള്‍പ്പടെ എല്ലാം പതിവുപ്രകാരം നടത്തി തന്നെയാണ് യാത്ര ആരംഭിച്ചത്. യുവതി റെഡിറ്റില്‍ പങ്കുവെച്ച ചിത്രം ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് നേടിയത്.
ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന്‍ എയര്‍ലൈന്‍സാണ് മുന്നില്‍. 85 ശതമാനം സമയനിഷ്ഠ പാലിച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് മുന്നിലെത്തിയത്. തൊട്ടുപിന്നില്‍ 84 ശതമാനവുമായി ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് ആണ്. ഇതും ജപ്പാന്‍ വിമാനക്കമ്പനി തന്നെയാണ്.
യു.കെ.ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍. കൃത്യ നിഷ്ഠയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാമത്.
ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യ പസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചത്.